‘‘മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ദൈവത്തിന്റെ പകിടകളിയല്ല, മനുഷ്യജീവന് കുറഞ്ഞ മൂല്യം മാത്രം കാണുന്ന അധികാരികളുടെ മനോഭാവത്തിന്റെ ബാക്കിപത്രമാണ്’’ ('The Mundakkai landslide was not an Act of God, but a Grey Rhino event'): മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ അതുസംബന്ധിച്ച് പഠനം നടത്താനായി നിയോഗിക്കപ്പെട്ട ജനകീയ ശാസ്ത്ര പഠനസംഘത്തിലെ റിസ്‌ക് അനലിസ്റ്റായ സാഗർധാര എത്തിപ്പെടുന്ന നിഗമനം ഇതാണ്.
ഉയർന്ന സാധ്യത നിലനിൽക്കുന്നതും കനത്ത ആഘാതമുളവാക്കുന്നതും വ്യക്തവും ദൃശ്യവുമായ അപകട ഭീഷണി, വളരെ വൈകുന്നതുവരെ അവഗണിക്കപ്പെടുന്നതിനെയാണ് ദുരന്ത കൈകാര്യകർതൃ പദാവലിയിൽ 'ഗ്രേ റിനോ സംഭവം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഏറ്റവും അടിസ്ഥാനപരമായ സമീപനമെന്നത് ഏറ്റവും വികേന്ദ്രീകൃതവും, താഴേത്തട്ടിൽ കൈകാര്യം ചെയ്യാൻ പാകത്തിൽ സുശക്തമായതുമായ അടിയന്തിര പ്രതികരണ പദ്ധതി തയ്യാറാക്കുക എന്നതാണ്.
നിരവധി പഠനങ്ങളിലും സർക്കാർ രേഖകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായി തരംതിരിച്ചിട്ടുള്ളതും നിരവധി ഉരുൾപൊട്ടൽ സംഭവങ്ങൾ ഉണ്ടായതുമായ ഒരു പ്രദേശത്താണ് 2024-ലെ മുണ്ടക്കൈ ദുരന്തം സംഭവിച്ചത്. സമീപകാലത്ത് നിരവധി ഉരുൾപൊട്ടൽ ഉണ്ടായതും ഈ പ്രദേശത്താണ് എന്നതുകൊണ്ടുതന്നെ ഇത്തരം പ്രകൃതി ദുരന്തങ്ങളിലൂടെ സംഭവിക്കുന്ന കൂട്ടമരണങ്ങൾ ഒഴിവാക്കാൻ അധികാരികൾ മനസ്സുവെച്ചാൽ സാധിക്കും എന്നുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട ഓരോ തെളിവുകളും നമ്മോട് പറയുന്നത്.
ഉദാഹരണത്തിന്, ഉരുൾപൊട്ടലിന് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ മുണ്ടക്കൈയിൽ പെയ്ത അതിതീവ്ര മഴ, മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് പ്രാദേശിക സന്നദ്ധ സംഘടനയായ ഹ്യൂം സെന്റർ അധികാരികൾക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്നിട്ടുപോലും ജില്ലാ ഭരണകൂടം ഈ സൂചനകൾ ശ്രദ്ധിക്കുകയോ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുകയോ, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയോ ചെയ്തില്ല.

പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഏറ്റവും അടിസ്ഥാനപരമായ സമീപനമെന്നത് ഏറ്റവും വികേന്ദ്രീകൃതവും, താഴേത്തട്ടിൽ കൈകാര്യം ചെയ്യാൻ പാകത്തിൽ സുശക്തമായതുമായ അടിയന്തിര പ്രതികരണ പദ്ധതി തയ്യാറാക്കുക എന്നതാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനുള്ള ഏറ്റവും സുപ്രധാന നടപടികളിലൊന്നാണിത്. എന്നാൽ കേരളത്തിൽ സംസ്ഥാന- ജില്ലാ തലങ്ങളിൽ ഉരുൾപൊട്ടൽ അടിയന്തര പ്രതികരണ പദ്ധതികൾ ഉണ്ടായിരുന്നിട്ടും കമ്മ്യൂണിറ്റി തലത്തിലുള്ള ദുരന്ത പ്രതികരണ പദ്ധതി തയ്യാറാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പ്രാദേശിക ഇടപെടലുകൾ വൈകിപ്പിക്കുന്നതിനും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നതിനും ഇത് മിക്കപ്പോഴും കാരണമാകുന്നു. മുണ്ടക്കൈ ദുരന്തത്തിൽ ഈയൊരു വീഴ്ച എടുത്തുപറയാവുന്നതാണ്.
കേരളത്തിൽ സംസ്ഥാന- ജില്ലാ തലങ്ങളിൽ ഉരുൾപൊട്ടൽ അടിയന്തര പ്രതികരണ പദ്ധതികൾ ഉണ്ടായിരുന്നിട്ടും കമ്മ്യൂണിറ്റി തലത്തിലുള്ള ദുരന്ത പ്രതികരണ പദ്ധതി തയ്യാറാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യ ജീവന് ഏറ്റവും കുറഞ്ഞ മൂല്യമുള്ള ഒരു രാജ്യമാണ് നമ്മുടേത് എന്ന് ഇത്തരം ദുരന്തങ്ങളോടുള്ള അധികാരികളുടെ മനോഭാവം വ്യക്തമാക്കുന്നു. അപകട സാധ്യതകൾ കുറയ്ക്കുന്നതിനും സുശക്തവും കാര്യക്ഷമവുമായ ദുരന്ത കൈകാര്യകർതൃ പദ്ധതികൾ രൂപീകരിക്കുന്നതിനും ഈയൊരു മനോഭാവം തടസ്സമായി മാറുന്നുണ്ട്. പലപ്പോഴും അപകട സാധ്യതകൾ കുറച്ചുകാണുന്നതിലേക്ക് ഇത് വഴിവെക്കുന്നു.
2024-ലെ മുണ്ടക്കൈ ദുരന്തം ആഗോളതലത്തിലും പ്രാദേശിക തലത്തിലും മനുഷ്യൻ പ്രകൃതിയിൽ നടത്തിയ ഇടപെടലുകളുടെ അനന്തരഫലമാണ് എന്നത് നിസ്തർക്കമാണ്. അമിതമായ കാർബൺ പുറന്തള്ളൽ ആഗോളതാപനത്തിൽ ശരാശരി 1.3 ഡിഗ്രി സെന്റീഗ്രേഡ് വർധനവിന് കാരണമായി മാറിയെന്നത് ഇന്ന് സംശയലേശമെന്യേ തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ലോകമെമ്പാടും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് ആവൃത്തികളിൽ ഇത് വർധനവുണ്ടാക്കി. കേരളത്തിൽ സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അതിതീവ്ര മഴ ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. വയനാട് ജില്ലയിലെ ഭൂവിനിയോഗമാറ്റവും വികസന പ്രവർത്തനങ്ങളും മേൽമണ്ണിന്റെ വേഗത്തിലുള്ള നാശത്തിനും ജലപ്രവാഹതടസ്സങ്ങളും മണ്ണിന്റെ പിടിച്ചുനിർത്തൽശേഷി കുറയുന്നതിനും കാരണമായി.

ഭൂവിനിയോഗം, നിർമ്മാണ രീതികൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവയിലെ ആസൂത്രണമില്ലായ്മ സൃഷ്ടിക്കുന്ന ബാഹ്യ സമ്മർദ്ദങ്ങൾ പ്രകൃതിവ്യവസ്ഥകളെ- ഭൂപ്രകൃതി, മണ്ണിന്റെ ഘടന, പ്രകൃതിദത്ത നീർവാർച്ച എന്നിവയെ- പ്രതികൂലമായി ബാധിക്കും. വളരെ കൃത്യമായി പറഞ്ഞാൽ ഇത് ചരിഞ്ഞ പ്രദേശങ്ങളുടെ ദൃഢത, ഉപരിതല ജലനിർഗ്ഗമനം, താഴേക്കുള്ള നീരൊഴുക്ക് എന്നിവയെ സ്വാധീനിക്കുന്നു. അത്തരം ആഘാതങ്ങൾ സാധാരണയായി അവയുടെ വ്യാപ്തി അനുസരിച്ചാണ് നിർണ്ണയിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ നമ്മോട് ആവശ്യപ്പെടുന്ന സുപ്രധാന സംഗതി, ഭൂവിനിയോഗത്തെ സംബന്ധിച്ച മുൻകാല ബോധ്യങ്ങൾ പൊളിച്ചെഴുതുകയും ഡാറ്റകളെ അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ രീതി പിന്തുടരേണ്ടതുണ്ടെന്നുമാണ്. കർശനമായ ഭൂവിനിയോഗ നിയമങ്ങൾ നടപ്പിലാക്കണമെന്ന വിദഗ്ധരുടെ ശുപാർശകൾ പാലിക്കാൻ നാമെല്ലാവരും ബാദ്ധ്യസ്ഥരാണ്.
ശാസ്ത്രീയ പഠനങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് വികസനാസൂത്രണങ്ങൾ പുനഃപരിശോധിക്കാൻ ഗവൺമെന്റുകൾ തയ്യാറായിട്ടില്ല.
പശ്ചിമഘട്ടത്തെ നമ്മുടെ സാമ്പത്തിക- വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവ കലവറ എന്നതിലുപരിയായി അത് ഈ സംസ്ഥാനത്തിന്റെ മൊത്തം ജൈവവ്യവസ്ഥയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള ഭൂവിനിയോഗ- ആസൂത്രണ നയസമീപനങ്ങൾക്ക് മാത്രമേ ഭാവി തലമുറകളോട് നീതിപുലർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ അത്തരമൊരു നയസമീപനം സ്വീകരിക്കുന്നതിൽ ഭരണകൂടങ്ങൾക്ക് താൽപ്പര്യമില്ലെന്ന് തന്നെയാണ് കാണുന്നത്. പശ്ചിമഘട്ടത്തിന്റെ വാഹകശേഷിക്കപ്പുറമുള്ള (carrying capasity) ‘വികസന' പ്രവർത്തനങ്ങൾ ആ മേഖലയിൽ അധിവസിക്കുന്നവരുടെ മാത്രമല്ല സമതലങ്ങളിൽ താമസിക്കുന്നവരുടേതടക്കമുള്ള മുഴുവൻ കേരളീയരുടെയും ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് വർഷങ്ങൾക്ക് മുന്നെതന്നെ പല വിദഗ്ധ സമിതികളും- ഗാഡ്ഗിൽ തൊട്ട് കസ്തൂരി രംഗൻ വരെയുള്ള- മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എങ്കിൽക്കൂടിയും അത്തരം ശാസ്ത്രീയ പഠനങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് വികസനാസൂത്രണങ്ങൾ പുനഃപരിശോധിക്കാൻ ഗവൺമെന്റുകൾ തയ്യാറായിട്ടില്ല എന്നതുതന്നെയാണ് ഈ രീതിയിലുള്ള ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് കാരണമായിട്ടുള്ളത്.
