മാവോയിസ്റ്റ്/ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 123 പേരുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രവരി 10-നു കേരളത്തില്‍ നടന്നു. സല്‍വാ ജുദുമിനെ സൃഷ്ടിച്ച അതേ ഭരണകൂട യുക്തിയിലാണ് മാവോവാദികള്‍ക്കെതിരെ പോരാടാന്‍ പ്രത്യേക പരിശീലനം നല്‍കി ഗോത്രവിഭാഗത്തില്‍പ്പെട്ടവരെ തയ്യാറാക്കുന്നത്. മാവോവാദികള്‍ എന്നൊരു തലക്കെട്ടില്‍ എന്തുതരം മനുഷ്യാവകാശ ലംഘനവും നിയമവാഴ്ചയുടെ ലംഘനവും നടന്നുപോകും എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണ് ഈ ഗോത്ര സേനയിലൂടെ ചെയ്യുന്നത്.
12 Feb 2022, 11:34 AM
മാവോയിസ്റ്റ്/ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 123 പേരുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രവരി 10-നു കേരളത്തില്‍ നടന്നു. ഇതാണ് ഇവരുടെ പ്രത്യേക നിയമനത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നതാണ്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ എങ്ങനെയാണ് ഭരണകൂടം പൗരന്മാരെ വേര്‍തിരിച്ചുകാണുന്നതെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്. ആദിവാസികളെ പരസ്പരം പോരടിപ്പിക്കാന്‍ തന്നെ ലക്ഷ്യമിട്ട "സല്‍വാ ജുദും' എന്ന മാവോവാദി വിരുദ്ധ വേട്ടസേനയുടെ അതേ യുക്തിയിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത്.
കേരളത്തിലെ ആദിവാസി മേഖലയിൽ എത്ര മാവോവാദികളുണ്ട്?
ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുകയോ അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജീവിതാവസ്ഥകളില്‍ നിന്നും മോചിപ്പിക്കുകയോ ഒന്നുമല്ല ഈ പ്രത്യേക നിയമനത്തിന്റെ ലക്ഷ്യം. അത് ആദിവാസികള്‍ക്കിടയിലെ മാവോവാദി പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുകയും നേരിടുകയും ചെയ്യലത്രേ! കേരളത്തിലെ ആദിവാസി മേഖലകളില്‍ എത്ര മാവോവാദികള്‍ എന്നതൊരു സര്‍ക്കാര്‍ മായാജാലകണക്കാണ്. പ്രത്യേകിച്ച് പരിശോധനകളൊന്നു കൂടാതെ പൊലീസ് സേനയ്ക്കും സര്‍ക്കാരിനും ധാരാളം പണം ചെലവഴിക്കാനുള്ള ഒരു മാര്‍ഗ്ഗമാണത്. എന്നുമാത്രമല്ല, ഭരണകൂടത്തിനെതിരെ ഉയരുന്ന ഏതു പ്രതിഷേധത്തേയും തങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യും എന്ന് കാണിക്കാനുള്ള ഒരു മാതൃകാ പരിപാടി കൂടിയാണ്, കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്ത് മാവോവാദി വേട്ടയുടെ പേരില്‍ ആദിവാസി/വന മേഖലകളില്‍ നടപ്പാക്കുന്ന പൊലീസ് നിരീക്ഷണവും ജനങ്ങളെ ഭയപ്പെടുത്തലും മര്‍ദ്ദിക്കലും ഇടയ്ക്ക് നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമൊക്കെ. മാവോവാദികള്‍ എന്നൊരു തലക്കെട്ടില്‍ എന്തുതരം മനുഷ്യാവകാശ ലംഘനവും നിയമവാഴ്ചയുടെ ലംഘനവും നടന്നുപോകും എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണ്.
മാവോവാദ പ്രശ്‌നം എന്ന പേരില്‍ സര്‍ക്കാര്‍ അതിന്റെ നാനാവിധ പ്രചാരണാഖ്യാനങ്ങളിലൂടെ പൊതുബോധത്തില്‍ അടിച്ചുകയറ്റാന്‍ നോക്കുന്ന ഈ "ക്രമസമാധാന/തീവ്രവാദ പ്രശ്‌നം' വാസ്തവത്തില്‍ ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നമാണ്. അത് നമ്മുടെ സമൂഹത്തിലെ സാമ്പത്തിക അസമത്വവുമായും ഭരണകൂട ഭീകരതയുമായും രാഷ്ട്രീയാധികാരത്തിന്റെ വര്‍ഗ്ഗസ്വഭാവവുമായുമൊക്കെ ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനത്തെയോ അതിന്റെ ചരിത്രത്തെയോ രാഷ്ട്രീയ നിലപാടുകളേയോ രാഷ്ട്രീയമായ എതിര്‍പ്പുകളുടെയും പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയുമൊക്കെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിശകലനം ചെയ്യാവുന്നതാണ്. അത് മറ്റൊരു വിപുലമായ ചര്‍ച്ചയാണ്.

എന്നാല്‍ ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഉണ്ടാക്കിയതു പോലുള്ള, മാവോവാദികളെ നേരിടാനുള്ള പ്രത്യേക പരിശീലനം നല്‍കി തയ്യാറാക്കിയ, ഗോത്രവര്‍ഗത്തില്‍പ്പെട്ടവരുടെ പ്രത്യേക നിയമനം എന്നത് വംശീയത നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമാണ്. മാത്രമല്ല, സുപ്രീം കോടതി നന്ദിനി സുന്ദര്‍ കേസില്‍ (2011) നല്‍കിയ നിര്‍ദ്ദേശങ്ങളെ കുറുക്കുവഴിയിലൂടെ മറികടക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നടത്തിയ അതെ വഴിയിലൂടെയാണ് താനും.
സല്‍വാ ജുദും എന്ന ‘കോർപറേറ്റ് സേന’
കേന്ദ്ര സര്‍ക്കാരും ഛത്തീസ്ഗഡ് സര്‍ക്കാരും ചേര്‍ന്ന് രൂപം കൊടുത്ത, സര്‍ക്കാര്‍ ചെലവില്‍ ആദിവാസികളെ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥര്‍ (SPO) എന്ന പേരില്‍ ചേര്‍ത്ത് നടത്തിയ ഒരു സ്വകാര്യ സായുധ സേനയായിരുന്നു സല്‍വാ ജുദും. മാവോവാദികളെ കൊന്നൊടുക്കുന്നതിനുവേണ്ടി തുടങ്ങിയ Operation Green Hunt എന്ന കേന്ദ്രസര്‍ക്കാരിന്റെ സൈനിക ദൗത്യത്തിന്റെ അനുബന്ധമായി മാറി പിന്നീടിത്. മാവോവാദി വേട്ടയുടെ പേരില്‍ സ്വകാര്യ ഖനന കുത്തകകള്‍ക്ക് ഖനനഭൂമി തുറന്നുകൊടുക്കുകയായിരുന്നു ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. കോര്‍പറേറ്റ് സാമ്പത്തിക താത്പര്യമില്ലാതെ ഒരിടപാടും രാജ്യത്ത് നടക്കുന്നില്ല.
ഉരുക്കു നിര്‍മാണ ശാലകള്‍ക്കും ഖനനത്തിനും വേണ്ടിയുള്ള കോര്‍പ്പറേറ്റ് അജണ്ടയാണ് സല്‍വാ ജുദും അടക്കമുള്ള സംഘങ്ങളെ പോറ്റിവളര്‍ത്താനുള്ള ഒരു കാരണമെന്ന് കാണാം. ഉരുക്കുനിര്‍മ്മാണശാലയ്ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മാവോളിബാട്ട ഗ്രാമത്തിലെ മനുഷ്യര്‍ക്ക് ന്യായമായ പുനരധിവാസ പദ്ധതി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത മുന്‍ ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ ബി.ഡി. ശര്‍മയെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വസ്ത്രമുരിഞ്ഞു തെരുവിലൂടെ നടത്തിച്ചു ബി.ജെ.പി പ്രവര്‍ത്തകര്‍.
മൊത്തം വിസ്തൃതിയുടെ 44% വനപ്രദേശമുള്ള ഛത്തീസ്ഗഡില്‍ ഇരുമ്പയിരിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങള്‍ക്കുമുകളില്‍ ജീവിക്കുന്ന ആദിവാസികളെ പുറത്താക്കാനുള്ള ഏറ്റവും വലിയ തന്ത്രങ്ങളിലൊന്നുകൂടിയാണ് മാവോവാദി വേട്ട. ദന്തെവാഡയിലെ ധുര്‍ലി ഗ്രാമത്തില്‍ ഗ്രാമവാസികള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും മഹേന്ദ്ര കര്‍മയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി ശരിയായ വാര്‍ത്തകള്‍ പോലും നല്‍കാതെ എസ്സാര്‍ കമ്പനിക്ക് വേണ്ടി 600 ഹെക്ടര്‍ ഭൂമിക്ക് ഗ്രാമസഭയുടെ സമ്മതമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ചെയ്തത്. ടാറ്റായുടെ ഉരുക്കുനിര്‍മാണ ശാലയ്ക്ക് 2169 ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനും ബസ്തറിലെ ലോഹാന്‍ഡിഗുഡയില്‍ ഇതേ രീതിയിലാണ് സര്‍ക്കാര്‍ സംവിധാനവും മഹേന്ദ്ര കര്‍മയടക്കമുള്ള രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തിച്ചത്. ഇതേ കോര്‍പറേറ്റ് താത്പര്യങ്ങളുടെ സ്വകാര്യ മിലീഷ്യ കൂടിയായിരുന്നു സല്‍വാ ജുദും.
സല്‍വാ ജുദും തുടങ്ങുന്നതിനുള്ള (2005) ഏറ്റവും വലിയ പിന്തുണ നല്‍കിയത് ഛത്തീസ്ഗഡില്‍ ഖനനാനുമതി നേടിയ ടാറ്റയും എസ്സാറും അടക്കമുള്ള കമ്പനികളായിരുന്നു. സല്‍വാ ജുദും നേതാവായിരുന്ന കോണ്‍ഗ്രസ് എം. എല്‍.എ. മഹേന്ദ്ര കര്‍മയ്ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പിന്തുണ നല്‍കി. തുടര്‍ന്നങ്ങോട്ടുള്ള ആറു വർഷം ഛത്തീസ്ഗഡില്‍ നടന്നത് ഒരു ആധുനിക സമൂഹത്തിനു ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള മനുഷ്യവേട്ടയായിരുന്നു. പതിനായിരക്കണക്കിന് ആദിവാസികളെ അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്ന് കുടിയൊഴിപ്പിച്ച് സല്‍വാ ജുദും സര്‍ക്കാരിന്റെ അര്‍ദ്ധ സൈനിക വിഭാഗങ്ങളും കാവല്‍ നില്‍ക്കുന്ന താത്ക്കാലിക താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മാവോവാദികളെ പിടികൂടാന്‍ എന്ന പേരില്‍ ആദിവാസി ആവാസമേഖലകളില്‍ സല്‍വാ ജുദും സായുധ സേനയും നരനായാട്ട് നടത്തി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ചെയ്യപ്പെട്ടതുമായ നൂറുകണക്കിന് കൊലപാതകങ്ങള്‍, ലൈംഗികാക്രമണങ്ങൾ, പൊലീസ് ചാരനായില്ലെങ്കില്‍ മാവോവാദിയെന്ന പേരില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന ഭീഷണി, നാമമാത്രമായ വിദ്യാലയങ്ങള്‍ കയ്യേറി സായുധ സേനയുടെ ക്യാമ്പുകൾ- അങ്ങനെ മാധ്യമങ്ങളിലൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ഭരണകൂടം സൂക്ഷിച്ച ഒരു ആഭ്യന്തര ഉന്മൂലനത്തിന്റെ നാളുകളാണവ. ഇപ്പോഴും മറ്റു പല രീതികളിലും അത് തുടരുന്നുമുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ വാര്‍ത്ത പോലുമല്ല എന്ന അവസ്ഥയാണ് മധ്യ ഇന്ത്യയിലെ നക്‌സല്‍ വിരുദ്ധ സായുധദൗത്യങ്ങളിലുള്ളത്. 2015-നും 2021-നും ഇടയ്ക്ക് 187 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഛത്തീസ്ഗഡില്‍ മാത്രം നടന്നത്.

സാര്‍ക്കേ ഗുഡ എന്ന വനഗ്രാമത്തില്‍ സായുധ സേന നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ കുട്ടികളും സ്ത്രീകളുമടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. ആ സംഭവത്തിനു തൊട്ടുപിന്നാലെ അവിടെ നേരിട്ടുപോയ ഒരാളാണ് ഞാന്‍. നിയമവാഴ്ചയുടെയോ മനുഷ്യാവകാശങ്ങളുടെയോ അസ്തമയത്തിന്റെ വെളിച്ചം പോലുമില്ലാത്ത, ഭരണകൂട ഭീകരത അടിമുടി പുതച്ചുനില്‍ക്കുന്ന അത്തരം പ്രദേശങ്ങളില്‍ നില്‍ക്കുന്ന മുറയ്‌ക്കേ ഒരു മനുഷ്യന്‍ നിസ്സഹായനായിപ്പോകുന്നു.
നടന്നത് ആദിവാസികളുടെ വംശഹത്യ
സല്‍വാ ജുഡുമിനെ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഭരണകൂടം നടത്തിയത് ആദിവാസികളുടെ വംശഹത്യക്കുള്ള ഒരു അസാധാരണ നീക്കം കൂടിയായിരുന്നു. കൊല്ലുന്നതും കൊല്ലപ്പെടുന്നതും ആദിവാസി. ഭരണകൂട ഭീകരതയുടെ കൂലിപ്പട്ടാളം ആദിവാസിയാകുമ്പോള്‍ സര്‍ക്കാര്‍ മാറി നില്‍ക്കുന്നു എന്ന പ്രതീതി. ദാരിദ്ര്യവും ചൂഷണവും തലമുറകളായി അനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ, നിസ്സഹായതയും പീഡനങ്ങളും നിറഞ്ഞുനില്‍ക്കുന്ന അവരുടെ പ്രതിഷേധത്തെ, അവരുടെ തന്നെ ജീവിതത്തിന്റെ ഭാഗമായ മനുഷ്യര്‍ക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച ഇന്ത്യന്‍ ഭരണകൂടം നടത്തിയപോലൊരു കുടില പദ്ധതിക്ക് ആധുനിക ലോകത്ത് സമാനതകള്‍ ഏറെയില്ല.
സര്‍ക്കാരിന്റെ സായുധ സൈനികരേക്കാള്‍ ഹിംസാത്മകമായിട്ടായിരുന്നു സല്‍വാ ജുദും പലപ്പോഴും പെരുമാറിയത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട കുറെ മനുഷ്യര്‍ക്ക്, അവരില്‍ത്തന്നെ കഷ്ടിച്ച് പ്രായപൂര്‍ത്തിയായവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന മട്ടില്‍ ആയുധങ്ങള്‍ കൊടുത്ത് ആക്രമിക്കാനയക്കുമ്പോള്‍ അതൊക്കെത്തന്നെയാണ് ഭരണകൂടം ആവശ്യപ്പെട്ടതും. സല്‍വാ ജുദും സേനയില്‍ ചേരുന്നവര്‍ക്ക് മാസം 1500 രൂപയും ഒരു തോക്കുമാണ് കൊടുത്തിരുന്നത്. ഒപ്പം മാവോവാദിയെന്ന് സംശയിക്കുന്നവരെയോ തങ്ങള്‍ പറയുന്നത് അനുസരിക്കാത്തവരെയോ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും. ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങള്‍, നൂറുകണക്കിന് ലൈംഗികാക്രമണങ്ങൾ, ഒരു രേഖയിലും ഇടംപിടിക്കാത്ത നിരവധി കൊലപാതകങ്ങള്‍, ഒരു ലക്ഷം പേരോളം അഭയാര്‍ത്ഥികളായി ആന്ധ്രയിലേക്കും ഒഡിഷയിലേക്കും നടത്തിയ പലായനം, താത്ക്കാലിക ആശ്വാസ താവളങ്ങളിലേക്ക് മാറ്റി ഉപജീവനമാര്‍ഗം നഷ്ടപെട്ട് വേലിക്കെട്ടിനകത്ത് തോക്കിന്‍കുഴലിന് കീഴെ ജീവിച്ച അരലക്ഷത്തോളം ആദിവാസികള്‍, അങ്ങനെയൊക്കെയായിരുന്നു ആദിവാസികളുടെ പ്രത്യേക സേനയെക്കൊണ്ട് ഭരണകൂടം പണിയെടുപ്പിച്ചത്.

നീണ്ട നാളുകളുടെ നരകസൃഷ്ടിക്കുശേഷം 2011-ജൂലായില്‍ സുപ്രീം കോടതി സല്‍വാ ജൂഡുമിനെ എത്രയും വേഗം പിരിച്ചുവിടാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇത്തരത്തിലൊരു സംഘമുണ്ടാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും മനുഷ്യരുടെ മൗലികാവകാശങ്ങളെപ്പോലും ലംഘിക്കുന്ന ഒരു സ്വകാര്യ സായുധസേനയെ സൃഷ്ടിച്ചിരിക്കുകയാണെന്നുമുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചു. വികസനത്തിന്റെ പേരില്‍ നടത്തുന്ന കോര്‍പറേറ്റ് കൊള്ളയുടെ കയ്യാളുകളാണ് ഇത്തരം സേനകള്‍ എന്ന് കോടതിയുടെ പൊതുനിരീക്ഷണങ്ങളില്‍ നിഴലിച്ചു.
വേഷം മാറിയെത്തിയ സല്‍വാ ജുദും
ധനികര്‍ക്ക് നികുതിയിളവുകളും ദരിദ്രരിലെ ചെറുപ്പക്കാര്‍ക്ക് കയ്യില്‍ തോക്കും നല്‍കുകയാണ് ഭരണകൂടം ചെയ്യുന്നത്. അങ്ങനെ ചെയ്താല്‍ അവര്‍ തമ്മിലടിച്ചു മരിച്ചോളും. അതാണ് ഭരണകൂടത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വികസനത്തിന്റെയും സുരക്ഷയുടെയും തലതൊട്ടപ്പന്മാരുടെ പുതിയ മന്ത്രം എന്നാണ് കോടതി പറഞ്ഞത് (Tax breaks for the rich, and guns for the youngsters amongst poor, so that they keep fighting amongst themselves, seems to be the new mantra from the mandarins of security and high economic policy of the state. This, apparently, is to be the grand vision for the development of a nation that has constituted itself as a sovereign, secular, socialist and democratic republic).
നീറിനില്‍ക്കുന്ന ഒരു ആഭ്യന്തര സംഘര്‍ഷത്തിലേക്ക് ആദിവാസി യുവാക്കളെ കൊല്ലാനും കൊല്ലപ്പെടാനുമായി ഇട്ടുകൊടുക്കുകയാണ് ഭരണകൂടമെന്ന് കോടതിവിധിയില്‍ പറയുന്നുണ്ട്, It is also equally clear to us that in this policy, of using local youth, jointly devised by the Union and the States facing Maoist insurgency, as implemented in the State of Chattisgarh, the young tribals have literally become cannon fodder in the killing fields of Dantewada and other districts of Chattisgarh (Para 45). ഇത്തരത്തിലൊരു ഭരണഘടനാവിരുദ്ധമായ നയത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു."That some misguided policymakers strenuously advocate this as an opportunity to use such dehumanised sensibilities in the fight against Maoists ought to be a matter of gravest constitutional concerns and deserving of the severest constitutional opprobrium'(Para 52).
സല്‍വാ ജൂഡുമിനെ പിരിച്ചുവിടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍വ്വാഹമില്ലാതായി. എന്നാല്‍ ഏതാണ്ട് ഒരു ദശാബ്ദം കഴിയുമ്പോഴും സല്‍വാ ജുദും അതിന്റെ രൂപം മാറി സര്‍ക്കാരിന്റെ മാവോവാദി വേട്ടയുടെ മുന്നണിയില്‍ കൊല്ലാനും കൊല്ലപ്പെടാനുമായുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ സല്‍വാ ജുദും SPO മാരെ District Reserve Guards (DRG) ആക്കി വേഷം മാറ്റിയെടുത്തു. അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സല്‍വാ ജുദും, പൊലീസ് എന്നിവയെല്ലാം നടത്തിയ ഒരതിക്രമത്തിനും ഒരു വിധത്തിലുള്ള ശിക്ഷാ നടപടിയും ഉണ്ടായില്ല. പകരം സല്‍വാ ജൂഡുമിനെ പിരിച്ചുവിട്ട സുപ്രീം കോടതി വിധി നേടിയ നന്ദിനി സുന്ദറിനെതിരെ കൊലപാതകക്കേസെടുത്തു. അറിയപ്പെടുന്ന അക്കാദമിക്കും പ്രൊഫസറും എഴുത്തുകാരിയമായിട്ടും ഒരുതരത്തില്‍ ഇന്ത്യയിലെ ഉപരിവര്‍ഗത്തിനു നേടാന്‍ കഴിയുന്ന സാമൂഹ്യ മൂലധനവും നിയമസൗകര്യങ്ങളും ഒക്കെയുണ്ടായിട്ടും നന്ദിനി സുന്ദറിന് ആ കേസില്‍ നിന്ന്വിമുക്തയാകാന് വർഷങ്ങളെടുത്തു.
ഇല്ലാത്ത ശത്രുവിനെതിരായ യുദ്ധം
സല്‍വാ ജുദും ചെയ്ത അതിക്രമങ്ങള്‍ കേരളത്തില്‍ പുതിയതായി നിയമിക്കപ്പെട്ട ഗോത്രവിഭാഗങ്ങളില്‍പ്പെട്ട പൊലീസുകാര്‍ ചെയ്യില്ല എന്നതില്‍ സംശയമൊന്നുമില്ല. കാരണം അത്തരത്തിലൊരു മാവോവാദി വേട്ടയുടെ സാഹചര്യം ഇവിടെയില്ല. എന്നാല്‍ പ്രശ്‌നം, സല്‍വാ ജുദുമിനെ സൃഷ്ടിച്ച അതേ ഭരണകൂട യുക്തിയിലാണ് മാവോവാദികള്‍ക്കെതിരെ പോരാടാന്‍ പ്രത്യേക പരിശീലനം നല്‍കി ഗോത്രവിഭാഗത്തില്‍പ്പെട്ടവരെ തയ്യാറാക്കുന്നത് എന്നതിലാണ്. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ജനസംഖ്യാനുപാതമനുസരിച്ച് നോക്കിയാല്‍ എല്ലാ വിഭാഗങ്ങളും കാണും. അതെ അനുപാതത്തിലാണോ അവരെ പിടിക്കാന്‍ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നത്? ജാതി തിരിച്ചാണോ പ്രത്യേക പരിശീലനം? പൊലീസില്‍ മാവോവാദികള്‍ക്കെതിരെയുള്ള പ്രത്യേക പരിശീലനം ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ എന്ത് യുക്തിയാണുള്ളത്?
തികഞ്ഞ വംശീയ മുന്‍വിധികള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നടപടി കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ ഇടയിലെ അടിയന്തര പ്രശനം മാവോവാദമാണ് എന്ന മട്ടിലാണ് കാര്യങ്ങളെ കാണുന്നത്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മാവോവാദികളെ നേരിടാന്‍ അതായത് കാട്ടിലും മലയിലും കയറാന്‍ എന്ന് വായിക്കണം, 123 പേര്‍ക്ക് പ്രത്യേക പരിശീലനം കൊടുത്ത് പൊലീസിലെടുക്കുമ്പോള്‍ അധ്യാപനത്തിലേക്കും വൈദ്യശാസ്ത്രത്തിലേക്കും മറ്റ് സാമൂഹ്യ സ്വീകാര്യതയുള്ള ഉദ്യോഗങ്ങളിലേക്കും പ്രത്യേക നിയമനം നടത്താത്തത് എന്തുകൊണ്ടാണ്? ഇനിയെങ്ങനെ നടത്താന്‍ തീരുമാനിച്ചാല്‍ അതിന് അര്‍ഹരായ എത്രപേര്‍ ഉണ്ടാകും ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍? എന്തുകൊണ്ടാണ് അത്തരത്തിലൊരു സ്ഥിതി ഇപ്പോഴും നിലനില്‍ക്കുന്നത്? കേരളത്തിലെ ആദിവാസി ഊരുകളില്‍ അതിനു തൊട്ടപ്പുറത്തുള്ള മറ്റു ജനവിഭാഗങ്ങള്‍ താമസിക്കുന്ന നാട്ടുപ്രദേശങ്ങളെക്കാള്‍ ശിശു മരണനിരക്കും മാതൃമരണനിരക്കും പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണവുമൊക്കെ കൂടിയിരിക്കുന്നതിന്റെ കാരണം മാവോവാദമാണ് എന്നുകൂടി പറഞ്ഞാല്‍ കാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ കൂടുതല്‍ സൃഷ്ടിക്കാമായിരുന്നു.

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ശക്തിയെ നിരന്തരം ജനത്തെ ബോധ്യപ്പെടുത്താന്‍ ഒരു അരങ്ങ് ഭരണകൂടത്തിന് എപ്പോഴും വേണം. കേരളത്തില്‍ ഏറ്റവും എളുപ്പം ആദിവാസി മേഖലകളിലെ മാവോവാദി വേട്ടയാണ്. അരി ചോദിച്ചുവരുന്ന മാവോവാദിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ പൊലീസ് വകുപ്പില്‍ കോടികള്‍ കണക്കില്ലാതെ കൈകാര്യം ചെയ്യാം, സര്‍ക്കാരിന് തീവ്രവാദത്തെ അടിച്ചമര്‍ത്താം, എന്തുകൊണ്ട് എന്ന എല്ലാ ചോദ്യങ്ങള്‍ക്കും അതിവിപ്ലവം പരിഹാരമല്ല എന്നൊരു മറുപടി ഒരേമ്പക്കത്തോടെ തട്ടിമൂളിക്കാം.
മാവോവാദികളുടെ ഭീഷണിമൂലം കേരളത്തിലെ ആദിവാസികളുടെ വാസപ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന സര്‍ക്കാരിന്റെ വന്‍കിട വികസനപദ്ധതികളും മാവോവാദികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ നടക്കാതിരിക്കുന്ന ആദിവാസി ഭൂപ്രശ്‌നത്തിന്റെ പരിഹാര പരിപാടികളുമെല്ലാം ഇനി അതിവേഗത്തിലല്ലെങ്കിലും അര്‍ദ്ധ അതിവേഗത്തിലെങ്കിലും നടക്കുമെന്നാണ് നാം മനസിലാക്കേണ്ടത്. അട്ടപ്പാടിയിലെ ആദിവാസികളുടെ നവജാത ശിശുക്കളെ കൊല്ലുന്ന മാവോവാദികളെയും ഉടനടി സര്‍ക്കാര്‍ അമര്‍ച്ച ചെയ്യും. അതിനാണല്ലോ അതിഭയങ്കരമായ ആയുധങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ഈ പ്രത്യേക ഗോത്രസേന. ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി കയ്യേറിയ എല്ലാ മാവോവാദികളെയും പുറത്താക്കി ഭൂമി വിതരണം ചെയ്യും. ശേഷം "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ഉണ്ടായിരിക്കും. പ്രത്യേക ഫീഡര്‍ ബസ് വഴി സില്‍വര്‍ ലൈന്‍ സ്‌റേഷനിലെത്തിക്കുന്ന ആദിവാസികള്‍ക്ക് തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയി തൊഴുതു മടങ്ങാനുള്ള സൗകര്യം ആദിവാസി ക്ഷേമ വകുപ്പ് ഒരുക്കിക്കൊടുക്കും.
ഇല്ലാത്ത ശത്രുവിനെതിരെ യുദ്ധം ചെയ്യല്‍ ഭരണകൂടത്തിന് ബുദ്ധിമുട്ടുള്ള സംഗതിയല്ല, ഇല്ലാത്ത ശത്രു ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മതി. അതില്‍ വിജയിച്ചാല്‍ പിന്നെ ആരെയും ആ ശത്രുവിന്റെ ഗണത്തില്‍പ്പെടുത്താം. എളുപ്പമാണത്. ‘അർബൻ നക്‌സൽ’ എന്നൊരു ശത്രുവിന്റെ സാന്നിധ്യമുണ്ട് എന്ന് സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്, ശേഷം അവര്‍ക്ക് വേണ്ടിയൊരുക്കിയ കൂട്ടിലേക്ക് ആളുകളെ തള്ളിക്കയറ്റിയാല്‍ മതി. മുസ്ലിം ഹിന്ദുവിന്റെ ശത്രുവാണെന്നും ഇന്ത്യയുടെ ശത്രുവാണെന്നും ഒരാഖ്യാനത്തെ പ്രതിഷ്ടിച്ചെടുക്കുന്ന പാടേയുള്ളൂ, പിന്നെ ഏതു മുസ്ലിമിനെയും അതില്‍ കയറ്റിനിര്‍ത്താം.
ഇത്തരത്തിലുള്ള ശത്രു സൃഷ്ടിയുടെ ചരിത്രയുക്തിയിലാണ് കേരളത്തിലെ സര്‍ക്കാരും. അതിനുപയോഗിക്കുന്ന വംശീയ മുന്‍വിധികളുടെയും വിവേചനത്തിന്റെയും ഭരണകൂട അടിച്ചമര്‍ത്തലിന്റെയും ജനാധിപത്യവിരുദ്ധതയുടെയും യുക്തിയുടെ വളയങ്ങളിലൂടെ നമ്മളെ ചാടിച്ചാല്‍ പിന്നെ വളയമില്ലാതെ ചാടാമെന്ന് ഭരണകൂടത്തിന് ഉറപ്പുണ്ട്. മൃഗശിക്ഷകന്റെ വളയം കാത്തിരിക്കുന്ന ഭയം ഭക്ഷിക്കുന്ന ജന്തുക്കളാണോ നിങ്ങളെന്ന ചോദ്യത്തിന് നിങ്ങള്‍ മാത്രമാണ് ഉത്തരം പറയേണ്ടത്.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
ഷഫീഖ് താമരശ്ശേരി
May 24, 2022
6 Minutes Watch
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read
പ്രമോദ് പുഴങ്കര
Apr 30, 2022
9 Minutes Read
പ്രമോദ് പുഴങ്കര
Apr 16, 2022
9 Minutes Watch