ആ കസേരയില്‍
ഇരിയ്ക്കുന്ന
പൈശാചിക ട്രംപിസം
ആ കസേരയില്‍ ഇരിയ്ക്കുന്ന പൈശാചിക ട്രംപിസം
കോവിഡ് വൈറസിനെ ഒരു കൊല്ലത്തിനകം വരുതിയിലാക്കാം, പക്ഷേ ബൈഡന്റേയും കമല ഹാരിസിന്റേയും ഏറ്റവും വലിയ വെല്ലുവിളി ട്രംപ് വളര്‍ത്തി അഴിച്ചുവിട്ട വിഷപ്പാമ്പുകളെ നേരിടുക എന്നതാണ്
9 Jan 2021, 10:40 AM
ജനുവരി ആറിന് ക്യാപിറ്റൊള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി അതിനകത്ത് കാട്ടിക്കൂട്ടിയ വിക്രിയയിലെ ഒരു ഫോട്ടോ ശ്രദ്ധയര്‍ഹിക്കുന്നു. സെനറ്റ് ചേംബറിലെ അധ്യക്ഷക്കസേരയാണ് ആ ഫോട്ടോയിലുണ്ടായിരുന്നത്. നാന്‍സി പെലോസിയുടെ ഓഫീസില്‍ കയറി ഇരിയ്ക്കുന്ന ആളുടെ മറ്റൊരു ദൃശ്യവുമുണ്ട്. 1814 ല്‍ ബ്രിട്ടീഷുകാര്‍ തീവച്ചതിനുശേഷം ആദ്യമായി ക്യാപിറ്റോള്‍ നാശകോശമാക്കിയ വേള. ഒന്നാം ഭേദഗതി (First amendment) യുടെ ഭാഗമായ, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലായിരുന്നു ഇത്, ഒരു രാഷ്ട്രീയ റാലി അല്ലായിരുന്നു, രാജ്യദ്രോഹത്തിന്റേയും വിശ്വാസഘാതകത്വത്തിന്റേയും കലാപം അറിഞ്ഞുകൊണ്ടുതന്നെ സൃഷ്ടിച്ച പരമോന്നത ഭരണാധികാരിയുടെ, സ്വന്തം ഭരണകൂടത്തിനേയും ജനാധിപത്യത്തേയും ഒറ്റയടിക്ക് വീഴ്ത്താനുള്ള നീചശ്രമത്തിന്റെ തെളിച്ചമാര്‍ന്ന പ്രദര്‍ശനവേളയായിരുന്നു.
ക്യാപിറ്റോളിലെ സെനറ്റ് ചേംബറിന് അതിന്റേതായ വിമലത്വം ഉണ്ട്. ലോകചരിത്രം തന്നെ നിര്‍മിക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുള്ള തീരുമാനങ്ങള്‍ പ്രകമ്പനം കൊണ്ടിട്ടുള്ള സവിശേഷ ഇടമാണത്. യുദ്ധങ്ങള്‍ അവിടെ നിന്ന് തുടങ്ങിയിട്ടുണ്ട്, യുദ്ധങ്ങള്‍ അവസാനിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കന്‍ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവുമാണത്. ആ കസേരയ്ക്ക് അതിന്റേതായ ദിവ്യത്വവും ബഹുമാന്യതയും ഉണ്ട്. ഇരുനൂറില്‍പ്പരം വര്‍ഷങ്ങളില്‍ പലേ ഡെമോക്രാറ്റ്/റിപ്പബ്ലിക്കന്‍ ഭരണസാരഥികളും ഇരുന്ന് അമേരിക്കയുടെയും ലോകത്തിന്റേയും ഭാഗധേയം നിര്‍മ്മിച്ചെടുത്ത ഹരിവരാസനം തന്നെ അത്. അതിന്മേലാണ് തീവ്രവാദത്തിന്റെ വേതാളം കയറി ഇരുന്നത്. മറ്റൊരു രാജ്യത്തു നിന്നും കയ്യേറാന്‍ വന്നവരല്ലിവര്‍, സ്വരാജ്യത്തെ അന്തകവാദികള്‍ തന്നെ. ശുദ്ധ വെള്ളക്കാര്‍, നൂറുശതമാനവും അമേരിക്കന്‍ പൗരര്‍.

മൂന്നാം ലോകരാജ്യങ്ങളില്‍ നടക്കുന്നതുപോലെ എന്ന് ഇതിനെ പലരും വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഒരു വിമാനത്താവളക്കെട്ടിടത്തിനു മുകളില്‍ വലിഞ്ഞു കയറി ഒരു ഗ്രൂപ്പ് അവരുടെ കൊടിനാട്ടിയതിനോട് സാമ്യം തോന്നുന്ന ചില ദൃശ്യങ്ങളുമുണ്ട്; ക്യാപിറ്റോളിനു മുകളില്‍ കയറി കൊടിവീശുന്നവരുടേത്. ഭരണകൂടത്തിനോടുള്ള അതൃപ്തിയും വെറുപ്പും വെല്ലുവിളിയും കാരണമാക്കി അതിന്റെ ആസ്ഥാനങ്ങളെ കയ്യേറാന്‍ ശ്രമിക്കുന്നത് പല രാജ്യങ്ങളിലും നാം കണ്ടിട്ടുണ്ട്. പക്ഷേ ഒരു ജനായത്തരാജ്യത്തിലെ പ്രസിഡന്റ് തന്നെ ആഹ്വാനം ചെയ്ത് (""Let us move on to the Capitol and zero in'', ട്രംപിന്റെ പ്രസംഗത്തില്‍) സ്വന്തം ഭരണകൂടത്തില്‍ വിസ്‌ഫോടനം സൃഷ്ടിയ്ക്കാന്‍ വെടിമരുന്നിട്ടുകൊടുക്കുന്നത് വിചിത്രമെന്നേ പറയേണ്ടൂ. ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന ഐറണിയുമുണ്ട്.
Also Read: പ്രാർത്ഥിക്കാം! ഇനിയുള്ള ട്രംപ് ദിവസങ്ങളിൽ | ഷാജഹാന്‍ മാടമ്പാട്ട്
നെടുനാളായി ട്രംപും അനുചരരും വളര്‍ത്തിക്കൊണ്ടുവന്ന തീവ്രവികാരം സ്വരൂപം പ്രാപിച്ചതാണിത്. അധമവികാരങ്ങള്‍ക്ക് നൂറും പാലും കൊടുത്ത് പൈശാചിക കൂട്ടായ്മപ്പാമ്പുകളെ വളര്‍ത്തിയെടുത്തത് അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണെന്നുള്ളതാണ് വിരോധാഭാസം. QAnon, Proud Boys, MAGA (Make America Great Again) എന്നിങ്ങനെ പല സംഘങ്ങളുണ്ട്. ശ്രേഷ്ഠവെള്ളക്കാരുടെ (White supremacist) കൂട്ടായ്മകള്‍. റിപ്പബ്ലിക്കന്‍സ് അല്ലാത്തവരെല്ലാം സാത്താന്‍ ആരാധകരും കുഞ്ഞുങ്ങളെ ലൈംഗികപീഡനത്തിനു വശംവദരാക്കുന്നവരും അവരുടെ അന്താരാഷ്ട്ര ക്രയവിക്രയം നടത്തുന്നവരുമാണ് എന്ന് വിശ്വസിക്കുന്നവരാണ് QAnon സംഘം. Proud Boys ആണുങ്ങളുടെ മാത്രം ടെററിസ്റ്റ് കൂട്ടായ്മയാണ്. Oath Keepers ഗവണ്മെന്റിനെ വെല്ലുവിളിയ്ക്കുന്ന സായുധസംഘമാണ്. മറ്റൊരു white supremacist ഗ്രൂപ്പായ Groyper Army യുടെ നേതാവ് നിക് ഫ്യൂണ്‍റ്റെസ് ഉണ്ടായിരുന്നു ക്യാപിറ്റോളില്‍ കടന്നു കൂടിയവരില്‍. ‘‘യേശുവാണ് രാജാവ്'' എന്ന പ്ലക്കാര്‍ഡുമായി മറ്റൊരു കള്‍ട് സംഘവും- വെള്ളക്കാരുടെ സംഘമായ ചലം Jersey European Heritage Asosciation കൊടിയുമായി ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ‘‘കേകിസ്താന്‍'' (Kekistan) എന്ന റൈറ്റ് വിങ് സാങ്കല്‍പ്പികരാജ്യ വിശ്വാസികള്‍ വേറെ. തീവ്ര വലത് വിശ്വാസികളായ ‘നിയൊ- കോണ്‍ഫെഡെറെറ്റ്' സംഘം (പഴയ ആഭ്യന്തരയുദ്ധ -Civil war)-ത്തിന്റെ ബാക്കി) അവരുടെ കൊടിയുമായി തലങ്ങും വിലങ്ങും ക്യാപിറ്റോളിന്റെ ഇടനാഴികകളില്‍ സ്വഛന്ദം വിഹരിച്ചു. ഇത്തരം സംഘങ്ങള്‍ മാസങ്ങളായി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. നിലവിലുള്ളതും പുതുതായി പ്രത്യക്ഷപ്പെട്ടതുമായ സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഒരു രഹസ്യ സര്‍വീസ് ഏജന്‍സിയും ഇത് ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ മുന്നറിയിപ്പുകള്‍ നല്‍കിയില്ല എന്നത് ട്രംപ് കോക്കസിന്റെ പിന്തുണയെപ്പറ്റി സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്.

ക്യാപിറ്റോളിന്റെ മുന്നില്‍ വികാരവിവശരായി എന്തിനും തയാറായി നിന്നവരോട് ട്രംപിനു പറയാനുണ്ടായിരുന്നത് ആക്രമണത്തിനുള്ള നിര്‍ദ്ദേശങ്ങളുടെ ചുവ കലര്‍ന്നതായിരുന്നു. ട്രംപിന്റെ വക്കീലായ റൂഡി ഗുയ്‌ലാനി ഇത് കൂടുതല്‍ വ്യക്തമാക്കി: വെള്ളമേധാവിത്വക്കാരുടെ ഉള്ളിലെ പകയും വിദ്വേഷവും തിളപ്പിച്ചെടുത്തു, ആവേശം ഇരട്ടിപ്പിച്ചു. ""ഒരു തമ്മില്‍ത്തല്ലിലൂടെ നമുക്ക് വിചാരണ നടത്താം'' ("Let us have a trial by combat') എന്നായിരുന്നു ആഹ്വാനം. നേരിട്ടുള്ള യുദ്ധം തന്നെ ചെയ്യണം എന്ന് ട്രംപിന്റെ മകന്‍ നിര്‍ദ്ദേശിച്ചു. ആക്രമണം നടക്കുമ്പൊഴും ട്രംപ് ട്വിറ്ററില്‍ പ്രഖ്യാപിച്ചു കൊണ്ടിരുന്നു: ‘എനിക്ക് നിങ്ങളുടെ വേദന മനസ്സിലാകുന്നു, നിങ്ങള്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടവരാണെന്ന് ഞാന്‍ അറിയുന്നു'' (‘‘I know your pain, I know you are hurt'’) എന്നൊക്കെ. പിന്നീട് ‘‘സ്‌നേഹത്തോടെയും സമധാനത്തോടെയും വീട്ടില്‍ പോവുക'' എന്ന പറയുന്നതിനൊടൊപ്പം ‘‘We love you, you are very special’' എന്നും ‘‘ഈ ദിവസം എന്നെന്നും ഓര്‍മിക്കുക'' എന്നും തന്റെ പ്രിയപ്പെട്ട അക്രമിസംഘങ്ങളോട് പുന്നാരിച്ചു.

ക്യാപിറ്റോളിനകത്തേയ്ക്ക് കയറാന്‍ ഇവര്‍ക്ക് വലിയ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. അകത്ത് വേണ്ടവണ്ണം പൊലീസ് സന്നാഹങ്ങള്‍ ഇല്ലായിരുന്നു എന്നത് ആശ്ചര്യജനകവും വിശ്വസനീയവുമല്ല. നാഷണല്‍ ഗാര്‍ഡിനെ വിളിയ്ക്കാതിരിയ്ക്കാന്‍ ട്രംപ് ശ്രദ്ധിക്കുകയും ചെയ്തു. ജീവനു ഭീഷണി വന്നതോടെ മൈക് പെന്‍സ് ആണ് പെന്റഗണ്‍ ഓഫീസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. എന്നിട്ടും കൂടുതല്‍ പൊലീസോ നാഷണല്‍ ഗാര്‍ഡോ എത്തിയില്ല, അക്രമികള്‍ പതുക്കെ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാണ് ഇവര്‍ വന്നത്. 160 മില്ല്യണ്‍ പൗരര്‍ അവരുടെ സമ്മതി തീര്‍ച്ചപ്പെടുത്തിയ ശേഷം, വോട്ടുകള്‍ എണ്ണി വിജയികളെ തീരുമാനിക്കപ്പെട്ടതിനു ശേഷം, ഔപചാരികമായി ഇത് നിജപ്പെടുത്തുന്ന വേള മാത്രമായിരുന്നു ജനുവരി ആറിനു ക്യാപ്‌റ്റോളില്‍ നടന്നുകൊണ്ടിരുന്നത്. ഇത് തടസ്സപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് ഫലം അപ്പാടെ ഇല്ലാതാക്കാന്‍ പറ്റുമെന്ന് സമനില പണ്ടേ നഷ്ടപ്പെട്ട ട്രംപ് വിചാരിച്ചെടുത്തതില്‍ അത്ഭുതം കൂറാനില്ല എങ്കിലും ഒരു വന്‍ കൂട്ടം ബുദ്ധിശൂന്യരെ തെറ്റിദ്ധരിപ്പിച്ച് നീചമായ അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ട് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച പ്രസിഡന്റ് എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
ട്രംപ് പോയാലും മിച്ചം നില്‍ക്കുന്ന പ്രതിഭാസം
ട്രംപിസം എന്ന് ഇപ്പോള്‍ പേരുചൊല്ലി വിളിയ്ക്കുന്ന പ്രതിഭാസം അദ്ദേഹം തുടങ്ങി വച്ചതൊന്നുമല്ല. അമേരിക്കയുടെ രൂപീകരണകാലത്തു തന്നെ അടിസ്ഥാന അവബോധമായി സമൂഹത്തില്‍ അട്ടിയടുക്കിക്കിടക്കുന്നതാണ് വെള്ളക്കാരുടെ മേധാവിത്വവും ശ്രേഷ്ഠതര വിശ്വാസവും. ക്യാപിറ്റോള്‍ ആക്രമണത്തോടുള്ള പ്രതികരണമായി ‘‘ഇത് അമേരിക്കയല്ല, ഇത് ഞങ്ങളല്ല, ഞങ്ങള്‍ ഇങ്ങനെയല്ല'' എന്നൊക്കെ ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രഖ്യാപിക്കാന്‍ ശ്രമിച്ചെങ്കിലും സത്യം മറ്റൊരിടത്താണ്. മുന്‍ ഡിഫെന്‍സ് സെക്രട്ടറി വില്ല്യം കോഹെന്‍ കൃത്യമായി ഇത് പ്രസ്താവിച്ചിട്ടുണ്ട്: ‘‘ഇത് നമ്മള്‍ തന്നെയാണ്. ഇത് അമേരിക്കന്‍ ജനത തന്നെയാണ്’’ എന്ന്.
അമേരിക്കന്‍ സൈക്കിന്റെ പൊതുപ്രദര്‍ശനത്തില്‍ white supremacist മുഖങ്ങള്‍ തെളിയുന്നുണ്ട് പലപ്പോഴും. സമൂഹഭൂതലത്തിന്റെ അടിയിൽ ഒഴികിക്കൊണ്ടിരിക്കുന്ന ഈ ഉറവകളെയെല്ലാം ഒന്നിച്ചൊഴുക്കി പെരുനദി ആക്കുകയാണ് ട്രംപ് ചെയ്തത്. നുണകള്‍ ധാരാളം പറഞ്ഞു അദ്ദേഹം, ചതി ധാരാളം ചെയ്തു. ഈ അധമവികാര നിര്‍ദ്ദയരൂപികള്‍ക്ക് കൊമ്പ് മുളപ്പിച്ചു. അപ്രത്യക്ഷമായിത്തുടങ്ങിയ വിഷലിപ്ത ചിന്തയെ മുഖ്യധാരയില്‍ പ്രതിഷ്ഠിച്ചു. Twitter, 4Chan, Parler മുതലായ പരസ്പര സന്ദേശ ഇടങ്ങള്‍ ട്രംപിനും അനുചരര്‍ക്കും പത്ഥ്യമായി, വിവിധ സോഷ്യല്‍ മീഡിയകള്‍ വഴി അവര്‍ എളുപ്പം സംഘടിച്ചു. ഫോക്‌സ് ന്യൂസ് പോലെയുള്ള ചാനലുകള്‍ പുല്ലും വെള്ളവും വയ്‌ക്കോലും നല്‍കി. ന്യൂസ്മാക്‌സ്, OAN പോലത്തെ ചാനലുകള്‍ ഊര്‍ജ്ജം പകര്‍ന്നു.

കര്‍ശനമായ നിയമനിര്‍മാണങ്ങളും സാമൂഹിക തെര്യപ്പെടുത്തലുകളും നവീകരണ പ്രവര്‍ത്തനങ്ങളും വേണ്ടിയിരിക്കുന്നു ഈ ആനയെ മെലിയിച്ച് തൊഴുത്തില്‍ കെട്ടാന്‍. QAnon, Proud Boys എന്നിവയെ ടെററിസ്റ്റ് ഗ്രൂപ്പുകളായി പ്രഖ്യാപിച്ച് നിരോധിക്കേണ്ടതാണെന്ന നിര്‍ദ്ദേശങ്ങള്‍ വന്നുകഴിഞ്ഞിട്ടുമുണ്ട്. വര്‍ണവെറി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെങ്കില്‍ ആ രക്തം ശുദ്ധീകരിച്ചെടുക്കേണ്ടിയിരിക്കുന്നു. പൊതുജനജീവനു മാത്രല്ല ഭരണകൂടത്തിനു തന്നെ ഭീഷണിയാണവര്‍ എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ് വൈറസിനെ ഒരു കൊല്ലത്തിനകം വരുതിയിലാക്കാം, പക്ഷേ ബൈഡന്റേയും കമല ഹാരിസിന്റേയും ഏറ്റവും വലിയ വെല്ലുവിളി ട്രംപ് വളര്‍ത്തി അഴിച്ചുവിട്ട വിഷപ്പാമ്പുകളെ നേരിടുക എന്നതാണ്..
സയിന്റിസ്റ്റ്, എഴുത്തുകാരന്‍
neritam.com
10 Jan 2021, 01:02 PM
അമേരിക്ക എക്കാലവും ഇങ്ങനെയായിരുന്നു. ട്രമ്പ് അത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നു എന്നേയുള്ളു.
Tajmanzoor
9 Jan 2021, 06:08 PM
ഈ കാഴ്ച്ചകൾ നമ്മുടെ നാട്ടിലും ഏറെ കണ്ടുവല്ലോ.മികച്ച ലേഖനം
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
കെ.എം. സീതി
Apr 03, 2022
4 Minutes Read
ഫിലിപോ ഒസെല്ല
Mar 27, 2022
7 Minutes Read
Truecopy Webzine
Dec 24, 2021
7 Minutes Read
എതിരൻ കതിരവൻ
Jul 31, 2021
12 Minutes Read
Sanil
12 Jan 2021, 11:14 AM
ഇന്ത്യയിലും ഇതിൻ്റെ വ്യത്യസ്ഥമുഖങ്ങൾ കാണാനാകും, അവിടെ തീവൃ വലതുപക്ഷസ്ഥ ങ്കുചിത മനോഗതിക്കാർ കുറവാണെങ്കിലും ളഉള്ളത് അതി തീവ്രമാണ്, ഇന്ത്യ ലാണെങ്കിൽ കുറവെങ്കിലും എല്ലാവരിലും അത് കാണാനാകും