സാമൂതിരി രാജവംശത്തിന് നല്‍കിയ
19.5 കോടി രാജാധികാരത്തിന്
നല്‍കിയ അടിമപ്പണമാണ്
സാമൂതിരി രാജവംശത്തിന് നല്‍കിയ 19.5 കോടി രാജാധികാരത്തിന് നല്‍കിയ അടിമപ്പണമാണ്
പ്രിവി പഴ്‌സും സവിശേഷ അധികാരങ്ങളും ലഭിക്കുന്ന റൂളർഷിപ്പ് എന്ന ആശയം സമത്വാധിഷ്ഠിത സാമൂഹിക വ്യവസ്ഥിതിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടു രാജ്യങ്ങളുടെ ഭരണാധികാരികളായിരുന്നവർക്ക് നല്‍കിക്കൊണ്ടിരുന്ന സവിശേഷ അധികാരങ്ങൾ നിര്‍ത്തലാക്കാന്‍ ഇന്ദിരാഗാന്ധി സർക്കാർ തീരുമാനിച്ചത്. എന്നാൽ, രാജകുടുംബങ്ങളുടെ അധികാരം ജനാധിപത്യത്തിലും വകവെച്ചുകൊടുക്കുകയാണ് അവർക്ക് നൽകുന്ന കോടികളുടെ പ്രത്യേക അലവൻസുകളിലൂടെ എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാറുകൾ
22 Oct 2021, 03:05 PM
""കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മാലിഖാന പെന്‍ഷന്‍ 1960 മുതലും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പ്രത്യേക അലവന്‍സ് ആയി പ്രതിമാസം 2500 രൂപ വീതം 2013 വര്‍ഷം മുതലും നല്‍കി വരുന്നുണ്ട്. 2013 മുതല്‍ നാളിതുവരെയായി പത്തൊന്‍പത് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തി അഞ്ഞൂറ് രൂപ (സാമൂതിരി രാജകുടുംബത്തിനു മാത്രം) വിതരണം ചെയ്തിട്ടുണ്ട്.''
(കേരളത്തിലെ രാജകുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ധനസഹായത്തെ സംബന്ധിച്ച് സെപ്തംബര്‍ നാലിന് പി.ടി.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടി.)
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കിപ്പോന്ന "പ്രിവി പഴ്‌സ്' (രാജകുടുംബങ്ങളുടെ സ്വകാര്യ ചെലവിന് പൊതുഖജനാവില്‍ നിന്ന് നല്‍കുന്ന ധനസഹായം) സമ്പ്രദായം 1971ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ഭരണഘടനാ നിയമഭേദഗതിയിലൂടെ നിര്‍ത്തലാക്കിയിരുന്നു. 2013-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് സാമൂതിരി രാജകുടുംബത്തിന് പ്രത്യേകം അലവന്‍സ് നല്‍കാന്‍ തീരുമാനമായത്. ഇത്തരത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകളില്‍ നിന്ന് ധനസഹായം കെെപ്പറ്റുന്ന 37 രാജകുടുംബങ്ങളാണ് കേരളത്തിലുള്ളത്.
"കേവലം മാനുഷിക പ്രകടനമല്ല, കേരളത്തിന്റെ പുരോഗതിക്കായി അവര്‍ നല്‍കിയ സമ്പത്തിനുള്ള മാന്യമായ നഷ്ടപരിഹാരമാണ് ഇത്' എന്നായിരുന്നു സാമൂതിരി രാജകുടുംബാംഗങ്ങള്‍ക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതിനുള്ള ഉമ്മന്‍ചാണ്ടി സർക്കാരിന്റെ ന്യായം. 2013-ല്‍ അലവൻസ് നല്‍കാൻ ആരംഭിച്ചപ്പോള്‍ 826 അംഗങ്ങളായിരുന്നു സാമൂതിരി രാജകുടുംബത്തില്‍ ഉണ്ടായിരുന്നത്.
രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുകയെക്കാളുപരി സമൂഹത്തില്‍ ഇന്നും അവര്‍ക്കു ലഭിക്കുന്ന സവിശേഷ പരിഗണനയും, മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സ്വാഭാവികമായി ലഭിക്കുന്ന മുന്‍ഗണനയും, അതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഫ്യൂഡല്‍ മൂല്യവ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ദലിത് ചിന്തകനായ കെ.കെ. കൊച്ച് പറയുന്നു.
""കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്ത് മര്‍ദനമേറ്റ രാഷ്ട്രീയ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രക്ഷോഭം നടന്നിരുന്നു. കെ. വേണു കെ.എം. സലിംകുമാര്‍, ഭാസുരേന്ദ്ര ബാബു തുടങ്ങിയവരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ജില്ലകളില്‍ കണ്‍വെന്‍ഷന്‍ നടത്തുകയും സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ പാര്‍പ്പിക്കപ്പെട്ട വിവിധ തടവുകാര്‍ക്കായി വര്‍ഷം 3.5 കോടി രൂപയായിരുന്നു അതിന് വേണ്ടുന്ന ചെലവ്. ഇത് നിഷേധിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തിലെ രാജകുടുംബങ്ങള്‍ക്ക് പ്രത്യേകം അലവന്‍സ് നല്‍കാന്‍ തീരുമാനിച്ചത്.'' കെ.കെ. കൊച്ച് പറയുന്നു.

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ അംഗങ്ങള്‍ക്കു 2021- 22 സാമ്പത്തിക വര്‍ഷം മാത്രം ഇത്തരത്തില്‍ അനുവദിച്ചത് 2,58,56,00 രൂപയാണെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് 2021 ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നുണ്ട്.
അലവന്‍സുമായി ബന്ധപ്പെട്ട് 2013 ല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇതിനെ ആനുകൂല്യ വിതരണമായി കാണരുതെന്നാണ് സാമൂതിരി രാജകുടുംബാംഗങ്ങളുടെ ആവശ്യം. ""ഈ പെന്‍ഷനെ അലവന്‍സ് ആയി കാണാന്‍ കഴിയില്ല. സര്‍ക്കാറിന്റെ കീഴിലുള്ള വസ്തുവകകള്‍ക്ക് അവരു നല്‍കുന്ന വാടകയിനത്തിലെ ഇതിനെ കാണാന്‍ കഴിയൂ. ഇതിനെ പ്രിവി പഴ്സ് എന്നു വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണ്'' എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞത്.
""രാഷ്ട്രനിര്‍മാണത്തിനു വേണ്ടി ഒരു സേവനവും ചെയ്യാത്തവരാണ് സാമൂതിരി രാജകുടുംബം. സാമാജ്യത്വത്തിനും അധിനിവേശക്കാര്‍ക്കും വിടുപണി ചെയ്ത രാജവംശമാണത്. സാമാന്യം ചെറുതായിരുന്ന ഗുരുവായൂര്‍ അമ്പലത്തെ പരിഷ്‌കരിച്ചു എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 1936-ല്‍ സാമൂതിരിമാര്‍ക്കെതിരായി ക്ഷേത്രപ്രവേശന സമരം നടന്നിരുന്നു. കേരളത്തില്‍ ഹിന്ദുത്വയുടെ വക്താക്കളാണെന്ന് മാത്രമല്ല, സാമൂഹിക നീതിക്കെതിരെ നിലകൊണ്ട ഒരു സ്ഥാപനം തന്നെയാണ് സാമൂതിരി രാജകുടുംബം. ഇത്തരം ചരിത്രത്തിന് ഉടമകളായവര്‍ക്കാണ് സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നത്. ജനകീയമായ യാതൊരു അടിത്തറയില്ലാത്തതും, ഫ്യൂഡല്‍ മൂല്യങ്ങള്‍ ഇന്നും കാത്തു സൂക്ഷിക്കുന്നവരുമായ രാജകുടുംങ്ങള്‍ക്ക് അലവന്‍സ് നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്‍.ഡി.എഫ് അതിനെ എതിര്‍ത്തതുമില്ല.''
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങി വച്ചത് തുടരുക മാത്രമല്ല, സാമ്പത്തിക സംവരണത്തിലൂടെയും മറ്റും ഈ വിഭാഗത്തെ പ്രീണിപ്പിക്കുകയാണ് ഇടതുസര്‍ക്കാര്‍ എന്നും കെ.കെ. കൊച്ച് പറയുന്നു. ""സാമ്പത്തിക സംവരണം നടപ്പിലാക്കാൻ മുൻകെെയ്യെടുത്തത് കേരളത്തിലെ ഇടതു സർക്കാരാണ്. കേരളത്തിലെ പട്ടികവിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ വീടു വെക്കാന്‍ നാലു ലക്ഷം രൂപ ധനസഹായം നല്‍കുമ്പോള്‍ അഗ്രഹാരങ്ങളിലെ ബ്രാഹ്‌മണര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 10 ലക്ഷം രൂപയാണ്.''
""നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യം സര്‍ക്കാരായി നിര്‍ത്തിയാല്‍, അതിനെ രാഷ്ട്രീയലക്ഷ്യത്തോടെ മുതലെടുത്ത് ഉണ്ടാക്കിയേക്കാവുന്ന വിവാദങ്ങളെ നേരിടുന്നതിനെക്കാള്‍ പ്രധാനമായി കേരളത്തിലെ ഇടതുസര്‍ക്കാറിന് ചെയ്തു തീര്‍ക്കാന്‍ മറ്റ് ഒരുപാട് കാര്യങ്ങളുണ്ട്. അതിനാണ് ഇടതു സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്,'' എന്നാണ് മുന്‍ ധനകാര്യമന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക് തിങ്കിന് നല്‍കിയ പ്രതികരണം.
നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രകാരം നിലവില്‍ കേരളത്തില്‍ തിരുവിതാംകൂർ-കൊച്ചി നാട്ടുരാജ്യങ്ങളിലെ മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാങ്ങൾക്കും ഫാമിലി & പൊളിറ്റിക്കൽ പെൻഷൻ അനുവദിച്ച് വരുന്നുണ്ട്. മലബാർ മേഖലയിലെ നാട്ടുരാജാക്കന്മാർക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന മാലിഖാന പെൻഷൻ നല്കിവരുന്നുണ്ട്.
""രാജകുടുംബങ്ങള്‍ക്ക് ലഭിക്കുന്ന അലവന്‍സിന് സാമ്പത്തികത്തിനപ്പുറം മറ്റു മാനങ്ങളുണ്ട്. തോട്ടം മുതലാളികളും, നിരവധി സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങളുമുള്ളവരുമാണ് തിരുവിതാംകൂര്‍ രാജകുടുംബങ്ങളുള്‍പ്പടെയുള്ളവര്‍. ഫ്യൂഡല്‍ മൂല്യവ്യവസ്ഥയെ നിലനിര്‍ത്താന്‍ മിക്ക രാജകുടുംബങ്ങളെയും സഹായിക്കുന്നത്, അവര്‍ക്ക് ക്ഷേത്രങ്ങള്‍ക്കു മേലുള്ള സ്വാധീനമാണ്. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനവും, അതോടനുബന്ധിച്ച് ലഭിക്കുന്ന സാമൂഹിക സ്വീകാര്യതയും രാജകുടുംബങ്ങള്‍ ആസ്വദിച്ചു പോരുന്നു.'' കെ.കെ. കൊച്ച് ചൂണ്ടിക്കാട്ടി.

ബ്രിട്ടിഷ് സര്‍ക്കാറിന്റെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡസ് ആക്ട്, 1947 പ്രകാരം നേരിട്ട് തങ്ങളുടെ അധീനതയിലായിരുന്ന പ്രദേശങ്ങളെ സ്വതന്ത്രമാക്കുകയും, നാട്ടു രാജ്യങ്ങളെ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ വിട്ടുകൊടുക്കുകയുമായിരുന്നു. സ്വാതന്ത്ര്യത്തോടടുത്ത്, തിരുവിതാംകൂര്‍, ഭോപാല്‍, ജോധ്പുര്‍, ഹൈദരാബാദ്, ജുനാഗര്‍, കശ്മീര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളൊഴികെ ഒട്ടു മിക്കവയും ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിച്ചിരുന്നു. ഇവയില്‍ തിരുവിതാംകൂര്‍, ഭോപാല്‍, ജോധ്പൂര്‍ നാട്ടുരാജ്യങ്ങള്‍ സ്വാന്തന്ത്ര്യത്തിന് മുമ്പും, മറ്റു മൂന്നെണ്ണം സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയില്‍ ലയിച്ചു. ഇതിന് അവരെ പ്രേരിപ്പിച്ചത് വി.പി. മേനോന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അനുനയശ്രമങ്ങളായിരുന്നു.
രാജകുടുംബങ്ങള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ നിശ്ചിത തുക "പ്രിവി പഴ്‌സ്' ഇനത്തില്‍ നല്‍കാമെന്നതായിരുന്നു ഇതിലെ പ്രധാനപ്പെട്ട ഒരു ധാരണ. നാട്ടുരാജ്യങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു നല്‍കേണ്ടുന്ന തുക നിശ്ചയിച്ചത്. പ്രസ്തുത തുകയ്ക്ക് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇത്രയും കാര്യങ്ങള്‍ ഭരണഘടനയിലെ പ്രമാണം അനുസരിച്ച് നിയമാനുസൃതവുമാക്കി.
വര്‍ഷത്തില്‍ 5,000 രൂപ മുതല്‍ 26 ലക്ഷം രൂപ വരെ ഒരോ രാജകുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ നല്‍കിപ്പോന്നിരുന്നു. മൈസൂര്‍ (26 ലക്ഷം), ഹൈദരാബാദ് (20 ലക്ഷം), തിരുവിതാംകൂര്‍ (18 ലക്ഷം) തുടങ്ങിയ രാജകുടുംബങ്ങള്‍ക്കായിരുന്നു ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചിരുന്നതെന്ന് ഡെയ്‌ലി പയനീറില്‍ എഴുതിയ ലേഖനത്തില്‍ മുതിര്‍ന്ന സി.എ.ജി. ഉദ്യോഗസ്ഥനായി വിരമിച്ച പ്രമോദ് കെ. മിശ്ര പറയുന്നു.
ഇന്ദിരാഗാന്ധിക്ക് പുരോഗമന സോഷ്യലിസ്റ്റ് പ്രതിച്ഛായ ലഭിക്കുന്നത് രണ്ടു കാര്യങ്ങള്‍ ചെയ്തുകൊണ്ടാണ്. 1971-ലെ ബാങ്ക് ദേശസാത്കരണവും, പ്രവി പേഴ്‌സ് നിര്‍ത്തലാക്കലുമായിരുന്നു അവയെന്നും കെ.കെ. കൊച്ച് പറയുന്നു.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു പ്രിവി പേഴ്‌സ് നിര്‍ത്തലാക്കാനുള്ള നീക്കം. 1971 ഇന്ത്യയെ സംബന്ധിച്ച്പ്രധാനപ്പെട്ടതായിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നിശ്ചലതയിലേക്ക് രാജ്യം അകപ്പെട്ടെന്നു തിരിച്ചറിയുകയും അതിനെ ഉപയോഗപ്പെടുത്തുകയുമായിരുന്നു ഇന്ദിരാ ഗാന്ധി അന്ന് ചെയ്തത്. പതിനേഴു വര്‍ഷത്തോളം നീണ്ടു നിന്ന ഭരണത്തിനൊടുവിലെ നെഹ്‌റുവിന്റെ മരണ ശേഷം, 1964-ലും, 1966-ലും രണ്ടു പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു. രാജ്യമെന്ന നിലയക്കുള്ള ഇന്ത്യയുടെ സഞ്ചാരദിശയെ സംബന്ധിച്ചും, സോഷ്യലിസ്റ്റ് ചിന്താപദ്ധതിയുടെ ഭാവിയെക്കുറിച്ചും, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളും ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് നടപ്പു വ്യവസ്ഥയെ വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയ സാമ്പത്തിക ഭരണക്രമം മുന്നോട്ടു വെക്കാനുള്ള തീരുമാനമുണ്ടായത്. 1969 ഡിസംബര്‍ 28ന് നടന്ന ബോംബെയില്‍ നടന്ന എ.ഐ.സി.സി സെഷനില്‍ ജഗ്ജീവന്‍ റാം തന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസില്‍ ഇങ്ങനെ പറയുന്നുണ്ട്, ""ഒന്നുകില്‍ കോണ്‍ഗ്രസ് സമൂലമായ പരിഷ്‌കരണത്തിന് തയ്യാറാവുക, അല്ലെങ്കില്‍ പിരിച്ചു വിടുക...'' എന്ന്. ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന പുരോഗമന കക്ഷികളോട് കോണ്‍ഗ്രസിനൊപ്പം നിന്ന് "പുതിയ സാമൂഹിക ക്രമം' നിര്‍മ്മിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള രാഷ്ട്രീയ പ്രമേയം ബോംബെ സെഷനില്‍ പാസാക്കുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ ഈ സമ്പ്രദായത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും, വാഗ്ദാന ലംഘനമായി മാത്രമാണ് നെഹ്‌റു ഉള്‍പ്പടെയുള്ള നേതാക്കള്‍ ഈ ആവശ്യത്തെ കണ്ടിരുന്നത്. പ്രിവി പേഴ്‌സ് നിര്‍ത്തലാക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും 1970 സെപ്തംബര്‍ അഞ്ചിന് ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ പ്രിവി പഴ്‌സ് നിര്‍ത്തലാക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞെങ്കിലും, അത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ 1971 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയതിനു പിന്നാലെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രവി പഴ്‌സ് സംവിധാനം ഇന്ദിരാ സര്‍ക്കാര്‍ നിര്‍ത്തലാക്കുകയായിരുന്നു.
""നിലവിലെ വ്യവസ്ഥയുമായും സാമൂഹിക ലക്ഷ്യങ്ങളുമായും ബന്ധമില്ലാത്ത, പ്രിവി പഴ്‌സും സവിശേഷ അധികാരങ്ങളും ലഭിക്കുന്ന rulership എന്ന ആശയം സമത്വാധിഷ്ഠിത സാമൂഹിക വ്യവസ്ഥിതിക്ക് എതിരാണ്. അതിനാല്‍ ഇന്ത്യന്‍ നാട്ടു രാജ്യങ്ങളുടെ ഭരണാധികാരികളായിരുന്നവര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പ്രിവി പഴ്‌സും മറ്റ് സവിശേഷ അധികാരങ്ങളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.'' ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യവും കാരണവുമായി രേഖപ്പെടുത്തിയത് ഇതാണ്.
കോണ്‍ഗ്രസിന്റെ "പുതിയ സാമൂഹിക ക്രമം' എന്ന വാഗ്ദാനത്തിന്റെ ഏറ്റവും ശക്തമായ പ്രതീകവും, നടപ്പു വ്യവസ്ഥയില്‍ നിന്നും, ഭൂതകാല ഭരണക്രമത്തില്‍ നിന്നുമുള്ള നാടകീയമായ വിടുതലും കൂടിയായിരുന്നു പ്രിവി പഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം. പ്രസ്തുത തീരുമാനത്തിനെതിരെ രാജകുടുംബങ്ങള്‍ ശക്തമായി പ്രതികരിക്കുക കൂടി ചെയ്തതോടെ ജനാധിപത്യവും ഫ്യൂഡല്‍വ്യവസ്ഥയും തമ്മിലുള്ള യുദ്ധമെന്ന അന്തരീക്ഷം സൃഷ്ടിക്കാനും ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു. "ഗരീബി ഹട്ടാവോ' എന്ന 1971-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യവും, പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയതിലൂടെ നടപ്പു വ്യവസ്ഥയ്ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനവും, നെഹ്‌റുവിന്റെ അസാന്നിധ്യത്തെ പരിഹരിക്കാനുതകുന്ന രാഷ്ട്രീയ നേതൃത്വമെന്ന പ്രതിച്ഛായയും തെരഞ്ഞെുടപ്പിനെ സ്വാധീനിച്ച സുപ്രധാന ഘടകങ്ങളായിരുന്നു.
എന്നാല്‍ ജനാധിപത്യ ഭരണക്രമത്തെ ആശ്ലേഷിക്കുന്നതു കൊണ്ടോ, ഭരണഘടനാ ഭേദഗതികള്‍ നടപ്പിലാക്കിയതു കൊണ്ടാ അവസാനിക്കുന്ന ഒന്നല്ല ഫ്യൂഡല്‍സമ്പ്രദായം എന്ന് മാധ്യമ, രാഷ്ട്രീയ, സാമൂഹിക ഇടങ്ങളില്‍ രാജകുടുംബങ്ങള്‍ ഇന്നും ആസ്വദിക്കുന്ന സവിശേഷ അധികാരത്തില്‍ നിന്നും, പ്രാധാന്യത്തില്‍ നിന്നും വ്യക്തം.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
സി.പി. ജോൺ
Dec 14, 2022
3 Minute Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Dec 05, 2022
15 Minutes Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read