ബ്രസീലിനെ ആരാധിക്കുമ്പോള്‍ തന്നെ
മെസ്സി ഒരു ലോകകപ്പ് അര്‍ഹിക്കുന്നു
ബ്രസീലിനെ ആരാധിക്കുമ്പോള്‍ തന്നെ മെസ്സി ഒരു ലോകകപ്പ് അര്‍ഹിക്കുന്നു
മുപ്പത്തിരണ്ട് കൊല്ലത്തിനിപ്പുറം ബ്രസീലിനെ ആരാധിക്കുമ്പോള്‍ തന്നെ, മെസ്സിയുടെ കരിയറിനെ ഒരു ലോകകപ്പ് കിരീടം പൂര്‍ണമാക്കുമെങ്കില്‍, അയാളത് അര്‍ഹിക്കുന്നുവെന്ന് കരുതുന്ന ഫുട്‌ബോള്‍ കാത്തിരിപ്പിലാണ്. ഈ ദിവസങ്ങളില്‍ വന്നുചേരുന്ന പണികളെ, തിരക്കുകളെ എങ്ങനെയൊക്കെ ഒഴിവാക്കി, മുഴുവന്‍ സമയ ഫുട്‌ബോള്‍ പ്രേമിയായി ഒരു മാസമെങ്ങനെ ജീവിക്കാം എന്നുള്ളതടക്കമുള്ള പദ്ധതികളോടെ.
17 Nov 2022, 02:43 PM
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മലബാറിലേതുപോലുള്ള ഫുട്‌ബോള്‍ ജ്വരമൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നില്ല. ക്രിക്കറ്റായിരുന്നു ഭൂരിപക്ഷം കുട്ടികളുടേയും കളി. മൂന്ന് പൂവ് കൃഷിയുണ്ടായിരുന്ന പാടങ്ങളും കപ്പ മുതല്‍ സര്‍വ്വതും വിളയുന്ന പറമ്പുകളും ആയിരുന്നു പൊതുവിടങ്ങള്‍ എന്നതുമാകാം കാരണം. സ്‌കൂള്‍ ഗ്രൗണ്ടുകളോ നിരപ്പുള്ള ഇടങ്ങളോ എളുപ്പമെത്തുന്നിടത്തുണ്ടായിരുന്നില്ല. സെവന്‍സ് എന്നൊക്കെ കേള്‍ക്കുന്നത്, ക്ലബ്ബ് ഫുട്‌ബോളുകള്‍ ഭ്രാന്തുപോലെ പിന്തുടരുന്ന പൊതുജനങ്ങളുണ്ടെന്ന അറിവ്, എല്ലാം പിന്നീടുള്ള കാലത്തുണ്ടായതാണ്. പക്ഷേ എങ്കിലും അപ്പോഴേയ്ക്കും കാണിയെന്നതായി അടിസ്ഥാന അസ്ത്വിത്വമെന്നുള്ളതുകൊണ്ട് സന്തോഷ് ട്രോഫിയും നെഹ്രു ട്രോഫിയും മുതല്‍ ലോകകപ്പ് വരെയുള്ള സകല ഫുട്‌ബോള്‍ കമന്ററികള്‍ക്കും കാഴ്ചകള്‍ക്കും വാര്‍ത്തകള്‍ക്കും ഞാന്‍ കണ്ണും കാതും വിട്ടു നല്‍കി. മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, കുരികേശ് മാത്യു, സി.വി. പാപ്പച്ചന്‍, ഷറഫലി മുതല്‍ സത്യനും വിജയനും ശിശിര്‍ ഘോഷും ചീമ ഒക്കേരിയും സുബ്രതഭട്ടാചാര്യയും എല്ലാം പാഠപുസ്തകങ്ങളേക്കാള്‍ പരിചിതമായിരുന്നു.
കൗമാരകാലത്ത്, പെലെയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ അതിശയപ്പിറവിയെന്ന് വായിച്ച് തീരുമാനിച്ചു. പെലെയുടെ കളികള്‍ കാണാന്‍ വഴിയൊന്നുമില്ലായിരുന്നു. പിന്നീടാണ് ദൂരദര്‍ശനില്‍ സ്‌പോര്‍ട്‌സ് ദിസ് വീക്കും അതില്‍ ഗാന്ധിയെ പോലെ വേഗത്തില്‍ നടന്നും ഓടിയും പെലെയും വന്നത്. അക്ഷരങ്ങളെ വിശ്വസിച്ച, കളിക്കാരനല്ലാത്ത, കാണിയും വായനക്കാരനുമായ ഒരു ഫുട്‌ബോള്‍ പ്രേമി, ചരിത്രവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി, ഒരു മത്സരം പോലും അവര്‍ കളിക്കുന്നത് കാണുന്നതിനുമുമ്പ്, ബ്രസീല്‍ പക്ഷപാതിയായി മാറി. ഒരു സ്വാധീനമില്ല, ഒരു കളിപോലുമില്ല റഫറന്‍സിന്. പക്ഷേ, 1990-ല്‍ ഇറ്റലിയില്‍ ലോകകപ്പ് എത്തുമ്പോള്‍, അപ്പോഴേയ്ക്കും പത്താം ക്ലാസ് പരീക്ഷ എഴുതി കഴിഞ്ഞിരുന്ന, മുതിര്‍ന്നെന്ന് സ്വയം തീരുമാനിച്ച, ഞാന്‍ എന്റെ ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പിന് തയ്യാറായി. അഥവാ മറഡോണ ഹീറോ ആയി നിലനില്‍ക്കുന്നുണ്ടെങ്കിലും പെലെ എന്ന മനുഷ്യനെ കുറിച്ചുള്ള കഥകളിലൂടെ ബ്രസീല്‍ എന്ന രാജ്യം ഫുട്ബോള്‍ എന്നതിന്റെ പര്യായമായി.
പുതിയ ലോകകപ്പ് വരുമ്പോള്‍ കാണി വീണ്ടുമൊരുങ്ങുന്നുണ്ട്. റിസര്‍ച്ച് കുറച്ച് എളുപ്പമാണ്. ഇരുന്നൂറ് പേജിന്റെ പുസ്തകം വേണ്ട, ഫോണ്‍ മതി റെഫറന്‍സിന്. ഏത് പണിയും ഇടയ്ക്ക് നിര്‍ത്തിയും വിയര്‍ത്തും ചീത്ത കേട്ടും ടി.വിയുടെ മുന്നിലേയ്ക്ക് പായേണ്ടതില്ല. അറ്റ കൈയ്ക്ക് ഫോണില്‍ പോലും കളി കാണാം. നേരത്തേ ചാര്‍ജ്ജ് ചെയ്തിട്ടാല്‍ കരണ്ടില്ലേലും കളി കാണാം. റേഞ്ചിലാണെന്ന് ഉറപ്പിച്ചാല്‍ മതി. ഓരോ ടീമിനെ കുറിച്ചും കളിക്കാരെ കുറിച്ചും ധാരണയുണ്ട്. അത് പത്രറിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതല്ല. കളി കണ്ടും ഡാറ്റ നോക്കിയും റാങ്കിങ് നോക്കിയും അവരവരുടെ മാതൃരാജ്യങ്ങളിലെ ഫുട്‌ബോള്‍ പണ്ഡിതരുടെ അഭിപ്രായത്തിലൂന്നിയുമാണ് ഉറപ്പിച്ചത്. മിക്കവാറും ടി.വി അപ്രസക്തമാകുന്ന ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പാകും ഇത്. ഇപ്പോള്‍ തന്നെ ടി ട്വന്റി ലോകകപ്പ് കാഴ്ച ടിവിയിലല്ല, നെറ്റ് ബേസ്ഡ് പ്ലാറ്റ്‌ഫോമുകളിലാണ്. ടെലിവിഷന്‍ സ്‌ക്രീന്‍ മാത്രമാണ് ഇപ്പോള്‍.
മുപ്പത്തിരണ്ട് കൊല്ലത്തിനിപ്പുറം ബ്രസീലിനെ ആരാധിക്കുമ്പോള്‍ തന്നെ, മെസ്സിയുടെ കരിയറിനെ ഒരു ലോകകപ്പ് കിരീടം പൂര്‍ണമാക്കുമെങ്കില്‍, അയാളത് അര്‍ഹിക്കുന്നുവെന്ന് കരുതുന്ന ഫുട്‌ബോള്‍ കാണി കാത്തിരിപ്പിലാണ്. ഈ ദിവസങ്ങളില്‍ വന്നുചേരുന്ന പണികളെ, തിരക്കുകളെ എങ്ങനെയൊക്കെ ഒഴിവാക്കി, മുഴുവന്‍ സമയ ഫുട്‌ബോള്‍ പ്രേമിയായി ഒരു മാസമെങ്ങനെ ജീവിക്കാം എന്നുള്ളതടക്കമുള്ള പദ്ധതികളോടെ. പഴയ സോളിഡയര്‍ ടി.വിയില്‍ തെളിഞ്ഞുകണ്ട അത്ഭുത വേഗങ്ങളെ, അസാധ്യമെന്ന് എങ്ങനെയും ഉറപ്പിക്കാവുന്ന നീക്കങ്ങളെ, അന്നത്തെ അതുല്യമായ അനുഭൂതിയെ വീണ്ടും വീണ്ടും അനുഭവിക്കാനായി. മതവും ദൈവങ്ങളുമില്ലാത്ത മനുഷ്യര്‍ക്ക് ലോകത്തോട് മുഴുവന്‍ പരസ്പരം ബന്ധിപ്പിക്കാനാവുന്ന വൈകാരികതകള്‍ ഫുട്‌ബോളും സിനിമയും കമ്യൂണിസവുമാണെന്നാണ് എന്റെ തോന്നല്‍. നിരാശകള്‍ക്കും ഉന്മാദങ്ങള്‍ക്കുമിടക്ക് ആനന്ദത്തിന്റെ തൊണ്ണൂറുമിനുട്ടുകളുടെ ആവര്‍ത്തനങ്ങളുടെ കാത്തിരിപ്പാണ് ഇനി.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 102 ല്‍
ശ്രീജിത്ത് ദിവാകരന്‍ എഴുതിയ ലേഖനത്തിന്റെ
പൂർണരൂപം വായിക്കാം, കേൾക്കാം
മലബാര്‍ ഇതര കേരളത്തിലെ ഫുട്ബോള്‍ കാണിയെന്ന നിലയിലുള്ള ജീവിതം

ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
സച്ചു ഐഷ
Jan 05, 2023
4 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read