അർജന്റീനയ്ക്ക് മാത്രമല്ല, കേരളത്തിലെ ആരാധകർക്കും ജീവൻ തിരിച്ചുകിട്ടിയ ആ നിമിഷം

ഗോൾ എന്ന നിലയിൽ നോക്കിയാൽ മെസിയുടെ ഗോളിനേക്കാൾ മനോഹരമായിരുന്നു ഫെർനാഡസിന്റേതെന്ന് ഞാൻ നിസംശയം പറയും. പക്ഷേ മെസിയുടെ ആ ഗോൾ ഇല്ലായിരുന്നെങ്കിൽ കളിയും കഥയും മാറുമായിരുന്നു. ഫെർനാഡസിന്റെ ഗോളും അർജന്റീനയും ഉണ്ടാവുമായിരുന്നില്ല എന്നത് വേറെ കാര്യം.

Argentina are alive...

ഇരമ്പിമറിയുന്ന ആൾക്കൂട്ടത്തിന്റെ ശബ്ദങ്ങൾക്കിടയിലൂടെ വികാര തീവ്രവും ആശ്വാസ നിർഭരവുമായ കമന്റേറ്ററുടെ വാക്കുകൾ. വലത് പാർശ്വത്തിൽ നിന്ന് ഭാഗ്യമാലാഖ എയ്ഞ്ചൽ ഡി മരിയ നീട്ടികൊടുത്ത പന്ത്, ബോക്‌സിന്റെ തൊട്ടുമുന്നിൽ വെച്ച് ഇടം കാലിൽ തടഞ്ഞ്, ഇടം കാലിൽ നിയന്ത്രിച്ച് ഞൊടിയിടിൽ ഇടം കാല് കൊണ്ടുതന്നെ മെസി മെക്‌സിക്കൻ വലയിലേക്ക് നിലം പറ്റി തൊടുത്തു. മെക്‌സിക്കൻ ഡിഫന്ററുമാരുടെ കാലുകൾക്കിടയിലൂടെ ഒച്ചാവോ എന്ന മാന്ത്രിക ഗോളിയുടെ വിരലുകൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്ത് തുളച്ച് കയറിയപ്പോൾ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചു. മെസി മിശിഹയായ നിമിഷം. ഇരുകൈകളും മേലോട്ടുയർത്തി എല്ലാ വികാരങ്ങളും മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട് മെസി മുന്നോട്ടോടുമ്പോളാണ് കമന്റേറ്ററുടെ ആ വാക്കുകൾ Argentina are alive. അർജന്റീന മാത്രമല്ല അർജന്റീനക്കൊപ്പം അണിനിരന്നിട്ടുള്ള ഇങ്ങ് കേരളത്തിലുള്ള ആരാധകർക്കും ജീവൻ തിരിച്ച് കിട്ടിയ നിമിഷമായിരുന്നു അത്.

ആദ്യ പകുതിയിലെ കളി കണ്ടപ്പോൾ സൗദിയുമായുണ്ടായ ദുരന്തം ആവർത്തിക്കുമോ എന്നാശങ്കപ്പെട്ടു ആരാധകർ. നിരാശയും മടുപ്പും സങ്കടവും മൂലം പലരും ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ ഉറങ്ങാൻ പോകുന്നതായി വാട്‌സപ്പ് മെസേജ് വന്നു. ഞാൻ പ്രതീക്ഷ കൈവിടാതെ അത്ഭുതകരമായതെന്തോ സംഭവിക്കുമെന്ന ഒരു ഉൾവിളിയോടെ ദിവസങ്ങളായുള്ള യാത്രാക്ഷീണം കൊണ്ടുള്ള ഉറക്കത്തെ പണിപ്പറ്റി അകറ്റി ടെലിവിഷനുമുന്നിൽ കണ്ണ് വിടർത്തിയിരുന്നു.

രണ്ടാം പകുതിയിലിറങ്ങിയ മെസിയും സംഘവും തീർത്തും മാറി പോയിരുന്നു. മനോഹരവും ആക്രമണാത്മകവുമായ ഫുട്‌ബോൾ അർജന്റീന സംഘം പുറത്തെടുത്തു. അലമാലകൾപോലെ മെക്‌സിക്കൻ തീരത്തേക്കവർ ഇരമ്പികയറികൊണ്ടിരുന്നു. ആ ആക്രമണപരമ്പരക്കൊടുവിലാണ് അർജന്റീനയെ പതനത്തിന്റെ അഗാധതയിൽ നിന്ന് ഒറ്റക്കുയർത്തിയ മെസിയുടെ ഗോൾ പിറക്കുന്നത്. ആ ഗോൾ എന്തൊരു മാറ്റമാണ് അർജന്റീനിയൻ ടീമിനാകെ പകർന്നതെന്ന് തുടർന്നുള്ള കളി വ്യക്തമാക്കി. അർജന്റീനക്ക് മെസി എന്താണെന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയായിരുന്നു. വീറുറ്റ പോരാളികളായ മെക്‌സിക്കോയുടെ ആത്മവിശ്വാസത്തെ മെസിയുടെ ഗ്രൗണ്ടർ തകർത്തിരുന്നു. കുലുങ്ങാത്ത കോട്ട കാവൽക്കാരനായ ഒച്ചാവോയും കുലുങ്ങി കഴിഞ്ഞിരുന്നു. മെസി അർജന്റീനയ്ക്ക് പകർന്ന് നൽകിയ ആ വൈദ്യുതാവേശത്തിന്റെ ഫലമായിരുന്നു എൻസൊ ഫെർനാഡസിന്റെ അതിമനോഹര ഗോൾ. മെസി നീട്ടി നൽകിയ പാസ് സ്വീകരിച്ച്, വെട്ടിച്ച് മെക്‌സിക്കൻ ബോക്‌സിലേക്ക് കയറി, ബോക്‌സിന്റെ വലത് മൂലയിൽ നിന്ന് വലംകാൽ കൊണ്ട് ഫെർനാഡസ് തൊടുത്ത മനോഹരമായ ആങ്കുലർ ഷോട്ട്മെക്‌സിക്കൻ പോസ്‌റ്റിന്റെ ഇടത് മോന്തായത്തിലേക്ക് വളഞ്ഞിറങ്ങിയപ്പോൾ, സാങ്കേതിക തികവും അതീവ ചാരുതയുമുള്ള മറ്റൊരു ഗോൾ പിറക്കുകയായിരുന്നു. ഗോൾ എന്ന നിലയിൽ നോക്കിയാൽ മെസിയുടെ ഗോളിനേക്കാൾ മനോഹരമായിരുന്നു ഫെർനാഡസിന്റേതെന്ന് ഞാൻ നിസംശയം പറയും. പക്ഷേ മെസിയുടെ ആ ഗോൾ ഇല്ലായിരുന്നെങ്കിൽ കളിയും കഥയും മാറുമായിരുന്നു. ഫെർനാഡസിന്റെ ഗോളും അർജന്റീനയും ഉണ്ടാവുമായിരുന്നില്ല എന്നത് വേറെ കാര്യം.

അതോടെ മെക്‌സിക്കോയുടെ കീഴടങ്ങൽ സമ്പൂർണ്ണമായി കഴിഞ്ഞു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പുതുജീവൻ കിട്ടിയതിന്റെ അവിശ്വസനീയതയും ആഹ്ലാദവും മെസിയുടെയും അർജന്റീനിയൻ സംഘത്തിന്റെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും മുഖത്ത് അലയടിച്ചിരുന്നു. അപ്പോൾ കമന്റേറ്റർ വീണ്ടും പറയുന്നു - Messi and fernandes saved argentina from elimination and humiliation. വളരെ ശരിയായ വാക്കുകൾ. അർജന്റീനയെ മാത്രമല്ല ഉന്മൂലനത്തിൽ നിന്നും അപമാനത്തിൽ നിന്നും മെസിയും ഫർണാഡസും രക്ഷിച്ചത്. അർജന്റീനക്ക് വേണ്ടി ആർത്തു വിളിക്കുന്ന ഭൂഗോളത്തിന്റെ ഇങ്ങേ പകുതിയിലുള്ള മലയാളി ആരാധകരെ കൂടിയാണ്. ഇങ്ങനെയല്ലാതെ മറ്റെന്തായിരുന്നു ആ കളിയിൽ സംഭവിക്കുമായിരുന്നത്?

അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം മറഡോണ കളമൊഴിഞ്ഞതിന്റെ രണ്ടാം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നല്ലോ മെസിയും സംഘവും നിർണായക മത്സരത്തിനായി ബൂട്ട് കെട്ടിയിറങ്ങിയത്. ആദ്യ പകുതിയിലെ പ്രതീക്ഷക്കൊത്തുയരാത്ത കളിക്ക് ശേഷം, ഇടവേളയിൽ അവർ മറഡോണയെ മനസിൽ ഓർത്ത് കാണുമോ?. മറഡോണയുടെ സ്മരണകൾ, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഗോൾ നിമിഷമൊക്കെ മെസിയുടെയും സംഘത്തിന്റെയും മനസിലൂടെ കടന്ന് പോയിട്ടുണ്ടാവുമോ? ഉണ്ടാകുമെന്നാണെനിക്ക് തോന്നുന്നത്. ആ സ്മരണയുടെ ഊർജത്തിലായിരിക്കണം രണ്ടാം പകുതിയിൽ വ്യത്യസ്തമായൊരു അർജന്റീനിയൻ ടീമിനെ കണ്ടത്. അന്ന് മെസി കളിച്ചത് ഇരുപത്തി ഒന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു. മറഡോണയും കളിച്ചത് ഇരുപത്തി ഒന്ന് ലോകകപ്പ് മത്സരങ്ങളാണ്. അന്നത്തെ മെസിയുടെ ഗോൾ, എട്ടാമത്തെ ലോകകപ്പ് ഗോളായിരുന്നു. ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്ന് മറഡോണയും നേടിയത് എട്ട് ലോകകപ്പ് ഗോളുകൾ. അന്ന് എങ്ങനെയായിരുന്നു ഇങ്ങനെയല്ലാതെ മറ്റൊന്ന് സംഭവിക്കുമായിരുന്നത്? അവസാനം ലൈവ് ടെലികാസ്റ്റിനൊടുവിൽ തൃശ്ശൂരിൽ നിന്നുള്ള അർജന്റീനിയൻ ആരാധകരുടെ ആഹ്ലാദപ്രകടനം സ്‌ക്രീനിൽ തെളിയുന്നു. ടെലിവിഷൻ ഓഫ് ചെയ്ത് കിടക്കുമ്പോൾ വിഷുദിനത്തിലെന്നപോലെ പടക്കം പൊട്ടുന്നു. അതെ അർജന്റീന ആർ അലൈവ്.

Comments