ജയവും പരാജയവും പരസ്പരം മൊഴിമാറ്റം ചെയ്യപ്പെടുന്ന വിശുദ്ധസൂക്തം; പരമകാരുണ്യവാനായ അല്ലാഹു ഇങ്ങനെയൊരു പ്രതിസന്ധിയിൽ ഇതുവരെ അകപ്പെട്ടുപോയിട്ടില്ല. കുമ്മായവരകളുടെ അതിർവരമ്പുകൾ മാഞ്ഞു പോയിരിക്കുന്നു. പച്ചപ്പുൽപ്പരവതാനിയിൽ മുട്ടുകുത്തിയ നെയ്മറും മെസ്സിയും. ദൈവത്തിൻ്റെ ഒരേ കനിവിനായി ഈ ഭൂമിയുടെ അങ്ങേയറ്റത്തെ ഗോൾപോസ്റ്റിലേക്ക് പന്ത് നീട്ടിയടിച്ച രണ്ടു കാൽപ്പന്തുകളിക്കാർ. രണ്ടുപേർക്കും ജയിക്കാനാകാത്തതാണ് എല്ലാ കളികളും.
പക്ഷെ സോക്കറിൽ അങ്ങനെയല്ല; പരാജയപ്പെട്ടവൻ വിജയിയുടെ കുപ്പായമണിഞ്ഞ് ഗാലറികളിലെ ആളിരമ്പങ്ങൾക്ക് ചുവടുവെക്കും. എതിരാളിയുടെ നമ്പർ പതിച്ച ജേഴ്സിയണിഞ്ഞ് വിജയികളുടെ പടനായകൻ പരാജിതർക്കൊപ്പം ചേരും.
സത്യത്തിൽ ആരാണ് ജയിച്ചത്?
ഒരുമത്സരത്തിലെ രണ്ടു കളിത്താരകങ്ങൾ ദൈവത്തിനുമുന്നിൽ നെറ്റിചേർക്കുമ്പോൾ,
ആരുടെ ബൂട്ടിന്റെ ലെയ്സുകളാണ് കൊടുങ്കാറ്റ് കൊണ്ട് ദൈവം കെട്ടിക്കൊടുക്കുക?
കളിമൈതാനത്തിൽ തോറ്റ് കാലിടറിപ്പോയ പ്രതിയോഗിയെ ആശ്ലേഷിക്കുന്ന ശത്രുപാളയത്തിലെ ക്യാപ്റ്റൻ.
വീണുപോയവന് പറന്നുയരാൻ തന്റെ പത്താംനമ്പർ കുപ്പായത്തിന്റെ മാലാഖച്ചിറകുകൾ ഊരി നൽകുന്ന വിജയി.
ഉരുണ്ട പന്ത് കടലിരമ്പങ്ങളെയും ഘനവിപിനാസക്തികളെയും ഉള്ളിൽപ്പേറുന്നു. സ്നേഹത്തിന്റെ അതിവിസ്താരങ്ങളിൽ വികസിക്കുന്ന ഈ തുകൽപ്പന്ത് ഓരോ ഭൂഖണ്ഡങ്ങൾ ചേർത്താണ് തുന്നിച്ചേർത്തിരിക്കുന്നത്. ഒരൊറ്റശ്വാസം കൊണ്ട് ഊതിവീർത്ത ഭൂമിക്കുമുകളിൽ കളിക്കാരുടെ സഞ്ചാരങ്ങൾ.
കളിമൈതാനമെന്ന ശാദ്വലസ്ഥലിയിൽ അവതരിക്കുന്ന മാലാഖമാരും ചെകുത്താന്മാരും. ഉന്മാദവും ദുരന്തവും പതിയിരിക്കുന്ന പോർമുഖങ്ങൾ.
കവിതകൊണ്ടും മരണം കൊണ്ടും കെട്ടിയ കാൽൽപന്തിലെ കളിമ്പങ്ങൾ. ജയപരാജയങ്ങൾക്കതീതമായി കാല ദേശാതിർത്തികൾക്കപ്പുറത്തേക്കുള്ള പന്തിന്റെ മഴവിൽപ്രയാണങ്ങൾ.
കളിമൈതാനത്തിൽ തോറ്റ് കാലിടറിപ്പോയ പ്രതിയോഗിയെ ആശ്ലേഷിക്കുന്ന ശത്രുപാളയത്തിലെ ക്യാപ്റ്റൻ.
വീണുപോയവന് പറന്നുയരാൻ തന്റെ പത്താംനമ്പർ കുപ്പായത്തിന്റെ മാലാഖച്ചിറകുകൾ ഊരി നൽകുന്ന വിജയി.
ഹൃദയത്തിൽ ദേശാതിർത്തികളുടെ കുമ്മായവരകളെല്ലാം മാഞ്ഞുപോയി അലിവും അനുകമ്പയും മാത്രം നിറഞ്ഞുപെരുകുന്ന നിമിഷങ്ങൾ.
ജയവും പരാജയവും പരസ്പരം മൊഴിമാറ്റം ചെയ്യപ്പെട്ടുന്ന വിശുദ്ധസൂക്തമാണ് പന്തുകളി.
ഒരേ നിസ്കാരപ്പായയിലിരുന്ന് ദൈവത്തിന്റെ അപാരമായ കാരുണ്യത്തെ ധ്യാനിക്കുന്ന മെസ്സിയും നെയ്മറുമാണ് വിശുദ്ധ സൂക്തത്തിലെ ലിഖിതങ്ങൾ. പോരടിക്കുന്ന മനുഷ്യന് നൽകാൻ ഇതിലും അർത്ഥപൂർണ്ണമായ ശാന്തിപാഠം മറ്റെന്തുണ്ട്?

കാൽപ്പന്ത്കളി വെറുംകളിയല്ല.
ഈ ഭൂമിജീവിതത്തിലെ എല്ലാ മലങ്കാറ്റും കടൽ കടൽക്കാറ്റുമാണ് കളിപ്പന്തിൽ ഉച്ഛ്വാസവായു ഊതി നിറച്ചിരിക്കുന്നത്. കാറ്റിൻ്റെ കണക്കുകളെ തോൽപ്പിക്കാനുള്ള എല്ലാ സാങ്കേതികവിദ്യയും പന്ത് സ്വയം ആർജിച്ചിട്ടുണ്ട്. അളന്നുറപ്പിച്ച കണക്കുകളെ തെറ്റിക്കുക എന്നത് കാല്പന്തിന്റെ ഭൂമിശാസ്ത്രമാണ്.
വിധിയുടെ ഗോൾവലകളിലേക്ക് അനിശ്ചിതത്വത്തിന്റെ ബൂട്ടുകൾ വിക്ഷേപിക്കുന്ന ഗോളുകൾ. അത് പരാജയപ്പെട്ട് പോകുന്നവന്റെ ഹൃത്തിൽ ഉയിർപ്പിന്റെ മൃതസഞ്ജീവനി പിഴിഞ്ഞുറ്റിക്കും. ആർക്കും ജയിക്കാവുന്നതും ആർക്കും തോൽക്കാവുന്നതുമാണ് കളി. എങ്കിലും അതെപ്പോഴും ബാക്കിനിർത്തുന്നത് പരാജയപ്പെട്ടവൻ്റെ സ്വപ്നങ്ങളെയാണ്. അവരാണ് കളിക്കാർ.
ആർക്കും ജയിക്കാവുന്നതും ആർക്കും തോൽക്കാവുന്നതുമാണ് കളി. എങ്കിലും അതെപ്പോഴും ബാക്കിനിർത്തുന്നത് പരാജയപ്പെട്ടവൻ്റെ സ്വപ്നങ്ങളെയാണ്. അവരാണ് കളിക്കാർ.
കുമ്മായത്തിന്റെ മാർജിൻ വരക്കുള്ളിലെ കാലനും കാമനും സ്ട്രൈക്കർമാരാണ്. അസുരനും ദൈവവും ഇടകലരുന്ന കളിയിൽ അവർ പരസ്പരം പൊസിഷൻ മാറി ജേഴ്സി മാറിക്കളിക്കും. പ്രതിരോധത്തിന്റെ നെടുങ്കോട്ടകൾക്കിപ്പുറം കിക്കെടുക്കുന്ന കളിക്കാരൻ ഒന്നും കാണില്ല. പക്ഷെ ഒരൊറ്റ കിക്കിൽ യുക്തിയിലുറച്ച എല്ലാ ശാസ്ത്രവും കടപുഴകും. പ്രതിരോധത്തിന് മുകളിൽ ബൂട്ട് കെട്ടിയ കാലുകൾ പന്തു കൊണ്ടൊരു മഴവില്ലിനെ വിരിയിച്ചെടുക്കും. എന്താണ് സംഭവിച്ചത് എന്നറിയാതെ ഗോളി ഇരുമീനെ പോലെ വലയിൽക്കിടന്നു പെടക്കും.

ഈ ഭൂമിജീവിതത്തിലെ എല്ലാ മലങ്കാറ്റും കടൽ കടൽക്കാറ്റുമാണ് കളിപ്പന്തിൽ ഉച്ഛ്വാസവായു ഊതി നിറച്ചിരിക്കുന്നത്.
അപ്പോഴും ഭൂമിക്കുമുകളിൽ നീലനഭസ്സിൽ ഇന്ദ്രകാർമുകം വിജയമുദ്രയായി പ്രകാശിക്കും. സപ്തവർണ്ണാഞ്ചിതമായ മഴവില്ല് കുലച്ച് റോബർട്ടോ കാർലോസ് എന്ന, ദൈവത്തിൻ്റെ ഏതമ്പിനും അടങ്ങാത്ത ഭൂമിരാക്ഷസൻ പൊട്ടിപ്പൊട്ടിച്ചിരിക്കും.
എതിരാളി കെട്ടിയ നെടുങ്കോട്ടയ്ക്ക് യാതൊരു കോട്ടവുമേൽപ്പിക്കാതെ ഇടങ്കാൽ തൊടുത്തുവിട്ട മിസൈൽ മുകളിലൂടെ പറന്ന് ശത്രുവിൻ്റെ ഗോൾവലയ്ക്കുള്ളിൽ പൊട്ടിച്ചിതറുന്ന കാഴ്ച വിശ്വസിക്കാനാകാതെ കാണികൾ കണ്ണ് പൊത്തും. ബോംബുവർഷങ്ങൾക്കൊടുവിലും സ്നേഹം മാത്രം ബാക്കിയാക്കുന്ന ഒരേയൊരു യുദ്ധമാണ് സോക്കർ. പൊയ്ത്തിൽ വീണുപോയവന്റെ വിയർപ്പും ചോരയും പുരണ്ട കുപ്പായവുമണിഞ്ഞ് ജയിച്ചവൻ തോറ്റവനിൽ അലിഞ്ഞുതീരുന്ന ഒരേയൊരു കളി.
