മാന്ത്രികരുടെ കളി

കളിയാട്ടമെല്ലാം കഴിഞ്ഞപ്പോൾ മനസ്സിലൊരു ശൂന്യത. കാൽപ്പന്തിന്റെ ചരിത്രം ചിലർക്കുമുന്നിൽ തിരശീല വീഴ്ത്തുകയാണ്. വേദനയോടെ അവർ മടങ്ങുമ്പോൾ ഉള്ളിലൊരു വിങ്ങൽ.

നിറഞ്ഞത് കാലത്തിന്റെ മനസ്സാണ്. കാൽപ്പന്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ജ്വരബാധയായിരുന്നു ഇക്കുറി. മൂന്ന് ചരിത്രനായകന്മാർ നേർക്കുനേർ വന്നു. അവരിൽ ഒരാൾക്ക് കിരീടം നേടി ജ്വലിക്കണമായിരുന്നു. അവരുടെ കേളീപര്യന്തമായിരുന്നു ഖത്തർ.

അരങ്ങിൽനിന്ന് പിരിയാനായി തിമിർക്കാൻ അവർ വന്നു. റൊണാൾഡോയും നെയ്​മറും പരാജിതരായി പിൻവാങ്ങി. റൊണാൾഡോവിന്റെ നിഴൽവെട്ടം പോലും എവിടെയും കണ്ടില്ല. ബുദ്ധശിരസ്സുയർത്തി സാത്വികശോഭയോടെ മെസ്സി കളി നയിച്ചു. കാത്തിരുന്ന കാലം കിരീടചുംബനത്തിൽ സാർത്ഥകമായി. വരും ഇനി എംബാപെയുടെ കാലം. ആ ഇരുപത്തിനാലുകാരൻ അടുത്ത മൂന്ന് ലോകകപ്പിലും ഇരമ്പി കുതിക്കും.

ഈശ്വരാ! മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ് മറഡോണ ലോകകപ്പ് വാങ്ങി ചുംബിക്കുന്ന ദൃശ്യം മനസ്സിലെത്തുന്നു. കാലമിങ്ങനെ നാലാണ്ട് കൂടുമ്പോൾ പന്തിനു പിന്നാലെ പായുകയാണ്.

എന്തൊരു ആഘോഷവും ആവേശവുമായിരുന്നു ഇത്തവണ.

പാടത്തും, പുഴയിലും, തോട്ടിലും, തടാകത്തിലും കൊടികൾ പാറി. ആൾരൂപങ്ങൾ ഉയർന്നു. ഉയരത്തിൽ, കൂടുതൽ ഉയരത്തിൽ കട്ടൗട്ടുകൾ നിവർന്നു. കേരളം അർജന്റീനയും ബ്രസീലുമായി. അങ്ങിങ്ങ് സ്‌പെയിനിനും, ജർമനിക്കും പോർച്ചുഗലിനും അഭിവാദ്യങ്ങൾ കണ്ടു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ സഞ്ചരിച്ച നാട്ടിൽ പുറങ്ങളെല്ലാം കൊടിതോരണങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. മെസ്സിയും, നെയ്​മറും, റൊണാൾഡോയും ആഞ്ഞടിക്കാനായുന്നു. ഇന്ത്യയിൽ കേരളമാണ് ലോകക്കപ്പ് ഉത്സവമാക്കിയവരിൽ ഒന്നാമത്. അർജന്റീനക്കാണ് കേരളത്തിൽ ആരാധകരേറെ. അതുകൊണ്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ കേരളത്തിന് നന്ദി പറയുന്നു.

അർജന്റീനൻ ടീം വേൾഡ് കപ്പുയർത്തുന്നു

അട്ടിമറികളും നിറഞ്ഞാടലും ആനന്ദം തന്ന കളിയാണ് ഖത്തറിലേത്. റിച്ചാലിസനും, അൽവാരസും, റാമോസും ഉദിച്ചുയരാൻ പോകുന്നു. സെർബിയക്കെതിരെ റിച്ചാലിസൻ തൊടുത്തുവിട്ട ബൈസിക്കിൾ കിക്കിന്റെ ജ്വാലാവലയം എന്നും ഹൃദയത്തിൽ തുടുക്കും.1986 ലെ മറഡോണ ഗോളിനുശേഷമുള്ള അത്ഭുതദൃശ്യം.

ഗോളികൾ നായകരാകുന്ന വിസ്മയവും ഇത്തവണ കണ്ടു.
അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും ക്രൊയേഷ്യയുടെ ലിവാകോവിച്ചും ഗോൾകീപ്പർമാരായി നിറഞ്ഞാടി.

കളിയാട്ടമെല്ലാം കഴിഞ്ഞപ്പോൾ മനസ്സിലൊരു ശൂന്യത. കാൽപ്പന്തിന്റെ ചരിത്രം ചിലർക്കുമുന്നിൽ തിരശീല വീഴ്ത്തുകയാണ്. വേദനയോടെ അവർ മടങ്ങുമ്പോൾ ഉള്ളിലൊരു വിങ്ങൽ.

പലയിടങ്ങളിൽ, പലരോടൊത്താണ് ഇത്തവണ കളി കണ്ടത്. ‘പന്തുരുളുമ്പോൾ പറവകൾ പറക്കുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇത്തവണ നടന്നു. ലോകകപ്പ് അനുഭവങ്ങളുടെ എഴുത്താണ്.

എന്തൊരു കളിയായിരുന്നു അർജന്റീന -ഫ്രാൻസ് ഫൈനൽ.

ക്രൊയേഷ്യയുടെ ലിവാകോവിച്ചും അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും ഗോൾകീപ്പർമാരായി ലോകകപ്പിൽ നിറഞ്ഞാടി

നാടകീയമായ സസ്‌പെൻസ് ത്രില്ലർ. തിരിച്ചടിക്കുന്ന പ്രതിരോധവും പ്രതികാരവും. കോച്ച് സ്‌കലോണിയുടെ മാസ്റ്റർ ബ്രെയിൻ. എക്‌സ്ട്രാടൈമിലെ കിടിലൻ ഗോളുകൾ. എട്ട് ഗോളുകളുമായി എംബാപെ എന്ന ഹീറോ. എമിലിയാനോയിലൂടെ അർജന്റീനക്ക് കിരീടം. മുപ്പത്താറ് വർഷങ്ങൾക്കുശേഷം അവർ വീണ്ടും ചരിത്രമെഴുതുന്നു. ഈശ്വരാ! മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ് മറഡോണ ലോകകപ്പ് വാങ്ങി ചുംബിക്കുന്ന ദൃശ്യം മനസ്സിലെത്തുന്നു. കാലമിങ്ങനെ നാലാണ്ട് കൂടുമ്പോൾ പന്തിനു പിന്നാലെ പായുകയാണ്.

പലയിടങ്ങളിൽ, പലരോടൊത്താണ് ഇത്തവണ കളി കണ്ടത്. ‘പന്തുരുളുമ്പോൾ പറവകൾ പറക്കുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇത്തവണ നടന്നു. ലോകകപ്പ് അനുഭവങ്ങളുടെ എഴുത്താണ്. പാലക്കാട് അലനല്ലൂരിലും കോഴിക്കോട് കാരപ്പറമ്പിലും ഫുട്‌ബോൾ ടൂർണമെന്റിന് മുൻപ് പുസ്തകം പ്രകാശിപ്പിച്ചു. മറഡോണയിൽ തുടങ്ങിയ എഴുത്ത് മെസ്സിയിലെത്തി നിൽക്കുന്നു. 2006 ൽ ലോകകപ്പിൽ വന്ന് ലോകത്തിലെ സകലമനുഷ്യരുടെയും മനസ്സ് കീഴടക്കിയ മെസ്സി തന്നെ ഖത്തറിലെ മാന്ത്രികൻ. നായകനായും കളിക്കാരനായും, സഹതാരമായും അയാൾ അധിപതിയായി. മെസ്സി മടങ്ങുകയാണ് ആ പാദചൈതന്യത്തിന് നമുക്ക് നന്ദി പറയാം. ▮


വി. ആർ. സുധീഷ്

കഥാകൃത്ത്​, അധ്യാപകൻ. വംശാനന്തര തലമുറ, വിമത ലൈംഗികം, തെരഞ്ഞെടുത്ത കഥകൾ, മലയാളത്തിന്റെ​​​​​​​ പ്രണയകഥകൾ (എഡിറ്റർ), മദ്യശാല (എഡിറ്റർ) തുടങ്ങിയവ പ്രധാന കൃതികൾ

Comments