‘നെട്ടൂരാൻ' വിളിച്ചതിലും എത്രയോ മുദ്രാവാക്യങ്ങൾ ഗൗരിയമ്മ വിളിച്ചിട്ടുണ്ട്

ഒരു പൊതുപ്രവർത്തക എന്ന നിർവചനത്തിനപ്പുറത്ത്, കുടുംബിനിയെന്ന നിർവചനത്തിനപ്പുറത്ത്, അമ്മയുടെയും മുത്തശ്ശിയുടെയും റോളിനപ്പുറത്ത്, ഭാര്യയുടെ റോളിനപ്പുറത്ത് ഒക്കെ; അതായിരിക്കെത്തന്നെ അതിനെ മുറിച്ചു കടക്കുന്ന ഒരുവളായി നമ്മൾ കെ.ആർ. ഗൗരിയമ്മയെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും പറയട്ടെ, നെട്ടൂരാൻ വിളിച്ചതിലേക്കാളും എത്രയോ ഏറെ മുദ്രാവാക്യങ്ങൾ സേതുലക്ഷ്മി വിളിച്ചിട്ടുണ്ട്. അത് നിങ്ങൾ കേൾക്കാൻ കൂട്ടാക്കാഞ്ഞിട്ടാണ്. ഞങ്ങൾ സ്ത്രീകളത് കേട്ടിട്ടുണ്ട്.

ഗീത

ഭാഷക്ക് ചില ചതിക്കുഴികളുണ്ട്.
വിപ്ലവകാരിക്ക്, രക്തസാക്ഷിക്ക്, നേതാവിന് ഒന്നും സ്ത്രീലിംഗ ശബ്ദങ്ങളില്ല.
അത് കാലമോ സ്ഥലമോ അത്തരത്തിൽ ഉദ്ദേശിക്കുന്നില്ല എന്നതുകൊണ്ടാണ്. വിപ്ലവകാരി ഒരു പുരുഷനായിരിക്കുന്നു, രക്തസാക്ഷി ഒരു പുരുഷനായിരിക്കുന്നു, നേതാവും ഒരു പുരുഷനാണ്. ഈ നേതാവാണ് വിപ്ലവകാരിയും രക്തസാക്ഷിയുമായി മാറേണ്ടത് എന്നതാണ് നമ്മുടെ പൊതുവായ സങ്കല്പം. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട കെ.ആർ. ഗൗരിയമ്മയെ വിശേഷിപ്പിക്കാനുള്ള വാക്കുകളൊന്നും പര്യാപ്തമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സഖാവ് എന്നതിൽ പോലും ഒരു പുരുഷഛായയുള്ളതുകൊണ്ട് സഖിയേ എന്നോ മറ്റോ സംബോധന ചെയ്യുന്ന തരത്തിലുള്ള ശീലത്തിലേക്ക് മലയാളി മാറേണ്ടതുണ്ട്.
പുരുഷനായ ഒരു വിപ്ലവകാരിക്കും നേതാവിനും സഖാവിനും സങ്കല്പിക്കാൻ കഴിയാത്ത വഴികളിലൂടെ നടന്നുതീർത്ത ഒരാളെ, ഒരു മഹായാത്ര കഴിഞ്ഞ് മടങ്ങിപ്പോയ ഒരാളെ, വിശേഷിപ്പിക്കണമെങ്കിൽ ഉപയോഗിച്ച് പരിചയിച്ചിട്ടില്ലാത്ത ചില വാക്കുകൾ നമുക്ക് ഉപയോഗിക്കേണ്ടിവരും.

എത്ര വാഴ്ത്തിയാലും പാടിയാലും തീരാത്തത്ര ബാക്കി വെച്ചുകൊണ്ടാണവർ തന്റെ യാത്ര അവസാനിപ്പിച്ചത്. ബോധമുറച്ച് പ്രവർത്തന നിരതമായ കാലഘട്ടം മുതൽ 102 വർഷവും ഒരു നാടിന്റെ ജനതയുടെ ചിന്തകളിൽ സജീവമായിരിക്കാൻ കഴിയുക എന്നത് നിസാരമല്ല.
1948 ൽ തിരുവിതാംകൂറിൽ അവർ മത്സരിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 52 മുതൽ നിയമസഭാംഗമാണ്. തിരു- കൊച്ചി നിയമസഭാംഗമാണ്. ഐക്യകേരളം രൂപപ്പെട്ടശേഷം വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരേയൊരു വനിതാ മന്ത്രിയാണ്. ഒരുപാട് വകുപ്പുകൾ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് നിയമങ്ങൾ, നിയമഭേദഗതികൾ കരട് തയ്യാറാക്കി അവതരിപ്പിച്ച് പാസാക്കിയെടുത്തിട്ടുണ്ട്. വ്യാവസായിക സ്ഥാപനങ്ങൾ- മിൽമ പോലെയുള്ളവ- അവർ സ്ഥാപിച്ചിട്ടുണ്ട്.

ശരാശരി രാഷ്ട്രീയ പ്രവർത്തകയാണോ അവർ?
ശരാശരി സ്ത്രീയാണോ അവർ?.
ദൈനംദിന ജീവിതത്തിലാവട്ടെ, രാഷ്ട്രീയ ജീവിതത്തിലാവട്ടെ, അവരറിയാതെ അവരുടെ പ്രവൃത്തികളും മറ്റെല്ലാ സംഗതികളും ശരാശരിയെ റദ്ദാക്കി കടന്നുപോകുന്നതായി നമുക്ക് കാണാൻ പറ്റും. വയലാർ സമരറാണിയെന്ന് തന്നെ വിളിക്കരുത് എന്നാണ് അവർ പറഞ്ഞിട്ടുള്ളത്. വയലാർ സമരം എന്താണെന്ന് അവർക്ക് അറിയാം. അതിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ഞാനുമായി നടത്തിയ ദീർഘ അഭിമുഖത്തിൽ അവർ പറഞ്ഞത്; ‘‘പുന്നപ്ര വയലാർ സമരത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളല്ല ഞാൻ. അതിനെ തുടർന്ന് അവർക്കെതിരെ നടന്ന പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിക്കുന്ന യോഗത്തിലാണ് ഞാനാദ്യമായി പങ്കെടുക്കുന്നത്. അതാണ് പുന്നപ്ര വയലാർ സമരത്തിൽ എന്റെ പങ്കാളിത്തം.''

പിന്നീട് 1948ലെ കൽക്കത്താ തീസിസ്, കമ്യൂണിസ്റ്റ് പാർട്ടി നിരോധനം ഇതെല്ലാം കടന്നുവരികയാണ്. ആ സമയത്ത്, ഇത്രമാത്രം മാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിന്റെ മനസിലേക്ക് കടന്നുവന്ന ഒരു പൊതുനേതാവാണ്, പൊതുപ്രവർത്തകയാണ് കെ.ആർ. ഗൗരിയമ്മ.

‘ലാത്തികൾക്ക് ബീജമുണ്ടായിരുന്നെങ്കിൽ ആയിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാൻ പ്രസവിച്ചേനെ’ എന്ന അവരുടെ പ്രസ്താവന, അവർ അനുഭവിച്ച മർദ്ദനങ്ങളുടെ തീക്ഷ്ണതയും സ്വഭാവവും വ്യക്തമാക്കുന്നു. ആ കാലഘട്ടത്തിൽ പോലും അതിനെ മറച്ചുവെച്ച് ‘മാന്യ'യാകാൻ കൂട്ടാക്കാതിരുന്നു അവർ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എവിടെയാണ് ലാത്തി കയറ്റിയത്, എങ്ങനെയാണ് പൊലീസ് മർദ്ദിച്ചത് എന്നെല്ലാം അവർ പറയുന്നുണ്ട്. ലക്ഷ്മിക്കുട്ടിയമ്മ, ജാനകിയമ്മ തുടങ്ങിയ പെൺപൊലീസുകാരെക്കുറിച്ചുള്ള അവരുടെ റഫറൻസ് നമ്മൾ കാണുന്നുണ്ട്. ഈ പൊലീസുകാരികളൊക്കെ പുരുഷന്മാർക്കൊപ്പം എങ്ങനെയാണവരെ മർദ്ദിച്ചൊതുക്കിയത് എന്നത് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. അതോടൊപ്പം, തന്റെ കൂടെ തടവിൽ കഴിഞ്ഞിരുന്ന കൂത്താട്ടുകുളം മേരി, വി.സി. മേരി, സുഭ്രദാമ്മ തങ്കച്ചി, രാധം തങ്കച്ചി തുടങ്ങിയ സ്ത്രീകളെക്കുറിച്ച് അവർ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഞാനുമായുള്ള അഭിമുഖത്തിൽ അവർ പറയുന്നു: ‘‘എനിക്ക് ഒരു ദിവസം മാത്രമേ മർദ്ദനമേറ്റിട്ടുള്ളൂ. ആണുങ്ങളെ കിടത്തിയ സെല്ലിൽനിന്ന് നിലവിളി കേട്ടപ്പോൾ ആൺസഖാക്കളെയൊക്കെ ശരിപ്പെടുത്തുകയാണോയെന്ന ഭയപ്പാടോടെയാണ് ഞാൻ ഓടിച്ചെന്നത്. എന്നെ പിടിച്ചുതടഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടി അവരുടെ കയ്യിൽ ഞാൻ കടിച്ചു. അങ്ങനെ പിടിയും വലിയുമായി. ആൺപൊലീസും വന്നു. അങ്ങനെ തുടങ്ങിയ മർദ്ദനമായിരുന്നു. പൊലീസുകാർ ബൂട്ട്സിട്ട് വയറ്റത്തു കയറിനിന്ന് ചവിട്ടി. അവരടിച്ചപ്പോൾ ഞാനും അടിച്ചു. അവരെ കടിച്ചു. ബോധം പോകുന്നതുവരെ അവരെന്നെ മർദ്ദിച്ചു. ബോധം തെളിഞ്ഞപ്പോൾ അക്രമം കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞാൻ ആരോടും ചോദിക്കാതെ ജയിലിൽ നിരാഹാരം കിടന്നു. ചത്തെന്നാ പുറത്ത് വാർത്ത പരന്നത്. 17 ദിവസമാ നിരാഹാരം കിടന്നത്. എനിക്ക് ഭയങ്കര വാശി. അത്രയ്ക്ക് അപമാനിച്ചില്ലേ. എന്റെ ബ്ലഡ് ക്ലോട്ട് ചെയ്തു. രക്തം കയറ്റാൻ നോക്കിയിട്ട് കയറുന്നില്ല. എന്റെ അവസ്ഥ മനസിലാക്കാൻ അന്നത്തെ മന്ത്രി ആനിമസ്‌ക്രീൻ ജയിൽ സന്ദർശിച്ചു. ‘അവർക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ ഞാൻ സസ്പെൻറ്​ ചെയ്യുമെന്ന്' ഡോക്ടറോട് പറഞ്ഞു. അന്ന് വൈകീട്ട് ജയിൽ സൂപ്രണ്ട് വന്ന് എന്റെ ആവശ്യങ്ങളൊക്കെ അംഗീകരിക്കുന്നുവെന്ന് എഴുതി ഒപ്പിട്ടുതന്നു.''

സംഭവബഹുലമായ ജീവിതത്തോട് എങ്ങനെയാണ് പ്രതികരിച്ചത്, ആ ജീവിതത്തിലെ അനീതികളോട് എങ്ങനെയാണ് കലഹിച്ചത് എന്നതിന്റെ രത്നച്ചുരുക്കമാണ് ഈ വാക്കുകളിൽ തെളിയുന്നത്. കാരണം, അക്കാലത്തുപോലും തന്നെ തടയുന്ന പൊലീസുകാരോട് പ്രതിരോധിച്ച് നിൽക്കാൻ ശേഷിയുള്ള ഒറ്റയ്ക്കൊരുത്തിയായിരുന്നു അവർ. ഇങ്ങനെയാണ് ഒരു ചരിത്രം ഒരാളുടെ മാത്രം ചരിത്രമല്ലാതാവുന്നത്. എസ്.എൻ.ഡി.പി പ്രസ്ഥാനത്തിലൂടെ വരികയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തുകയും ചെയ്ത സ്ത്രീയാണ് ഗൗരിയമ്മ. പക്ഷേ, ആ വരവിന്റെ ഓർമകൾ രേഖപ്പെടുത്തുമ്പോൾ അവിടെയും തന്നെ സ്വാധീനിച്ച രണ്ട് പാർവ്വതിയമ്മമാരെക്കുറിച്ച് അവർ സൂചിപ്പിക്കുന്നു. ഒന്ന്, പ്രസിദ്ധ കവയിത്രി മുതുകുളം പാർവ്വതിയമ്മ. ബ്ലൗസും മുണ്ടും നേരിയതുമായിട്ടാണ് അവരെ കണ്ട ഓർമ രേഖപ്പെടുത്തുന്നത്. അവരുടെ കവിതകൾ ഇവർ വായിച്ചിട്ടുണ്ട്. രണ്ട്, തണ്ണീർമുക്കം പാർവ്വതിയമ്മ. അവർ ബ്ലൗസിട്ടിരുന്നില്ല. നേരിയതുകൊണ്ട് മുണ്ടിനുമീതെ പുതയ്ക്കു​കയായിരുന്നു ചെയ്തിരുന്നത്. ഇരുവരും നന്നായി പ്രസംഗിച്ചിരുന്നു. എസ്.എൻ.ഡി.പി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങി പ്രസംഗിച്ചിട്ടുള്ളവരാണ് ഈ സ്ത്രീകൾ എന്നതാണ് ഇവരുടെ ചരിത്രപരമായ പ്രാധാന്യം. ഇവരുടെ കവിതയും പ്രസംഗവും എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് കയറിവന്നത് എന്നത് അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

അവർ പറയുന്നു; ‘‘അച്ഛൻ എസ്.എൻ.ഡി.പി പ്രവർത്തകനായിരുന്നു. ആളെ വിളിച്ചുകൊണ്ടുവന്ന് എല്ലാ വൈകുന്നേരവും ആശാന്റെ ‘ദുരവസ്ഥ'യും ‘നളിനി'യും ‘ലീല'യുമൊക്കെ വായിപ്പിക്കുന്ന പതിവ് എന്റെ വീട്ടിലുണ്ടായിരുന്നു.''
‘ദുരവസ്ഥ' അത്ര ഗംഭീരമായ കൃതിയായി എന്നോട് അവർ അഭിപ്രായപ്പെടുന്നുണ്ട്. ആശാന്റെ കാവ്യങ്ങൾ വരുന്നതുവരെ, യഥാർത്ഥ ജീവിതത്തിൽ നളിനിയും ലീലയുമൊന്നുമില്ലല്ലോ എന്നാണവർ പറയുന്നത്. ‘നളിനി'യും ‘ലീല'യുമൊകക്കെ വന്നശേഷം ഈഴവ പെൺകിടാങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചു തുടങ്ങി എന്നുകൂടി അവർ പറയുന്നുണ്ട്. അവരുടെ അച്ഛൻ, അവർ രാഷ്ട്രീയ പ്രവർത്തകയാകാൻ ആഗ്രഹിച്ചിരുന്നില്ല. വക്കീലായി പ്രാക്ടീസ് ചെയ്ത് ജഡ്ജിയാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛൻ മരിക്കുന്നതുവരെ അവർ പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്ക് പോയിട്ടുമില്ല. രഹസ്യമായ ചില രാഷ്ട്രീയ പ്രവർത്തനങ്ങളാണ് അതുവരെ ചെയ്തുകൊണ്ടിരുന്നത്. അച്ഛൻ മരിച്ചശേഷമാണ് അവർ പ്രത്യക്ഷ രാഷ്ട്രീയത്തിലെത്തുന്നത്. തന്നെ സ്വാധീനിച്ച അതിശക്തമായ പിതൃബിംബത്തിന്റെ സൂചന തന്റെ തുറന്നുപറച്ചിലുടനീളം അവർ തരുന്നുണ്ട്.

അച്ഛൻ എങ്ങനെയാണ് എസ്.എൻ.ഡി.പി പ്രവർത്തകനായത്, തന്റെ രാഷ്ട്രീയ ജീവിതം നിയന്ത്രിക്കാൻ എങ്ങനെയാണ് ശ്രമിച്ചത്, മരണാനന്തരം എങ്ങനെയാണ് താൻ അദ്ദേഹം നിഷേധിച്ച വഴികളിലേക്കുതന്നെ കയറി വന്നത് എന്നതിനെക്കുറിച്ച് അവർ അഭിമുഖത്തിൽ പറയുന്നുണ്ട്. സഹോദരൻ കെ.ആർ. സുകുമാരന് ഒരുപാട് മർദ്ദനമേൽക്കുകയും ഒളിവിലാകുകയുമൊക്കെ ചെയ്തു. അതിനെ തുടർന്ന് അച്ഛൻ അയാളെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട്, എസ്.എൻ.ഡി.പിയിൽ മെമ്പർഷിപ്പ് ചോദിക്കുമ്പോൾ, സ്വന്തമായി സമ്പാദിച്ചശേഷം ആ കാശുകൊണ്ട് മെമ്പർഷിപ്പ് എടുത്താൽ മതി എന്ന് അച്ഛൻ മകളോട് പറയുന്നുണ്ട്. സഹോദരനെ വീട്ടിൽനിന്ന് പുറത്താക്കിയശേഷം വീട്ടിൽ ലഹളയായിരുന്നു എന്ന് അവർ പറയുന്നുണ്ട്. അമ്മയുമായി അച്ഛൻ എന്നും വഴക്കായിരുന്നു. ‘നിന്റെ മക്കൾ, നിന്റെ മക്കൾ' എന്നു പറഞ്ഞായിരുന്നു വഴക്ക്. ‘എനിക്കു മാത്രമായി എങ്ങനെയാണ് മക്കൾ' എന്ന് അമ്മ അച്ഛനോട് ചോദിക്കുന്നുണ്ട്.

കൃത്യമായിട്ടും ഫെമിനിസ്റ്റ് ആയിരുന്നില്ല ഒരു ഘട്ടത്തിൽ അവർ. പക്ഷെ, എങ്ങനെയാണ് ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും മുഴുവൻ കുറ്റപ്പെടുത്തലും അമ്മയിലേക്ക് മാറ്റിനിർത്തുന്നത് എന്ന് സ്വന്തം ജീവിതം കൊണ്ട് അവർ നിരീക്ഷിക്കുന്നു. മകൻ തനിക്കിഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്തപ്പോൾ, ‘നിന്റെ മക്കൾ' എന്ന വാക്ക് ഉപയോഗിച്ച്, തന്റെ അനിഷ്ടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും എങ്ങനെയാണ് ഒരു സ്ത്രീയിലേക്ക് ഒരാൾ കൊടുക്കുന്നത് എന്നത് ആ കാലത്തുതന്നെ അവർ നിരീക്ഷിച്ചതായി നമുക്ക് കാണാൻ പറ്റും.

അവർ ഓർക്കുന്ന മറ്റൊരു കാര്യം, തന്റെ അച്ഛന്റെ അമ്മ, അച്ഛൻ പുതുതായി പണിത വീട്ടിലേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചു. അമ്മൂമ്മ ഒരു സ്ത്രീയെ കണ്ടെത്തി അപ്പൂപ്പനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് അപ്പൂപ്പന്റെ വീട്ടിൽ താമസിപ്പിച്ചശേഷമാണ് അമ്മൂമ്മ വേറെ താമസിക്കാൻ വരുന്നത്. തന്റെ അച്ഛന്റെ അമ്മ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാൻ, ഒരു സ്ത്രീയെ തന്റെ ഭർത്താവിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കേണ്ട സാഹചര്യം എങ്ങനെയാണ് ഉണ്ടാവുന്നത്, അതിനെ അവർ എങ്ങനെയാണ് നോട്ടീസ് ചെയ്തത് എന്നതൊക്കെ പ്രധാനമാണ്. സഹോദരൻ കെ.ആർ. സുകുമാരനും അച്ഛൻ കളത്തിൽ രാമനും ഒക്കെ അതിശക്തമായ പിതൃബിംബങ്ങളായി നിൽക്കെത്തന്നെ അവരുടെ വൈകാരിക സംസ്‌കാരത്തെ സ്വാധീനിക്കുന്നത് അവരുടെ അമ്മൂമ്മയും അവരുടെ അമ്മയും വീട്ടിൽ കവിത ചൊല്ലാനും പ്രസംഗിക്കാനും വരുന്ന മുതുകളും പാർവ്വതിയമ്മയും തണ്ണീർമുക്കം പാർവ്വതിയമ്മയും ഒക്കെയായിരുന്നുവെന്നത് നമ്മൾ കാണാതിരുന്നുകൂടാ. അമ്മയ്ക്ക് പൊതുപ്രവർത്തനമുണ്ടായിരുന്നോ എന്ന എന്റെ ചോദ്യത്തിന് അവർ പറഞ്ഞത്; അമ്മയ്ക്ക് സ്വന്തമായിട്ടുള്ള പ്രവർത്തനമുണ്ടായിരുന്നില്ല, അച്ഛന്റെ പ്രവർത്തനത്തിൽ സഹായിക്കും എന്നായിരുന്നു. ഗൗരിയമ്മയുടെ വ്യക്തി- സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് വളരെയധികം പ്രസക്തമാണ് ഇക്കാര്യങ്ങളെല്ലാം.

അവരുടെ രാഷ്ട്രീയ ജീവിതവും കുടുംബ ജീവിതവും രണ്ട് ധാരയായിട്ടാണോ പോയത് എന്നത് മറ്റൊരു കാര്യമാണ്. സിനിമകളിൽ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണുന്നുണ്ട്. ഭർത്താവിനോട് നീതികേടു ചെയ്യുന്ന ഒരു സ്ത്രീയായി മാറുവാൻ അവരെ പ്രേരിപ്പിച്ചതിന്റെ സൂചനകൾ ഇത്തരം സിനിമകളിലുള്ളതായി കാണാം. ‘ലാൽ സലാം', ‘ചീഫ് മിനിസ്റ്റർ ഗൗതമി', ‘സ്റ്റാലിൻ ശിവദാസ്' തുടങ്ങിയ സിനിമകളിലും ‘പുന്നപ്ര വയലാർ' പോലുള്ള ആദ്യകാല സിനിമകളിലും ഗൗരിയമ്മയെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഒളിവിലിരുന്ന പുരുഷന്മാരും അതിനോട് തുല്യമായ രീതിയിൽ അവരോടൊപ്പം ചേർന്ന് നടന്ന് മുദ്രാവാക്യം വിളിച്ച സ്ത്രീകളുമുണ്ട്, അതിൽ സ്ത്രീകൾ എങ്ങനെയാണ് സൈഡ് ലൈൻ ചെയ്യപ്പെടുന്നത് എന്ന കാര്യം ആലോചിക്കണം. പ്രസിദ്ധമായ ഡയലോഗുണ്ട്; ‘നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും സേതുലക്ഷ്മി വിളിച്ചിട്ടില്ല'.
വാസ്തവത്തിൽ എന്താണ് സംഭവിച്ചത്? നെട്ടൂരാനാണോ സേതുലക്ഷ്മിയാണോ- ആരാണ് അധികം മുദ്രാവാക്യം വിളിച്ചിട്ടുള്ളത്? 1948ൽ ഗൗരിയമ്മ പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭയിലായിരുന്ന സമയത്ത് നാട്ടിൽ മുഴുവൻ കോളറ ബാധിച്ചു. അന്ന് അവർ നടത്തിയ ഒരു വലിയ സ്റ്റേറ്റ്മെന്റുണ്ട്; ‘നിങ്ങൾക്ക് അറിയുമോ, മിഡ് വൈഫുമാർ എങ്ങനെയാണ് മന്തുള്ള രോഗികളെ ചികിത്സിക്കാൻ പോകുന്നത്, കോളറ ബാധിച്ചവരെ ചികിത്സിക്കാൻ പോകുന്നത്?'
കാരണം ആ കാലത്തും പ്രസവം നടക്കും, ഈ കൊറോണ കാലത്തെന്നപോലെ. അത്തരം ആൾക്കാരെ ചികിത്സിക്കാൻ, പ്രസവമെടുക്കാൻ, കുട്ടികളെ ശ്രുശ്രൂഷിക്കാൻ, ഗർഭിണികളെ പരിചരിക്കാൻ അന്ന് മിഡ് വൈഫുമാർ പോയിരുന്നതിനെക്കുറിച്ച് ഒരു സ്ത്രീയ്ക്കുമാത്രം ചിന്തിക്കാനും പറയാനും കഴിയുന്ന രീതിയിൽ അവർ സംസാരിക്കുകയും വിഷയം പനമ്പിള്ളിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. ‘‘വലിയ മൈക്ക് കെട്ടി, വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ആളുകളോട് പറയണം. അവരുടെ വീട്ടിൽ അരിയെത്തിക്കണം.’’

കേരളത്തിലെ ഔദ്യോഗികമായ ആദ്യ ലോക്ക്ഡൗൺ ആണ്. പനമ്പിള്ളി ഗോവിന്ദമേനോൻ ആ നിർദേശം സ്വീകരിക്കുകയാണ്. അതിനുള്ള ജനാധിപത്യ മര്യാദയും സഹിഷ്ണുതയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിപക്ഷത്തുനിന്ന് ഒരാൾ പറഞ്ഞാലും അത് നാടിനു ഗുണകരമാണെങ്കിൽ അതിനെ സ്വീകരിക്കാനള്ള സഹിഷ്ണുതയുള്ളതുകൊണ്ട് അദ്ദേഹം അത് സ്വീകരിച്ചു. ഈ ശബ്ദം അത്രയും ശക്തമായതുകൊണ്ടാണ് അത് സ്വീകാര്യമായത് എന്നുകൂടി ഓർക്കേണ്ടതാണ്.

ഔദ്യോഗികമായി ഒരു ആനുകൂല്യവും ലഭിക്കാത്ത മിഡ് വൈഫുമാരുടെ വലിയ നിര അന്ന് നാട്ടിലുണ്ട്. അന്ന് വീട്ടിൽ വന്ന് പ്രസവം എടുക്കുന്ന സമയമാണ്. അത്തരം ആൾക്കാരെക്കൂടി ഔദ്യോഗിക സംവിധാനത്തിന്റെ, ഭരണ സംവിധാനത്തിന്റെ ഉള്ളിലേക്ക് കൊണ്ടുവരികയെന്നതുകൂടിയാണ് ആ മഹാമാരിയുടെ കാലത്ത് ഗൗരിയമ്മ ചെയ്തത്. ആ സ്ത്രീ വിഭാഗത്തിന്, ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ നൽകാൻ വേണ്ടിയുള്ള ഓർമിപ്പിക്കൽ കൂടിയായിരുന്നു അന്ന് ഗൗരിയമ്മ നടത്തിയത്. മറ്റൊന്ന്, 57ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുമായി ബന്ധപ്പെട്ട കാർഷിക ഭൂമി സംബന്ധിക്കുന്ന ബിൽ. ഒരു പക്ഷെ ഇന്ന് നമ്മൾ കാണുന്ന കേരളം അതിന്റെ എല്ലാ പരിമിതികളോടെയും, ഒരു പക്ഷെ ബംഗാളിൽ നിന്ന് വ്യത്യസ്തമായി രൂപപ്പെടാനിടയാക്കിയ ബില്ലുകളെല്ലാം ഗൗരിയമ്മയുടെ കൈകൊണ്ട് എഴുതിയുണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ബംഗാളിൽ ഇപ്പോൾ പോലും ഭൂപ്രഭുക്കളും കുടിയായ്മ ബന്ധവും ഒക്കെ നിലനിൽക്കുന്ന ചില പ്രദേശങ്ങളെങ്കിലുമുണ്ട്. പക്ഷെ കേരളത്തിൽ അങ്ങനെയുള്ള പ്രദേശങ്ങളില്ല. അതിന്റെ ആനുകൂല്യം ആർക്കൊക്കെ ലഭിച്ചുവെന്നത് ചർച്ചാ വിഷയവും തർക്ക വിഷയവുമായിരിക്കുമ്പോൾ തന്നെ ഇന്നു കാണുന്ന രീതിയിലുള്ള ആനുകൂല്യം, ഇന്നുകാണുന്ന രീതിയിലുള്ള പുരോഗമനം അതിന്റെ എല്ലാ പരിമിതികളോടെയും എന്നുതന്നെ ഞാൻ പറയുന്നു- അത്തരം പുരോഗമനത്തിലേക്ക് നയിക്കാൻ പ്രേരകമായ ബില്ലുകളെല്ലാം ഗൗരിയമ്മയുടെ കൈകൊണ്ട് എഴുതിയുണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഗൗരിയമ്മയുടെ കഴിവൊന്നുമല്ല, അത് ഞാൻ പറഞ്ഞുകൊടുത്ത് എഴുതിയാണ് എന്ന് പിന്നീട് വി.ആർ. കൃഷ്ണയ്യരെപ്പോലുള്ളയാളുകൾ അവകാശവാദമുന്നയിച്ചത് നമ്മൾ കേട്ടിട്ടുണ്ട്.

ഗൗരിയമ്മയുൾപ്പെട്ട 1957ലെ ആദ്യ കേരള മന്ത്രിസഭ

പുരോഗമന കാരികളെന്ന് നമ്മൾ ഇന്ന് അഡ്രസ് ചെയ്യുന്ന കൃഷ്ണയ്യരെയും തേറ്റമല കൃഷ്ണൻകുട്ടിയെയും പോലുള്ളവർ പോലും സഹപ്രവർത്തകകളായിരിക്കുന്ന സ്ത്രീകളെ എങ്ങനെയാണ് വരവുവെച്ചത് എന്നത് നിർണായകമാണ് (തന്നോടൊപ്പം ഒളിവിൽ വിപ്ലവ പ്രവർത്തനം നടത്തിയ അജിത എന്ന സ്ത്രീയെക്കുറിച്ചാണ്, അവർക്ക് വേറെയാരോടോ ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചാണ് ആത്മകഥയിൽ കൃഷ്ണൻകുട്ടി രേഖപ്പെടുത്തിയത്). ചരിത്രത്തിൽ അത്തരത്തിലുള്ള ചില സംഗതികളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ നിലയ്ക്കും സാമൂഹികമായ സമത്വത്തെക്കുറിച്ച് മുദ്രാവാക്യങ്ങൾ ഉന്നയിക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ളിൽ തന്നെ എത്രമാത്രം പുരുഷാധിപത്യപരമായിരുന്നു സഹപ്രവർത്തകകളോടുള്ള നിലപാടെന്നും അവരെക്കുറിച്ചുള്ള അഭിപ്രായമെന്നും നമ്മൾ നിരീക്ഷിച്ചാൽ മാത്രമേ തിരുത്തുകൾ നടക്കൂ. അതാരെയെങ്കിലും അപകീർത്തിപ്പെടുത്താനോ അവരെ വിലകുറച്ചു കാണാനോ വേണ്ടിയല്ല. മറിച്ച്, ഇപ്പോഴും തുടരുന്ന, യാതൊരു ബാലൻസുമില്ലാത്ത ഒരു പാറ്റേണുണ്ടല്ലോ, വിലയിരുത്തലിന്റെ പാറ്റേൺ, ആ പാറ്റേണിന് ഏറ്റവും വിധേയപ്പെടുകയും അപകീർത്തികരമായ പരാമർശങ്ങൾ നേരിടുകയും ചെയ്യേണ്ടിവരുന്ന ഒരാൾ എന്നുകൂടി വേണം നമ്മൾ ഗൗരിയമ്മയെ അടയാളപ്പെടുത്താൻ എന്നതുകൊണ്ടാണ് ഞാനിത് എടുത്തുപറയുന്നത്. അയിത്തവും മറ്റ് സംഗതികളുമൊക്കെ ഒരു പരിധിവരെ മാറിയെങ്കിലും, അടിയാളരും ജന്മിയും തമ്മിലുള്ള ബന്ധത്തിൽ ഒരു പരിധിവരെ മാറ്റമുണ്ടായെങ്കിലും, ഈയൊരു ബന്ധത്തിൽ യാതൊരു മാറ്റവും വരാതെ തന്നെയാണ് ഇത്രകാലം അതിനെ സേഫ് സോണിൽ കൂടി കടത്തിവിട്ടത് എന്നതുകൂടി ഗൗരിയമ്മയെക്കുറിച്ചുള്ള വായനയിൽ പ്രസക്തമാണ്.

ടി.വി. തോമസും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ, ആശാന്റെ പ്രണയിനിമാരെക്കാൾ ദുരന്തപൂർണമായൊരു പ്രണയജീവിതത്തിന്റെ അവകാശിയാണ് ഗൗരിയമ്മ എന്ന് വേണമെങ്കിൽ അടയാളപ്പെടുത്താമെന്ന് ഞാൻ വിചാരിക്കുന്നു. അതിന് എനിക്ക് വ്യക്തിപരമായ ഒരു അനുഭവം കൂടിയുണ്ട്. ഞാൻ അവരുമായി ആഴ്ചകൾ നീണ്ട സംഭാഷണം നടത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ഒരു ഘട്ടത്തിൽ അവരെന്നെ വിളിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ചുമരിൽ നിറയെ അവരുടെ വിവാഹഫോട്ടോയുൾപ്പെടെ ടി.വിയുമായി ഒന്നിച്ചുള്ളതും ടി.വിയുടെ ഒറ്റയ്ക്കുമുള്ള നിരവധി ഫോട്ടോകൾ തൂക്കിയിട്ടുണ്ട്. ആ ഫോട്ടോകളിലേക്ക് നോക്കി അവർ എന്നോട് ചോദിച്ചത്, ഇത്ര സുന്ദരനായൊരു പുരുഷനെ കണ്ടിട്ടുണ്ടോ എന്നാണ്. ഇത് ആശാന്റെ പ്രണയസങ്കല്പമല്ലെങ്കിൽ പിന്നെ മറ്റെന്താണ്.
‘സമജാതികളാം സുമങ്ങളിലൊ-
ന്നിനോടുമാത്രം തോന്നിയിട്ടുള്ള
ഈ വിശേഷ സുഭഗത്വം' തന്നെയാണ് ഗൗരിയമ്മയിൽ പ്രണയമായി വികസിച്ചിരുന്നത്. അവരിൽ അത് അവസാന നിമിഷം വരെ ഉണ്ടായിരുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. അവർക്ക് ആശാന്റെ നായികാനായകന്മാരുടെ ഗതി തന്നെയായിരുന്നു.

കെ.ആർ. ഗൗരിയുടെയും ടി.വി.തോമസിന്റെയും വിവാഹക്ഷണക്കത്ത്​

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിടത്തുനിന്ന് അവർക്ക് പിരിഞ്ഞുപോകേണ്ടി വന്നു. അവരുടെ കിടപ്പുമുറിയിലേക്കും, ഉമ്മറത്തേക്കുമൊക്കെ ഒളിഞ്ഞുനോക്കി ഇവിടെയുള്ള പുരുഷന്മാർ പലതും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിൽ മുഖ്യമായ സംഗതി, സ്ത്രീയെന്ന രീതിയിൽ തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവളായിരുന്നു ഗൗരിയമ്മ എന്നതാണ്. ഇ.എം.എസ് അങ്ങനെ വാഗ്ദാനം ചെയ്തപ്പോൾ മുഖ്യമന്ത്രിയാകാനുള്ള മോഹം കൊണ്ട് ഭർത്താവിനെ വിട്ടുപോയവളാണെന്നും അതുകാരണം ടി.വി. തോമസിന് വലിയ മനഃപ്രയാസമുണ്ടായെന്നും ഒക്കെയുള്ള നരേറ്റീവാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. കാരണം അത് മലയാളിക്ക് വളരെ ഇഷ്ടമുള്ള നരേറ്റീവാണ്.

തുല്യനിലകളിലുള്ള സ്ത്രീപുരുഷന്മാർ ഒന്നിച്ചു ജീവിക്കുമ്പോൾ പെട്ടെന്ന് പുരുഷനെ രക്തസാക്ഷിയാക്കിക്കളയുകയെന്ന രീതി മലയാളിയുടെ പൊതുബോധവുമായി ബന്ധപ്പെട്ടതാണ്. വളരെ പാട്രിയാർക്കലായ പൊതുബോധത്തെ സ്വയം തിരിച്ചറിയാൻ ശേഷിയുള്ളവരല്ല മലയാളികൾ എന്നാണ് തോന്നുന്നത്. അത്തരം ഒരു നരേറ്റീവ് തന്നെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചും ഉണ്ടായത്. പാർട്ടി പിളർപ്പിനുശേഷം, ടി.വി. വാങ്ങിക്കൊടുത്ത ചാരക്കളറുള്ള പട്ടുസാരിയുടുത്ത്, പൂ ചൂടി ടി.വിയോടൊപ്പം ‘കടമറ്റത്തു കത്തനാർ' എന്ന നാടകം കാണാൻ പോയ അനുഭവം എന്നോടുള്ള അഭിമുഖത്തിൽ അവർ വെളിപ്പെടുത്തുന്നുണ്ട്.

അവരെ അകറ്റേണ്ടത് ആരുടെ താൽപര്യമായിരുന്നു?. രാഷ്ട്രീയമായി രണ്ട് ചേരികളിലുള്ള സ്ത്രീ- പുരുഷന്മാർക്ക് ഒന്നിച്ചു ജീവിക്കാൻ അനുവാദം നിഷേധിക്കാൻ തക്ക പാട്രിയാർക്കലായ ബോധമാന്ന് ഇവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടായിരുന്നത് എന്നുവേണം തിരിച്ചറിയാൻ. അതൊരു മഹാപരാധമായിട്ടാണ് കാണുന്നത്. പാർട്ടി പിളർപ്പ് കുടുംബത്തിന്റെ പിളർപ്പായി മാറുന്ന സാഹചര്യം, മുമ്പില്ലാത്തതും പിന്നീട് അങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതുമായ ഒരു സാഹചര്യം അവരുടെ ജീവിതത്തിലുണ്ടാവുന്നു.

സ്ത്രീയെന്ന രീതിയിൽ അമ്മയ്ക്ക് വിഷമങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ, അതിന് ആരാണ് എന്നെ സ്ത്രീയായി കണക്കാക്കിയിട്ടുള്ളത് എന്ന് ചോദിക്കുന്നുണ്ട് അവർ. സ്ത്രീയെന്ന രീതിയിലല്ല അവരെ ആരും കണക്കാക്കിയിട്ടുള്ളത്. അതവർക്ക് അറിയാം. നല്ലപോലെ പണിയെടുക്കുന്ന, നന്നായി ഹോം വർക്കും കഠിനാധ്വാനവും ചെയ്യുന്ന മന്ത്രിയും നിയമസഭാ സാമാജികയും രാഷ്ട്രീയ പ്രവർത്തകയും ഒക്കെയായിരുന്നു അവർ. അങ്ങനെയൊരാളെ സ്ത്രീചാപല്യത്തോടുകൂടി കാണാൻ സാധ്യമല്ല. എന്നാൽ, ഒരു പുരുഷനുമായിട്ടുള്ള അവരുടെ ബന്ധത്തിൽ ഇടപെടുകയും അതിനെ വിധിക്കുകയും ചെയ്യാനുള്ള അധികാരം കമ്യൂണിസ്റ്റ് പാർട്ടികൾ വളരെ മോശം രീതിയിൽ കൈകാര്യം ചെയ്തതിന്റെ ചരിത്രം കൂടി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അവകാശപ്പെടാം എന്നാണ് ഗൗരിയമ്മ- ടി.വി. തോമസ് ബന്ധത്തെക്കുറിച്ച് അവർ പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായത്.

ടി.വി.തോമസും ഗൗരിയമ്മയും

താനുമായുള്ള ബന്ധത്തിന്റെ ആദ്യഘട്ടത്തിൽ, ടി.വിയ്ക്കുണ്ടായിരുന്ന മറ്റൊരു ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ ഒരു വാചകം ഗൗരിയമ്മ പറയുന്നത് ഇങ്ങനെയാണ്: ‘‘ടി.വിയന്നുപറഞ്ഞ വാചകം ഇന്ന് എനിക്ക് നല്ല ഓർമയാ. ലോകത്തുള്ളോരോടൊക്കെ കല്ല്യാണം കഴിക്കുമോ എന്നു ചോദിക്കുന്ന മുളകുപെറുക്കി ചെക്കനാണ് ഞാനെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ ഒരാളെ മാത്രമേ കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചിട്ടുള്ളൂ. നിങ്ങളോട് മാത്രമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ. എനിക്ക് ആ വാചകം നല്ല ഓർമയാ. എന്നെ ഗൗരി എന്ന് ഒരിക്കലും വിളിച്ചിട്ടില്ല. വിവാഹശേഷവും ഗൗരിയമ്മ എന്നാണ് പറയുക. വിളിക്കുമ്പോൾ ഹേയ് എന്നും. ഞാനങ്ങോട്ട് ടി.വി. എന്നു വിളിച്ചു. ’’

ഏറ്റവും പുതിയത് എന്നുവേണമെങ്കിൽ നമുക്ക് അടയാളപ്പെടുത്താൻ കഴിയാവുന്ന ബന്ധത്തെ ഉൾക്കൊള്ളുന്നതിൽ കാലവും സ്ഥലവും പ്രസ്ഥാനവുമൊക്കെ പരാജയപ്പെട്ടതിന്റെ ദുരന്തം ഏറ്റുവാങ്ങിയവരായി ചിലപ്പോൾ നമുക്ക് മാറേണ്ടിവരാറുണ്ടല്ലോ, അങ്ങനെയൊരു അനുഭവിക്കേണ്ടിവരൽ ഇക്കാര്യത്തിലുണ്ടായി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

സി.പി.എമ്മുമായി അവർ അഭിപ്രായ വ്യത്യാസത്തിലെത്തുകയും പുറത്തുവന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ. എസ്.എസ്) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അവർ പാർട്ടിയിൽനിന്ന് പുറത്തുവന്നത് എന്ന ചോദ്യത്തെക്കുറിച്ച് അവർ പ്രതികരിച്ചത് ഇങ്ങനെയാണ്; ‘‘ആരോപണങ്ങളൊക്കെ ഒരു പുകമറ മാത്രമായിരുന്നു. പാർട്ടി പൊതുവിൽ തീരുമാനിച്ച നയപരിപാടികൾ ഞാനെന്നും അതേപടി അംഗീകരിച്ചിരുന്നു. മന്ത്രിയായിരിക്കുമ്പോൾ പാർട്ടി പോളിസിക്കു വിധേയമായിട്ടേ പ്രവർത്തിച്ചിട്ടുള്ളൂ. പക്ഷേ പാർട്ടി തീരുമാനം എന്ന പേരിൽ ചില നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താൽപര്യങ്ങളും ട്രേഡ് യൂണിയൻ നേതാക്കളുടെ വ്യക്തിതാൽപര്യ സംരക്ഷണാർത്ഥമുള്ള തീരുമാനങ്ങളും എന്നിൽ അിടച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഞാനതിനെ എതിർത്തിരുന്നു. പാർട്ടി നയവും തീരുമാനങ്ങളും ട്രേഡ് യൂണിയൻ നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളും രണ്ടായി കാണാൻ എനിക്കു കഴിയുകയും രണ്ടാമത്തേതിനെ എതിർക്കാൻ ഞാനെന്നും ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ അവർ അച്ചടക്കലംഘനമെന്നും അഹന്തയെന്നും താൻപോരിമയെന്നും താൻ പ്രമാണിത്തമെന്നും ഇഷ്ടംപോലെ വിളിച്ച് അധിക്ഷേപിച്ച് എന്നെ പുറത്താക്കിയതാണ്. ശരി- തെറ്റ്; ഇവയെ വ്യക്തമായി തിരിച്ചറിയുകയും തെറ്റായതിനെ തള്ളുകയും ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുകയും ചെയ്യുന്നത് താൻപ്രമാണിത്തവും അച്ചടക്ക ലംഘനവും അഹന്തയുമാണെങ്കിൽ ഞാൻ അഹങ്കാരിയാണ്, താൻ പ്രമാണിത്തമുള്ളവളാണ്.''

നോക്കൂ, ഗൗരിയമ്മ എന്ന സ്ത്രീയുടെ, ഒരു രാഷ്ട്രീയ പ്രവർത്തകയുടെ ഇത്തരമൊരു സ്വഭാവഘടന ജയിലിൽ വെച്ച് നാം കാണുന്നുണ്ട്. ഒരുപക്ഷേ തന്റെ ആദർശബിംബമായ പിതാവിനോടു പോലും മെമ്പർഷിപ്പ് ചോദിക്കുന്ന ഒരവസ്ഥ അവർക്കുണ്ട്. ജയിലിൽ തന്നെ മർദ്ദിക്കുന്നവരെ കടിച്ചും അടിച്ചും പ്രതിരോധിക്കുന്ന രീതി അവരുടെ പ്രകൃതത്തിലുണ്ട്. ഈ ധാർഷ്ട്യം, ഈ താൻപോരിമ തന്നെയായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യം. ഇത്തരം താൻപോരിമയുള്ളവരായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയെ മുമ്പോട്ട് നയിച്ചത്. ഒന്നിനെയും പേടിക്കാതെ, അധികാരത്തെ പേടിക്കാതെ ഇതിനെ മുന്നോട്ടു നയിച്ചതു മുഴുവൻ ഇത്തരത്തിൽ താൻപോരിമയുള്ളവരായിരുന്നു. പിന്നീട് പാർട്ടിയിൽ തന്നെ ഈ താൻപോരിമ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് അത് ധിക്കാരമായും അഹങ്കാരമായും മാറുന്നത്. ശരി- തെറ്റ്; ഇവയെ വ്യക്തമായി തിരിച്ചറിയുകയും തെറ്റായതിനെ തള്ളുകയും ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ഉറച്ചു നിൽക്കുകയും ചെയ്യുന്നത് താൻപ്രമാണിത്തമാണെങ്കിൽ താൻ, താൻപ്രമാണിത്തമുള്ളവളാണ്, അഹങ്കാരിയാണ് എന്ന് അവർ പറയാൻ കാരണം ഇതാണ്. ഭയങ്കര ബോൾഡായ സ്റ്റേറ്റ്മെന്റാണിത്. കാരണം അവർ നിന്നിടത്ത് ഉറച്ചാണ് നിൽക്കുന്നത്. വ്യക്തിയുടെ താൽപര്യവും പാർട്ടിനയവും എങ്ങനെയാണ് രണ്ടാവുന്നത് എന്നും പാർട്ടി നയത്തിന്റെ ഭാഗത്താണോ വ്യക്തികളുടെ താൽപര്യത്തിന്റെ ഭാഗത്താണോ നിൽക്കേണ്ടത് എന്നുമുള്ള ചോദ്യത്തിൽ, പാർട്ടി നയത്തിന്റെ ഭാഗത്താണ് നിൽക്കുന്നത് ശരിയെന്ന് ബോധ്യപ്പെട്ടിട്ടുള്ള ഒരു പാർട്ടി പ്രവർത്തക തന്റെ ശരിബോധ്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നതാണ് വർഷങ്ങൾക്കുശേഷവും കാണുന്നത്. ഇതേ സംഗതി തന്നെയാണ് താൻപോരിമയും അഹങ്കാരവുമായി ജെ.എസ്.എസിൽ നിന്നും അവരെ അകറ്റുന്നത്.

പി. കൃഷ്ണപ്പിള്ളയുടെ കയ്യിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചയാളാണ് ഗൗരിയമ്മ. കൃഷ്ണപ്പിള്ളയുമായി ഹൃദബന്ധമായിരുന്നു അവർക്ക്, അദ്ദേഹത്തിന്റെ പങ്കാളിയായിരുന്ന തങ്കമ്മ ചേച്ചിയെക്കുറിച്ച് അവർ ഒരുപാട് പറയുന്നുണ്ട്. കൃഷ്ണപ്പിള്ള ജയിലിലായിരുന്നപ്പോൾ പുറത്തുള്ള വിവരങ്ങൾ കൃഷ്ണപ്പിള്ളയ്ക്ക് എത്തിച്ചുകൊടുത്തിരുന്ന ആളാണ് തങ്കമ്മചേച്ചി. പിന്നീട് ചേർത്തലയിലെ ഗൗരിയമ്മയുടെ വീട്ടിലാണ് ജയിലിലാകുന്നതുവരെ കൃഷ്ണപിള്ളയും തങ്കമ്മചേച്ചിയും താമസിക്കുന്നത്. കൃഷ്ണപ്പിള്ള ജയിലിലായി, അതിനുശേഷം ഗൗരിയമ്മ ജയിലിലാകുന്നതുവരെ അവർക്കൊപ്പം തങ്കമ്മ ചേച്ചിയുമുണ്ടായിരുന്നു. തങ്കമ്മയെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒരു എഴുത്തുകൂടിയാണ് ഗൗരിയമ്മയുടെ പറച്ചിൽ. എത്ര വെല്ലുവിളി നിറഞ്ഞ ടാസ്‌കായിരുന്നു പാർട്ടി നിരോധിക്കപ്പെട്ട സന്ദർഭത്തിൽ അവർ ഏറ്റെടുത്തത്. തിരുവിതാംകൂറിലെയും കമ്യൂണിസ്റ്റ് പാർട്ടിയിലെയും സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ് ഗൗരിയമ്മയിലൂടെ എനിക്ക് വായിക്കാൻ പറ്റിയത്. അങ്ങനെയുള്ള ഒരു താൻപ്രമാണിത്തം തിരുത്താൻ അവർ തയ്യാറാവുന്നില്ല, അവസാനഘട്ടംവരെ. മരണക്കിടക്കയിലായിരുന്നപ്പോൾ പോലും മരണത്തോട് പോരടിക്കുന്ന ഒരു ഗൗരിയമ്മയെ എനിക്ക് മനസിൽ സങ്കൽപ്പിക്കാമായിരുന്നു. കാരണം അവർ ഒന്നിനും പെട്ടെന്ന് കീഴടങ്ങിക്കൊടുക്കുന്നയാളല്ല.

ആദ്യ കേരള മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ആർ. ​ഗൗരി അമ്മ

അവരുടെ രണ്ട് അവതരണങ്ങൾ ഓർമയിലുണ്ട്. ഒന്ന്, ആദിവാസി ബില്ലിനെതിരായുള്ളത്. ‘നിങ്ങൾക്ക് സാമൂഹിക നീതിയല്ല, വോട്ടാണ് പ്രശ്നം' എന്ന് ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുമിച്ച് വിളിച്ച് പറഞ്ഞ ഒരേയൊരു നിയമസഭാ സാമാജികയാണവർ, 1996ൽ. ‘ആദിവാസി നിയമം ആദിവാസികളെ വംശനാശത്തിലെത്തിക്കും, അതുകൊണ്ട് ഇത് നടപ്പാക്കാൻ പാടില്ല' എന്നാണവർ പറഞ്ഞത്. കുടിയേറ്റ കർഷകനെയും ആദിവാസിയെയും തമ്മിൽ തിരിച്ചറിയാതെ കൊണ്ടുവന്ന, കുടിയേറ്റ കർഷകന്റെ ഭാഗത്തുനിന്ന് കൊണ്ടുവന്ന നിയമങ്ങളോ നിയമഭേദഗതികളോ ഒന്നും കാടിനോ ആദിവാസികൾക്കോ ഗുണം ചെയ്യില്ല എന്ന അടിസ്ഥാനപരമായ തിരിച്ചറിവിൽനിന്ന് ആ ശരിയാണ് അവർ വിളിച്ചുപറയുന്നത്. ഒരേസമയം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ധിക്കാരിയും അഹങ്കാരിയുമായി മാറുന്ന ഒരു അവസരം കൂടിയായിരുന്നു അത്.

ജെ.എസ്.എസ് 1996ൽ ഒറ്റയ്ക്ക് മത്സരിച്ചു, 2014 വരെ ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്നു. 2014ൽ ഈ ചെറിയ പാർട്ടി, തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിലോ നിയമസഭയിലോ ഇല്ല എന്നു പറഞ്ഞ് ഇടതുപക്ഷ മുന്നണിയുമായി വീണ്ടും സഹകരിക്കുന്നു. ചാനലുകാർ വൈകാരികമായി പറയുന്നതുപോലെ, അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചുവന്ന പുതപ്പ് പുതച്ച് മരിച്ചുപോകാനുള്ള ആഗ്രഹമായിരുന്നില്ല അത്, മറിച്ച് താൻപോരിമയോടെ തന്റേടത്തോടെ ജീവിച്ച ഒരു സ്ത്രീയെടുക്കുന്ന തീരുമാനമാണ്. അതിന്റെ ഭാഗമായിട്ടാണ് അവർ വീണ്ടും ഇടതുപക്ഷത്ത് എത്തുന്നത്.

നമുക്കുതോന്നും, ഒട്ടും നിശ്ചലമല്ലാത്ത ജീവിതത്തിലൂടെയാണ് ഗൗരിയമ്മയുടെ ജീവിതം സഞ്ചരിക്കുന്നത് എന്ന്. ആ നിശ്ചലമല്ലാത്ത ജീവിതമാവട്ടെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ചരിത്രവുമാണ്. എങ്ങനെയാണ് സാമുദായിക നീതി സാമൂഹ്യനീതിയായി മാറുന്നത്, ആ സാമൂഹ്യനീതിയിൽ തന്നെ എങ്ങനെയാണ് കള്ളനാണയങ്ങൾ കടന്നുവരികയും അതിന്റേതായ അനുരണനങ്ങൾ നിയമസഭയിലും മന്ത്രിസഭയിലുമൊക്കെ ഉണ്ടാവുകയും ചെയ്യുന്നത്, അതിനോട് എങ്ങനെയാണ് ഒരാൾ ഒറ്റയ്ക്ക് പോരാടുന്നത് തുടങ്ങി നമ്മുടെ കാലത്തെ കേരളത്തെ മുന്നോട്ടു നയിച്ച പുരോഗമനാത്മകമായ എല്ലാ ശബ്ദങ്ങളും ചേർന്നതാണ് ഗൗരിയമ്മയുടെ ജീവിതം. ഒരു ഫെമിനിസ്റ്റ് എന്ന് ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ പറ്റുമോയെന്ന് ചോദിച്ചാൽ, എവിടെയോ എഴുതിവെച്ച തിയറിയുടെ അടിസ്ഥാനത്തിലുള്ള ഒരു ടിപ്പിക്കൽ ഫെമിനസ്റ്റല്ല അവർ. 1977ൽ ടി.വി മരിച്ചതിനെക്കുറിച്ച് അവർ പറയുന്നുണ്ട്; ‘‘എനിക്ക് ഭാര്യയെന്ന നിലയിൽ അദ്ദേഹത്തെ ശുശ്രൂഷിക്കാൻ കഴിഞ്ഞില്ല, എനിക്കതിൽ വലിയ സങ്കടമുണ്ട്, എന്നെ പാർട്ടി അതിന് അനുവദിച്ചില്ല. എല്ലാ ദിവസും ഞാൻ പോയി കാണുമായിരുന്നു. പക്ഷേ ഒരു ദിവസം മുഴുവൻ നിൽക്കാൻ പോലും പാർട്ടി എന്നെ അനുവദിച്ചില്ല''.

ഭാര്യയെന്ന നിലയ്ക്ക് താൻ ചെയ്യേണ്ട കടമകളെക്കുറിച്ചുള്ള ഒരു ബോധം- അതൊരു ഫെമിനിസ്റ്റിന്റെ ബോധമല്ല എന്നാണല്ലോ നമ്മൾ പറയുക. പിന്നീട്, ടി.വിക്കുതന്നെ മറ്റൊരു സ്ത്രീയിലുണ്ടായ മകനുവേണ്ടി സ്വന്തം പുത്രനോടെന്ന പോലെ അവർ ചെയ്യുന്ന കാര്യങ്ങൾ. തന്റെ സഹോദരീ പുത്രർക്കുവേണ്ടി അവർ ചെയ്യുന്ന കാര്യങ്ങൾ- കുഞ്ഞമ്മയും വലിയമ്മയുമൊക്കെ ആയി, ആ പേരിലൊക്കെ വിളിക്കപ്പെടുന്ന അമ്മയായി മാറുന്ന പ്രത്യേകത അവരുടെ ജീവിതത്തിൽ കാണാനാവും. അമ്മയെന്നോ മുത്തശ്ശിയെന്നോ വിളിച്ച് അവിടെ ചെന്നാൽ അവർ നമ്മളെ കുടഞ്ഞെറിയും. ‘ആരു പറഞ്ഞു ഞാനമ്മയാണ്’ എന്ന്, ‘ആരു പറഞ്ഞു ഞാൻ മുത്തശ്ശിയാണ്’ എന്ന് ചോദിക്കും. നിങ്ങൾ കൊടുക്കുന്ന, അതായത് നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഒരു പരമ്പരാഗത നിർവചനങ്ങളുടെയും ഉള്ളിൽ തളച്ചിടപ്പെടാൻ അവർ തയ്യാറായില്ല.

അതുതന്നെയാണ് പ്രസ്ഥാനങ്ങളുമായിട്ടും അവർക്കുണ്ടായിരുന്ന പ്രശ്നം. നിങ്ങൾ ഒരു നേതാവാണോ എങ്കിൽ നേതാവിനെപ്പോലെ പെരുമാറൂ. ‘നേതാവോ’ എന്നവർ ചോദിക്കും. നിങ്ങൾ ഒരു അനുയായിയാണോ എങ്കിൽ അനുയായിയെപ്പോലെ പെരുമാറൂ. ‘ഞാൻ ഒരു അനുയായിയാണെന്ന് ആരുപറഞ്ഞു?'- ഇങ്ങനെ എല്ലാ പൊസിഷനുകളോടും അത് നിർണയിച്ചുവെച്ചിരിക്കുന്ന, അല്ലെങ്കിൽ നമ്മൾ നിർമ്മിച്ചുവെച്ചിരിക്കുന്ന പരമ്പരാഗതമായ എല്ലാ പദവികളോടും പ്രത്യക്ഷകലാപം അവർ അറിഞ്ഞോ അറിയാതെയോ നടത്തിയിട്ടുണ്ട്. ബോധപൂർവ്വം താൻ അതിനോട് കലഹിക്കുന്നുവെന്ന മട്ടിലല്ല, ഏത് സഭയിലും ഏത് സദസിലും ഏത് ജനക്കൂട്ടത്തിലും ഒറ്റയ്ക്ക് തലയുയർത്തി നെഞ്ചുവിരിച്ച് നിൽക്കാൻ പേടിയില്ലാത്ത ഒരുത്തിയെന്ന നിലയ്ക്ക്, എത്ര ആരോപണങ്ങൾ തനിക്കു നേരെ വരുമ്പോഴും അതിനെയൊക്കെ തന്റേതായ ന്യായങ്ങൾ നിരത്തി, നിങ്ങളെന്നെ എന്തുവേണമെങ്കിലും വിളിച്ചോളൂ, അഹങ്കാരിയെന്നോ തന്റേടിയെന്നോ എന്തുവേണമെങ്കിൽ വിളിച്ചോളൂ, പക്ഷെ ഞാനിങ്ങനെയാണ് എന്ന ഒരു തന്റേടം

അത് ഒരുപക്ഷെ കാലത്തിനുമുമ്പേ നടന്ന ഏതൊരാൾക്കും, ഏത് സ്ത്രീയ്ക്കും അനുഭവിക്കേണ്ടിവരുന്ന ഒരവസ്ഥയാണ്. ആ നിലയ്ക്ക് അവരൊരു ഫെമിനിസ്റ്റാണ്. ഈ പറയുന്ന നിർവചനങ്ങളുടെ ഉള്ളിൽ, വ്യാഖ്യാനങ്ങൾക്കുള്ളിൽ, പുതിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളിൽ ഒന്നും അവർ പൊരുത്തപ്പെടുകയോ അംഗമാവുകയോ ചെയ്തിട്ടില്ലെങ്കിലും അവർക്ക് എന്നും വലിയ പ്രസ്ഥാനങ്ങളുമായി, മുഖ്യധാരയിലുള്ള വലിയ സ്ഥാപനങ്ങളുമായിട്ടായിരുന്നു ഡയലോഗുകൾ. മിൽമ സ്ഥാപിക്കുന്നു, ബിവറേജസ് കോർപറേഷനുമായി ബന്ധപ്പെട്ട സംഗതികൾ, തൊഴിലാളി പ്രശ്നങ്ങൾ, കയർ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ... സാമൂഹ്യക്ഷേമ വകുപ്പ് മാത്രമല്ല അവർ കൈകാര്യം ചെയ്യുന്നത്. കേരളത്തെ ഏറെ മാറ്റിമറിച്ച കേരള വനിതാ കമ്മീഷൻ നിയമം കൊണ്ടുവരുന്നത് ഗൗരിയമ്മയാണ്. ഭൂപരിഷ്‌കരണ നിയമം പോലെ തന്നെ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സഹായിച്ച നിയമമാണിത്.

അത്തരത്തിൽ, എത്ര അടയാളപ്പെടുത്തിയാലും പിന്നെയും ബാക്കിയാവുന്ന എന്നോ ഒന്നാണ് ഗൗരിയമ്മ എന്നാണ് എനിക്കു തോന്നുന്നത്. സമാന്തര ധാരകളിൽ, ഒഴിഞ്ഞുപോയ പറമ്പിൽ ഒക്കെ നടക്കേണ്ട ഒന്നല്ല വിപ്ലവം എന്നാണ് അവർ പറഞ്ഞത്. ജനപ്രതിനിധികൾക്കിടയിലും ജനക്കൂട്ടങ്ങൾക്കിടയിലും ഒളിവിൽ മാത്രമല്ല തെളിവിലും എല്ലാവർക്കും മുമ്പാകെയും സംഭവിക്കേണ്ടതാണ് വിപ്ലവം എന്ന് എല്ലായ്പ്പോഴും അവർ ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. അത്ര വലിയൊരു യാത്രയാണ് ഒരു നൂറ്റാണ്ട് യാത്ര. സ്ഥലകാലങ്ങളെ കയ്യിലെടുത്ത് അമ്മാനമാടിയ ഒരു നൂറ്റാണ്ടിന്റെ യാത്ര.
എല്ലാ നിർവചനങ്ങളുടെയും അപ്പുറത്ത്, ഒരു പൊതുപ്രവർത്തക എന്ന നിർവചനത്തിനപ്പുറത്ത്, കുടുംബിനിയെന്ന നിർവചനത്തിനപ്പുറത്ത്, അമ്മയുടെ റോളിനപ്പുറത്ത്, മുത്തശ്ശിയുടെ റോളിനപ്പുറത്ത്, ഭാര്യയുടെ റോളിനപ്പുറത്ത് ഒക്കെ; അതായിരിക്കെത്തന്നെ അതിനെ മുറിച്ചു കടക്കുന്ന ഒരുവളായി നമ്മൾ കെ.ആർ. ഗൗരിയമ്മയെ കാണേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ വീണ്ടും പറയട്ടെ, നെട്ടൂരാൻ വിളിച്ചതിനേക്കാളും എത്രയോ ഏറെ മുദ്രാവാക്യങ്ങൾ സേതുലക്ഷ്മി വിളിച്ചിട്ടുണ്ട്. അത് നിങ്ങൾ കേൾക്കാൻ കൂട്ടാക്കാഞ്ഞിട്ടാണ്. ഞങ്ങൾ സ്ത്രീകളത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ആ മഹാപ്രണയിനിയുടെ, വലിയ രാഷ്ട്രീയക്കാരിയുടെ, സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവർത്തകയുടെ ആ സാന്നിധ്യത്തിനു മുന്നിൽ പ്രണാമം.


ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments