നടിയെ ആക്രമിച്ച കേസിൽ പുറമെ നിന്ന് വലിയ സമ്മർദ്ദമുണ്ടായി, അവരുടെ സ്വകാര്യതയിൽ കടന്നുകയറി

‘‘അഭിഭാഷക എന്ന നിലയിൽ കോടതി നടപടികളെ സംശയിക്കാനോ കുറ്റം പറയാനോ പാടില്ല. എന്നിരുന്നാലും ക്രിയാത്മകമായി വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം. ഇവിടെ അതിജീവിത അങ്ങനെ ആരോപിക്കുന്നതിനാൽ, അവരുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഇത്തരം ഒരു സംശയം ഉണ്ടായിട്ടുണ്ട് എന്നുതന്നെ വേണം കരുതാൻ’’. നടി ആക്രമിക്കപ്പെട്ട കേസിൽ, അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനിയുമായി നബീൽ കോലോത്തുംതൊടി നടത്തിയ അഭിമുഖം.

നബീൽ കോലോത്തുംതൊടി: കോടതി നടപടിക്രമങ്ങളിൽ തൃപ്തയല്ലാതെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഇത്തരം സുപ്രധാന കേസുകളിൽ പോലും കോടതികളുടെ പ്രവർത്തങ്ങൾ സംശയമുളവാക്കുന്നതായി അഭിപ്രായമുണ്ടോ?

അഡ്വ. ടി.ബി. മിനി: ട്രയൽ കോടതിയിൽ കേസുമായി ബന്ധപ്പെട്ട നടപടി തുടരുകയാണല്ലോ, അതുകൊണ്ട്, കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പങ്കുവെക്കുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ. അഭിഭാഷക എന്ന നിലയിൽ കോടതി നടപടികളെ സംശയിക്കാനോ കുറ്റം പറയാനോ പാടില്ല. എന്നിരുന്നാലും ക്രിയാത്മകമായി വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം. ഇവിടെ അതിജീവിത അങ്ങനെ ആരോപിക്കുന്നതിനാൽ, അവരുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഇത്തരം ഒരു സംശയം ഉണ്ടായിട്ടുണ്ട് എന്നുതന്നെ വേണം കരുതാൻ.

ഈ കേസിൽ പുറമെനിന്നുള്ള വലിയ സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അത് വളരെ സ്പഷ്ടമായി. അതിജീവിതയുടെ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമായിരുന്നു ആ പ്രവർത്തി. പ്രഥമദൃഷ്ടിയാൽതന്നെ FIR രജിസ്റ്റർ ചെയ്യാവുന്ന ആരോപണമായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സമീപനമുണ്ടായില്ല.

Sexual Assault കേസുകളിൽ ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമായി തോന്നിയിട്ടുണ്ടോ?

നിയമങ്ങൾ അപര്യാപ്തമാണ് എന്ന അഭിപ്രായമില്ല. പക്ഷെ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നത് അതിലേറെ വ്യക്തവുമാണ്.

ഈ കേസ് ഒരു ഉദാഹരണമായി എടുത്താൽ, കോടതി നടപടികളിലെ കാലതാമസം കേസിന്റെ ഘടനയെ എത്രത്തോളം ബാധിക്കുന്നുണ്ട്? ഇത് കുറ്റാരോപിതരെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ? വിചാരണ അതിവേഗം തീർക്കുന്നതിനായി ഏതെല്ലാം മാർഗങ്ങൾ നിർദേശിക്കാനാവും?

തീർച്ചയായും, ഇപ്പോഴും അങ്ങനെതന്നെയാണ് എന്നു പറയാം. ഒരുപാട് കാലങ്ങളായി ഉയരുന്ന ഒരു ആവശ്യമെന്ന നിലയിൽ നോക്കുമ്പോഴും, ഇത്തരം കേസുകളിൽ വേഗത്തിൽ നടപടിക്രമങ്ങൾ നടക്കുന്ന പ്രത്യേക കോടതികൾ തന്നെയാണ് പ്രതിവിധി.

ഇത്തരം കേസുകളിൽ, പ്രത്യേകമായി പോക്‌സോ കേസുകളിലെല്ലാം, കുറ്റാരോപിതരായി വരുന്നവർ സ്വന്തക്കാരോ ബന്ധക്കാരോ തന്നെ ആയിരിക്കാം. അതിനാൽ സാക്ഷികളെയും ഇരയെയും തന്നെ പല മാർഗത്തിലും സ്വാധീനിക്കാനുള്ള (മൊഴി മാറ്റി പറയാനുള്ള മാനസിക സമ്മർദം) അവസരം ഉണ്ടാവുന്നു. വളരെ വേഗം തീർപ്പാക്കുന്ന കോടതികൾ വന്നാൽ ഇത്തരം പ്രശ്‌നം ഒരു പരിധി വരെ ഒഴിവാക്കാം. ഇത്തരം ദുരവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനും കോടതി നടപടികൾ വേഗത്തിലാകുന്നത് സഹായകമായിരിക്കും.

ജാമ്യം അനുവദിക്കപ്പെട്ട കുറ്റാരോപിതന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ / അയാൾക്കായി മറ്റുള്ളവരുടെ ഇടപെടലുകൾ കേസിന്റെ വിചാരണയെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ തടയാൻ എന്തെല്ലാം ചെയ്യാനാവും?

സോഷ്യൽ മീഡിയാ ഇടപെടലുകളെ തടയാനാകില്ല. എന്നാലും സത്യം മറച്ചുവെക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, അത് വളരെ മോശം അവസ്ഥയുണ്ടാക്കുന്നു എന്നും പറയാനാവില്ല. പ്രതികൾ പറയുന്നതെല്ലാം അവർക്ക് ഗുണകരമാവുന്നില്ല എന്നതും കാണുന്നു. പ്രത്യേകിച്ച്, നടന്മാർ കുറ്റാരോപിതരായി വരുന്ന കേസുകളിൽ മാത്രമേ ഇത്തരം പ്രവണതകൾ കാണുന്നുള്ളൂ എന്നതും വാസ്തവമാണ്.

ഇത്തരം കേസുകളിൽ കുറ്റാരോപിതരായവർ, നല്ലൊരു ശതമാനം വിദേശ രാജ്യങ്ങളിലേക്ക് കടന്നുകളയുന്നതായി കാണുന്നു. മറ്റെല്ലാ കേസിലും ഈ അവസ്ഥ തടയപ്പെടേണ്ടതാണ് എന്നിരിക്കേ, നിയമനിർമ്മാണ സഭക്ക് എന്തു ചെയ്യാനാവും?

പോലീസുകാർ അവരുടെ ഭാഗം ആത്മാർഥതയോടെ ചെയ്യുക എന്നത് മാത്രമാണ് വഴി. കുറ്റാരോപിതർ ആ കുറ്റം ചെയ്തിട്ടുണ്ടെന്ന് ആദ്യാന്വേഷണത്തിൽ ബോധ്യപ്പെടുന്ന പക്ഷം, രക്ഷപ്പെടാനുള്ള പഴുതുകൾ അടക്കണം എന്നത് മാത്രമാണ് ചെയ്യാനുള്ളത്.

നിർഭയ കേസിന്റെ അലയൊലികളുടെ ഭാഗമായി രാജ്യത്തെ നിയമങ്ങൾ മാറുകയുണ്ടായി. എന്നിരുന്നാലും Sexual Assault- ന്റെ കൂടെ കൃത്യത്തിന്റെ വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഈ കേസിലും അത് സംഭവിച്ചു. ഈയടുത്ത് വിവാദമായ കർണാടകയിലെ പ്രജ്വൽ രേവണ്ണ കേസിലും സമാനസംഭവമുണ്ടായി. ഇത് തടയാനുള്ള പ്രത്യേക നിയമങ്ങൾ ഇല്ല എന്നിരിക്കെ, നിയമനിർമ്മാതാക്കൾക്കുമുന്നിൽ എന്തെല്ലാം നിർദേശങ്ങളാണ് നൽകാനുള്ളത്?

ഒരു IPS ഓഫീസറുടെ ആത്മകഥ വായിച്ചിരുന്നു, അതിലെ ഒരു ഭാഗം വ്യക്തായി ഓർക്കുന്നു. മഹാരാഷ്ട്രയിലെ ഏതോ ഉൾഗ്രാമത്തിലാണെന്നു തോന്നുന്നു, 2021-22 ൽ, ഒരു കോളേജിൽ പഠിക്കുന്ന 150- ഓളം കുട്ടികളെ ആ പ്രദേശത്തെ ഒരു കൗൺസിലർ പീഡിപ്പിച്ചു. ട്രാപ്പിൽ പെട്ട് അയാളുടെ അടുത്തെത്തുന്ന കുട്ടികളുടെ വീഡിയോ പകർത്തി വീണ്ടും വീണ്ടും വിളിച്ചുവരുത്തി പീഡിപ്പിക്കലായിരുന്നു കുറ്റകൃത്യത്തിന്റെ സ്വഭാവം. അതൊരു വലിയ കേസായി. പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു. ഇത് നടന്നത് നിയമമില്ലാഞ്ഞിട്ടാണോ, അല്ലല്ലോ. ഇപ്പോഴത്തെ IT നിയമം അനുസരിച്ചുതന്നെ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ 2018- ലെ നിയമത്തിലെ 66ാം അനുച്ഛേദത്തിൽ മാറ്റം വരുത്തി, കുറ്റകൃത്യം ചെയ്യണമെന്ന മനസ്സോടെ ദുരുദ്ദേശ്യം വച്ച് ചെയ്യുന്ന പ്രവൃത്തികൾകൾക്കുമാത്രം ഈ ശിക്ഷ നൽകിയാൽമതി എന്ന് കൂട്ടിച്ചേർത്തു. ഇത് ഗൂഢാലോചന തെളിയിക്കുന്നതുപോലെ ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ, കുറ്റാരോപിതർക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ ഒരു പഴുത് നൽകി.

ഇരകളാക്കപ്പെടുന്നവർ പെട്ടെന്ന് നിയമസഹായം തേടുന്നത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്ക്കാൻ കാരണമാവും എന്നിരിക്കെ, ധൈര്യത്തോടെ മുന്നോട്ടുവരാൻ സർക്കാർ / നിയമ വ്യവസ്ഥകൾക്ക് എന്തെല്ലാം ചെയ്യാനാവും?

കേരളം ഒരു അപൂർവ്വ കേസായിരിക്കാം. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെടുക്കൂ, വീട്ടുജോലിക്കാരിയുടെ മകളെ ഒരു BJP MLA പീഡിപ്പിക്കുന്ന സംഭവമുണ്ടായില്ലേ, അതിനെതിരെ നിയമപോരാട്ടം നടത്തിയവർ ഒന്നിനുപിറകെ ഒന്നായി കൊല്ലപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. നിയമപോരാട്ടം നടത്തിയ അഭിഭാഷകനു നേരെ പോലും വധശ്രമമുണ്ടായി. അതുകൊണ്ട്, ഇത്തരം കേസുകളിൽ കുറ്റാരോപിതർ കുറ്റം ചെയ്തിട്ടുണ്ടെന്ന് പോലീസിന് ബോധ്യപ്പെടുന്ന നിമിഷം, അവരുടെ കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ സഹായവും സർക്കാർ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടാവണം. പ്രൈവറ്റ് ആയി അഭിഭാഷകരെ വെക്കണമെങ്കിൽ പോലും സർക്കാറിന്റെ സാമ്പത്തിക സഹായമുണ്ടാകണം.

ഇത്തരം കേസുകളിൽ പണത്തിന്റെ സ്വാധീനം നിർണായക ഘടകമാകാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. Sexual Assault കേസുകളിൽ അതിജീവിത സാമ്പത്തികമായി കുറ്റാരോപിതനോളം സ്വാധീനമില്ലാത്തവരാവുന്നതും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ അതിജീവിതയുടെ ഭാഗത്തു നിൽക്കാനുള്ള ധാർമ്മിക ബാധ്യത സർക്കാരിനുണ്ട് എന്ന് കരുതുന്നുണ്ടോ? അതിജീവിതക്ക് അധിക പരിരക്ഷ നൽകാനായി എന്തെല്ലാം ഭേദഗതികൾ നിർദ്ദേശിക്കാനാവും?

തീർച്ചയായും. അവർ അവരുടെ പണത്തിന്റെ സ്വാധീനം വ്യക്തമായും കാണിച്ചിട്ടുണ്ട്. ഞാൻ അതിജീവിതയുടെ അഭിഭാഷകയായി ഈ കേസിന്റെ ഭാഗമാവുന്നത് തുടരന്വേഷണം തുടങ്ങിയ സമയത്താണ്. ആ സമയത്ത് ഞാൻ ശ്രദ്ധിച്ച പ്രധാന കാര്യങ്ങളിലൊന്ന് ഇതായിരുന്നു. ആ ഘട്ടമായപ്പോയെക്കും സമൂഹത്തിൽ ഉയർന്ന നിലയിലുള്ളവർ, അതായത് ജഡ്ജിമാർ, അഭിഭാഷകർ, സിനിമാരംഗത്തുള്ളവർ തുടങ്ങിയവർക്കെല്ലാം ഇടയിൽ അതിജീവിതയെ മോശക്കാരിയായി ചിത്രീകരിക്കുന്ന തരത്തിലൊരു സംസാരം പ്രകടമായിരുന്നു. ഞാൻ ഈ കേസിന്റെ ഭാഗമായ ശേഷം ശരിയായ വശം ഏതാണെന്ന് വ്യക്തമാക്കാൻ പറ്റി. അപ്പോഴാണ് സമൂഹം ഈ കേസ് ചർച്ച ചെയ്തു തുടങ്ങിയത്.
ഞാൻ ഒരു ഇടതുപക്ഷക്കാരിയാണ്. ശൈലജ ടീച്ചറെയും, ബിന്ദുവിനെയും, വീണ ജോർജിനെയും പോലുള്ള സ്ത്രീമന്ത്രിമാർ കഴിഞ്ഞ രണ്ടു തവണ ഉണ്ടായെങ്കിലും, വളരുന്ന ലോകത്തിലെ സ്ത്രീ കാഴ്ചപ്പാടുകൾ ഉൾക്കൊളളാനോ അവരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനോ അതിനനുസരിച്ച് ഉയരാനോ സർക്കാറിനായിട്ടില്ല.

പാഠ്യപദ്ധതികളിൽ ഇത്തരം സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്താമല്ലോ. സമൂഹത്തിന്റെ മാറേണ്ട പുരുഷാധിപത്യ പ്രവണതകൾ പഠിപ്പിക്കാൻ അതിലും നല്ല വഴി വേറെയുണ്ടോ. നിയമം പഠിക്കുന്ന വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് സമൂഹത്തെ അവബോധപ്പെടുത്താമല്ലോ. അത്തരം കാര്യങ്ങൾ ഇവിടെ കാണുന്നില്ല.

ഞാൻ ഭാഗമായ കേസു തന്നെ എടുക്കാം. ഒരുപക്ഷെ അതിജീവിത നേരിട്ട അളവിലുള്ള സാമൂഹിക അവഗണന അവളുടെ സഹോദരങ്ങളും കുടുംബവും നേരിട്ടു. മുഴുവൻ സമൂഹവും അവരെ മാനസികമായി തളർത്തി. കൂടെ നിന്നു എന്ന കാരണത്താൽ ജോലി നഷ്ടപ്പെടുത്തുകയും വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. അവർക്ക് കിട്ടേണ്ട പ്രൊജക്റ്റുകൾ ഇല്ലാതാക്കി കൊല്ലാൻ വരെ ശ്രമിച്ചു. ഇതെല്ലാം അവർക്ക് അനുഭവിക്കേണ്ടിവന്നത് സഹോദരിയുടെ കൂടെ നിന്നതിനാലാണ്. അതുപോലും ഇതുവരെ നമ്മുടെ സമൂഹം ചർച്ചക്കെടുത്തിട്ടില്ല. അതിജീവിതയാണെന്ന് അവർ പ്രഖ്യാപിച്ചശേഷം മാത്രമേ കുറച്ചെങ്കിലും സത്യം മനസ്സിലാക്കാൻ നമ്മിൽ ബഹുഭൂരിപക്ഷവും ശ്രമിച്ചുള്ളൂ എന്നതായിരിക്കും വാസ്തവം. അതും കുറച്ചു നാളത്തേക്ക്. പിന്നീടതെല്ലാം സൗകര്യപൂർവ്വം മറക്കുന്നു.

സുനിത കൃഷ്ണ നടത്തുന്ന NGO ആയ 'പ്രജ്വല', ശാരീരിക പീഡനം അനുഭവിച്ച സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനയാണ്. അതുപോലെ, ഇത്തരം കുറ്റങ്ങൾക്കെതിരെ അവബോധം വളർത്താനായി നടത്തുന്ന പരിപാടികളുണ്ട്. അതിലധികവും സ്ത്രീകളെ 'നേർവഴി' കാണിക്കുന്നതായിരിക്കും. ആൺകുട്ടികളെ ബോധാവാന്മാരാക്കുന്ന എത്രെ പ്രോഗ്രാമുകൾ കോളേജുകളിൽ നടക്കുന്നുണ്ട്. വളരെ തുച്ചമായിരിക്കാം. തീർച്ചയായും അവരാണ് കൂടുതൽബോധവാന്മാരാവേണ്ടത്. അതിലൂടെ മാത്രമേ ഒരു ലിംഗസൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ. ഇത്തരം പോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാൻ ആൺകുട്ടികൾ മുന്നിട്ടിറങ്ങുന്ന ഒരു ലോകമാണ് നമ്മുടെയെല്ലാം സ്വപ്നം.

ഇരയായവൾക്ക് അവൾ ഉദ്ദേശിക്കുന്ന അഭിഭാഷകരെ തന്നെ എത്തിച്ചുകൊടുക്കുക എന്നതാണ് സർക്കാരിനു ചെയ്യാൻ കഴിയേണ്ട മറ്റൊരു കാര്യം. ഇത്തരം സന്ദർഭങ്ങളിൽ ഇരയുടെ പൂർണസമ്മതത്തോടെ കേസ് നടത്തിപ്പ് മുഴുവനായും സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്, ഇര ആഗ്രഹിക്കുന്നപോലെയുള്ള അഭിഭാഷകരെ നിയമിക്കാനായി. ഒരുപക്ഷെ നല്ല വേതനം ആവശ്യപ്പെടുന്ന അഭിഭാഷകനാണെങ്കിൽ കൂടിയും, മോശമല്ലാത്ത തുക വേതനമായി സർക്കാർ നൽകാൻ സ്വമേധയാ തീരുമാനിക്കേണ്ടതുണ്ട്. ഇതുവഴി സർക്കാരിന് എന്തെങ്കിലും നിക്ഷിപ്ത താല്പര്യങ്ങളുണ്ടെങ്കിൽ അവ തടയാനും സാധിക്കുന്നു. അത് ഒരു നിയമമായി തന്നെ വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇത്തരം കേസുകളിൽ കോടതികൾ പിന്തുടരുന്ന Burden of Proof തെളിയിക്കാനുള്ള നടപടിക്രമങ്ങൾപലപ്പോഴും അതിജീവിതക്ക് ഒരു പ്രശ്‌നമായി കാണാറുണ്ട്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ജൂലൈ ഒന്നിന് പ്രബല്യത്തിൽ വന്ന പുതിയ നിയമത്തിൽ, ഈ വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായല്ലാതെയുള്ള ഒരു മാറ്റം വരുന്നുണ്ട്. അതിനെ നമുക്ക് പോസിറ്റീവായി കാണാം. സംശയത്തിന്റെ ചെറിയ ആനുകൂല്യത്തിൽ കുറ്റവിമുക്തമാക്കപ്പെടുന്ന അവസ്ഥ ഇല്ലാതാവാം.

തെറ്റായ കുറ്റാരോപണങ്ങൾ ഇത്തരം കേസുകളുടെ മറ്റൊരു വശമാണല്ലോ. അത്തരം അവസ്ഥകൾ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

ഇത്തരം കേസുകൾ ഒരുപാട് അഭിമുഖീകരിച്ച ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണെങ്കിൽ, നിയമ ആനുകൂല്യങ്ങളെ പ്രതികാരബുദ്ധിയാൽ ഉപയോഗിക്കുന്ന സ്ത്രീകളും ഒരുപാടുണ്ട്. വ്യക്തിവിരോധം തീർക്കാനായി അവർ സ്വമേധയായോ, മറ്റാരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ തെറ്റായ കേസുകൾ കൊടുക്കുന്ന പ്രവണതയുമുണ്ട്. പ്രധാനമായും കുടുംബവഴക്കുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത് കണ്ടിട്ടുള്ളത്. പങ്കാളിയുടെ പ്രതിരോധിക്കാനുള്ള അവകാശത്തെ ഇത് ഇല്ലാതാക്കുന്നു. കോളേജ് രാഷ്ട്രീയത്തിലെ പകപോക്കലുകൾക്കും ചിലപ്പോഴെങ്കിലും ഇത്തരം വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികളായവർ സംശയഭേദമന്യേ കുറ്റവാളികളാണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്.

ഇത്തരം കേസുകളിൽ, കേസിന്റെ വിശ്വാസ്യത പോലീസ് ഉൾക്കൊള്ളുക എന്നതാണ് ആദ്യ കടമ്പ. കേസെടുക്കുന്നത് നിയമപ്രകാരം പോലീസിനുമേൽ നിർബന്ധമാക്കപ്പെട്ടിട്ടുണ്ടെങ്കിലും കേസ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസിന്റെ വിശ്വാസ്യതയെക്കുറിച്ച് പറയാവുന്നതാണ്.

Comments