ചാനൽ ചർച്ചയിലെ ഗുണ്ടകൾ

ഇന്നലെ വരെ ആചാരം അനുഷ്​ഠാനത്തിന്റെ ഗുണ്ടയായിട്ടിരുന്ന വിനീതനൊരുത്തൻ ഇന്നിതാ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു എന്നാരോപിക്കപ്പെടുന്ന നടന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. ഇതൊരു മ്യൂട്ടേഷൻ തന്നെയാണ്. ഇവർ തങ്ങളുടെ സ്‌പേസ് വിശാലമാക്കുകയാണോ, സ്‌പേസ് ഇവരെ വിഴുങ്ങുകയാണോ എന്നേ ഇനി കണ്ടുപിടിക്കേണ്ടതുള്ളു. ഇന്നലെ വരെ രാഷ്ട്രീയ രംഗത്തെ വിഷയങ്ങൾ മാത്രം ടെലിവിഷനിൽ വന്ന് ഉച്ചയിടുകയും മറ്റൊരാൾ പെട്ടെന്ന് ഒരു സ്ത്രീപീഡന ബിഷപ്പിനുവേണ്ടി ഗുണ്ടാ പണിക്കിറങ്ങിയിരിക്കുമ്പോഴും മ്യൂട്ടേഷന്റെ ലക്ഷണം തന്നെയാണ് കാണിക്കുന്നത്.

ലോകത്ത് പല മേഖലകളിലും ഗുണ്ടകളുണ്ട്. പക്ഷേ, നാം ജീവിച്ച ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ മലയാളിക്ക് അത്ര പരിചയമില്ലാത്ത പ്രത്യേകതരം ഗുണ്ടകൾ ടെലിവിഷൻ ചാനലിൽ ഇന്ന് സജീവമാണ്. നമ്മുടെ സകല മനഃസാക്ഷി ബോധത്തെയും വെല്ലുവിളിച്ച്​ ദിനേന ടെലിവിഷൻ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഈ ഗുണ്ടകളെപ്പറ്റിത്തന്നെയാണ് ഉദ്ദേശിക്കുന്നത്.

അന്തിച്ചർച്ചകളിൽ വാദപ്രതിവാദ പ്രച്ഛന്ന വേഷത്തിൽ വന്നിരിക്കുന്ന ഇവരെ വേറെ പേരിട്ട് വിളിക്കാനാവില്ല. അതു കൊണ്ട് തൽക്കാലം നമുക്ക് ടെലിവിഷൻ ചാനൽ ഗുണ്ടകളെന്ന് തന്നെ ഇവരെ വിളിക്കാം. അതിരൂക്ഷമായ നാറ്റമുള്ള മാലിന്യങ്ങളെ കൈ കൊണ്ട് വാരി ഇവർ നമ്മുടെ മൂക്കിനു മുന്നിൽ കൊണ്ടു വെക്കുന്നു. പ്രേക്ഷകർക്ക് ഗന്ധം കൂടി അനുഭവിക്കാൻ കഴിയുന്ന ടെലിവിഷൻ ഭാഗ്യവശാൽ ഇതുവരെ ഇറങ്ങിയിട്ടില്ല.

ഏതായാലും ടെലിവിഷൻ ചാനലുടമകൾ തന്നെ വിചാരിച്ചാലും ഈ ഗുണ്ടകളെ ഇനി ഒഴിവാക്കാനോ നിലയ്ക്ക് നിർത്താനോ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ആശുപത്രിയിൽ ഡോക്ടർമാർ പരാജയപ്പെടുമ്പോൾ ശ്മശാനം സൂക്ഷിപ്പുകാർ അതിനെ വിജയിപ്പിച്ചെടുക്കാൻ കാത്തുനില്ക്കുന്നുണ്ട്. നമ്മുടെ ഭാഷയിലെ ചില വാക്യങ്ങൾ പോലും ഇവരുടെതായി മാറിക്കഴിഞ്ഞു. രണ്ട് ഉദാഹരണങ്ങൾ കൊണ്ട് ഇത് വ്യക്തമാക്കാൻ ശ്രമിക്കാം.

ഉദാ: 1) ‘അങ്ങയോട് ഞാൻ വിനീതമായി ചോദിക്കട്ടെ ' എന്ന് തെരുവിലൂടെ നമ്മൾ നടന്നു പോകുമ്പോൾ ആരോ പറയുന്നു. നമ്മൾ ഉടൻ ഓർക്കും: ഈശ്വരാ, ആ സൗമ്യാഭിനയ ചാനൽ ഗുണ്ടയും ഇവിടെയും എത്തിയോ?
ഉദാ. 2) ‘ഒരു മാതിരി വൃത്തികേട് പറയുന്നോ? ' എന്ന് കേട്ടാൽ നമ്മൾ ഉടനെ ആ ടെലിവിഷൻ ഗുണ്ടയെ ഓർക്കും.

ഉദാഹരണങ്ങൾ ഇങ്ങനെ എത്ര വേണമെങ്കിലും നീട്ടാം. ഏറ്റവും ചുരുങ്ങിയത് പത്ത് പന്ത്രണ്ട് ഗുണ്ടകളും ഒന്ന് രണ്ട് ഗുണ്ടികളും നമ്മുടെ ടെലിവിഷൻ സാംസ്‌കാരികതയിലെ നിത്യസാന്നിദ്ധ്യമാണ്. ഓരോ സൂര്യാസ്തമയം കഴിഞ്ഞുള്ള ഇരുട്ടിലും പ്രേക്ഷകർ ഈ ഗുണ്ടകളെ കാത്തിരിക്കുന്നുണ്ട്. പാർട്ടി / ഭരണസ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചുള്ള ‘പോയൻറ്​സ്​ ഗുണ്ടകൾ ' എന്ന വേറെ ഒരിനമുണ്ട്. ഗ്രൂപ്പിസത്തിന് വേണ്ടി മാത്രം ഒട്ടേറെ ധൈഷണികാധ്വാനത്തിലേർപ്പെടേണ്ടി വരുന്നതിനാൽ ദിനപത്രവിവരം പോലും ആർജിക്കാൻ സമയം കിട്ടാതെ ചർച്ചയിൽ മറുഭാഗത്തെത്തുന്ന ദുരാഗ്രഹികളായ പാവം രാഷ്ട്രീയ നേതാക്കളാണ് ഇവരുടെ സ്ഥിരം വേട്ടമൃഗം. രണ്ടാംനിര ഗുണ്ടകളിലെ വൈവിധ്യമാർന്ന ഇനങ്ങൾ വേറെയുമുണ്ട്.

ചർച്ചയിലുടനീളം ദുർഗന്ധം വാരി വിതറുന്ന ഈ ടെലിവിഷൻ ഗുണ്ടകളെ എന്തിനാണ് ചാനലുകൾ കൊണ്ടുപോയി ഇരുത്തുന്നത് എന്ന് നമ്മൾ ധാർമിക രോഷം കൊള്ളുമ്പോഴും, അടുത്ത ചർച്ച വരുമ്പോൾ ഈ ഗുണ്ടകളിൽ ഒരുത്തനെയെങ്കിലും പ്രേക്ഷകർ കണ്ണ് കൊണ്ട് പരതി നടക്കുന്നുണ്ടാവും. ഇത് ഒരു പോസ്റ്റ് ട്രൂത്തോ പോസ്റ്റ് സോഷ്യൽ കണ്ടീഷനിങ്ങോ രണ്ടും കലർന്നതോ അതൊന്നുമല്ലാത്ത മറ്റെന്തോ സാധനമോ ആണ്.

ഒന്നോർത്താൽ ദയനീയമാണ് മേൽപ്പറഞ്ഞ ചാനൽഗുണ്ടകളുടെ ജന്മം. ഒന്നാമത്, പണവും സ്ഥാനമാനങ്ങളുമൊക്കെ കിട്ടുമെങ്കിലും പൊതുജനങ്ങൾക്കിടയിലെ തങ്ങളുടെ വില തേഞ്ഞു തേഞ്ഞുപോകുന്നത് ഇവർ പലപ്പോഴും അറിഞ്ഞെന്ന് വരില്ല. എന്തിനേറെ നിയമ സാമാജികന്റെ ജോലി പോലും ചിലപ്പോൾ തെറിച്ചുപോയേക്കാം. തെറി എന്ന പദത്തിൽ നിന്നാവാം തെറിച്ച് പോകൽ എന്ന വാക്കുണ്ടായിട്ടുണ്ടാവുക എന്നിപ്പോൾ തോന്നുന്നു!.

രസകരമായ മറ്റൊരു സത്യവും ഉണ്ട്. ഒരു നിലയ്ക്ക് ഇവരും ഇര തന്നെ. നമ്മുടെ ഉള്ളിലുള്ള സാംസ്‌ക്കാരിക മാലിന്യ നിർമാർജനത്തിനുള്ള പ്രതീകാത്മക ബലിക്ക് ഇവർ വിധേയരാക്കപ്പെടുകയാണ്, മിക്കപ്പോഴും. ബലി നടത്തുന്നവർ തന്നെ ബലിമൃഗമാവുന്നത് മനുഷ്യ ജീവിതത്തിനുമാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്. വർഗീയ പ്രചാരണം ഇളക്കി വിട്ട് ഭരണം പിടിച്ചെടുക്കാൻ രഥയാത്ര നടത്തി ഇeപ്പാൾ വീട്ടിലിരുന്ന് സ്വയം ബലിമൃഗങ്ങളായിപ്പോയ സീനിയർ ദേശീയ നേതാക്കളുടെ വയസ്സൻ ജീവചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഇത് മനസ്സിലാവും. ഒരു കാലത്ത് ആരായിരുന്നു ഇവരൊക്കെ എന്നോർക്കുമ്പോൾ ബലികർത്താവും ബലിമൃഗവും ഒന്നായിത്തീരുന്നതിന്റെ മനുഷ്യ പ്രവണത എന്തെന്ന് മനസ്സിലാവും. 32 വർഷം മുമ്പ് അറവുമൃഗം എന്ന പേരിൽ ഇതേപ്പറ്റി ഞാനൊരു കഥ തന്നെ എഴുതിയിട്ടുണ്ട്. അതെ, മനുഷ്യപ്രകൃതത്തിന് അങ്ങനെയുമൊരു വശമുണ്ട്. ഈ യാഥാർത്ഥ്യവും നാം കാണാതിരുന്നു കൂടാ.

കൂട്ടത്തിൽ പറയട്ടെ, ടെലിവിഷൻ ഗുണ്ടകളെക്കൊണ്ടുള്ള വേറൊരു പ്രയോജനം കൂടി ഈയിടെയായി ഉണ്ടായി വരുന്നുണ്ട്. അത് ഇതാണ്: ഇവർ ആർക്ക് വേണ്ടിയാണോ വക്കാലത്ത് പറയുന്നത് അവർ തന്നെയാണ് യഥാർത്ഥ വില്ലന്മാർ എന്ന തിരിച്ചറിവിലേക്ക് പോകാൻ കേരളത്തിലെ ടി.വി.പ്രേക്ഷകരെ ഈ ഗുണ്ടകളുടെ സാന്നിധ്യത്താൽ നമുക്ക് കഴിയുന്നുണ്ട്! സൂക്ഷിച്ചു നോക്കിയാൽ ഇതൊരു ‘സാമൂഹ്യ പ്രവർത്തനം' തന്നെയാണ്. അതിനാൽ ഈ ടെലിവിഷൻഗുണ്ടകൾ നടത്തുന്ന സാമൂഹിക ദൗത്യങ്ങൾക്ക് പൊതുസമൂഹം അവരോട് കടപ്പെട്ടിരിക്കുന്നു.

കോവിഡ് കാലത്ത് ഈ കൊച്ചു കേരളത്തിൽ മാത്രം എത്ര ലക്ഷം ഗ്യാലൻ സാനിറ്റൈസർ നമ്മൾ ഒഴുക്കിയിട്ടുണ്ട് എന്നുചിന്തിക്കുന്നത് രസകരമാണ്. എന്നിട്ട് എന്തുണ്ടായി? വൈറസിന് വല്ലതും പറ്റിയോ? നമ്മളെ നോക്കി കളിയാക്കി ചിരിച്ചു മലക്കം മറിയുന്നു വൈറസ്. എന്നു കരുതി നമുക്കിത് ഉപയോഗിക്കാതിരിക്കാൻ പറ്റുമോ? ഇല്ല. ഇതുപോലെയാണ് ഈ ടെലിവിഷൻ ചാനൽ ഗുണ്ടകളും. ഇവർക്ക് വന്ന മ്യൂട്ടേഷനും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ നമ്മൾ നില്ക്കുന്നത് ദിലീപ്- ഫ്രാങ്കോ മ്യൂട്ടേഷൻ വഴി സംജാതമായ ഒമിക്രോൺ ഗുണ്ടകളുടെ മുന്നിലാണ്. നാളെയും മറ്റന്നാളും അത് പലതാവും. ഗുണ്ടകൾ ആർക്കുവേണ്ടിയും മ്യൂട്ടേഷൻ ചെയ്ത് പ്രവർത്തിക്കും. ഒരു ഉദാഹരണം പറയാം: ഇന്നലെ വരെ ആചാരം അനുഷ്​ഠാനത്തിന്റെ ഗുണ്ടയായിട്ടിരുന്ന വിനീതനൊരുത്തൻ ഇന്നിതാ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു എന്നാരോപിക്കപ്പെടുന്ന നടന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. ഇതൊരു മ്യൂട്ടേഷൻ തന്നെയാണ്. ഇവർ തങ്ങളുടെ സ്‌പേസ് വിശാലമാക്കുകയാണോ, സ്‌പേസ് ഇവരെ വിഴുങ്ങുകയാണോ എന്നേ ഇനി
കണ്ടുപിടിക്കേണ്ടതുള്ളു.

ഇന്നലെ വരെ രാഷ്ട്രീയ രംഗത്തെ വിഷയങ്ങൾ മാത്രം ടെലിവിഷനിൽ വന്ന് ഉച്ചയിടുകയും മറ്റൊരാൾ പെട്ടെന്ന് ഒരു സ്ത്രീപീഡന ബിഷപ്പിനുവേണ്ടി ഗുണ്ടാ പണിക്കിറങ്ങിയിരിക്കുമ്പോഴും മ്യൂട്ടേഷന്റെ ലക്ഷണം തന്നെയാണ് കാണിക്കുന്നത്. ചാനൽചർച്ചയിൽ പങ്കെടുത്ത, കന്യാസ്ത്രീ ജീവിതം നയിച്ച രണ്ട് പേരോടും പരമാവധി ഗുണ്ടാവിളയത്തിലേർപ്പെടുന്നു, അയാൾ. പാവങ്ങളായ ഈ രണ്ട് സ്ത്രീകളും അത്രയും അപ്രതീക്ഷതിമായ അശ്ലീലവാക്കുകളെ നേരിടാനാവാതെ ചാനൽ ‘ചർച്ച' യിൽനിസ്സഹായരായി വിതുമ്പുന്നു, പരസ്യമായി കണ്ണീരൊപ്പുന്നു. സത്യത്തിൽ ഹൃദയഭേദകമായ ഈ രംഗം നമ്മോട് ധാർമിക രോഷം കൊള്ളൂ കൊള്ളൂ എന്നുതന്നെയാണ് ആവശ്യപ്പെടുന്നത്. നമ്മളത് മുറയ്ക്ക് ചെയ്യുന്നുമുണ്ട്. ഈ വില കെട്ടവൻ വന്ന് നമ്മൾ വിലയേറെ കൊടുത്തു വാങ്ങിയ ടെലിവിഷനിൽ ക്ലോസപ്പിൽ വീണ്ടും വീണ്ടും വന്നു വിലസുന്നു. സഹികെട്ട് നമ്മളവന്റെ മുഖത്ത് കാറിത്തുപ്പുന്നു. പിന്നെ സമനില വീണ്ടെടുത്ത് നമ്മുടെ സ്വന്തം ടെലിവിഷൻ സ്‌ക്രീനിൽ നമ്മൾ തന്നെയാണല്ലോ തുപ്പിയതെന്നോർക്കുന്നു. നമ്മൾ വില കൊടുത്ത് വാങ്ങിയ ടവ്വൽ കൊണ്ട് വൈകിയെത്തിയ യാഥാർത്ഥ്യബോധത്താൽ നാം തന്നെ അത് തുടച്ചു കളയുന്നു. നമ്മൾ ക്രമേണ ഏത് യാഥാർത്ഥ്യവുമായും പതിയെ പതിയെ പൊരുത്തപ്പെടുന്നു. നമ്മുടെ സ്വന്തം ടെലിവിഷന്റെ സ്‌ക്രീനിൽ രോഷം സഹിക്കാതെ തുപ്പുന്നതിന്റെ നിർത്ഥകതയുമായി താമസിയാതെ പൊരുത്തപ്പെടുന്നു. അവിടെ നിന്നും പുരോഗമിച്ച്, വഴിവക്കിലെങ്ങാനും ഇവനെയൊക്കെ കണ്ടാൽ സന്തോഷസൂചകമായോ ബഹുമാന സൂചകമായോ ഇതേ നമ്മൾ തന്നെ ഒരു ഓട്ടോഗ്രാഫിൽ ഒപ്പിട്ട് വാങ്ങുകയോ ഒത്താൽ ഒരു സെൽഫിയെടുത്ത് സൂക്ഷിക്കുകയോ തന്നെ ചെയ്‌തേക്കാം.

പുതിയ കാലത്തെ അറിവ് വ്യവസായം ഒരുതരം സാനിറ്റൈസറാണ്. അത് സാംസ്‌ക്കാരിക ജീവിതത്തെ അണുവിമുക്തമാക്കുമെന്ന് നിരന്തരം നമ്മൾ സ്വപ്നം കാണുന്നു. എന്നാൽ,വികാരോദ്ദീപനത്താൽ ആവിയാക്കിക്കളയുന്ന ആ ‘ക്ഷണിക കാലം' നാം ഉച്ചരിക്കേണ്ട യഥാർത്ഥ വാക്കുകളെ തട്ടിക്കൊണ്ട് പോയ്‌ക്കൊണ്ടേയിരിക്കുന്നു. ഇല്ലാതാക്കിക്കൊണ്ടേയിരിക്കുന്നു. പോകൂ എന്ന അർത്ഥത്തിൽ വരൂ എന്ന് പറയാൻ ശീലിച്ചു കൊണ്ടിരിക്കുന്നു.
ഇത് ടെലിവിഷൻ പ്രേക്ഷകരല്ലാത്തവരുടെയും ജീവചരിത്രമാണ്. പ്രത്യേകിച്ച് സാധാരണക്കാരന്റെ ജീവിതത്തിലാണിത് കാണുന്നത്. ദൈവം അവിടെ കടിക്കുന്ന പുരോഹിതമൃഗവും രാഷ്ട്രീയം അസഹിഷ്ണുതയുടെ കത്തിയുമായിട്ടാണ് സാധാരണക്കാരന്റെ ജീവിതത്തെ മേയ്ച്ചു നടക്കുന്നത്. പിന്നിൽ നിന്നും തങ്ങളെ നയിക്കുന്ന യജമാന്മാരെ തിരിഞ്ഞു നോക്കാൻ പോലും നമ്മൾ മറന്നു പോയിരിക്കുന്നു. എങ്കിലും, നിർഭാഗ്യകരമെന്നു തന്നെ പറയട്ടെ, സ്വപ്നാത്മകമായ അന്തരീക്ഷത്തിൽ നാം നടത്തുന്ന പ്രതീകാത്മക ബലി നമ്മെ ആശ്വസിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Comments