പരിമിതമാണ് വിവേചനാധികാരം;
അത് ഗവര്‍ണറുടെ വ്യക്തിഗത ബോധ്യവുമല്ല
പരിമിതമാണ് വിവേചനാധികാരം; അത് ഗവര്‍ണറുടെ വ്യക്തിഗത ബോധ്യവുമല്ല
1986 മുതലെങ്കിലും താന്‍ ഒരു ആര്‍.എസ്.എസുകാരനാണ് എന്ന് പറയുകയും, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കേരളം സന്ദര്‍ശിച്ചപ്പോള്‍ അങ്ങോട്ട് പോയി അദ്ദേഹത്തെ കാണുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് കാണിക്കേണ്ട രാഷ്ട്രീയ മര്യാദ ലംഘിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തനിക്കെതിരായ വധശ്രമത്തിന്റെയും മുഖ്യമന്ത്രിയുടെ ഇടപെടലുകളുടെയും തെളിവുകള്‍ പുറത്തുവിടുന്നു എന്ന വലിയ അവകാശവാദങ്ങളോടെ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനം വളരെ പഴയ വിരോധങ്ങളുടെ ആവര്‍ത്തനമായി മാറിയത് ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് യോജിക്കുന്നതായിരുന്നില്ല
22 Sep 2022, 10:12 AM
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണമായ വാര്‍ത്ത സമ്മേളനത്തോടുകൂടി, ഗവര്‍ണര്‍ പദവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള കേവല രാഷ്ട്രീയ തര്‍ക്കങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാപരമായി ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ചും, അതിന്റെ പരിമിതികളെക്കുറിച്ചും, ഗവര്‍ണര്‍ പദവിയുടെ ആവശ്യകതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
വിമര്‍ശനങ്ങള്‍ ഉയരുന്നത് ചരിത്രത്തില്‍ ആദ്യമായല്ല.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എന്‍. ടി. രാമറാവുമാണ് ഗവര്‍ണര്‍ പദവി അനാവശ്യമാണ് എന്ന വാദം ഏറ്റവും ശക്തമായി ഉന്നയിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗവര്‍ണറായിരുന്ന രാംലാലിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാധ്വംസനമാണ് അദ്ദേഹത്തിനെ ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തര്‍പ്രദേശ് ഗവര്‍ണറായിരുന്ന കെ. എം. മുന്‍ഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവര്‍ണര്‍ അതിഥികളെ സ്വീകരിക്കാന്‍ മാത്രമുള്ള അലങ്കാര പദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കേ, വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണ് എന്ന് പറയുകയുണ്ടായി. ഇതു സംബന്ധിച്ച കൃത്യമായ അഭിപ്രായ രൂപീകരണത്തിന് ഗവര്‍ണര്‍ പദവിയുടെ ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്.
ഗവര്‍ണര്‍, ഒരു കൊളോണിയല്‍ ശേഷിപ്പ്
ഇന്ത്യയില്‍ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാതലത്തില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുവാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ, 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം, പ്രവിശ്യകളില്‍, പരിമിത വോട്ടവകാശത്തിലൂടെയെങ്കിലും, ജനപ്രതിനിധി സഭകളുണ്ടായി. പ്രവിശ്യകള്‍ക്കുമേല്‍ അധികാരം ഉറപ്പിക്കാനായി ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പദവിയാണ് ഗവര്‍ണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭ ഗവര്‍ണര്‍മാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ടു കാരണങ്ങളാലാണ് അത്.

ഒന്ന്, സ്വാതന്ത്ര്യാനാനന്തരം ഇന്ത്യന്‍ രാഷ്ട്രരൂപീകരണം അത്യന്തം ശ്രമകരമായ ദൗത്യമായിരുന്നു. അനേകം നാട്ടുരാജ്യങ്ങളും വേഷ- ഭാഷ- സാംസ്‌കാരിക- ജാതി-മത വൈവിധ്യവും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുമായി സ്വാതന്ത്ര്യത്തിന്റെ അപരിചിത മണ്ഡലത്തിലേക്ക് നടന്നുകയറുമ്പോള്‍, ഈ രാജ്യം എത്ര നാള്‍ ഇങ്ങനെ നിലനില്‍ക്കും എന്നതായിരുന്നു രാഷ്ട്രീയപണ്ഡിതരുടെ ഏറ്റവും വലിയ ആശങ്ക. ജനാധിപത്യത്തിന്റെ നിലനില്‍പ്പും രാജ്യത്തിന്റെ അഖണ്ഡതയും ആയിരുന്നു രാഷ്ട്രശില്പികള്‍ക്കുമുന്നിലെ പ്രഥമ പരിഗണന. അതുകൊണ്ടുതന്നെ അടിസ്ഥാന പ്രമാണമായി ഫെഡറലിസമുണ്ട് എന്ന് പറയുമ്പോഴും, സാധാരണ ഫെഡറല്‍ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യൂണിയന്‍ ഗവണ്‍മെന്റിന് വളരെയധികം അധികാരങ്ങള്‍ അനുവദിച്ച് നല്‍കുന്ന സംവിധാനമാണ് നമ്മുടേത്. രാജ്യത്തിന്റെ അഖതണ്ഡതയ്ക്ക് ശക്തമായ കേന്ദ്ര ഗവണ്‍മെന്റ് അനിവാര്യമാണ് എന്ന കാഴ്ചപ്പാടായിരുന്നു അതിനുപിന്നില്‍. സംസ്ഥാനങ്ങളില്‍ കാര്യപ്രാപ്തിയും അനുഭവ പരിചയമുള്ള ജനപ്രതിനിധികളുടെ അഭാവം ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും എന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഇതൊക്കെക്കൊണ്ടാണ്, ഒരു കൊളോണിയല്‍ ശേഷിപ്പ് ആണെങ്കിലും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കിടയിലെ പാലം എന്ന നിലയ്ക്ക് ഗവര്‍ണര്‍ പദവി നിലനിര്‍ത്തിയത്.

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ബ്രിട്ടീഷ് കാലഘട്ടത്തിലുണ്ടായിരുന്ന അതേ ജോലിയല്ല ഒരു സ്വതന്ത്ര ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കില്‍ ഗവര്‍ണര്‍ക്കുള്ളത്. ഇതുസംബന്ധിച്ച് ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ നടന്ന സംവാദങ്ങള്‍ ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. രാഷ്ട്രപതി പദവിക്ക് എന്നതുപോലെ, ഗവര്‍ണര്‍ പദവിയിലേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്നൊരു നിര്‍ദ്ദേശമാണ് ആദ്യം മുന്നോട്ടു വന്നത്. എന്നാല്‍ ആ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല. "പ്രഗല്‍ഭരായ ആളുകളെ രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ ഭാഗമാക്കാനാണ് ഗവര്‍ണര്‍ പദവി ഉപയോഗിക്കേണ്ടത്. വൈജ്ഞാനികരംഗത്ത് മികവുള്ള ആളുകള്‍ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട്, അതില്‍ വിജയിക്കുവാനുള്ള കഴിവോ, ആവേശമോ ഉണ്ടായിക്കൊള്ളണമെന്നില്ല' എന്ന് നെഹ്റു അഭിപ്രായപ്പെട്ടു. അംബേദ്കറും ഇലക്ഷന്‍ വേണമെന്ന ആവശ്യത്തോട് യോജിച്ചില്ല. ജനഹിതത്തിലൂടെ അധികാരത്തില്‍ വന്ന രണ്ടുപേര്‍, മുഖ്യമന്ത്രിയും ഗവര്‍ണറും, ഒരേസമയം സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നത് അധികാര സംഘര്‍ഷങ്ങള്‍ക്കിടയാക്കും എന്നദ്ദേഹം കരുതി. ഗവര്‍ണര്‍, സംസ്ഥാനങ്ങളുടെ ഔപചാരിക തലവനായി തുടരുമ്പോഴും ഭരണനിര്‍വഹണം ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭ മുഖാന്തമായിരിക്കും എന്നായിരുന്നു കാഴ്ചപ്പാട്. പൊതു സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്ന അടിയന്തരഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് കേന്ദ്ര ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് ചെയ്യുക എന്ന കാര്യത്തിലേക്ക് മാത്രമായി ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തണമെന്ന അഭിപ്രായമായിരുന്നു സര്‍ദാര്‍ പട്ടേലിന്.
ഉള്ളത് വിവേചനാധികാരം, അതും അനിവാര്യ സന്ദര്‍ഭങ്ങളില്‍
ഭരണഘടന പ്രകാരം ഗവര്‍ണറുടെ അധികാരങ്ങളും കടമകളും എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. ഭരണഘടനയിലെ 153 മുതല്‍ 234 വരെയുള്ള അനുഛേദങ്ങളാണ് ഗവര്‍ണറെ കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 154 അനുസരിച്ച് സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങളെല്ലാം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഈ അധികാരങ്ങള്‍ ഭരണഘടനാനുശ്രതമായി നേരിട്ടോ ഉദ്യോഗസ്ഥര്‍ വഴിയോ നടപ്പിലാക്കാം. ഭരണഘടനയുടെ കരട് രൂപത്തില്‍ "The executive power of the State shall be vested in the Governor and maybe exercised by him either directly or through officers subordinate to him in accordance with this constitution' എന്നായിരുന്നു ചേര്‍ത്തിരുന്നത്. എന്നാല്‍ പിന്നീട് അതില്‍, maybe എന്നത് മാറ്റി shall be എന്നു ചേര്‍ത്തു. അതിലൂടെ, ഗവര്‍ണറുടെ അധികാര നിര്‍വഹണം "നിര്‍ബന്ധമായും' ഭരണഘടനാനുസൃതമായിരിക്കണം എന്നുറപ്പിക്കുകയാണ് ഭരണഘടന നിര്‍മ്മാണസഭ ചെയ്തത്. അനുഛേദം 159 പ്രകാരം ഭരണഘടനയെയും നാട്ടിലെ നിയമത്തെയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊള്ളാം എന്ന് പ്രതിജ്ഞ ചെയ്താണ് ഗവര്‍ണര്‍ അധികാരമേല്‍ക്കുന്നത്.
അനുഛേദം 161, സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള നിയമങ്ങള്‍ക്കുകീഴിലെ ശിക്ഷാനടപടികള്‍ റദ്ദ് ചെയ്യുവാനോ, ഇളവ് നല്‍കുവാനോ, മാപ്പ് നല്‍കുവാനോ ഉള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കുന്നു. അനുഛേദം 163 ആണ് മന്ത്രിസഭ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഭരണഘടനാപരമായി സ്വന്തം വിവേചനാധികാരം ഉപയോഗിക്കേണ്ടിവരാത്ത വിഷയങ്ങളിലെല്ലാം, ഗവര്‍ണറെ സഹായിക്കുവാനും ഉപദേശം നല്‍കുവാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്നാണ് അനുച്ഛേദം നിര്‍ദ്ദേശിക്കുന്നത്. (There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in os far as he is by or under this constitution required to exercise his functions or any of them in his discretion ). ഇവിടെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ ഗവര്‍ണറുടെ കടമ നിര്‍ദ്ദേശിച്ചിരിക്കുന്നതില്‍ നിന്ന് പ്രകടമായ വ്യത്യാസം നമുക്ക് കാണാന്‍ കഴിയും. ആക്ടിലെ സെക്ഷന്‍ 50 ഇങ്ങനെയാണ്: ‘There shall be a council of ministers to aid and advice the Governor in the exercise of his functions, except inosfar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do.'
ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ "വൈയക്തിക ബോധ്യം’ (individual judgment) എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ "വൈയക്തിക ബോധ്യം' എന്ന പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്.
ഭരണഘടനാ നിര്‍മാണ സഭയില്‍ പണ്ഡിറ്റ് ഹൃദയനാഥ് കൂന്‍ശ്രു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ബി. ആര്‍. അംബേദ്കര്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്: The clause is a very limited clause; it says: "except in so far as he is by or under this Constitution'. Therefore, Article 143 will have to be read in conjunction with such other Articles which specifically reserve the power to the Governor. It is not a general clause giving the Governor power to disregard the advice of his ministers in any matter in which he finds he ought to disregard. അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരട് ഭരണഘടനയിലെ 143 ആയിരുന്നു), മന്ത്രിസഭയുടെ ഏത് തീരുമാനവും അവഗണിക്കുവാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും, വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും, അത് ഭരണഘടനയുടെ മറ്റു ഭാഗങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ് എന്നും അംബേദ്കര്‍ പ്രസ്താവിച്ചു.
വിവിധ മേഖലകളിലെ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമീഷന്‍ റിപ്പോര്‍ട്ടിലും ഗവര്‍ണറുടെ കടമകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭക്കാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ "required' എന്ന വാക്ക് ഉള്ളതുകൊണ്ടുതന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും വിശദീകരിക്കുന്നു (Sarkaria, 1983).

അനുഛേദം 174 നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും പിരിച്ചുവിടാനുമുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കുന്നു. ഇതിനെ പ്രതി, 2016-ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമ പോരാട്ടങ്ങള്‍ക്ക് വഴി വെയ്ക്കുകയുണ്ടായി. ആ കേസില്‍, സുപ്രീംകോടതി ഗവര്‍ണറുടെ വിവേചന അധികാരം സംബന്ധിച്ച്, വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
ഗവര്‍ണറുടെ വിവേചനാധികാരം പ്രധാനമാണെന്നും അത് ഭരണഘടനാപരമാണെന്നും ആയിരുന്നു എന്നായിരുന്നു ഗവര്‍ണറുടെ വാദം. "ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ ഉദ്ദേശ്യശുദ്ധിയാണ്, തീരുമാനമെടുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മനോവ്യാപാരം അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനാകൂ. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം, ഗവര്‍ണറുടെ ഭരണപരമായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അനുച്ഛേദം 163(2) ആകട്ടെ, ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നു പറയുന്നു. നിയമസഭാ പ്രവര്‍ത്തനങ്ങളിലുള്ള ഗവര്‍ണറുടെ ഇടപെടലുകളാകട്ടെ അനുച്ഛേദം 212 അനുസരിച്ച്, നിയമനിര്‍മാണ സഭകള്‍ക്കുള്ള പരിരക്ഷയുടെ പരിധിയില്‍ വരുന്നതുമാണ്. അനുച്ഛേദം 174 പ്രകാരം, നിയമസഭാ സമ്മേളനം വിളിക്കുവാനും മാറ്റിവെയ്ക്കുവാനും പിരിച്ചുവിടുവാനുമെല്ലാമുള്ള അവകാശം ഗവര്‍ണര്‍ക്കാണ്.' അതുകൊണ്ടു തന്നെ സ്പീക്കറുടെ ഹരജി തള്ളിക്കളയണം എന്നാണ് വാദിച്ചത്. സുപ്രീംകോടതി പക്ഷേ, ഈ വാദങ്ങള്‍ തള്ളി. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് കോടതി വിലയിരുത്തി:
"മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകൂ. യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അത് മാറ്റിവയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്കുള്ളൂ.
ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍ പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്. അനുച്ഛേദം 163 പ്രകാരമുള്ള വിവേചനാധികാരം അനുച്ഛേദം 174-ന് ബാധകമല്ല. അതുകൊണ്ടുതന്നെ നിയമസഭാസമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. സ്വന്തം നിലയില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല' എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കി.
ബില്ലുകള്‍ക്ക് അംഗീകാരം, ഗവര്‍ണര്‍ക്ക് ചെയ്യാനുള്ളത്
അനുഛേദം 200 ആണ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കുകയോ, നിരാകരിക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനക്കായി സമര്‍പ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യണമെന്നും ഭരണഘടന പറയുന്നു. ബില്ല് അംഗീകരിക്കാം, അല്ലെങ്കില്‍ കാര്യകാരണസഹിതം പുനഃപരിശോധനയ്ക്ക് നിയമസഭയ്ക്ക് തിരിച്ചയക്കാം, ഭേദഗതി നിര്‍ദ്ദേശിക്കാം. തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും സമര്‍പ്പിച്ചാല്‍, അത് ഗവര്‍ണര്‍ അംഗീകരിച്ചേ മതിയാവൂ. അല്ലാതെ നിയമസഭ പാസാക്കിയ ബില്ല് താന്‍ ഒപ്പിടുകയില്ല എന്നു പറയാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നില്ല. ഒപ്പിടുന്നതിനുള്ള കാലാവധി ഭരണഘടനയില്‍ നിശ്ചയിച്ചിട്ടില്ല എന്നും, അതുകൊണ്ട് എത്ര കാലം വേണമെങ്കിലും ഗവര്‍ണര്‍ക്ക് ബില്ലുകള്‍ തടഞ്ഞു വയ്ക്കാന്‍ കഴിയും എന്നുമുള്ള വാദം ശരിയല്ല. ജനാധിപത്യ സംവിധാനത്തിനുകീഴില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ജനഹിതമനുസരിച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ്. ആ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുക എന്നതാണ് ഗവര്‍ണറുടെ കടമ. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചു കൊള്ളാം എന്ന് പ്രതിജ്ഞയെടുത്ത് അധികാരമേല്‍ക്കുന്ന ഗവര്‍ണര്‍ക്ക് സംസ്ഥാനത്തെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുവാനോ, മരവിപ്പിക്കുവാനോ, തടസ്സപ്പെടുത്തുവാനോ അവകാശമില്ല.
മറ്റൊരു മാര്‍ഗം, ബില്ലുകള്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കാം എന്നതാണ്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതോ, കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതോ, കേന്ദ്രനിയമത്തിന്റെ ലംഘനമാകുന്നതോ, മൗലികാവകാശങ്ങളെ ബാധിക്കുന്നതോ ആയ നിയമങ്ങളാണ് പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടാന്‍ കഴിയുക. ഇവിടെ ഇപ്പോള്‍ പരിഗണനയ്ക്കിരിക്കുന്ന, ലോകായുക്ത ബില്ലോ സര്‍വകലാശാല ബില്ലോ ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെയോ അധികാരത്തെയോ ബാധിക്കുന്നതല്ല. കേന്ദ്രസര്‍ക്കാറിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ളതുമല്ല. അതുകൊണ്ട് അങ്ങനെയും വൈകിപ്പിക്കുന്നത് സാധ്യമല്ല.

തമിഴ്നാട്ടില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ശിക്ഷ ഇളവ് ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിര്‍ദ്ദേശം വെച്ച് താമസിക്കുകയും, പിന്നീട് സുപ്രീംകോടതി ഇടപെടും എന്ന ഘട്ടം വന്നപ്പോള്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടിയോട് കോടതിയുടെ പ്രതികരണം എന്തായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. മന്ത്രിസഭ നിര്‍ദേശങ്ങള്‍ അനന്തമായി വെച്ച് താമസിക്കുവാനോ, സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനോ, ഗവര്‍ണര്‍ക്ക് അധികാരമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. (A.G. Perarivalan vs State of Tamil nadu & Anr).
രാഷ്ട്രപതി ഭരണം എന്ന ഭീഷണി
ഗവര്‍ണറുടെ മറ്റൊരു സുപ്രധാന അധികാരം, അനുഛേദം 356 ആണ്. ഒരു സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടായാല്‍ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള അധികാരമാണിത്. പൊതുവേ "രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക' എന്നറിയപ്പെടുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന നിയമസഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള അനുച്ഛേദമാണ് ഇത്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍തന്നെ ദുരുപയോഗം ആരംഭിച്ചതാണ്. 1952ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മദിരാശി സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ് കോണ്‍ഗ്രസിനെയാണ് ഗവര്‍ണര്‍ ഗവണ്‍മെന്റുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിര്‍പക്ഷത്തുനിന്ന് ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവര്‍ണര്‍ ശ്രീപ്രകാശ് രാജാജിയെ ഗവണ്‍മെന്റുണ്ടാക്കാന്‍ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം.
1959 ല്‍ കേരള സര്‍ക്കാറിനെ അട്ടിമറിച്ചതുമുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക് 15 ദിവസം നല്‍കിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിര്‍ദേശം ചെയ്ത പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിയും, അരുണാചല്‍ പ്രദേശില്‍ അവസാനം കലിഖോ പുലിന്റെ ആത്മഹത്യയില്‍ കലാശിച്ച അധികാരവടംവലിയും ഗവര്‍ണര്‍ എന്ന ഭരണഘടനാപദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളില്‍ ചിലതുമാത്രമാണ്.
1994ലെ എസ്. ആര്‍. ബൊമ്മൈ കേസ് ആണ് അനുച്ഛേദം 356 സംബന്ധിച്ച സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട തീരുമാനം. സര്‍ക്കാരിയാ കമീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച സുപ്രീംകോടതി, സംസ്ഥാനങ്ങളില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കേവല ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലല്ല, ഭരണം പൂര്‍ണമായും അസാധ്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് 356 ഉപയോഗിക്കാന്‍ കഴിയൂ എന്ന് വിധിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം സംബന്ധിച്ച രാഷ്ട്രപതിയുടെ വിവേകപൂര്‍ണമായ വിലയിരുത്തലിനെ കോടതിക്ക് പരിശോധിക്കാന്‍ കഴിയില്ലെങ്കിലും, അത്തരം തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ആധാരമാക്കിയ രേഖകള്‍, ഗവര്‍ണറുടെ റിപ്പോര്‍ട്ടടക്കം, പരിശോധിക്കുവാന്‍ കഴിയും എന്നായിരുന്നു സുപ്രീംകോടതി വിധി. സ്വേച്ഛാപരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സംസ്ഥാന ഗവണ്‍മെന്റുകളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.
ഇനിയും ഗവര്‍ണറുടെ വിവേചനാധികാരം വരുന്നത് മന്ത്രിസഭാ രൂപീകരണ സമയത്താണ്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാല്‍ ഈ വിവേചനാധികാരം പ്രധാനമാകും. 1952 മുതല്‍ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടതിനാല്‍ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് ഭരണഘടനാ നിര്‍മാണസമിതി കരുതിയിരുന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കര്‍മാരെക്കൊണ്ട് സഭാനടപടികളില്‍ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്ട്രീയക്കാര്‍ തകിടം മറിച്ചു. ഗവണ്‍മെന്റ് രൂപവത്കരണത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കില്‍ ഗവര്‍ണര്‍ പദവി ഇല്ലാതെ തന്നെ കാര്യം സുഗമമായി നടത്താം. വ്യക്തമായ ചട്ടങ്ങളുണ്ടെങ്കില്‍ ഇലക്ഷന്‍ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ.
ഗവര്‍ണര്‍ പദവി നിലനിര്‍ത്തുന്നതിനുള്ള ന്യായീകരണമായി ഭരണഘടനാ നിര്‍മാണസഭയില്‍ ഉയര്‍ന്നുവന്ന വാദങ്ങളില്‍ ഒന്ന്, രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു. രണ്ട്; സംസ്ഥാനങ്ങളില്‍, ഭരണ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യവും പരിചയവുമുള്ള രാഷ്ട്രീയനേതാക്കളുടെ അഭാവം. ഇവ രണ്ടും ഇന്ന് അപ്രസക്തമാണ്. കാരണം, സ്വാതന്ത്ര്യലബ്ധിയുടെ സമയത്തുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച്, ഇന്ത്യ കെട്ടുറപ്പുള്ള സ്വതന്ത്രപരമാധികാര രാജ്യമായി മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിഘാതമാകുന്നത്ര ഗുരുതര പ്രശ്നങ്ങളോ പ്രവര്‍ത്തനങ്ങളോ ഒരു സംസ്ഥാനത്തും നിലനില്‍ക്കുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിലേറെ ഭരണപരിചയവും വൈദഗ്ദ്യവുമുള്ള രാഷ്ട്രീയനേതാക്കള്‍ വന്നു കഴിഞ്ഞു. ഇനിയിപ്പോള്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് കാര്‍മികത്വം വഹിക്കാനും ആര്‍ട്ടിക്കിള്‍ 356 വഴി റിപ്പോര്‍ട്ട് നല്‍കി പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താനും മാത്രമായി ഒരു ഗവര്‍ണര്‍ പദവിയുടെ ആവശ്യമുണ്ടോ ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജന്റ് മാത്രമായി മാറുന്ന, ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത ഗവര്‍ണര്‍പദവി ഒരു കൊളോണിയല്‍ ശേഷിപ്പാണ്. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്, ഇക്കാര്യം അടിവരയിട്ടു പറയുന്നു.
ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധങ്ങളും വസ്തുതകളും
കേരള ഗവര്‍ണര്‍ക്ക് ഒരുപക്ഷേ വളരെ വളരെ പ്രധാനമെന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളിലും ഗവണ്‍മെന്റുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതു പക്ഷേ അവതരിപ്പിക്കേണ്ടത് ഗവര്‍ണര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉന്നതമായ ഭരണഘടനാപദവിക്ക് യോജിച്ച തരത്തിലാണ്. ഗവണ്‍മെന്റുമായി അവധാനതയോടെ ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തേണ്ടതാണ്. മുന്‍പും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭകാലത്ത്, പ്രസ്തുത ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ അത് തന്നെ അറിയിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രതിഷേധിച്ചിരുന്നു. ക്യാബിനറ്റ് തീരുമാനവും നിയമനിര്‍മ്മാണവും സംബന്ധിച്ച കാര്യങ്ങള്‍ ഗവര്‍ണറെ മുഖ്യമന്ത്രി അറിയിക്കേണ്ടതുണ്ട് എങ്കിലും സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുക്കുന്നത് അദ്ദേഹത്തെ അറിയിക്കണമെന്ന് ഭരണഘടനാ ബാധ്യതയൊന്നും ഗവണ്‍മെന്റിനില്ല. നിയമമങ്ങനെയാണെങ്കിലും, സൗഹൃദപരമായ ഒരു ബന്ധം പുലര്‍ത്തുന്നതിനുവേണ്ടി മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ഇക്കാര്യം ഗവര്‍ണറെ അറിയിക്കാമായിരുന്നു. ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകള്‍ പെരുമാറേണ്ടതും അത്തരം വിശാലമായ മനോഭാവത്തോടുകൂടിയായിരിക്കണം. എന്നാല്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള സമരകാലത്ത് നിയമസഭ വിളിച്ചു ചേര്‍ക്കില്ല എന്ന് പ്രസ്താവിച്ചതിനും, ഇപ്പോള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാടടച്ചുള്ള ആരോപണങ്ങള്‍ക്കും അത് ന്യായീകരണമാകുന്നില്ല.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടാകാം, അഭിപ്രായവ്യത്യാസങ്ങളും കാണാം. പക്ഷേ നിയമനം കേരള ഹൈക്കോടതി ശരിവെച്ചതാണ് എന്ന കാര്യം മറക്കരുത്. വിവിധ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന 560ഓളം നിയമനങ്ങളില്‍, നാലോ അഞ്ചോ നിയമനങ്ങള്‍ മാത്രമാണ് വിവാദമായത്. അതില്‍ പരാതിയുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാം. പകരം, രാഷ്ട്രീയനേതാക്കളെ പോലെ മാധ്യമങ്ങള്‍ക്കുമുന്നില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് ചേരുന്ന നടപടിയാണോ എന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്.
അദ്ദേഹത്തിന്റെ അടുത്ത ആരോപണം ബാലിശമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇര്‍ഫാന്‍ ഹബീബ് എന്ന വന്ദ്യ വയോധികന്‍ ഗവര്‍ണറെ വധിക്കാന്‍ ഗൂഢാലോചന നടത്തി, ആക്രമിച്ചു, എന്നൊക്കെ പറയുന്നത് അപഹാസ്യമാണ്. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ പ്രസംഗം ചില പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു എന്നതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ല. സംഭവം നടന്ന് മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു ആരോപണവുമായി ഗവര്‍ണര്‍ മുന്നോട്ടുവരുന്നത് രാഷ്ട്രീയലാക്കോടെയാണ് എന്ന് കരുതുന്നവരുണ്ട്. കാരണം, ആ വേദിയില്‍ അദ്ദേഹം തന്നെ, പ്രതിഷേധക്കാരെ അവഗണിച്ചാല്‍ മതി, അവര്‍ക്കെതിരെ നടപടിയൊന്നും എടുക്കേണ്ടതില്ല എന്ന് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എം.പി ആയിരുന്ന കെ. കെ. രാജേഷിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്.
1986 മുതലെങ്കിലും താന്‍ ഒരു ആര്‍.എസ്.എസുകാരനാണ് എന്ന് പറയുകയും, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കേരളം സന്ദര്‍ശിച്ചപ്പോള്‍ അങ്ങോട്ട് പോയി അദ്ദേഹത്തെ കാണുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് കാണിക്കേണ്ട രാഷ്ട്രീയ മര്യാദ ലംഘിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തനിക്കെതിരായ വധശ്രമത്തിന്റെയും മുഖ്യമന്ത്രിയുടെ ഇടപെടലുകളുടെയും തെളിവുകള്‍ പുറത്തുവിടുന്നു എന്ന വലിയ അവകാശവാദങ്ങളോടെ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനം വളരെ പഴയ വിരോധങ്ങളുടെ ആവര്‍ത്തനമായി മാറിയത് ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് യോജിക്കുന്നതായിരുന്നില്ല.

എന്തുകൊണ്ടാണ് ഗവര്‍ണര്‍മാര്‍ക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത് ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്ന് സുപ്രീംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും, സിവില്‍ സര്‍വീസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍ സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്ക് ഉള്ളൂ എന്നതാണ് സത്യം. സിവില്‍ സര്‍വീസുകാരെ നീക്കണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണം, ഗവര്‍ണറെ നീക്കാന്‍ ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല. ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച് പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാകുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്ക് വല്ലാത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നു വരുന്നു. പലപ്പോഴും കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുമ്പോള്‍ ഗവര്‍ണര്‍മാരുടെ കൂട്ട പിരിച്ചുവിടലും പുതിയ നിയമനവും എല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്.
അതുകൊണ്ടൊക്കെയാണ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. അങ്ങനെയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ശരണാലയമായി രാജ്ഭവനുകള്‍ മാറുന്നത്.
എന്തായാലും ഗവര്‍ണര്‍ പദവിയുടെ അനിവാര്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുവാന്‍ ഇതൊരു അവസരമാകട്ടെ.
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read