ഹരിത കര്‍മ സേനയോട്
മുഖം തിരിക്കാതിരിക്കുക
ഹരിത കര്‍മ സേനയോട് മുഖം തിരിക്കാതിരിക്കുക
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ സേനകള്‍ക്ക് പ്രതിമാസം 10,000 രൂപക്കു മുകളില്‍ വരുമാനമുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ഹരിതകര്‍മസേനയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് പൊതുജനങ്ങളില്‍നിന്ന് സഹകരണം ഇല്ലാത്തതിനാല്‍ തന്നെയാണ്.
13 Jul 2021, 01:50 PM
കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്ത് നാല് വര്‍ഷത്തിനിടയില്‍ വന്ന പുതിയൊരു തുടക്കമാണ് ഹരിത കര്‍മ സേന. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സഹായിക്കുന്നതില്‍ ഇവരുടെ പങ്ക് വലുതാണ്. എന്നാല്‍, എത്ര കേരളീയര്‍ക്ക് ഹരിത കര്‍മ സേനയെപറ്റി അറിയാം?
മുഖംതിരിക്കുന്ന ജനം
കേരളത്തില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്‍കുന്ന സംരംഭമാണ് ഹരിത കര്‍മ സേന. ഉറവിടത്തില്‍ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപാധികളും ലഭ്യമാക്കല്‍ എന്നിവയാണ് മുഖ്യ വാതില്‍പ്പടി സേവനങ്ങള്‍. ഇതിന് സംവിധാനമൊരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ്.
ഇതിനുപുറമേ തെറ്റായ രീതിയില്‍ മാലിന്യ സംസ്‌ക്കരണം നടത്തുന്നവരുടെ വിവരം ശേഖരിക്കാനും ബോധവത്കരണം നടത്താനും ഹരിത കര്‍മസേനയുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു വാര്‍ഡില്‍ രണ്ട് ഹരിത കര്‍മ സേനാംഗങ്ങളെ വീതമാണ് നിയോഗിച്ചിട്ടുള്ളത്. ഹരിത കേരളം മിഷന്റെ കണക്ക് പ്രകാരം 938 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 28,632 ഓളം ഹരിത കര്‍മ സേനാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 3468 രൂപയാണ് ഒരു ഹരിത കര്‍മ സേനാംഗത്തിന്റെ പ്രതിമാസ ശരാശരി വരുമാനം. എന്നാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സേനകള്‍ക്ക് പ്രതിമാസം 10,000 രൂപക്കു മുകളില്‍ വരുമാനമുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ഹരിതകര്‍മസേനയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് പൊതുജനങ്ങളില്‍നിന്ന് സഹകരണം ഇല്ലാത്തതിനാല്‍ തന്നെയാണ്.

മാറണം മനോഭാവം
നമ്മളില്‍ എത്രപേര്‍ ഹരിത കര്‍മ സേനയെ നല്ല രീതിയില്‍ സ്വീകരിക്കുന്നുണ്ട്? വളരെ കുറച്ചു പേര്‍. എന്താണ് കാരണം? നമ്മുടെ മനോഭാവവും ശീലങ്ങളും തന്നെ. "നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്കും കൊടുക്കണം, പൈസയും കൊടുക്കണോ?' ഇതാണ് പലരുടെയും സംശയം. പലരും ഹരിത കര്‍മ സേനാംഗങ്ങള്‍ വരുന്നത് കാണുമ്പോള്‍ തന്നെ വാതിലടച്ച് അകത്തിരിക്കുന്നു. അവര്‍ക്ക് യൂസര്‍ ഫീ നല്‍കാനും മടിക്കുന്നു. ഒരുമാസത്തെ നമ്മുടെ സമ്പാദ്യത്തില്‍ നിന്ന് മുപ്പതോ അന്‍പതോ രൂപ അവര്‍ക്ക് കൊടുക്കാന്‍ നാം മടി കാണിക്കുന്നു. നമ്മളില്‍ പലരുടെയും വിചാരം അവര്‍ക്ക് മറ്റു വരുമാന സ്രോതസ്സുകളുണ്ടെന്നാണ്. എന്നാല്‍ സത്യം അതല്ല.
നാളെ ഒരു സമയത്ത് ഇവരാരും ഈ പണിക്ക് ഇറങ്ങുന്നില്ല എന്നുറച്ച് തീരുമാനിച്ചാല്‍ ആരാണ് ദുരിതത്തിലാവുക? അവര്‍ക്ക് ഒരു പക്ഷേ മറ്റ് ജോലികള്‍ കിട്ടിയെന്നുവരാം. പക്ഷെ നമ്മുടെ മാലിന്യ സംസ്‌കരണ മേഖലയുടെ നട്ടെല്ല് അതോടെ തകരും. അന്ന് മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കും? ഒരു പരിധിവരെ സൂക്ഷിച്ചുവെക്കാന്‍ പറ്റുമായിരിക്കും. അതുകഴിഞ്ഞാല്‍ അവ നമ്മള്‍ ആര്‍ക്ക് കൈമാറും?
തൊഴില്‍ സാധ്യതകള്‍
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ ജൈവ മാലിന്യ സംസ്‌കരണത്തിന് സാങ്കേതിക സഹായം നല്‍കല്‍, ഗ്രീന്‍ ഇവന്‍ മാനേജ്‌മെന്റ് യൂണിറ്റുകള്‍, റിപ്പയര്‍ യൂണിറ്റുകള്‍, സ്വാപ്പ് ഷോപ്പുകള്‍, തുണി അപ്‌സൈക്ലിങ് യൂണിറ്റുകള്‍ തുടങ്ങി പല സംരംഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ഇത്തരത്തില്‍ 1551 സംരംഭക ഗ്രൂപ്പുകളുണ്ട്.
ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീസിനുപുറമെ ഇത്തരം സംരംഭങ്ങളിലൂടെ അധിക വരുമാനവും ലഭിക്കും. ഇതിനുപുറമെ പൊടിച്ച പ്ലാസ്റ്റിക് റോഡ് ടാറിങ് ഉപയോഗിക്കുന്നതിലൂടെ 1.22 കോടി രൂപ പ്രതിവര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ജൈവമാലിന്യത്തില്‍ നിന്ന് ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ച് കൃഷിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ വടകരയില്‍ ജൈവ അജൈവ മാലിന്യ സംസ്‌കരത്തിനുപുറമെ ഹരിത കര്‍മ സേന വഴി പലതരം സവിശേഷ ഇടപെടലുകളും നടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ഉത്പന്ന നിര്‍മാണ യൂണിറ്റുകള്‍ അഥവാ ഗ്രീന്‍ ഷോപ്പ്, വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന ഈ-വേസ്റ്റില്‍ പുനരുപയോഗ സാധ്യമായവ മനസ്സിലാക്കി അവ റിപ്പയര്‍ ചെയ്ത് നല്‍കുന്നതിന് റിപ്പയര്‍ ഷോപ്പുകള്‍, പഴയതും എന്നാല്‍ പുനരുപയോഗം സാധ്യമായതുമായ വസ്തുക്കള്‍ കൈമാറുന്നതിന് സ്വാപ്പ് ഷോപ്പുകള്‍, ഡിസ്‌പോസബിള്‍ ഉല്‍പന്നങ്ങള്‍ക്ക് പകരം പുനരുപയോഗ സാധ്യമായ ഉല്‍പ്പന്നങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന റെന്റ് ഷോപ്പുകള്‍, ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ ലഭ്യമാക്കുന്ന ക്ലീന്‍ ലിനന്‍സ് സെന്റര്‍ മുതലായവയാണ് ഉദാഹരണം.
ഏറാമല പഞ്ചായത്തില്‍ ജൈവ മാലിന്യത്തില്‍ നിന്ന് ജൈവവളം ഉല്പാദിപ്പിക്കുന്നതിലൂടെ ഹരിത കര്‍മ സേനകള്‍ക്ക് യൂസര്‍ ഫീക്ക് പുറമേ വരുമാനം കണ്ടെത്താനാകുന്നു. അവര്‍ തന്നെ ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന് "ജൈവമിത്ര' എന്ന് പേരും നല്‍കി കഴിഞ്ഞു.
ഇവയ്‌ക്കൊക്കെ പുറമേ കുന്നമംഗലം, എരഞ്ഞോളി, ആലംക്കോട് എന്നിങ്ങനെ പല പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കര്‍മ സേന സംരംഭങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കോവിഡ് കാലത്തെ പ്രവര്‍ത്തനം
കോവിഡും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും കടുപ്പിച്ചതോടെ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിര്‍ത്തിവെച്ചു. അതിലൂടെ പലരുടെയും വരുമാന മാര്‍ഗവും നിലച്ചു. എന്നാല്‍ ഇപ്പോള്‍ അവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. നമ്മള്‍ സുഖസൗകര്യങ്ങളില്‍ ലയിച്ചു ജീവിക്കുമ്പോള്‍ അവര്‍ നമുക്കു വേണ്ടികൂടിയാണ് കഷ്ടപ്പെടുന്നത് എന്ന് ഓര്‍ക്കുക. അവര്‍ക്കുവേണ്ട പിന്തുണയും അവര്‍ അര്‍ഹിക്കുന്ന യൂസര്‍ ഫീയും നല്‍കി സഹായിക്കാം.

രാജീവ് രാജു
17 Jul 2021, 10:20 AM
പൊതുജനങ്ങളുടെ മനോഭാവം മാറ്റിയെടുക്കുന്നതിനു നേതൃത്വം കൊടുക്കേണ്ട ഭരണസമിതിയുടെയും , നിർവഹണ ഉദ്യോഗസ്ഥരുടെയും പങ്കാണ് ഇതിൽ പ്രധാനം.. നമ്മൾ ഇതിനോട് സഹകരിക്കുന്നതും ഇതിനെ സപ്പോർട്ട് ചെയ്യുന്നതും ഹരിതകേരളവും ഹരിതകർമ്സേനയും നമ്മോട് അത്ര അടുത്ത് നില്കുന്നത് കൊണ്ടാവാം.. തദ്ദേശ സർക്കാർ വിവിധ വകുപ്പുകളുടെ സഹായത്തോടെ വിഷയം ഗൗരവകരമായി കൈകാര്യം ചെയ്യണം. അതില്ലാത്തവർക്ക് അത് അടിയന്തരമായി സ്വായത്തമാക്കാനുള്ള പരിശീലനം നൽക്കണം.
Sudha t p
16 Jul 2021, 05:17 PM
Supper
ജയ് സോമനാഥൻ വി കെ
14 Jul 2021, 07:23 AM
രേഷ്മ ചന്ദ്രൻ്റെ ലേഖനം പ്രസക്തം. വീട്ടു നികുതി പോലെ, സ്ഥല നികുതി പോലെ എല്ലാ വീട്ടുകാരും, കടകളും യൂസർ ഫീസ് കൊടുക്കണം എന്നൊരു നിയമമുണ്ടാക്കിയാൽ പൊതു ജനങ്ങൾ സഹകരിക്കാതിരിക്കുന്ന പ്രശ്നമുണ്ടാവില്ല.മാരക രോഗവ്യാപനം തടയുന്നതിനാൽ ജൈവമാലിന്യ സംസ്കരണത്തിൻ്റേയും അജൈവ മാലിന്യ പരിപാലനത്തിൻ്റേയും ഗുണം പൊതു ജനങ്ങൾക്കു തന്നെയാണല്ലോ ലഭിക്കുക. രണ്ടാമത്തെ കാര്യം അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങൾ ബഹുഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇനിയും ഉണ്ടാക്കാനായിട്ടില്ല എന്നതാണ്.അതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതുവരെ വേണ്ട പരിഗണന കൊടുത്തിട്ടില്ല. അത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം മൂന്ന് പ്രസ്തുത അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ ശുചി മുറി, ഹരിത കർമസേന അംഗങ്ങൾക്ക് വസ്ത്രം മാറാനുള്ള മുറി, വൈദ്യുതി, വെള്ളം, വില കിട്ടുന്ന അജൈവ മാലിന്യങ്ങൾ വെക്കുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യം,വേയിങ്ങ് മെഷിൻ, ഷ്റെഡിങ്ങ് മെഷിൻ.... തുടങ്ങിയവ ഉണ്ടാവണം. 10000 ജനസംഖ്യക്ക് 1200 sq ft എങ്കിലുമുള്ള MCF ആവണം വേണ്ടത്. വലിയ ലോറി വരാനാവുന്ന വിധം റോഡ് സൗകര്യമുള്ള ഇടങ്ങളിലാവണം MCFകൾ നിർമ്മിക്കേണ്ടത്. നാല് എല്ലാ ഓഫീസുകളും, സ്ഥാപനങ്ങളും ചടങ്ങുകളും ഹരിത സൗഹൃദമാകുമെന്ന് ഉറപ്പാക്കുക എന്നതാണ്. ഹരിത ഓഡിറ്റിനായി ആരെങ്കിലും വരുമ്പോൾ അവരെ കാണിക്കാനായി പത്ത് പൂച്ചട്ടികളും ഒരു ബയോ ബിന്നും വാങ്ങി വെച്ചാൽ പോര. ഇല്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണം അഞ്ച് ഹരിതസൗഹൃദ ബദൽ ഉൽപ്പന്നങ്ങൾ എവിടേയും ലഭ്യമാവണം, തുണി സഞ്ചി, ഈർക്കിൽ ചൂൽ, ഉമിക്കരി... ഇങ്ങനെ എവിടെയും പ്ലാസ്റ്റിക്കിനു പകരം ഉള്ളത് ലഭ്യമാവാൻ തുടങ്ങിയാൽ ജനങ്ങൾ അത് വാങ്ങും. ആറ് നമ്മുടെ കിണറുകൾ, ജലാശയങ്ങൾ, നദികൾ, കടൽ മലിനമാതിരിക്കാൻ ഉള്ള നടപടികളാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും സർക്കാരിനും പല കാര്യങ്ങളും ചെയ്യാനുണ്ട്. ഏഴ് നിരവധി നിയമങ്ങളുണ്ട്, പ്ലാസ്റ്റിക് കത്തിക്കുക, കഴിച്ചുമൂടുക, തുറസായ സ്ഥലങ്ങളിൽ നിക്ഷേപിക്കുക.. ഇവ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം. എട്ട് നമ്മുടെ തെരുവോരങ്ങളും പൊതുനിരത്തുകളും മരങ്ങളെല്ലാം വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കണം. എവിടേയും പ്ലാസ്റ്റിക്ക് എറിയാൻ തോന്നരുത്. ഒമ്പത് അഞ്ച് പച്ചക്കറിതൈകളെങ്കിലും എല്ലാ വീട്ടിലും നൽകി അവ പരിപാലിക്കുന്നുണ്ടെന്നത് ഉറപ്പാക്കണം. പത്ത് 50 വീടുകളുടെ ക്ലസ്റ്ററുകളുടെ രൂപീകരണം നിർബ്ബന്ധമാക്കണം. റേഷൻ കാർഡുമായി വേണം ക്ലസ്റ്റർ മീറ്റിങ്ങിൽ വരേണ്ടത് .അതിൽ ഒരു പേജ് ഈ പങ്കാളിത്തം സൂചിപ്പിക്കാനായി വേണം. ക്ലസ്റ്റർ മീറ്റിങ്ങിൽ പങ്കെടുക്കാത്തവർക്ക് ഒരു ആനുകൂല്യവും സർക്കാർ നൽകരുത്. ഓരോ ക്ലസ്റ്ററിലും 13 പേരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി. 7ഭാരവാഹികൾ .ഓരോ എക്സി.കമ്മിറ്റി അംഗത്തിന്നും 5 വീടിൻ്റെ ചുമതല., വലിയ ആനക്കാര്യമൊന്നും ചെയ്യണ്ട തൻ്റെ വീടും പരിസരത്തുള്ള നാല് വീടുകളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ മതി. ഹരിത കർമസേന അംഗങ്ങൾക്ക് വൃത്തിയായി തരം തിരിച്ചു വെച്ച മാലിന്യങ്ങൾ എല്ലാ വീട്ടുകാരും, കടക്കാരും യൂസർ ഫീസ് സഹിതം പ്രതിമാസം കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കണം. ഗാർഹിക ശുചിത്വ മാലിന്യങ്ങളും, വിഷാംശമുള്ള മാലിന്യങ്ങളും, ബയോ - മെഡിക്കൽ മാലിന്യങ്ങളും ഹരിത കർമസേനക്കു നൽകുന്നില്ലെന്ന് ഉറപ്പാക്കണം. ഹരിത കർമസേനകൾ ശുചിത്വ കേരളത്തിൻ്റെ പടയാളികളാണ്, സർക്കാരിൻ്റെ 2420/2017 ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെട്ടവരാണ്, അവരോട് സ്നേഹത്തോടെ പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ വീടുകളും ഹരിത ഭവനങ്ങളാക്കാൻ ഹരിത ഗ്രാമങ്ങളും ഹരിത നഗരങ്ങളും ഹരിത കേരളവും രൂപപ്പെടുത്താൻ കേരള സർക്കാർ മുൻകൈയെടുത്ത് ബൃഹത്തായ ഒരു ജനകീയ ക്യാസയിനു രൂപം നൽകണം.
രജിത
13 Jul 2021, 07:16 PM
Good👍
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Sep 28, 2022
19 Minutes Watch
Jauhar
4 Nov 2021, 07:34 AM
വളരെ തെറ്റായ ഒരു രീതിയാണ് ഹരിത കർമ സേന എന്ന പേരിൽ നടന്നു കൊണ്ടിരിക്കുന്നത്. മാസം 50 രൂപ യൂസർ ഫീ നൽകാൻ എല്ലാവരും നിർബന്ധിതരാകുന്നു. എന്റെ വീട്ടിൽ ഞാൻ മാത്രം ആണ് ഉള്ളത്. എപ്പോഴെങ്കിലും കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ ആയി. മാസത്തിൽ ഏറിയാൽ ഒരു 5 തവണ. അപ്പോൾ ചിലപ്പോൾ മാത്രം ആണ് പ്ലാസ്റ്റിക് ഉപയോഗം വരുന്നത്. അതിന് മാസം 50 രൂപ നൽകണമോ? ജോലി ഇല്ലാതെ പഠനാവശ്യത്തിന് പത്രം, തൊഴിൽ വീഥി, തൊഴിൽ വാർത്ത, കരണ്ട്, നെറ്റ്, ഓൺലൈൻ കോഴ്സ്, ഭക്ഷണം, യാത്ര ചെലവ് എന്നിവ തന്നെ മാസം ഒരു ചെലവ് വരുന്നുണ്ട്. ഒപ്പം മറ്റു പിരിവുകൾ. പള്ളി വരിസംഖ്യ, നികുതി തുടങ്ങിയവ. ഇതിന്റെ കൂടെയാണ് ഹരിത കർമ സേന എന്ന പേരിൽ ഒരു യൂസർ ഫീ. സത്യമായ ഒരു കാര്യം പറയട്ടെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് കൂടുതൽ കഷ്ടപാട് നൽകുകയാണ് ഹരിത കർമ സേന. എന്നേക്കാൾ പാവപ്പെട്ട എത്രയോ പേർ ഈ നാട്ടിൽ ഉണ്ടാവും? ഇതൊരു കൊള്ളയല്ലേ?