ഹാഥ്റസിലെ കൊല:
പെൺകുട്ടികളുടെ നിലവിളികൾ
ഇനിയും തുടരും
ഹാഥ്റസിലെ കൊല: പെൺകുട്ടികളുടെ നിലവിളികൾ ഇനിയും തുടരും
ലൈംഗികാക്രമണ കേസുകളില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്നോ ഭരണകൂടത്തില്‍ നിന്നോ നീതിന്യായ സംവിധാനങ്ങളില്‍ നിന്നോ പിന്തുണ ലഭിക്കാറില്ല. ആക്രമണത്തെ അതിജീവിക്കാന്‍ പെൺകുട്ടികളെ ശക്തമായി പിന്തുണയ്ക്കുന്ന സംവിധാനം ഇല്ലാത്തിടത്തോളം കാലം ഹാഥ്റസിലേതുപോലെ പെണ്‍കുട്ടികള്‍ക്ക് നീതിയ്ക്കുവേണ്ടി വീണ്ടും നിലവിളിക്കേണ്ടിവരും.
3 Mar 2021, 03:14 PM
‘എനിക്ക് നീതിവേണം... എനിക്ക് നീതി വേണം. ആദ്യം അയാളെന്നെ ആക്രമിച്ചു, ഇപ്പോള്‍ എന്റെ അച്ഛനെ വെടിവെച്ചുകൊന്നു. അയാള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നതായിരുന്നു. അവര്‍ ആറേഴ് പേരുണ്ടായിരുന്നു. എന്റെ അച്ഛന്‍ ആര്‍ക്കും ഒരുദ്രോഹവും ചെയ്തിട്ടില്ല. അവന്റെ പേര് ഗൗരവ് ശര്‍മ്മ എന്നാണ്'- തന്നെ ലൈംഗികമായി ആക്രമിച്ചയാൾ അതിനെതിരെ പരാതി നല്‍കിയ തന്റെ പിതാവിനെ വെടിവെച്ചുകൊന്നതിനു പിന്നാലെ നീതിയാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഥ്റസിലെ പെണ്‍കുട്ടിയുടെ വാക്കുകളാണിത്.
ജനാധിപത്യം നിലനില്‍ക്കുന്ന, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ തന്നെയാണ് ഇതുപോലെ പെണ്‍കുട്ടികള്‍ നീതിക്ക് മുറവിളിക്കേണ്ടിവരുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഭരണകൂടവും പൊലീസ് സംവിധാനവും നീതിന്യായ വ്യവസ്ഥ തന്നെയും എത്രമാത്രം സ്ത്രീവിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിലേക്കാണ്.
കുപ്രസിദ്ധ യു.പി
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് യു.പി. 2020 സെപ്റ്റംബറില്‍ ഹാഥ്റസിൽ 20 വയസുള്ള ദളിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയും നാക്കുമുറിക്കുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്ത് കൊലപ്പെടുത്തിയതും മൃതദേഹം കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ പൊലീസിന്റെയും ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തില്‍ ചുട്ടുകരിക്കുകയും ചെയ്തത് രാജ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. സംഭവം വാര്‍ത്തയാകുകയും രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശ സംഘടനകളും ശക്തമായ നിലപാടെടുക്കുകയും ചെയ്തതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് വഴങ്ങി.

മൂന്നുമാസത്തെ അന്വേഷണത്തിനുശേഷം 2020 ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപും അമ്മാവന്‍മാരായ രവി, രാമവും ലവകുശുമായിരുന്നു പ്രതികള്‍. അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിഷയത്തില്‍ ഇടപെട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്നും നടപടി ത്വരിതപ്പെടുത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് അഞ്ച് മാസത്തിനിപ്പുറവും കേസ് അതിവേഗ തോടതിയിലെത്തിയിട്ടില്ല. പ്രതികള്‍ മൂന്നുപേരാകട്ടെ, ‘ഭുരഭിമാനക്കൊല ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല' എന്നു പറഞ്ഞ്ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുകയുമാണ്. (ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട്) ‘കേസിന്റെ പോക്ക് കണ്ടിട്ട് പേടിതോന്നുന്നു' എന്നാണ് പെണ്‍കുട്ടിയുടെ അഭിഭാഷക തന്നെ പറയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് അംബരീഷ് ശര്‍മ, ലൈംഗികാക്രമണക്കേസിലെ പ്രതിയായ ഗൗരവ് ശര്‍മക്കെതിരെ 2018 ജൂലൈയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഗൗരവ് ശര്‍മയെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ഒരു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
ഇതോടൊപ്പം, കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും ഭരണകൂടം ചെയ്തുകൊണ്ടിരുന്നു. ഫോറന്‍സിക് പരിശോധനയില്‍, പെണ്‍കുട്ടിയില്‍ നിന്നെടുത്ത സാമ്പിളില്‍ പുരുഷബീജം കണ്ടെത്താനായില്ല എന്ന ന്യായം പറഞ്ഞ് ലൈംഗികാക്രമണം നടന്നിട്ടിലെന്ന് യു.പി സര്‍ക്കാര്‍ നിരന്തരം വാദിച്ചുകൊണ്ടിരുന്നു. ഫോറന്‍സിക് പരിശോധനയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത് ജവഹര്‍ലാല്‍ മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ്. സംഭവം നടന്ന് 11 ദിവസത്തിനുശേഷം എടുത്ത സാമ്പിള്‍ പരിശോധനക്ക് ഒരു വിലയുമില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച മുറിവുകളുടെ സ്വഭാവവും മറ്റും ജവഹര്‍ലാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
കേസ് പ്രതിരോധിക്കാന്‍ പ്രതികള്‍ കൂട്ടുപിടിക്കുന്നത് ‘ഇന്ത്യന്‍ സംസ്‌കാരത്തെ' ആണ്. ‘ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് മരുമകന് അമ്മാവന്‍മാരുടെ സാന്നിധ്യത്തില്‍ ഒരു സ്ത്രീയെ റേപ്പ് ചെയ്യാന്‍ സാധിക്കില്ല, പ്രത്യേകിച്ച് പകല്‍സമയത്ത്. തന്റെ ബന്ധുക്കള്‍ നോക്കിനില്‍ക്കെ, ‘നമ്മുടെ സംസ്‌കാരം’ അനുസരിച്ച്, ഒരു പുരുഷന്‍ സ്ത്രീയെ ബലാത്സംഗം ചെയ്യില്ല എന്നാണ് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചത്.

തനിക്കുനേരിടേണ്ടിവന്ന ആക്രമണത്തിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയും കുടുംബവും ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെ തുടരെത്തുടരെ ആക്രമിക്കപ്പെടുന്നതാണ് 2017ലെ ഉന്നാവോ കേസില്‍ കണ്ടത്. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗറും കൂട്ടരും ജോലിക്കാരന്റെ മകളെ റേപ്പ് ചെയ്യുകയായിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി പരാതിപ്പെട്ട ദേഷ്യത്തില്‍ 2018 ഏപ്രില്‍ അഞ്ചിന് ആ കുട്ടിയുടെ അച്ഛനെ എം.എല്‍.എയുടെ അനിയനും കൂട്ടരും ചേര്‍ന്ന് ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന് അവിടെയും ആക്രമണം നേരിടേണ്ടിവന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ നടന്ന വൈദ്യപരിശോധനയും അദ്ദേഹം നല്‍കിയ മൊഴിയും ആക്രമണത്തെ ശരിവെക്കുന്നതായിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് നീതിയാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്റെ വീടിനുമുമ്പില്‍ ഈ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ചികിത്സയിലിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും മരിച്ചു. തുടര്‍ന്നുവന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐയ്ക്കുവിട്ടതും പ്രതികള്‍ അറസ്റ്റിലായതും.

കേസുമായി മുന്നോട്ടുപോകുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയെ പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ക്ക് മതിയായ സുരക്ഷ ഭരണകൂടം ഒരുക്കിനല്‍കിയിരുന്നില്ല. അതിനുശേഷമാണ് പെണ്‍കുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിന് നേരെ നമ്പര്‍ പ്ലേറ്റ് മറച്ച ഒരു ട്രക്ക് ഇടിച്ചതും അവര്‍ക്ക് പരിക്കേറ്റതും. ഈ ആക്രമണത്തില്‍ കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ട്രക്ക് ഏതെന്നോ അക്രമി ആരെന്നോ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇനിയുമേറെയുണ്ട് ഹാഥ്റസ്എന്നും ഉന്നാവോയെന്നുമൊക്കെ അറിയപ്പെടുന്ന കേസുകള്‍. പ്രാദേശിക മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന, കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ പോകുന്ന അറിയപ്പെടാത്ത സംഭവങ്ങള്‍ വേറെയും.
ആണധികാരത്തിന്റെ പ്രകടനം മാത്രമല്ല യു.പിയിലടക്കം ആവർത്തിക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങള്‍. ഭയവും അരക്ഷിതത്വവും സൃഷ്ടിച്ച് കീഴാളരെ ചൊല്‍പ്പടയില്‍ നിര്‍ത്താനുള്ള ആയുധമാക്കിവരെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണത്തെ ഉപയോഗിക്കുന്നതും അതിന് സവര്‍ണ ഭരണകൂടം കൂടപിടിക്കുന്നതുമാണ് യു.പിയില്‍ കാണുന്നത്. ഹാഥ്റസിൽ തെളിവുനശിപ്പിക്കുന്നതിന് മൃതദേഹം ചുട്ടുകരിക്കാൻ ചുക്കാന്‍ പിടിച്ചത് പൊലീസും ജില്ലാ ഭരണകൂടവും തന്നെയാണ്.
പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് ഇരയായെന്ന് കുടുംബം ആവര്‍ത്തിയ്ക്കുമ്പോഴും റേപ്പ് നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതും അവിടുത്തെ ജനപ്രതിനിധികളാണ്. ‘പകുതി മാധ്യമങ്ങളൊക്കെ ഇപ്പോള്‍ തന്നെ പോയി, ബാക്കിയുള്ളവര്‍ നാളെപോകും, ഞങ്ങളേ ഇവിടെയുണ്ടാവൂ. ഇനി മൊഴിമാറ്റണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം' എന്നു പറഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ല മജിസ്‌ട്രേറ്റിനെയും നമ്മള്‍ അവിടെ കണ്ടു. ഇങ്ങനെ പെൺകുട്ടിയെയും കുടുംബത്തെയും നിരന്തരം ആക്രമിക്കുന്ന ഭരണസംവിധാനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഇതുപോലുള്ള അക്രമങ്ങള്‍ വ്യാപകമാകും, പ്രതികൾ സുരക്ഷിതരായി വിഹരിക്കും എന്ന ആശങ്ക ഏറുകയാണ്.
Also Read: പ്രതിയെ വിവാഹം കഴിച്ചാല്‍ ഇല്ലാതാകുമോ റേപ് എന്ന കുറ്റകൃത്യം
2019ലെ എന്‍.സി.ആര്‍.ബി ഡാറ്റ പ്രകാരം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും രജിസ്റ്റര്‍ ചെയ്തത് യു.പിയിലാണ്. 59,853 എണ്ണം. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നില്‍. കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണക്കേസുകളും യു.പിയില്‍ വളരെക്കൂടുതലാണ്.
ഭരണസംവിധാനം പ്രതികൾക്കൊപ്പം
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ ഭരണകൂടം അവകാശപ്പെട്ടത് ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായിരിക്കും ഇതെന്നാണ്. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നുമാത്രമല്ല, പ്രതികള്‍ക്കുവേണ്ടി ഭരണസംവിധാനം വരെ നിലകൊള്ളുന്നതും പിന്നീട് കണ്ടു.
2018ലായിരുന്നു റോയിറ്റേഴ്‌സ് നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്ത്യയെ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രാജ്യം ആയി റാങ്ക് ചെയ്തത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഒരുദിവസം 87 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ആ വര്‍ഷം 4,05,861 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2018ലേതുമായി ചെയ്യുമ്പോള്‍ 7% കേസുകളാണ് അധികം റിപ്പോര്‍ട്ടു ചെയ്തത്. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കേസുകളുടെ മാത്രം കണക്കാണിത്. പലകാരണങ്ങള്‍കൊണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നവ ഇതിലേറെയാണ്.
റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കേസുകളില്‍ തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടോ? റേപ്പ് കേസുകളിലെ ശിക്ഷാ നിരക്ക് വളരെ കുറവാണെന്നാണ് എന്‍.സി.ആര്‍.ബി കണക്ക് വ്യക്തമാക്കുന്നത്. 2018ലും 2019ലും ശിക്ഷിക്കപ്പെടുന്ന നിരക്ക് 30%ത്തില്‍ താഴെയായിരുന്നു. അതായത് 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ വെറും 30 കേസുകളില്‍പോലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. റേപ്പ് കേസുകളിലെ കുറഞ്ഞ ശിക്ഷാ നിരക്ക് ചൂണ്ടിക്കാട്ടി 90% കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ലെന്ന ആശങ്ക സുപ്രീം കോടതി വരെ പങ്കുവച്ചിരുന്നു. ഇതേ കോടതി തന്നെ അതിനുമുമ്പിലെത്തുന്ന കേസുകളില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ കഴിഞ്ഞദിവസം കണ്ടതാണ്. അന്വേഷണത്തിലെ പിഴവ്, അതിവേഗ കോടതികളുടെ അഭാവം, പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മുതല്‍ ഫോറന്‍സിക് ലാബുകളുടെ കുറവുവരെ ശിക്ഷാനിരക്ക് കുറയാന്‍ കാരണമാകുന്നുണ്ട്.
പുരുഷാധിപത്യ സമൂഹത്തിന്റെ നോട്ടത്തിലൂടെ ഇത്തരം സംഭവങ്ങള്‍ നോക്കിക്കാണുന്ന അന്വേഷണ സംവിധാനങ്ങളും ഭരണകൂടവും കോടതിയും ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് തുണയാവുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ സ്ത്രീകളെ തന്നെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന മനോഭാവമാണ് നിയമസംവിധാനങ്ങൾക്കുള്ളത്.

കത്തിച്ചപ്പോള്‍
ഇന്ത്യയിലെ ലൈംഗികാക്രമണ കേസുകളിലെ നീതിനിര്‍വഹണവുമായി ബന്ധപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് എന്ന എന്‍.ജി.ഒ 2017ല്‍ ഒരു പഠനം നടത്തിയിരുന്നു. ‘എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത്' എന്നു തുടങ്ങുന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്, ലൈംഗികാക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും വരെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരുന്നുവെന്നാണ്. എന്തിന് ‘അസമയത്ത്' പുറത്തിറങ്ങി? എന്തിന് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നു? എന്തിന് തനിച്ച് യാത്ര ചെയ്യുന്നു? തുടങ്ങി പുരുഷകാഴ്ചയില്‍ റേപ്പിനെ ന്യായീകരിക്കുന്ന അനേകം ചോദ്യങ്ങളിലൂടെയാണ് ആക്രമണത്തിന് ഇരയാവുന്ന ഓരോ പെണ്‍കുട്ടിയും കടന്നുപോകേണ്ടിവരുന്നത്. കേസുമായി മുന്നോട്ടുപോയാല്‍ ‘പെണ്ണിനാണ് നഷ്ടം' എന്ന ഉപദേശങ്ങളും വധഭീഷണിയുമൊക്കെയുണ്ടാവും. ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികളോട് ഏതുരീതിയില്‍ പെരുമാറണമെന്നും അവരെ എങ്ങനെ ചോദ്യം ചെയ്യണമെന്നതുമൊക്കെ സംബന്ധിച്ച് ശക്തമായ ചട്ടങ്ങളുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല.
യാഥാസ്ഥിതികത പങ്കിടുന്ന ഭരണകൂടം
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിന് ഒരുപ്രധാന കാരണമാണ് ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ യാഥാസ്ഥിതികത. സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയുമായും ബന്ധപ്പെട്ട സമൂഹത്തിലെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും അവരുടെ ‘ലൈംഗികത'യുമായി ബന്ധപ്പെട്ട കാര്യത്തില്‍ പഴയ അവസ്ഥയില്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ സമൂഹം. സ്ത്രീയുടെ ‘ചാരിത്ര്യ' ത്തെക്കുറിച്ച്മതബോധവും കുടുംബവ്യവസ്ഥയും യാഥാസ്ഥിതിക പൊതുബോധവും മുന്നോട്ടുവെക്കുന്ന മഹത്വവത്കരണങ്ങളെ അതേപടി പിന്തുടരുന്നവയാണ്ഭരണകൂടവും നീതിന്യായസംവിധാനങ്ങളുമെല്ലാം.
അതുകൊണ്ടുതന്നെ ഇതുപോലുള്ള കേസുകളില്‍ നീതിയ്ക്കുവേണ്ടി പോരാടുന്ന സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്നോ ഭരണകൂടത്തില്‍ നിന്നോ നീതിന്യായ സംവിധാനങ്ങളില്‍ നിന്നോ വലിയ തോതിലുള്ള പിന്തുണ ലഭിക്കാറില്ല. ആക്രമണത്തെ അതിജീവിക്കാന്‍ പെൺകുട്ടികളെ ശക്തമായി പിന്തുണയ്ക്കുന്ന സംവിധാനം ഇവിടെ ഇല്ലാത്തിടത്തോളം കാലം ഹാഥ്റസിലേതുപോലെ പെണ്‍കുട്ടികള്‍ക്ക് നീതിയ്ക്കുവേണ്ടി വീണ്ടും നിലവിളിക്കേണ്ടിവരും.

എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 05, 2022
35 Minutes Watch
സിദ്ദിഹ
Sep 21, 2022
2 minutes Read
റിദാ നാസര്‍
Aug 29, 2022
8 Minutes Watch