എം.ബി. രാജേഷിന്റെ റൂളിങ്:
വാക്കുകൾ വിലക്കപ്പെടുന്ന കാലത്തെ
വാക്കുകളുടെ രാഷ്ട്രീയം
എം.ബി. രാജേഷിന്റെ റൂളിങ്: വാക്കുകൾ വിലക്കപ്പെടുന്ന കാലത്തെ വാക്കുകളുടെ രാഷ്ട്രീയം
സ്ത്രീകള്‍ , ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്ജന്ററുകള്‍, പ്രാന്തവത്കൃത വിഭാഗങ്ങള്‍ , ആദിവാസി വിഭാഗങ്ങള്‍, മത-ഭാഷാ ന്യൂനപക്ഷങ്ങള്‍, പിന്നാക്കപ്രദേശങ്ങള്‍ എന്നിങ്ങനെ വൈവിധ്യ പൂര്‍ണമായ ജനവിഭാഗങ്ങളേയും പ്രദേശങ്ങളെയും സംബന്ധിക്കുന്ന ചര്‍ച്ചകളില്‍ നിയമസഭ പ്രകടിപ്പിക്കുന്ന സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും പൊതുസമൂഹം സാകൂതം നിരീക്ഷിക്കുന്നുണ്ട്. ഒരോ നോക്കും, വാക്കും, പ്രയാഗവും, പ്രകടനവും, ശരീരഭാഷയും സൂക്ഷ്മവിശകലനങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. അനുനിമിഷം ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവ്യവഹാര പ്രക്രിയയില്‍ നിന്ന് നിയമ നിര്‍മ്മാണസഭയെങ്കിലും വ്യത്യസ്തമായ ഒരു മാതൃക അവതരിപ്പിക്കേണ്ടതുണ്ട്. അതിലേക്ക് ദിശാസൂചിയാവുന്ന പൊളിറ്റിക്കല്‍ കറക്ട്നസിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍ മുന്നോട്ടുവെച്ചതിന്, ‘ഹാറ്റ്‌സ് ഓഫ് ഓണറബിള്‍ സ്പീക്കര്‍.’
25 Jul 2022, 11:12 AM
കഴിഞ്ഞ നിയമസഭാ സെഷനിലെ ശ്രദ്ധേയവും പുരോഗമനപരവുമായ ഇടപെടലുകളില്‍ ഒന്ന്, സഭയില്‍ ഏറെയൊന്നും സംസാരിക്കാന്‍ സാഹചര്യമില്ലാത്ത സ്പീക്കറുടേതായിരുന്നു. സ്പീക്കര്‍ എം.ബി. രാജേഷ് നടത്തിയ റൂളിംഗ് സഭയുടെ ചരിത്രത്തിലെ അന്തസുറ്റ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. അത് സ്വയം നവീകരണത്തിനും സഭാ നവീകരണത്തിനും വഴി തുറക്കുന്നതും സംവാദങ്ങളിലുണ്ടാവേണ്ട പൊളിറ്റിക്കല്‍ കറക്റ്റ്നസിനെ ഓര്‍മിപ്പിക്കുന്നതുമായിരുന്നു. നിയമനിര്‍മ്മാണ സഭകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട നീതിബോധത്തിന്റെയും മൂല്യവ്യവസ്ഥയുടേയും ശബ്ദമായി പൊതുസമൂഹം സ്പീക്കറുടെ റൂളിംഗിനെ വിലയിരുത്തുന്നു. നിയമസഭയുടെ സ്വതന്ത്ര- നിഷ്പക്ഷ പ്രതിനിധി എന്ന നിലയില്‍ സ്പീക്കറുടെ പദവിയെയും നിയമസഭയുടെ ജനാധിപത്യസംവാദ പാരമ്പര്യത്തെയും റൂളിംഗ് പ്രതീകവല്‍ക്കരിക്കുന്നു. ഒപ്പം, സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ കേരള നിയമസഭയ്ക്ക് തിരുത്തലുകള്‍ക്കുള്ള അവസരം കൂടിയായി മാറുകയും ചെയ്യുന്നു.
അംഗങ്ങൾക്കും വേണം, സ്വയം തിരുത്തലും നവീകരണവും
സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗിൽനിന്ന്: സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതെന്ന് പൊതുവില്‍ അംഗീകരിച്ച ചില വാക്കുകളുണ്ട്. "അണ്‍പാര്‍ലമെന്ററി' ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ പോലും ചില വാക്കുകള്‍ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വായ്‌മൊഴികള്‍ എന്നിവ ഇന്ന് ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.
മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, ചെയ്യുന്ന തൊഴില്‍, പരിമിതികള്‍, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, അംഗപരിമിതര്‍, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല.
ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ടെന്നും എല്ലാവരും ഓര്‍ക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്.
സഭയുടെ ഇന്‍ക്ലൂസീവ്‌നെസ്
പാര്‍ലമെന്റായാലും, നിയമസഭയായാലും പ്രതിനിധീകരിക്കുന്നത് സമൂഹത്തെത്തന്നെയാണ്. അതായത്, നിയമനിര്‍മ്മാണസഭ സമൂഹത്തിന്റെ ‘റിഫ്ലക്റ്റിങ്ങ് മിറര്‍’ ആവുന്നുവെന്നര്‍ത്ഥം. ചട്ടങ്ങളുടേയും വ്യവസ്ഥകളുടേയും, യാന്ത്രിക നിര്‍വഹണ സ്ഥലമെന്ന നിലയില്‍ നിന്നു മാറി സഭയെ ജൈവികമായ ഒന്നാക്കി മാറ്റുന്നത് കാലാനുസൃതമായ വ്യാഖ്യാനങ്ങളും തിരുത്തലുകളുമാണ്. സഭയുടെ ഡിഗ്‌നിറ്റിയും ഡെക്കോറവും രൂപപ്പെടുന്നത് വ്യത്യസ്ത കാലങ്ങളിലെ വ്യത്യസ്ത വിശകലനങ്ങളിലൂടെയാണ്. കാര്യക്ഷമവും, സുതാര്യവും, പ്രതിബദ്ധവുമായ നിയമനിര്‍മ്മാണസഭയെന്നത് പ്രാതിനിധ്യ ജനാധിപത്യക്രമത്തിന്റെ അടിത്തറയാണ്. അപരിമിതവും ഏകപക്ഷീയവുമായ അധികാര പ്രമത്തതയിലൂടെ എക്‌സിക്യൂട്ടീവ് സഞ്ചരിക്കുന്നുവെന്നു വന്നാല്‍ അതിന് തടയിടേണ്ടത് നിയമനിര്‍മാണസഭയാണ്. ചോദ്യങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ, നിയമങ്ങള്‍ക്ക് അനുമതി നല്‍കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിലൂടെ, ധനപരമായ നിയന്ത്രണങ്ങളിലൂടെ നിയമ നിര്‍മ്മാണ സഭ എക്‌സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നുണ്ട്. അതിന് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് നിര്‍ഭയമായും, സ്വതന്ത്രമായും, കാര്യക്ഷമമായും സഭയില്‍ ഇടപെടാന്‍ കഴിയേണ്ടതുണ്ട്. സഭ്യതയുടെ അതിര്‍ വരമ്പ് ലംഘിക്കാതെ അംഗങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമെന്ന പാര്‍ലമെന്ററി പ്രിവിലേജ് അങ്ങനെയല്ലാതായി മാറുന്നുണ്ടോയെന്ന ചോദ്യമാണ് സ്പീക്കര്‍ എം.ബി. രാജേഷ് ഉന്നയിച്ചത്. നിയമ നിര്‍മാണ സഭകള്‍ നിരന്തരമായ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുണ്ട്.
അപ്രസക്തവും അനാരോഗ്യകരവും അണ്‍പാര്‍ലമെന്ററിയുമായ വാക്കുകളും പ്രയോഗങ്ങളും സഭാരേഖയില്‍ നിന്ന് നീക്കം ചെയ്‌തോ, ശാസിച്ചോ, അനുചിതമായി പെരുമാറുന്ന അംഗത്തെ പുറത്താക്കിയോ അല്ല സഭയുടെ അച്ചടക്കമുറപ്പു വരുത്തേണ്ടതെന്നും ആത്മവിമര്‍ശനപരമായി സ്വാഭാവികമായി ഉണ്ടായിവരേണ്ട ഒന്നാണെന്നും പറയുമ്പോള്‍ ജനാധിപത്യവ്യവസ്ഥയുടെ ആന്തരിക പ്രത്യേകതയായ നവീകരണത്തിലേക്കാണ് അത് ഊന്നുന്നത്. നിയമനിര്‍മ്മാണസഭ ഉള്‍ക്കൊള്ളുന്ന ഇന്‍ക്ലൂസീവ്‌നെസിനെ പ്രതീകവല്‍ക്കരിക്കുന്ന ഭാഷയും പ്രയോഗങ്ങളും ആശയങ്ങളും സംരക്ഷിക്കാന്‍ ജാഗരൂകനായിരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കുമ്പോള്‍ അത് ജനാധിപത്യ പ്രക്രിയയെ സംബന്ധിക്കുന്ന ചില പുതുപ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നുണ്ട്.
സ്പീക്കറുടെ റോള്‍
പ്രതിപക്ഷമില്ലാതെ ജനാധിപത്യമില്ല എന്ന ഐവര്‍ ജന്നിംഗ്‌സിന്റെ വാക്കുകള്‍ വിയോജിപ്പിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന പ്രഖ്യാപനമായി മാറുന്നുണ്ട്: "In a parliamentary democracy the majority party , while claiming that it has a mandate from the people to govern the country for a stipulated period , recognizes the fact that the opposition also represents a section of public opinion . As such the opposition is not suppressed or disregarded , but is given every opportunity to point out where the government is in wrong'.
പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില്‍ സ്പീക്കറുടെ ഓഫീസിന് പ്രത്യേക പ്രാധാന്യമുണ്ട്. ലോക്‌സഭയിലായാലും നിയമസഭകളിലായാലും സഭയ്ക്കുവേണ്ടി സംസാരിക്കുന്നതും സഭയുടെ നടപടിക്രമങ്ങളില്‍ ജനാധിപത്യവും സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതും സ്പീക്കറാണ്.ഭരണീയര്‍ക്കും പ്രതിപക്ഷത്തിനുമിടയിലെ ഇന്റര്‍ഫേസായി വര്‍ത്തിക്കുന്ന ഓഫീസ് എന്ന നിലയില്‍ സ്പീക്കര്‍ കക്ഷിരാഷ്ട്രീയത്തിനതീതനായിരിക്കണമെന്ന ചിന്ത രാഷ്ട്രീയചിന്തകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. മറ്റിടങ്ങളിലെപ്പോലെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്ന സ്പീക്കര്‍മാരുടെ കീഴ്വഴക്കം ഇന്ത്യയില്‍ വികസിച്ചിട്ടില്ല. പാര്‍ട്ടി അംഗത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സക്രിയമായ നിഷ്പക്ഷത നിലനിര്‍ത്തുകയെന്നതാണ് ഇന്ത്യയില്‍ കണ്ടുവരുന്ന രീതി. ലോക്‌സഭാ സ്പീക്കറായശേഷം തന്റെ പാര്‍ട്ടി അംഗത്വം രാജിവെച്ച നീലം സഞ്ജീവ റെഡ്ഢിയാണ് ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചത്. പാര്‍ട്ടി അംഗത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും, പ്രിസൈഡിംഗ് ഓഫീസര്‍ എന്ന നിലയില്‍ സ്പീക്കര്‍ സഭയുടെ മുഖമാണ്. വിപുലമായ അര്‍ത്ഥത്തില്‍ സഭാംഗങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും സംരക്ഷിക്കുന്നതിലൂടെ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും തന്നെയാണ് അദ്ദേഹം പ്രതീകവല്‍ക്കുന്നത്. പ്രതിപക്ഷത്തെ ഒറ്റപ്പെട്ട ഒരംഗത്തിന്റെ അഭിപ്രായ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പരിരക്ഷയും സഭാംഗമെന്ന പ്രിവിലേജുമുള്‍പ്പെടെ മാനിക്കേണ്ടതുണ്ടെന്ന നിലപാടാണത്. കേവലമൊരു മോഡറേറ്ററോ, ഫെസിലിറ്റേറ്ററോ എന്നതിനപ്പുറം ഇത്തരം സൂക്ഷ്മമായ രാഷ്ട്രീയബോധ്യം മുന്നോട്ടുവയ്ക്കുമ്പോഴാണ് സ്പീക്കര്‍ പ്രതിപക്ഷത്തിനുള്‍പ്പെടെ, ആദരിക്കപ്പെടുന്ന പദവിയായി മാറുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായതുപോലെ ചില പ്രത്യേക വാക്കുകളുടെയും പ്രയോഗങ്ങളുടെയും നിരോധനത്തിലൂടെയല്ല സഭയുടെ അച്ചടക്കം ഉറപ്പുവരുത്തേണ്ടത് എന്ന തിരിച്ചറിവ് ജനാധിപത്യത്തില്‍ പ്രധാനമാണ്. സ്പീക്കര്‍ എം.ബി രാജേഷ് നടത്തിയ റൂളിംഗ് നൈതികതയുടേയും, സുതാര്യതയുടേയും, പ്രതിബദ്ധതയുടേയും സാക്ഷ്യപത്രമാവുന്നത് ഈയൊരു സാഹചര്യത്തിലാണ്.
നിയമനിര്‍മ്മാണ പ്രക്രിയ ദുര്‍ബലമാക്കപ്പെടരുത്

ചോദ്യാത്തര വേളകളിലും ശൂന്യവേളയിലെ ചര്‍ച്ചയിലും പങ്കെടുക്കുന്ന താല്പര്യം അംഗങ്ങള്‍ നിയമ നിര്‍മ്മാണവേളയില്‍ പ്രകടിപ്പിക്കുന്നില്ല എന്നൊരു നിരീക്ഷണം പാര്‍ലമെന്റിനേയും നിയമനിര്‍മ്മാണ സഭകളെയും സംബന്ധിച്ച് പൊതുവേയുണ്ട്. നിയമ നിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാന ചുമതലയെന്ന് സഭാംഗങ്ങള്‍ മിക്കപ്പോഴും മറന്നു പോകുമ്പാഴാണ് ജുഡീഷ്യല്‍ ആക്ടിവിസമെന്ന സംജ്ഞ രാഷ്ട്രവ്യവഹാര പ്രക്രിയയിലേക്കു കടന്നുവരുന്നത്. മോണ്ടസ്‌ക്യൂ ഉള്‍പ്പെടെയുള്ള രാഷ്ട്രീയചിന്തകര്‍ മുന്നോട്ടു വെച്ച, ജനാധിപത്യത്തിന്റെ സുഗമസഞ്ചാരത്തിന് അനുപേക്ഷണീയമായ അധികാര വിഭജന സിദ്ധാന്തത്തിന്റെ വിപരീതമാണത്. നിയമ നിര്‍മ്മാണമെന്ന കടമ പാര്‍ലമെന്റും, നിയമനിര്‍വഹണമെന്ന ഉത്തരവാദിത്തം എക്‌സിക്യൂട്ടീവും, നിയമ വ്യാഖ്യാനമെന്ന ജോലി ജുഡീഷ്യറിയും ഏറ്റെടുക്കുന്നതിനു പകരം എക്‌സിക്യൂട്ടീവോ, ജുഡീഷ്യറിയോ നിയമ നിര്‍മ്മാണാധികാരത്തിലേക്ക് കടന്നുകയറുന്നത് ജനാധിപത്യ വിരുദ്ധമാണ്. നിയമനിര്‍മ്മാണ സഭകളുടെ ശക്തി ചോരുന്നത് ഭരണവ്യവസ്ഥകളെ വ്യക്തി കേന്ദ്രീകൃത വ്യവസ്ഥകളിലേക്കും ആധിപത്യ സമീപനങ്ങളിലേക്കുമാണ് നയിക്കുക.
ഇന്ത്യയില്‍ സമീപകാലത്ത് പാസാക്കപ്പെട്ട നിയമങ്ങളിലേറെയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തവയാണ്. ഇനി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ക്ക് പര്യാപ്തമായ ചര്‍ച്ചാസമയം ഉണ്ടായിട്ടുമില്ല. ഓര്‍ഡിനന്‍സുകളിലൂടെ നിയമനിര്‍മ്മാണ പ്രകിയ ദുര്‍ബലമാക്കപ്പെടുന്ന സാഹചര്യവും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നു. കൂറുമാറ്റത്തിന്റെയും, കുതിരക്കച്ചവടത്തിന്റെയും , നിലപാടു രാഹിത്യത്തിന്റെയും അസംബന്ധ നാടകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ അപഹാസ്യമാക്കി മാറ്റുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണ സഭകളുടെ വ്യക്തിത്വം കാത്തുപുലര്‍ത്തേണ്ടതുണ്ട്. സ്ത്രീകള്‍ , ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്ജന്ററുകള്‍, പ്രാന്തവത്കൃത വിഭാഗങ്ങള്‍ , ആദിവാസി വിഭാഗങ്ങള്‍, മത-ഭാഷാ ന്യൂനപക്ഷങ്ങള്‍, പിന്നാക്കപ്രദേശങ്ങള്‍ എന്നിങ്ങനെ വൈവിധ്യ പൂര്‍ണമായ ജനവിഭാഗങ്ങളേയും പ്രദേശങ്ങളെയും സംബന്ധിക്കുന്ന ചര്‍ച്ചകളില്‍ നിയമസഭ പ്രകടിപ്പിക്കുന്ന സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും പൊതുസമൂഹം സാകൂതം നിരീക്ഷിക്കുന്നുണ്ട്. ഒരോ നോക്കും, വാക്കും, പ്രയാഗവും, പ്രകടനവും, ശരീരഭാഷയും സൂക്ഷ്മവിശകലനങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. അനുനിമിഷം ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവ്യവഹാര പ്രക്രിയയില്‍ നിന്ന് നിയമ നിര്‍മ്മാണസഭയെങ്കിലും വ്യത്യസ്തമായ ഒരു മാതൃക അവതരിപ്പിക്കേണ്ടതുണ്ട്. ഒരുപക്ഷേ സഹിഷ്ണുതയുടേയും, പരസ്പര ബഹുമാനത്തിന്റെയും , സഹഭാവത്തിന്റേയും ജനാധിപത്യപരവും തുറന്നതുമായ സംവാദങ്ങളുടേയും ഒരു പ്രതലം. നമ്മുടെ വിദ്യാര്‍ഥികള്‍ക്കും , യുവജനങ്ങള്‍ക്കും , രാഷ്ട്രീയപ്രക്രിയയെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. അതിലേക്ക് ദിശാസൂചിയാവുന്ന പൊളിറ്റിക്കല്‍ കറക്ട്നസിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍ മുന്നോട്ടുവെച്ചതിന്, ‘ഹാറ്റ്‌സ് ഓഫ് ഓണറബിള്‍ സ്പീക്കര്‍.’
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
എം.ബി. രാജേഷ്
Dec 19, 2022
3 Minutes Read
എം.ബി. രാജേഷ്
Dec 17, 2022
46 Minutes Watch
എം.ബി. രാജേഷ്
Nov 28, 2022
5 Minutes Read
എം.ബി. രാജേഷ്
Oct 31, 2022
6 Minutes Read
എം.ബി. രാജേഷ്
Oct 20, 2022
5 Minutes Read
Truecopy Webzine
Aug 23, 2022
3 Minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read