വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

വീട്ടിൽ പ്രസവം പ്രോത്സാഹിപ്പിക്കുന്ന വിഭാഗങ്ങൾ കുട്ടികൾക്കുള്ള വാക്സിനേഷൻ നടത്തുന്നത് എതിർക്കുന്നതായും കണ്ടുവരുന്നു. ഡിഫ്തീരിയ പോലെ നാടുകടത്തിയ രോഗങ്ങൾ തിരിച്ചുവന്ന് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയും ഇതിന്റെ കൂടെ ചേർത്തുവായിക്കേതുണ്ട്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കമ്മാപ്പ കെ.എ എഴുതിയ ലേഖനം.

വീട്ടിൽ പ്രസവിക്കുന്നത് കുറ്റകരമാണോ എന്ന ചോദ്യത്തിന് അല്ല എന്നു തന്നെയാണ് ഉത്തരം. കോഴിക്കോട്ട് അഭ്യസ്​തവിദ്യരായ ഒരു ദമ്പതികൾക്ക് വീട്ടിൽ ജനിച്ച കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടായപ്പോൾ പലരും ഈ ചോദ്യം ചോദിച്ചു. വീട്ടിലെ പ്രസവം നിയമവിരുദ്ധമല്ല. എന്നാൽ അപകടകരമാണ് അമ്മയ്ക്കും കുഞ്ഞിനും എന്നാണുത്തരം.

എന്റെ അമ്മൂമ്മയുടെ 12 പ്രസവം വീട്ടിലായിരുന്നു, പശുവും ആടുമൊക്കെ ആശുപത്രിയിൽ പോയിട്ടാണോ പ്രസവിക്കുന്നത് എന്നൊക്കെയാണ് ചില പണ്ഡിത ശിരോമണികളുടെ ചോദ്യം. പ്രസവം എല്ലാം ആശുപത്രിയിലായതുകൊണ്ടാണ് മാതൃമരണനിരക്ക് കുറഞ്ഞത് എന്ന് ഇവർ വിസ്​മരിക്കുന്നു.

1947- ൽ ഒരുലക്ഷം പ്രസവം നടക്കുമ്പോൾ 2000 മാതൃമരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത് കേവലം 19 ആണ് കേരളത്തിൽ. ഇന്ത്യ മുഴുവൻ എടുത്താൽ 97-ഉം. മാതൃമരണനിരക്കും ശിശുമരണ നിരക്കും ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് പ്രസവങ്ങൾ ആശുപത്രിയിലേക്ക് മാറിയതുകൊണ്ടാണ്.

മറ്റു ചിലർ പറയും ഗർഭം ഒരു രോഗമല്ല. അത് മാസമുറപോലെയുള്ള ഒരു കാര്യമല്ലേ എന്ന്. ശരിയാണ്. ഗർഭം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. എന്നാൽ അത് എപ്പോഴാണ് അസ്വാഭാവികമാകുക എന്നതാണ് പ്രധാനം. അത് കൃത്യസമയത്ത് കണ്ടുപിടിച്ച് വേണ്ട ഇടപെടലുകൾ നടത്തുക എന്നതാണ് ഗർഭകാല പരിശോധനയുടെ പ്രാധാന്യം.

നോർമൽ പ്രസവം എന്നത് നാം ധാരാളം ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പ്രശ്നവുമില്ലാതെ സ്വാഭാവിക രീതിയിൽ പ്രസവിക്കുന്നതാണ് നോർമൽ ഡെലിവറി. പ്രസവം കഴിഞ്ഞതിനുശേഷം മാത്രമേ നോർമൽ എന്ന വാക്ക് ഉപയോഗിക്കാൻ പറ്റൂ എന്നുള്ളതാണ് സത്യം. പ്രസവവേദന വന്നുകഴിഞ്ഞാൽ ഏതു പോയിൻ്റിലും കുഴപ്പങ്ങൾ വരാം, അമ്മയ്ക്കും കുഞ്ഞിനും. അങ്ങനെ വന്നാൽ ഉടനെ വേണ്ട നടപടിയെടുക്കാൻ ആശുപത്രിയിൽ മാത്രമേ കഴിയുകയുള്ളൂ. അതാണ് ആശുപത്രി പ്രസവങ്ങളുടെ പ്രാധാന്യം.

സാമാന്യബുദ്ധിയുള്ളവരെ പേടിപ്പിക്കുന്ന ഒരു പുതിയ ട്രെൻഡ് കേരളത്തിൽ ഉണ്ടായിവരുന്നുണ്ട്. വീട്ടിൽ പ്രസവിക്കുന്നത് മഹത്വവൽ ക്കരിച്ച് കൂടുതൽ ആൾക്കാരെ ഇതിനു പ്രേരിപ്പിക്കുന്ന ചില വിവരദോഷികൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. ആ വലയിൽ പെട്ട് വീടുകളിലെ പ്രസവം കേരളത്തിൽ കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് ഒരു സഹോദരി ഇത്തരത്തിൽ വീട്ടിൽവെച്ച് പ്രസവിപ്പിക്കാനുള്ള ശ്രമത്തിൽ അമ്മയും കുഞ്ഞും മരിച്ചത് മറക്കാൻ സമയമായിട്ടില്ല. അതിനുമുൻപ് മഞ്ചേരിയിലും ഇത്തരം മരണമുണ്ടായി.

ഇത്തരത്തിൽ വീട്ടിൽ പ്രസവം പ്രോത്സാഹിപ്പിക്കുന്ന വിഭാഗങ്ങൾ കുട്ടികൾക്കുള്ള വാക്സിനേഷൻ നടത്തുന്നത് എതിർക്കുന്നതായും കണ്ടുവരുന്നു. ഡിഫ്തീരിയ പോലെ നാടുകടത്തിയ രോഗങ്ങൾ തിരിച്ചുവന്ന് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയും ഇതിന്റെ കൂടെ ചേർത്തുവായിക്കേതുണ്ട്.

ഇത്തരം അശാസ്​ത്രീയ പ്രവണതകൾ പ്രചരിപ്പിക്കുന്നത് ചില സമാന്തര ചികിത്സക്കാരാണ്. ഏതായാലും ഇത്തരം അശാസ്​ത്രീയ പ്രവണതകൾ പ്രചാരണം കൊണ്ടും നിയമനിർമ്മാണം കൊണ്ടും നേരിട്ടേ പറ്റൂ. അല്ലെങ്കിൽ ആരോഗ്യ രംഗത്ത് കേരളം നേടിയ പുരോഗതി നമുക്ക് കൈവിട്ടുപോകും, തീർച്ച.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments