മനുഷ്യരല്ലാത്ത എത്രയോ സസ്തനികൾ പരസഹായം കൂടാതെ ഒന്നിലധികം ശിശുക്കൾക്ക് ജന്മം നൽകുന്നുല്ലോ. എന്നാൽ നമുക്ക് പ്രസവം വളരെയധികം ആധിയും ആശങ്കയും ഉണ്ടാക്കുന്നു. ഒരു കീറപ്പായും രണ്ടു പഴന്തുണിക്കഷണങ്ങളുമുണ്ടെങ്കിൽ പ്രസവം വളരെ സുഖമായി നടക്കും എന്ന് പലരും അവകാശപ്പെടാറുണ്ട്.
ഈ സംഭവം 1955-ലെ എന്റെ നേരനുഭവമാണ്. അന്നെനിക്ക് അഞ്ചു വയസ്സു പ്രായം. അമ്മ മരിച്ചു പോയതിനാൽ രാത്രി 8 മണിക്ക് കൊച്ചിയിൽനിന്ന് കടയടച്ച് പൊതിച്ചോറുമായി അച്ഛൻ വരുന്നതുവരെ അടുത്ത വീട്ടിലായിരുന്നു എന്റെ അഭയം. അവിടത്തെ മാധവിയമ്മയായിരുന്നു എന്റെ സർവവും. അവർ എന്നെ പൊന്നുപോലെയാണ് സംരക്ഷിച്ചിരുന്നത്. അവരുടെ മൂത്തമകൾ ശാരദേച്ചി പ്രസവത്തിനായി എത്തിയിട്ട് മൂന്നുമാസമായി. ഒരു ദിവസം രാവിലെ വേദന തുടങ്ങിയ സമയം മുതൽ നടുവിലത്തെ ചെറിയ ചാണകം മെഴുകിയ നിലത്ത് പായയിൽ കിടന്ന് അവർ കരയാൻ തുടങ്ങി. മാധവിയമ്മ വൈകുംവരെ കാത്തു, പിന്നീട് വയറ്റാട്ടി ദേവു അമ്മയെ ആളയച്ചു വരുത്തി. അവരും വളരെ ശ്രമിച്ചു. എന്നിട്ടും പ്രസവിക്കാതായപ്പോൾ അവർ അതിന്റെ കാരണം കണ്ടെത്തി. പ്രേതബാധയാണ് പ്രസവം വൈകിപ്പിക്കുന്നത്. പ്രേതമകറ്റാനായി ചിരട്ടക്കനൽ മൺചട്ടിയിലിട്ട് ആദ്യം മുളകും പിന്നീട് ഒണക്ക മീനും പുകച്ചുതുടങ്ങി. ഇടയ്ക്കിടയ്ക്ക് പ്രേതത്തോട് പോകുമോ പോകുമോ എന്ന് ഉറക്കെ ചോദിക്കാനും അട്ടഹസിക്കാനും തുടങ്ങി. അവിടമാകെ മീനിന്റെ കരിഞ്ഞ മണം പരന്നു.
വീണ്ടും പ്രസവം നീണ്ടു. രാത്രിയായി. അടികൊള്ളാതെ പ്രേതം പോകില്ലെന്ന് ദേവു അമ്മ പ്രവചിച്ചു. നേരിയ പുളിവടി വെട്ടിക്കൊണ്ടുവന്ന് പലതവണ ശാരദേച്ചിയെ തലങ്ങും വിലങ്ങും അടിച്ചു. ഒഴിഞ്ഞുപോ ഒഴിഞ്ഞുപോ എന്നലറി. അവസാനം കാര്യം പിടികിട്ടി. പ്രേതം മറ്റാരുമല്ല, ആ ഗർഭിണിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അമ്മയാണ്. അത്രയും സ്നേഹം കൊണ്ടാണ് ഒഴിഞ്ഞുപോവാത്തത്. ആ പ്രസവത്തിൽ രാത്രി വളരെ വൈകി ചാപിള്ള ജനിച്ചു.
എന്നെ രാപകൽ സംരക്ഷിച്ചതിന് എന്റെ അമ്മ നൽകിയ സമ്മാനമായിരുന്നു ആ ചാപിള്ള എന്ന് തികഞ്ഞ അന്ധവിശ്വാസികളായ ആ വീട്ടുകാർ ഞെട്ടലോടെ മനസ്സിലാക്കി. കൂടുതൽ സ്നേഹമുള്ള പ്രേതം പെട്ടെന്നു ഒഴിഞ്ഞുപോകില്ലത്രേ. അത്രമാത്രം സ്നേഹിച്ച് എന്നെ സംരക്ഷിച്ചിരുന്ന വീട്ടുകാർ എന്നെന്നേക്കും ഞങ്ങളുടെ ശത്രുക്കളായി മാറി എന്ന കാര്യം ഇന്നും എന്നെ വേദനിപ്പിക്കുന്നു.

▮
കത്തുന്ന വെയിലത്തും, ചിലപ്പോൾ മരത്തണലിലും കാർ നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നവരെ നാം പലപ്പോഴും കാണാറുണ്ട്. ഇത്തരത്തിലുള്ള ഒരു കാർ തീപിടിച്ചു നശിക്കുകയും അകത്തുള്ളയാൾ വഴിപോക്കരുടെ സഹായത്താൽ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്ത ഒരു സംഭവം കഴിഞ്ഞദിവസം ദിനപ്പത്രത്തിൽ കണ്ടു.
ഓടുന്ന വാഹനത്തിന്റെ ഗ്രില്ലുകളിൽക്കൂടിയും ബോണറ്റിനുള്ളിൽ കറങ്ങുന്ന പങ്കയുടെ പ്രവർത്തനം മൂലവുമാണ് എൻജിൻ തണുക്കുന്നത്. പെട്രോളും ഡീസലും മാത്രമല്ല ഉള്ളിലുള്ള റബ്ബർക്കുഴലുകളും വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളാണ്. വണ്ടി നിർത്തിക്കഴിഞ്ഞാൽ ബോണറ്റിലേക്കുള്ള വായുസഞ്ചാരം ഇല്ലാതാകുന്നു. വെയിലിൽ നിർത്തിയ കാറാണെങ്കിൽ ചൂട് എത്രയോ ഇരട്ടി വർദ്ധിക്കും. റേഡിയേറ്ററിൽ വെള്ളം കുറവെങ്കിൽ തീപിടുത്തത്തിനുള്ള സാധ്യത പിന്നേയും കൂടുന്നു. എൻജിൻ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് തീപിടി ക്കുന്ന ഗ്യാസുമാണ്.
മുൻവശത്തെ ഗ്രില്ലുകൾ മറയ്ക്കും വിധത്തിൽ ബാനറുകൾ കെട്ടിയും അലങ്കാര വസ്തുക്കൾ പിടിപ്പിച്ചും എന്തിന് ജനറേറ്റർ വരെ മുന്നിൽ കെട്ടിവച്ചും വാഹനങ്ങൾ ഓടിക്കാറുണ്ട്. അധികാരികളെല്ലാം ഇത് കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ഡ്രൈവിങ് ലൈസൻസ് കൊടുക്കുന്നതിനു മുൻപ് മോട്ടോർ വാഹനങ്ങളുടെ പ്രവർത്തനരീതി വാഹന ഉടമകളെ നിശ്ചയമായും പഠിപ്പിക്കേതുണ്ട് എന്ന വസ്തുതക്കാണ് ഇവ അടിവരയിടുന്നത്.
ഊർജ്ജസംരക്ഷണത്തിെൻ്റ ആവശ്യകത പണം ചെലവിട്ട് പ്രചരിപ്പിക്കുന്ന നാട്ടിൽ ഊർജ്ജത്തിന്റെ അമിതോപയോഗവും ധൂർത്തും ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് വിധിവൈപരീത്യം.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
