കെ.എസ്​. രതീഷ്​

ആ അണുവെന്നെ പൂട്ടിയിട്ടതും ഈ കഥവന്നെന്നെ തുറന്നു വിട്ടതും...!

കോവിഡിന്റെ രണ്ട് തരംഗങ്ങൾക്കിടയിൽ ഒരു കഥാസമാഹാരം വന്നു. അത് അയാളുടെ ഭാര്യ അടുക്കളയിൽ വച്ച് പ്രകാശനവും നടത്തി. വീടൊക്കെ എത്ര വലിയ വേദിയാണെന്ന് ടിയാനിപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

നിങ്ങളെപ്പോലെ എന്നെയും കോവിഡ് മഹാമാരി പിടികൂടിയിരുന്നു. എന്തുകൊണ്ടോ ഇതുവരെ ഞാൻ പോസിറ്റീവ് ആയില്ല. അതോ അത് വന്നു പോയോ?. തങ്കമ്മ നാടാത്തി പറയുന്നതുപോലെ ‘നമ്മക്കെക്കെ ഏത്തര പ്രാവശ്യം അത് വന്നുകാണും'.
എന്തായാലും രണ്ട് കുത്തിവയ്പ്പിനിടയിൽ ഞാൻ ഒരു തിരഞ്ഞെടുപ്പ് ജോലി, വാർഷിക പരീക്ഷ ജോലി, രണ്ട് മൂല്യനിർണയ ക്യാമ്പ് ഒക്കെ കടന്നുപോയി. വീട്ടിലിനി കുത്തിവയ്‌പ്പെടുക്കാൻ ഒരു നാലു വയസുകാരനും നാലാം ക്ലാസുകാരനും മാത്രം. ഈ അടച്ചിട്ട കാലത്തെ ഓർമയിൽ ഒരുപാടനുഭവങ്ങൾ എനിക്കുമുണ്ട്. അതിൽ വീർപ്പുമുട്ടുന്ന ഒരപ്പനും അദ്ധ്യാപകനും കഥാകൃത്തും ഫുട്ബോൾ പ്രേമിയും യാത്രക്കാരനും ഒക്കെയുണ്ട്. അവരോട് ചിലത് ചോദിക്കാനും പറയാനുമാണ് ഞാനാഗ്രഹിക്കുന്നത്.


​ജോയലിന്റെയും ജോനാഥന്റെയും അപ്പന് ടെൻഷനുണ്ടെങ്കിലും ബിബിഹയുടെ കാമുകൻ ഹാപ്പിയാണ്...

സംശയം വേണ്ട ജോയലും ജോനാഥനും എന്റെ മക്കളും ബിബിഹ നിയമപ്രകാരമുള്ള എന്റെ കാമുകിയുമാണ്.
ഈ വിട് പട്ടിണിയായിപ്പോകുമോ?
മക്കൾക്ക് വിശക്കുമ്പോൾ എന്തുണ്ട്?
അരി തീർന്നാൽ ഇനി എന്തുചെയ്യും?
നാളെയെങ്കിലും പച്ചക്കറിക്കാർ വരുമോ?
ടെറസിലെ ചീര പുഴു തിന്നുമോ?
കോവലിന്റെ വളളി കുരങ്ങൻ ആക്രമിക്കുമോ?
ഇതിനിടയിൽ മക്കൾക്ക് പനിയോ തുമ്മലോ വന്നാൽ?
അതുമല്ല വീട്ടിനുള്ളിലെ ഓട്ടപ്പാച്ചിലിൽ അവരുടെ തലയെങ്ങാനും മുട്ടി മുറിഞ്ഞാൽ?
അമ്മയ്‌ക്കോ അമ്മുമ്മയ്‌ക്കോ എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ നേരിട്ടാൽ? അപ്പനെന്ന നിലയിൽ ഞാനന്നെല്ലാം ചിന്തിച്ചുകൂട്ടിയത്. മുടി വളർന്ന് മുഖത്തേക്കുവീണ കുട്ടികളുടെ തലമുടി ഭാര്യ ചീകിവച്ച് വെട്ടിയതുപോലെ പരിഹരിക്കാൻ കഴിഞ്ഞു. ഒറ്റ ദിവസവും ഭക്ഷണം മുടങ്ങിയില്ല. നമ്മക്ക് അറിയാഞ്ഞിട്ടാണ്, ചക്ക നിറഞ്ഞ ഒരു പ്ലാവ് മതി ഐസ്‌ക്രീം വരെ ഉണ്ടാക്കിയെട്ടുക്കാൻ. നാലഞ്ച് കോഴിമതി ചോറിന്റെ കറിക്കും ശരീരത്തിന്റെ കാര്യത്തിനും.
അതിരിൽ നിന്ന മുണ്ടൻ പ്ലാവിനും ബിബിഹയുടെ പത്ത് കോഴികൾക്കും നെയ്യാറിലെ നൂറായിരം മീനുകൾക്കും എന്റെ ചൂണ്ടലിനും പാത്രം കഴുകി ഒഴിക്കുന്ന നനഞ്ഞ മണ്ണിലെ ഞാഞ്ഞൂളിനും സ്തുതിയായിരിക്കട്ടെ.

കെ.എസ്​. രതീഷിന്റെ പുതിയ കഥാസമാഹാരം ‘പെണ്ണ്​ ചത്തവന്റെ പതിനേഴാം ദിവസം’ ഭാര്യ ബിബിഹ അടുക്കളയിൽ വെച്ച്​ പ്രകാശനം ചെയ്യുന്നു. മക്കളായ ജോയലും​ ജോനാഥനും സമീപം

ഒപ്പമിരിക്കാൻ നേരമില്ലാതിരുന്ന മാഷിനും കഥാകൃത്തിനും ‘ഇപ്പൊ നേരമേ ഉള്ളൂ' എന്നോർത്ത് ചെറിയ ഒരു ചിരി ഭാര്യയുടെ മുഖത്തുണ്ട്. അതിലേറെ ചിരിക്കാനും സംസാരിക്കാനും ഒരുപാട് നേരം. വിവാഹ വീഡിയോ രണ്ട് പിള്ളാരെ സാക്ഷിയാക്കി ലാപ്‌ടോപ്പിൽ ഒന്നുരണ്ട് തവണ കണ്ടെന്നു പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാല്ലോ വീട്ടിനുള്ളിലേക്ക് വ്യാപിച്ച ചിരിയുടെ ആഴം. എന്തോ, പ്രണയവും രതിയും ഞങ്ങൾക്ക് തിരിച്ചുപിടിക്കാൻ ഈ അടച്ചിരുപ്പ് സഹായിച്ചു. വീടിന്റെ മുകളിൽ അമ്പതോളം ഇനം പത്തുമണിയും എട്ടുമണിയും പൂക്കൾ അവൾ നട്ടു വളർത്തിയത് ഞാൻ ഫോട്ടോയും വീഡിയോയുമാക്കി സ്‌കൂൾ ഗ്രൂപ്പിലിട്ടു. ഗപ്പി കുളം ഉണ്ടാക്കി, കുറേ പ്രാവുകൾ വന്നു കൂടി. വഴിയിൽ കിടന്ന ഒരു പട്ടിയും അയൽക്കാരി പൂച്ച പെറ്റിട്ട രണ്ട് പൂച്ചകളും ചേർന്ന് എന്റേതും കൂട്ടുകുടുംബമായി. സത്യത്തിൽ വീട് ഇത്രയും വലിയ ഇതിവൃത്തമുള്ളതാണെന്ന് കോവിഡ് ബോധ്യപ്പെടുത്തിയെന്നു വേണം പറയാൻ.

അതിനെല്ലാം അപ്പുറത്ത് നെയ്യാറ്റിലേക്ക് നാട്ടിലെ കുട്ടിയന്മാര് നീട്ടിയെറിഞ്ഞ മദ്യക്കുപ്പികൾ പല പല ബോട്ടിൽ ആർട്ടായി എന്റെ വായനമുറിയിലെത്തിച്ച് ബിബിഹ എന്നെ ഞെട്ടിച്ച വിവരവും എനിക്ക് സമ്മതിക്കാൻ മടിയില്ല. അതുവരെയുണ്ടായിരുന്ന 'ഞാനാണ് ഈ വീട്ടിലെ വലിയ സർഗാത്മകതയുടെ മുതലാളി' എന്ന തോന്നലും അതോടെ തീർന്നു കിട്ടി...

നമ്മുടെ മലയാളം മാഷ് അസ്വസ്ഥനാണ്

ഈ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാർ വല്ലാതെ ആക്രമിക്കപ്പെട്ടു. അതൊന്നും എന്നെ ബാധിച്ചില്ല. ആദ്യമൊക്കെ പത്തും പതിനൊന്നും മണിവരെ കിടക്കാൻ തോന്നി. ഒരാഴ്ച കഴിഞ്ഞപ്പോൾ വായ്ക്ക് രുചിയായി നാലു ക്ലാസ് എടുത്തെങ്കിൽ എന്നായി.
കുട്ടികൾ വിളിയോട് വിളി; ‘എപ്പഴാ മാഷേ സ്‌കൂള് തുറക്കുക...’
‘അടുത്ത ആഴ്ച', ഞാൻ പലവട്ടം പറഞ്ഞു.
കലോത്സവം ഓണം, ടൂർ, പ്രണയം, അടി അങ്ങനെ സകലതും നഷ്ടപ്പെട്ടതിന്റെ നോവാണ്.

കെ.എസ്​. രതീഷ്​

ഉച്ചയുറക്കത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ഉറക്കെ ചൊല്ലുന്നതുകേട്ട് മൂത്തമോനും അവളും ഭീകര ചിരിയായിരുന്നു. ഞാനെന്ത് ചെയ്യാൻ? എനിക്ക് ആരോടെങ്കിലും ഇതൊക്കെയൊന്ന് ചൊല്ലിയും തർക്കിച്ചും ഇത്തിരി സമയം കിട്ടിയില്ലെങ്കിൽ സംഗതികൾ പ്രതിസന്ധിയിലാകുന്ന അവസ്ഥയിലെത്തി.
പിന്നാലെയാണ് സർക്കാർ ജീവനക്കാർ നികുതിപ്പണം സുഖിച്ചു ജീവിക്കുന്നു എന്നൊക്കെ കേട്ട് മാഷ് അസ്വാസ്ഥനായത്. പാലു വാങ്ങാൻ നിക്കുമ്പോൾ തോമസ് മാപ്ല അത് നാലാൾ കേൾക്കെ പറഞ്ഞു; ‘നിങ്ങക്ക് സുഖല്ലേ, വീട്ടിലിരുന്ന് തിന്നാല്ലോ..'
ശ്യാമള അക്കൻ അത് ഏറ്റുപിടിച്ചു; ‘നമ്മളെ പിള്ളരെ കാര്യങ്ങള് എന്തരാവുവോന്തോ...'
ഒപ്പം നടന്നു വന്ന ആന്റണിയും ചോദിച്ചു; ‘അല്ല, നിനക്ക് ഇപ്പം പോണ്ടല്ലേ.'
പിന്നെ പാലു വാങ്ങാൻ വളരെ വൈകിയാണ് പോയത്. മുഖത്ത് മാസ്‌കിരുന്നു, ഇല്ലെങ്കിൽ എന്റെ ദേഷ്യവും ചുണ്ടോളം വന്ന തെറിയും സകലരും കാണുമായിരുന്നു.

പാലും വാങ്ങി വന്നപ്പോൾ അതാ നിൽക്കുന്നു പന്തയുടെ സ്വന്തം കൊടിയേറ്റം ‘ഗോപി' ആശാൻ. തിരുവനന്തപുരം സിറ്റിയിൽ ചായ അടിക്കാൻ പോകുമായിരുന്നു. ഇപ്പോൾ ആളുടെ പണി പോയി. സമ്മോവർ മറിഞ്ഞ് കൈയും മുഖവും പൊള്ളി. ‘ഒരു ഇരുന്നൂറ് താ സാറെ, പെൻഷൻ കിട്ടീട്ട് തരാം. സർക്കാർ ജീവനക്കാരെ ആക്രമിച്ച പന്തക്കാരെ മുഴുവൻ മറന്ന് ഞാൻ ഇരുനൂറ് നീട്ടി.

പന്തയിലെ ഭൂരിഭാഗം മനുഷ്യരും നഗരത്തിലേക്ക് പണിക്ക് പോകുന്നവരാണ്. നാട് മുഴുവൻ പൂട്ടിയിട്ട കാലത്ത് അവരെല്ലാം...?

പിന്നാലെ വന്ന ഓൺലൈൻ ക്ലാസ് അതിന്റെ ആക്കം കൂട്ടിയെന്നുവേണം പറയാൻ. ചിലർക്ക് മാത്രം വാ തുറന്ന് ആശ്വാസം കിട്ടുന്നു.അതിലേറെ കുട്ടികൾ ഓഫ് ലൈനിൽ ആയിരിക്കുന്നു.. ഞങ്ങളുടെ പന്തയിൽ ടീവീം ഫോണും ഇല്ലാത്തവരെ തപ്പിയിറങ്ങിയപ്പോൾ ഇത്തിരി സമാധാനം കിട്ടി. കുറച്ചുപേരെ കൂടി ഓൺലൈൻ ആക്കിയപ്പോൾ ആശ്വാസം ഇരട്ടിയായി. എന്നാലും നമ്മുടെ ഉള്ളിൽ ക്ലാസിന്റെ മുന്നിൽനിന്ന് ഗർജിക്കാനാഗ്രഹിക്കുന്ന ഒരു മൃഗം ഉണ്ടല്ലോ..? ഗൂഗിൾ മീറ്റ് വന്നപ്പോൾ ഇത്തിരി ആ വഴിക്ക് ഒഴുക്കിവിട്ടു. അപ്പോഴാണ്, ‘മാഷേ നിങ്ങള് ടീച്ചർമാർ എല്ലാരും ഒന്നിച്ച് ക്ലാസ് വച്ചാൽ ഡാറ്റ തികയില്ല, അപ്പനും അമ്മയ്ക്കും പണിയുമില്ല', ‘ഇവിടെ ഒട്ടും റേഞ്ച് കിട്ടില്ല മാഷേ, ഒരു ടവറ് വന്നാലേ'... ഇല്ല;... എന്നിലെ മാഷിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്‌കൂളിനേ കഴിയൂ...


​വയർ ഉരുണ്ട് ഫുഡ്‌ബോളായി..!

ഒരു വിധം തുറന്നുതുടങ്ങിയപ്പോൾ വീട്ടിൽ കിട്ടിയ കെട്ടിയോനെ അങ്ങ് തീറ്റിക്കുകയാണ് അവൾ, കിറ്റ് വിതരണവും ഭക്ഷണപ്പൊതിയുമായി വളണ്ടിയർ പിള്ളേർ നാടുനീളെ ബൈക്കിൽ പാഞ്ഞു പോകുന്നുണ്ട്. അവരില്ലെങ്കിൽ എന്റെ പന്തയിൽ വിശപ്പും ഒരുപാട് മനുഷ്യരെ തിന്നു തീർക്കുമായിരുന്നു. ഏറ്റവും സന്തോഷം തോന്നിയത്, ഈ ചോറും കൊണ്ട് ഓടുന്ന പിള്ളേർ നമ്മുടെ ഫുട്ബോൾ മൈതാനിയിൽ ആവേശം ഉണർത്തുന്നവർ തന്നെയാണ്. പി.പി.ഇ കിറ്റുമിട്ട് മരുന്നടിക്കാൻ പോയവരും നഗരത്തിൽ ആളുകളെ ദഹിപ്പിക്കാൻ പോയവരുമുണ്ട്. അതിന്റെ ഫോട്ടോകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്നുമുണ്ട്. എന്തായാലും എനിക്കും അമ്പൂരിയിൽ കോവിഡ് കേന്ദ്രത്തിൽ ജോലി കിട്ടിതോടെ ഞാനും ഹാപ്പിയായി. പക്ഷേ ആ പിള്ളേരെക്കാണുമ്പോൾ നല്ല അസൂയ തോന്നുന്നുണ്ട്. പുറത്തേക്ക് എത്തിനോക്കുന്ന വയറ്റിൽ ഒന്നു തടവിക്കൊണ്ട് മൈതാനം തുറന്നെങ്കിലെന്ന് ഫുട്ബോൾ പ്രേമി ആഗ്രഹിക്കുന്നുണ്ട്.

കഥാകൃത്തിനെ കോവിഡ് ബാധിക്കില്ലല്ലോ.?

ഇങ്ങനെ അടച്ചിരിക്കാൻ ഏറ്റവും ഇഷ്ടം കഥാകൃത്തിനും അവന്റെ അടിമയായ വായനക്കാരനുമാണ്. ഈ കാലം അവർ അങ്ങ് ആസ്വാദിച്ചു എന്നു വേണം പറയാൻ. വാങ്ങി വച്ചതും സമ്മാനം കിട്ടിയതുമായ പുസ്തകങ്ങൾ വായിച്ചുതീർക്കുന്നു. ചവറ്റു കുട്ടിയിലിട്ട കഥയുടെ ത്രെഡ് പോലും തിരിച്ചെടുത്ത് എഴുതി നോക്കുന്നു. ചിലതൊക്കെ വല്ലാതെ തൃപ്തിപ്പെടുത്തുന്ന സാഹചര്യത്തിൽ ഇനിയും അടച്ചിട്ടെങ്കിലെന്ന് ആ സ്വാർത്ഥൻ ചിന്തിക്കുന്നത് കണ്ടിട്ട് എനിക്കുതന്നെ ഒരു ഇരുമ്പുകമ്പിക്ക് ആ തലയിൽ ഒന്നു പൊട്ടിക്കാൻ തോന്നി. അതേ കഥാകൃത്ത് തന്നെ ‘അയ്യോ ഈ മനുഷ്യർ ഇനി എന്ത് കഴിക്കും, അവരെ കാണാതെ ഞാനിനി എന്തോ ചെയ്യും' എന്നൊക്കെ ചിന്തിച്ച് ഒറ്റ വരിപോലും എഴുതാനാകാതെ കുറേ നാള് ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കുറ്റബോധമുണ്ടായി.

വളരെ നാളുമുമ്പേ വായനയെ ഡിജിറ്റൽ വേദിയിലേക്ക് മാറ്റിനട്ട കഥാകൃത്ത് ഈ കാലത്ത് ഏറെ പ്രയാസപ്പെട്ടില്ല എന്നുവേണം പറയാൻ. ട്രൂ കോപ്പിയും ഡബ്ല്യുടിപി ലൈവും magzster ആപ്പും ചേർന്ന് വായനയിൽ കുറഞ്ഞിരിക്കാൻ സമ്മതിച്ചില്ല. സൂമും ഗൂഗിൾ മീറ്റും പിന്നെ ക്ലബ്ബ് ഹൗസിലും കക്ഷി ചേർന്നിട്ടുണ്ട്. കഥാചർച്ചകളും തർക്കങ്ങളും ഇപ്പോൾ വെർച്വൽ വേദിയിലായതോണ്ട് ആള് ലൈം ലൈറ്റിൽ തന്നെയാണ്. കോവിഡിന്റെ രണ്ട് തരംഗങ്ങൾക്കിടയിൽ ഒരു കഥാസമാഹാരം വന്നു. അത് അയാളുടെ ഭാര്യ അടുക്കളയിൽ വച്ച് പ്രകാശനവും നടത്തി. വീടൊക്കെ എത്ര വലിയ വേദിയാണെന്ന് ടിയാനിപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

ജീവിതത്തെ അങ്ങനെയൊന്നും അടച്ചിടാൻ ആർക്കും കഴിയില്ലെന്ന് തോന്നിയ കാലമാണിത്. മനുഷ്യന്റെ അടിസ്ഥാന വിഷയങ്ങളിലേക്ക് തന്നെയാണ് ഇപ്പഴും സകലരും നോക്കുന്നതെന്നും, ഏറ്റവും സർഗാത്മകമായി ജീവിതത്തെ നോക്കുന്നവർക്ക് തുറന്നുകടക്കാൻ നൂറായിരം വഴിയുണ്ടെന്നും ഞാനുമിപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങി; അത്ര തന്നെ. ▮


കെ. എസ്. രതീഷ്

കഥാകൃത്ത്, അധ്യാപകൻ. പാറ്റേൺലോക്ക്, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോൽപത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments