പെൺകുട്ടികളി​ലെ വിളർച്ച

വിളർച്ചാനിരക്ക് ഏറ്റവും കുറഞ്ഞ സംസ്​ഥാനമാണ് കേരളം എങ്കിലും, അസുഖം കൂടിവരുന്നതായി പല സർവ്വേകളിലും കാണുന്നുണ്ട്. ഇത് ഉത്കണ്ഠയുളവാക്കുന്ന ഒരു സ്​ഥിതിവിശേഷം തന്നെയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അഞ്ജു ദീപക് എഴുതിയ ലേഖനം.

പെൺകുട്ടികളിൽ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് അനീമിയ (Anemia) അഥവാ രക്തക്കുറവ്. ചുവന്ന രക്താണുക്കളുടെ എണ്ണമോ, അവയ്ക്കുള്ളിലെ ഹീമോഗ്ലോബിന്റെ അളവോ, സാധാരണത്തേക്കാൾ കുറയുന്ന അവസ്​ഥയാണ് വിളർച്ച. ഗുരുതരമായ ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നം തന്നെയാണ് ഈ അവസ്​ഥ. കൊച്ചുകുട്ടികളിലും ആർത്തവ പ്രായത്തിലുള്ള കൗമാരക്കാരികളിലും ഗർഭിണികളിലുമാണ് ഈ രോഗം കൂടുതലായും കാണുന്നത്. ഓക്സിജൻ ശരീരകോശങ്ങൾക്ക് കൊണ്ടുപോവാൻ ഹീമോഗ്ലോബിൻ കൂടിയേ തീരൂ. ഹീമോഗ്ലോബിന്റെ കുറവ്, ശരീരകോശങ്ങളിലേക്ക് ഓക്സിജൻ കൊണ്ടുപോകാനുള്ള രക്താണുക്കളുടെ ശേഷി കുറയ്ക്കുന്നു. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും. അതിനാൽ വളരുന്ന കുട്ടികളിലും കൗമാരക്കാരിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമാകെ 30 ശതമാനം കൗമാരക്കാരിലും വിളർച്ച കണ്ടുവരുന്നുണ്ട്. കൂടുതലായും കണ്ടുവരുന്നത് ആഫ്രിക്കയിലെയും തെക്കു കിഴക്കൻ ഏഷ്യയിലെയും കൗമാരക്കാരിലാണെന്നാണ് സ്​ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലേതിന്റെ ഏറിയ പങ്കും ഇന്ത്യയിലാണ്. 2019- 21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ 58 ശതമാനം ആളുകളിൽ, അതായത് നമ്മുടെ ജനസംഖ്യയിൽ പകുതിയിൽ അധികം പേരിലും, രക്തക്കുറവ് കാണുന്നുണ്ട്.

ഇതേ സർവ്വേ അനുസരിച്ച് വിളർച്ചാനിരക്ക് ഏറ്റവും കുറഞ്ഞ സംസ്​ഥാനമാണ് കേരളം എങ്കിലും, അസുഖം കൂടിവരുന്നതായി പല സർവ്വേകളിലും കാണുന്നുണ്ട്. ഇത് ഉത്കണ്ഠയുളവാക്കുന്ന ഒരു സ്​ഥിതിവിശേഷം തന്നെയാണ്. സമഗ്ര ന്യൂട്രിഷൻ സർവ്വേയായ CNNS-ന്റെ (കോംപ്രിഹെൻസീവ് നാഷണൽ ന്യൂട്രിഷൻ സർവ്വേ) 2016- 2017 ലെ റിപ്പോർട്ട് പ്രകാരം 47 ശതമാനം കൗമാരപ്രായക്കാ രിലും അനീമിയ കാണപ്പെടുന്നുണ്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പ്രകാരം കേരളത്തിലെ 36 പെൺകുട്ടികൾ വിളർച്ച ബാധിതരാണ്. കൗമാരക്കാരിൽ ഹീമോഗ്ലോബിന്റെ അളവ് 12-ൽ താഴെ കണ്ടാൽ അത് വിളർച്ചയുടെ ലക്ഷണമായി കണക്കാക്കാം.

കാരണങ്ങൾ

പോഷകാഹാരക്കുറവ് മൂലമോ അല്ലാതെയോ വിളർച്ചയുണ്ടാവാം. രക്തസ്രാവം മൂലമോ, ജനിതക കാരണങ്ങളാലോ, അണുബാധ മൂലമോ രക്തക്കുറവുണ്ടാവാം. പെൺകുട്ടികളിൽ സാധാരണയായി കണ്ടുവരുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുകൊണ്ടുള്ള അനീമിയയാണ്. അനീമിയ ഏറ്റവും കൂടുതൽ കണ്ടു വരുന്നത് ഇന്ത്യയിലാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ലോകത്ത് വിളർച്ചബാധിതരായ പെൺകുട്ടികളിൽ അഞ്ചിൽ ഒന്ന് ഇന്ത്യയിലാണ് എന്നതിനാലാണ് ഇതിനു കാരണം.

രോഗലക്ഷണങ്ങൾ

ആദ്യഘട്ടത്തിൽ വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ അനീമിയയ്ക്ക് കാണപ്പെടാറുള്ളൂ. എന്നാൽ ഗുരുതരമാവുമ്പോൾ പല ലക്ഷണങ്ങളും പ്രത്യക്ഷമാവും. എപ്പോഴാണ് രക്തക്കുറവ് സംശയിക്കേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും എന്നറിയാൻ സഹായിക്കുന്ന സാധാരണമെങ്കിലും, നിർദിഷ്ടമല്ലാത്ത ലക്ഷണങ്ങൾ ഇവയാണ്.

READ RELATED CONTENTS

ക്ഷീണം, തലകറക്കം, വിശപ്പില്ലായ്മ, അലസത, മുടി കൊഴിച്ചിലും, മുടിയും നഖവും പൊട്ടിപ്പോകലും, നാവിന്റെ ഉപരിതലത്തിലും വായ്ക്കകത്തെ ചർമത്തിലും മാറ്റങ്ങൾ, വിരലുകളിലും മുട്ടിന്മേലും നിറം ഇരുളുക, ചുണ്ടിന്റെ കോണിൽ പൊട്ടുകൾ, ശ്രദ്ധയില്ലായ്മ, പഠനനിലവാരം കുറയുക, ഭക്ഷ്യയോഗ്യമല്ലാത്തവയോട് കൊതി, തണുത്ത കൈകളും കാലുകളും, തലവേദന, ശ്വാസംമുട്ട്- പ്രത്യേകിച്ച് അദ്ധ്വാനിക്കുമ്പോൾ.

കഠിനമായ വിളർച്ചയാണെങ്കിൽ താഴെ പറയുന്ന തരം ഗുരുതരമായ ലക്ഷണങ്ങൾ കാണാം:

വിളറിയ ചർമ്മം.
പരന്ന നഖങ്ങൾ.
വേഗത്തിലുള്ള ശ്വാസമിടിപ്പ്.
എഴുന്നേൽക്കുമ്പോൾ തലകറക്കം.
വേഗത്തിലുള്ള ശ്വാസം.
കൂടിയ ഹൃദയമിടിപ്പ്.
കൂടുതൽ എളുപ്പത്തിൽ തളർച്ച.
കാലുകളിൽ അസ്വസ്​ഥത.
മരവിപ്പ്.
തൂക്കം (ഭാരം) കുറയുക.
ദേഹത്ത് ചെറിയ ചുവന്ന കുത്തുകളോ പാടുകളോ കാണുക.
ഓർമ്മക്കുറവ്.

കൗമാരപ്രായത്തിലെ പെൺകുട്ടികളിൽ കാണുന്ന അനീമിയക്കുള്ള കാരണങ്ങൾ:

ആർത്തവ സമയത്തെ അമിത രക്തനഷ്ടം. ‘ഡയറ്റിങ്’ മൂലമുള്ള പോഷകക്കുറവ്. ദ്രുതഗതിയിലുള്ള ശാരീരിക വളർച്ച.
പരാദ അണുബാധ / വിരശല്യം.
മലേറിയ, ക്ഷയം തുടങ്ങിയ രോഗബാധ.
ചില മരുന്നുകളുടെ പ്രത്യാഘാതം.
ജനിതക കാരണങ്ങൾ.

രക്തക്കുറവ് പലവിധമെങ്കിലും, സാധാരണയായി പെൺകുട്ടികളിൽ കാണുന്നത് ‘അയേൺ ഡെഫിഷ്യൻസി’ എന്ന് പറയുന്ന ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്നതാണ്. പുറമെ, വിറ്റമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലവും ആവാം. രക്തത്തിൽ ഹീമോഗ്ലോബിൻ നിർമ്മിക്കപ്പെടാൻ ഇരുമ്പ് അത്യാവശ്യമാണ്. കൗമാരപ്രായത്തിൽ ഇരുമ്പിന്റെ ആവശ്യം കൂടുതലുമാണ്.

വിരശല്യവും, പോഷകാഹാരക്കുറവും ഇരുമ്പിന്റെ അളവ് വേണ്ട തോതിൽ ഉണ്ടാകുന്നതിന് തടസ്സമാവും. അങ്ങനെ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുന്നു. ആർത്തവകാലത്തെ അമിത രക്തസ്രാവവും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. പെൺകുട്ടികൾ വണ്ണം കൂടാതിരിക്കാൻ സ്വീകരിക്കുന്ന അശാസ്​ത്രീയമായ ഭക്ഷണനി യന്ത്രണവും, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളുടെ അമിതമായ ഉപയോഗവും, ഇരുമ്പടങ്ങിയ ഭക്ഷണ സാധനങ്ങളോടുള്ള വിരക്തി​യുമെല്ലാം കൂടുമ്പോൾ അനീമിയ കഠിനമാവുന്നതിനു കളമൊരുങ്ങുന്നു എന്ന് പറയാം.

കുട്ടികളിൽ അനീമിയ മൂലം വിശപ്പില്ലാതാവുകയും, അത് മൂലം വളർച്ച മുരടിക്കുകയും ചെയ്യുന്നതിനുള്ള സാധ്യത ഒട്ടും കുറവല്ല. അങ്ങനെ വരുമ്പോൾ എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും, പഠന ത്തിൽ താല്പര്യം കുറയുകയും ചെയ്യാം. രക്തക്കുറവ് സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്​തംഭനം വരെ സംഭവിക്കാം. വളരെ ലളിതമായ രക്തപരിശോധനയിൽ തന്നെ കണ്ടെത്താമെന്നതുകൊണ്ടു ഇത്തരം അവസ്​ഥകൾ ഒഴിവാക്കാൻ കഴിയുമെന്ന കാര്യം അച്ഛനമ്മമാർ അറിഞ്ഞിരിക്കേതുണ്ട്. പ്രാരംഭദശയിൽ ഭക്ഷണരീതിയിലൂടെയും, പരിധി വിടുമ്പോൾ ചുരുക്കം മരുന്നുകൾ കൊണ്ടും നമുക്ക് നമ്മുടെ കുട്ടികളുടെ ആരോഗ്യവും വളർച്ചയും ഉറപ്പു വരുത്താൻ കഴിയും.

വിളർച്ച തക്കസമയത്ത് തന്നെ ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന സങ്കീർണതകൾ എന്തൊക്കെ?

അമിതമായ മുടി കൊഴിച്ചിൽ.
ചെവിയിൽ മുഴക്കം (ടിന്നിറ്റസ്​).
രുചി തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ. ഹൃദയശ്വാസകോശ പ്രശ്നങ്ങൾ.
താഴ്ന്നുപോവുന്ന പ്രവർത്തന മികവ്.
പഠനവൈകല്യം.
ഓർമ്മക്കുറവ്.
ഹൃദയസ്​തംഭനം.

പ്രതിരോധ മാർഗ്ഗങ്ങൾ

ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണപദാർത്ഥ ങ്ങൾ കഴിക്കുക (ഇലക്കറികൾ, മുട്ട, മത്സ്യം, മാസം എന്നിവ).

വിറ്റമിൻ സി ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നതിനാൽ ധാരാളം പഴവർഗ്ഗ ങ്ങൾ കഴിക്കുന്നത് രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും.
ഈന്തപ്പഴം, മാതളം എന്നിവ ഭക്ഷണത്തിൽ പെടുത്തുക.
ഫോളിക് ആസിഡ് അടങ്ങിയ പച്ച നിറത്തിലുള്ള പേര, ബീൻസ്​ തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
കൃത്യമായ ഇടവേളകളിൽ വിരശല്യം ഒഴിവാക്കാനുള്ള മരുന്ന് കഴിക്കുക.
ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുക.
കൗമാരക്കാരായ പെൺകുട്ടികൾ ആഴ്ചയിൽ ഒരു ദിവസം എങ്കിലും അയൺ ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുക. (ഈ ഗുളിക അത്താഴം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴിക്കുന്നതാണ് നല്ലത്. അതുപോലെ കാപ്പി, ചായ ഇവ കഴിച്ച് ഒരു മണിക്കൂ റെങ്കിലും കഴിഞ്ഞും).

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments