കോവിഡാനന്തരം പിടിവിടുന്ന മനസ്സ്​: നമ്മുടെ കുട്ടികളിൽ നിരന്തര ശ്രദ്ധ വേണം

കോവിഡ് ലോകത്തെല്ലായിടത്തും മാനസികരോഗങ്ങളുടെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യവർഷത്തിൽ കേരളത്തിൽ ആത്മഹത്യ വർദ്ധിച്ചതായി കണ്ടില്ലെങ്കിലും രണ്ടാമത്തെ വർഷം ഇത് വർദ്ധിച്ചതായി കണ്ടു. വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ഉത്കണ്ഠപ്പെട്ട് സുഹൃത്തുക്കളായ അദ്ധ്യാപികമാർ പലരും വിളിച്ചിരുന്നു. മക്കൾ ഫോണിൽ ആസക്തരായി വഴിതെറ്റി പോകുന്നതായി അമ്മമാർ കോവിഡിനുമുൻപും ശേഷം കൂടുതലായും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ട്രൂ കോപ്പി വെബ്​സീനിൽ ഡോ. എ.കെ. ജയശ്രീ എഴുതുന്നു.

Truecopy Webzine

പ്പോൾ നമ്മുടെ കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡാനന്തര മാനസികാരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്​ ഡോ. എ.കെ. ജയശ്രീ. കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ കൂടുതൽ കരുതലെടുക്കണം. രക്ഷിതാക്കൾ, അദ്ധ്യാപകർ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവർക്കൊക്കെ ഇത് ചെയ്യാൻ സാധിക്കും. വ്യക്തിപരമായ തലത്തിലും സാമൂഹ്യതലത്തിലും കരുതൽ ആവശ്യമാണ്. ഇതിനുള്ള കാരണങ്ങളും, കോവിഡ് വൈറസ് പോലെ ശരീരബദ്ധമായതോ പ്രതിരോധത്തിനായി നടത്തിയ സാമൂഹ്യഅകലം പോലെ ശരീരബാഹ്യമോ ആയിരിക്കാം. രണ്ടായാലും ലക്ഷണങ്ങൾ ഒരുപോലെ ആയിരിക്കും- ട്രൂ കോപ്പി വെബ്​സീനിൽ അവർ എഴുതുന്നു.

‘‘വ്യക്തിപരമായ തലത്തിൽ കുട്ടികളിലുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ ശ്രമിക്കാം. എപ്പോഴും അവരുടെ പിറകെ നടക്കുന്നത് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കും. എന്നാൽ, അവരറിയാതെ തന്നെ അവരുടെ മേൽ നിരന്തരമായ ശ്രദ്ധ ഉണ്ടാവണം. ഉദാഹരണത്തിന്, സ്മാർട്ട് ഫോണുകൾ അവർ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അവരോടൊപ്പം ചേർന്ന് കുറച്ചുസമയം അതുപയോഗിക്കാം. അവിടെയും അഭിപ്രായങ്ങളൊക്കെ പങ്കുവെക്കാനുള്ള അവസരം ഉണ്ടാക്കാവുന്നതാണ്. സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ കഴിയണം. ഭക്ഷണത്തിൽ വൈമുഖ്യം, ഉറക്കക്കുറവ്, അശ്രദ്ധമായ വസ്ത്രധാരണം, വിഷാദഭാവം, സുഹൃത്തുക്കളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നതെല്ലാം കടുത്ത വിഷാദത്തിന്റെ സൂചനകളാണ്. പഠിത്തത്തിൽ പിന്നോട്ടാവുകയും ഒന്നിലും ഉത്സാഹമില്ലാതിരിക്കുകയും ആവാം. ചിലർ വയറു വേദന, തല വേദന, ക്ഷീണം തുടങ്ങി ശാരീരിക പ്രശ്‌നങ്ങൾ അവതരിപ്പിക്കും.’’

ആത്മഹത്യക്ക് ഉപകരിച്ചേക്കാവുന്ന വസ്തുക്കൾ, ഗുളികകൾ, വിഷവസ്തുക്കൾ തുടങ്ങിയവ കരുതിവക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
‘എന്നെ ആരും സ്‌നേഹിക്കാനില്ല', ‘ഞാനിനി നിങ്ങൾക്കൊരു ഭാരമാവില്ല,' തുടങ്ങിയ വാക്കുകൾ കൊണ്ട് ചിലപ്പോൾ കുട്ടികൾ അവരുടെ അവസ്ഥയുടെ സൂചനകൾ നൽകിയേക്കും. മരണത്തെ കുറിച്ച് ഇടക്കിടെ സംസാരിക്കുന്നുണ്ടാവും. ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കൾ പ്രിയപ്പെട്ടവർക്ക് നൽകിയേക്കും.

സംശയമുണ്ടെങ്കിൽ ആത്മഹത്യയെ കുറിച്ച് മിണ്ടാതിരിക്കുന്നതിനേക്കാൾ തുറന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. നിനക്ക് മനസ്സിന് വല്ലാത്ത വിഷമം ഉണ്ടോയെന്നും മരിക്കാൻ തോന്നുന്നോ എന്നും ചോദിക്കുന്നതിൽ തെറ്റില്ല. ആരെങ്കിലും കരുതലിനുണ്ടെന്ന വിചാരമാണ് അവർക്ക് അപ്പോഴുണ്ടാവുക. അത് വഴി അവർക്ക് മനസ്സ് തുറക്കാൻ അവസരം കിട്ടുകയും ചെയ്യും. ഇത് പോലെയുള്ള അവസ്ഥകൾ ശ്രദ്ധയോടെ തിരിച്ചറിയുകയും, തിരിച്ചറിഞ്ഞാലുടൻ തന്നെ അവരെ വിദഗ്ധരുടെ അടുത്ത് എത്തിക്കുകയും വേണം.

പൊതുവെ, മരുന്ന് കഴിക്കുന്നത്, പ്രത്യേകിച്ച് മോഡേൺ മെഡിസിൻ മരുന്ന് കഴിക്കുന്നത് അപകടമാണെന്ന ഒരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. വേണ്ട സമയത്ത് ചികിത്സ തേടാതിരിക്കുന്നതിന് ഇതൊരു പ്രധാന കാരണമാണ്. പ്രശ്‌നങ്ങൾ തിരിച്ചറിയുന്ന പലരും അന്വേഷിക്കുന്നത് മരുന്ന് നൽകാത്ത സൈക്കോളജിസ്റ്റിനെയാണ്. സൈക്കോ തെറാപ്പി ഉപകാരപ്രദമാണ്. എന്നാൽ, മസ്തിഷ്‌കത്തിലെ ഡോപ്പമിൻ (dopamine) സിറോട്ടോണിൻ (serotonin) തുടങ്ങിയ രാസവസ്തുക്കളിലും ന്യൂറോണുകളുടെ പ്രവർത്തനമാതൃകകളിലും വരുന്ന മാറ്റങ്ങളെ തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന, പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. മസ്തിഷ്‌കത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ കാലം നീണ്ടു നിൽക്കുന്നത് ദോഷകരമായതുകൊണ്ട് അവ മരുന്നുകളുപയോഗിച്ച് പെട്ടെന്നു തന്നെ പൂർവ്വസ്ഥിതിയിലെത്തിക്കുന്നത് നന്നായിരിക്കും. എല്ലാവർക്കും ഇത് ഉടൻ ആവശ്യമുണ്ടാകണമെന്നില്ല. രോഗാവസ്ഥയുടെ കാഠിന്യമനുസരിച്ചാവണം ചികിത്സ നിർണ്ണയിക്കേണ്ടത്. അതിന് കൃത്യമായ രോഗനിർണ്ണയം ആവശ്യമാണ്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ സയന്റിസ്റ്റ് എന്നിവരടങ്ങുന്ന ഒരു ടീം ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. എല്ലാവരും ഒരേ ആശയങ്ങൾ പങ്ക് വയ്ക്കുന്ന പരിശീലനത്തിലൂടെ കടന്നുപോവുകയും വേണം. ടീമംഗങ്ങൾ പരസ്പരം ചർച്ച ചെയ്ത് ഓരോരുത്തരുടെ കാര്യത്തിലും രോഗനിർണ്ണയത്തിലും ചികിത്സരീതിയിലും എത്തുകയാണെങ്കിൽ, ആദ്യം ആര് കണ്ടാലും കുഴപ്പമില്ല. ചികിത്സകർ പരസ്പര ധാരണയിൽ എത്തണമെന്നേയുള്ളൂ.

ഡോ. എ.കെ. ജയശ്രീ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദീർഘകാലം അടച്ചിട്ടത് വിദ്യാർത്ഥികളുടെ സാമൂഹ്യവൽക്കരണം അസാധ്യമാക്കി. ഈ സാമൂഹ്യവൽക്കരണ പ്രക്രിയ ബോധപൂർവ്വമായല്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ ഒരു ഉദ്ദേശിക്കാത്ത ഫലം (unintended consequence) പോലെ ഏറെക്കുറെ നടന്നു വന്നിരുന്നു. പഠിക്കാനും പരീക്ഷ എഴുതാനും മാത്രമല്ല സ്‌കൂളുകളും കോളേജുകളും ഉപകരിച്ചിരുന്നത്. ചെറുപ്പക്കാർക്ക് ഒരുമിച്ച് ചേരാനും അണിഞ്ഞൊരുങ്ങാനും ആഘോഷിക്കാനും മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാനുമൊക്കെയുള്ള ഇടങ്ങളായിരുന്നു അവ. ഇതൊക്കെ കൂടുതൽ പേർക്കും ഉന്മേഷവും ഉത്സാഹവും നൽകി, അവരുടെ വളർച്ചക്ക് സഹായകമായി. എന്നാൽ, പല കാരണങ്ങളാൽ ഈ കൂട്ടത്തിൽ പിന്തള്ളപ്പെട്ടു പോകുന്നവരും ഉണ്ടായിരിക്കും. അവർക്ക് നിരാശയും വിഷാദവും ഉണ്ടാകാം. കോവിഡ് മൂലമുണ്ടായ അടച്ചിടലും ഒറ്റപ്പെടലും കൂടുതൽ പേരെ ഈ വിഭാഗത്തിലേക്ക് തള്ളിയിട്ടു.

ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പലർക്കും അത് പിന്തുടരാൻ കഴിഞ്ഞില്ല. സാങ്കേതികതയുടെ ലഭ്യതക്കുറവോ താല്പര്യമില്ലായ്മയോ ഒക്കെ പലരേയും ബാധിച്ചു. വിദ്യാഭ്യാസം വിജ്ഞാനത്തിന്റെ ശേഖരണം മാത്രമല്ല എന്നത് ഈ അവസ്ഥ കാണിച്ചു തരുന്നുണ്ട്. ചിലർ പരീക്ഷകളിൽ വിജയിച്ചു എങ്കിലും വിഷാദത്തിലേക്ക് വഴുതി വീണു. മത്സര പരീക്ഷകളിൽ വിജയിക്കുമോ എന്ന ഭീതി കൊണ്ടും ചിലർക്ക് സമ്മർദ്ദമുണ്ടായി. മത്സരത്തിലേക്കുമാത്രം വിദ്യാഭ്യാസത്തെ ചുരുക്കാനാവില്ല. സ്‌കൂളിലും കോളേജിലും പോകുമ്പോൾ ബോണസായി ലഭിച്ചിരുന്ന കൂട്ടുചേരലിന്റെ ഊഷ്മളത നഷ്ടപ്പെട്ടത് പ്രശ്‌നമായിരുന്നു. വിദ്യാർത്ഥികൾക്ക് സ്പർശവും ചിരിയും കളിയും കൂട്ടുജീവിതവും നഷ്ടപ്പെട്ടു. ഇവയൊന്നും നമ്മൾ വിലമതിച്ചിരുന്നില്ല എങ്കിലും, നഷ്ടപ്പെട്ടപ്പോൾ അവയുടെ ആവശ്യകത കൂടുതൽ വ്യക്തമാവുകയാണ്. യുവാക്കൾ, ഓരോരുത്തർക്കും വളരാൻ ഊർജ്ജം പകരുന്ന സൗഹൃദങ്ങളുടെ ഇടം കണ്ടെത്തുന്നതും കലാശാലകളിലാണ്.

ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി എല്ലാവർക്കും സ്മാർട്ട് ഫോണുകൾ വാങ്ങി നൽകാൻ രക്ഷിതാക്കൾ നിർബ്ബന്ധിതരായി. നേരത്തേ അതിനെതിരായിരുന്നവർക്ക് പോലും, പഠനത്തിനായി അത് ചെയ്യേണ്ടി വന്നു. ചിലർക്ക് ഗെയിമുകളും സിനിമകളും പോൺ ചിത്രങ്ങളും കാണുന്നത് നിർത്താനാവാതെ വന്നു. നേരിട്ടുള്ള ബന്ധങ്ങളേക്കാൾ താൽപ്പര്യം പ്രതീതി ലോകത്തിലായി. കുറച്ചു പേർക്കെങ്കിലും ഇത് ‘ഒബ്‌സെഷ’നായി (പിന്മാറാൻ പറ്റാതെ എപ്പോഴും അതിൽ തുടരുന്ന അവസ്ഥ) മാറുകയും അവർക്ക് മറ്റു താൽപ്പര്യങ്ങളും അതോടെ സാമൂഹ്യജീവിതവും നഷ്ടമാവുകയും ചെയ്തു. കോവിഡാനന്തര കാലത്ത്​ നമ്മുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്​നങ്ങളെക്കുറിച്ച്​ ഡോ. എ.കെ. ജയശ്രീ എഴുതുന്നു.

ഡോ. എ.കെ. ജയശ്രീ
കോവിഡിനുശേഷം പിടിവിട്ടുപോകുന്നു
കുട്ടികളുടെ മനസ്സും ശരീരവും
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 88ൽ
സൗജന്യമായി വായിക്കാം, ​ കേൾക്കാം

Comments