പ്രണയം എന്ന മാജിക്കിനെയോ മരീചികയേയോ കുറിച്ച് തന്നെയാണ് പറയുന്നത്.
പ്രണയം, ഇഷ്ടം, സ്നേഹം, ഇഷ്ക്ക്, കാതൽ.. എത്രയെത്ര മനോഹരമായ പദങ്ങൾ. പ്രണയത്തിന്റെ പല ഭാവങ്ങളും വിവരിക്കാൻ വാക്കുകൾ പോരാതെ വരുമോ എന്നൊരു സന്ദേഹം ഇല്ലാതില്ല. ആംഗലേയത്തിൽ പ്രണയഭാഷയ്ക്ക് ഒരു പഞ്ഞവുമില്ല. തേനേ പാലേ വാവേ എന്നൊക്കെ മലയാളത്തിൽ വിളിക്കാൻ പ്രണയികൾക്ക് പ്രത്യേകിച്ച് നാണമൊന്നും തോന്നാറില്ല. ഇനി ഒരല്പം ചമ്മലുങ്കെിലും പിന്നെ അതൊരു ശീലമായിക്കോളും.
ഓക്സ്ഫോർഡ് ഡിക്ഷ്ണറി പ്രകാരം love- നെ നിർവ്വചിച്ചിരിക്കുന്നത് ഇഷ്ടമുള്ള ഒരാളോടുള്ള വ്യക്തവും ശക്തവുമായ വികാരത്തെയാണ്. love എന്ന വാക്കിന്റെ വരവ് ലുഫൂ എന്ന ജർമ്മൻ വാക്കിൽ നിന്നും ലുബയാതീ എന്ന സംസ്കൃത വാക്കിൽ നിന്നുമാണെന്ന് പ്രാചീന പ്രണയികൾ. ഇഷ്ടമുള്ളൊരാളോടോ കാര്യത്തിനോടോ ഉള്ള ആഗ്രഹമാണുപോലും love. love വലിയ കാര്യമാണെങ്കിലും ടെന്നീസ് കളിയിൽ വെറും സീറോ ആണെന്നതാണ് സത്യം. ചിലർക്ക് അവരുടെ ജീവിതത്തിലും അത് സീറോ ആയി പോകുന്നു.
കഴിഞ്ഞുപോയ വാലന്റയിൻ ദിനമാണ് ഈ ‘കാടു കയറിയ’ ചിന്തകൾക്ക് കാരണം. പണ്ടൊരു ക്രിസ്തീയ പുരോഹിതൻ, രാജകൽപനയ്ക്ക് വിരുദ്ധമായി പടയാളികളെ കല്യാണം കഴിപ്പിച്ചു എന്നതിന്റെ കലിപ്പ് ഒറേലിയസ് എന്ന രാജാവ് പുരോഹിതനെ വധശിക്ഷക്ക് വിധിച്ചാണ് തീർത്തതുപോലും. തടങ്കലിലായിരുന്ന കാലത്ത് ഇടയൻ, ജയിലറുടെ കാഴ്ചയില്ലാത്ത മകൾക്ക് കാഴ്ച നൽകിയെത്ര. എന്തിനേറെ പറയുന്നു, അതൊരു പ്രഥമ ദർശന അനുരാഗമായി മാറുന്നു. പക്ഷേ ഏതൊരു പ്രണയത്തിലും ഒരല്പം ട്രാജഡി ഒളിഞ്ഞിരിപ്പുല്ലോ. വധശിക്ഷയുടെ ദിവസം തന്റെ പ്രണയിനിക്ക് എഴുതിയ കത്തിൽ സ്വന്തം വാലന്റയിൻ എന്ന് എഴുതിയാണത്രേ ആ കാലാതീത പ്രണയി വിട പറഞ്ഞത്. കാലങ്ങൾക്കിപ്പുറം കോൺസ്റ്റന്റയിൻ എന്ന പോപ് ആണ് ഫെബ്രുവരി 14 പ്രണയത്തിന്റെ ആഘോഷദിനമാക്കി മാറ്റിയത്. അതേ ദിവസം ജപ്പാനിൽ നഗ്നഓട്ടം നടത്തുന്ന ആളെ സ്പർശിച്ച് തിന്മകളെ അകറ്റുന്ന വിശ്വാസമാണ് നേക്കഡ് ഫെസ്റ്റിവൽ. ഹോങ്കോംഗിൽ വിളക്കുകൾ തെളിയിക്കുന്ന spring lantern ഉത്സവം.

തഹീട്ടീ ദ്വീപ് സമൂഹത്തിൽ പ്രണയ മാരത്തോൺ നടത്തിയാണ് പ്രണയദിനം ആഘോഷിക്കുന്നത്. നമുക്കുമുണ്ട്, ഇവിടെ ചില കൂട്ടയോട്ടങ്ങൾ. മറൈൻ ഡ്രൈവിൽ ഒളിഞ്ഞും തെളിഞ്ഞും അത് ഇടയ്ക്കി ടയ്ക്ക് സംഭവിക്കാറുണ്ടല്ലോ.
പ്രണയത്തിന്റെ ഭാവങ്ങൾ പലതാണ്. മതത്തിന്റെ കണ്ണിൽ കൂടി നോക്കിയാൽ തീക്ഷ്ണമായ പ്രണയം, കാമം എല്ലാം തന്നെ ഹിന്ദു മതത്തിൽ വേണ്ടുവോളമുണ്ട്. രാമന്റെ പ്രണയത്തേക്കാൾ സ്വന്തം സ്വത്വം ഉപേക്ഷിക്കാതെ ഭൂമി പിളർന്നു മറഞ്ഞ സീതയോടാണ് എന്റെ ഇഷ്ടം.
കൃഷ്ണാ മുകുന്ദാ, നിന്നിൽ നിന്ന് പഠിക്കേണ്ടത് Time & Man management ആണ്. ഉന്മാദത്തിന്റെ തീക്ഷ്ണതയാണ് ശിവ പാർവ്വതി പ്രണയത്തിന്റെ മുഖമുദ്ര. യുഗങ്ങൾ കാത്തിരുന്ന് ഒന്നിച്ചവരുടെ ഹണിമൂൺ മനുഷ്യായുസ്സിന്റെ സംവത്സരങ്ങൾ കടന്നുപോയേത്ര. ബൈബിൾ പ്രണയത്തെ സോളമന്റെ ഗീതങ്ങളിൽ വരച്ചിട്ടിരിക്കുന്നു. കൊരിന്ത്യർ 1.13 ൽ ‘സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല എന്നും ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം- ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ’ എന്നും അടിവരയിട്ടു പറഞ്ഞുവെച്ചിരിക്കുന്നു. ഇരുപത്തി അഞ്ചുകാരനായ മുഹമ്മദ് നബിയെ പ്രണയിക്കാൻ നാൽപതു വയസുള്ള കദീജയ്ക്ക് പ്രായം ഒരു തടസ്സമേ ആയിരുന്നില്ല.
പ്രണയത്തിന്റെ സൈക്കോളജിയിൽ എബ്രഹാം മാസ്ലോയുടെ അടിസ്ഥാന ആവശ്യങ്ങളും ബൊവുൾബിയുടെ അറ്റാച്ച് മെൻ്റ് തിയറിയും എറിക് എറിക്സണിന്റെ intimacy vs isolation സ്റ്റേജുകളുമൊക്കെ ഓർമ വരുന്നു. ഡോപമീൻ, ഓക്സിറ്റോസിൻ, സിറോട്ടോണിൻ തുടങ്ങിയ വിവിധ രാസവസ്തുക്കളുടെ അയ്യരുകളിയാണ് പ്രണയം എന്ന് ബയോളജി. ആന്ത്രപ്പോളജിസ്റ്റ് ഹെലൻ ഫിഷർ പ്രണയത്തിന് ആകർഷണം, കാമം, ബാന്ധവം എന്ന് മൂന്ന് തലങ്ങൾ ഉള്ളതായും അവയ്ക്ക് കാരണം നേരത്തെ പറഞ്ഞ രാസ പദാർത്ഥങ്ങളുടെ വിളയാട്ടം തന്നെയെന്നും സിദ്ധാന്തിക്കുന്നു.
ഹോർമോണുകളായ ഈസ്ട്രജൻ സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോൺ പുരുഷന്മാരിലും പ്രണയവികാരം ഉടലെടുക്കാൻ കാരണമാകുന്നു. വികാരം വേണമോ വിചാരം വേണോ എന്ന് അവ തീരുമാനിക്കും. രണ്ടു പേർ തമ്മിലുള്ള കെമിസ്ട്രിക്ക് കാരണം ഈ അപാര കെമിസ്ട്രി തന്നെയാണ്.
ആദിമ മനുഷ്യന് എപ്പോഴോ വെളിപാടുണ്ടായി: അന്യോന്യം കരുതലോടെ പെരുമാറിയാൽ, സംരക്ഷിച്ചാൽ എല്ലാവരും, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതി ജീവിക്കും, അങ്ങനെയായിരിക്കണം പങ്കാളിയോട് ലൈംഗീകതയ്ക്ക് പുറമെ പ്രണയവും ജനിച്ചത്. ഒരാൾക്ക് ഒരാളുടെ സംരക്ഷണം എന്ന നിലയ്ക്ക് വിവാഹവും ഒരു സാംസ്ക്കാരിക ആചാരമായി മാറിയിരിക്കാം. അങ്ങനെ പ്രണയം മനുഷ്യനെ ഒരു പ്രാരാബ്ധക്കാരനാക്കി.
വിജയിക്കുന്ന പ്രണയം കുടുംബ കലഹവും വിജയി ക്കാത്ത പ്രണയം കവിതയും ആകുമെന്ന് എം.എൻ. വിജയൻ മാഷ് പറഞ്ഞത് പച്ച പരമാർത്ഥം തന്നെയല്ലേ? പ്രണയം തന്നെയാണ് കലയിലും കവിതകളിലും സാഹിത്യത്തിലും പാട്ടുകളിലൂടെയും നമ്മെ തൊടുന്നത്. സിനിമകളിലും പുസ്തകങ്ങളിലും പ്രധാന വിഷയം പലപ്പോഴും പ്രണയം തന്നെയാണ്. പ്രണയത്തിെൻ്റ ഒരു ബ്ലൂ പ്രിൻ്റ് തന്നെ ഉള്ളിൽ സൃഷ്ടിച്ചു കളയും ചില സിനിമകൾ. എം.ടിയുടെ ആരണ്യകത്തിലെ കാടും മേടും പാട്ടും ചില്ലറയല്ല പ്രണയികളെ സ്വാധീനിച്ചത്. ഓരോ പാട്ടിന്റെ സൃഷ്ടിയും ഈണവുമെല്ലാം പ്രണയത്തിൽ അധിഷ്ഠിതമാണതിൽ.
ഓരോരുത്തരും വ്യത്യസ്തരാണ് എന്നതുകൊണ്ടുതന്നെയാണ് നമുക്ക് ഓരോരുത്തർ ക്കും നമ്മുടേതായ ലവ് ഉണ്ടാകുന്നത്. പ്രണയത്തിന്റെ അടിസ്ഥാനതത്വം സ്ഥിരതയാണെന്നാണ് പൊതുവായ കാഴ്ചപ്പാട്. എല്ലാ പ്രണയവും എന്നേക്കും നിലനിൽക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. ദമ്പതികളിൽ നടത്തിയ പഠനങ്ങളിലൂടെ ഡോ. സൂസൻ കാംപ്ബെൽ പറയുന്നത്, പ്രണയം റൊമാൻസ് സ്റ്റേജിൽ എല്ലാം തികഞ്ഞ ഉദാത്തമായ ബന്ധമാണ്. ഐകമത്യം ആണ് ഈ കാലഘട്ടത്തിന്റെ പ്രധാന ഒരിത്. അതിന് ശേഷം സലിംകുമാർ തല്ലുമാലയിൽ പാടിയ പോലെ റെഡി സ്റ്റെഡി ഗോ… ഈഗോ തുടങ്ങാറായി. ഉന്മാദിയായ ആണും ഉത്സാഹിയായ പെണ്ണും കൂടി ഇത് ചാടിക്കടക്കുമ്പോഴാണ് എന്തിനും സ്വീകാര്യതയുണ്ടാകുന്ന സ്ഥിരതയുടെ ഘട്ടം തുടങ്ങുന്നത്.
പ്രതിബദ്ധതയാണ് അടുത്ത ഘട്ടം.
‘ഓളാ തട്ടമിട്ട് വന്നാൽ… ന്റെ സാറേ… ചുറ്റുവുള്ളതൊന്നും കാണാൻ പറ്റൂല്ല’ എന്ന് വെറുതെയാണോ നിവിൻ പോളി പറഞ്ഞത്? അതേ, ഒരുത്തനിലോ ഒരുത്തിയിലോ കണ്ണുടക്കിയാൽ പിന്നെ ആരെയും കാണാൻ പറ്റാത്ത അവസ്ഥ.
ഒരുമിച്ച് ഒരു മികച്ച ടീം ആകുക എന്നതാണ് അടുത്ത ഘട്ടം. ഒരുമിച്ചു പലതും കണ്ടെത്തുന്നു, ആനന്ദം, തൃപ്തി ഇവയൊക്കെയാണ് പിന്നെ ബന്ധത്തിൽ പ്രധാനം. എന്നാൽ എല്ലാ പ്രണയവും ബന്ധങ്ങൾ ആകുന്നുണ്ടോ? ചിലത് ബന്ധനങ്ങൾ ആകുന്നു. ചിലത് ബ്ളറുകളും.
പ്രണയത്തിന് എക്സ്പയറി ഡേറ്റുമുണ്ട് എന്നതാണ് പരമമായ സത്യം. പ്രണയിക്കാനും പൊളിയാനുമുള്ള കഴിവ് മാത്രമാണ് മർത്യന് ശാശ്വതം. പിന്നെ എന്തിനാണ് forever എന്ന കാഴ്ചപ്പാട് പ്രണയത്തിൽ കലർത്തുന്നത്?
എല്ലാ പ്രണയസിനിമകളും കല്യാണത്തിൽ അവസാനിപ്പിക്കും, ശുഭം. പിന്നെ എന്ത് സംഭവിക്കുന്നു എന്നൊട്ട് കാട്ടുന്നുമില്ല. പല പ്രണയങ്ങളും കാലാന്തരത്തിൽ കല്യാണം കഴിഞ്ഞ് അകാല ചരമമടയാം. മൂലയ്ക്കിരിക്കുന്ന ചെടി പോലെ ആരാലും പരിചരിക്കപ്പെടാതെ അത് മുരടിച്ചു പോകും. ഉത്തരവാദിത്തമാകും പിന്നെ ലിങ്ക്. ചിലപ്പോൾ തമ്മിൽ കൊല്ലാൻ തോന്നുന്നത്ര വെറുപ്പും ഉടലെടുക്കാം. വൈകാരിക അടുപ്പം നഷ്ടപ്പെട്ട് ശാരീരിക അടുപ്പവും അവസാനിച്ചു പോകുന്നതരം ചത്ത ബന്ധങ്ങൾ ചുറ്റുമുണ്ട്. വിവാഹമോചനം, വിവാഹേതര ബന്ധങ്ങൾ, വൈരാഗ്യം നിറഞ്ഞ അന്തരീക്ഷം ഒക്കെയാണ് പലപ്പോഴും forever-നെ നോക്കി കൊഞ്ഞനം കുത്തുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ഈ പ്രേമിക്കുന്നത് ഒരു നഷ്ടക്കച്ചവടമാണോ? എന്നിട്ടും ആളുകൾ തലങ്ങും വിലങ്ങും അതിൽ മറിഞ്ഞുവീഴുന്നുണ്ട്. ആരും കാണാതെ പൊടി തട്ടിയെഴുന്നേറ്റുപോകുന്നുമുണ്ട്. പ്രണയത്തിന് മാറ്റങ്ങൾ അനിവാര്യമാണ്. അതിനൊപ്പം വ്യക്തികളും മാറുന്നു എന്നതാണ് സത്യം. ഓരോ പ്രായത്തിലും ആവശ്യങ്ങൾ പലതാണ്. ആ ആവശ്യങ്ങൾ നിങ്ങളുടെ പ്രണയം നിങ്ങൾക്ക് നൽകുന്നുണ്ടോ? സമയവും കാലവും വികാരവിചാരവും നിക്ഷേപമാകുന്ന പ്രണയം എങ്ങനെയാണ് നിലനിർത്തേണ്ടത്?
ഒരു ബാങ്ക് അക്കൗണ്ട് പോലെയാണ് ഓരോ ബന്ധവും. പ്രണയം നിങ്ങളിലെ സാമ്യം കൂട്ടി ചേർക്കും, വ്യത്യാസങ്ങൾ സ്വീകാര്യമാക്കും, പ്രതീക്ഷയും അതിജീവനവും നൽകും. അതിനുശേഷം അത് വളരണമെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പൈസ നിക്ഷേപിക്കുന്ന പോലെ സ്നേഹം, ബഹുമാനം, വിശ്വാസം, പ്രതിബദ്ധത, ആശയവിനിമയം ഒക്കെ നിക്ഷേപിച്ചോളൂ. ഒന്നും കൊടുക്കാതെ വേണ്ടതിലധികം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചാൽ അക്കൗണ്ട് പൂട്ടിപ്പോകുകയേ ഉള്ളൂ. അവിടെ ഇത്തിരി സ്നേഹം, ഇവിടെയിത്തിരിയേറെ പ്രണയം എന്ന രീതിയിൽ ഒത്തിരി അക്കൗണ്ടുകൾ തുറക്കേണ്ടിവരുന്നവർക്ക് തൃപ്തിയും പൊതുവേ കുറവായിരിക്കും. അവരുടെ തിരച്ചിൽ അലച്ചിലായിത്തീരാം. ചിലപ്പോൾ ആ അന്വേഷണം ഒരിക്കലും അവസാനിക്കുകയുമില്ല. പ്രണയം പലതരം പലവിധമല്ലേ… ആളുകളെ പോലെ. പ്രണയ ത്തിന് പഞ്ഞമില്ലാത്തവരെയും പ്രണയമേ വേണ്ടാത്തവരെയും നമ്മൾ കാണാതെ പോകരുത്. സ്വയം മാത്രം പ്രണയിക്കുന്നവരുടെ കാലം കൂടിയാണിത്.
പറഞ്ഞുവന്നത് പ്രണയത്തിൽ കാലാനുസൃതമായി മാറ്റങ്ങൾ ഉണ്ടാകും, ഉണ്ടാകണം. അവയ്ക്ക് ഒപ്പം വ്യക്തികളും മാറും, മാറണം. ഈ മാറ്റങ്ങൾ Sync ആവണം. മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയം വളരുകയും പങ്കാളിയെ വളരാൻ അനുവദിക്കുകയും ചെയ്യുമ്പോൾ തന്നെ പ്രണയവും forever ആയിക്കോളും. ചുരുക്കിപ്പറഞ്ഞാൽ പ്രണയം അല്ല, നമ്മളാണ് കാര്യം.
പ്രണയം സാർവത്രികമാണ്, എന്നാൽ മനുഷ്യനാണ് പ്രണയത്തെ വ്യക്തിപരമാക്കുന്നത്, വിജയമാക്കുന്നത്. ആ ഉത്തരവാദിത്തം ഇല്ലാത്ത വർക്ക് പറ്റിയ പണിയല്ല മറ്റൊരാളിൽ പ്രണയം ജനിപ്പിക്കുന്നത്. അത്തരക്കാർ സിംഗിൾ പസങ്കെകളായി സ്വയം സ്നേഹിച്ചുപൊയ്ക്കോട്ടെ.
പ്രണയം വിവാഹത്തെ വിജയിപ്പിക്കുന്ന ഗ്യാരൻ്റി ഒന്നുമല്ലന്നേ. ജീവീക്കുന്നത് സന്തോഷത്തിനും സമാധാനത്തിനും തൃപ്തിക്കും ആണെന്ന് മനസിലാക്കി ഉള്ളിലെ പ്രണയത്തെ കൊല്ലാതിരിക്കുക, സ്വയം വളരുക, അന്യോന്യം വളർന്നോളുക. ആയിരം വർഷം മുമ്പും ആയിരം വർഷം പിമ്പും പ്രണയം എന്നും ഇവിടെ തന്നെയുണ്ടാകും. നമ്മളാകുന്ന ജീവകഥകൾക്ക് മാത്രമാണ് ഫുൾസ്റ്റോപ്പ്.
എന്നിരുന്നാലും ഈ ലോകത്തെ ചലിപ്പിക്കുന്ന ഒരു മാജിക്ക് തന്നെയാണ് പ്രണയം. അത് കിട്ടിയവർ ഭാഗ്യവാന്മാർ. വേണ്ടാത്തവർക്ക് ബന്ധങ്ങളുടെ ചട്ടക്കൂടിൽ നിന്ന് മോചനം. കിട്ടാത്തവരോട് അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പറയണമെന്നുണ്ട്... എന്നാൽ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും നിങ്ങളെ അത് വന്നു തൊടാം. നിങ്ങളെ അടിമുടി മാറ്റിമറിക്കാം. കൈകൾ വിടർത്തി അതിനെ സ്വീകരിക്കാം. കാരണം പ്രണയം നശ്വരമെങ്കിലും പ്രണയിക്കാതിരിക്കാനാകുമോ മനുഷ്യന്? അതൊരു അപാര ഉന്മാദം തന്നെയല്ലേ? പ്രണയത്തിൽ വട്ടുണ്ട്, വട്ടിൽ ഒരല്പം കാര്യവുമുണ്ട് എന്നെങ്ങാണ്ട് ഫ്രെഡറിക് നീത്ഷേ (Friedrich Wilhelm Nietzsche) പറഞ്ഞിട്ടില്ലേ.? ജീവിതം NO എന്നുപറഞ്ഞാൽ Next Opportunity എന്ന് ഉറക്കെ പറഞ്ഞ് മുന്നോട്ടുതന്നെ.. അല്ല പിന്നെ.. എല്ലാവർക്കും എല്ലാ ദിനവും എല്ലാം തികഞ്ഞൊരു പ്രണയം ആശംസിക്കുന്നു. എൻജോയ്…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
