അധികാരികൾ തന്നെയാണ് ഡോ. വന്ദനയുടെ കൊലയ്​ക്ക്​ ഉത്തരവാദി

അധികൃതരുടെ നിസംഗതയുടെയും ഉദാസീനതയുടെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഡോ. വന്ദന ദാസ്. ആദരാഞ്ജലി അര്‍പ്പിക്കുന്ന വെറും പ്രഹസനവും കൊണ്ട് ആരും വരരുത്.

യുദ്ധഭൂമിയില്‍ പോലും ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളെയും ആക്രമിക്കാന്‍ പാടില്ല എന്നുണ്ട്. എന്നാല്‍, കേരളത്തില്‍ അത്തരം ആക്രമണങ്ങള്‍ വളരെ സ്വാഭാവികമായ ഒന്നാണ്. അര്‍ദ്ധരാത്രി, ഐ.സി.യു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വയറിന് ചവിട്ട് കിട്ടിയിട്ട് അഞ്ചു മാസമായതേയുളളു. സംഗതി വാര്‍ത്തയാവുമ്പോള്‍ മാത്രം, അത് ആ സമയത്തെ വൈകാരിക പ്രതികരണമെന്ന ഉഡായിപ്പുമായി കുറേപേര്‍ വരും. ഈ വാര്‍ത്തകള്‍ക്കുതാഴെ വരുന്ന പ്രതികരണങ്ങൾ മാത്രം നോക്കിയാല്‍ മതി അറിയാം, ഇതൊന്നും പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം അല്ല എന്ന്. തരം കിട്ടിയാല്‍ കൈകാര്യം ചെയ്യാന്‍ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഏതോ ഒരു ഡോക്ടര്‍ക്ക് അടി കിട്ടിയതില്‍ ആഹ്ലാദിക്കുന്നവരെയും ഒക്കെ ധാരാളം കാണാം.

ഒരു വനിതാ ഡോക്ടര്‍ ഡ്യൂട്ടിക്കിടയില്‍ രോഗിയുടെ കുത്തേറ്റ് മരിച്ചിരിക്കുന്നു. ലോകത്തൊരിടത്തും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്. അങ്ങനൊരു സംഭവം ചിന്തിക്കാന്‍ കൂടി പ്രയാസമായത്. അതും ഇവിടെ സംഭവിച്ചു.

2021 മുതല്‍, രേഖപ്പെടുത്തപ്പെട്ട 136 ആശുപത്രി ആക്രമണങ്ങള്‍ നടന്ന സംസ്ഥാനമാണ് കേരളം. ഹൈക്കോടതി പോലും ആശങ്ക അറിയിച്ച ആ ഗൗരവമേറിയ വിഷയം മുന്നിലുള്ളപ്പോഴാണ് ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് ഒരു മുന്‍മന്ത്രിയും എം.എൽ.എയുമായ വ്യക്തി നിയമസഭയില്‍ പറയുന്നത്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഡോക്ടര്‍മാരുടേതൊഴികെ ഏതെങ്കിലും രാഷ്ട്രീയകക്ഷികളോ സംഘടനകളോ അതിനെതിരെ ഒരക്ഷരം പോലും മിണ്ടിയില്ല. കാരണം അയാള്‍ പറഞ്ഞത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ.

ജോലിസ്ഥലത്ത് വേണ്ടത്ര സുരക്ഷ ഒരുക്കേണ്ടത് അധികാരികളുടെ കടമയാണ്. ജീവനക്കാര്‍ക്ക് സുരക്ഷാ ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ അടച്ചിടണം. ഇത്രയധികം സംഭവങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും നിവേദനങ്ങളും ഒക്കെ കൊടുത്തിട്ടും വീണ്ടും വീണ്ടും ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും ആക്രമിക്കപ്പെടുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ അധികാരികള്‍ തന്നെയാണ്. അധികൃതരുടെ നിസംഗതയുടെയും ഉദാസീനതയുടെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഡോ. വന്ദന ദാസ്. ആദരാഞ്ജലി അര്‍പ്പിക്കുന്ന വെറും പ്രഹസനവും കൊണ്ട് ആരും വരരുത്.

ഡോക്​ടർമാരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എം.എൽ.എയും മൗനപൂര്‍വ്വം അത് കേട്ടിരുന്ന കേരള നിയമസഭയും കേരള സമൂഹം ഒന്നാകെയും പൊതുവിടത്തില്‍ ഇതിന് മാപ്പ് പറയണം.

Comments