മയക്കുമരുന്നിനെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയവും കർമ്മ പരിപാടികളും

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യാഘാതവും വളരെ ഭീകരമാണ്. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചതെങ്കിൽ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് ഇപ്പോഴുള്ള വലിയ ഭീഷണി.

യക്കുമരുന്നിനെതിരെ കേരളമിന്നു മുതൽ വിപുലമായൊരു പ്രചാരണ കാമ്പയിൻ ആരംഭിക്കുകയാണ്. നവംബർ ഒന്ന് കേരളപ്പിറവി വരെ നീണ്ടു നില്ക്കുന്ന ഒന്നാം ഘട്ട പ്രചരണ പരിപാടികൾക്കാണ് ഇന്ന് തുടക്കമാവുന്നത്. മനുഷ്യരെ ജീവിതത്തിന്റെ സഹജവും സ്വാഭാവികവുമായ സൗന്ദര്യലഹരിയിൽ നിന്നും ലഹരിയുടെ സൗന്ദര്യം ജീവിതമായി കാണുന്ന അപമാനവീകരണത്തിലേക്ക് അധ:പതിപ്പിച്ചു കൊണ്ടാണ് ലോകമെമ്പാടും മയക്കുമരുന്നു വ്യാപാരവും ഉപയോഗവും നിയോലിബറൽ മൂലധനശക്തികൾ തന്നെ വളർത്തി കൊണ്ടുവരുന്നത്. ലഹരിക്കെതിരായ യുദ്ധം മനുഷ്യത്വരഹിതമായ ക്രിമിനൽ മൂലധന പ്രവർത്തനങ്ങൾക്കും അധോലോക വാണിജ്യ ശക്തികൾക്കുമെതിരായ പോരാട്ടമാണ്. കേവലമായ ധാർമ്മിക പ്രബോധനങ്ങൾ കൊണ്ടു തീർത്തു കളയാവുന്നതല്ല ലഹരിയുടെ സ്വാധീനവും മയക്കുമരുന്നു വ്യാപാരവുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. വൻതോതിൽ പണമൊഴുകുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള അധോലോക ബിസിനസ്സാണ് ഇന്ന് ഡ്രഗ് ട്രാഫിക്കിംഗ്. അമേരിക്കൻ സി ഐ എ മുതൽ ലോകമെമ്പാടുമുള്ള ഉന്നത ഭരണകൂട സംവിധാനങ്ങളും മത വംശീയ ഭീകരവാദ സംഘങ്ങളും വരെ പങ്കാളിയായിട്ടുള്ള ഹിംസാത്മകമായൊരു ബിസിനസ്സാണത്.

നമ്മുടെ സമൂഹത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുപയോഗത്തെയും അതിനു പിറകിലുള്ള ഡ്രഗ്‌ മാർക്കറ്റിംഗ് മാഫിയാകളെയും വിപുലമായ തലങ്ങളിൽ പ്രതിരോധിക്കുന്നതിനാവശ്യമായ ബഹുജനബോധവൽക്കരണവും ഭരണനടപടികളും ആരംഭിക്കേണ്ടതുണ്ട്.

അങ്ങനെയേ സഫലമായ തലങ്ങളിൽ മയക്കുമരുന്നിനെതിരായ പ്രതിരോധം വളർത്താനാവൂ. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നമ്മുടെ പുതു തലമുറയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റേതായ ഒരു ലഹരിസംസ്‌കാരം അപകടരമാം വിധം പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണെന്ന് ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും വലവീശിപ്പിടിക്കുന്ന മയക്കുമരുന്ന് വിപണന ശൃംഖലകളും ക്രിമിനൽ സംഘങ്ങളും സ്‌കൂൾ ക്യാമ്പസ്സുകളെ വരെ തങ്ങളുടെ സ്വാധീനത്തിലാക്കിക്കൊണ്ടിരിക്കുന്നു. നിയോലിബറൽ മൂലധന താൽപര്യങ്ങളുടെ ഭാഗമായി ലോകമെമ്പാടും വളർന്നുവന്നിരിക്കുന്ന ക്രിമിനൽ മൂലധനശക്തികളാണ് ഡ്രഗ് ട്രാഫിക്കിംഗ് ഉൾപ്പെടെയുള്ള അധോലോക വ്യാപാരത്തെ വളർത്തിക്കൊണ്ടുവന്നിരിക്കുന്നതെന്ന് കാണണം.

ലോകമെമ്പാടും ഭീകരവാദത്തിനും വംശീയവർഗീയവാദത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഉൻമാദികളുടെ ഒരു തലമുറയെ സൃഷ്ടിക്കാനാണ് സാമ്രാജ്യത്വ മൂലധനശക്തികൾ യത്‌നിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലും കേരളത്തിലുമെല്ലാം വർഗീയഭീകരവാദവും മയക്കുമരുന്ന് ഉപയോഗവുമെല്ലാം അഭൂതപൂർവ്വമായ തോതിൽ വളർന്നുവരുന്ന സംഭീതമായ അവസ്ഥയാണുള്ളത്. ഇതിനെതിരായ ശക്തമായ പ്രതിരോധം മനുഷ്യരാശിയുടെ ഭാവിയിൽ താൽപര്യമുള്ള എല്ലാവരുടെയും മുൻകൈയിൽ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിശക്തമായ ഒരു ലഹരിമുക്തപ്രസ്ഥാനം കെട്ടിപ്പടുക്കാൻ സർക്കാറും ബഹുജന സംഘടനകളുമെല്ലാം ഒന്നിച്ച് നീങ്ങേണ്ട സന്ദർഭമാണിത്.

അതായത് കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും വേണം. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും കുറേക്കാലമായി ഭീഷണിയായി വളർന്നിട്ടുണ്ട്. മുമ്പ് വൻകിട നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ലഹരി ഉപയോഗത്തിലെ വർധനയും പുതിയ രീതികളും സംസ്ഥാനത്തുമാത്രം ഒതുങ്ങുന്ന വിഷയമല്ല. യുവജനങ്ങളിലും കോളേജ് വിദ്യാർഥികളിലും മാത്രമല്ല, സ്‌കൂൾ വിദ്യാർഥികളിലേക്കും ലഹരിയുടെ ഉപയോഗം മെല്ലെ പടരുന്നു എന്നത് ഗൗരവമായ പ്രശ്നമാണ്. മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും കാരണമാകുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമാണ് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റു ലഹരിവസ്തുകളും എത്തിക്കുന്നത്. വൻകിട മയക്കുമരുന്നു മാഫിയകൾ കേരളത്തെ ലക്ഷ്യമിടുന്നു എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പണസമ്പാദനത്തിനുവേണ്ടി ഏതു ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികളാണ് ഇതിനു പിന്നിലെന്ന് വിശദീകരിക്കേണ്ടതില്ല. പണമുണ്ടാക്കാനായി തലമുറകളെ ലഹരിയുടെ രക്ഷപ്പെടാനാവാത്ത ലോകത്തേക്ക് തള്ളിവിടുകയാണ് ഈ ലാഭക്കൊതിയന്മാർ.

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യാഘാതവും വളരെ ഭീകരമാണ്. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചതെങ്കിൽ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് ഇപ്പോഴുള്ള വലിയ ഭീഷണി. എംഡിഎംഎ (മെത്തലീൻ ഡയോക്‌സി മെത്താംഫിറ്റമിൻ), ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ടാബ്ലെറ്റ്, ബ്രൗൺ ഷുഗർ, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവയാണ് കേരളത്തിൽ പ്രധാനമായും എക്സൈസും പൊലീസും പിടികൂടുന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമിഠായികളും പാനീയങ്ങളും ഐസ്‌ക്രീമും ലഹരിഗുളികകളും വ്യാപകമാണ്. ഉറക്കഗുളികകളും വേദനസംഹാരിയും ലഹരി വസ്തുക്കളായി ഉപയോഗിക്കുന്നു. പല സ്‌കൂളുകളുടെയും സമീപത്തുള്ള ചെറുകച്ചവടക്കാരും മറ്റും ഇത്തരം ലഹരിവസ്തുക്കളുടെ വിൽപ്പനക്കാരായി മാറുന്നുണ്ട്. സിന്തറ്റിക് - രാസലഹരി വസ്തുക്കൾ പ്രധാനമായും അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നും കഞ്ചാവ് ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നുമാണ് കേരളത്തിൽ എത്തിക്കുന്നത്. നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാപകമാണ്.

ലഹരിയുടെ വ്യാപനത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ലഹരി ഉപയോഗം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞത് വളരെ ആശ്വാസകരമായ കാര്യമാണ്. ലഹരിക്കെതിരെ നാടിനെയാകെ അണിനിരത്തിയുള്ള പ്രവർത്തനത്തിന് പ്രതിപക്ഷവും പൂർണ പിന്തുണ പ്രഖ്യാപിച്ചു. എക്സൈസ്, പൊലീസ് വകുപ്പുകളുടെ പരിശ്രമത്തിന്റെ ഫലമായി ലഹരിവസ്തുക്കൾ പിടിക്കുന്നത് കൂടിയിട്ടുണ്ട്. പിടിക്കപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുന്നു. ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. അതിർത്തികളിൽ ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും പരിശോധന ശക്തമാക്കും. വിവിധ ജനവിഭാഗങ്ങളെയും സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ലഹരി വിപത്ത് തടയാൻ സർക്കാർ വിപുലമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. യുവജനങ്ങൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങിയവരെ ഇതിൽ കണ്ണിചേർക്കും. ഗാന്ധിജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വതലങ്ങളിലും മയക്കുമരുന്നിനെതിരായ അവബോധം വളർത്തുന്ന ശാസ്ത്രീയമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്.

ഡാർക്ക് വെബിൽ ലഹരികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. / Screenshot From DW Shift YouTube Channel

സർക്കാർ നടപടികൾ ഫലപ്രദമാക്കാൻ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ കൂറേക്കൂടി ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. ലഹരിവിൽപ്പന സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വിവരം ലഭിച്ചാൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണം. ചിലയിടങ്ങളിൽ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ ലഹരി മാഫികളെ അറിഞ്ഞോ, അറിയാതെയോ സഹായിക്കുന്നുവെന്ന പരാതി അസ്ഥാനത്തല്ല. വിവരം നൽകുന്നവരുടെ വിശദാംശം ലഹരി മാഫിയക്ക് ചോർത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ വകുപ്പുമേധാവികൾ തയ്യാറാകണം. പൊതുജനങ്ങളും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നമ്മുടെ സമൂഹത്തെ ലഹരിമുക്ത സമൂഹമായി മാറ്റാൻ കഴിയും.

ലഹരിക്കെതിരെ ബോധവൽക്കരണമുൾപ്പെടെ ഭരണതലത്തിൽ തന്നെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടുമെന്ന് മുഖ്യമന്ത്രി തന്റെ നിയമസഭാപ്രസംഗത്തിൽ തന്നെ പ്രഖ്യാപിക്കുകയുണ്ടാെയി. കർശനമായ നിയനടപടി കൊണ്ടേ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവൂ എന്നതാണ് യാഥാർത്ഥ്യം. ഇച്ഛാശക്തിയോടുകൂടിയുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ ഉറപ്പ് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. 1988 ലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെ സംസ്ഥാന സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമായ വിശദീകരണം നൽകുക ണ്ടായി.

പി ഐ ടി എൻ ഡി പി എസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക നിയമം പാർലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോൾ ഉപയോഗിക്കുന്നില്ല

ഈ കാര്യത്തിലാണ് കർശനിർദേശം നൽകിയത്. ഉത്തരവ് സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നൽകേണ്ടത്. പി ഐ ടി എൻ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിഷയം നമ്മുടെ സമൂഹം നേരിടുന്ന അതീവ ഗൗരവമായ ഒന്നാണ്. അത് അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. വിവിധ രീതിയിൽ നാം ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതിൽ ഒന്ന് ഇത് ബോധപൂർവ്വം ചെയ്യുന്നൊരു കുറ്റമാണ് എന്ന് കണ്ട് പ്രതിരോധിക്കുകയെന്നതാണ്. പണസമ്പാദനത്തിനുവേണ്ടി ഏത് ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികൾ എല്ലാതലങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്നവരായിരിക്കുമെന്ന് കാണാൻ കഴിയണം. ഉന്നത ഉദേ്യാഗസ്ഥതലങ്ങളിൽ സ്വാധീനംചെലുത്താൻ കഴിയുന്ന ആളുകളാണ് ഇത്തരം അധോലോക ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നതെന്ന് കാണണം.

ഇപ്പോഴത്തെ അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വേണ്ടതുണ്ട്. നാർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല. എൻ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ ഇത് ചേർക്കേണ്ടതുണ്ട്. ആ കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. ചാർജ്ജ് ചെയ്യുന്ന കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി ഇനി മുതൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തണം. അങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എൻ ഡി പി എസ് നിയമത്തിലെ 31, 31 എ പ്രകാരം ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ കഴിയണം. അതൊടൊപ്പം കുറ്റവാളികളിൽ നിന്ന് ഇനി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങാൻ സാധിക്കും. ബോണ്ട് വാങ്ങുന്നതിന് എൻ ഡി പി എസ് നിയമത്തിൽ 34-ാം വകുപ്പ് അധികാരം നൽകുന്നുണ്ട്. പക്ഷെ അത് സാർവ്വത്രികമായി ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. എസ്.എച്ച്.ഒമാരും എക്സൈസ് ഇൻസ്പെക്ടർമാരുമാണ് ഈ ബോണ്ട് വാങ്ങേണ്ടത്. കാപ്പാ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരികടത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണം. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി/എ.സി.പി യുടെ നേതൃത്വത്തിൽ ഈ ഡാറ്റാ ബാങ്ക് തയ്യാറാക്കാനുള്ള നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രചരണ പരിപാടികൾ നടത്താനും സർക്കാർ പരിപാടിയിട്ടിട്ടുണ്ട്. അടുത്ത ചില ആഴ്ചകളിൽ ഇതിനായുള്ള ഒരു സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എൻഡിപിഎസ് നിയമത്തിൽ 34-ാം വകുപ്പ് പ്രകാരം ബോണ്ട് വയ്പ്പിക്കുക, മയക്കുമരുന്ന് കടത്തലിൽ പതിവായി ഉൾപ്പെടുന്നവരെ പിഐടി എൻഡിപിസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുക, ഇത്തരം നടപടികൾക്കാണ് ഒരു സ്പെഷ്യൽ ഡ്രൈവ് ഈ അടുത്ത ദിവസങ്ങൾ തൊട്ട് സംസ്ഥാനത്താകെ നടത്തണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി നർക്കോട്ടിക് സെൽ ഡിവൈഎസ്പി മാർക്കും കേരള ആന്റി നർക്കോട്ടിക് സെൽ സ്പെഷ്യൽ ഫോഴ്സിലെ അംഗങ്ങൾക്കും എക്സൈസ് അസിസ്റ്റന്റ് കമ്മിഷ്ണർമാർ എൻഫോഴ്സമെന്റ് സ്‌ക്വാഡ് എന്നിവർക്കും സംസ്ഥാനതലത്തിൽ പരിശീലനം നൽകും. ജില്ലാതലത്തിൽ എസ് എച്ച് ഒമാർ സബ്ഡിവിഷണൽ പൊലീസ് ഓഫീസർമാർ എക്സൈസ് ഇൻസ്പെക്ടർമാർ ഇവർക്കും ഇതേ പരിശീലനം നൽകും. മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കണം. അവരെ നിരന്തരം നിരീക്ഷിക്കണം.

ഇത്തരം നടപടികൾകൊണ്ട് മാത്രം ഈ കാര്യങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേർന്ന് കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ അവബോധ ക്യാമ്പയിനായി സംഘടിപ്പിക്കേണ്ടുതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കാൻ സഹായകമാകുംവിധം പ്രവർത്തനപദ്ധതി തയ്യാറാക്കണം. വിദ്യാർത്ഥികൾ, യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, ജാതി-മത-സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ഈ ക്യാമ്പയിനിൽ കണ്ണിചേർക്കണം. ഇതിനായി വ്യക്തമായ രൂപരേഖ തയ്യാറാക്കുമെന്നാണ് മുഖ്യമന്ത്രിതന്നെ അസംബ്ലിയിൽ പ്രഖ്യാപിക്കുകയുണ്ടായല്ലോ.

Comments