കോവിഡ് പ്രതിസന്ധി നിരവധി ആരോഗ്യപ്രവർത്തകരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. കടുത്ത മാനസിക സംഘർഷത്തിൽ അടിഞ്ഞ് പോയവർ, ആശ നഷ്ടപ്പെട്ടവർ, അതിക്ഷീണത്തിൽ തളർന്നവർ ഇക്കൂട്ടത്തിലുണ്ട് / Photo: Wikimedia Commons

വൈറസ് തളർത്തുന്ന,

ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അവഗണനയും ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ, നഴ്‌സുമാരുടെ മരണത്തിനു കാരണമായിട്ടുള്ളത് ജനാധിപത്യത്തിന്റെ നാടായ അമേരിക്കയിലാണ്- കോവിഡ്​ അ​മേരിക്കയെ എങ്ങ​നെ ബാധിച്ചുവെന്നതിന്റെ ഏറ്റവും ആധികാരികമായ വിശകലനം

മരണം പുൽകുന്ന ഡോക്​ടർമാർ

രു ഡോക്ടറുടെ മരണം, ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതോടെയാണ് കോവിഡ് 19 ജൈത്രയാത്ര തുടങ്ങിയത്. പുതിയ വൈറസ് മാരകമാണെന്ന് ലോകത്തെ അറിയിച്ചതിനുള്ള ശിക്ഷ ലഭിച്ച ഡോക്ടറുമായിരുന്നു ഇത്. വുഹാനിലെ ലീ വെൻ ലിയാങ്. വെറും 33 വയസ്സ്. ഭരണകൂടത്തിന്റെ അനാസ്ഥയും കാപട്യവും ഒരു വൈറസും ചേർന്ന് ചികിൽസിക്കാനൊരുമ്പെടുന്ന ഡോക്ടറെ കൊന്നുകളയുക എന്നത് വരാനിരിക്കുന്ന കെടുതികളുടെ കാഹളവുമായിരുന്നു. ഏകാധിപത്യത്തിന്റെ നാടായ ചൈനയിലാണ് ഇത് നടന്നതെന്ന് ന്യായം പറഞ്ഞ് തള്ളിക്കളയാനാവില്ല ഈ മരണശിക്ഷ.

ലീ വെൻ ലിയാങ്. ചൈനയിലെ കോവിഡ്​ ബാധ ലോകത്തെ ആദ്യമായി അറിയിച്ച ഡോക്​ടർ. ചൈനീസ്​ ഭരണകൂടത്തിന്റെ ഭീഷണിക്ക്​ വിധേയനായ അദ്ദേഹം കോവിഡ്​ ബാധിച്ചാണ്​ മരിച്ചത്​

ഒട്ടും പര്യാപ്തമല്ലാത്ത, ലാഭേച്ഛ മുൻ വിധികൾ തീർക്കുന്ന ആതുരസേവനവ്യവസ്ഥകളും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അവഗണനയും ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ (നഴ്‌സുമാരുടേയും) മരണത്തിനു കാരണമായിട്ടുള്ളത് ജനാധിപത്യത്തിന്റെ നാടായ അമേരിക്കയിലാണ് എന്നതാണ് സത്യം.

ചികിൽസിക്കുന്ന ഡോക്റ്റർക്ക് രോഗം പകരുക, അതുമൂലം മരിക്കുക

ചരിത്രത്തിൽ പണ്ട് എഴുതപ്പെട്ട് പിന്നീട് കീറിപ്പോയ പേജിലെ വാക്യമാണിത്. 2020 ആദ്യം ആ അദ്ധ്യായങ്ങൾ വീണ്ടും തുറക്കപ്പെട്ടു. ക്ഷയരോഗികളെ ചികിൽസിച്ച അല്ലെങ്കിൽ വസൂരിക്കു ചികിൽസിച്ച ഡോക്ടർ അത് പകർന്ന് മരിക്കുക എന്നത് ഒരിക്കൽ സാധാരണമായിരുന്നെങ്കിലും പിന്നീട് പഴങ്കഥയായി മാറിയതാണ്. കോവിഡ്-19 വൈറസ് ചരിത്രത്തെ തീവ്രമായ ഊർജ്ജത്തോടെയാണ് തിരിച്ച് പ്രതിഷ്ഠിച്ചത്. ഡോക്ടർമാർ തന്നെ മരിക്കുക എന്നത് ലോകത്തെ പല ഇടത്തും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അവർ മാത്രമല്ല, മുൻനിര ആശുപത്രിപ്രവർത്തകരും മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ആശുപത്രികൾ ശ്മശാനങ്ങളിലേക്കുള്ള കവാടമായിത്തീർന്ന വിപരീതപരിണതി.

ന്യൂ യോർക് സംസ്ഥാനത്ത് ആകെ മരിച്ചത് 41,000 കോവിഡ് രോഗികളാണ്. 33,000 ആണ് ഇതെഴുതുമ്പോൾ വരെ കാലിഫോർണിയയിൽ മരിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മരിച്ച രാജ്യം

ഡോക്ടറുടെ ധർമമാണ് ചികിൽസിക്കുക എന്നത്, അവരുടെ ജീവനെ പ്രതിസന്ധിയിലാക്കിക്കൊണ്ടുതന്നെ. എച്ച്.ഐ.വി/എയിഡ്‌സ് പകർച്ചാകാലത്ത് ഇതിനെക്കുറിച്ച് ഏറിയ ചർച്ചകൾ പൊട്ടിമുളച്ചതാണ്. എയിഡ്‌സ് പിന്നീട് നിയന്ത്രണത്തിലായപ്പോൾ ഇത് വീണ്ടും "അക്കാദമിക്' ചർച്ചയിലേക്ക് ഒതുങ്ങി. എന്നാൽ പിന്നീട് വന്ന എബോള, സാർസ്, പക്ഷിപ്പനി ഇവയുടെയൊക്കെ പൊട്ടിപ്പുറപ്പെടലും തീവ്രപകർച്ചയും ആരോഗ്യപദ്ധതികളെ പരവശവും തടസപൂർണവുമാക്കാൻ വൈറസുകൾക്ക് സാധിക്കും എന്ന് തെളിയിച്ചു. ധാർമികതയുടെ നിർദ്ദേശനിയന്ത്രണങ്ങളാൽ ചരിക്കപ്പെടാൻ നിയുക്തരായവരാണ് ഭിഷഗ്വരന്മാർ. പൗരധർമപരമായും വൈദ്യശാസ്ത്രപരമായും പകർച്ചവ്യാധികളെ നേരിടുന്ന മാതൃകകൾ കാലാന്തരേണ വ്യവസ്ഥാപനപരമായ ഇടപെടലുകളോടെയും നിവാരണത്തിനും നിരീക്ഷണത്തിനും ആധുനിക പദ്ധതികൾ ഉൾപ്പെടുത്തിയും മാറിമറിഞ്ഞതിനാൽ നവീകരണങ്ങൾ വന്നു ചേർന്നിട്ടുണ്ട്. മഹാമാരികൾ അകലെയുള്ള ഓർമകൾ മാത്രമായി. എന്നാൽ കോവിഡ്-19 ബാധ ഇതിനൊക്കെ വെല്ലുവിളികൾ ഉയർത്തി ഡോക്ടർമാരേയും നഴ്സുമാരേയും വശംവദരാക്കിയിരിക്കയാണ്. സർവ്വനാശസൂചകമായ ഭൂദൃശ്യങ്ങൾ ക്വാറന്റൈനിലുള്ള ഡോക്ടർമാരെ, അസുഖബാധിതരായ ഡോക്ടർമാരെ, മരണത്തിനു കീഴ്‌പ്പെട്ട ഡോക്ടർമാരെ വെളിപ്പെടുത്തുമ്പോൾ അവർ ചുമലിലേറ്റിയ അപായസാധ്യതയുള്ള ഉത്തരവാദിത്തത്തെ ഓർമിപ്പിക്കുകയാണ്.

പലേ രാജ്യങ്ങളിലും നൂറുകണക്കിനു ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മരിച്ചിട്ടുണ്ട്. അമേരിക്കയിൽ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് അസുഖം ബാധിച്ച ഡോക്ടർമാരുടെ എണ്ണവും കൂടൂകയാണ്. ന്യൂ യോർക് ആശുപത്രികളിലെ ഡോക്ടർമാർക്കാണ് കൂടുതൽ മരണവുമായി ബന്ധിക്കേണ്ടി വന്നത്. ന്യൂ യോർക് സംസ്ഥാനത്ത് മരിച്ചത് 41,000 കോവിഡ് രോഗികളാണ്. 33,000 ആണ് ഇതെഴുതുമ്പോൾ വരെ കാലിഫോർണിയയിൽ മരിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മരിച്ച രാജ്യം. ഓരോ ആയിരം പേരിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം യൂറോപ്പിലേയോ റഷ്യയിലേയോ എണ്ണത്തിന്റെ ഇരട്ടിയാണ്, തെക്കേ അമേരിക്കയിലേക്കാൾ മൂന്നിരട്ടി ആണ്, ഏഷ്യയുടേയും ആഫ്രിക്കയുടേയും മിക്കഭാഗങ്ങളേക്കാളും അനുപാതക്രമത്തിൽ വൻ കയറ്റങ്ങളുടെ കുന്നിൻ മുകളിലാണ് അമേരിക്കയുടെ സ്ഥാനം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ന്യൂജേഴ്‌സിയിലെ ഹാക്കൻസാക്കിലെ ഒരു ആശുപത്രിയുടെ പുറത്ത് മൊബൈൽ മോർച്ചറിയിൽ.

രോഗികളുടെ തോതനുസരിച്ചാണ് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധിച്ചിട്ടുള്ളത്, മരിച്ചിട്ടുള്ളത്. അമേരിക്കയിൽ ജനുവരി 2021 വരെ 3200 ഓളം ആരോഗ്യപ്രവർത്തകർ മരിച്ചിട്ടുണ്ട് ആയിരത്തോളം നഴ്‌സുമാരും (മലയാളി നഴ്‌സുമാരും ഇതിൽ പെട്ടിട്ടുണ്ട്) അഞ്ഞൂറിൽപ്പരം ഡോക്ടർമാരും (മലയാളി ഡോക്ടർമാർ ഉൾപ്പെടെ) മരിച്ചവരുടെ ലിസ്റ്റിൽ പെടുന്നു, Kaiser Health News-Guardian ന്റെ കണക്കു പ്രകാരം. മലയാളികളിൽ ചില Respiratory therapists ഉം ജീവൻ പൊലിഞ്ഞവരിൽ ഉൾപ്പെടുന്നു. കടുത്ത മാനസികസംഘർഷങ്ങളാൽ വിഷാദരോഗം, ഉൽക്കണ്ഠ എന്നിവയ്ക്ക് മരുന്നു കഴിക്കേണ്ടി വന്ന ഡോക്ടർമാരുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടുമോ എന്ന പേടിയുമുണ്ട്.

മരണങ്ങളൊക്കെ ഒരു ഡോക്ടറുടെയോ നഴ്‌സിന്റേയോ റിപോർട്ട് തയാറാക്കലിൽക്കൂടി കടന്നു പോയിട്ടുള്ളതാണ്. ആ സമയത്തെ അവരുടെ മാനസികനിലയെപ്പറ്റി ആലോചിക്കാൻ നമുക്ക് അധികം സമയം കിട്ടിയിട്ടില്ല. ആരോഗ്യപ്രവർത്തകരിൽ ഏൽപ്പിക്കപ്പെടുന്ന കടുത്ത മാനസികാഘാതം സമൂഹത്തിൽ നീണ്ട കാലത്തേക്ക് അനുരണനങ്ങൾ സൃഷ്ടിക്കും.

അമേരിക്കയിലാകെ ഹെൽത്ത് കെയർ സിസ്റ്റത്തിലെ സന്ദിഗ്ധാവസ്ഥയുടെ സ്ഥിരം ഭാഗമായത് "നിറുത്തൽ തേടാതതിവർഷം' പോലെയുള്ള മാനസികസംഘർഷം (സ്‌ട്രെസ്) ആണെന്ന് പല ആരോഗ്യപ്രവർത്തകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ‘കഠോരഗ്ലാനിയിലും ഉൽക്കണ്ഠാകുലത’യിലും അടിഞ്ഞ് പോയവർ ഇക്കൂട്ടത്തിലുണ്ട്, ആശ നഷ്ടപ്പെട്ടവർ, അതിക്ഷീണത്തിൽ തളർന്നവർ എല്ലാം ഉണ്ട്. മഹാമാരിയുടെ ആക്രമണത്തോട് പടവെട്ടി ക്ഷീണിച്ച രോഗികളും ബന്ധുക്കളും പഴിചാരുന്നത് ആരോഗ്യപ്രവർത്തകരെയായതുകൊണ്ട് അതിന്റെ വൈഷമ്യങ്ങൾ വേറേ. പലർക്കും അവരുടെ സ്വാസ്ഥ്യത്തിന്റെ മനഃസംഭരണികൾ അടിവറ്റിയതായിട്ടുണ്ട്, ഒന്നും ഇനി ആർക്കും നൽകാനില്ല എന്ന വ്യർത്ഥബോധവും പിടികൂടിയിട്ടുണ്ട്. ഡോക്ടറോ നഴ്‌സോ ആണെന്നറിഞ്ഞാൽ സമൂഹം അവരെ പാടേ അകറ്റുന്ന സ്ഥിതി വിശേഷം ഉള്ളതിനാൽ ഒറ്റപ്പെടുന്നതിന്റെ വ്യഥ അനുഭവിക്കുന്നവർ ഏറെ. 1000 പേർ മരിച്ചപ്പോൾത്തന്നെ അവനവനെ രക്ഷിച്ചെടുക്കാനുള്ള സാമഗ്രികളോ സംവിധാനമോ വേണ്ടവിധം ഇല്ലെന്നുള്ളത് മനസ്സിലാക്കി ആ ചിന്തയാൽ പാടെ തളർത്തപ്പെട്ടവരാണിവർ. 4,00,000 പേരാണ് അമേരിക്കയിൽ ആകെ മരിച്ചത്. ഈ മരണങ്ങളൊക്കെ ഒരു ഡോക്ടറുടെയോ നഴ്‌സിന്റേയോ റിപ്പോർട്ട് തയാറാക്കലിൽക്കൂടി കടന്നു പോയിട്ടുള്ളതാണ്. ആ സമയത്തെ അവരുടെ മാനസികനിലയെപ്പറ്റി ആലോചിക്കാൻ നമുക്ക് അധികം സമയം കിട്ടിയിട്ടില്ല എന്നതാണ് സത്യം. ആരോഗ്യപ്രവർത്തകരിൽ ഏൽപ്പിക്കപ്പെടുന്ന കടുത്ത മാനസികാഘാതം സമൂഹത്തിൽ നീണ്ട കാലത്തേക്ക് അനുരണനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണെന്ന അറിവ് ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കയാണ്.​

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സൂസൻ ബെയ്‌ലി. / Photo: ama-assn.org

AMA (അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ) പ്രസിഡന്റ് ഡോ. സൂസൻ ബെയ്‌ലി പറയുന്നതിങ്ങനെ: ""ഒരുപാട് ഫിസിഷ്യൻസും നഴ്‌സുകളും ആരോഗ്യപ്രവർത്തകരും നമ്മുടെ രോഗികളെ ചികിൽസിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു. ചില രോഗികളും ബന്ധുക്കാരും, പബ്ലിക് ഹെൽത്ത് ഒഫീഷ്യൽസിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പലരേയും ജോലി രാജിവെക്കാനോ റിട്ടയർ ചെയ്യാനോ പ്രേരിപ്പിച്ചിട്ടുണ്ട് . മുൻനിര ആരോഗ്യപ്രവർത്തകർ എല്ലാവരും വിശ്രമരഹിതമായും അതീവ മാനസികസംഘർഷങ്ങൾ അനുഭവിച്ചും കോവിഡ്-19 ന്റെ വേലിയേറ്റങ്ങളോട് പൊരുതിയവരാണ്. രോഗികളുടെ എണ്ണം കൂടാൻ പോകുകയാണ്- വളരെവേഗം പടരുന്ന മഹാമാരി തീവ്രസമ്മർദ്ദം ചെലുത്താൻ പോകുകയാണ് ഇപ്പോൾത്തന്നെ നിറഞ്ഞുകവിയുന്ന ആശുപത്രികളുടെ മേലും മുൻ നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മേലും.''

എന്നും വീട്ടിൽ പോകുമ്പോൾ കൂടെ വരുന്നത് മരണം

ഡിസംബറിലെ ന്യൂ യോർക് ടൈംസ് ഡോക്ടർമാരുടേയും നഴ്‌സുമാരുടെയും മാനസികാഘാതത്തിന്റെ വ്യാപ്തിയും ആഴവും വസ്തുചിത്രപരമായി ആലേഖനം ചെയ്തിട്ടുണ്ട്. ഹ്യൂസ്റ്റണിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ഡോക്ടർ ഗാർണർ നിത്യപേടിയിലാണ്. ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുകൊടുത്തത് കോവിഡ് ബാധയാണ്: മുന്നു വയസ്സായ കുഞ്ഞിനും ഭാര്യക്കും കൈക്കുഞ്ഞായ മകൾക്കും. ഓരോ പുതിയ കോവിഡ് രോഗിയെ പരിചരിക്കുമ്പോഴും പേടികൊണ്ട് വിറക്കുകയാണ് ഡോ. ഗാർണർ. ഒരു കുഞ്ഞ് കോവിഡ് ആക്രമണത്താൽ മരിച്ചു എന്ന് ദുഃസ്വപ്നം കാണുകയാണ്.
കൊളറാഡോയിലുള്ള ഡോ.ഷാനൻ റ്റാപിയ മേയ് മാസം വരെ മരിച്ചു പോകുന്നവരുടെ എണ്ണം എടുത്തിരുന്നു- ""അതിനു ശേഷം അത് ഞാൻ നിറുത്തി'' അവർ പറയുന്നു. ഗുരുതര അസുഖമില്ലാത്തവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാത്തതുകൊണ്ട് അവർ വീട്ടീൽ പോകുന്നു പെട്ടെന്ന് അസുഖം തീക്ഷ്ണമാകുന്നു, മരിക്കുന്നു.
ഡോ. റ്റാപിയയുടെ ശിശ്രൂഷയിലുണ്ടായിരുന്ന നാലു പേർ ഒരുദിവസം 5 മണിക്കും 8 മണിക്കും ഇടയ്ക്ക് മരിച്ചു. ""ഞാൻ തോറ്റുപോകുകയാണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ എട്ടു മാസം എന്നെ പൊട്ടിച്ചു കളഞ്ഞിരിക്കുന്നു'' അവർ പറയുന്നു. ന്യൂയോർക്കിലെ പ്രെസ്‌ബൈറ്റീരിയൻ ഹോസ്പിറ്റലിലെ ഡോ. ഗിൽമാൻ, മരിക്കുന്ന രോഗികളുടെ ബന്ധുക്കളെ ഫോൺ വിളിക്കാൻ പേടിക്കുകയാണ്. മരിക്കുന്നവരുടെ അടുത്തെത്താനൊ അവരെ കാണാനോ വയ്യാതാകുന്നവരുടെ, ദയനീയ കരച്ചിലുകളും ഞരക്കങ്ങളും കേട്ട് അദ്ദേഹം തളർന്നു പോയിരിക്കുന്നു, സ്ഥിരം വിഷാദവാനായിരിക്കുന്നു. ""രാത്രി കണ്ണീരണിഞ്ഞ് ഞാൻ വീട്ടിലെത്തുന്നു, തളർന്ന് വീഴുന്നു'' ഡോ. ഗിൽമാൻ പറഞ്ഞു.

USNS Comfort എന്ന ഷിപ്പ് ഹോസ്പിറ്റലിന്റെ ഐ.സി.യുവിൽ രോഗികളെ പരിചരിക്കുന്ന സർജിക്കൽ നഴ്‌സ്.

ശിഖ ദാസ് ന്യൂ യോർക്കിലെ മൗണ്ട് സൈനയ് ആശുപത്രിയിലെ എമർജൻസി മുറിയിലെ നഴ്‌സാണ്. മാർച്ച് പകുതിയായപ്പോൾത്തന്നെ 15 രോഗികളെ പരിചരിക്കാൻ 8 നഴ്‌സുമാർ പോരാതെ വന്നിരുന്നു. പിന്നെപ്പിന്നെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ആവശ്യത്തിനു വെന്റിലേറ്ററുകളും ഇല്ല. കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ നെഞ്ച് അമർത്തുമ്പോൾ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം കേട്ട് ഞെട്ടിത്തരിക്കുകയേ നിവൃത്തിയുള്ളൂ. പരിചയമുള്ളവരും ഇതിൽപ്പെടും. പലപ്പോഴും വീട്ടിൽ പോകുന്ന വഴി കാർ നിറുത്തി പൊട്ടിക്കരഞ്ഞിട്ടുണ്ട്, കൂട്ടുകാരിയെ വിളിച്ച് സാന്ത്വനം തേടിയിട്ടുണ്ട്. ശിഖ ദാസിനു സ്വസ്ഥത തീരെയില്ല.

ഡോ എബണി ഹിൽറ്റണു പറയാനുള്ളത്

""ആരെങ്കിലും മരിക്കുക എന്നത് സ്ഥിരമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ പേടി എന്നെ കീഴ്‌പ്പെടുത്താൻ ഞാൻ സമ്മതിക്കുന്നില്ല'' ഡോ. ഹിൽറ്റൺ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വിർജിനിയ ആശുപത്രിയിൽ 600 കിടക്കകൾ സജ്ജമാണെങ്കിലും ഒരേ ഒരു അനെസ്‌തെസ്യോളജിസ്റ്റ്, ഇവർ മാത്രമേ ഉള്ളു.
Intubate ചെയ്യുക (വെന്റിലേറ്റർ രോഗികളിൽ ഘടിപ്പിക്കുക) യാണ് ഡോ. ഹിൽറ്റൺ ധാരാളം ചെയ്യുന്നത്. അത് ചെയ്യുമ്പോൾ അവർ രോഗിയോട് പറയും ""ഈ ട്യൂബ് ഇടുന്നത് നിങ്ങളുടെ ശരീരം അടഞ്ഞു തുടങ്ങിയതുകൊണ്ടാണ്. ഞാൻ തൊട്ടില്ലെങ്കിൽ നിങ്ങൾ മരിക്കും, ഞാൻ നിങ്ങളെ തൊട്ടാൽ ചിലപ്പോൾ ഞാൻ മരിച്ചേക്കും'' . വെന്റിലേറ്റർ ഇടുക എന്നത് അസുഖകരമായ ഒരു പരിപാടിയാണ്. രോഗിയുടെ നാക്ക് ഒരു വശത്തേക്ക് മാറ്റി വായ് തുറന്നു പിടിക്കാനും, തൊണ്ട വ്യക്തമായി കാണാനുമായി ഒരു ലോഹ ഉപകരണം തള്ളിക്കയറ്റി, സ്വനതന്തു (vocal cord) ക്കൾക്കിടയിൽക്കൂടി ഒരു ട്യൂബ് ശ്വാസനാളത്തിലേക്ക് തള്ളിക്കയറ്റുകയാണ്. ഡോ. ഹിൽറ്റൺ മാർച്ചിൽ ഇത് ചെയ്യുമ്പോൾ പിന്നീട് ഒരു ദിനചര്യയായി മാറാൻ പോവുകയാണെന്ന് വിചാരിച്ചതേ ഇല്ല. ഫെബ്രുവരിയിൽ ആദ്യത്തെ കോവിഡ് മരണം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾത്തന്നെ ഡോ. ഹിൽറ്റൺ സി.ഡി.സി ( സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ) യെയും WHO യേയും അറിയിച്ചു, കറുത്തവർഗക്കാരും ഹിസ്പാനിക്കുകളും മരിക്കാനുള്ള അധിക സാധ്യതകളെക്കുറിച്ച്. ആ കണക്കുകൂട്ടൽ തെറ്റിയില്ല, അമേരിക്കയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇവർക്കാണ്.

ന്യൂയോർക്കിലെ നിരവധി ഡോക്ടർമാർക്ക് കോവിഡ് പിടിപെട്ടപ്പോൾ രണ്ട് ആശുപതികളിലെ എമർജെൻസി വാർഡുകളിൽ അവർ ജോലി ചെയ്തു. പക്ഷേ മാനസികമായി അവർ തളർന്നു പോയിരുന്നു

ഡോ. ഹിൽറ്റന്റെ വെല്ലുവിളികൾ വേറൊരു വഴിക്ക് തിരിഞ്ഞത് ന്യൂ യോർക്കിലെ പ്രസ്‌ബൈറ്റീരിയൻ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ ലോർണ ബ്രീൻ സൈക്ക്യാർട്രി വാർഡിൽ അഡ്മിറ്റ് ആയപ്പോഴാണ്. ന്യൂ യോർക്കിൽ കോവിഡ് വൈറസ് തേർവാഴ്ച നടത്തിയപ്പോൾ ദിവസം 18 മണിക്കൂർ ജോലി ചെയ്തവരാണ് ഡോ. ബ്രീൻ. അവർക്കും കോവിഡ് ബാധയുണ്ടായി, വീട്ടിൽ താമസിച്ച് അത് ഭേദമാക്കുകയാണുണ്ടായത്. ഏപ്രിൽ ഒന്നിനു അവർ തിരിച്ച് ജോലിക്ക് കയറി. ന്യൂയോർക്കിലെ നിരവധി ഡോക്ടർമാർക്ക് കോവിഡ് പിടിപെട്ടപ്പോൾ രണ്ട് ആശുപതികളിലെ എമർജൻസി വാർഡുകളിൽ അവർ ജോലി ചെയ്തു. പക്ഷേ മാനസികമായി അവർ തളർന്നു പോയിരുന്നു.

പേടിയോടെയാണ് പല ഡോക്ടർമാരും മരണപ്പെടുന്നവരുടെ ബന്ധുക്കളെ വിളിക്കുന്നത്. ഉറ്റവരെ അവസാനമായി ഒന്നുകാണാനോ അടുത്തുപോകാനോ കഴിയാതെയുള്ള അവരുടെ ദയനീയ കരച്ചിലുകളും ആരോഗ്യപ്രവർത്തകരെ തളർത്തുകയാണ്.

ഒരു ദിവസം രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതെ ഡോ. ബ്രീൻ സഹോദരിയെ വിളിച്ച് കരഞ്ഞു. അച്ഛനും ഭർത്താവും അവരുടെ സ്വന്തം നാടായ വിർജീനിയയിലെ ഷാർലോട്‌സ്വില്ലിൽ എത്തിച്ചു, ഡോ ഹിൽറ്റൺ ജോലി ചെയ്യുന്ന ആശുപത്രിയിലെ സൈക്യാട്രി വാർഡിൽ. ഒരു സാൽസ നർത്തകിയും ചെല്ലോ വാദകയും ആയ ഡോ. ബ്രീൻ മാരത്തോൺ ഓട്ടക്കാരിയാണ്. ഓടിക്കുന്ന കാർ പോർഷെ ആണ്. എം.ബി.എ പാസാകാനുള്ള തയാറെടുപ്പിലുമാണ്. ജീവിതത്തെ ധൈര്യമായി നേരിട്ട് ഉല്ലാസപ്രദമായ ആത്മാംശം സ്വായത്തമാക്കിയ ഡോക്ടർ. പക്ഷേ സൈക്യാട്രി വാർഡിൽ അവർ തളർന്നു കിടന്നു, ഡോക്ടറായി പ്രാക്റ്റീസു ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെടുമോ എന്ന് പേടിച്ചു. മാനസിക പ്രശ്‌നമുള്ള ഡോക്ടർമാരുടെ ലൈസൻസ് നഷ്ടപ്പെടാറുണ്ട് പലപ്പോഴും. സഹോദരിയും ഭർത്താവും സാന്ത്വനമായി സദാ കൂടെ ഉണ്ടായിരുന്നു. കുറച്ചു ഭേദമായതിനാൽ ഏപ്രിൽ അവസാനത്തെ ശനിയാഴ്ച അവർ ഡോ ബ്രീനിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. പിറ്റേന്ന്​ ഡോ ബ്രീൻ ആത്മഹത്യ ചെയ്തു. ഒരു മഹാമാരിയെ വേണ്ടവിധം നേരിടാൻ തയാറാകാത്ത രാജ്യത്തിന്റെ രക്തസാക്ഷി കൂടിയായിരുന്നു ഡോ. ബ്രീൻ.

മുഴുവൻ പ്രൈവറ്റ് ആശുപത്രികളാണ് അമേരിക്കയിൽ. ചെലവ് കുറക്കാൻ അവർ ബാധ്യസ്ഥരായി. സി.ഇ.ഓമാർക്ക് പോലും ശമ്പളം കൊടുക്കാൻ പറ്റാതായി. ഫിസിഷ്യൻസ് അസിസ്റ്റന്റ്‌സിനേയും നഴ്‌സുമാരേയും ഐ.സി.യുവിലെ ഡോക്ടർമാർക്ക് പകരം ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടി വന്നു

അമേരിക്കൻ ഹെൽത്ത് കെയർ സിസ്റ്റത്തിലെ വൻ ഓട്ടകളിൽക്കൂടി അഗാധതയിലേക്ക് നിപതിച്ചവരിൽ ഒരാളാണ് ഡോ. ബ്രീൻ. ഇതുപോലെ പല നഴ്‌സുമാരും. ഉചിതമായ എണ്ണത്തിൽ ഡോക്ടർമാർ ഇല്ലാതെ പോവുമ്പോൾ ഉള്ള ഡോക്ടർമാർ കൂടുതൽ പണിയെടുക്കുകയാണ്, കൂടുതൽ മരണങ്ങൾ ദിവസവും അനുഭവിക്കുകയാണ്. മുഴുവൻ പ്രൈവറ്റ് ആശുപത്രികളാണ് അമേരിക്കയിൽ. സാമ്പത്തികമാന്ദ്യവും വന്നുഭവിച്ചതോടെ ചെലവ് കുറക്കാൻ അവർ ബാധ്യസ്ഥരായി, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ളതും ആശുപത്രി നടത്തിപ്പിനുള്ളതുമായ ധനം സ്വരൂക്കൂട്ടണമെങ്കിൽ ഇത് ആവശ്യമെന്ന നില വന്നു. സി.ഇ.ഓമാർക്ക് പോലും ശമ്പളം കൊടുക്കാൻ പറ്റാതായി. ഫിസിഷ്യൻസ് അസിസ്റ്റന്റ്‌സിനേയും നഴ്‌സുമാരേയും ഐ.സി.യുവിലെ ഡോക്ടർമാർക്ക് പകരം ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടി വന്നു. അവരുടേ ജോലി ഭാരം ഇരട്ടിച്ചു. പലരേയും പിരിച്ചു വിടേണ്ടി വന്നു. ലാഭം എന്നതിൽ ആധാരമാക്കിയ വ്യവസ്ഥിതിയിൽ ഇത് ഒഴിവാക്കാൻ പറ്റാത്തതാണ്. കൂടുതൽ രോഗികളെ അഡ്മിറ്റ് ചെയ്യാൻ കഫ്റ്റീരിയകളും ഇടനാഴികളും വാർഡുകൾ ആക്കി മറ്റേണ്ടി വന്നു. ആശുപത്രി സാമഗ്രികളുടെ ദൗർലഭ്യം ഇതിന്റെ തീവ്രത കൂട്ടി. രോഗി മരിക്കുമ്പോൾ ആത്യന്തിക ഉത്തരവാദിത്തം ഡോക്ടറിൽ നിക്ഷിപ്തമാണെന്ന പൊതുബോധം നിലനിൽക്കുന്നിടത്തോളം ഡോക്ടർമാർക്ക് രൂക്ഷമായ മാനസികത്തളർച്ച വരിക എന്നത് സ്വാഭാവികമാകുന്നു. സർവ്വജനബന്ധിയായ ആരോഗ്യപാലനം (Socialized medicine) തെല്ലുമില്ലാത്ത രാജ്യത്ത് ലാഭം നേടുക എന്നത് പരിഗണന നേടുകയും മനുഷ്യജീവന്റെ വില പാടേ കുറയുകയും ചെയ്യുന്നത് സ്വഭാവികം. ആകസ്മികമായി വന്നുകയറിയ മഹാമാരിയുടെ ചികിൽസാപദ്ധതിയിൽ വന്ന പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നത് രോഗികളോടൊപ്പം ഡോക്ടർമാരും നഴ്‌സുമാരുമാണ്.

ആരോഗ്യപരിപാലനം സ്വകാര്യസ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തിട്ടുള്ള രാജ്യത്ത് ഭരണകൂടത്തിന്​ അധികം ഉത്തരവാദിത്തങ്ങളൊന്നുമില്ല. ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും മരണത്തിൽ യാതൊരു പങ്കുമില്ലെന്ന അവസ്ഥ ഏറ്റവും മാന്യമായ തൊഴിലെന്ന് പേരു കേൾപ്പിച്ചിട്ടുള്ള ആതുരസേവനത്തെ നികൃഷ്ടനിലവാരത്തിലേക്ക് താഴ്ത്തുകയാണ്. കോവിഡ്-19 അടങ്ങിയൊതുങ്ങിക്കഴിഞ്ഞാലും അതിനു ശേഷവും മാനസികാഘാതമേറ്റ ഡോക്ടർമാരും നഴ്‌സുമാരും ധാരാളം മിച്ചം നിൽക്കുന്ന സാമൂഹ്യാവസ്ഥ ഭീതിദമാണ് ▮

References

1. Lippi D. Bianucci R. and Donell S. Role of doctors in epidemics: historical perspectives and implications. Internal and Emergency Medicine 15: 883-884, 2020

2. Wright L. The plague year-The mistakes and the struggles behind an American tragedy. The New Yorker Jan 4, 2021,

3. Wu K. J. Covid Combat Fatigue: "I Would Come Home With Tears in My Eyes'. The New York Times Nov 25, 2020

4. Green A. A tribute to some of the doctors who died from Covid-19. The Lancet 396:1720-1729, 2020


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments