Photo: Oscar Espinosa / Shutterstock.com

മാറുന്ന നമ്മൾ, മാറാത്ത നമ്മൾ;
കോവിഡിനുശേഷം

അറിയപ്പെടാത്തതിനോടുള്ള പേടി മസ്തിഷ്‌ക പരിണാമത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ദാ ഇപ്പോൾ, ഇവിടെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

രണത്തെക്കുറിച്ച് കൂടുതൽ ബോധമുൾക്കൊണ്ടവരുടെയും ജീവിതത്തെക്കുറിച്ച് പുതിയ അവബോധമുണ്ടായവരുടെയും ലോകമാണ് കോവിഡിന്റെ കെടുതികൾ കെട്ടടങ്ങുമ്പോൾ തെളിഞ്ഞുവരുന്നത്.
2020ാമാണ്ട് ഇതുവരെ അനുഭവിക്കാത്ത രീതിയിലുള്ള ദുഃഖങ്ങളും കഷ്ടതകളും ദൈന്യതകളും മനുഷ്യരാശിക്കുമേൽ ആഘാതമേൽപ്പിച്ച് കടന്നുപോയി. ലോക്ക്ഡൗൺ അവസാനിച്ച്, ഇവയുടെ പരിണിതഫലം തെളിയുന്ന ലോകം പ്രത്യക്ഷപ്പെടുമ്പോൾ ചില തിരിച്ചറിവുകളിലേക്ക് ഉണർന്നെഴുന്നേൽക്കുകയാണ്. സമൂഹസ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിരിക്കുന്നു, ലോകം മാറിയിരിക്കുന്നു. എന്നാൽ ലോകം അത്രകണ്ട് മാറിയോ?
ഇല്ല തന്നെ. യുദ്ധങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു, ഇനിയും സംഭവിക്കും, സ്പർദ്ധയും വിദ്വേഷവും ഒട്ടും വിട്ടുപോയിട്ടില്ല, മനുഷ്യരെ.

കെനിയയിലും ഛാഡിലും സൊമാലിയയിലും പട്ടിണിയും മനുഷ്യനിഷേധവും തുടരും, ഇസ്രായേലും പലസ്തീനും ലെബനോനും സിറിയയും അഫ്ഗാനിസ്താനും സ്വന്തം സ്പീഷീസിനെ കൊല ചെയ്യുന്ന ഹോമോ സാപിയൻ കഥകളുമായെത്തും, കേരളത്തിലെ ചില ആണുങ്ങൾ പണിപ്പെടാതെ വെറുതേ കിട്ടുന്ന പണത്തിനു വേണ്ടി ഭാര്യമാരെ കൊല്ലുകയോ ആത്മഹത്യയിലേക്ക് തള്ളിവിടുകയോ ചെയ്തുകൊണ്ടിരിക്കും.
ഒരു മഹാമാരി കൊണ്ട് ലോകത്തെ വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമൊന്നും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല ഇതുവരെ.

സിറിയൻ ആഭ്യന്തരയുദ്ധത്തിനിടയിൽ നിന്നുള്ള ചിത്രം / Photo: Freedom house, Flickr

എന്നാൽ ആരുടെ ജീവിതമാണ് മാറിയത് എന്നത് സംഗതമായ ചോദ്യമായി അവശേഷിക്കുന്നു. നഷ്ടങ്ങളുടെ ലോകമാണ് ഓരോ പ്രഭാതത്തിലും തെളിയുന്നത് എന്ന് അനുഭവപ്പെടുന്നവർ ഏറെയാണ് നമുക്കിടയിൽ. മാനസികത്തളർച്ചയിൽ സ്വാസ്ഥ്യം തിരിച്ചുപിടിക്കാൻ പണിപ്പെടുന്നവരുടെ ലോകം. ഉറ്റവരുടെ മൃതശരീരം ദഹിപ്പിക്കാൻ ഇടം കിട്ടാത്തവരുടെ ലോകം. മരണങ്ങൾ നോക്കിനിൽക്കേണ്ടിവന്ന് ആത്മഹത്യ ചെയ്ത ഡോക്ടർമാരുടേയും നേഴ്‌സുമാരുടേയും ലോകം. ജോലി നഷ്ടപ്പെട്ടോ ബിസിനസ് പൊളിഞ്ഞോ വീടും കുടിയും നഷ്ടപ്പെട്ടവരുടെ ലോകം. മഹായുദ്ധങ്ങളുടെ കെടുതികൾക്ക് സമമല്ലിത്. ഓരോ വീട്ടിലും വെല്ലുവിളികൾ പല രൂപത്തിലും ഭാവത്തിലും വന്നുകയറിയിട്ടുണ്ട്. ‘ബ്രഹ്‌മസത്യം ജഗന്മിഥ്യ' എന്ന് പ്രഘോഷിച്ചവർ പോലും അമ്പരന്നു കാണണം, നാലു മില്ല്യനോളം മനുഷ്യരുടെ വാതിലിൽ മരണം മുട്ടിവിളിച്ചെന്നറിയുമ്പോൾ.

മൂന്നുകുഞ്ഞുങ്ങളെ ഓൺലൈൻ ക്ലാസിനു സഹായിക്കുമ്പോൾ തന്നെ ജോലി ചെയ്യുന്ന ഒരു അമ്മയുടെ അനുഭവമല്ല ഒരു പോസ്റ്റ്മാന്റേത്, ഒരു ഡോക്ടറുടേത്, ഒരു കടയുടമസ്ഥന്റേത്. 2020 പലരേയും പൊതുസ്വഭാവങ്ങളില്ലാത്ത അവസ്ഥയിൽ പിടിച്ചുകെട്ടി.

പ്രകൃത്യോന്മുഖവും സാധാരണവുമായ നിലയിലേക്ക് എത്തുകയാണ് എന്നാശിക്കാനാണ് നമുക്കിഷ്ടം. എന്നാൽ ഈ സാധാരണത്വത്തിന്റെ നിർവചനം മാറിപ്പോയിട്ടുണ്ട്. 185 മില്ല്യൺ പേരിൽ കടന്നുകൂടിയ വൈറസ് അവയുടെ ഉച്ഛിഷ്ട തിരുശേഷിപ്പുകൾ ഇട്ടുവെച്ചാണ് പതുക്കെ പിൻവാങ്ങുന്നത്. കോവിഡ് ബാധയുടെ ഒരു പ്രത്യാഘാതം, തലച്ചോറിനു വരുന്ന മാറ്റങ്ങളും അതോടനുബന്ധിച്ച മാനസിക പ്രശ്‌നങ്ങളുമാണ്. പക്ഷേ ഇതല്ലാതെ നമ്മുടെ പെരുമാറ്റത്തിലും ജീവിത ശൈലികളിലും വന്ന മാറ്റങ്ങളും സമൂഹത്തെ മാറ്റിമറിച്ചിട്ടുണ്ടെന്നത്​ സത്യമാണ്. ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളാണ്. മൂന്നുകുഞ്ഞുങ്ങളെ ഓൺലൈൻ ക്ലാസിനു സഹായിക്കുമ്പോൾ തന്നെ ജോലി ചെയ്യുന്ന ഒരു അമ്മയുടെ അനുഭവമല്ല ഒരു പോസ്റ്റ്മാന്റേത്, ഒരു ഡോക്ടറുടേത്, ഒരു കടയുടമസ്ഥന്റേത്.
2020 പലരേയും പൊതുസ്വഭാവങ്ങളില്ലാത്ത അവസ്ഥയിൽ പിടിച്ചുകെട്ടി. ഇത്തരം ഭീതിദമായ അവസ്ഥകളും ദശകളും കടന്നുപോയവരുടെ പിൽക്കാല പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടാകും. കോവിഡ് കാലത്ത് പ്രത്യേക നിർദ്ദേശങ്ങളും നിയമങ്ങളും സാമൂഹിക മര്യാദകളും പാലിക്കേണ്ടിവന്നത് ഒരു മുൻകരുതലെന്ന നിലയ്ക്ക് ലോക്ക്ഡൗണിനു ശേഷവും പിന്തുടർന്നേക്കാം.

ശീലങ്ങളിൽ വിപര്യയങ്ങൾ വരുന്നത് സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്, പെരുമാറ്റശാസ്ത്ര വിദഗ്ധർ (Behaviour scientists). ലണ്ടൻ കിങ്‌സ് കോളേജിലെ ഗവേഷകൻ ബെഞ്ചമിൻ ഗാർഡ്‌നർ, കോവിഡ് കാലത്തെ പെരുമാറ്റരീതികളുടെ സ്വാധീനങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാൻ മനുഷ്യർ സ്വതവേ അതിവിദഗ്ധരായതുകൊണ്ട് ശീലങ്ങളെ സ്വാംശീകരിക്കാനും എളുപ്പം വിട്ടുകളയാനും നിലനിർത്താനുമൊക്കെ തയാറാകുന്ന മനസ്സാണ് നമ്മുടേത്. പെരുമാറ്റരീതി ജീവിതശൈലിയായി ക്രമപ്പെടുന്നതും മനുഷ്യസഹജമാണ്. സന്ദർഭ/സാഹചര്യങ്ങളും (context- നിങ്ങൾ എവിടെയാണ്, ആരോടൊപ്പമാണ്) പ്രതിഫലം ലഭിയ്ക്കാനുള്ള സാധ്യതയും (ഒരു പ്രക്രിയയിൽ നിന്ന് സംതൃപ്തി ലഭിയ്ക്കുന്നത്) പെരുമാറ്റരീതിയെ ഒരു ശീല (habit) മാക്കാൻ സഹായിക്കും എന്നാണ് ഡോ. ഗാർഡ്‌നരുടെ വിദഗ്ധാഭിപ്രായം. ഇവ രണ്ടും (context, reward) മാറാൻ സാധ്യതയുള്ളവയാണെങ്കിലും ചില ശീലങ്ങൾ തുടരാൻ മനസിന്റെ പിന്തുണയുണ്ടാകും.

ബെഞ്ചമിൻ ഗാർഡ്‌നർ

ലോക്ക്ഡൗൺ കാലത്ത് പല ജീവിതശൈലികളും മാറ്റേണ്ടിവന്നതും പുതിയ ശൈലികൾ സ്വാംശീകരിച്ചതും പെരുമാറ്റത്തെ ബാധിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിയ്ക്കുന്നു. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ചെറുതായി പാചകം ശീലിച്ചയാൾ പിന്നീട് അത് തുടർ​ന്നേക്കും. കുട്ടികളുമൊത്ത് മുറ്റത്തും വീടിനുചുറ്റും സൈക്കിൾ ഓടിച്ചിരുന്നത് ലോക്ക്ഡൗണിനു ശേഷവും സ്ഥിരം ശൈലിയായേക്കാം. സാഹചര്യങ്ങൾ മാറിയാലും ചില ജീവിതശൈലീഭേദങ്ങൾ കൂടെക്കാണും എന്നുസാരം. താൽക്കാലിക മാറ്റങ്ങൾ സ്ഥിരമാക്കപ്പെടുന്ന പ്രതിഭാസം.

ചില സ്വയം തിരിച്ചറിവുകൾക്ക് കാരണമായിട്ടുണ്ട് മഹാമാരിക്കാലം. ജീവിതത്തിൽ വിലമതിക്കേണ്ടത് എന്തിനെയാണ് എന്ന കാര്യത്തിൽ കൃത്യത വന്ന സമയമാണ് പലർക്കും. ചില മാറ്റങ്ങൾ സ്വയം നിയന്ത്രണത്തിലല്ല താനും. കഠിനക്ഷാമകാലം അനുഭവിച്ചവർ മിതവ്യയം ശീലമാക്കിയതുപോലെ കോവിഡ് പഠിപ്പിച്ച പാഠങ്ങൾ ഈ കാലഘട്ടത്തിന്റെ മുദ്രകളായി പതിയുകയാണ്. ഏകാന്തതയുമായി സമരസപ്പെടുന്നത് ഇന്ന് എളുപ്പമായിട്ടുണ്ട്, ചിലർക്ക് സ്വാസ്ഥ്യം നൽകുന്നതുമാണ് അത്. വിഷാദരോഗവും ഉൽക്കണ്ഠയും വർധിച്ചുവെന്നത് കോവിഡാനന്തരസമൂഹം അഭിമുഖീകരിക്കേണ്ട വിപൽസന്ധിയാണ്.

ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ പല രാജ്യങ്ങളിലും -അമേരിക്ക അടക്കം- കോവിഡ് മരണങ്ങൾ ലക്ഷങ്ങൾക്കപ്പുറമാകാൻ വഴിതെളിച്ചു എന്നത് ഒരു ഉൾഭീതിയായി സമൂഹത്തിൽ നിലനിൽക്കുന്നു.

കുടുംബ ബന്ധങ്ങൾ കൂടുതൽ ഇഴചേരാൻ ഇടയായിട്ടുണ്ടെങ്കിലും വിപരീത പ്രഭാവവും ഉണ്ടാക്കിയിട്ടുണ്ട്. സ്വീഡനിൽ ലോക്ക്ഡൗൺ കാലത്ത് വിവാഹമോചനനിരക്ക് 15% വർദ്ധിച്ചു. കുടുംബ കലാപങ്ങളും ശാരീരിക പീഡനങ്ങളും 20% കൂടുതലായെന്ന് നിരീക്ഷണങ്ങളുമുണ്ട്. കോവിഡ് കാലത്തെ പെരുമാറ്റരീതികൾ പലതും പിന്തുടരുന്നതിന്റെ ലക്ഷണം കാണാനുണ്ട്. ശുചിത്വം പാലിയ്ക്കാനുള്ള ശുഷ്‌ക്കാന്തി പലരിലും നിലനിൽക്കുന്നു, കോവിഡ് ബാധയും മരണങ്ങളും വളരെ കുറഞ്ഞ ഇടങ്ങളിൽ. പല തവണ കൈ കഴുകുന്നത് പലർക്കും ശീലമായിട്ടുണ്ട്. ചില ആൾക്കൂട്ടത്തിൽ എത്തപ്പെടുമ്പോൾ സാമൂഹിക അകലം സ്വമേധയാ പാലിയ്ക്കുന്നുമുണ്ട്.

എന്നെ രക്ഷിക്കാൻ ആരു വരും?

മേൽപറഞ്ഞ പെരുമാറ്റ ശൈലികൾക്ക് പ്രായോഗികമായ ചില പാശ്ചാത്തലങ്ങളുമുണ്ട്. ആരോഗ്യപരിപാലനത്തിനു വേണ്ടിയുള്ള ശുചിത്വം ചില ആകാംക്ഷകളിലേക്ക് നമ്മെ നയിക്കുന്നു. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ പല രാജ്യങ്ങളിലും -അമേരിക്ക അടക്കം- കോവിഡ് മരണങ്ങൾ ലക്ഷങ്ങൾക്കപ്പുറമാകാൻ വഴിതെളിച്ചു എന്നത് ഒരു ഉൾഭീതിയായി സമൂഹത്തിൽ നിലനിൽക്കുന്നു. ഇനിയൊരു മാരക വൈറസിനെ നേരിടാനിടയാക്കരുതേ എന്ന പ്രാർത്ഥന ഇതിലടങ്ങിയിട്ടുണ്ട്. ആശുപത്രികൾ സന്ദർശിക്കുന്നവർ സ്വമേധയാ മാസ്‌ക് ധരിയ്ക്കുന്നു. ഓക്‌സിജനും വാക്‌സിനും കിട്ടാതെ മരിച്ചവരുടെ ഉറ്റവർ മുൻകരുതലെടുക്കുന്നത് സ്വാഭാവികമാണ്.

കോവിഡ് 19 രോഗികളുടെ മൃതദേഹം ഗാസിപൂരിലെ ശ്മശാനത്തിൽ സംസ്കരിക്കുന്നു / Photo: Pushkar Vyas

ഒരു വിശ്വാസ സംഹിതയും രക്ഷയ്‌ക്കെത്തുകയില്ല എന്ന സത്യമായ അറിവ് ഏകാന്തതയുടെ കാഠിന്യം വർധിപ്പിച്ചെങ്കിലും അതിജീവനത്തെ തെല്ലല്ല സഹായിച്ചത്. പിൽക്കാലത്തെ നിശ്ചയദാർഢ്യത്തിന് വഴിവയ്ക്കാനുതകിയേക്കും ഇത് എന്നത് ശുഭോദർക്കമാണ്.

ക്ലിഷ്ട സന്ദർഭങ്ങൾ വെല്ലുവിളിയോടെ നേരിടാനും വ്യക്തി ഒരു വൻസമൂഹത്തിന്റെ ഭാഗമാണെന്ന് ഉദ്‌ഘോഷിക്കാനും പുതിയ ആശയങ്ങളും ആവിഷ്‌ക്കാരങ്ങളും ചമയ്ക്കുക എന്നത് മനുഷ്യരുടെ സ്വയം തിരിച്ചറിവിന്റെ ഭാഗമായി പ്രാവർത്തികമാക്കപ്പെട്ടു എന്നത് വരുംകാലത്തെ അതിജീവനോപധികളിൽ പ്രധാനമാകും. നൂതനാവിഷ്‌ക്കാരങ്ങൾക്ക് മസ്തിഷ്‌ക്കത്തെ യഥേഷ്ടം വിട്ടുകൊടുക്കുകയായിരുന്നു നമ്മൾ. വിശ്വവ്യാപിമാരണത്തെ കലാവിഷ്‌കാരങ്ങളിൽക്കൂടി പ്രതിരോധിയ്ക്കാൻ ഒരുമ്പെട്ട ജനത മനഃശക്തിയുടേയും ധൈര്യത്തിന്റേയും ആഹ്വാനങ്ങൾ വ്യാപകമാക്കുകയായിരുന്നു, അത് പരിതസ്ഥിതിയോടിണങ്ങാനുള്ള കഴിവിന്റെ കൂടി നിദർശനങ്ങളായിരുന്നു.

വ്യക്തിശുചിത്വ ബോധവൽക്കരണത്തിനായി കേരള പൊലീസ് പുറത്തിറക്കിയ വീഡിയോയിൽ നിന്ന്.

കേരളത്തിൽ കഥകളിയും മോഹിനിയാട്ടവും ഓട്ടൻതുള്ളലുമൊക്കെ കോവിഡ് സംബന്ധിയായ വ്യവഹാരങ്ങളുമായി യോജിപ്പിച്ച് നവീനരീതിയിൽ പുനർജ്ജനിച്ചു. വ്യക്തിശുചിത്വ ബോധവൽക്കരണവുമായി സിനിമയിലെ ഒരു നാടൻപാട്ടിനൊപ്പം നൃത്തം ചെയ്യുന്ന പൊലീസുകാരുടെ വീഡിയോ ലോകശ്രദ്ധ പിടിച്ചുപറ്റി. വൈറസിനെ അകറ്റാൻ കൈകഴുകേണ്ടതെങ്ങിനെ എന്ന് അഭ്യസിപ്പിക്കാൻ പൊലീസ് കണ്ട എളുപ്പവഴിയായിരുന്നു ഇതെങ്കിലും തങ്ങളുടെ പ്രതിച്ഛായയെ പൂർണമായും നിഷേധിച്ചുകൊണ്ടുള്ള പ്രകടനം കൂടിയായിരുന്നു ഇത്. സാംസ്‌കാരികമായ മാറ്റങ്ങൾക്കുള്ള നിശിത ഇടപെടലുകൾ സംഭവിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാർന്ന പ്രഖ്യാപനങ്ങൾ. മനോമാന്ദ്യത്തിൽ നിന്ന് വിമുക്തമാകാനുള്ള ശക്തമായ കഴിവ് (resilience) കോവിഡിനു ശേഷം മനുഷ്യസമൂഹം പ്രയോഗത്തിൽ വരുത്തുമെന്ന പ്രവചനാത്മകത ഇത്തരം ചെയ്തികളിൽ തുടിച്ചു നിൽക്കുന്നു.

2021- ചെറിയ പെരുന്നാൾ ദിനത്തിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം ആളൊഴിഞ്ഞ ദൽഹി ജുമാ മസ്ജിദ്.

ഏറ്റവും കൂടുതൽ രാഷ്ട്രീയവൽക്കരിയ്ക്കപ്പെട്ട സാംക്രമിക രോഗമാണ് കോവിഡ്-19, സംശയമില്ല. അമേരിക്കയിലും ഇന്ത്യയിലും ബ്രസീലിലും മരണത്തോത് ഉയർന്നത് ഇക്കാരണത്താലാണ്. ഭരണകൂടത്തോടും രാഷ്ട്രീയമുതലെടുപ്പുകളോടും വെറുപ്പ് സൃഷ്ടിയ്ക്കാൻ ജനതയെ പ്രാപ്തമാക്കുകയായിരുന്നു ഇത്തരം ഹീനചിന്താഗതികൾ. ഇതിന്റെ പരിണിതഫലം കാലം തെളിയിക്കേണ്ടതുണ്ടെങ്കിലും സമൂഹത്തിൽ ഇവക്ക് പ്രത്യാഘാതമുണ്ടാകും എന്നുറപ്പാണ്. ഭരണകൂടത്തിന്റെ power dynamics പലപ്പോഴും ശിഥിലമാകുകയോ ഘടനാപരമായി പുനഃസംഘടിപ്പിക്കപ്പെടുകയോ ചെയ്തു. പ്രത്യയശാസ്ത്രങ്ങൾ ഉറഞ്ഞുപോയപ്പോൾ ‘പ്രവാചകന്മാരേ പറയൂ, പ്രഭാതമകലെയാണോ' എന്നതിലെ കാവ്യനീതി പരിശോധിക്കപ്പെടുകയായിരുന്നു.

മനുഷ്യകുലം ആദ്യമായാണ് ഒരേസമയം വാക്‌സിനേഷനു വിധേയമായത്, അതിലൂടെ അതിജീവനസാദ്ധ്യതകൾ തെളിയിക്കപ്പെട്ടത്; ഇത് പകർന്നുനൽകിയ മാനസികോർജ്ജം ചില്ലറയല്ല.

‘ദൈവം ധർമസംസ്ഥാപനാർത്ഥായ സംഭവിക്കുകയില്ല' എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പൂട്ടിയിടപ്പെട്ട ദേവാലയങ്ങൾ. പരമോന്നത നീതി ജൈവസൗഭാഗ്യത്തിന്റെ കനിവുമായി എത്തിയത് ശാസ്ത്രത്തിന്റെ തടയാനാകാത്ത കരങ്ങളിലാണ്. വിശ്വാസം ശാസ്ത്രത്തിൽ മാത്രം എന്നത് മനുഷ്യ സാംസ്‌കാരികചരിത്രത്തിൽ വാഴ്ത്തപ്പെട്ടതായി. ഇത് രൂഢമൂലമായത് വിപ്ലവാത്മകമായ മാറ്റമാണെന്ന് നമ്മളും സമ്മതിച്ചുകൊടുത്തു.
മനുഷ്യകുലം ആദ്യമായാണ് ഒരേസമയം വാക്‌സിനേഷനു വിധേയമായത്, അതിലൂടെ അതിജീവനസാദ്ധ്യതകൾ തെളിയിക്കപ്പെട്ടത്; ഇത് പകർന്നുനൽകിയ മാനസികോർജ്ജം ചില്ലറയല്ല. ഏകലോകം എന്ന ആശയം ആരോടും ചോദിക്കാതെ, അറിയാതെ അറിയാതെ എന്നിലെ എന്നിൽ കവിതയായ് വന്നു പിറന്നിരിക്കുന്നു- സമ്മതിയ്ക്കാതെ നിവൃത്തിയില്ല. പലരാജ്യങ്ങളും മറന്നുകളഞ്ഞ പൗരധർമശാസ്ത്രം (Civics) പൂർവ്വാധികം ഉണർവ്വോടെയാണ്, ശക്തിയോടെയാണ് വീണ്ടെടുക്കപ്പെട്ടത്.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിൻ നിർമിതി സാധിച്ചെടുത്തത് സാങ്കേതികയുടെ വൻ വിജയപ്രഖ്യാപനം തന്നെയായിരുന്നു. ആദ്യമായി ആർ.എൻ.എ (RNA) ഉപയോഗിച്ചുള്ള വാക്‌സിൻ -തത്വങ്ങളിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നു ഈ ആശയം- നിർമിച്ചെടുക്കാമെന്നും അത് ഫലപ്രദവുമാണെന്നും തെളിയിക്കപ്പെട്ടു. രണ്ട് കമ്പനികൾ-ഫൈസറും മൊഡേണയും-ലോകത്തിനു സമ്മാനിച്ച ഈ വാക്‌സിൻ നിർമ്മിതിയുടെ സാങ്കേതികത പേറ്റൻറ്​ നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നത് ചരിത്രത്തിൽ ആദ്യമായി സംഭവിച്ചതാണ്. ലോക മനഃസാക്ഷി എന്നൊന്ന് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. വൈറസ്ബാധ വരുംതലമുറകൾക്ക് ഇങ്ങനെ ചില ശുഭപ്രതീക്ഷകൾ തന്നുപോയിട്ടുണ്ട്.

കൊവിഡ് ലോക്ഡൗണിനിടെ വിജനമായ വെൽഷ് ടൗണിലെത്തിയ ആട്ടിൻപറ്റം. / Photo: Andrew Stuart, @andrewstuart1

പ്രകൃതി ചില തിരിച്ചുപിടിത്തങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്, ഇതിനിടക്ക്. മനുഷ്യൻ എന്ന ശല്യം ഒഴിവാക്കപ്പെട്ടിടത്തേക്ക് മൃഗങ്ങൾ അവരുടെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചുപിടിയ്ക്കാൻ കൂട്ടത്തോടെ ഓടിയും നീന്തിയും എത്തി. നഗരങ്ങളിൽ ചെമ്മരിയാടുകൾ വിഹരിച്ചു, നീർനായകൾ കൂറ്റൻ കെട്ടിടങ്ങളുടെ മുറ്റത്ത് കാഴ്ചകൾ കാണാനെന്നോണം എത്തി. ഹോമോ സാപിയൻസ് ഒരു സ്പീഷീസ് മാത്രമാണെന്ന് തെളിയിക്കപ്പെട്ടു. അതിഭാരമേറിയ വമ്പൻ വാഹനങ്ങൾ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായപ്പോൾ ഭൂമിയുടെ തന്നെ സീസ്മിക് ചലനങ്ങൾ മന്ദീഭവിച്ചു, ലോകത്തിന്റെ പല ഭാഗങ്ങളിലെ യന്ത്രങ്ങളും ഇത് സ്ഥിരീകരിച്ചു. ഇതിന്റെയൊക്കെ അനുരണനങ്ങൾ തീർച്ചയായും മനുഷ്യൻ സ്വാംശീകരിച്ചിട്ടുണ്ട്. അതിൽ ചിലത് നെടുനാൾ നീണ്ടുനിന്നേക്കും അവരിൽ, നിസ്സാരമായോ മഹത്വപൂർണമായോ.

അറിയപ്പെടാത്തതിനോടുള്ള പേടി (fear of the unknown) മസ്തിഷ്‌ക പരിണാമത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ദാ ഇപ്പോൾ, ഇവിടെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ▮

References:1. Maltagliati S.et al. Evolution of physical activity habits after a context change: The case of COVID19 lockdown. Br. J. Health Psychol. Apr 6, 2021 : 10.1111/bjhp2. Cucchiarini V. et al. Behavioral changes after the COVID-19 lockdown in Italy. Front. Psychol., 10 March, 2021. 10.3389/fpsyg

3. McBride E. et al., The impact of COVID-19 on health behaviour, well-being and long-term physical health. Br. J. Health Psychol. May 26, 2021. 10.1111/bjhp


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments