ചാമ്പയ്ക്ക മണമുള്ള പനിക്കാലം

‘‘രോഗങ്ങൾ സത്യത്തിൽ മനുഷ്യന്റെ ഏകാന്തതയെ പൊലിപ്പിക്കുന്ന കാര്യമാണ്. ഒറ്റക്ക് നേരിടേണ്ട യുദ്ധങ്ങൾ. ആദ്യത്തെ കവിത മുളയ്ക്കു ന്നതും ഒരു പനിക്കാലത്താണ് എന്നാണോർമ്മ’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ആഷ് അഷിത എഴുതിയ ലേഖനം.

നിക്ക് വെറും പനി, എന്റെ അതേ പ്രായമുള്ള കസിൻചെറുക്കന് ടോൺസിലൈറ്റിസ്​ എന്ന കനപ്പെട്ട രോഗം. കുട്ടിക്കാലത്തെ അസൂയാകുലമാക്കിയിരുന്ന ഒരു സന്ദർഭമായിരുന്നു അത്.

സ്വാഭാവികമായും എല്ലാവരുടെ ശ്രദ്ധയും അവനിലേക്ക് തിരിഞ്ഞു. ചെറിയ കേസൊന്നുമല്ല. അവന്റെ പഴുത്തുചീഞ്ഞ തൊണ്ട നന്നാക്കാൻ സർജറി തന്നെ വേണമായിരുന്നു. പനി അന്നും ഇന്നും സുലഭത കൊണ്ട് വിലകെട്ട അസുഖമാണല്ലോ.

‘ഓഹ് പനിയല്ലേ… അത് രണ്ടീസം കഴിഞ്ഞാ മാറിക്കോളു’മെന്ന് വഴിയിൽ കൂടെ പോകുന്നവർ വരെ എന്നെ ഉപദേശിക്കും. അത് കേൾക്കേണ്ട താമസം, എന്റെ ചില്ലറപ്പനി പൊടിയും തട്ടി സ്​ഥലം കാലിയാക്കുകയും ചെയ്യും.

ടോൺസിലൈറ്റിസ്​ വന്ന ചെറുക്കന് ഡോക്ടറിൽ നിന്നും മികച്ച പരിഗണന ലഭിച്ചിരുന്നു. ആവശ്യത്തിന് കഷണ്ടി കയറിയ മദ്ധ്യവയസ്​കനാണെങ്കിലും അദ്ദേഹത്തെ ആളുകൾ കുട്ടിഡോക്ടർ എന്നാണ് വിളിച്ചിരുന്നത്. കുട്ടികളുടെ ഡോക്ടർ എന്ന വിളി അത്യാവശ്യക്കാർ ചുരുക്കിയെടുത്തതാണ്.

സകലജനങ്ങളുടെയും സഹതാപതരംഗത്തിൽ ആറാടിയിരിക്കുന്ന കസിനെ കാണാൻ ചെന്നപ്പോളാണ് ഞാൻ ആ ഞെട്ടിപ്പിക്കുന്ന സത്യമറിയുന്നത്.

സർജറിക്ക് ശേഷം ഐസ്​ക്രീം തിന്നണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്ന അപൂർവ രോഗമായിരുന്നു അവനെ ബാധിച്ചിരുന്നത്! ഐസ്​ക്രീമും തണുപ്പു ജ്യൂസും കോലൈസുമൊക്കെയാണ് അവന് കിട്ടുന്ന സമ്മാനങ്ങൾ. ഇടയ്ക്ക് പനി വരുന്നതിന്റെ പേരിൽ ആജീവനാന്തവിലക്ക് നേരിടുന്ന എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ. ഒരിക്കലെങ്കിലും ടോൺസിലൈറ്റിസ്​ പോലുള്ള മികച്ച രോഗങ്ങൾ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.

പക്ഷേ, പനിക്ക് പ്രിയപ്പെട്ട ശരീരമായിരുന്നു എന്റേത്.

രോഗങ്ങൾ സത്യത്തിൽ മനുഷ്യന്റെ ഏകാന്തതയെ പൊലിപ്പിക്കുന്ന കാര്യമാണ്. ഒറ്റക്ക് നേരിടേണ്ട യുദ്ധങ്ങൾ. ആദ്യത്തെ കവിത മുളയ്ക്കു ന്നതും ഒരു പനിക്കാലത്താണ് എന്നാണോർമ്മ.

പനിച്ച് കിടക്കുമ്പോൾ വിചിത്രമായ ലോകങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത് എന്റെ ശീലമായിരുന്നു. അസ്വസ്​ഥതയുണ്ടാക്കുന്ന പനിസ്വപ്നങ്ങൾ കൂടെയുണ്ടാവും. പല നിറത്തിലുള്ള ജ്യാമിതീയ രൂപങ്ങൾ (platonic solids) അതീവ മന്ദതാളത്തിൽ നീങ്ങുന്ന, ഗുരുത്വാകർഷണബലമില്ലാത്ത, ബഹിരാകാശമെന്നൊക്കെ തോന്നിപ്പിക്കുന്ന ഒരിടം. അഗാധമായ ഒരു ഗർത്തത്തിലേക്ക് അവസാനമില്ലാതെ വീണുകൊണ്ടിരിക്കുന്നു. ഒരിക്കലും അവസാനിക്കില്ലെന്ന് ഭയപ്പെടുത്തുന്ന മന്ദത.

അത്തരം സ്വപ്നങ്ങളായിരുന്നു ചെറുപ്പത്തിലെ പനിദിനങ്ങളെ സവിശേഷ അനുഭവമാക്കിയിരുന്നത്.

ഒരിക്കലും യാത്ര ചെയ്യാത്ത സ്​ഥലങ്ങൾ, കണ്ടുമുട്ടാത്ത ആളുകൾ, അനുഭവിക്കാത്ത പേടികളും സന്തോഷങ്ങളും. ഇടയ്ക്ക് വിചിത്രസ്​ഥലങ്ങളിലൂടെ യാത്ര ചെയ്യാമെന്ന തോന്നലിൽ പനി വരുന്നത് കാത്തിരിക്കും. എങ്കിലും മിക്ക കുട്ടികളെയും പോലെ ഞാൻ ആശുപത്രിയുടെ മണം വെറുത്തു. സൂചി കുത്തുന്നത് ഭയന്നു.

അച്ഛന് പ്രിയപ്പെട്ട ഒരു ഡോക്ടറുണ്ടായിരുന്നു. സുഹൃത്തായിരുന്നതുകൊണ്ട് അദ്ദേഹത്തെ കാണാൻ പോകുന്നതാണോ അദ്ദേഹത്തിന്റെ അടുത്ത് ചികിൽസക്ക് പോയി സുഹൃത്തുക്കളായതാണോ എന്നറിയില്ല. ജനറൽ ഫിസിഷ്യൻ ആയിരുന്നു എന്നാണോർമ്മ. മാവും ചെമ്പകമരങ്ങളും പലവക ചെടികളും തഴച്ചുനിൽക്കുന്ന ഒരു വീടിനെ ചാരിയുള്ള വിശാലമായ മുറിയിലായിരുന്നു അദ്ദേഹം ഒഴിവുസമയത്ത് ആളുകളെ ചികിൽസിച്ചിരുന്നത്. അധികം ഫീസില്ലാതെ രോഗികളെ നോക്കുന്നതുകൊണ്ട് വൈകുന്നേരങ്ങളിൽ അവിടെ വലിയ തിരക്കായിരുന്നു. ഡോക്ടറുടെ ചികിൽസാസമയം തീരുന്ന ഏകദേശ നേരം നോക്കിയായിരുന്നു അച്ഛൻ എന്നെയും ചേച്ചിയെയും കൊുപോയിരുന്നത്.

പനി, തൊണ്ടവേദന തുടങ്ങിയ അപകടകാരികളല്ലാത്ത അസുഖങ്ങളായിരുന്നു ഞങ്ങളുടെ പ്രശ്നം. ചിലപ്പോളൊക്കെ ഞങ്ങൾക്ക് രോഗമൊന്നുമില്ലെങ്കിലും ആ വഴി പോകുമ്പോൾ അച്ഛൻ ഡോക്ടറെ കാണാൻ കയറും. മക്കളില്ലാത്ത ഡോക്ടർക്ക് കുട്ടികളെ കാണുന്നത് ഇഷ്ടമായിരുന്നു, കൊച്ചുവർത്തമാനം പറയുന്ന മരുന്നുമണമില്ലാത്ത ഡോക്ടറെ എനിക്കും.

‘ഡോക്ടറെ കണ്ടപ്പോ തന്നെ പനി പമ്പ കടന്നല്ലോ’ എന്ന് അച്ഛൻ പറയും.
ഡോക്ടറും അച്ഛനും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാനും ചേച്ചിയും അതുവരെയും കാണാത്ത ചെടികൾക്കിടയിലൂടെ ഊളി യിടും. വെട്ടിയൊതുക്കിയ പുൽച്ചെടികളിൽ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപം കണ്ടുപിടിക്കുന്നതായിരുന്നു ഇഷ്ടപ്പെട്ട വിനോദം. പിങ്കു നിറത്തിൽ മുഴുത്ത ചാമ്പക്കകൾ വലിയ പ്രലോഭനമായിരുന്നു. അത് പറിച്ചുതിന്നാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ വീട്ടിൽ പാചകം ചെയ്തിരുന്ന താത്ത ബിസ്​കറ്റ് കൊണ്ടുവന്നാലും ഞാൻ ചാമ്പക്കയായിരുന്നു തെരെഞ്ഞെടുത്തിരുന്നത്.

സ്റ്റെതസ്​കോപ്പ് തൊട്ടുനോക്കാനുള്ള എന്റെ അക്കാലത്തെ ജീവിതാഭിലാഷം സാധിച്ചുതന്നതും ആ ഡോക്ടറായിരുന്നു.
‘നന്നായി പഠിച്ച് ഡോക്ടറാവണം. എന്നിട്ട് അച്ഛനെയൊക്കെ നോക്കണം’ എന്ന് അദ്ദേഹം പറഞ്ഞു.
അന്ന് അച്ഛന് എന്തെങ്കിലും അസുഖമുണ്ടായിരുന്നതായി എനിക്ക് അറിവുണ്ടായിരുന്നില്ല.

അതേ ഡോക്ടറിൽ നിന്നാണ് പിന്നീട് അച്ഛന് ന്യുമോണൈറ്റിസ്​ എന്ന രോഗമുണ്ടെന്നറിയുന്നത്. അതുവരെയും അച്ഛനും ഡോക്ടർക്കും മാത്രം അറിയുന്ന രഹസ്യമായിരുന്നു അത്. അദ്ദേഹം അച്ഛനെ സ്​പെഷ്യലിസ്റ്റിന്റെ അടുത്തേയ്ക്ക് വിടും. അവിടെനിന്ന് കിട്ടിയ പ്രിസ്​ക്രിപ്ഷനുമായി വീണ്ടും അച്ഛൻ ഡോക്ടറെ കാണാൻ ചെല്ലും. ശ്വാസകോശത്തിലെ നീർക്കെട്ടിന് ഒരു കാരണം പുകവലിയായിരുന്നു. പുകവലി നിർത്താൻ പറഞ്ഞിട്ട് അനുസരിക്കുന്നില്ലെന്നും വീട്ടിൽ സിഗരറ്റ് കണ്ടാൽ കത്തിച്ചുകളയണമെന്നും ഡോക്ടർ അമ്മയോട് പറഞ്ഞു. തീരെ ചെറുതായിരുന്ന പെൺമക്കൾ എല്ലായ്പ്പോഴും അച്ഛെൻ്റ ടീം ആയിരുന്നു.

അമ്മ ഒളിപ്പിച്ചുവെച്ചത് ഞങ്ങൾ കണ്ടുപിടിച്ച് അച്ഛന് സമ്മാനി ക്കുകയും അമ്മയെ പറ്റിച്ചതിൽ ആഹ്ലാദിക്കുകയും ചെയ്തു.

ഒരു ദിവസം ഹൃദയസ്​തംഭനമുായി മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അച്ഛനെ കാണാൻ ഡോക്ടർ വന്നു. എന്നെ അടുത്ത് വിളിച്ച് കുശലം പറഞ്ഞു; ‘അച്ഛൻ പുക വലിക്കുന്നതുകണ്ടാൽ നല്ല വഴക്ക് പറയണം’.
ഞാനും ചേച്ചിയും പിന്നീട് കുറെ നാൾ സിഗരറ്റുമായി വലിയ യുദ്ധം പ്രഖ്യാപിച്ചെങ്കിലും അച്ഛനെ മരണത്തിൽ നിന്നു രക്ഷിക്കാൻ ഞങ്ങൾക്കായില്ല.

വർഷങ്ങൾക്കുശേഷം അമ്മ ചേച്ചിയുടെ വിവാഹത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ ഡോക്ടർ പരിഭവം പറഞ്ഞു; ‘അവൻ പോയപ്പോൾ നിങ്ങളെല്ലാരും എന്നെ മറന്നു. ഒരു തരത്തിൽ ഡോക്ടറെ മറക്കുന്നത് നല്ലതാണ്, അതിന്റെ അർഥം എല്ലാവരും സുഖമായി ഇരിക്കുന്നു എന്നാണല്ലോ’.

നാട്ടിൽ വരുമ്പോൾ ഒരു ദിവസം അദ്ദേഹത്തെ പോയി കാണണമെന്ന് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. പല കാരണങ്ങളാൽ അത് നീണ്ടു പോയി. ഇടയ്ക്ക് നാട്ടിൽ വന്ന സമയത്ത് പനിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് അമ്മ എന്നെ കളിയാക്കിയത്. പണ്ട് ചാമ്പക്ക തിന്നാൻ തോന്നുമ്പോളും അച്ഛനെ തിരക്കൊഴിഞ്ഞ് കിട്ടാതെ വരുമ്പോളും ഞാൻ പനി അഭിനയിക്കുമായിരുന്നു എന്ന്. അങ്ങനെ ഡോക്ടറുടെ വീട്ടിലേയ്ക്ക് അച്ഛന്റെ കൂടെ ഒരു യാത്ര തരപ്പെടുത്തും. അച്ഛനുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നിട്ടും ആ ഡോക്ടറുമായി ബന്ധം സൂക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ലല്ലോ എന്ന് ഇപ്പോൾ തോന്നാറുണ്ട്.

കോവിഡുകാലത്തായിരുന്നതിനാൽ അധികമാരും ശ്രദ്ധിക്കാതെ അദ്ദേഹം മരിച്ചുപോയി എന്ന് പിന്നീടറിഞ്ഞു.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


Summary: Fever diseases and resistance, Ash Ashitha writes for Indian Medical Association magazine Nammude Arogyam


ആഷ് അഷിത

കവി, കഥാകൃത്ത്​, വിവർത്തക. ടൈംസ് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ. മഷ്‌റൂം ക്യാറ്റ്സ് (നോവൽ), ജെന്നിഫറും പൂച്ചക്കണ്ണുകളും (കഥ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments