കേന്ദ്രസർക്കാരിൻറെ പുതിയ ബിൽ നഴ്‌സിംഗ് മേഖലയെയും തകർക്കും

"1947-ലെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ നിയമം പൂർണ്ണമായി മാറ്റിയിരിക്കുകയാണ്. കാലോചിതമായ മാറ്റങ്ങളോ ഈ മേഖലയ്ക്കും ജനങ്ങൾക്കും ഉപകാരപ്രദമായ എന്തെങ്കിലുമോ ഈ ബില്ലിൽ ഇല്ല. INC യുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ജനകീയ ബോഡികളാണ് സംസ്ഥാന നഴ്‌സിംഗ് കൗൺസിലുകൾ. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ INC യും സംസ്ഥാന നഴ്‌സിംഗ് കൗൺസിലും ഇല്ലാതാവും. മാത്രവുമല്ല സംസ്ഥാനങ്ങളുടെ പങ്കു തന്നെ ഇല്ലാതാവുകയുമാണ്.'' കരട് ബില്ലിനെതിരെ ഇന്ന് സംസ്ഥാനത്തെ സർക്കാർ - സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധ ദിനം ആചരിക്കുകയാണ്. കേരള ഗവൺമെന്റ് നേഴ്‌സസ് അസോസിയേഷൻ, കേരള നേഴ്‌സസ് യൂണിയൻ, ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.

ന്ത്യൻ നഴ്‌സിംഗ് മേഖലയിലെ സമഗ്രമായ മാറ്റങ്ങളും പുരോഗതിയും കൈവരിക്കാൻ പ്രാപ്തമാക്കുന്നു എന്ന രീതിയിൽ ഏഴു പതിറ്റാണ്ടിനു ശേഷം നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കമ്മിഷൻ ബിൽ 2020 എന്ന പേരിൽ വരാൻ പോകുന്ന ബില്ലിന്റെ കരട് രൂപം സംസ്ഥാനത്തിനും നഴ്‌സിംഗ് മേഖലയ്ക്കും പൊതുജനങ്ങൾക്കും അഭിപ്രായം പറയുന്നതിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. 2020 ഡിസംബർ 6 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. ഈ കരട് ബില്ല് അക്കാഡമിക് തലത്തിൽ പലരും സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ വർണകടലാസ്സിൽ പൊതിഞ്ഞ ബില്ലിന്റെ സാരംശം പക്ഷേ നഴ്‌സിംഗ് മേഖലയിൽ സംഘപരിവാരത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണ്.

പാർലിമെന്റ് ലെജിസ്ലേഷൻ വഴി വിദ്യാഭ്യാസത്തിന്റെ പുറത്തുള്ള സംസ്ഥാന ഗവണ്മെന്റിന്റെ മേധാവിത്വം പടിപടിയായി ഇല്ലാതാകുക എന്നതാണ് ഈ നീക്കത്തിനു പിറകിലെന്നാണ് പ്രാഥമികമായി ഇതിനെ വിലയിരുത്തേണ്ടത്.

നഴ്‌സിംഗ് വിദ്യാഭ്യാസ സമ്പ്രദായത്തെയും അതിന്റെ രീതികളെയും മുന്നോട്ടുപോക്കിനേയും സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് പരിപൂർണമായി മാറ്റി അക്കാദമിക് സ്വയംഭരണത്തിലേക്ക് നയിച്ച് സർക്കാർ പങ്ക് പൂർണമായും ഇല്ലാതാക്കാനുള്ള അക്കാദമിക് മേമ്പൊടികൾ ആണ് കരട് ബില്ലിൽ കാണാൻ സാധിക്കുന്നത്.

ബില്ലിന്റെ കരടിൽ നിന്ന്

1947-ലെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ നിയമം പൂർണ്ണമായി മാറ്റിയിരിക്കുകയാണ്. കാലോചിതമായ മാറ്റങ്ങളോ ഈ മേഖലയ്ക്കും ജനങ്ങൾക്കും ഉപകാരപ്രദമായ എന്തെങ്കിലുമോ ഈ ബില്ലിൽ ഇല്ല. INC യുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ജനകീയ ബോഡികളാണ് സംസ്ഥാന നഴ്‌സിംഗ് കൗൺസിലുകൾ. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ INC യും സംസ്ഥാന നഴ്‌സിംഗ് കൗൺസിലും ഇല്ലാതാവും. മാത്രവുമല്ല സംസ്ഥാനങ്ങളുടെ പങ്കു തന്നെ ഇല്ലാതാവുകയുമാണ്. ബില്ലിലെ ആദ്യ വ്യവസ്ഥ രാജ്യത്താകമാനം ഒരേ നിലവാരത്തിൽ നഴ്‌സിംഗ് വിദ്യാഭ്യാസം പരിഷ്‌ക്കരിക്കും എന്നതാണ്. മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് കേരളം നഴ്‌സിങ്ങിന്റെ ഹബ്ബ് ആണ്. സർവീസ് രംഗത്തും നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്തും ലോകപ്രശസ്ത കേരള ആരോഗ്യ മോഡൽ, അതാണ് തച്ചുടക്കാൻ പോകുന്നത്. കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന ഒരു അധ്യക്ഷന്റെ നേതൃത്വത്തിൽ ആയിരിക്കും ഈ കമ്മിഷൻ. സ്വതന്ത്ര ബോർഡുകൾ രൂപീകരിച്ചുകൊണ്ട് ഒരു ചെയർമാനേയും രണ്ടു മെമ്പർമാരേയും ഉൾകൊള്ളുന്നതായിരിക്കും ഈ ബോർഡുകൾ.
1) Nursing UG Education Board
2) Nursing and Midwifery PG Board
3) Nursing Assessment and Rating Board
4) Ethics and Registration Board

രാജ്യത്താകമാനം ഒരൊറ്റ രെജിസ്‌ട്രേഷനും, ഒരു പൊതുപരീക്ഷയും, ഒരു എക്‌സിറ്റ് എക്‌സാമിനേഷനുമാണ് ശുപാർശ ചെയ്യുന്നത്. വിദേശത്തു നിന്ന് പഠിച്ചുവരുന്നവർക്കും റജിസ്‌ട്രേഷൻ ഉണ്ടാവുമെന്ന് പറയുന്നു. പിന്നീട് പറയുന്നു നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി അഡൈ്വസറി കൗൺസിൽ ഉണ്ടാകുന്നമെന്ന്. അക്കൗണ്ടുകൾ ഒക്കെ ഓഡിറ്റ് ചെയ്യുന്നതിന് വ്യവസ്ഥകൾ ഉണ്ടായിരിക്കും എന്നും പറയുന്നു. റജിസ്‌ട്രേഷൻ ഡീറ്റെയിൽസ് എല്ലാവർക്കും അറിയാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നു.

അപാകതകളായി ഒട്ടനവധി കാര്യങ്ങൾ ചൂണ്ടികാണിക്കാനുണ്ട്. ആരോഗ്യ സർവീസ് രംഗവും വിദ്യാഭ്യാസരംഗവും ലോക അംഗീകാരം നേടിയതാണ്. ഇതിനെ പൊളിച്ചെഴുതാനാണ് പുതിയ തീരുമാനം. സെലക്ഷൻ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്രസർക്കാരാവുന്നതോടെ ഇലക്റ്റഡ് ബോഡികൾ ഇല്ലാതാവുകയും, പൂർണ മേധാവിത്വം കേന്ദ്ര ഗവണ്മെന്റ് നോമിനികൾക്കാവുകയും ചെയ്യും.

സംസ്ഥാനങ്ങളെ ആറ് കോർപ്പറേറ്റ് സോണുകളാക്കി മാറ്റി രണ്ടുവർഷത്തെ കാലാവധി നിശ്ചയിക്കുമ്പോൾ, ഇത്തരം റോട്ടേഷൻ വ്യവസ്ഥയിൽ കേരളത്തിന് പ്രാധാന്യം കിട്ടാതെ പോകും. അതുമാത്രമല്ല എക്‌സ് ഒഫീഷ്യോ മെമ്പർ ആയി കേരളത്തിൽ നിന്ന് ആകെ ശ്രീചിത്തിരയിലെ നഴ്‌സിംഗ് ഓഫീസറെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസിനെയോ, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനെയോ, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷനെയോ ഉൾപെടുത്തിയിട്ടില്ല. ഡൽഹി ആസ്ഥാനമാക്കിയ ഒരു കേന്ദ്രീകൃത കോക്കസിന്റെ നിയന്ത്രണത്തിലാവും കാര്യങ്ങൾ തീരുമാനിച്ചു നടപ്പാക്കുന്നത്.

ബില്ലിന്റെ കരടിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

ഏറ്റവും വലിയ അപാകത സർവീസ് രംഗത്തെ കുറിച്ച് ഒന്നും തന്നെ പ്രതിപാദിച്ചിട്ടില്ല എന്നതാണ്. രോഗി-നേഴ്‌സ് അനുപാതത്തെക്കുറിച്ചോ നഴ്‌സമാരുടെ സേവന, വേതന വ്യവസ്ഥകളെ കുറിച്ചോ, റിക്രൂട്‌മെന്റിനെ കുറിച്ചോ, ജോലിയുടെ പ്രൊമോഷൻ സാധ്യതകളെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ, തൊഴിലാളി വിരുദ്ധ സമീപനത്തിന് ഉതകുന്ന രീതിയിൽ സംഘടനകളെ അനുവദിക്കില്ല എന്ന പരോക്ഷമായ സൂചനയും ഇതിലുണ്ട്. ഏതെങ്കിലും സർവീസ് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നീതി ന്യായ വ്യവസ്ഥയെ സമീപിക്കാൻ പാടില്ലെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 1958 നഴ്‌സിംഗ് സ്ഥാപനങ്ങളിൽ 92 ശതമാനവും സ്വകാര്യ മേഖലയിൽ ആണ്. അവിടുത്തെ നഴ്‌സമാരുടെ അവകാശങ്ങളെ കുറിച്ചോ വിദ്യാഭ്യാസ പ്രാതിനിധ്യത്തെക്കുറിച്ചോ ഒരു നിർദ്ദേശം പോലും നൽകിയിട്ടില്ല.
എൻട്രൻസ് ടെസ്റ്റും എക്‌സിറ്റ് ടെസ്റ്റും നിർബന്ധം ആക്കപ്പെടുമ്പോൾ ഇതിനു വേണ്ടി നഴ്‌സുമാരെ സജ്ജരാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തഴച്ചു വളരുകയും ഇരട്ടി ചൂഷണത്തിന് നഴ്‌സുമാർ വിധേയരാകേണ്ടിയും ചെയ്യും. മാത്രമല്ല ഒരേ സമയത്ത് എക്‌സിറ്റ് എക്‌സാം നടത്താൻ സാധിക്കുന്ന സാഹചര്യം ഉണ്ടാവും എന്ന് പറയുന്നത് അസംബന്ധം ആണ്. കാരണം, പരീക്ഷകൾ എപ്പോൾ നടത്തണം, എങ്ങനെ നടത്തണം, എത്ര ചാൻസ് ഉണ്ട് എന്നൊന്നും സൂചിപ്പിച്ചിട്ടില്ല. എൻട്രൻസ് എക്‌സാം ആര് നടത്തുമെന്ന് പറഞ്ഞിട്ടില്ല. കോളേജുകൾക്ക് അനുമതി ആര് നൽകും എന്ന് വ്യക്തതയില്ല.
കേന്ദ്ര കമ്മഷീന്റെ അംഗീകാരത്തോടെ മൂന്ന് അംഗങ്ങളെ സംസ്ഥാന സർക്കാർ കമ്മിഷന് നിയമിക്കാം എന്ന് പറയുന്നു, അതേ സമയത്ത് സ്റ്റേറ്റ് കമ്മിഷനെക്കുറിച്ചു പരാമർശവുമില്ല. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കമ്മീഷന്റെ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ചും സൂചന ഇല്ല.

നഴ്‌സ് സ്വകാര്യ പ്രാക്ടീഷനർ സമ്പ്രദായം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിച്ചിട്ടില്ല. നഴ്‌സിംഗ് യൂണിവേഴ്‌സിറ്റികളെ കുറിച്ചോ, ഗവേഷണ രംഗത്തെ കുറിച്ചോ സൂചനയില്ല.

കമ്മ്യൂണിറ്റി ഹെൽത്ത് ഏരിയയുടെ പ്രാധാന്യം ഈ മഹാമാരിയുടെ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. 1957 തൊട്ട് ആരോഗ്യ മേഖലയിലെ അടിത്തട്ടിലെ ഇടപെടലുകൾ ആണ് സാധാരണക്കാരിൽ സാധാരണക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ആ ഒരു തിരിച്ചറിവോ പരിഗണനയോ ഈ കരട് രേഖയിൽ വിഷയം പോലുമല്ല. ഇത് സൂചിപ്പിക്കുന്നത് കമ്മ്യൂണിറ്റി നഴ്‌സിങ്ങിനെ പാടേ നിരാകരിക്കാനുള്ള സാധ്യത ആണ്.

നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ ആണ് നടത്തുന്നത്. ആ NHM-നെ കുറിച്ചോ അതിന്റെ ഭാവി സാധ്യതകളെ കുറിച്ചോ സൂചിപ്പിച്ചിട്ടില്ല.
ഇന്ത്യയിലെ 1958 നഴ്‌സിംഗ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ച ഇറങ്ങുന്നത് 3 ലക്ഷം നേഴ്‌സുമാരാണ്. ഇന്ത്യയിലെ 20ലക്ഷത്തിലധികം നഴ്‌സുമാരിൽ 12 ലക്ഷത്തിന്റെയും ജന്മദേശം കേരളമാണ്. ലോകത്താകമാനം ജോലി ചെയുന്ന മലയാളി നഴ്‌സുമാർ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറയാണ്. കേരളത്തിലെ 124 നഴ്‌സിംഗ് കോളേജിൽ നിന്ന് ഒരു വർഷം 17,000 ഡിഗ്രി നഴ്‌സുമാരും, 134 സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ നിന്ന് 6000 ഡിപ്ലോമ നഴ്‌സുമാരും പഠിച്ചിറങ്ങുന്നുണ്ട്. ഇവരുടെയൊക്കെ മേധാവിത്വം കൈക്കലാക്കാൻ സംഘപരിവാരം നടത്തുന്ന ഗൂഢാലോചനയുടെ ആദ്യ പടിയാണ് ഈ കരട്. വിശദമായ ചർച്ചയോ കൂടിയാലോചനയോ സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശങ്ങളോ ഒന്നും സ്വീകരിക്കാതെയാണ് ഈ കരട് പുറത്തിറക്കിയിരിക്കുന്നത്. പാർലമെന്റിലെ ഭൂരിപക്ഷം വെച്ച് ജനവിരുദ്ധ നയങ്ങൾ പാസ്സാക്കുന്ന അതേ ലാഘവത്തോടെ ഈ ബില്ലും പാസ്സാക്കിയാൽ ഈ രംഗവും പൂർണമായും കേന്ദ്ര ഗവർണ്മെന്റ്‌ന്റെ കുത്തകയിലാവും. ഇതിനെതിരെ വലിയ രീതിയിലുള്ള പൊതുജന അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഒരു മഹാമാരിയുടെ കാലത്ത് കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയുടെ പ്രസക്തി ലോകം മുഴുവൻ അംഗീകരിച്ചതാണ്. ആ രംഗത്തെ നട്ടെല്ലായ നഴ്‌സുമാരെ അടർത്തി മാറ്റാനുള്ള ശ്രങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

കേരള നേഴ്‌സസ് ആൻഡ് മിഡ്വൈവ്‌സ് കൗൺസിൽ (KNMC) പ്രസിഡന്റാണ് ലേഖിക

Comments