രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കേ പ്രവേശനമുള്ളൂ എന്ന നിബന്ധന പുനരാലോചിക്കണം

മനില സി. മോഹൻ: സിനിമാ തിയറ്ററുകൾ തുറക്കുകയാണ്. രണ്ടു ഘട്ടങ്ങളിലായി 16 മാസത്തിന് ശേഷമാണ് തുറക്കുന്നത്. പക്ഷേ, കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടേ തുറക്കാവൂ എന്നാണ് ഇപ്പോഴത്തെ തീരുമാനം. അതായത് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനമുള്ളൂ, 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. ഈ രണ്ട് മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും. ഇങ്ങനെ തുറക്കുന്നത് സിനിമാ തിയറ്റർ വ്യവസായത്തെയും സിനിമാ വ്യവസയത്തെയും നിലവിലെ പ്രതിസന്ധി അതിജീവിക്കാൻ സഹായിക്കുമോ?

ബി. ഉണ്ണികൃഷ്ണൻ: തിയറ്ററുകൾ തുറക്കുന്നത് സന്തോഷകരമായിട്ടുള്ള കാര്യമാണ്. പക്ഷേ, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് തിയറ്ററിലേക്ക് പ്രവേശനം എന്നു പറയുമ്പോൾ സിനിമ കാണുന്ന പ്രേക്ഷകരെ അത് വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. നമുക്കറിയാം, കേരളത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾ എന്നു പറയുമ്പോൾ, സിനിമയുടെ സ്ഥിരം പ്രേക്ഷകരായ കുട്ടികളും ചെറുപ്പക്കാരുമൊക്കെ അതിനകത്തു നിന്ന് ഒഴിവാക്കപ്പെടും. ഈ സാഹചര്യം കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മന്ത്രിയോട് സംഘടനകളൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്ത്രി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിട്ട് അതിലൊരു തീരുമാനം പറയാം എന്നാണ് പറഞ്ഞിരിക്കുന്നത്. 50 ശതമാനം ഒക്യുപ്പൻസിയിൽ തുടങ്ങുന്നതിൽ തെറ്റൊന്നുമില്ല. കാരണം, ആദ്യവ്യാപനം കഴിഞ്ഞിട്ട് തീയേറ്ററുകൾ തുറന്നപ്പോൾ 50 ശതമാനമായിരുന്നു. ആ ഒരു സാഹചര്യത്തിലും ചില സിനിമകൾ കാര്യമായിട്ട് കളക്റ്റ് ചെയ്യുകയും ചെയ്തു. മെല്ലെ മെല്ലെ ആളുകൾക്കും പൊതുസമൂഹത്തിനും തിയറ്ററുകൾക്കും വ്യവസായത്തിനുമൊക്കെ ആത്മവിശ്വസമുണ്ടാവുന്ന മുറയ്ക്ക് അത് ഉയർത്തി 100 ശതമാനമാക്കാവുന്നതാണ്. ഇപ്പോൾ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കർണാടകയിലും 100 ശതമാനമാണ് പ്രവേശനം. അവിടെയൊന്നും കാര്യമായ രോഗവ്യാപനം ഉണ്ടായതായി വാർത്തകളില്ല. ചില സിനിമകൾ വലിയ വിജയമാകുന്നുണ്ട്. തമിഴ്‌നാട്ടിൽ ഇപ്പോൾ 50 ശതമാനമാണ്. 50 ശതമാനത്തിൽ ഡോക്ടർ എന്ന സിനിമ വലിയ വിജയമാണ് നേടിയിരിക്കുന്നത്. അത് അടുത്ത മാസത്തോടെ 100 ശതമാനമാക്കാൻ തമിഴ്നാട് സർക്കർ തീരുമാനിച്ചിട്ടുമുണ്ട്. അതുകൊണ്ട്, 50 ശതമാനമെന്ന നിബന്ധനയിൽ അപാകതയന്നുമില്ല. പക്ഷേ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കേ പ്രവേശനം സാധ്യമാവൂ എന്ന നിബന്ധന തീർച്ചയായും പുനരാലോചിക്കേണ്ട സംഗതിയാണ് എന്നു തോന്നുന്നു.

Photo : Balaji Maheshwar

കോവിഡ് കാലം സിനിമാപ്രേക്ഷകരെ തിയറ്ററിനു പുറത്തുള്ളൊരു സിനിമാക്കാഴ്ച്ചാശീലത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നു പറയാം. അവരുടെ കാഴ്ച്ചാരീതികൾ ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയിട്ടുണ്ട്. അതുമായി താദാത്മ്യം പ്രാപിച്ചുവരുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ സിനിമയുടെ സ്വഭാവവും മാറിയിട്ടുണ്ട്. സിനിമകൾ എടുക്കുന്ന രീതി..കഥകൾ തൊട്ട്, അത് എടുക്കുന്ന സ്‌പേസ്, ടെക്‌നോളജി.. തുടങ്ങി എല്ലാത്തിലും. സിനിമാനിർമാതാക്കളുടെ, സിനിമ എടുക്കുന്നവരുടെ ചിന്തയിൽ പോലും ഈ ഒരു കാലത്തിനനുസരിച്ചൊരു മാറ്റം സബ്ജക്ടിലും ട്രീറ്റ്‌മെന്റിലും ഒക്കെ വന്നിട്ടുണ്ട്. അപ്പോൾ ഇനിയുള്ള കാലത്ത് രണ്ടുതരം സിനിമാ നിർമാണവും രണ്ടുതരം പ്രേക്ഷകരും ഉണ്ടാവുമോ? അല്ലെങ്കിൽ ഇനി വീണ്ടും തിയറ്ററുകളിലേക്കു വരുമ്പോൾ അതിനെ നെഗറ്റീവ് ആയി ബാധിക്കൻ സാധ്യതയുണ്ടോ?

തീർച്ചയായും സിനിമയ്ക്ക് അത്തരത്തിലുള്ള കാഴ്ച്ചക്കാരുടെ ഒരു പുതിയ സമൂഹം രൂപപ്പെട്ടിട്ടുണ്ട്. വീട്ടിനകത്ത് വളരെ ഡൊമസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഒരു ഓഡിയൻസ് ഉണ്ടായിട്ടുണ്ട്. വീട്ടിലിരുന്ന് സിനിമ കാണുക, പിന്നെ, ഈ കാലയളവിൽ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്കായി മാത്രം കഥകൾ ആലോചിക്കുക, ഏറ്റവും ഫലപ്രദമായി എക്‌സിക്യൂട്ട് ചെയ്യുക...പക്ഷേ അത് എനിക്കു തോന്നുന്നത്, ഈ കാലം ആവശ്യപ്പെടുന്നൊരു സംഗതിയാണ്. കോവിഡാനന്തരം, അങ്ങനെ പറയാവുന്നൊരു കാലമുണ്ടെങ്കിൽ, പതുക്കെ പതുക്കെ കോവിഡിൽ നിന്ന് നമ്മൾ വെളിയിൽ വരുന്നതോടു കൂടി കുറേക്കൂടി തുറസ്സായ, വലിയ സ്‌കെയിലിലുള്ള സിനിമകൾ നിർമിക്കപ്പെടുകയും അത് തിയറ്ററുകളിൽ കാണുകയും ചെയ്യുകയും ഒപ്പം ഇത്തരം സിനിമകൾ, മറ്റു പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യമാക്കുന്ന സിനിമാനിർമാണം തുടരുകയും ചെയ്യും എന്നെനിക്കു തോന്നുന്നു. അത് സിനിമയെന്ന മാധ്യമത്തിന് ഒരു വല്ലാത്ത പ്ലൂരാലിറ്റി നൽകുന്നുണ്ട്. അത് നല്ലതാണ്. അത് തീർച്ചയായും ഈ മാധ്യമത്തിന്റെ എവല്യൂഷനിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണെന്ന് ഞാൻ കരുതുന്നു. ഇത് രണ്ടും തമ്മിൽ പരസ്പരം പോരടിച്ചാണോ മുമ്പോട്ടു പോകുക എന്നു ചോദിച്ചാൽ, ചരിത്രം പരിശോധിച്ചാൽ അല്ല എന്നു തന്നെ പറയേണ്ടി വരും. കാരണം, സിനിമ എന്ന മാധ്യമം അത്തരത്തിലുള്ള ഒരുപാട് വെല്ലുവിളികൾ നേരിട്ടു തന്നെയാണ് മുൻപോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. നമുക്ക് ഒരിക്കലും ഒരു മാധ്യമത്തിന്റെ പരിണാമത്തെ സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല. നമുക്ക് അത് പൂർണമായിട്ടും തടഞ്ഞുനിർത്താൻ സാധിക്കുന്ന ഒന്നല്ല. ചോദ്യത്തിൽ ചൂണ്ടിക്കാണിച്ച കോവിഡ് സമയത്തെ കാഴ്ച്ചയെക്കുറിച്ച് ...അതിന് തീർച്ചയായും ഒരു തുടർച്ചയുണ്ടാവും. ഒപ്പം തന്നെ, തീയേറ്ററുകൾ സജീവമാകുന്നതോടു കൂടി വലുപ്പമുള്ള, കുറേക്കൂടി വലിയ ക്യാൻവാസിൽ കുറേക്കൂടി ആളുകളെ ഉൾക്കൊള്ളുന്ന, കുറേക്കൂടി വലിയ കാഴ്ച്ചകൾ ഒരുക്കുന്ന സിനിമകൾ മെല്ലെ മെല്ലെ ഉണ്ടാവുകയും അത് തിയറ്ററുകളിൽ സർവൈവ് ചെയ്യുകയും ചെയ്യും. പിന്നെ, നമ്മൾ എപ്പോളും പറയുന്നത് പോലെ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി നിൽക്കുന്നത് കളക്ടീവ് വ്യൂവിങ്ങിലാണ് എന്നുള്ളതിൽ ഒരു സംശയവും വേണ്ട. ഒരുതരം നൈരന്തര്യം ആവശ്യപ്പെടുന്ന കാഴ്ച്ചയുമാണത്. പോസ് ബട്ടൺ അടിച്ച് പലപ്പോഴായി കാണുന്ന, മുറിഞ്ഞുമുറിഞ്ഞ് കാണുന്ന കാഴ്ച്ചകളിൽ നിന്ന്, ഒറ്റയടിക്ക് കണുക എന്ന, സിനിമ ആവശ്യപ്പെടുന്നൊരു കമ്മിറ്റ്‌മെന്റുണ്ട്. അവിടെയാണ് സിനിമയുടെ ശക്തി നിലകൊള്ളുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ട് ഇത്തരം രണ്ട് ഫോർമാറ്റുകളും സർവൈവ് ചെയ്യും, അത് രണ്ടും അതിന്റേതായ വളർച്ച ഇനിയങ്ങോട്ട് നേടുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. ▮


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

ബി. ഉണ്ണികൃഷ്ണൻ

സംവിധായകൻ, തിരക്കഥാകൃത്ത്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി. പോസ്റ്റ് മോഡേണിസത്തെക്കുറിച്ച് വി.സി. ഹാരിസുമായി ചേർന്ന് ‘നവസിദ്ധാന്തങ്ങൾ' എന്ന പുസ്തക പരമ്പര പ്രസിദ്ധീകരിച്ചു. സാഹിത്യം, സാംസ്‌കാരിക രാഷ്ട്രീയം, സാഹിത്യചിന്ത തുടങ്ങിയ മേഖലകളിൽ മൗലിക രചനകൾ നടത്തിയിട്ടുണ്ട്.

Comments