അർത്ഥശാസ്ത്രത്തിൽ രാഷ്ട്രത്തിനുവേണ്ട സമ്പത്ത് ആർജിക്കുന്നതും സംരക്ഷിക്കുന്നതും എങ്ങനെയെന്ന ആലോചനയാണ് കൂടുതൽ പ്രകടമാകുന്നത്. ഇതിനായി ഓരോ പ്രത്യേക മേഖലകളെയും വേർതിരിച്ചറിഞ്ഞു ഓരോന്നിനും പ്രത്യേക അധ്യക്ഷന്മാരെ ചുമതലയേൽപ്പിച്ച്, അവരോരോരുത്തരും ആർജ്ജിക്കേണ്ട വൈദഗ്ധ്യവും പ്രവർത്തനങ്ങളും സവിശേഷമായി വിവരിക്കുന്നുണ്ട്. ഇത്തരം സമ്പത്ത് സ്രോതസ്സുകളെ ആധുനിക ജനാധിപത്യവ്യവസ്ഥയും പിന്തുടരുന്നുണ്ട്. എങ്കിലും ഭരണ സംവിധാനത്തിൽ ഘടനാപരമായ വ്യത്യാസം പ്രകടമാണ്.
വാണിജ്യം പ്രധാന വരുമാന മേഖലയാണ്. ചാണക്യകാലത്ത് വ്യാപാരകാര്യങ്ങളുടെ ചുമതല വഹിക്കുന്ന മേധാവിയാണ് പണ്യാധ്യക്ഷൻ. കരയിലും വെള്ളത്തിലും ഉണ്ടാകുന്നവയും കര വഴിയും ജലമാർഗവും എത്തിച്ചേരുന്ന എല്ലാത്തരം ചരക്കുകളെ കുറിച്ചും അവയുടെ വില, ലഭ്യത, ശേഖരിക്കേണ്ട കാലം, വിതരണകാലം ഉപഭോക്താക്കളുടെ താല്പര്യം എന്നിവയെ കുറിച്ചും പണ്യാധ്യക്ഷൻ വ്യക്തമായി അറിഞ്ഞിരിക്കണം. സുലഭമായ ചരക്കുകൾ സ്വരൂപിച്ചുവച്ച് വിലക്കയറ്റം ഉണ്ടാക്കണം. കയറ്റിയ വില നടപ്പിൽ വന്നാൽ വിലവ്യത്യാസം വരുത്താം.
സ്വദേശ നിർമിത വസ്തുക്കൾക്ക് ഏക വാതിൽ വില്പനയും വിദേശ ചരക്കുൾക്ക് ബഹു ഇട കച്ചവടവുമാണ് പൊതുവിൽ നിർദേശിക്കുന്നതെങ്കിലും ചരക്കുകൾക്ക് വില നിശ്ചയിച്ച് വാണിഭക്കാർ പലയിടങ്ങളിൽ വിൽക്കുന്നത് നിരോധിച്ചിട്ടില്ല. എന്നാൽ നിശ്ചയിച്ച വിലയിൽ കുറച്ച് വിറ്റാൽ വിലയിൽ വരുന്ന വ്യത്യാസം കോശത്തിലേക്കു കച്ചവടക്കാർ അടയ്ക്കണം. ഇത് രാജാവിനുള്ള ഭാഗമായ വാശിക്കു പുറമെയാണ്. കോശത്തിന് അധിക വരുമാനം ഉണ്ടാകുമെന്നു ധരിച്ച് ഉപഭോക്താക്കൾക്ക് താങ്ങാൻ പറ്റാത്ത രീതിയിൽ വിലവർദ്ധനവ് പ്രോത്സാഹിപ്പിക്കരുത്. എപ്പോഴും ഉപഭോക്താക്കൾക്ക് താങ്ങാനാവും വിധം വില ക്രമീകരിക്കേണ്ടതും പണ്യാധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. അതായത് കമ്പോളവിലസൂചിക നിലവാരപ്പെടുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ചാണക്യൻ ഉറപ്പിക്കുന്നു.
അധിനിവേശാനന്തര സമൂഹങ്ങളിലെല്ലാം പ്രകടമായി അവശേഷിക്കുന്ന ഒരുകാര്യം അവരുടെ ജ്ഞാനസംസ്കാരത്തിന്റെ മേൽ അധിനിവേശജ്ഞാനം കുടിയേറ്റം നടത്തിയ കാഴ്ചയാണ്.
ദൈനംദിന ഉപഭോഗത്തിനുള്ള ഭക്ഷ്യവസ്തുക്കൾക്ക് വില്പനസമയം നിശ്ചയിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ഒരേ സമയം പല ചരക്കുകൾ ചന്തയിലെത്താതെ നോക്കണമെന്നും കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. വില്പനനികുതിയിനത്തിൽ അളന്നുവിൽക്കുന്നവയ്ക്കു പതിനാറിലൊന്നും തൂക്കി വിൽക്കുന്നവയ്ക്കു ഇരുപത്തിലൊന്നും എണ്ണി വിൽക്കുന്നവയ്ക്കു നാലിലൊന്നും കോശത്തിന് ലഭിക്കേണ്ട വാശിയായും വിദേശ ചരക്കുകൾക്ക് നികുതിയിളവ് നൽകി കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കണാമെന്നും നിശ്ചയിച്ചിരുന്നു. വിദേശചരക്കുകൾക്കു വേണ്ട സംരക്ഷണം ഒരുക്കുകയും വിദേശ- സ്വദേശ കച്ചവടക്കാർ തമ്മിൽ വ്യവഹാരമുണ്ടായാൽ പക്ഷപാതനിലപാട് പാടില്ലെന്നും ഓർമിപ്പിക്കുന്നു.
വിദേശത്ത് കച്ചവടം നടത്തുന്നവയുടെയും അവിടെനിന്ന് വാങ്ങുന്നവയുടെയും വില താരതമ്യം ചെയ്ത് ചുങ്കം, വഴിക്കാരം, വണ്ടിക്കൂലി, സംരക്ഷണച്ചെലവ്, കടത്തുകൂലി, ഭക്ഷണച്ചെലവ് ഇവ കഴിച്ചാൽ ലാഭം എത്രയെന്നു പരിശോധിക്കണം. സ്വന്തം ചരക്ക് തല്ക്കാലം വിൽക്കാതിരുന്നാലോ മറ്റൊരു ചരക്ക് വാങ്ങി വിറ്റാലോ ലാഭമുണ്ടാകുമോ എന്നും നോക്കണം. പ്രയോജനം നോക്കി മറ്റൊരു ചരക്കു വാങ്ങി ലാഭത്തിന്റെ നാലിലൊന്നു ചെലവു വരത്തക്കതരത്തിൽ കര വഴിക്ക് കച്ചവടം നടത്തുന്നത് ഉചിതമാണെങ്കിൽ ആകാം. വിദേശവ്യാപാരത്തിൽ വിദേശത്തെ അതിർത്തി സംരക്ഷകർ, പൗരമുഖ്യർ എന്നിവരുമായി നല്ല ബന്ധം വ്യാപാരികൾ സ്ഥാപിക്കണം. വഴിയിൽവെച്ച് അപകടമുണ്ടായാൽ ജീവൻ രക്ഷിക്കണം. ജലമാർഗവ്യാപാരവും ലാഭനഷ്ടമനുസരിച്ചേ ചെയ്യാവൂ. വ്യാപാരികൾ വിറ്റതിന്റെയും ബാക്കിയുള്ളതിന്റെയും കണക്ക് അധ്യക്ഷന് കൊടുക്കണം.

വനവിഭവങ്ങൾ
വനവിഭവങ്ങളുടെ മേധാവിയാണ് കുപ്യാധ്യക്ഷൻ. വനവിഭവങ്ങൾ ശേഖരിച്ചെത്തിക്കുക, മലഞ്ചരക്കുകളുടെ സംസ്കരണത്തിനായി പണിശാലകൾ ഏർപ്പാടാക്കുക, തേക്ക്, മരുത്, വാക തുടങ്ങിയുള്ള കാതലുള്ള മരങ്ങൾ, പലതരം മുളകൾ, ചൂരൽ തുടങ്ങിയ വള്ളികൾ, നാരുകളെടുക്കുന്നവ, കയറുണ്ടാക്കുന്ന നാരുകൾ, മുഞ്ഞപ്പുല്ല്, എഴുത്തോലയായി ഉപയോഗിക്കുന്ന പനയോല തുടങ്ങിയ എഴുത്തോലകൾ, കുങ്കുമം തുടങ്ങിയവയുടെ പൂക്കൾ, ഔഷധങ്ങൾ, വിഷങ്ങളായി ഉപയോഗിക്കുന്ന കാളകൂടം (ഒരുതരം മരത്തിൽ നിന്നൊലിക്കുന്ന പശ), വിവിധ വിഷച്ചെടികളുടെ ഇലകൾ, വിഷക്കിഴങ്ങുകൾ എന്നിയവയാണ് സ്ഥാവരവിഷങ്ങൾ.
സർപ്പം, കീടം, സംസ്കരിച്ച വിഷം എന്നിവയും വിഷവർഗമാണ്. കാട്ടുമൃഗങ്ങളുടെ തോൽ, അസ്ഥി, പല്ല്, കൊമ്പ്, കുളമ്പ്, വാൽ എന്നിവയും കരിക്കട്ട, ചാരം, ഉമി, പുല്ല്, വിറക് എന്നിവയും ലോഹങ്ങളുമെല്ലാം വനവിഭവത്തിൽ ഉൾപ്പെടും. വനവിഭവങ്ങളുടെ സംസ്കരണത്തിന് തൊഴിൽശാലകൾ നിർമിക്കുകവഴി ഒട്ടേറെ തൊഴന്വലസരങ്ങൾ ഉണ്ടാക്കാമെന്ന സാധ്യതയും ചാണക്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. വനവിഭവങ്ങളെ കോശവരുമാനത്തിനുള്ള വസ്തുക്കളായി ചാണക്യകാലത്തും കണക്കാക്കിയിരുന്നു.
പ്രതിരോധം
വരുമാനം കണ്ടെത്തുക മാത്രമല്ല രാജ്യസുരക്ഷയും ഭരണകൂട ചുമതലയാണ്. രാജ്യസുരക്ഷ എന്നത് പ്രതിരോധം തീർക്കലാണ്. പ്രതിരോധത്തിനായുള്ള ആയുധനിർമാണവും അവയുടെ സംരക്ഷണം എന്നിവയുടെ ചുമതല വഹിക്കുന്ന ആളാണ് ആയുധാഗാരാധ്യക്ഷൻ. യുദ്ധത്തിനും രാജ്യരക്ഷയ്ക്കും ശത്രുരാജ്യനാശത്തിനും ഉപയോഗിക്കേണ്ട ആയുധങ്ങൾ സ്വരാജ്യത്തിലെ പണിശാലകളിൽ പണിയിക്കുമ്പോൾ അവയുടെ വലിപ്പവും ശേഷിയും ഉറപ്പുവരുത്തണം. ഓരോന്നും തരംതിരിച്ചു സുരക്ഷിതയിടങ്ങളിൽ സൂക്ഷിക്കണം. തുരുമ്പു പിടിക്കാതിരിക്കാൻ ഇടയ്ക്കു കാറ്റും വെയിലും ഏൽപ്പിക്കണം. ഏതെങ്കിലും തരത്തിൽ അവയ്ക്ക് കേടു വരുന്നതായി തോന്നിയാൽ ഏതു വിധമാണ് വേണ്ട പരിഹാരം ചെയ്തു സൂക്ഷിക്കേണ്ടതെന്നതൊക്കെ അധ്യക്ഷൻ അറിഞ്ഞിരിക്കണം.
ഒരു ജനതയുടെ ലോകബോധത്തെ തിരസ്കരിച്ച് പാശ്ചാത്യ ലോകബോധത്തിന്റെ ഉപഭോക്താക്കളാക്കി മാറ്റുന്നതും ജ്ഞാനാടിമത്വം തന്നെയാണ് സൃഷ്ടിച്ചത്. കൊളോണിയൽ ആധുനികതയുടെ നേട്ടത്തിലൊന്ന് തദ്ദേശീയ ജ്ഞാന തിരോധനവുമാണ്.
സമകാലത്ത് രാജ്യങ്ങൾക്കു മാനവരാശിയെത്തന്നെ സംഹരിക്കാനുള്ള വിപുലമായ ആയുധശേഖരവും അതിലേറെ ആയുധവിപണിയും വികസിച്ചിരിക്കുന്നു. ശാസ്ത്രസാങ്കേതികതയും ആയുധവിപണിയും വികസിക്കാതിരുന്ന കാലത്ത് രാജ്യസുരക്ഷക്കായി പൗരസ്ത്യജനത എന്തുതരം പ്രതിരോധമാർഗങ്ങളാണ് സ്വീകരിച്ചിരുന്നത് എന്നറിയാൻ കൗടലീയ വിവരണം സഹായകമാണ്. ബാഹുബലി എന്ന സിനിമയിൽ ഉപയോഗിക്കുന്ന പല ആയുധങ്ങളും കൗടലീയവിവവരണത്തിൽ കാണാം. സർവസംഹാരശേഷിയുള്ള ആറ്റംബോംബിന്റെയും മിസൈലിന്റേയും കാലത്ത് പ്രായോഗികമല്ലാത്ത പ്രതിരോധ ആയുധങ്ങളാണിവിടെ പറയുന്നതെങ്കിലും ചാണക്യകാലത്തെ ആയുധങ്ങളെകുറിച്ചറിയാൻ ഈ വിവരണം സഹായിക്കും.
പൊതുവിൽ ആയുധങ്ങൾ അക്കാലത്ത് യന്ത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവ സ്ഥിരയന്ത്രങ്ങളും ചലയന്ത്രങ്ങളുമായി രണ്ടുതരം ഉണ്ടായിരുന്നു. ഭിത്തിയിലുറപ്പിക്കുകയും തിരിക്കുകയും വലിയ ഉരുളൻ കല്ലുകൾ വർഷിക്കുന്നതുമായവ ചക്രയന്ത്രം. സർവതോഭദ്രം. മധ്യത്തിലുള്ള ദ്വാരത്തിൽ വലിയ ശരങ്ങൾ വെച്ച് പൊഴിക്കുന്ന യന്ത്രം ജാമദഗ്ന്യം. മൂന്നുനാലു നിലകളുള്ളതും തോലുകൊണ്ട് ആവരണം ചെയ്തതുമായ ചക്രവണ്ടിയാണ് ബഹുമുഖം. വില്ലാളികൾക്കിരുന്ന് കോട്ടക്കകത്തേക്കു അമ്പെയ്യാനാണിവ ഉപയോഗിക്കുന്നത്. ഗോപുരത്തിന്റെ പുറത്ത് വിലങ്ങനെയിട്ട് എതിരാളികളുടെമേൽ വീഴിക്കുന്ന പരിധി യന്ത്രമാണ് വിശ്വാസഘാതി. സംഘാടി, ആട്ടലകം തുടങ്ങിയവയെ കത്തിച്ചു നശിപ്പിക്കാനുള്ള നീണ്ടയന്ത്രമാണ്. മതിലിന്മേൽ നിന്ന് ശത്രുക്കളുടെ മേൽ കുറുന്തടി എറിയാവുന്ന ചക്രംവെച്ച യന്ത്രമാണ് യാനകം. ഇപ്പറഞ്ഞവയാണ് സ്ഥിരയന്ത്രങ്ങൾ.
തുടർന്ന് ചലയന്ത്രങ്ങളെ കുറിച്ചുള്ള വിവരണമാണ്. പർജ്ജന്യകം എന്നത് തീകെടുത്താനുള്ള യന്ത്രമാണ്. രണ്ടു സ്തംഭങ്ങൾ യന്ത്രഘടിതമായി ചേർത്ത യന്ത്രമാണ് ബാഹു. കോട്ടയ്ക്കടുത്തു വരുന്ന ശത്രുക്കളെ ഞെരുക്കിക്കൊല്ലുന്ന പേരും തൂണുകളാണിവ. ഇവയുടെ പകുതി വലിപ്പത്തിലുള്ള തൂണുകൾ ഉപയോഗിക്കുന്നതാണ് അർദ്ധബാഹു. ശത്രുക്കൾ കോട്ടയ്ക്കകത്തു പ്രവേശിക്കുന്നത് തടയാൻ കോട്ടയ്ക്കുവെളിയിൽ മണ്ണിലോ വെള്ളത്തിലോ ഒളിപ്പിക്കുന്ന കൂർത്ത ആണികൾ തറച്ചിട്ടുള്ള പലകയാണ് പാഞ്ചാലിക. മതിലിനുമേൽ സ്ഥാപിക്കുന്ന ആണി തറയ്ക്കാത്ത ദണ്ഡമാണ് ദേവദണ്ഡം. ശത്രുക്കളുടെ കല്ലുകൾ കൊണ്ടുള്ള ആക്രമണത്തിനു തടയായി കോട്ടമതിലിന്മേൽ വയ്ക്കുന്ന നൂലു കൊണ്ടോ തോലു കൊണ്ടോ തുന്നിയ പഞ്ഞി നിറച്ച തലയണകളാണ് സൂകരിക. മരം കൊണ്ടുണ്ടാക്കിയ മുനകൂർത്ത ശൂലമാണ് മുസലയഷ്ടി. ഹസ്തിവാരകം ആനയെ ചെറുക്കുന്ന കണയമാണ്. കാറ്റു ചീറ്റിക്കുന്ന ചക്രമാണ് താലവൃന്തം.
പലതരം മുൾത്തടികളുണ്ട്. മുള്ളുതറച്ച ഗദയാണ് സ്പൃക്തല. കദ്ദാലകം കുത്തുകാലിയാണ്. ആസ്ഫോടിമം നാലുതൂണുള്ള ചർമാവൃതമായ കല്ലും മണ്ണും എറിയാനുള്ള യന്ത്രമാണ്. തൂണുകൾ പിളർക്കാനുള്ള യന്ത്രമാണ് ഉൽപാടിമം. തടിച്ചു നീണ്ട ആണികൾ തറച്ച് മതിലിന്മേൽ ഉരുട്ടുന്നതുമായ യന്ത്രമാണ് ശതഘനി. കൂടാതെ ത്രിശൂലം ചക്രം എന്നിവയൊക്കെയാണ് ചലയന്ത്രങ്ങൾ.

തീക്ഷ്ണാഗ്രങ്ങളുള്ള ആയുധങ്ങളായ ഹലമുഖങ്ങളും ഉപയോഗത്തിലുണ്ട്. ശക്തി, വേൽ, പ്രാസം (ഇരുപത്തിനാലാംഗുലം നീളമുള്ള വേൽ), കുന്തം, ഹാടകം (മൂന്നോനാലോ കൂർത്ത മുനയുള്ള ആയുധം), പരന്ന പലകയോടുകൂടിയ കുന്തമായ ഭിണ്ഡിപാലം, ശൂലം, തോമരം (ഇരുമ്പുപാര ), പണിചെവി പോലുള്ള കുർത്തമുനകളുളള വരാഹകർണം, ഇരുത്തലക്കലും മുന്ന് കൂർപ്പുകളുള്ള കണയം. കൈകൊണ്ടുപയോഗിക്കുന്ന തുവൽവെച്ച ശരമായ കർപ്പണം, പ്രാസംപോലുള്ള ആയുധമായ ത്രാസിക എന്നിവയാണ് അക്കാലത്തെ തീക്ഷ്ണാഗ്രങ്ങളുള്ള ആയുധങ്ങൾ. ഇവ കൂടാതെ, പലതരം വില്ലുകളും ശരങ്ങളും നിർമിച്ചുപയോഗിച്ചിരുന്നു. ആയുധങ്ങൾക്കുശേഷം പടയാളികളുടെ സുരക്ഷാകവചത്തെ പരിചയപ്പെടുത്തുന്നു. സുരക്ഷയ്ക്കും ആക്രമണം തടയുന്നതിനുമായി പലതരം പരിചകൾ ഉപയോഗിച്ചിരുന്നു.
ആനകളെയും തേരിൽ കെട്ടുന്ന കുതിരകളെയും തെളിക്കാനുള്ള ഉപകരണം, അലങ്കാരോപകരണങ്ങൾ, പട്ട കെട്ടുവാനുള്ള സാമഗ്രികൾ എന്നിവയാണ് മറ്റു ഉപകരണങ്ങൾ.
പൗരസ്ത്യരുടെമേൽ നിരവധി അധിനിവേശങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിലേക്കു അധിനിവേശം നടത്തി രാജ്യവ്യാപനം സാധ്യമാക്കണമെന്നോ അന്യനാട്ടിലെ സ്രോതസ്സുകൾ പിടിച്ചെടുക്കണമെന്നോ എന്ന ആലോചനയ്ക്കിവിടെ പ്രസക്തിയുണ്ടായിരുന്നില്ല.
രാജ്യസുരക്ഷയ്ക്കുള്ള പ്രതിരോധം വിവരിക്കുമ്പോഴും അധിനിവേശം എന്നൊരു ആശയത്തെ കുറിച്ചുള്ള ആലോചനയില്ലായിരുന്നുവെന്നത് ചാണക്യവിവരണത്തിൽനിന്ന് വ്യക്തമാകുന്നുണ്ട്. പൗരസ്ത്യരുടെമേൽ നിരവധി അധിനിവേശങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിലേക്കു അധിനിവേശം നടത്തി രാജ്യവ്യാപനം സാധ്യമാക്കണമെന്നോ അന്യനാട്ടിലെ സ്രോതസ്സുകൾ പിടിച്ചെടുക്കണമെന്നോ എന്ന ആലോചനയ്ക്കിവിടെ പ്രസക്തിയുണ്ടായിരുന്നില്ല. എന്നാൽ ആഭ്യന്തരമായ ചില നാട്ടുരാജ്യ അധിനിവേശങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ ഇല്ലാതുമില്ല. ചാണക്യൻ ഉന്നൽ നൽകിക്കാണുന്നത് പ്രതിരോധത്തിനാണ്, അധിനിവേശത്തിനല്ല.
അളവും തൂക്കവും
അളവും തൂക്കവും പരിശോധിച്ചറിയുന്ന ഉദ്യോഗസ്ഥനാണ് പൗതവാധ്യക്ഷൻ. അളവുതൂക്ക ഉപകരണങ്ങൾ നിർമിക്കുക, വിൽക്കുക, പരിശോധിച്ച് മുദ്രവെക്കുക എന്നിവയാണ് പ്രധാനമായും പൗതവാധ്യക്ഷൻ ചെയ്യേണ്ടത്. ചാണക്യൻ വിവരിച്ച അളവ് തുക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവെയ്ക്കലും ഇന്ന് ലീഗൽ മെട്രോളജി വകുപ്പാണ് ചെയ്യുന്നത്.
സ്വർണം, വെള്ളി മുതൽ എല്ലാ വസ്തുക്കളുടെയും ഭാരവും അളവും തിട്ടപ്പെടുത്തുന്ന സംവിധാനം ചാണക്യകാലത്തേ നിലനിന്നിരുന്നു. ത്രാസ്സുകൾ, ഭാരത്തിന്റെയും അളവിന്റെയും മാനകത്വം, തുക്കുകോലിന്റെ നീളം എന്നിവ വിവരിക്കുന്നതോടൊപ്പം അവയുടെ നിർമാണത്തിന് ഉപയോഗിക്കേണ്ട ഇരുമ്പിന്റെ അളവും വിശദമായി വിവരിക്കുന്നുണ്ട്. അളവ് തൂക്കത്തിന്റെ കാര്യത്തിൽ നിരവധി അളവുകളുള്ള പൗരസ്ത്യ അളവു വ്യവസ്ഥയുണ്ടായിരുന്നുവെന്നു ചാണക്യവിവരണത്തിൽ തെളിയുന്നുണ്ട് പാശ്ചാത്യ വ്യവസ്ഥ സർവത്രികമായതോടെ അവയ്‌ക്കൊക്കെ പ്രചാരലുപ്തം നേരിട്ടു.

മാനാധ്യക്ഷൻ ഭൂമിയുടെയും സമയത്തിന്റെയും അളവുകൾ അറിയണം. രജ്ജു, പരിവേഷം, നിവർത്തനം, ക്രോശം, യോജന എന്നിങ്ങനെ വിവിധ ഇനം അളവുകൾ പൗരസ്ത്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. സമയത്തെക്കുറിച്ചും വിപുലമായ ധാരണകളുണ്ടായിരുന്നു. ലവം, നിമിഷം, കഷ്മ, കല, മുഹൂർത്തം, പകൽ രാത്രി എന്നിങ്ങനെ സൂക്ഷ്മമായി സമയത്തെ അളന്നറിഞ്ഞിരുന്നു. നിഴൽ അളന്ന് സമയം കണക്കാക്കുന്ന രീതിയും വ്യാപകമായിരുന്നു. മാസത്തെ അഹോരാത്രം, പക്ഷം, ശുക്ലപക്ഷം കൃഷ്ണപക്ഷം എന്നിങ്ങനെ വിഭജിച്ചറിഞ്ഞിരുന്നു. ഋതുക്കളെയും മനസിലാക്കിയിരുന്നു. രണ്ടുമാസങ്ങൾ കൂടിയത് ഒരു ഋതു. വർഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം എന്നിങ്ങനെ ആറു ഋതുക്കളെ പൗരസ്ത്യർ തിരിച്ചറിഞ്ഞിരുന്നു. ഉത്തരായനം ദക്ഷിണായനം എന്നീ രണ്ടയനങ്ങൾ കൂടിയത് ഒരു സംവത്സരം. അഞ്ചു സംവത്സരങ്ങൾ കൂടിയത് ഒരു യുഗം.
അധിനിവേശാനന്തര കാലത്ത് പൗരസ്ത്യ വ്യവസ്ഥകൾക്കു പകരം അളവുതൂക്കത്തിനും ഭൂ അളവിനും കാലമാനത്തിനും പാശ്ചാത്യവ്യവസ്ഥ അധീശത്വം നേടിയതോടെ പൗരസ്ത്യവ്യവസ്ഥ ഉപയോഗത്തിലില്ലാതായി. അധിനിവേശാനന്തര സമൂഹങ്ങളിലെല്ലാം പ്രകടമായി അവശേഷിക്കുന്ന ഒരുകാര്യം അവരുടെ ജ്ഞാനസംസ്കാരത്തിന്റെ മേൽ അധിനിവേശജ്ഞാനം കുടിയേറ്റം നടത്തിയ കാഴ്ചയാണ്. ഒരു ജനതയുടെ ലോകബോധത്തെ തിരസ്കരിച്ച് പാശ്ചാത്യ ലോകബോധത്തിന്റെ ഉപഭോക്താക്കളാക്കി മാറ്റുന്നതും ജ്ഞാനാടിമത്വം തന്നെയാണ് സൃഷ്ടിച്ചത്. കൊളോണിയൽ ആധുനികതയുടെ നേട്ടത്തിലൊന്ന് തദ്ദേശീയ ജ്ഞാനതിരോധനവുമാണ്.