ചരക്കു കടത്തലിലെ
പൗരാണിക പഴുതുകൾ

ചരക്കുകടത്തുമായി ബന്ധപ്പെട്ട ഇറക്കുമതി കയറ്റുമതി തീരുവ നിശ്ചയിച്ചുറപ്പിച്ചതിലും പരിശോധനാ സംവിധാനത്തിലും ചരക്കുകടത്തലിലെ ക്ഷുദ്രപ്രവണതകൾ മനസിലാക്കി അവയ്‌ക്കോരോന്നിനും അർഹമായ പിഴ നിശ്ചയിക്കുന്നതിലും ചാണക്യൻ അതീവ ശ്രദ്ധാലുവായിരുന്നു- ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 17

ചെക്ക്പോസ്റ്റ് എന്ന എന്ന ഇംഗ്ലീഷ് വായ്പാ പദത്തിന് മലയാളത്തിൽ നല്ല പ്രചാരമുണ്ട്. അതിർത്തി ചെക്ക്പോസ്റ്റ്, ഹരിത ചെക്ക്പോസ്റ്റ്, ജനമൈത്രി ചെക്ക്പോസ്റ്റ് തുടങ്ങി അനുദിനം പരിഷ്കരിക്കപ്പെടുന്ന ചെക്ക്പോസ്റ്റുകൾ വിവിധ വകുപ്പുകളുടെ കീഴിൽ കേരളത്തിലുണ്ട്.

വാക്കിൽ നിന്ന് ഇതൊരു കൊളോണിയൽ സംവിധാനമാണെന്നാണ് നമുക്ക് ബോധ്യപ്പെടുക. എന്നാൽ അത് തെറ്റായ ധാരണയാണ്. മലയാളത്തിൽ ഇംഗ്ലീഷ് പദം കടമെടുത്തുപയോഗിക്കുന്നത് തെറ്റാണ് എന്ന ഭാഷാശുദ്ധിവാദം കൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഭാഷയിൽ വികസിക്കാത്ത സങ്കൽപ്പങ്ങൾക്ക് പദസൃഷ്ടി ഉണ്ടാവുക സ്വാഭാവികമല്ല. ആവശ്യം വരുമ്പോൾ ഈ പദവിടവ് നികത്താൻ അന്യഭാഷകളിൽനിന്ന് പദം കടം കൊള്ളുക സ്വാഭാവികമാണ്. അവ തത്സമമായോ തത്ഭവമായോ ഭാഷയിൽ ഉൾച്ചേരും. എല്ലാ സന്ദർഭങ്ങളിലും ഭാഷയിലെ പദശൂന്യത പരിഹരിക്കാൻ വേണ്ടിയാകില്ല അന്യഭാഷാ പദങ്ങളുടെ സാന്നിധ്യം ഭാഷയിലുണ്ടാവുക. ചിലപ്പോഴെങ്കിലും അവ അധിനിവേശശേഷിപ്പുകളാകാം അല്ലെങ്കിൽ നമ്മുടെ ബോധാടിമത്വ ചിഹ്നങ്ങളുമാകാം. എല്ലാ വായ്പാ പദങ്ങൾക്കും തത്തുല്യമായ മലയാള പദങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നിരിക്കില്ല. അത്തരം സന്ദർഭങ്ങളിൽ പദവായ്പ ഭാഷയെ സമ്പന്നമാക്കും. എന്നാൽ തനത് പദത്തെ നിരുപയോഗത്തിലേക്ക് തള്ളിവിട്ട് അധിനിവേശം നടത്തുന്നവയെ ഭാഷയെ സമ്പന്നമാക്കുന്നവ എന്ന് പരിഗണിക്കാനാവില്ല. അത്തരത്തിലുള്ള ഒരു അതിക്രമത്തിന്റെ കഥയാണ് ചെക്ക്പോസ്റ്റ് എന്ന വായ്പാപദം പങ്കുവയ്ക്കുന്നത്.

ചെക്ക്പോസ്റ്റ് എന്ന് ഇന്നറിയപ്പെടുന്ന സംവിധാനത്തിന് മലയാളത്തിൽ സമാനമായ പദമോ സങ്കല്പമോ ഇല്ലായിരുന്നതുകൊണ്ടാണോ ചെക്ക്പോസ്റ്റ് എന്ന വാക്ക് വായ്പ എടുത്തതെന്നത് ഒരു ആലോചനാ വിഷയമാണ്. ഇതൊരു ചരക്കുകടത്തു പരിശോധനാ സംവിധാനമാണ്. സംസ്ഥാനാതിർത്തികളിലും നഗരാതിർത്തികളിലും സാധാരണ കാണുന്ന ഈ സംവിധാനം ചരക്കുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കടത്തുനിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്നു. ചരക്കുനികുതി ഈടാക്കൽ സംവിധാനവുമാണ്. ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്യുമ്പോൾ അവയ്ക്കു ചുമത്തുന്ന കരമാണ് ചുങ്കം അഥവാ തീരുവ. ചുങ്കക്കൂലി എന്നും ഇതറിയപ്പെട്ടിരുന്നു. ചുങ്കം ചുമത്തുന്ന കേന്ദ്രത്തെ ചുങ്കപ്പുര അഥവാ ചുങ്കച്ചാവടിയെന്നും വിളിച്ചിരുന്നു. ചുങ്കച്ചാവടി തീരുവ തീർപ്പിക്കുന്ന ഉദ്യോഗസ്ഥന്റെ കച്ചേരിയാണ്. ചവുക്ക എന്നും ഇതറിയപ്പെട്ടിരുന്നു. കാവൽസ്ഥലം, ചുങ്കസ്ഥലം, ചുങ്കത്തറ എന്നൊക്കെയുള്ളത് മലയാളികൾക്ക് ഏറെ പരിചിതമായിരുന്നുവെന്നു വ്യക്തം. ചാവടിയിൽ കൂടി കടത്തിക്കൊണ്ടുപോകുന്ന സാധനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നികുതിയാണ് ചുങ്കം. ചുങ്കപ്പുര സാധാരണയായി നഗരാതിർത്തിയിലാണ് സ്ഥാപിക്കുന്നത്. ചെക്ക്പോസ്റ്റ് എന്ന് ഇന്നറിയപ്പെടുന്ന സംവിധാനം തന്നെയയായിരുന്നു പണ്ടുകാലത്തെ ചുങ്കപ്പുരകളും നിർവഹിച്ചുവന്നത്.

ചുരുക്കത്തിൽ നാട്ടുഭാഷയിൽ നിലനിന്നിരുന്ന പദത്തെ നിഷ്ഭ്രമമാക്കിയാണ് ചെക്ക്പോസ്റ്റ് അധിനിവേശം നടത്തിയതെന്നുറപ്പാണ്. ഇത്തരമൊരു സംവിധാനം പൗരസ്ത്യർക്കിടയിൽ പുരാതനകാലം മുതലേ നിലനിന്നിരുന്നുവെന്നു കൗടലീയ വിവരണം വ്യക്തമാക്കുന്നു. കൗടലീയത്തിൽ ചുങ്കത്തിന് സംസ്കൃതപദമായ ശുൽക്കമാണ് ഉപയോഗിച്ചിരിക്കുന്നത്. ചുങ്കപ്പിരിവ് ഇന്നത്തെ പോലെതന്നെ അന്നും സർക്കാരിലേക്കുള്ള വരുമാനമാർഗമായിരുന്നു.

ചുങ്കം പിരിക്കലാണ് ശുൽക്കാധ്യക്ഷന്റെ ജോലി. ശുൽകാധ്യക്ഷൻ നഗരത്തിന്റെ മഹാകവാടത്തിനടുത്തായി കിഴക്കോട്ടോ വടക്കോട്ടൊ മുഖമാക്കി ശുൽക്കശാലയുണ്ടാക്കി അതിനു മുന്നിൽ കൊടിമരവും സ്ഥാപിക്കണം. ചുങ്കം പിരിവുകാരായ ഉദ്യോഗസ്ഥർ ചരക്കുമായി വരുന്നവരോട്, അവർ ആരെന്നും എവിടെനിന്നും വരുന്നവരെന്നും ചരക്കെന്തെന്നും എത്രയുണ്ടെന്നും അടയാളമുദ്രാ വിവരങ്ങളും ചോദിച്ചറിഞ്ഞു രേഖപ്പെടുത്തണം. ഇതേ പതിവ് വിവരശേഖരണം ജനമൈത്രി ചെക്ക്പോസ്റ്റിലും നടപ്പാക്കിയിട്ടുണ്ട്. വാഹനത്തിൽനിന്ന് ഡ്രൈവർ ഇറങ്ങി വിവരം നൽകി ഒപ്പിടുന്ന രീതിയ്ക്കു പകരമായി ജീവനക്കാർ വാഹനത്തിനരികിലെത്തി വിവരങ്ങൾ ചോദിച്ച് മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്ന ആധുനിക രീതി വ്യാപകമായല്ലെങ്കിലും കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ അതിർത്തികളിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ വെർച്വൽ ചെക്ക്പോസ്റ്റ്കളായി അധികം താമസിയാതെ മാറും. കാമറകൾ ഘടിപ്പിച്ച് ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെടുത്തി വാഹനങ്ങൾ ഓൺലൈനായി പരിശോധിക്കുന്ന സംവിധാനമാണ് ഇതുവഴി നടപ്പിലാവുക. ചെക്ക്പോസ്റ്റിൽ രേഖകൾ പരിശോധിച്ച് ചരക്കുനികുതി ഈടാക്കുന്നു. വ്യാജ രേഖകളിന്മേൽ പിഴ നടപടിയും ഏർപ്പാടാക്കിയിട്ടുണ്ടെങ്കിലും എല്ലായ്‌പ്പോഴുമല്ലെങ്കിലും ചിലസന്ദർഭങ്ങളിൽ കൈക്കൂലി കൊടുത്ത് കാര്യങ്ങൾ സുഗമമാക്കുന്ന രീതിയും ഉണ്ടെന്നാണ് നാം വാർത്തകളിൽ നിന്നറിയുന്നത്. ഇന്ന് കാലോചിതമായ വ്യത്യാസങ്ങൾ പ്രവർത്തന സംവിധാനത്തിൽ പ്രകടമാണെങ്കിലും ചരക്കുപരിശോധനയും നികുതിപിരിവും ശിക്ഷാവിധികളുമൊക്കെ പുരാതനകാലത്തും പൗരസ്ത്യർക്കിടയിൽ നിലനിന്നിരുന്നുവെന്നുറപ്പിക്കാനാവും.

ചുങ്കം പിരിവുകാരായ  ഉദ്യോഗസ്ഥർ ചരക്കുമായി വരുന്നവരോട് അവർ ആരെന്നും എവിടെനിന്നും വരുന്നവരെന്നും ചരക്കെന്തെന്നും എത്രയുണ്ടെന്നും അടയാളമുദ്രാവിവരങ്ങളും ചോദിച്ചറിഞ്ഞു രേഖപ്പെടുത്തണം.
ചുങ്കം പിരിവുകാരായ ഉദ്യോഗസ്ഥർ ചരക്കുമായി വരുന്നവരോട് അവർ ആരെന്നും എവിടെനിന്നും വരുന്നവരെന്നും ചരക്കെന്തെന്നും എത്രയുണ്ടെന്നും അടയാളമുദ്രാവിവരങ്ങളും ചോദിച്ചറിഞ്ഞു രേഖപ്പെടുത്തണം.

ചാണക്യകാലത്ത് എത്രത്തോളം കാര്യക്ഷമവും പഴുതടച്ചതുമായ സംവിധാനമായിരുന്നു ഇതെന്ന് കൗടലീയ വിവരണത്തിൽനിന്ന് മനസിലാക്കാം.

ചുങ്കവും പിഴയും

കച്ചവടക്കാർ ചരക്കുകടത്തലിൽ കൃത്രിമം കാണിക്കുന്നത് പുതുപ്രവണതയല്ല. ചരക്കുകടത്തലുമായി ബന്ധപ്പെട്ട് പണ്ടേ കൃത്രിമോപായങ്ങൾ നടപ്പിലുണ്ടായിരുന്നുവെന്നത് ചാണക്യവിവരണത്തിൽ കാണാം. മുദ്രയില്ലാതെ ചരക്കു കടത്തുക, കൃത്രിമ മുദ്ര ഉണ്ടാക്കുക, രാജമുദ്ര മാറ്റുക, പേര് മാറ്റിച്ചേർക്കുക തുടങ്ങിയ ഉപായങ്ങൾ അന്ന് നിലവിലുണ്ടായിരുന്നതുകൊണ്ട് ഇവയ്ക്കൊക്കെ പിഴ നിശ്ചയിച്ചിരുന്നു. മുദ്രയില്ലാതെ കൊണ്ടുവരുന്ന ചരക്കിന് ഇരട്ടിവിഹിതം പിഴ ഈടാക്കിയിരുന്നു. കൃത്രിമമായി മുദ്രകാണിക്കുന്നവർക്ക് പിഴ എട്ടുമടങ്ങാണ്. രാജമുദ്ര മാറ്റുകയോ പേര് മാറ്റിച്ചേർക്കുകയോ ചെയ്താൽ ഒന്നേകാൽ പണം പിഴ. ഇതിനെ വഹനം എന്നാണ് പറയുക.

ചുങ്കപ്പുരയ്ക്കു മുമ്പിലുള്ള കൊടിമരത്തിനു ചുവട്ടിൽ ചരക്കുവെച്ച് ചരക്ക് ഏതാണെന്നും വില എത്രയാണെന്നും ആർക്കുവേണമെന്നും മൂന്നു പ്രാവശ്യം കച്ചവടക്കാർ ചോദിക്കണം. ആവശ്യപ്പെട്ടുവരുന്നവന് കൊടുക്കാം. ആവശ്യക്കാർ അധികമുണ്ടെങ്കിൽ വില ഉയർത്താം. അങ്ങനെ കിട്ടുന്ന അധികവിലയും ചുങ്കവും രാജകോശത്തിലടയ്ക്കണമെന്നാണ് വ്യവസ്ഥ. ചുങ്കം ഭയന്ന് അളവോ വിലയോ കുറച്ചുപറഞ്ഞാൽ കുടുതലുള്ളത് കോശത്തിലേക്ക് വകകൊള്ളിക്കും. പിഴയായി കണക്കു പ്രകാരമുള്ളതിന്റെ എട്ടിരട്ടി ചുങ്കവും ഈടാക്കും. ചീത്തയായ ചരക്കിനെ മറച്ചുവെച്ച് നല്ലത് മാതൃക കാട്ടി വിൽക്കുന്നവർക്ക് കൂടുതലായി കിട്ടുന്ന വിലയോ അല്ലാത്ത പക്ഷം അവരെക്കൊണ്ട് എട്ടിരട്ടി ചുങ്കമോ കെട്ടിക്കും. ചരക്കിനു സ്വതവേയുള്ള വിലയിൽ കൂടുതൽ പറഞ്ഞാൽ കൂട്ടിയ വിലയോ ഇരട്ടി ചുങ്കമോ വസൂലാക്കുകയാണ് പതിവ്.

ജനപദത്തിലുള്ള ചരക്കുകൾ, നഗരത്തിലുള്ളവ, വിദേശ ചരക്കുകൾ, എന്നിങ്ങനെ മൂന്നു വിധം ചരക്കുകളാണുള്ളത്. ഇറക്കുമതിചുങ്കവും കയറ്റുമതിചുങ്കവുമുണ്ട്. ഇവ തമ്മിൽ ചുങ്കനിരക്കു വ്യത്യാസം കാണും. ഇറക്കുമതിച്ചുങ്കം വിലയുടെ അഞ്ചിലൊന്ന് എന്നാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും പൂക്കൾ, ഫലങ്ങൾ, കിഴങ്ങുകൾ, വിത്ത്, ഉണങ്ങിയ മൽസ്യമാംസങ്ങൾ തുടങ്ങിയവയ്ക്ക് ആറിലൊന്നു ചുങ്കമാണ് നൽകേണ്ടത്. ശംഖം, വജ്രം, മണിമുത്ത്, പവിഴം തുടങ്ങിയ വിലപിടിപ്പുള്ളവയുടെ ചുങ്കം അവയുടെ ഗുണനിലവാരം അറിയുന്നവരുടെ സഹായത്താൽ തീരുമാനിക്കണമെന്നാണ് വ്യവസ്ഥ.

ചുങ്കപ്പുരയ്ക്കു മുമ്പിലുള്ള  കൊടിമരത്തിനുചുവട്ടിൽ  ചരക്കുവെച്ച് ചരക്ക് ഏതാണെന്നും വില എത്രയാണെന്നും  ആർക്കുവേണമെന്നും  മൂന്നു പ്രാവശ്യം കച്ചവടക്കാർ ചോദിക്കണം.
ചുങ്കപ്പുരയ്ക്കു മുമ്പിലുള്ള കൊടിമരത്തിനുചുവട്ടിൽ ചരക്കുവെച്ച് ചരക്ക് ഏതാണെന്നും വില എത്രയാണെന്നും ആർക്കുവേണമെന്നും മൂന്നു പ്രാവശ്യം കച്ചവടക്കാർ ചോദിക്കണം.

പട്ടിനങ്ങളായ പരുക്കൻ പട്ട്, നേരിയ പട്ട്, ചീനപ്പട്ട്, നൂൽകൊണ്ടുള്ള നെഞ്ചുപട്ട, ഹരിതാലം, മനയോല, ചായില്യം, അഞ്ജനം, ലോഹം, വർണധാതുക്കൾ, ചന്ദനം, അകിൽ, ത്രികടുകം (ചുക്ക്, മുളക്, തിപ്പലി) ആനക്കൊമ്പ്, തോൽ, പട്ടുനൂൽ, കരിമ്പടം മുതലായവയ്ക്കു പതിനഞ്ചിലൊന്നു മുതൽ പത്തിലൊന്നു വരെയാണ് ചുങ്കം. സുഗന്ധദ്രവ്യങ്ങൾ ഔഷധങ്ങൾ മരത്തടി, മുള, മൺപാത്രം, വസ്ത്രം, മരവുരി, ധാന്യം, കൊഴുപ്പ്, ഉപ്പ്, മദ്യം തുടങ്ങിയവയ്ക്കു ഇരുപത്തഞ്ചിലൊന്നു മുതൽ ഇരുപതിലൊന്നുവരെ ചുങ്കം നിശ്ചയിച്ചിരുന്നു. ചുങ്കം അടക്കാതിരിക്കാനായി സാധ്യതയുള്ളതുകൊണ്ട് ഉല്പാദനയിടങ്ങളിൽ വെച്ച് ചരക്കുകൾ വാങ്ങാൻ പാടില്ലെന്നനിബന്ധനയുണ്ടായിരുന്നു. ഇതിനു വിപരീതമായി ഖനികളിൽനിന്ന് ധാതുക്കൾ വാങ്ങിയാൽ അറുനൂറു പണം പിഴ. പുഷപങ്ങളും ഫലങ്ങളും തോട്ടത്തിൽ നിന്ന് വാങ്ങിയാൽ 54 പണം പിഴ, തോട്ടങ്ങളിൽനിന്നും കിഴങ്ങോ ശാകമോ വാങ്ങിയാൽ 52 പണം, സസ്യങ്ങൾ വാങ്ങിയാൽ 53 പണം, നെല്ല് കളത്തിൽ ചെന്ന് വാങ്ങിയാൽ വാങ്ങുന്നവന് ഒരു പണവും വിൽക്കുന്നവന് ഒന്നര പണവും പിഴ നിശ്ചയിച്ചിരുന്നു.

ചുങ്കം അടയ്ക്കാതെ രഹസ്യമായി ചരക്ക് കടത്തിക്കൊണ്ടുപോയാൽ അവരിൽ നിന്ന് അടയ്ക്കേണ്ടതിന്റെ എട്ടിരട്ടി പിഴ ഈടാക്കും. ചുങ്കം കെട്ടിയ ചരക്കിനൊപ്പം ചുങ്കം അടയ്ക്കാത്തതും കടത്തുന്നവനും ഒരേ മുദ്ര കാണിച്ച് രണ്ടാമതൊരു ചരക്കുകൂടി കടത്തുന്നവനും മുദ്രയില്ലാത്തവയെ മുദ്രയുള്ളതിനോട് ചേർത്ത് കടത്തുന്നവനും അങ്ങനെ കൊണ്ടുവരുന്ന ചരക്കും പുറമെ അത്രയും കൂടി പിഴയുമാണ് ശിക്ഷ. ചാണകവും വൈക്കോലും മുകളിലിട്ട് ചരക്കുകൾ ഒളിപ്പിച്ചു കടത്തുന്നവന് ഉത്തമ സാഹസം ശിക്ഷ. നിരോധിത വസ്തുക്കളായ ആയുധങ്ങൾ കടത്തുന്നവന് ചരക്കുകൾ പിടിച്ചെടുക്കുകയും പറയടിച്ചറിയിച്ചുള്ള ശിക്ഷയുമാണ് നൽകുന്നത്. ജനത്തിന് ഉപകാരമുള്ള ചരക്കുകളാണെങ്കിൽ അത് കോട്ടയ്ക്കു പുറത്തുവെച്ചുതന്നെ ചുങ്കം ഇല്ലാതെ വിൽപ്പിക്കുകയും വേണം.

എല്ലാ സാധനങ്ങൾക്കും ചുങ്കം നിശ്ചയിച്ചിട്ടില്ല. വിത്തുകൾക്കു ചുങ്കമില്ല. ചുങ്കമൊഴിവാക്കിയ ചീര, വഴുതനങ്ങ മുതലായവയുടെ കാര്യത്തിൽ അധ്യക്ഷൻ മതിപ്പുവില നിശ്ചയിക്കണം. വിവാഹം, സ്ഥലം മാറിപ്പോകൽ, യജ്ഞം, പ്രസവം, പൂജ എന്നിവ സംബന്ധിച്ച ചരക്കിന്മേൽ ചുങ്കയിളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ പേരിൽ കള്ളം പറഞ്ഞു കൊണ്ടുപോകുന്നവർക്ക് കളവിനുള്ള ശിക്ഷ നൽകണം.

ചരക്കുകടത്തുമായി ബന്ധപ്പെട്ട അതിർത്തിപാലകർ കടത്തുകൂലി ഈടാക്കേണ്ടതുണ്ട്. അവ ഇനം തിരിച്ചു നിശ്ചയിച്ചിട്ടുണ്ട്. ഭാരവണ്ടിക്ക് ഒന്നേകാൽ പണം, ഒറ്റ കുളമ്പുള്ള ആട് തുടങ്ങിയ ജന്തുക്കൾക്ക് ഒരു പണം, പശുക്കൾക്ക് അര പണം, തലച്ചുമടിന് ഒരു മാഷകം എന്ന കണക്കിലാണ് വഴിച്ചുങ്കം. കടത്തുകൂലി ഈടാക്കുന്നതുകൊണ്ട് കച്ചവടക്കാർക്ക് നഷ്ടപ്പെടുന്ന ചരക്കിനു കണ്ടുപിടിച്ചു കൊടുക്കുകയോ അവ കിട്ടാത്തപക്ഷം അവരുടെ നഷ്ടം നികത്തുകയോ വേണം. വിദേശചരക്കുകളെ ഗുണവും തരവുമനുസരിച്ച് വേർതിരിച്ച് കടത്തുശീട്ടു നൽകി അതിർത്തിപാലകൻ അധ്യക്ഷന്റെ അടുക്കലയ്ക്കണം. രഹസ്യപുരുഷൻ ചരക്കുവിവരം രാജാവിനെ അറിയിക്കുന്നതനുസരിച്ച് രാജാവ് രഹസ്യവിവരം ചുങ്കാധ്യക്ഷനെ അറിയിക്കും. ചുങ്കാധ്യക്ഷന് ചരക്കുവിവരം ലഭിച്ചിട്ടുള്ളതുകൊണ്ട് കച്ചവടക്കാർക്ക് യാഥാർത്ഥ നിരക്കിലുള്ള ചുങ്കം അടയ്ക്കാതിരിക്കാനാവില്ല. കച്ചവടക്കാർ ചുങ്കം ഒഴിവാക്കാനായി വിലകുറഞ്ഞച്ചരക്കുകൾ ഒളിപ്പിച്ചാൽ ചുങ്കത്തിന്റെ എട്ടിരട്ടി പിഴ ഈടാക്കും. വിലപിടിപ്പുള്ള ഇനങ്ങൾ ഒളിപ്പിക്കുന്നവരിൽ നിന്നും എല്ലാ ചരക്കും പിടിച്ചെടുക്കും.

വിവാഹം, സ്ഥലം മാറി പോകൽ, യജ്ഞം,  പ്രസവം, പൂജ എന്നിവ സംബന്ധിച്ച ചരക്കിന്മേൽ ചുങ്കയിളവ് അനുവദിച്ചിട്ടുണ്ട്.
വിവാഹം, സ്ഥലം മാറി പോകൽ, യജ്ഞം, പ്രസവം, പൂജ എന്നിവ സംബന്ധിച്ച ചരക്കിന്മേൽ ചുങ്കയിളവ് അനുവദിച്ചിട്ടുണ്ട്.

കച്ചവടക്കാർ ചെയ്യുന്ന തെറ്റുകൾ അധ്യക്ഷൻ മൂടിവെച്ചാൽ അതുമൂലം വരുന്ന നഷ്ടത്തിന്റെ എട്ടിരട്ടി അധ്യക്ഷന് ശിക്ഷ ലഭിക്കുമെന്നതുകൊണ്ട് അധ്യക്ഷൻ അഴിമതി കാട്ടില്ല. തന്റെ കർത്തവ്യം കൃത്യമായി പാലിക്കും. ഗൂഢപുരുഷന്മാർ അധ്യക്ഷനെ നിരീക്ഷിച്ച് വിവരങ്ങൾ രാജാവിനെ അറിയിക്കുന്നതുകൊണ്ട് ചെക്ക്‌പോസ്റ്റിൽ ഇന്നുകാണുന്ന അഴിമതി അന്നുണ്ടായിരുന്നില്ല എന്നതും ഓർക്കേണ്ടതാണ്. ചരക്കുകൾ തൂക്കിയോ അളന്നോ എണ്ണിയോ വേണം വിൽക്കാനെന്ന നിബന്ധന നടപ്പായിരുന്നു.

ചരക്കുകടത്തുമായി ബന്ധപ്പെട്ട ഇറക്കുമതി കയറ്റുമതിത്തീരുവ നിശ്ചയിച്ചുറപ്പിച്ചതിലും പരിശോധനാ സംവിധാനത്തിലും ചരക്കുകടത്തലിലെ ക്ഷുദ്രപ്രവണതകൾ മനസിലാക്കി അവയ്‌ക്കോരോന്നിനും അർഹമായ പിഴ നിശ്ചയിക്കുന്നതിലും ചാണക്യൻ അതീവ ശ്രദ്ധാലുവായിരുന്നുവെന്ന് ഇതുസംബന്ധിച്ച നൂറ്റാണ്ടുകൾക്കുമുമ്പുള്ള അദ്ദേഹത്തിന്റെ വിവരണത്തിൽനിന്നും ബോധ്യപ്പെടുന്നുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും അത്രയും സൂക്ഷ്മതയോടുകൂടി, നമ്മുടെ നിലവിലെ സംവിധാനങ്ങൾ അഴിമതിരഹിതമായി കുറ്റമറ്റതാക്കാൻ ആധുനിക ഭരണസംവിധാനങ്ങൾക്കായിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.


Summary: A series of studies written by M. Sreenathan based on Chanakya's Bhasakautalyam part 17


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments