“1972 ജൂൺ 8. ആ ദിവസം എനിക്ക് ഇന്നലെയെന്ന പോലെ ഓർമ്മയുണ്ട്. ഉച്ചത്തിലുള്ള ശബ്ദത്തോടെ ഞങ്ങളുടെ ഗ്രാമത്തിന് മുകളിൽ വിമാനങ്ങൾ പറക്കുന്നു. അത് താഴെ ഞങ്ങളുടെ തൊട്ടരികിലേക്ക് പറന്നെത്തുകയാണ്. പെട്ടെന്ന് എൻെറ ചുറ്റുപാടുമുള്ള എല്ലായിടങ്ങളിലും തീ പടർന്ന് പിടിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. തീ എൻെറ വസ്ത്രങ്ങളെ ഉരുക്കിക്കളഞ്ഞു. എൻെറ കൈകളാകെ പൊള്ളിപ്പോയി. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് എനിക്ക് പൊള്ളുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് കൊണ്ട് ഞാൻ ഓടി. എൻെറ ഗ്രാമത്തിലെ മറ്റ് മനുഷ്യരും പലയിടങ്ങളിലേക്കായി ചിതറിയോടുന്നുണ്ടായിരുന്നു,” വിയറ്റ്നാമിലെ ട്രാങ് ബാങ് ഗ്രാമത്തിന് മുകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് തൻെറ 9ാം വയസ്സിൽ രക്ഷപ്പെട്ടോടിയ ഫാൻ തി കിം ഫുക് വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.
അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ നിക് ഉട്ട് പകർത്തിയ കിം ഫുക്കിൻറ ചിത്രം ഇന്നും ലോകത്തെ യുദ്ധവിരുദ്ധതയുടെ പ്രതീകമായി നിൽക്കുന്നു. കിം ഫുക്ക് വിയറ്റ്നാം യുദ്ധത്തിൻെറ ജീവിക്കുന്ന രക്തസാക്ഷിയാണ്. യുദ്ധമേൽപ്പിച്ച മുറിവുകളുമായാണ്, മരവിപ്പുമായാണ്, ഓർമ്മകളുമായാണ് കിം ഫുക്കിനെപ്പോലെ വിയറ്റ്നാമിലെ ഓരോ മനുഷ്യരും ഇന്നും ജീവിക്കുന്നത്.

ലോകത്തിലെ ഒരു ദരിദ്രകർഷക ജനത, ഹോചിമിൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിൻെറ കീഴിൽ കുത്തക മുതലാളിത്ത രാജ്യമായ അമേരിക്കയുടെ ആക്രമണത്തെയും അധിനിവേശത്തെയും സൈനികശക്തിയെന്ന അഹങ്കാരത്തെയും നിരന്തരമായി തുടർന്ന ബോംബ് വർഷത്തെയും മനുഷ്യത്വവിരുദ്ധമായ രാസായുധ പ്രയോഗങ്ങളെയും ചെറുത്തുതോൽപ്പിച്ചുവെന്നതാണ് വിയറ്റ്നാം യുദ്ധത്തിൻെറ പ്രത്യേകത. അങ്ങനെയാണ് വിയറ്റ്നാം യുദ്ധം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. 1973-ൽ അമേരിക്കൻ സൈന്യം പിന്തിരിഞ്ഞോടിയതിന് ശേഷവും രണ്ട് വർഷത്തോളം യുദ്ധം തുടർന്നു. ഓരോഘട്ടത്തിലും ഉത്തര വിയറ്റ്നാം മുന്നേറിക്കൊണ്ടിരുന്നു. 1975 ഏപ്രിൽ 30-ന് സൈഗോൺ വീണു (The Fall Of Saigon)! വിയറ്റ്നാം യുദ്ധത്തിന് പരിസമാപ്തി കുറിച്ചിട്ട് ഇന്നേക്ക് 50 വർഷം തികയുകയാണ്. ഹോചിമിൻെറ നേതൃത്വത്തിൽ വിയറ്റ്കോങ് എന്ന കമ്മ്യൂണിസ്റ്റ് സൈന്യം കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും പിന്തുണയോടെ നടത്തിയ ചെറുത്തുനിൽപ്പ് വിയറ്റ്നാമിൻെറ പുനരേകീകരണത്തിലേക്കാണ് നയിച്ചത്. ഇരുചേരികളിലായി നിന്ന ജനത ഒന്നിച്ച് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം രൂപം കൊണ്ടുവെന്നതാണ് യുദ്ധത്തിൻെറ ഏറ്റവും വലിയ ഫലം.
യുദ്ധത്തിൻെറ ആരംഭം
ദക്ഷിണ വിയറ്റ്നാമും ഉത്തര വിയറ്റ്നാമും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിൽ ഒരു ഭാഗത്ത് അമേരിക്ക ചേരുന്നത് 1950-കളോടെയാണ്. ഫ്രഞ്ച് അധിനിവേശത്തിന് കീഴിലും ജപ്പാന് കീഴിലുമൊക്കെയായിരുന്ന വിയറ്റ്നാമിൽ കമ്മ്യൂണിസം പ്രചരിക്കുന്നുവെന്നതാണ് അമേരിക്കയെ ആശങ്കപ്പെടുത്തിയ കാര്യം. 1945-ലാണ് ഹോചിമിൻെറ നേതൃത്വത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം സ്ഥാപിക്കപ്പെടുന്നത്. ഗറില്ലാ പോരാളികളായിരുന്നു ഹോചിമിൻെറ പോരാട്ടത്തിന് പുറകിലുണ്ടായിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഹാനോയ് കീഴടക്കി ഹോചിമിൻ വിയറ്റ്നാമിൻെറ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. 1954-ൽ ഉണ്ടാക്കിയ ജനീവ കരാറിൻെറ ഭാഗമായി വിയറ്റ്നാമിൽ നിന്നും ഫ്രഞ്ചുകാർ പിൻമാറി. പിന്നാലെ രണ്ടായി രാജ്യം വിഭജിക്കപ്പെട്ടു. ഉത്തര വിയറ്റ്നാം ഹോചിമിൻെറ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി. ദക്ഷിണ വിയറ്റ്നാം മറുചേരിയിലും നിന്നു. ഹോചിമിന് ദക്ഷിണ - ഉത്തര വിയറ്റ്നാം ഒന്നിപ്പിച്ച് ചേർത്ത് പൂർണമായും ഒരു കമ്മ്യൂണിസ്റ്റ് രാജ്യം സ്ഥാപിക്കണമെന്നായിരുന്നു ലക്ഷ്യം. ദക്ഷിണ വിയറ്റ്നാമിലും ഹോചിമിന് പിന്തുണ ഏറുന്നുണ്ടായിരുന്നു. ങോ ദിൻ ദിയെമിൻെറ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ അവിടെ വലിയ എതിർപ്പുകൾ വന്ന് തുടങ്ങിയിരുന്നു. ഇതിനെല്ലാമിടയിൽ 1958-ലാണ് വിയറ്റ്നാമിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ദക്ഷിണ വിയറ്റ്നാം കീഴടക്കാൻ കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വിയറ്റ്നാം പൂർണമായി ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്ന ഭയം അമേരിക്കൻ ഭരണകൂടത്തിനുണ്ടായി. പടിഞ്ഞാറൻ യൂറോപ്പിലെ പല രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായതും ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നതുമെല്ലാം സമീപകാല ചരിത്രത്തിൽ സംഭവിച്ചതായിരുന്നു. സമാനമായി വിയറ്റ്നാമിലും, തുടർന്ന് തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ വരുമെന്നത് അമേരിക്കയുടെ ആശങ്ക വർധിപ്പിച്ചു. ഇതോടെയാണ് ദക്ഷിണ വിയറ്റ്നാമിന് പിന്തുണ നൽകാൻ അമേരിക്ക തീരുമാനിക്കുന്നത്. ദിയെമിൻെറ നേതൃത്വത്തിലുള്ള ദക്ഷിണ വിയറ്റ്നാം സർക്കാർ ദുർബലമായിരുന്നു. അദ്ദേഹം അഴിമതിക്കാരനാണെന്ന് ജനങ്ങളുടെ ഇടയിൽ വലിയ പ്രചാരണവുമുണ്ടായിരുന്നു. ദക്ഷിണ വിയറ്റ്നാമിലെ കർഷകർ കമ്മ്യൂണിസത്തോട് ആഭിമുഖ്യം പുലർത്തുകയും അവർ ഹോചിമിൻെറ വിയറ്റ്മിന്നിനും നാഷണൽ ലിബറേഷൻ ഫ്രണ്ടിനും ഒപ്പം നിൽക്കുകയും ചെയ്തു. 1963-ൽ അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡി ദക്ഷിണ വിയറ്റ്നാമിലേക്ക് 16000 അമേരിക്കൻ സൈനികരെ അയക്കുന്നു. ആഭ്യന്തരയുദ്ധത്തിൽ സഹായം നൽകുകയെന്നതായിരുന്നു ലക്ഷ്യം.

അമേരിക്ക ഒരുഭാഗത്ത് അണിചേർന്നതോടെ മറുഭാഗത്ത് സോവിയറ്റ് യൂണിയനും ചൈനയും ഉത്തര വിയറ്റ്നാമിന് സർവ പിന്തുണയുമായി എത്തി. ഇതോടെയാണ് ലോകം കണ്ട ഏറ്റവും രക്തരൂക്ഷിതമായ ഒരു യുദ്ധത്തിന് തുടക്കമാവുന്നത്. വിയറ്റ്നാമിലെ ദരിദ്രജനത, കർഷകരും തൊഴിലാളികളും അടങ്ങുന്ന ജനത അവിടെ നിന്നാണ് ചെറുത്തുനിൽപ്പ് ആരംഭിക്കുന്നത്. വിയറ്റ്നാം തീരത്ത് ടോങ്കിൻ ഉൾക്കടലിൽ അമേരിക്കൻ നേവിയുടെ യുഎസ്എസ് മഡോക്സിന് നേരെ ഉത്തര വിയറ്റ്നാം സൈന്യമായ, കമ്മ്യൂണിസത്തെ പിന്തുണയ്ക്കുന്ന വിയറ്റ്കോം ആക്രമണം ഉണ്ടായത് വഴിത്തിരിവായിരുന്നു. സർവസന്നാഹങ്ങളുമായി തിരിച്ചടിക്കണമെന്ന ആഹ്വാനം യുഎസ് പ്രസിഡൻറ് ലിൻറൺ ജോൺസൺ സൈന്യത്തിന് നൽകുന്നത് അങ്ങനെയാണ്.
അമേരിക്ക പരാജയപ്പെട്ടത് എങ്ങനെ?
ലോകചരിത്രത്തിൽ അമേരിക്കൻ സൈന്യം ഏറ്റവും വലിയ തിരിച്ചടി നേരിട്ട യുദ്ധമായാണ് വിയറ്റ്നാം യുദ്ധം വിലയിരുത്തപ്പെടുന്നത്. ലോകത്തിൻെറ ഒരറ്റത്ത് നിന്ന് ഇങ്ങേയറ്റത്തെത്തി യുദ്ധം വിജയിപ്പിക്കുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ ഉദ്യമമായിരുന്നു. എന്നാൽ, ഏഷ്യയിലെ ദരിദ്ര കർഷക ജനവിഭാഗമായ വിയറ്റ്നാംകാരെ എളുപ്പത്തിൽ അടിയറവ് പറയിക്കാമെന്നായിരുന്നു അമേരിക്ക ധരിച്ച് വെച്ചിരുന്നത്. ദക്ഷിണ വിയറ്റ്നാമിലെ ഒരുവിഭാഗം ജനങ്ങൾ നൽകുന്ന പിന്തുണ കൂടിയാവുമ്പോൾ അത് കൂടുതൽ സുഗമമാവുമെന്ന് അവർ കരുതി. എന്നാൽ ആയുധങ്ങൾ കൊണ്ട് മനുഷ്യരുടെ ഇച്ഛാശക്തിയെയും നിശ്ചയദാർഢ്യത്തെയും ചെറുത്തുനിൽപ്പിനെയും തോൽപ്പിക്കാൻ സാധിക്കില്ലെന്ന് അമേരിക്കൻ ഭരണകൂടം മുന്നോട്ടുപോവുന്തോറും അറിയാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ…

രണ്ടായി വിഭജിക്കപ്പെട്ട് നിൽക്കുന്ന ഒരേ നാട്ടിലെ ജനതയുടെ ഒരുപക്ഷത്തിനെതിരെ എളുപ്പത്തിൽ വിജയം നേടാമെന്ന് കരുതിയിടത്ത് തന്നെ അമേരിക്ക പരാജയപ്പെട്ടിരുന്നു. വലിയ ആയുധശേഷിയോ യുദ്ധസന്നാഹമോ സൈന്യമോ ഒന്നുമില്ലാതിരുന്ന രാജ്യത്തെ സാധാരണ മനുഷ്യർക്കെതിരെ കൊടും ക്രൂരതയാണ് അമേരിക്ക കാണിച്ചത്. അമേരിക്കയുടെ രാസായുധ പ്രയോഗമായ നാപാം ബോംബ് വർഷവും ഏജൻറ് ഓറഞ്ച് കളനാശിനി പ്രയോഗവും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്നും വിയറ്റ്നാം ജനതയ്ക്ക് മോചിതരാവാൻ സാധിച്ചിട്ടില്ല. കടുത്ത താപവും അഗ്നിബാധയും ഉണ്ടാക്കുന്നതായിരുന്നു നാപാം ബോംബുകൾ. യാതൊരു ദാക്ഷീണ്യവുമില്ലാതെയാണ് മനുഷ്യർക്ക് മേൽ അമേരിക്കൻ സൈന്യം ഈ ബോംബുകൾ പ്രയോഗിച്ചത്. വിയറ്റ്നാമിലെ കാടുകൾക്ക് മുകളിൽ ഹെലികോപ്റ്ററുകളിലാണ് അമേരിക്ക ഏജൻറ് ഓറഞ്ച് കളനാശിനി പ്രയോഗം നടത്തിയത്. വിയറ്റ്കോം സൈന്യം ചെറുത്തുനിൽപ്പ് നടത്തിയത് കാടുകളിലും മറ്റും മറഞ്ഞിരുന്ന് ഗറില്ലായുദ്ധം നടത്തിയായിരുന്നു. ഈ യുദ്ധമുറ അമേരിക്കയ്ക്ക് വലിയ തലവേദനയായിരുന്നു. ഇതിനെതിരെയാണ് ഏജൻറ് ഓറഞ്ചിലൂടെ മനുഷ്യത്വവിരുദ്ധമായ തരത്തിൽ തിരിച്ചടി നൽകാൻ അമേരിക്ക തീരുമാനിച്ചത്. മനുഷ്യരെ മാത്രമല്ല, പ്രകൃതിയെയും ഗുരുതരമായി ബാധിക്കുന്നതായിരുന്നു ഈ കളനാശിനി പ്രയോഗം. വനനശീകരണം മുതൽ ഈ രാസായുധം പ്രയോഗിച്ചിടത്തെ ജീവജാലങ്ങൾ മുഴുവൻ ഇല്ലാതായി പോവുന്ന അവസ്ഥ വരെയുണ്ടായി. ഏൻറ് ഓറഞ്ച് കാരണം നിരവധി പേർക്ക് ക്യാൻസറടക്കമുള്ള മാരകരോഗങ്ങളുണ്ടായി. പലരുടേയും മരണത്തിന് തന്നെ കാരണമായി. ഈ രാസായുധ പ്രയോഗം വിയറ്റ്നാം ജനതയുടെ ചെറുത്തുനിൽപ്പിന് കൂടുതൽ ഊർജ്ജമാവുകയാണ് ചെയ്തത്. അമേരിക്കൻ സൈന്യത്തിൻെറ ക്രൂരതകൾ പുറംലോകമറിഞ്ഞ് തുടങ്ങിയതോടെ ലോകജനതയിലെ വലിയൊരു വിഭാഗം വിയറ്റ്നാമിലെ പാവപ്പെട്ട മനുഷ്യർക്കൊപ്പം നിന്നു.
1965 മുതൽ 1968 വരെയുള്ള കാലത്താണ് അമേരിക്കൻ സൈന്യം വിയറ്റ്നാം ജനതയ്ക്ക് മേൽ കടുത്ത രീതിയിൽ ബോംബ് വർഷം നടത്തിയത്. ദക്ഷിണ വിയറ്റ്നാമിലേക്കുള്ള ആയുധങ്ങളുടേയും വിയറ്റ്കോങ് പോരാളികളുടേയും വരവ് തടയുന്നതിനായി ഉത്തര വിയറ്റ്നാമിന് നേരെയായിരുന്നു ബോംബ് വർഷം. വലിയ വ്യവസായ സ്ഥാപനങ്ങളോ കെട്ടിടങ്ങളോ ഒന്നുമില്ലാതിരുന്ന വിയറ്റ്നാമിൽ, അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ തകർന്നടിഞ്ഞത് ആശുപത്രികളും സ്കൂളുകളും സാധാരണ മനുഷ്യരുടെ വീടുകളുമൊക്കെയായിരുന്നു.

ദക്ഷിണ വിയറ്റ്നാമിലെ കർഷകരുടെ താമസസ്ഥലങ്ങളിൽ വിയറ്റ്കോങ്ങുകൾ എത്തിപ്പെടാതിരിക്കാനായി ‘ഹാംലറ്റുകൾ’ ഒരുക്കുകയാണ് അമേരിക്ക ചെയ്ത മറ്റൊരു കാര്യം. ഇത്തരം ഹാംലറ്റുകൾക്ക് ചുറ്റും മുള്ളുകമ്പിയുടെ വേലികൾ കെട്ടിയിരുന്നു. ഇതിനെതിരെ വിയറ്റ്നാമിലെ കർഷകരിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പുറത്തിറങ്ങാനോ കൃഷിയിടങ്ങളിലേക്ക് പോവാനോ സാധിക്കാതെ അവർക്ക് ഈ ഹാംലറ്റുകളിൽ ഒതുങ്ങി കഴിയേണ്ടതായി വന്നിരുന്നു. ഈ ഹാംലറ്റുകൾക്ക് നേരെ അമേരിക്കൻ സൈന്യം ഹെലികോപ്ടറുകളിൽ ബോംബ് വർഷം നടത്തുകയും ചെയ്തിരുന്നു. വിയറ്റ്കോങ്ങുകൾക്ക് അഭയം നൽകിയിട്ടുണ്ടെന്ന സംശയത്തിലാണ് കർഷകരുടെ വാസസ്ഥലങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. നിരവധി സാധാരണ പൌരരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
വിയറ്റ്കോങ് ചെറുത്തുനിൽപ്പ്
ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്ക വിയറ്റ്കോങ് ചെറുത്തുനിൽപ്പിന് മുന്നിൽ എങ്ങനെയാണ് അടിപതറിയതെന്നതിന് ചില വ്യക്തമായ കാരണങ്ങളുണ്ട്. വലിയ ആയുധശേഷിയൊന്നും ഇല്ലായിരുന്നുവെങ്കിലും ചിട്ടയായ പദ്ധതികളുടെ ആസൂത്രണവും അതിൻെറ കൃത്യമായ നടപ്പിലാക്കലുമായിരുന്നു വിയറ്റ്കോങ്ങിൻെറ സവിശേഷത. നേർക്കുനേർ യുദ്ധം ചെയ്യുന്നതിന് പകരം ഗറില്ലായുദ്ധമുറയാണ് വിയറ്റ്കോങ് നടത്തിയത്. വിയറ്റ്നാമിലെ കാടുകളായിരുന്നു അവരുടെ കേന്ദ്രം. ആദ്യമായിട്ടല്ല അവർ ഗറില്ലാരീതിയിൽ എതിരാളികളെ നേരിടുന്നത്. തങ്ങൾക്ക് മേൽ അധിനിവേശം നടത്തിയ ഫ്രഞ്ചുകാർക്കെതിരെയും ജപ്പാനെതിരെയുമെല്ലാം ഇതേരീതിയിൽ തന്നെയാണ് അവർ പ്രത്യാക്രമണം നടത്തിയത്. ഭൂപ്രകൃതിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചുമെല്ലാം അവർക്ക് കൃത്യായ ധാരണയുണ്ടായിരുന്നു. ഉത്തര വിയറ്റ്നാമിൽ നിന്ന് ദക്ഷിണ വിയറ്റ്നാമിലേക്ക് എത്തുന്ന ‘ഹോചിമിൻ പാത’യെന്ന് പേരിട്ട രഹസ്യവഴി അവർ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. രണ്ട് ലക്ഷത്തിലധികം സൈനികരെ അമേരിക്ക വിയറ്റ്നാമിൽ യുദ്ധത്തിനായി എത്തിച്ചിരുന്നു. ഇതിൽ 60000-ത്തോളം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പരിക്കേറ്റവരും വിയറ്റ്കോങ് സൈന്യത്തിൻെറ പിടിയിലായവരും അതിലുമേറെയുണ്ട്.

ദക്ഷിണ വിയറ്റ്നാമിലടക്കമുള്ള കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള കർഷകരുടെ പിന്തുണയായിരുന്നു വിയറ്റ്കോങ് സൈന്യത്തിൻെറ മറ്റൊരു അനുകൂലഘടകം. നിലവിലെ ഭരണത്തോട് എതിർപ്പുണ്ടായിരുന്ന അവർ ഹോചിമിൻെറ നേതൃത്വത്തോട് വലിയ താൽപര്യം പുലർത്തുന്നവരായിരുന്നു. വിയറ്റ്കോങ് സൈന്യത്തിന് എല്ലാവിധ പിന്തുണയും അവർ നൽകി. യുദ്ധസമയത്ത് വിയറ്റ്കോങ് സൈനികർക്ക് ഭക്ഷണമെത്തിക്കുകയും വീടുകളിൽ അഭയം നൽകുകയും ചെയ്തു. ദക്ഷിണ വിയറ്റ്നാമിൽ ആരാണ് വിയറ്റ്കോങ്ങുകൾക്ക് പിന്തുണ നൽകുന്നതെന്നും ആരാണ് അല്ലാത്തതെന്നും അമേരിക്കൻ സൈന്യത്തിന് തിരിച്ചറിയുകയെന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു. 200 മൈലുകൾ വരെ നീളമുള്ള രഹസ്യ തുരങ്ക സംവിധാനങ്ങളും വിയറ്റ്കോങ്ങുകൾക്ക് ഉണ്ടായിരുന്നു. ആശുപത്രികളും, ആയുധശേഖരണ കേന്ദ്രങ്ങളും, താമസിക്കാനുള്ള ഇടങ്ങളുമെല്ലാം ഭൂമിക്കടിയിലൂടെ ഉണ്ടാക്കിയ ഈ തുരങ്ങളിലുണ്ടായിരുന്നു. ഇവിടെ നിന്നുണ്ടാവുന്ന അപ്രതീക്ഷിത ആക്രമണങ്ങൾ അമേരിക്കൻ സൈന്യത്തിന് പലപ്പോഴും പ്രതിരോധിക്കാനായില്ല. ഈ ഭൂഗർഭ തുരങ്കങ്ങൾ എവിടെയെല്ലാമാണ് ഉള്ളതെന്ന് മനസ്സിലാക്കാനും അവർക്ക് സാധിച്ചില്ല.
1970-കളോട് അടുപ്പിച്ച് അമേരിക്ക ആക്രമണം കടുപ്പിച്ചുവെങ്കിലും വിയറ്റ്കോങ്ങുകളുടെ ചെറുത്തുനിൽപ്പ് പ്രതീക്ഷിച്ചതിലും കടുത്തതായിരുന്നു. 1968-ൽ ഗറില്ലായുദ്ധത്തിൽ നിന്ന് മാറി, നേരിട്ട് അമേരിക്കൻ സൈനികരെ ആക്രമിക്കുന്ന രീതിയിലേക്ക് വിയറ്റ്കോങ് സൈന്യം ചുവടുമാറ്റുന്നുണ്ട്. ഇതെല്ലാം അമേരിക്കൻ ഭരണകൂടത്തിന് തങ്ങളുടെ ശത്രു എത്രത്തോളം കരുത്തുള്ളവരാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. യുദ്ധം നീണ്ടുപോയാൽ കൂടുതൽ അമേരിക്കൻ സൈനികർ മരിച്ചുവീഴുമെന്നും, സാമ്പത്തികമായി തങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും പുതിയ അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സണിന് ബോധ്യപ്പെട്ടു.

അമേരിക്കയിൽ വിയറ്റ്നാം യുദ്ധത്തിനെതിരെ ഉയർന്നുവന്നത് വലിയ പ്രതിഷേധങ്ങളാണ്. ക്രൂരതകൾ മതിാക്കി സൈന്യത്തെ തിരികെ വിളിക്കണമെന്ന് അമേരിക്കൻ ജനത, തങ്ങളുടെ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു. ഇതോടെ സന്ധി സംഭാഷണങ്ങൾക്ക് ഹോചിമിനെ നിർബന്ധിക്കുകയാണ് നല്ലതെന്ന് മനസ്സിലാക്കിയ നിക്സൺ അതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിച്ച അമേരിക്ക, 1973-ൽ പാരീസ് സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു കൊണ്ട് വിയറ്റ്നാമിൽ നിന്നുള്ള പിൻമാറ്റം സമ്പൂർണമായി പ്രഖ്യാപിച്ചു.
യുദ്ധം ലോകത്തോട് പറഞ്ഞത്…
സ്വന്തം ജനതയുടെ പിന്തുണ പോലും വിയറ്റ്നാം യുദ്ധം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ അമേരിക്കൻ ഭരണകൂടത്തിന് ഉണ്ടായില്ല. അമേരിക്കയ്ക്ക് എതിരെ പൊതുവിലുണ്ടായ ജനരോഷത്തിന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾക്കും വലിയ പങ്കുണ്ടായിരുന്നു. ടെലിവിഷൻ പ്രചാരത്തിലായ കാലത്താണ് വിയറ്റ്നാം യുദ്ധം നടക്കുന്നത്. അതിനാൽ തന്നെ ദൃശ്യമാധ്യങ്ങളിലൂടെ ലോകം യുദ്ധം നേരിൽ അനുഭവിച്ചു. ലോകത്തിൻെറ പല കോണുളിൽ നിന്നും യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമപ്രവർത്തകർ വിയറ്റ്നാമിലേക്ക് പോയി. അമേരിക്കയുടെ മനുഷ്യത്വ വിരുദ്ധതയ്ക്കെതിരെ അവർ വാർത്തകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കൊണ്ട് പ്രതിരോധം തീർത്തു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് പുറത്തുവിട്ട ചിത്രങ്ങളെല്ലാം ഇതിൽ വലിയ പങ്ക് വഹിച്ചിരുന്നു.

അമേരിക്കയിലെ പ്രതിപക്ഷവും, ജനതയിലെ വലിയൊരു വിഭാഗവും ഉയർത്തിയ പ്രതിഷേധസ്വരവും ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ദക്ഷിണ വിയറ്റ്നാമിലെ അഴിമതിക്കാരായ ഭരണാധികാരികൾക്ക് അമേരിക്ക എന്തിന് പിന്തുണ നൽകുന്നുവെന്ന് അവർ ചോദ്യം ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും വിയറ്റ്നാം യുദ്ധത്തിലെ അമേരിക്കയുടെ ക്രൂരതകൾക്കെതിരെ പ്രതിഷേധമുയർത്തി. വിയറ്റ്നാം യുദ്ധത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ അമേരിക്കയിൽ നിന്ന് തന്നെ ഉയർന്ന് തുടങ്ങി. യുവാക്കളും വിദ്യാർത്ഥികളും തെരുവിലിറങ്ങി. 1970 മെയ് നാലിന് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന നാല് വിദ്യാർത്ഥികളെ ഒഹിയോയിലെ കെൻറ് സ്റ്റേറ്റ് സർവകലാശാലയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത് തുടർ പ്രതിഷേധങ്ങളുടെ മൂർച്ച കൂട്ടി. വിയറ്റ്നാം യുദ്ധത്തിനിടയിൽ പല പ്രസിഡൻറുമാർ അമേരിക്കയിൽ മാറിമാറി വന്നിട്ടുണ്ട്. എന്നാൽ ഒരാൾക്ക് പോലും എന്തിനാണ് തങ്ങൾ വിയറ്റ്നാമിൽ യുദ്ധം ചെയ്യുന്നതെന്ന് സ്വന്തം ജനതയെ ബോധ്യപ്പെടുത്താൻ പോലും സാധിച്ചില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് വിയറ്റ്നാമിൽ നടന്നത്. സൈന്യത്തെ ഉപയോഗിച്ച് ഒരു ജനതയെ ആക്രമിച്ച് കീഴ്പ്പെടുത്താൻ സാധിക്കില്ലെന്ന് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ ഈ യുദ്ധത്തിലൂടെ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും, ലോകത്ത് ഇന്നും അധിനിവേശങ്ങളും യുദ്ധങ്ങളും നടക്കുന്നുണ്ട്. ആത്മാഭിമാനമുള്ള മനുഷ്യർ പോരാട്ടവീര്യവുമായി തെരുവിൽ ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. യുദ്ധം ആത്യന്തികമായി മനുഷ്യരെ തോൽപ്പിക്കുകയാണ്. അതിനെതിരെ നടക്കുന്ന എല്ലാ ചെറുത്തുനിൽപ്പുകളും യുദ്ധത്തെ തോൽപ്പിക്കുകയാണ്…