ഛത്തീസ്ഗഢിലെയും തെലങ്കാനയിലെയും മാവോയിസ്റ്റ് സ്വാധീനമേഖലകൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ കഗർ' എന്ന സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി തുറന്ന കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിന് ഏറെ പ്രാധാന്യമുണ്ട്.
സുരക്ഷാസേനയുടെ കസ്റ്റഡിയിലുള്ള മുതിർന്ന മാവോയിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും നിയമനടപടിയ്ക്ക് വിധേയരാക്കുക, ആദിവാസി മേഖലകളിലെ സൈനികവൽക്കരണം അവസാനിപ്പിക്കുക, ചർച്ചയ്ക്ക് തയ്യാറാണ് എന്ന മാവായിസ്റ്റുകളുടെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്.
മാവോയിസം അടിസ്ഥാനപരമായി ക്രമസമാധാനവിഷയമല്ല എന്നും അതിനെ രാഷ്ട്രീയമായാണ് നേരിടേണ്ടത് എന്നും ജനാധിപത്യവാദികൾ നിരന്തരമായി ആവശ്യപ്പെട്ടുവരുന്ന സന്ദർഭത്തിലാണ് ഇടതുപാർട്ടികളുടെ തുറന്ന കത്ത് എന്നത് ശ്രദ്ധേയമാണ്.
മാവോയിസം രാജ്യവിരുദ്ധപ്രവർത്തനമാണെന്ന മോദി സർക്കാറിന്റെ നറേറ്റീവിന്, മുഖ്യധാരാ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും സ്വീകാര്യതയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണി മാവോയിസ്റ്റുകളാണ് എന്നു പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങാണ്. അതുകൊണ്ടാണ് 'ഓപറേഷൻ കഗർ' പോലെ, ഗോത്രമേഖലകൾ കേന്ദ്രീകരിച്ച്, സ്വന്തം പൗരർക്കെതിരെ നടത്തുന്ന സൈനികനടപടികൾ ഒരുതരത്തിലുമുള്ള ഓഡിറ്റിങ്ങിനും വിധേയമാക്കപ്പെടാത്തത്.
മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ സർക്കാറിനുപോലും കൃത്യമായി പാലിക്കാനാകുംവിധം മാവോവിരുദ്ധവേട്ടയുടെ വലതുപക്ഷ രീതിശാസ്ത്രം വിപുലപ്പെടുകയും ചെയ്തിരിക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തറും മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയും കേരളത്തിലെ നിലമ്പൂരും പങ്കിടുന്ന മാവോ വേട്ടയുടെ രാഷ്ട്രീയ സാഹോദര്യം, പ്രധാനമന്ത്രിയ്ക്കുള്ള ഇടതുപക്ഷത്തിന്റെ തുറന്ന കത്തിനെ കൗതുകം നിറഞ്ഞതു കൂടിയാക്കുന്നത് അതുകൊണ്ടാണ്.
2026 മാർച്ചോടെ ഇന്ത്യയെ മാവോ മുക്തമാക്കുക എന്ന ടാർഗറ്റ് പ്രഖ്യാപിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുപോകുന്നത്. ഇതിനായി സൈനിക നടപടികളെപ്പോലെ തന്നെ അതീവ ദുരൂഹമായ സുരക്ഷാനടപടികളാണ് പ്രധാനമായും ഗോത്രമേഖലകളിൽ അരങ്ങേറുന്നത്.
2024 ജനുവരി ഒന്നിന് തുടങ്ങിയ 'ഓപ്പറേഷൻ കഗാറി'ലൂടെ 550 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. എന്നാൽ, ഇവരിൽ 400-ഓളം പേരും ഗോത്ര വിഭാഗത്തിൽ പെട്ട സാധാരണ മനുഷ്യരായിരുന്നുവെന്ന് പൗരാവകാശ സംഘടനകൾ പറയുന്നു.
മാവോ വേട്ടയുടെ മറവിൽ ഗോത്ര വിഭാഗക്കാരെ കൂട്ടമായി കൊന്നൊടുക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, മാവോയിസ്റ്റ് സംഘടനകൾ കേന്ദ്ര സർക്കാറുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു. തങ്ങൾക്കെതിരായ നടപടി നിർത്തിവെച്ചാൽ നിരുപാധിക സമാധാന ചർച്ചയ്ക്ക് തയ്യാറാണ് എന്ന് നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ, ജനാധിപത്യപരമായ ചർച്ചയ്ക്കുള്ള ഈ നിർദേശത്തെ കേന്ദ്ര സർക്കാർ പൂർണമായും തള്ളി എന്നു മാത്രമല്ല, 'ഏറ്റുമുട്ടലുകൾ' രൂക്ഷമാക്കുകയും ചെയ്തു.
മാവോയിസ്റ്റുകളുമായി ചർച്ച നടത്തുകയാണെങ്കിൽ, അവർ ഉന്നയിക്കുന്ന വിഷയങ്ങൾ കൂടി കേന്ദ്ര സർക്കാറിന് പരിഗണിക്കേണ്ടിവരും.
ഗോത്രമേഖലയിലെ ധാതുനിക്ഷേപങ്ങളിൽ കണ്ണുവെച്ച് സർക്കാർ ഒത്താശയോടെ കോർപറേറ്റുകൾ നടത്തുന്ന കൈയേറ്റവും ഗോത്രസമൂഹങ്ങളുടെ കുടിയൊഴിക്കലും അവർക്കുനേരെയുള്ള ആക്രമണങ്ങളും അതിന് കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുന്ന സേനാവിന്യാസവും ഈ ചർച്ചയിൽ ഉന്നയിക്കപ്പെടും.
ഒപ്പം, ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉറപ്പുനൽകുന്ന ഗോത്രസമൂഹങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാറിന് വിശദീകരിക്കേണ്ടിവരും.
വനവിഭവങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുക എന്നത് നയപരമായ തീരുമാനം തന്നെയായതിനാൽ, കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ചർച്ച അസാധ്യമാണ്.
ക്രമസമാധാന പ്രശ്‌നമെന്ന നിലയ്ക്ക് അടിച്ചമർത്തപ്പെടേണ്ട കുറ്റകൃത്യമാണ് മാവോയിസം എന്ന വ്യാഖ്യാനത്തിന് നീതിന്യായസംവിധാനങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് എളുപ്പം കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ സംഘടിപ്പിച്ചെടുത്ത് മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള അമിത് ഷായുടെ പദ്ധതി വെല്ലുവിളികളില്ലാതെ മുന്നോട്ടുപോകും.
ഇപ്പോൾ, മാവോയിസ്റ്റ് വേട്ടക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവയിൽ ഏറ്റവും പ്രധാന പാർട്ടിയായ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പോലും, ഇതേ പ്രധാനമന്ത്രിയുടെ സർക്കാർ മാവോയിസ്റ്റ് വേട്ടയ്ക്ക് നൽകിയ ഫണ്ട്, അതിന്റെ 'യഥാർത്ഥ ലക്ഷ്യം' നിറവേറ്റുന്നതിന് അത്യുത്സാഹത്തോടെ വിനിയോഗിച്ചവരാണ്.
മറ്റു സംസ്ഥാനങ്ങളിൽ നടന്നതുപോലുള്ള ഏതാനും വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കുശേഷം വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. കേന്ദ്ര ഫണ്ടിൽ 75 ശതമാനം വെട്ടിക്കുറച്ചു, മാത്രമല്ല, കേരളം മാവോ മുക്ത സംസ്ഥാനമായി മാറുകയും ചെയ്തു.
മാവോയിസ്റ്റ് വേട്ടയ്ക്കായുള്ള കേന്ദ്ര ഫണ്ട് തട്ടിയെടുക്കാൻ കേരളത്തിൽ ഐ.പി.എസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര ഫണ്ടിനായി ജനങ്ങളെ വെടിവെച്ച് കൊല്ലാൻ ആർക്കും അവകാശമില്ലെന്നും നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.
പാർട്ടിനേതാവ് ബിനോയ് വിശ്വം, കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഷ്ട്രീയ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇടതുപക്ഷ സർക്കാറിന്റെ പൊലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.
സി.പി.ഐയുടെ ‘പ്രതിരോധം’ ഈ പ്രസ്താവനാ കൊടുങ്കാറ്റിൽ ഒടുങ്ങുകയായിരുന്നു. തങ്ങൾകൂടി പങ്കാളികളായ ഒരു സർക്കാറിനെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങളോട് ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഉത്തരവാദിത്തവും പാർട്ടി പിന്നീട് കാണിച്ചില്ല.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകാലത്ത് ഒമ്പത് മാവോയിസ്റ്റ് പ്രവർത്തകരെ വെടിവെച്ചുകൊന്നത്, മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന അതേ വ്യാജ ഏറ്റുമുട്ടലുകളിലൂടെയാണ് എന്ന് തെളിയിക്കുന്ന വിവരങ്ങൾ പിന്നീട് പുറത്തുവന്നു.
അടിയന്തരാവസ്ഥയിലേതിനേക്കാൾ എത്രയോ ക്രൂരമായ നരവേട്ടയാണ്, മാവോ വിരുദ്ധവേട്ടയുടെ മറവിൽ കേരളത്തിൽ നടന്നത് എന്ന കാര്യം രാഷ്ട്രീയപാർട്ടികളുടെയോ പൗരസമൂഹത്തിന്റെയോ ഉറക്കം കെടുത്തിയില്ല.
ആദ്യ പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി ആറു മാസത്തിനുള്ളിൽ, 2016 നവംബർ 24നാണ് നിലമ്പൂർ കരുളായി വരയൻമലയിൽ വെച്ച് കുപ്പു ദേവരാജ്, അജിത പരമേശൻ എന്നിവരെ പൊലീസ് വെടിവെച്ചുകൊന്നത്.
പൊലീസിനെതിരെ മാവോയിസ്റ്റുകൾ AK 47 അടക്കമുള്ള ആയുധങ്ങളുപയോഗിച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
എന്നാൽ, ഒരു പൊലീസുകാരനുപോലും പരിക്കേൽക്കാതെ നടന്ന വിസ്മയകരമായ ഏറ്റുമുട്ടലായിരുന്നു നിലമ്പൂരിലേത്. കൊല്ലപ്പെട്ടരുടെ ശരീരത്തിലാകട്ടെ, ഒന്നിലധികം വെടിയുണ്ടകളുടെ പാടുണ്ടായിരുന്നു, ഏകപക്ഷീയമായ വെടിവെപ്പിന്റെ തെളിവായി.
കുപ്പു ദേവരാജ് രോഗബാധിതനായി കിടപ്പിലായിരുന്നുവെന്നും അജിത മഞ്ഞപ്പിത്തം ബാധിച്ച് വിശ്രമത്തിലായിരുന്നുവെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നു.
2019 മാർച്ച് ആറിന് വൈത്തിരി ഉപവൻ റിസോർട്ടിൽ സി.പി. ജലീൽ വെടിയേറ്റു മരിച്ച സംഭവത്തിലും പൊലീസ് ഏറ്റുമുട്ടൽ കഥയിറക്കി. എന്നാൽ, ജലീൽ ഉപയോഗിച്ചിരുന്ന തോക്കിൽനിന്ന് വെടിയുതിർത്തിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. ആദ്യം വെടിവെച്ചത് പൊലീസ് ആണെന്ന സാക്ഷിമൊഴികളുമുണ്ടായി.
2019 ഒക്‌ടോബർ 28-ന് അട്ടപ്പാടി മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടിന്റെ വെടിവെപ്പിൽ തമിഴ്‌നാട് സ്വദേശികളായ രമ, അരവിന്ദ്, മണിവാസകം, കാർത്തി എന്നിവർ കൊല്ലപ്പെട്ടു. ഇവർ കീഴടങ്ങാനുള്ള സമ്മതം പൊലീസിൽ അറിയിച്ചിരുന്നുവെന്ന് നാട്ടുകാർ തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, പൊലീസ് കൃത്രിമമായി വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുണ്ടാക്കിയതായി സി.പി.ഐ പ്രതിനിധിസംഘം കണ്ടെത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെയാണ് പൊലീസ് വെടിവെച്ചതെന്നും ഏറ്റുമുട്ടൽ നടന്നിട്ടില്ല എന്നും വ്യക്തമാക്കുന്ന തെളിവുകളുമുണ്ടായിരുന്നു.
2020 നവംബർ മൂന്നിന് പടിത്താറത്തറ ബപ്പനം മലയിലുണ്ടായ വെടിവെപ്പിൽ ബാണാസുര ദളത്തിന്റെ ഭാഗമായിരുന്ന വേൽമുരുകൻ കൊല്ലപ്പെട്ടു.
2023 നവംബർ 13ന് മാവോയിസ്റ്റ് കമാൻഡർ കവിത വയനാട്ടിലെ അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു.
ഈ കൊലപാതകങ്ങളിലെല്ലാം പൊലീസ് വാദത്തിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിരുന്നു. ഭരണപക്ഷത്തെ പ്രധാന ഘടകകക്ഷിയുടെ ഇടപെടലുണ്ടായിരുന്നു. എന്നിട്ടും കാര്യമായ അന്വേഷണമോ അറസ്‌റ്റോ ഉണ്ടായില്ലെന്നു മാത്രമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ ദുരൂഹമാക്കിവെക്കാനും സർക്കാർ അത്യധ്വാനം ചെയ്തു.
മുമ്പും മറ്റു സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുമ്പോൾ അത് ജനാധിപത്യവിരുദ്ധമാണ് എന്നു തുടിക്കുന്ന വേദനയൂറുന്ന ഹൃദയം സി.പി.എം പോളിറ്റ്ബ്യൂറേക്കുണ്ടായിട്ടുണ്ട്.
ആ ഹൃദയം പുറത്തുപേക്ഷിച്ചാണ് പാർട്ടി കേരളത്തിൽ ഭരണകൂടമുണ്ടാക്കിയതും മോദി ഭരണകൂടത്തിന്റെ മാവോവേട്ടയുടെ വലതുപ്രത്യയശാസ്ത്രം നിസ്സന്ദേഹം ഏറ്റെടുക്കുകയും ചെയ്തത്.
അതിനായി, ഒരു വലതുപക്ഷ പൊലീസ് സംവിധാനത്തെ പോലും പിണറായി വിജയന്റെ സർക്കാർ പാലൂട്ടിവളർത്തി; വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കുപിന്നിലുള്ള മനുഷ്യവിരുദ്ധ പൊലീസിങ് കൃത്യമായി പാലിച്ചുകൊണ്ട്.
കോർപറേറ്റുകൾക്കുവേണ്ടി സ്വന്തം പൗരർക്കുനേരെ വെടിയുതിർക്കുന്ന ഗൂഢപദ്ധതിയ്ക്ക് നൽകിയ വിത്തും വളവും, കേരളത്തിന്റെ ജനാധിപത്യരാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും പ്രതിലോമകരമായ സംഭാവനയായി മാറുകയും ചെയ്തു.
മാവോയിസ്റ്റുകൾ സ്വീകരിക്കുന്ന ഹിംസയുടെ വഴിയോട് ഇന്ത്യയെപ്പോലൊരു ജനാധിപത്യ സംവിധാനത്തിന് പൊരുത്തപ്പെടാനാവില്ല എന്നത് ശരിയാണ്. അതേസമയം, മാവോയിസ്റ്റുകളുടെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയാടിത്തറ അവഗണിക്കാൻ കഴിയാത്തതുമാണ്. അതുമായി വിനിമയം സാധ്യമാകുന്നത് ഇടതുപക്ഷത്തിനാണ്.
പ്രധാനമന്ത്രിയ്ക്കുള്ള തുറന്ന കത്തിലെ 'സഖ്യകക്ഷി'യായ സി.പി.ഐ- എം.എല്ലിനെപ്പോലെ, മറ്റു മാവോയിസ്റ്റ് പാർട്ടികളെ കൂടി ഉൾക്കൊള്ളാവുന്ന വിശാല ഇടതുപക്ഷ പ്ലാറ്റ്‌ഫോമിൽനിന്നുതന്നെ ആ വിനിമയം സാധ്യമാണ്.
മാവോയിസ്റ്റ് സംഘടനകൾ സർക്കാറുമായി ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത് ഒരു പ്രധാന നീക്കമാണ്. ആയുധമുപേക്ഷിച്ച്, തങ്ങളുയർത്തുന്ന ജനപക്ഷ രാഷ്ട്രീയത്തിന് ജനാധിപത്യത്തിന്റെ വഴി തേടാനുള്ള സന്നദ്ധതയാണ് അതിലൂടെ അവർ പ്രകടിപ്പിച്ചിരിക്കുന്നത്.
ഈ സന്ദർഭത്തിൽ അവരുമായി ജനാധിപത്യത്തിന്റെ പക്ഷത്തു നിന്നുകൊണ്ടുള്ള രാഷ്ട്രീയ വിനിമയം സാധ്യമാണ്, അനിവാര്യവുമാണ്.
തങ്ങളെ രാഷ്ട്രീയ പ്രവർത്തകരായി പരിഗണിക്കണം എന്ന ആവശ്യം അവർ ഭരണകൂടത്തോടാണ് നടത്തിയിരിക്കുന്നത്. ഈ ആവശ്യം പരോക്ഷമായി ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തോടുകൂടിയുള്ളതാണ്.
അത് അവർ തുറന്ന മനസ്സോടെ പരിഗണിക്കുകയാണെങ്കിൽ, ഒരു രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം കൂടിയാകും. മാത്രമല്ല, പ്രധാനമന്ത്രിക്കുള്ള കത്തിൽ സൂചിപ്പിക്കുന്ന ‘സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ’ക്കെതിരായ ശക്തമായ രാഷ്ട്രീയ ചെറുത്തുനിൽപ്പിലേക്ക് ഇത്തരമൊരു പ്ലാറ്റ്ഫോമിനെ വികസിപ്പിക്കാനും ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിയും.
കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു അധിക ഉത്തരവാദിത്തം ബാക്കിയാണ്.
‘കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളെ നിയമനടപടികൾക്ക് വിധേയമാക്കണമെന്നും സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ അവസാനിപ്പിക്കണ’മെന്നുമുള്ള സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നിലപാട് ആത്മാർത്ഥതയുള്ളതാണെങ്കിൽ, കേരളത്തിൽ സ്വന്തം ഭരണകൂടത്തിന്റെ പൊലീസ് നടത്തിയ ഒമ്പതു കൊലപാതകങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന നിലപാടു കൂടി സ്വീകരിക്കാൻ ഈ പാർട്ടികൾ തയ്യാറാകുമോ?