സായിബാബയെ കുറ്റമുക്തനാക്കിയ വിധി മരവിപ്പിച്ചാലും, ബാക്കിയാവുന്നു ഹൈകോടതി പറഞ്ഞ വസ്​തുതകൾ

പ്രൊഫ. ജി.എൻ. സായിബാബയെ കുറ്റമുക്തനാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു. ഹൈകോടതി കേസിന്റെ മെരിറ്റിലേക്ക് കടന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് വിധി മരവിപ്പിച്ചത്. യാന്ത്രികമായി നടത്തിപ്പോകേണ്ട ഒരു സാങ്കേതികപരിപാടിയല്ല യു.എ.പി.എ കുറ്റവിചാരണക്കായി അന്വേഷണ ഏജൻസി നൽകുന്ന തെളിവുകളുടെയും യു.എ.പി.എ ചുമത്തുന്നതിനുള്ള ന്യായങ്ങളുടെയും പരിശോധന എന്ന്​ ബോംബെ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യവിരുദ്ധ ഭീകരപ്രവർത്തനം നടത്തി എന്നാരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച (2017 മാർച്ച്) പ്രൊഫസർ ജി.എൻ. സായിബാബ അടക്കം, കേസിൽ ശിക്ഷിക്കപ്പെട്ട ആറു പേരേയും കുറ്റവിമുക്തരാക്കുകയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്​ത ബോംബെ ഹൈകോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു.

മഹേഷ് ടിർക്കി, പാണ്ഡു പോറ നരോട്ടെ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി (10 വർഷം തടവ്), ജി.എൻ. സായിബാബ എന്നിവരായിരുന്നു ശിക്ഷിക്കപ്പെട്ടവർ. രണ്ടാം പ്രതി നരോട്ടെ ഈ വർഷം ആഗസ്റ്റിൽ രോഗബാധിതനായി ജയിലിൽ മരിച്ചു.

ജനാധിപത്യവിരുദ്ധ നിയമമായ യു.എ.പി.എക്കു (Unlawful Activities -Prevention- Act)കീഴിൽ ശിക്ഷിക്കപ്പെട്ട മനുഷ്യർ കുറ്റവിമുക്തരാക്കപ്പെട്ടു പുറത്തുവരുമെന്ന പ്രതീക്ഷ, ബോംബെ ഹൈകോടതി വിധി നൽകിയിരുന്നു.

നീണ്ട എട്ടു വർഷമാണ് (2014-മെയ് മാസത്തിലാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ) 90% ത്തിലേറെ അംഗപരിമിതി നേരിടുന്ന സായിബാബ കള്ളക്കേസിൽ വിചാരണ തടവുകാരനായാണ് ശിക്ഷിക്കപ്പെടും വരെ തടവിൽ കിടന്നത്. ഡൽഹി സർവകലാശാലയിലെ ജോലിയും അദ്ദേഹത്തിന് നഷ്ടമായി.

പ്രതികളിലൊരാളായ നരോട്ടെ വൈദ്യസഹായം പോലും ലഭിക്കാതെ തടവറയിലെ നരകതുല്യമായ അവസ്ഥകളിൽക്കിടന്ന് രോഗബാധിതനായി മരിച്ചു. തന്റെ ചക്രകസേരക്കുപുറത്തേക്ക് ചലിക്കാൻ പോലും കഴിയാത്ത സായിബാബയ്ക്ക് വൈദ്യസഹായമോ ആവശ്യ സൗകര്യങ്ങളോ നൽകാൻ പോലും ഭരണകൂടം വിസമ്മതിച്ചു. ഒടുവിലിപ്പോൾ, നിയമപ്രക്രിയയെ ദേശീയ സുരക്ഷയുടെ വിശുദ്ധ ബലിത്തറകളിൽ ബലികഴിക്കാനാകില്ലെന്ന് നിരീക്ഷിച്ച്​ബോംബെ ഹൈക്കോടതി (നാഗ്പൂർ ബഞ്ച്) മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു.

കെട്ടിച്ചമച്ച കേസ്​

യാതൊരടിസ്ഥാനവുമില്ലാതെ കെട്ടിച്ചമച്ച കേസാണ് സായിബാബക്കും മറ്റു പ്രതികൾക്കുമെതിരെയെന്ന് അക്ഷരാഭ്യാസമുള്ള ആർക്കും മനസിലാകുന്ന തരത്തിലുള്ള ഒരു കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് (UAPA Section 13, 18, 20, 38, 39 IPC 120 B), ഇവർക്ക് ജീവപര്യന്തം തടവ് പോലും കുറഞ്ഞ ശിക്ഷയാണ് എന്ന വേട്ടക്കാരന്റെ ഭാഷയോടെ, സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ പരാമർശത്തെ ഹൈക്കോടതി വിധിയിൽ കർക്കശമായി വിമർശിക്കുന്നുണ്ട്.

കേസിലെ സാക്ഷികളിൽ 23 പേരിൽ ഒരാളൊഴികെ എല്ലാവരും പൊലീസ് സാക്ഷികളായിരുന്നു. സായിബാബയുടെ വീട്ടിൽ നിന്ന്​ കണ്ടെടുത്ത "ഇലക്​ട്രോണിക്​ തെളിവുകൾ' പിടിച്ചെടുക്കുന്ന വേളയിൽ സാക്ഷി നിന്ന രണ്ടുപേർ അക്ഷരാഭ്യാസമില്ലാത്ത ഒരാളും സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസർ സാക്ഷിയുമായിരുന്നു. എന്നാൽ, "കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വളർത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചു' എന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിലിടാൻ കോടതിക്കതൊന്നും തടസമായില്ല. മാവോവാദി രാഷ്ട്രീയ എഴുത്തുകൾ വായിച്ചു എന്നത് എങ്ങനെയാണ് ഒരു രാജ്യവിരുദ്ധ ഭീകരപ്രവർത്തനമാവുക എന്നത് പ്രവർത്തിക്കുന്നതിന് മാത്രമല്ല ചിന്തിക്കുന്നതിനും ശിക്ഷിക്കും എന്നതിന്റെ ഉദാഹരണമാണ്.

Photo : Abul Kalam Azad Pattanam

ഹൈക്കോടതി വിധിയിലെ വളരെ പ്രസക്തമായ ഒരു ഭാഗം UAPA 45(2) വകുപ്പ് സംബന്ധിച്ചുള്ളതാണ്: (Section 45 in The Unlawful Activities -Prevention- Act, 1967): 42 (45 Cognizance of offences - 43).

(1). No court shall take cognizance of any offence (i) under Chapter III without the previous sanction of the Central Government or any officer authorised by the Central Government in this behalf.
(ii) under Chapters IV and VI without the previous sanction of the Central Government or, as the case may be, the State Government, and where such offence is committed against the Government of a foreign country without the previous sanction of the Central Government.
44 (2) Sanction for prosecution under sub-section (1) shall be given within such time as may be prescribed only after considering the report of such authority appointed by the Central Government or, as the case may be, the State Government which shall make an independent review of the evidence gathered in the course of investigation and make a recommendation within such time as may be prescribed to the Central Government or, as the case may be, the State Government.

വിചാരണ അനുമതിയിലെ പിഴവുകൾ

ഇതിൽ, യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യം ചുമത്തി വിചാരണ നടത്താമോ എന്ന കാര്യത്തിൽ സർക്കാർ നൽകുന്ന അനുമതി സ്വതന്ത്രമായ രീതിയിൽ വിശദമായി പരിശോധിച്ചശേഷം അതിന്റെ സമയക്രമത്തിനുള്ളിലായിരിക്കണം. ഇത്തരം അനുമതി നടപടിക്രമങ്ങളുടെ ലംഘനം ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമാനരീതിയിൽ മാവോവാദി തടവുകാരനെതിരായ രൂപേഷിന്റെ കേസിൽ കേരള ഹൈക്കോടതി മൂന്നു കേസുകളിൽ കുറ്റവിചാരണ റദ്ദാക്കിയത് ഇതിനോട് ചേർത്തു വായിക്കാം. സായിബാബയുടെ വിധിയിൽ അനുമതി നൽകുന്ന സമയക്രമം പാലിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ ബോംബേ ഹൈക്കോടതി രൂപേഷ് കേസിലെ കേരള ഹൈക്കോടതി വിധി (2022 മാർച്ച് 17 ) പരാമർശിക്കുന്നുമുണ്ട്. എന്നാൽ കേരള ഹൈക്കോടതി വിധി അനുമതി സമയക്രമം സംബന്ധിച്ചു നൽകിയ വിധിയിൽ സമയക്രമം ഒരു പരിപൂർണ നിർബന്ധിത വ്യവസ്ഥയായി പാലിക്കണം എന്ന തീർപ്പിനോട് ബോംബെ ഹൈക്കോടതി യോജിച്ചിട്ടില്ല. അനുമതി നൽകാനുള്ള സമയക്രമം പാലിക്കാത്തത് കേവലം സാങ്കേതികപ്പിഴവായി കണ്ടാൽ മതിയെന്നും അത് കുറ്റവിചാരണയെ ബാധിക്കേണ്ടതില്ലെന്നും പറഞ്ഞ്​ കേരള സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയായിരുന്നു.

യു.എ.പി.എ കേസിൽ വിചാരണ അനുമതി നല്കിയതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടിട്ടുള്ളത്. അതായത്, വിചാരണ തന്നെ റദ്ദാക്കുകയാണ് ചെയ്തത് എന്നുപറയാം. വിചാരണാനടപടികൾക്ക് അനുമതി നൽകേണ്ട നിബന്ധന നിസാരമായി സാങ്കേതികപ്പിഴവുകൾ മാത്രമായികണ്ടു പരിഹരിക്കാവുന്ന ഒന്നല്ലെന്നും അത് കുറ്റവിചാരണയ്ക്ക് നിർദിഷ്ട കോടതിയെ അധികാരപ്പെടുത്തുന്നതിനുള്ള പ്രാഥമികമായ നിയമക്രമങ്ങളിലൊന്നാണെന്നും ഹൈക്കോടതി, നിരവധി സുപ്രീംകോടതി വിധികൾ എടുത്തുപറഞ്ഞ്​സാധൂകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വിചാരണ അനുമതി സംബന്ധിച്ച പിഴവുകൾ തീർത്ത്​ പുതിയ വിചാരണ നടത്താൻ അനുവദിക്കണം എന്ന ആവശ്യം സർക്കാർ ഉന്നയിക്കുന്നുണ്ട്. എന്നാലിത് double jeopardy -യിൽ (ഒരു കുറ്റത്തിന് /കുറ്റാരോപണത്തിന് രണ്ടുതവണ വിചാരണയും ശിക്ഷയും) നിന്നുള്ള ഭരണഘടനാ പരിരക്ഷയുടെ ലംഘനമാകും എന്ന വാദമുണ്ട്. അതേസമയം, വിചാരണ അനുമതിയുടെ പിഴവുകളിലോ അനുമതി ഇല്ലാത്തതിനാലോ വിചാരണ നടപടികൾത്തന്നെ റദ്ദാക്കിയാൽ പുതിയ അനുമതിയും കുറ്റപത്രവുമായി വിചാരണ നടത്തുന്നതിന് തടസ്സമില്ല എന്ന് 2018-ൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ട് (State of Mizoram vs DR. C. Sanghinghina). അതുകൊണ്ടുതന്നെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ സുപ്രീം കോടതിക്കുമുമ്പേ സർക്കാർ വാദം ഇത്തരത്തിൽക്കൂടിയായിരിക്കും. ഇത് തുടർനടപടികളിലൂടെ നടക്കാൻ പോകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ സൂചനകൂടി നൽകുന്നുണ്ട് എന്നത് കാണാതെ പോകരുത്.

സായിബാബ കേസിലെ ബോംബേ ഹൈക്കോടതി വിധിയിൽ ഇന്ത്യയിലെ മുൻകാല ഭീകരപ്രവർത്തന വിരുദ്ധ നിയമങ്ങളായ ടാഡ (TERRORIST AND DISRUPTIVE ACTIVITIES (PREVENTION) ACT, 1987- TADA), പോട്ട (Prevention of Terrorism Act , 2002- POTA) എന്നിവ പൈശാചിക നിയമങ്ങളെന്നു വിളിക്കാവുന്ന തരത്തിലുള്ളതായിരുന്നു എന്നുപറയുന്നു. അതുകൊണ്ടുതന്നെ അവ റദ്ദാക്കപ്പെടുകയും ശേഷം വന്ന യു.എ.പി.എയിൽ കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തിയപ്പോഴും അത്രയേറെ കഠിനമായൊരു നിയമമായതുകൊണ്ടുതന്നെ അതിൽ കുറ്റവിചാരണ നടത്താൻ വിശദമായ പരിശോധനയും അനുമതിയും നിർബന്ധിമാക്കുന്ന 2008-ലെ ഭേദഗതി (Act 35, 2008) നിർണായകമായെന്ന് കോടതി നിരീക്ഷിക്കുന്നു. അനുമതി കേവലം യാന്ത്രികമായ ഒന്നല്ല എന്ന് ഹൈക്കോടതി വിധിയിൽ എടുത്തു പറയുന്നുണ്ട്, "There is no gainsaying, and the principle is too well recognized and deeply entrenched, that sanction is not a ritualistic formality nor is an acrimonious exercise. Sanction is a solemn and sacrosanct act which lifts the bar and empowers the Court to take cognizance of offence. Sanction serves the salutary object of providing safeguard to the accused from unwarranted prosecution and the agony and trauma of trial, and in the context of the stringent provisions of the UAPA, is an integral facet of due process of law.'

ഇത്തരത്തിലൊരു സ്വതന്ത്ര പരിശോധന കൊണ്ടുവരുന്നതിനെക്കുറിച്ച്​ ഭേദഗതി ബിൽ അവതരിപ്പിച്ച്​ അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം രാജ്യസഭയിൽ നടത്തിയ പ്രസംഗം ഹൈക്കോടതി വിധി ദീർഘമായി ഉദ്ധരിക്കുന്നുണ്ട്. ഭേദഗതി സംബന്ധിച്ചുള്ള നിയമനിർമാണസഭയുടെ ഉദ്ദേശം (Legislative intention ) എന്താണെന്ന് വ്യാഖ്യാനിക്കുന്നതിനാണിത്. നിയമത്തിലെ ചില വകുപ്പുകളിൽ അവ്യക്തതയോ അതിന്റെ വ്യാഖ്യാനം സംബന്ധിച്ച തർക്കമോ ഉടലെടുക്കുമ്പോൾ കോടതികൾ തങ്ങളുടെ വ്യാഖ്യാനത്തിനു സഹായകമായി ആധാരമാക്കുന്ന ഒന്നാണ് പ്രസ്തുത നിയമനിർമ്മാണത്തിൽ നിയമനിർമാണ സഭയുടെ വിശാലമായ ഉദ്ദേശ്യം എന്തായിരുന്നുവെന്ന പരിശോധന.

രാജ്യസഭയിലെ പ്രസംഗത്തിൽ ചിദംബരം പറയുന്നതായി കോടതി ഇങ്ങനെ ഉദ്ധരിക്കുന്നു, "The other interest is that human rights are fundamental and basic. A fair procedure, and to be tried fairly, is part of personal liberty'; and no man's personal liberty can be taken away except according to the procedure established by law. It is, simply, not a mechanical procedure, but substantive due process.'....' ....'But, before sanction is granted under 45(1) we are interposing an independent authority which will review the entire evidence, gathered in the investigation, and then make a recommendation whether this is a fit case of prosecution. So, here, we are bringing a filter, a buffer, an independent authority who has to review the entire evidence that is gathered and, then, make a recommendation to the State Government or the Central Government, as the case may be, a fit case for sanction. I think, this is a very salutary safeguard.'

അതായത് യാന്ത്രികമായി നടത്തിപ്പോകേണ്ട ഒരു സാങ്കേതികപരിപാടിയല്ല യു.എ.പി.എ കുറ്റവിചാരണക്കായി അന്വേഷണ ഏജൻസി നൽകുന്ന തെളിവുകളുടെയും യു.എ.പി.എ ചുമത്തുന്നതിനുള്ള ന്യായങ്ങളുടെയും പരിശോധന എന്നാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുവെന്നും നടപടിക്രമങ്ങളിലെ പിഴവുകൾ എങ്ങനെയൊക്കെ നടന്നാലും കുറ്റാരോപിതർ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്‌തേ മതിയാകൂ എന്ന തരത്തിലുള്ള അപായ മുറവിളി നിയമവാഴ്ച ഉപയോഗിച്ച് നിയന്ത്രിക്കണം എന്ന് കോടതി എടുത്തുപറയുന്നുണ്ട്.

നിരപരാധികൾ, നീണ്ടവർഷം ജയിലിൽ

സായിബാബയെ ശിക്ഷിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിംഗിനെയും എൽഗാർ പരിഷദ് കേസിലുൾപ്പെടുത്തി തടവിലാക്കി. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായി പ്രവർത്തിച്ചിരുന്ന റോണാ വിത്സനും ദൽഹി സർവ്വകലാശാല അധ്യാപകൻ ഹാനി ബാബുവും പ്രൊഫ. ഷോമ സെൻ, ഗൗതം നവ്ലാഖേ, ആനന്ദ് തെൽതുംബ്ഡെ തുടങ്ങി നിരവധി പേരെ സായിബാബയുടെ അറസ്റ്റിനും ശിക്ഷയ്ക്കും ശേഷം സർക്കാർ യു.എ.പി.എ ചുമത്തി തടവിലിട്ടിരിക്കുകയാണ്. സമാനമായ കള്ളക്കേസുകളാണ് എല്ലാം. എന്നാൽ പ്രതിഷേധങ്ങളേയും മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തനത്തേയും പറ്റാവുന്നിടത്തോളം അടിച്ചമർത്തുകയും നിശബ്ദമാക്കുകയും ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിന് നിരപരാധികളായ മനുഷ്യർ നീണ്ട വർഷങ്ങൾ തടവിൽ കിടന്നതിനുശേഷം കോടതി വെറുതെ വിടുന്നതൊന്നും പ്രശ്‌നമല്ല. അടുത്ത സംഘം രാഷ്ട്രീയഎതിരാളികളെ അവർ തടവിലിട്ടുകഴിഞ്ഞിരിക്കും. അതുകൊണ്ടാണ് ആത്യന്തികമായി യു.എ.പി.എ പോലുള്ള മനുഷ്യാവകാശ ലംഘന, ജനാധിപത്യവിരുദ്ധ നിയമങ്ങൾ എടുത്തുകളയുന്നതിനുവേണ്ടിയുള്ള സമരങ്ങൾ മുന്നോട്ടുപോകണ്ടത്.

നൂറു കണക്കിന് പൗരന്മാരാണ് ഇന്ത്യയിലെ തടവറകളിൽ യു.എ.പി.എ ചുമത്തപ്പെട്ട്​, നിയമവാഴ്ച ഉറപ്പുനൽകുന്ന നടപടിക്രമങ്ങൾപ്പോലും നിഷേധിക്കപ്പെട്ട്​ നരകിക്കുന്നത്. സാധാരണക്കാരും ദരിദ്രരും രാഷ്ട്രീയപ്രവർത്തകരും അധ്യാപകരും എഴുത്തുകാരുമൊക്കെയടങ്ങുന്ന നിരവധിപേർ തടവറയിൽ കിടക്കുമ്പോൾ രാജ്യത്ത് ഇത്തരത്തിലൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം കാലം ആവശ്യപ്പടുന്നതിനേക്കാൾ ദുർബ്ബലമാണെന്നത് പറയാതെ വയ്യ. ദേശീയതലത്തിൽ, യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമത്തിനു എതിരായ നിലപാടെടുക്കുമ്പോൾപ്പോലും തങ്ങൾക്ക് അധികാരം കിട്ടിയ കേരളം പോലൊരു സംസ്ഥാനത്ത് യു.എ.പി.എ ഉപയോഗിക്കാനും കുറ്റാരോപിതർക്ക് ആ നിയമത്തിലുള്ള പരിമിതമായ പരിരക്ഷ പോലും നിഷേധിക്കാനും ഇടതുപക്ഷ മുന്നണി പോലും ശ്രമിച്ചു എന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ സൂക്ഷ്മാധികാര പ്രവണതകൾ ഇന്ത്യൻ ഭരണകൂടത്തന്റെ ജനിതക സ്വഭാവമാണെന്ന് തെളിയിക്കുന്നതാണ്.

Comments