ജീവിതത്തോട് പൊരുതി ജയിക്കാൻ ചിരി ആയുധമാക്കിയ പോരാളിയാണ് ഉഷകുമാരി. അത്യന്തം ദുരിതം നിറഞ്ഞ ജീവിതസാഹചര്യത്തെ മറികടക്കാൻ ചിരിയല്ലാതെ അവർക്ക് മറ്റൊരു ആയുധമില്ല. 95 വയസുകഴിഞ്ഞ അമ്മയും രോഗബാധിതയായ സഹോദരിയും മാത്രമാണ് ഉഷയ്ക്ക് അകെയുള്ള സമ്പാദ്യം. നട്ടെല്ല് വളയുന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഉഷ ഓരോ നിമിഷവും കടന്നുപോകുന്നത് അതികഠിനമായ വേദനയിലൂടെയാണ്.
സാമ്പത്തികമായി പൂർണ പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഉഷ. മൂന്നംഗ കുടുംബത്തിലെ എല്ലാവരും രോഗബാധിതരായി വരുമാനം നിലച്ചപ്പോൾ, ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യരുതെന്ന ഡോക്ടറിന്റെ നിർദേശം പോലും പാലിക്കാനാവാതെയാണ് കുടുംബശ്രീയുടെ അപ്പാരൽ പാർക്കിൽ ഇവർ ജോലിക്ക് പോകുന്നത്.