ആളുമാറി ചെവിക്കല്ലടിച്ചു പൊട്ടിക്കുന്ന ജനമൈത്രി പോലീസ്

മെയ് രണ്ട് വെള്ളിയാഴ്ച വൈകിട്ടോടെയാണ് മേപ്പയ്യൂർ എസ്.ബി.ഐയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനെത്തിയ പതിനെട്ടു വയസു മാത്രം പ്രായമുള്ള ആദിലിനെ പോലീസ് ആളുമാറി കസ്റ്റഡിയിലെടുക്കുന്നത്. ബാങ്കിലെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന ആദിലിനെയും തൊട്ടടുത്തുള്ള മറ്റ് രണ്ട് പേരെയും പോലീസെത്തി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എന്തിനാണ് പിടിച്ചതെന്നു പോലും പറയാതെ ആദിലിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുകയാണ് പോലീസ് ചെയ്തത്. മുഖത്തടിച്ച ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് ആളുമാറിയെന്ന് പോലീസിന് മനസിലായത്. ശേഷം പോലീസ് സോറി പറയുകയും തല്ലിയ കാര്യം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആദിൽ പറയുന്നു. അന്യായമായി തന്നെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് ആദിൽ. ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ചുമതലയുള്ള ജനമൈത്രി പോലീസിൽ നിന്നാണ് പതിനെട്ടു വയസു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന് ഇങ്ങനെയൊരു ദുരനുഭവമുണ്ടായിരിക്കുന്നത്.

Comments