truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
buffer zone

buffer zone

തിരിച്ചറിയണം,
പരിസ്ഥിതി സംരക്ഷണ
​​​​​​​രാഷ്​ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്​

തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ ​​​​​​​രാഷ്​ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്​

കാര്‍ബണ്‍ പുറന്തള്ളുന്നവരല്ല, ആഗിരണം ചെയ്യുന്ന പച്ചപ്പിനെ സംരക്ഷിക്കുന്ന കര്‍ഷകരാണ് ആഗോളതാപനത്തിന്റെയും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യ ഇരകള്‍, അവരെതന്നെ വീണ്ടും വീണ്ടും ബലിയാടാക്കുന്ന പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് എതിര്‍ക്കുന്നത്. ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 82 ല്‍ പ്രസിദ്ധീകരിച്ച ലേഖനം  

24 Dec 2022, 12:01 PM

അഡ്വ. ജോയ്‌സ് ജോര്‍ജ്

മനുഷ്യസംസ്‌കാരം ആരംഭിക്കുന്നത് കൃഷി ചെയ്യാനാരംഭിച്ചപ്പോഴാണെന്ന് "സ്റ്റോറി ഓഫ് സിവിലൈസേഷന്‍' (Story of Civilization) എന്ന വിഖ്യാത പുസ്തകസമാഹാരത്തിന്റെ രചയിതാവ് വില്‍ ഡ്യൂറൻറ്​ (Will Durant) പറഞ്ഞിട്ടുണ്ട്​. ആദ്യത്തെയും ആത്യന്തികവുമായ സംസ്‌കാരം കൃഷിയാണെന്ന (The first and foremost culture is agriculture) അദ്ദേഹത്തിന്റെ വാചകം എപ്പോഴും ഉദ്ധരിക്കപ്പെടുന്നതുമാണ്. അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മനുഷ്യന്‍ കൃഷി ചെയ്യാൻ കാട്​ വെട്ടിത്തെളിച്ചു. മണ്ണിളക്കി, കുഴിയെടുത്ത്​, ഒരേ സ്വഭാവമുള്ള വിളകള്‍ കൃഷിയിറക്കി, വിളവെടുത്ത്​, വെയിലത്തുണക്കി ശേഖരിച്ചുവച്ചു. മരങ്ങള്‍ മുറിച്ച് കൂര കെട്ടി സ്ഥിരതാമസമാക്കി. ഇതെല്ലാം പ്രകൃതിക്കും പരിസ്ഥിതിക്കും എതിരായിരുന്നു. കൃഷി അതിനാല്‍ തന്നെ പ്രകൃതിവിരുദ്ധവും പരിസ്ഥിതി നശിപ്പിക്കുന്നതുമാണെന്ന് കാണേണ്ടിവരും.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

മൃഗത്തില്‍നിന്ന് സാംസ്‌കാരിക മനുഷ്യനിലേക്കുള്ള പരിണാമം തന്നെ പ്രകൃതി വിരുദ്ധമായിരുന്നു എന്നു​ കാണേണ്ടിവരും. തുടര്‍ന്നങ്ങോട്ടുള്ള മനുഷ്യന്റെ മുഴുവന്‍ മുന്നേറ്റങ്ങളും പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്തും രൂപം മാറ്റിയുമായിരുന്നു. അതിനാവശ്യമായ അറിവും സങ്കേതങ്ങളും കൈവശമുണ്ടായിരുന്നവര്‍ അതില്ലാത്തവരുടെമേല്‍ അധീശത്വം സ്ഥാപിക്കുകയും മനുഷ്യനെതന്നെ ചൂഷണം ചെയ്യുകയും ചെയ്ത് സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളുമായി മാറി.
ആവശ്യത്തിനും അനിവാര്യതക്കും വേണ്ടി തുടങ്ങിയ പ്രകൃതിചൂഷണം ആര്‍ത്തിക്ക് വഴിമാറി, പരിധികളെല്ലാം കടന്ന് മുന്നോട്ടുപോയപ്പോള്‍ എല്ലാം നശിച്ച് നാറാണക്കല്ലാവുന്നവരുടെ കൂടെ തങ്ങളും പെട്ടുപോവുമെന്ന തിരിച്ചറിവില്‍നിന്ന് മേധാവിത്വം നേടി അവർ, ഭൂമിയെ സംരക്ഷിക്കാനിറങ്ങി. അങ്ങനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം, ലോകക്രമത്തിലെ കീഴാള വിഭാഗമായ പിന്നാക്കരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും മേല്‍ കെട്ടിവയ്ക്കാനാണ് വന്‍ സാമ്പത്തിക സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്​. അത് ഔപചാരികമായി തുടങ്ങുന്നത് 1972 ല്‍ സ്റ്റോക്ക് ഹോമില്‍ ഐക്യരാഷ്ട്രസംഘടനയുടെ ആദ്യ പരിസ്ഥിതി സമ്മേളനത്തോടെയാണ്. അതിന്റെ 50ാം വാര്‍ഷികത്തിലാണ് നമ്മളിപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഇരകളെ പറ്റി സംസാരിക്കുന്നതെന്നത്​ വൈരുദ്ധ്യമാവാം.

പരിസ്ഥിതി സംരക്ഷണത്തിനുപിന്നിലെ ആഗോള രാഷ്ട്രീയം
മുന്‍പ് പ്രകൃതിവിഭവങ്ങളെയും മനുഷ്യനെയും ചൂഷണം ചെയ്ത് സമ്പന്നരാവാന്‍ രാജ്യങ്ങളെ കീഴടക്കി കോളനികള്‍ സൃഷ്ടിച്ചവര്‍, അങ്ങനെയുണ്ടാക്കിയ സമ്പത്തുപയോഗിച്ച് അവികസിത- വികസ്വര രാഷ്ട്രങ്ങളുടെ അവകാശം കവരാന്‍ ശ്രമിക്കുന്നതാണ് പരിസ്ഥിതി സംരക്ഷണത്തിനുപിന്നിലെ ആഗോളരാഷ്ട്രീയം. ആഗോളതാപനവും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനവും തടയാന്‍ ഒരോ രാഷ്ട്രങ്ങള്‍ക്കും ഹരിതഗ്രഹവാതകങ്ങളുടെ ബഹിര്‍ഗമനപരിധി നിശ്ചയിച്ചതും ​അതിന്റെ ക്രയവിക്രയം സംബന്ധിച്ച 1992 ലെ റിയോ പ്രഖ്യാപനങ്ങളും (Rio Summit) 1997 ലെ യോട്ടോ (Kyoto) പ്രോട്ടോക്കോളുമൊക്കെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വിലപേശലിനും സമ്മര്‍ദ്ദത്തിനും കാരണമാവുന്നുണ്ട്.

buffer2
മനുഷ്യസംസ്‌കാരം ആരംഭിക്കുന്നത് കൃഷി ചെയ്യാനാരംഭിച്ചപ്പോഴാണെന്ന് ‘സ്റ്റോറി ഓഫ് സിവിലൈസേഷന്‍'  (Story of Civilization) എന്ന വിഖ്യാത പുസ്തകസമാഹാരത്തിന്റെ രചയിതാവ് വില്‍ ഡ്യൂറൻറ്​ (Will Durant) പറഞ്ഞിട്ടുണ്ട്​. / Photo : markandlloyd.com

2015 ല്‍ പാരിസില്‍ കൂടിയ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലെ തീരുമാനങ്ങളനുസരിച്ചുള്ള രാഷ്ട്രങ്ങളുടെ പ്രതിബദ്ധതകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2021 ല്‍ സ്‌കോട്ട്​ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന COP- 26 (Conference of the Parties) സമ്മേളനവും ഉദ്ദേശിച്ച ഫലം കണ്ടില്ല. 2022 ഒക്ടോബറില്‍ ഈജിപ്തില്‍ നടക്കുന്ന COP- 27 സമ്മേളനമാണ് അടുത്തത്. ഈ സമ്മേളനങ്ങളിലെ വിലപേശലുകളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള അവികസിത- വികസ്വര രാഷ്ടങ്ങള്‍ പൊതുവായതും എന്നാല്‍ തരം തിരിച്ചതുമായ ഉത്തരവാദിത്തിനായി (Common But Differentiated Responsibility - CBDR) വാദിക്കുകയാണ്. മുന്‍കാലങ്ങളില്‍ നടത്തിയ കാര്‍ബണ്‍ ബഹിര്‍ഗമനം കൂടി കണക്കിലെടുത്തുവേണം, ബഹിര്‍ഗമന പരിധിയും പരിഹാര മാനദണ്ഡങ്ങളും നിശ്ചയിക്കേണ്ടതെന്നാണ് നിലപാട്. എന്നാല്‍ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊന്നും ഇതിനോട് പൂര്‍ണമായും യോജിക്കുന്നില്ല. കൂടുതല്‍ നാശമുണ്ടാക്കിയവര്‍ മറ്റുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന, ഇന്ത്യ ഉള്‍പ്പെയുള്ള വികസ്വര രാജ്യങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യവും ഫലം കണ്ടിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയില്‍ നടക്കുന്ന ആഗോള താപന ലഘൂകരണ (mitigation) പദ്ധതിയെയും പ്രകൃതിസംരക്ഷണ ശ്രമങ്ങളെയും (Conservation initiatives) സമീപിക്കാന്‍.

1972 ലെ സ്റ്റോക്‌ഹോം സമ്മേളനത്തിന്റെ ചുവടുപിടിച്ച്​ പരിസ്ഥിതി സംരക്ഷണം പ്രാധാന്യത്തോടെ സമീപിക്കണ്ട വിഷയമായി പരിഗണിക്കപ്പെട്ടു. വനസമ്പത്തും ജൈവവൈവിധ്യവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതാണെന്ന അവബോധം
ശക്തമായി. വികസിത രാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്​ പണം മാറ്റിവയ്ക്കുകയും കൃത്യമായ അജണ്ട വച്ച് തന്ത്രങ്ങളാവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സംരക്ഷണത്തിന്റെ ബാധ്യത മൂന്നാം ലോക രാജ്യങ്ങള്‍ക്കുമേല്‍ ചാര്‍ത്തിക്കൊടുക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിലൂടെ പരിസ്ഥിതിനാശത്തിന്റെ തോത്​ കുറക്കുക മാത്രമല്ല, ഈ രാജ്യങ്ങളുടെ വികസനവും സാമ്പത്തികവളര്‍ച്ചയും തടയുക എന്നതും പ്രധാന ലക്ഷ്യമായിരുന്നു. സാമ്പത്തിക അധീശത്വം സ്ഥാപിക്കാൻ ജലവൈദ്യുതി ഉള്‍പ്പെടെയുള്ള വന്‍ വികസനപദ്ധതികള്‍ക്ക് വായ്പയായി സാമ്പത്തിക സഹായം നല്‍കുന്നതിന്​ വഴിയൊരുക്കാനും വഴങ്ങാത്തവരെ വരുതിയിലാക്കാനും ഈ പ്രവര്‍ത്തനങ്ങളെ ഉപയോഗിച്ചു. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ തന്നെ സ്വാധീനിച്ച് വരുതിയിലാക്കുക, ഭരണനേതൃത്വങ്ങളുമായി നയതന്ത്ര ഉടമ്പടി ഉണ്ടാക്കുക, സര്‍ക്കാരിതര സംഘടനകള്‍ രൂപീകരിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും അവരിലൂടെ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായ പൊതുബോധസൃഷ്ടി നടത്തുകയും ചെയ്യുക തുടങ്ങി ബഹുമുഖ തന്ത്രങ്ങളാണ് സ്വീകരിച്ചുപോരുന്നത്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം മറയാക്കിയുള്ള കോളനിവല്‍ക്കരമാണ് (Enviormental Colonialism) ലക്ഷ്യം വയ്ക്കുന്നത്.

bufer3
Photo : Extinction Rebellion Glasgow, Fb Page

ഒരു കാലത്ത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ കോളനികളാക്കി കൊള്ളയടിച്ച സമ്പത്തുപയോഗിച്ച്​ സുഖലോലുപരായി ജീവിച്ചതുവഴിയുണ്ടായ ആഗോളതാപനവും അതുമൂലമുള്ള കാലാവസ്ഥാവ്യതിയാനത്തെയും മറികടക്കാന്‍ അതേ സമ്പത്തുപയോഗിച്ച് കൊള്ളയടിക്കപ്പെട്ട രാജ്യങ്ങളുടെ വികസനം തടയുകയും ജനങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുകയെന്നതാണ് പുതിയ കാലത്തെ കോളനിവല്‍ക്കരണത്തിന്റെ കാതല്‍.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത കരാറുകള്‍

ലോക സാമ്പത്തികശക്തികളുടെ മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള ഇടപെടല്‍ വലിയതോതില്‍ നടന്ന രാജ്യമാണ് ഇന്ത്യ. അന്തര്‍ദേശീയ കരാറുകളും രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളുമൊക്കെ (Conventions, Covenants, Treaties) ഇന്ത്യയിലെ കാര്‍ഷിക പ്രാദേശിക സമ്പദ്ഘടനകൾക്ക്​ ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. ഗാട്ട്, ആസിയാന്‍, സാഫ്റ്റാ തുടങ്ങിയ കരാറുകളും ഇന്ത്യ- ശ്രീലങ്കന്‍ സ്വതന്ത്ര വ്യാപാര കരാറുമൊക്കെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും സംബന്ധിച്ച അന്തര്‍ദേശീയ ഉടമ്പടികളും പ്രതിബദ്ധതകളും ഗൗരവതരമായ ചര്‍ച്ചകളും കൂടിയാലോചനകളും കൂടാതെ നിയമങ്ങളാക്കുകയും സ്ഥാപനങ്ങളാവുകയും ചെയ്തതും രാജ്യത്തിന്റെയും പൗരന്‍മാരുടെയും അവകാശങ്ങള്‍ നിഷേധിക്കുകയോ ചുരുക്കുകയോ ചെയ്തിട്ടുണ്ട്.

bufer4
രാജ്യത്തിന്റെയും ജനങ്ങളുമായും താത്പര്യത്തെ ബാധിക്കുന്ന അന്തര്‍ദ്ദേശീയ കരാറുകളും കവനന്റുകളും ട്രീറ്റികളും കണ്‍വെന്‍ഷനുകളുമൊന്നും പാര്‍ലമെൻറ്​ ചര്‍ച്ച ചെയ്യണമെന്നോ അംഗീകരിക്കണമെന്നോ ഇന്ത്യൻ ഭരണഘടന നിര്‍ദേശിക്കുന്നില്ല.

മറ്റ് രാജ്യങ്ങളില്‍ നിന്ന്​ വ്യത്യസ്​തമായി ഇന്ത്യയില്‍ അന്തര്‍ദേശീയ കരാറുകളിലേര്‍പ്പെടുന്നതിനുള്ള അധികാരം പൂര്‍ണമായും എക്‌സിക്യൂട്ടീവിനാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തെ ബാധിക്കുന്ന അന്തര്‍ദേശീയ കരാറുകളും കവനന്റുകളും ട്രീറ്റികളും കണ്‍വെന്‍ഷനുകളുമൊന്നും പാര്‍ലമെൻറ്​ ചര്‍ച്ച ചെയ്യണമെന്നോ അംഗീകരിക്കണമെന്നോ ഇന്ത്യൻ ഭരണഘടന നിര്‍ദേശിക്കുന്നില്ല. ഇത്തരം അന്തര്‍ദേശീയ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലില്ലായെന്നത് ഗൗരവമുള്ള യാഥാര്‍ത്ഥ്യമാണ്. പാര്‍ലമെന്റും നിയമസഭകളും അറിയാതെ, ജനാധിപത്യപരമായി ചര്‍ച്ച ചെയ്യാതെ അന്തര്‍ദേശീയ കരാറുകളിലൂടെ രൂപപ്പെട്ടുവരുന്ന ഉത്തരവാദിത്വങ്ങള്‍ പിന്നീട് നിയമങ്ങളാവുന്നു, സര്‍ക്കാര്‍പദ്ധതികളാവുന്നു, അവകാശ നിയന്ത്രണങ്ങളോ നിരോധനങ്ങളോ ആവുന്നു എന്നത് ജനാധിപത്യ സംവിധാനത്തിനുതന്നെ വെല്ലുവിളി ഉയര്‍ത്തുന്നു. മാത്രമല്ല, ഇപ്രകാരം നിയമനിര്‍മാണം നടത്തുകയോ നടപടികളുണ്ടാവുകയോ ചെയ്താല്‍ അത് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും ലോബിയിങ്ങിന്റെയും ഫലമായാണെന്ന് ധനസഹായം നല്‍കിയ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടയക്കുന്ന എൻ.ജി.ഒകൾ ഇവിടെ ​പ്രര്‍ത്തിക്കുന്നുമുണ്ട്. അതിന്റെയെല്ലാം തലപ്പത്ത് ഭരണകര്‍ത്താക്കളുടെയും അധികാരികളുടെയും ഉറ്റവരും ബന്ധുക്കളുമാണെന്നതും ശ്രദ്ധേയമാണ്. 

ALSO READ

ഇറാനിലേത് സ്ത്രീസമരം മാത്രമല്ല ജനാധിപത്യ വിപ്ലവമാണ്

എന്നാല്‍ മറ്റു രാജ്യങ്ങളില്‍, ഉദാഹരണമായി അമേരിക്കയില്‍, എല്ലാ അന്തര്‍ദേശീയ കരാറുകളും കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യണം എന്നുമാത്രമല്ല, ഏതെങ്കിലും സ്റ്റേറ്റില്‍ നടപ്പിലാക്കണമെങ്കില്‍, അവിടുത്തെ കൗണ്‍സില്‍ കൂടി അംഗീകരിക്കണം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത ഒരു അന്താരാഷ്​ട്ര കരാറിനും അവിടെ നിയമസാധുതയില്ല.

bufer5
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയിയാത്ത ഒരു അന്താരാഷ്​ട്ര കരാറിനും അവിടെ നിയമസാധുതയില്ല. / Photo : Wikimedia Commons

ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ലേഖകന്‍ പാര്‍ലമെന്റംഗമായിരുന്നപ്പോൾ രണ്ട്​ സ്വകാര്യബില്ലുകൾ അവതരിപ്പിച്ചിരുന്നു.
1. ഭരണഘടനയുടെ 253ാം അനുച്ഛേദം ഭേദഗതി ചെയ്ത്, മറ്റ് രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടുന്നതിന് പാര്‍ലമെൻറിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്ന ബില്‍ (Constitution Amendment Bill 2017 - Amendment of Art 253). 
2. റഗുലേഷൻ ഓഫ്​ ഇൻറർനാഷനൽ ട്രീറ്റീസ്​, അഗ്രിമെൻറ്​സ്​, കൺവെൻഷൻസ്​ ആൻറ്​ കവനൻറ്​സ്​​ ബിൽ (Regulation of International Treaties, Agreements, conventions, and covenants Bill 2017).

പരിസ്?ഥിതിലോല മേഖല: എന്താണ്? യാഥാര്‍ഥ്യം?

ഈ പശ്ചാത്തലത്തില്‍ വേണം മലയോരമേഖലയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംരക്ഷിത മേഖലകള്‍ സൃഷ്ടിക്കാനും അവയ്ക്ക് സംരക്ഷണമെന്ന നിലയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയായി (ESZ or ESA) പ്രഖ്യാപിക്കാനുമുള്ള നീക്കങ്ങളെ കാണാന്‍.

പ്രൊഫ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിയെ (Western Ghats Ecology Expert Panel - WGEEP) 2010 ല്‍ നിയമിക്കുന്നതുതന്നെ, പശ്ചിമഘട്ടത്തില്‍ ലോക പൈതൃക പദവിക്കായി കേന്ദ്രഗവണ്‍മെൻറ്​ നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ക്ക് സംരക്ഷണവലയമില്ലെന്ന ലോക പൈതൃക സമിതിയുടെ (World Heritage Committee) കണ്ടെത്തലിനെ മറികടക്കുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായിരുന്നു. 2012 ല്‍ വനം വകുപ്പ്, വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതിനുപിന്നിലും ഇതുപോലൊരു പശ്ചാത്തലമുണ്ട്​. ഇത്തരം ശ്രമങ്ങള്‍ക്കെല്ലാം പിന്നില്‍ സമാനമായ കുറെയേറെ ഘടകങ്ങളുമുണ്ട്.

gadgil
മാധവ് ഗാഡ്ഗില്‍

1972 ലെ വന്യജീവി സംരക്ഷണനിയമവും, 1980 ലെ വനസംരക്ഷണ നിയമവും, 1986 ലെ പ്രകൃതി സംരക്ഷണ നിയമവും, 2010 ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമവുമുള്‍പ്പെടെ പരിസ്ഥിതിയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക നിയമങ്ങളും നിര്‍മിച്ചിട്ടുള്ളത് അന്തര്‍ദേശീയ കരാറുകളുടെ അടിസ്ഥാനത്തിലുള്ള പ്രതിബദ്ധതയുടെ പേരിലാണ്. ഇതിനു ചുവടുപിടിച്ച് കേരളത്തിലും നിയമനിര്‍മാണങ്ങളുണ്ടായിട്ടുണ്ട്. അപ്രകാരമുള്ള ഒന്നാണ്, കൃഷിക്കാരുടെ ഭൂമി നയാപൈസ നഷ്ടപരിഹാരം നല്‍കാതെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്ത് ഏറ്റെടുക്കുന്നതിന് അധികാരം നല്‍കുന്ന, 2003 ലെ കേരള വനം (പരിസ്ഥിതി ദുര്‍ബല പ്രദേശ ഭൂമി ഏറ്റെടുക്കലും കൈകാര്യം ചെയ്യലും) നിയമം. (The Kerala Forest - Vesting and Management of Ecologically Fragile Lands- Act, 2003).
2000 ല്‍ കേരള ഗവണ്‍മെൻറ്​ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന് 2005 ല്‍ നിയമസഭ ഏകകണ്​ഠമായി പാസാക്കിയ ഈ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നത്, ഇൻറർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്​ നേച്ചർ ആൻറ്​ നാച്ചുറൽ റിസോഴ്​സസ്​ (IUCN) എന്ന സംഘടന പശ്ചിമഘട്ടത്തെ ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതുകൊണ്ട്, അവ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കുന്നു എന്നാണ്.

ഈ നിയമം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒരു നിയമസഭാംഗം പോലും, സ്വന്തം കിടപ്പാടത്തില്‍ നിന്ന്​ നിരാലംബരായി പുറത്തുപോകേണ്ടിവരുന്ന, തലമുറകളായി ആ മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന മനുഷ്യന്റെ ദുര്യോഗത്തെക്കുറിച്ച്​ പറയുകയോ ഒരു ദീര്‍ഘനിശ്വാസം കൊണ്ട് പ്രതിലോമകരമായ ആ നിയമത്തെ ചെറുക്കുകയോ ചെയ്തില്ല. ഇതില്‍നിന്ന്​വ്യക്തമാകുന്നത്, നമ്മുടെ പൊതുബോധം എത്രത്തോളം കര്‍ഷക വിരുദ്ധമാണെന്നാണ്. സ്വന്തമായുള്ള ഒരിഞ്ച്​ ഭൂമിപോലും പൊതുആവശ്യത്തിന്​ മാറ്റിവയ്ക്കാത്ത മലയാളിയുടെ കപടമായ പരിസ്ഥിതി ആഭിമുഖ്യം വെളിവാക്കുന്നതാണ് തെരുവിലേക്കെറിയെപ്പെടുന്നവരോട്​ പക്ഷം ചേരാന്‍ കാണിച്ച നിസ്സംഗത. ഈ നിയമമുപയോഗിച്ച്​ നൂറുകണക്കിന് മനുഷ്യരാണ് തെരുവിലറക്കപ്പെടുകയോ തീരാവ്യവഹാരങ്ങളില്‍പ്പെടുകയോ ചെയ്ത് അഭയാര്‍ത്ഥികളായത്.

bufer6
Photo : acesplacesandplates.com

2003 മുതല്‍ 2007 വരെ ഇടുക്കി ജില്ലയില്‍ മൂന്ന് ദേശീയ ഉദ്യാനങ്ങളും ഒരു വന്യജീവി സങ്കേതവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2003ല്‍ മതികെട്ടാന്‍ചോല ദേശീയ ഉദ്യാനം- 1280 ഹെക്ടര്‍, 2003 ല്‍ പാമ്പാടുംചോല ദേശീയ ഉദ്യാനം- 130 ഹെക്ടര്‍, 2003ല്‍ ആനമുടി ദേശീയ ഉദ്യാനം- 750 ഹെക്ടര്‍, 2006 ല്‍ കുറിഞ്ഞിമല വന്യജീവി സങ്കേതം- 3200 ഹെക്ടര്‍ എന്നിവയാണത്. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനം പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി, 1822 മുതല്‍ ഏലം കൃഷി ചെയ്തിരുന്നതിന് രേഖകളുണ്ടായിരുന്ന കൃഷിക്കാര്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിനുപോലും ആവശ്യമായ സമയം നല്‍കാതെ 2002ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഭൂമി പിടിച്ചെടുക്കുകയായിരുന്നു. 130, 750, 1280 ഹെക്ടര്‍ മാത്രമായി ദേശീയ ഉദ്യാനം പ്രഖ്യാപിച്ച് അവയ്ക്കുചുറ്റും പരിസ്ഥിതിലോല മേഖല സൃഷ്ടിക്കുന്നത് പൊതുതാൽപര്യം മുന്‍നിര്‍ത്തിയാണെന്ന് പറയാനാവില്ല.

ജനവിരുദ്ധപദ്ധതികളുണ്ടാകുന്നത്? ഇങ്ങനെ

കേരളത്തിലെ വനവിസ്​തൃതിയുടെയും സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വനം- വന്യജീവി വകുപ്പിന്റെ പദവികളുടെ എണ്ണം നിശ്ചയിക്കുന്നത്. മുന്‍പ് ഒരുകണ്‍സര്‍വേറ്ററും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും അതിനുതാഴെ റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഫീല്‍ഡ് സ്റ്റാഫുമായിരുന്നു വകുപ്പിലുണ്ടായിരുന്നത്. ഇന്ന് മുഖ്യവനപാലകന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, അതിനുകീഴില്‍ ഒട്ടനവധി കേഡര്‍ തസ്തികകള്‍ സൃഷ്ടിച്ച് ശമ്പളവും ആനുകൂലങ്ങളും കൂടിയ പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ വനവിസ്​തൃതി കൃത്രിമമായി കൂട്ടിക്കാണിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

buffer7

ഇതോടൊപ്പം, വനംവകുപ്പ് പങ്കാളിത്ത സംരക്ഷണമെന്ന മുഖാവരണം നല്‍കി നടപ്പിലാക്കുന്ന പദ്ധതികളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിനുപുറത്തുള്ള സൊസൈറ്റികളായാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെയൊന്നും കണക്കുകള്‍ സി.എ.ജി ഓഡിറ്റിംഗിന് ഈ അടുത്ത കാലംവരെ വിധേയമായിരുന്നില്ല. ഇപ്പോഴും അതുസംബന്ധിച്ച അവ്യക്തത നിലനില്‍ക്കുകയാണ്. വനംവകുപ്പ് നടത്തുന്ന മരാമത്ത് പണികള്‍ പരസ്യ ടെന്‍ഡര്‍ വഴിയല്ലായിരുന്നു അടുത്തകാലം വരെ കരാര്‍ നല്‍കിയിരുന്നത്. ഉദ്യോഗസ്ഥരുടെ ബിനാമികളായ കണ്‍വീനര്‍മാരുടെ പേരില്‍ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുകയായിരുന്നു. അടുത്തകാലത്ത് ഇ- ടെന്‍ഡര്‍ കൊണ്ടുവന്നെങ്കിലും പഴയതുപോലെ ബിനാമി ഇടപാടുകളാണ് കൂടുതലും നടക്കുന്നതെന്ന്, ഇതിലൊന്നും പങ്കില്ലാത്ത താഴെത്തട്ടിലെ ആത്മാര്‍ത്ഥയുള്ള വനംവകുപ്പ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കോ ഡവലപ്‌മെൻറ്​ കമ്മിറ്റികളുടെയും വനസംരക്ഷണ സമിതികളുടെയും മറവില്‍ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കും തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കും 2006ലെ വനാവകാശ നിയമത്തിനുകീഴില്‍ അവകാശപ്പെട്ട കമ്യൂണിറ്റി റൈറ്റും മറ്റവകാശങ്ങളും കവര്‍ന്നെടുക്കുകയും ദുര്‍ബല ജനവിഭാഗങ്ങള വനംവകുപ്പിന്റെ അടിമകളാക്കുകയും ചെയ്യുന്നു. അവര്‍ക്കവകാശപ്പെട്ടത് ചുരുക്കം നാണയതുട്ടുകളായി കൊടുത്ത് ഔദാര്യത്തിനായി കാത്തുനില്‍ക്കുന്ന ആശ്രിതരാക്കി ചൂഷണം ചെയ്യുകയാണ്. ഗോത്രജനവിഭാഗത്തിന്റെ ഉന്നമനത്തിന്​ രൂപം കൊടുത്ത ട്രൈബല്‍ വകുപ്പ് നോക്കുകുത്തിയായി വനം വകുപ്പിന് ഒത്താശ ചെയ്യുന്ന ദുരവസ്ഥയുമുണ്ട്.

ഇത്തരം നടപടികള്‍ക്കെതിരെ ആരും രംഗത്തുവരാത്തവിധം ഒരുവിഭാഗം അധികാരികളെയും ഭരണകര്‍ത്താക്കളെയും മാധ്യമപ്രവര്‍ത്തകരെയും നീതിനിര്‍വഹണ സംവിധാനത്തിലുള്ളവരെയും പരിസ്ഥിതി - സാംസ്‌കാരിക പ്രവര്‍ത്തകരെയും വരുതിയിലാക്കിയിരിക്കുകയാണ്​. അവർക്ക്​ വിദേശയാത്രയും അനുബന്ധ സൗകര്യങ്ങളും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരങ്ങളിലെ താമസവും കാടുകാണിക്കലും സല്‍ക്കാരങ്ങളും ഒരുക്കികൊടുക്കുന്നു, എന്നിട്ട്​ ഇവരെ ആവശ്യനുസരണം ഉപയോഗിക്കുന്നു. ആരെങ്കിലും എതിര്‍ശബ്ദമുന്നയിച്ചാല്‍ പ്രലോഭനവും ഭീഷണിയും വ്യക്തിഹത്യയും തുടങ്ങി ഏതു ഹീനമാര്‍ഗമുപേയാഗിച്ചും അവരെ നിശ്ശബ്ദരാക്കാനോ ഇല്ലായ്മ ചെയ്യാനോ ശ്രമിക്കും. 

buffer8
ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെയും വനസംരക്ഷണ സമിതികളുടെയും മറവില്‍ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടത് ചുരുക്കം നാണയതുട്ടുകളായി കൊടുത്ത അവരെ് ഔദാര്യത്തിനായി കാത്തുനില്‍ക്കുന്ന ആശ്രിതരാക്കി ചൂഷണം ചെയ്യുകയാണ്. / Photo : Wikimedia Commons

യു.എൻ.ഡി.പിയുടെ (United Nations Development Programme) പങ്കാളിത്തത്തോടെയും ​ഗ്ലോബൽ എൻവയോൺമെൻറ്​ ഫെസിലിറ്റിയുടെ (Global Environment Facility) ധനസഹായത്തോടെയും ഇടുക്കിയിലെ മലയോരമേഖലയില്‍ 16,200 ഹെക്ടര്‍ ഭൂമി കൂടി സംരക്ഷിത വനമാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇൻഡ്യ ഹൈറെയ്​ഞ്ച്​ ലാൻഡ്സ്കേപ്പ് പദ്ധതി എന്ന പേരിൽ. (India High Range Landscape Project - Developing an effective multiple-use management framework for conserving biodiversity in the mountain landscape of the High Ranges, the Western Ghats, India). വലിയ പരിശ്രമത്തിനൊടുവിലാണ് ആ പദ്ധതി മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെട്ടത്. അതു സംബന്ധിച്ച് യു.എൻ.ഡി.പി നടത്തിയ സ്വതന്ത്രാന്വേഷണത്തില്‍, എങ്ങനെയാണ് ജനവിരുദ്ധമായ പദ്ധതികളുണ്ടാവുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. (https://info.undp.org/sites/registry/secu/SECUPages/CaseFile.aspx?ItemID=6 ).

സുപ്രീംകോടതിയിലെത്താനാകാത്ത സാധാരണക്കാര്‍

ഈ പശ്ചാത്തലത്തില്‍ വേണം, സംരക്ഷിതമേഖലക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്​ഥിതിലോല മേഖല സൃഷ്ടിക്കണമെന്ന സുപ്രീംകോടതി വിധിയെ സമീപിക്കാന്‍. നിലമ്പൂര്‍ കോവിലകം വകയായിരുന്നതും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തതുമായ സ്വകാര്യവനം സംബന്ധിച്ച് കോവിലകം തായ്​വഴിയിൽപെട്ട ടി.എന്‍. ഗോദവര്‍മന്‍ തിരുമുല്‍പ്പാട് 1995 ല്‍ സുപ്രീംകോടതിയില്‍ റിട്ട്​ പെറ്റീഷൻ  (Writ Petition ( Civil) NO-202/1995) ഫയല്‍ ചെയ്തു. 1980 ലെ വനസംരക്ഷന്ന നിയമപ്രകാരമുള്ള കേസുകളും പരിസ്ഥിതിവിഷയങ്ങളും പരിഗണിക്കുന്നതിനുള്ള കേസായി ഇത്​ പിന്നീട്​ മാറുകയും സുപ്രീംകോടതിയുടെ ഹരിതബഞ്ച് പരിഗണിച്ചുവരികയും ചെയ്യുകയാണ്.

godavarman
ഗോദവര്‍മന്‍ തിരുമല്‍പ്പാട്‌

2016 ജൂണ്‍ ഒന്നിന്​ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് മരിച്ചതിനുശേഷം സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസായി മുന്നോട്ടുകൊണ്ടുപോവുകയാണ്. വനം -പരിസ്ഥിതി സംബന്ധമായ ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി ഈ കേസില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പലപ്പോഴും സംരക്ഷണത്തിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ശബ്ദം സുപ്രീംകോടതിയിലെത്താറില്ല എന്ന നിരീക്ഷണമുണ്ട്. പരിസ്ഥിതി വിഷയങ്ങളില്‍ സംഘടതിമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക പിന്‍ബലമുള്ള സന്നദ്ധ സംഘടനകളും സ്ഥാപിതതാത്പര്യമുള്ള അധികാര - ഭരണ സംവിധാനങ്ങളും കോടതിവ്യവഹാരങ്ങളെ മുന്തിയ അഭിഭാഷകരെ അണിനിരത്തിയും നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചും വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെല്ലാം കോടതികള്‍ വഴങ്ങുന്നു എന്നര്‍ത്ഥമാക്കുന്നില്ല. കോടതികള്‍ക്കുമുന്നില്‍ സാധാരണക്കാരുടെ വിഷയങ്ങള്‍ വേണ്ടവിധം അവതരിപ്പിക്കുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്നു. മുന്‍പിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധിപറയുമ്പോള്‍ അത്​ പലപ്പോഴും സാധാരണക്കാരുടെ താത്പര്യത്തിനെതിരാകും. 

ALSO READ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​: നിരാഹാര സമരം നേരിടാൻ സ്​ഥാപനം പൂട്ടുന്ന സർക്കാർ

1986-ലെ പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3(3) വകുപ്പുപ്രകാരം രൂപം കൊടുക്കേണ്ട കേന്ദ്ര ഉന്നതാതികാര സമിതിയെ (Central Empowered Committee - CEC) കേന്ദ്രസര്‍ക്കാര്‍ നിയമിക്കാതിരുന്നതിനെതുടർന്ന്​, 2002 മെയ് ഒമ്പതിന്​സുപ്രീംകോടതി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോട്, സമിതിയെ നിയമിക്കാൻ​ നിര്‍ദേശിച്ചു. 2002 സെപ്തംബര്‍ 17 ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉന്നതാതികാര സമിതിയെ നിയമിച്ച് ഉത്തരവിറക്കി. ഇതിനുമുന്‍പ്, 2002 ജനുവരി 21ൽ, സംരക്ഷിത മേഖലകള്‍ക്കുചുറ്റും പത്ത് കിലോമീറ്റര്‍ പരിസ്​ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കേന്ദ്രഗവൺമെന്റിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. സംരക്ഷിതമേഖലകള്‍ക്കുചുറ്റും പരിസ്ഥിതിലോല മേഖല സൃഷ്ടിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കമെന്ന ആവശ്യവുമായി ഗോവ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന 2004 ലാണ് സുപ്രീംകോടതി മുമ്പാകെ വരുന്നത് (WP(C) No 460/ 2004-Goa Foundation v Union of India). 2011 ഫെബ്രുവരി അഞ്ചിന്​, സംരക്ഷിത മേഖലകള്‍ക്കുചുറ്റും പരിസ്​ഥിതിലോല മേഖല പ്രഖ്യാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട്​, ഉന്നതാധികാര സമിതി 2012 സെപ്റ്റംബര്‍ 20ന്​ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും എല്ലാ സംസ്ഥാനങ്ങളോടും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 

buffer9
തുടര്‍ച്ചയായുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നു മുതല്‍ അഞ്ചു വരെ കിലോമീറ്റര്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പരിസ്​ഥിതിലോല മേഖല നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനഗവണ്‍മെന്റിനു മുന്നില്‍വന്നു. / Photo : Adv. Joice George, Fb Page

സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, 2012-13 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭാസമിതിയെ നിയമിച്ച് പഠനം നടത്തി. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പടെ, പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലുമെല്ലാം നിരന്തരം വ്യവഹാരം നടത്തുന്ന ഗോവ ഫൗണ്ടേഷന്‍ എന്ന എൻ.ജി.ഒ ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുകയും പരിസ്​ഥിതിലോല മേഖല നിശ്ചയിക്കാത്ത സംരക്ഷിത മേഖലകള്‍ക്കുചുറ്റും അതുണ്ടാകുന്നതുവരെ 10 കിലോമീറ്റര്‍ പരിസ്​ഥിതി ലോല മേഖലയായി പരിഗണിക്കണമെന്ന് ഉത്തരവുണ്ടാവുകയും ചെയ്തു. 

തുടര്‍ന്ന് 2016ല്‍, സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിതമേഖലക്കുചുറ്റും, പരിസ്​ഥിതി ലോല മേഖല നിശ്ചയിച്ച്​ നിര്‍ദ്ദേശം കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ലേഖകന്‍ പ്രതിനിധീകരിച്ചിരുന്ന ഇടുക്കി പാര്‍ലമെൻറ്​ മണ്ഡലത്തിലെ മുഴുവന്‍ സംരക്ഷിത മേഖലക്കുചുറ്റും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് നിര്‍ദ്ദേശം തയ്യാറാക്കിയതും കേന്ദ്രത്തിനു സമര്‍പ്പിച്ചതും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനമായി പ്രസിദ്ധീകരിച്ചു. 2018 ലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഇതുസംബന്ധിച്ച്​പൊതുവായുണ്ടായ മനോഭാവമാറ്റവും മൂലം സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അന്തിമമായി വിജ്ഞാപനം ചെയ്യപ്പെട്ടില്ല.

2019 ല്‍ സംരക്ഷിതമേഖലക്കുചുറ്റും പരിസ്​ഥിതി ലോല മേഖല പ്രഖ്യാപിക്കണമെന്ന നിര്‍ദേശം കേന്ദ്രഗവണ്‍മെൻറ്​ വീണ്ടും മുന്നോട്ടുവയ്ക്കുകയും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പത്ത് കിലോമീറ്റര്‍ നിലവില്‍ പരിസ്​ഥിതി ലോല മേഖലയായി കണക്കാക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. തുടര്‍ച്ചയായുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ കിലോമീറ്റര്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പരിസ്​ഥിതിലോല മേഖല നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനഗവണ്‍മെന്റിനു മുന്നില്‍വന്നു. ഈഘട്ടത്തില്‍ ഒരുകിലോമീറ്റര്‍ വരെ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പരിസ്​ഥിതിലോല മേഖലയായി നിശ്ചയിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു.
തുടര്‍ന്ന് ഓരോ സംരക്ഷിതമേഖല സംബന്ധിച്ചും എം.പി., എം.എല്‍.എ., ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്ന് നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വാര്‍ഡന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും മറ്റെല്ലാ സംരക്ഷിത മേഖലകളുടെയും യോഗം ചേര്‍ന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്രകാരം യോഗം നടന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

buffer10
പെരിയാര്‍ ടൈഗര്‍ റിസര്‍വ്. / Photo : @yadsul, Twitter

ജനപ്രതിനിധികള്‍ പങ്കെടുത്ത് ഇടപെടല്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിസ്​ഥിതിലോലമേഖലയായി, കുമളി ഉള്‍പ്പെടെ ഒഴിവാക്കി, നിലവിലുള്ള വനാതിര്‍ത്തിയായാണ് നിശ്ചയിച്ചത്. എന്നാല്‍ ബഹുഭൂരിപക്ഷം സംരക്ഷിതമേഖലക്കുചുറ്റും ജനവാസകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി പരിസ്​ഥിതിലോല മേഖല നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ വലിയ പ്രതിഷേധമുയരുകയും സര്‍ക്കാര്‍ വിഷയം വീണ്ടും പരിഗണിക്കുകയും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍ദേശം നല്‍കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയുമുണ്ടായി. ഇതുപ്രകാരം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും അത് പരിഗണിച്ചുവരുകയും ചെയ്യുന്ന ഘട്ടത്തിലാണ് സുപ്രീംകോടതി വിധി. ഇക്കാര്യത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന്​ വ്യത്യസ്​തമായി, കര്‍ഷകപക്ഷത്തുനിന്നുമുള്ള ജാഗ്രതയോടുകൂടിയ ഇടപെടലിന്റെ കൂടി ഫലമായി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തവും ജനാഭിമുഖ്യമുള്ളതുമാണ്.

വിശ്വാസത്തിലെടുക്കണം, ജനങ്ങളെ

സുപ്രീംകോടതി വിധിപ്രകാരം വലിയതോതിലുള്ള പൊതുതാത്പര്യത്തെ മുന്‍ നിര്‍ത്തി സംരക്ഷിതമേഖലക്കുചുറ്റും പരിസ്​ഥിതിലോല മേഖല നിര്‍ദ്ദേശിക്കപ്പെട്ട ഒരു കിലോമീറ്ററില്‍ കുറവുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശിക്കാവുന്നതും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയവും ഉന്നതാധികാര സമിതിയും പരിഗണിച്ച് സുപ്രീംകോടതിയുടെ അനുമതിയോടെ നടപ്പിലാക്കാവുന്നതുമാണ്. നിലവില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിക്കാക്കി മതികെട്ടാല്‍ചോല ഒഴിച്ചുള്ള സംരക്ഷിത മേഖലകളുടെ ചുറ്റുമുള്ള പരിസ്​ഥിതി ലോല മേഖലാ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്. ഇതില്‍മേല്‍ സംസ്ഥാനത്തിന് അനുകൂലമായ തീരുമാനമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവാതെ നോക്കാനുള്ള ഉത്തരവാദിത്തം പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിനുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ഗവൺമെൻറിന്റെ തീരുമാനം നടപ്പിലാക്കിക്കുന്നതിനുള്ള ഇച്ഛാശക്തിയുണ്ടാവണം. 

ALSO READ

മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

പ്രകൃതിയും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊന്നും സംരക്ഷിക്കേണ്ടതില്ല എന്നല്ല പറഞ്ഞുവന്നത്​, മറിച്ച്, ഇത് നടപ്പിലാക്കേണ്ടത് ലോകം മുഴുവൻ അംഗീകരിച്ച സംരക്ഷണത്തിന്റെ മാര്‍ഗമായ, ജനങ്ങളുടെ ഇടപെടലോടും പങ്കാളിത്തത്തോടും മുന്‍കൂട്ടിയുള്ള അറിവോടെയുള്ള സമ്മതത്തോടും കൂടിയാവണം എന്നാണ്​. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിച്ചുകൊണ്ടുമാവണം. മലയോര കര്‍ഷകരെ സംബന്ധിച്ച് പരിസ്ഥിതിയും കാലാവസ്ഥയും അവരുടെ ജീവനും മണ്ണും പോലെ വിലപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. കാരണം, കൃഷി ചെയ്യുന്നത് പ്രത്യേക ട്രോപ്പിക്കല്‍ വ്യവസ്ഥയിലും കാലാവസ്ഥയിലും മാത്രം വളരുന്ന കാപ്പിയും കുരുമുളകും ഏലവുമുള്‍പ്പെടെയുള്ള ട്രോപ്പിക്കല്‍ വിളകളാണ്. കാലാവസ്ഥയിലെ ചെറിയ വ്യതിയാനം പോലും കൃഷിക്കാരുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട് - കൂടുന്ന ചൂടിനെ എയര്‍കണ്ടീഷണര്‍ കൊണ്ടും റഫ്രിജറേറ്റര്‍ കൊണ്ടും പ്രതിരോധിച്ച് കൃഷി ചെയ്യാനാവില്ലല്ലോ?

buffer11
മലയോര കര്‍ഷകരെ സംബന്ധിച്ച് പരിസ്ഥിതിയും കാലാവസ്ഥയും അവരുടെ ജീവനും മണ്ണും പോലെ വിലപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. / Photo : Parameswaran's Special Wynad Pepper, Fb Page

കാര്‍ബണ്‍ പുറന്തള്ളുന്നവരല്ല, ആഗിരണം ചെയ്യുന്ന പച്ചപ്പിനെ സംരക്ഷിക്കുന്ന കര്‍ഷകരാണ് ആഗോളതാപനത്തിന്റെയും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യ ഇരകള്‍, അവരെതന്നെ വീണ്ടും വീണ്ടും ബലിയാടാക്കുന്ന പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് എതിര്‍ക്കുന്നത്. മറ്റ് മാര്‍ഗമില്ലാതെ കുടിയേറി, സഹമനുഷ്യരെ പോറ്റാന്‍ അധ്വാനിച്ച് മരിച്ചവരുടെ പിന്‍മുറക്കാരായ മലയോര കര്‍ഷകര്‍ക്കും ജീവിക്കണം, ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളോടും കൂടി. അതിനെതിരായ എല്ലാ നടപടികളോടും ജനാധിപത്യപരമായി വിയോജിക്കും, തിരുത്തുന്നില്ലെങ്കില്‍ ഏതറ്റംവരെ പോയിട്ടാണെങ്കിലും ചെറുക്കും.

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 82 ല്‍ പ്രസിദ്ധീകരിച്ച ലേഖനം  

Remote video URL

അഡ്വ. ജോയ്‌സ് ജോര്‍ജ്  

ഇടുക്കിയിൽനിന്നുള്ള പാർലമെൻറ്​ അംഗമായിരുന്നു. ഹൈറേഞ്ച്​ സമരസമിതിയുടെ നിയമോപദേഷ്​ടാവായി പ്രവർത്തിച്ചു. 

  • Tags
  • #buffer zone
  • #Joice George
  • #Environment
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
v-k-prasanth

Kerala Politics

Truecopy Webzine

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്തിനെതിരെ ഉപയോഗിച്ച ആ ഹരിത ട്രൈബ്യൂണല്‍ 'പിഴ'യുടെ പിന്നാമ്പുറം

Mar 20, 2023

3 Minutes Read

Brahmapuram

Environment

പ്രമോദ് പുഴങ്കര

ബ്രഹ്മപുരം; ഉത്തരവാദികള്‍ രാജിവെച്ച് ജനങ്ങളോട് മാപ്പുചോദിച്ചില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം

Mar 18, 2023

2 Minutes Read

v

Environment

ഡോ.എസ്​. അഭിലാഷ്​

മഴ പെയ്താല്‍ തീരുന്നതല്ല ബ്രഹ്മപുരത്തെ പ്രശ്‌നങ്ങള്‍

Mar 16, 2023

8 Minutes Watch

2

Environment

പുരുഷന്‍ ഏലൂര്‍

ബ്രഹ്​മപുരം: ഡയോക്‌സിന്‍ എന്ന കൊടും വിഷക്കൂട്ടത്തെക്കുറിച്ചുള്ള പഠനം അട്ടിമറിച്ചത്​ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Mar 15, 2023

5 Minutes Read

 Banner.jpg

Waste Management

പി. രാജീവ്​

ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാന്‍

Mar 11, 2023

5 Minutes Read

River Thames

Waste Management

സജി മാര്‍ക്കോസ്

ബ്രഹ്മപുരത്തില്‍ കത്തിനില്‍ക്കുന്ന കേരളം തെംസിന്റെ കഥയറിയണം

Mar 09, 2023

7 Minutes Read

Brahmapuram

Waste Management

പുരുഷന്‍ ഏലൂര്‍

ബ്രഹ്മപുരമെന്ന ടോക്സിക് ബോംബ്

Mar 07, 2023

5 Minutes Read

brahmapuram

Environment

ഷിബു കെ.എന്‍

നഗരസഭയും ബ്യൂറോക്രസിയും കൊളുത്തിവിട്ട കൊച്ചിയിലെ തീ

Mar 06, 2023

5 Minutes Read

Next Article

സർക്കാർ സ്ഥാപനങ്ങളിൽ പുൽക്കൂട് പണിയാമോ ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster