കുതിക്കുന്ന ടെക്‌നോളജി
കിതയ്ക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
കുതിക്കുന്ന ടെക്‌നോളജി, കിതയ്ക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഡ്രോണുകൾ സുരക്ഷിതമായി സഞ്ചരിക്കുമ്പോൾ 3000 രൂപ ചിലവിൽ 1600 കിലോമീറ്റർ വേഗതയിൽ 2000 ആളുകളെ കൊണ്ടുപോവാൻ കഴിയുമെങ്കിൽ, കൃത്രിമ ബുദ്ധി നമ്മുടെ ട്രാഫിക് സംവിധാനങ്ങളെ മുഴുവൻ നിയന്ത്രിക്കുമെങ്കിൽ ലോകം അത്തരം സംവിധാനങ്ങളെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അഥവാ സാങ്കേതിക ജ്ഞാനം അതിനനുസരിച്ച് മാറേണ്ടതുണ്ട്.
26 Dec 2022, 03:13 PM
ലോകം ഇന്ന് വിപുലവും സമൂലവുമായ പരിവർത്തനങ്ങളുടെ മുനമ്പിലാണ്. സാങ്കേതികവിദ്യയുടെ ത്വരിത വികാസവും ലോകക്രമത്തിൽ വന്നുകൊണ്ടിരിക്കുന്ന അടിസ്ഥാനതല മാറ്റങ്ങളും മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും മാറ്റിക്കൊണ്ടിരിക്കുന്നു. എന്തും എവിടെയും എപ്പോഴും എങ്ങനെയും സാധ്യമാകുന്ന ഒരു പുതിയ മാതൃക വന്നുചേർന്നിരിക്കുകയാണ്. എല്ലാം ഒന്നു കൊണ്ട് പരിഹരിക്കാവുന്ന രീതിയിൽ സാങ്കേതികത ലോകത്തെ വിസ്മയിപ്പിച്ച് നവീനവും അതിബ്രഹത്തുമായ മാതൃകകൾ സൃഷ്ടിക്കുമ്പോൾ അത്തരം മാറ്റങ്ങൾ ഉൾക്കൊള്ളാനും അതിജീവിക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം.
ഒരുകാലത്ത് മനുഷ്യൻ കൈവരിച്ചതും സ്വായത്തമാക്കിയതും പരിശീലിച്ചതുമായ അറിവിനെയും നൈപുണിയെയും കൊച്ചു ചിപ്പിലാക്കി ഇനിയുമേറെ താണ്ടേണ്ടതുണ്ടെന്ന നിലയിൽ മനുഷ്യ ജീവിതത്തെയും പ്രവർത്തനക്ഷമതയെയും സാങ്കേതികവിദ്യകൾ കാത്തുനിൽക്കുന്നു. സാങ്കേതികത, ഒന്നിൽ നിന്ന് പരശ്ശതം വിദ്യകളുടെ സംയോജനമായി മാറി പ്രവർത്തനക്ഷമതയിലും കണിശതയിലും തലച്ചോറിനെയും പിന്നിട്ട് അതിവേഗം മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ തൊഴിൽ, ഉപജീവനം, ജീവിതം എന്നിവയിൽ കാലാകാലങ്ങളായി നാം വച്ചുപുലർത്തുന്ന രീതികളുമായി എത്രകാലം മുന്നോട്ടുപോവാം എന്നത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യമാണ്.
വിദ്യാഭ്യാസം എന്നത് ഒരുമിച്ച് സന്തോഷത്തോടെ പ്രതീക്ഷാനിർഭരമായി ജീവിക്കുവാൻ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ്. അങ്ങനെ നോക്കുമ്പോൾ നാം നേടുന്ന അറിവുകളും കഴിവുകളും നമുക്കുതന്നെയും സമൂഹത്തിനും ഉപകാരപ്രദമാവണം. വരുമാന സമ്പാദനമാണ് അതിന്റെ പ്രകടമായ രൂപം. മൂല്യങ്ങളും നൈതികതയും അതിനോടൊപ്പം ഉൾച്ചേർന്നു വരേണ്ടതാണ്. മൂല്യങ്ങൾക്കും നൈതികതക്കും സാമൂഹ്യബോധത്തിനും വേണ്ടി മാത്രം ഒരു പഠന പ്രവർത്തനം, പാഠ്യപദ്ധതി, പാഠപുസ്തകം എന്ന രീതിയിൽ നിന്ന് ഇവയൊക്കെ ഏത് മേഖലയിലും ഉൾച്ചേർന്നുപോകുന്ന മറ്റൊരു രീതിയിലേക്ക് കാലമെത്രയായിട്ടും സാങ്കേതിക അഥവാ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വികസിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുമൂലം, വർഷങ്ങളെടുത്ത് നാം ആർജിക്കുന്ന ജ്ഞാനം പ്രാവർത്തികമാക്കാൻ കഴിയാതെവരുന്നു, അറിവുള്ളവരായിട്ടും അനുഭവിക്കാനോ പകർന്നു കൊടുക്കാനോ കഴിയാത്ത ആളായി നാം മാറുന്നു.

പല വിദ്യാഭ്യാസ പരിഷ്കാരങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ഒരു പടി അകറ്റി അല്ലെങ്കിൽ വേറിട്ട സമ്പ്രദായമാക്കി മാറ്റുന്നു. അറിവുള്ളവരെ കൊണ്ട് യൂണിവേഴ്സിറ്റികൾ നിറയുമ്പോഴും അത് പ്രാവർത്തികമാക്കാൻ കഴിയാതെ ഒരു വലിയ സമൂഹം രൂക്ഷമായ തൊഴിലില്ലായ്മയും അവ സൃഷ്ടിക്കുന്ന അനുബന്ധ സാമൂഹ്യ വിപത്തുകളും തലയിലേറ്റി, ഇനിയെന്ത് എന്ന ഉത്തരം കിട്ടാത്ത പ്രശ്നമായി ജീവിതം തള്ളിനീക്കുന്നു. തൊഴിലധിഷ്ഠിത / നൈപുണീ കേന്ദ്രീകൃത /സംരംഭകത്വ വിദ്യാഭ്യാസം എന്നത് അനിവാര്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് മുൻപ് നടന്നിരുന്ന വ്യാവസായിക വിപ്ലവങ്ങളെ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമല്ല എന്നതാണ്. അതായത്, മെക്കാനിക്കൽ എനർജിയിൽ നിന്ന് ഇലക്ട്രിക് എനർജിയിലേക്കും ഇലക്ട്രിക് എനർജിയിൽ നിന്ന് ഇലക്ട്രോണിക് എനർജിയിലേക്കും ഇലക്ട്രോണിക് എനർജിയിൽ നിന്ന് വിവരസാങ്കേതികവിദ്യകളിലേക്കുള്ള മാറ്റമായല്ല, മറിച്ച് ഒരു കൂട്ടം സാങ്കേതികവിദ്യകളുടെ സംയോജനമായാണ് അത് സംഭവിക്കുന്നത്. സ്വാഭാവികമായും അത്തരം സംയോജനമുണ്ടാക്കുന്ന മാറ്റമുൾക്കൊള്ളാനും അവയെ അതിജീവിക്കാനും കഴിയണമെങ്കിൽ നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ അതിനു മുന്നിൽ നടത്താൻ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നവർക്ക് കഴിയേണ്ടതുണ്ട്. നാം ചർച്ച ചെയ്യേണ്ട ഏറ്റവും പ്രധാന വിദ്യാഭ്യാസ വിഷയവും ഇതുതന്നെയായിരിക്കണം.

നാലാം വ്യാവസായിക വിപ്ലവത്തെ സാങ്കേതികത പ്രതീക്ഷാനിർഭരം എന്ന് വിശേഷിപ്പിക്കുമ്പോൾ അതിനെ സർവ്വനാശത്തിന്റെ കാലഘട്ടമായി വിശേഷിപ്പിക്കാൻ കഴിയുന്നത്ര അപായസൂചനകൾ അവ നൽകുന്നുമുണ്ട്. ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഇൻറർനെറ്റ് ഓഫ് തിങ്ങ്സ്, റോബോട്ടിക്സ്, കൃത്രിമ ബുദ്ധി എന്നിവയൊക്കെ ഒരേ പ്ലാറ്റ്ഫോമിൽ സംയോജിച്ച്, യാഥാർത്ഥ്യങ്ങളെ കൃത്രിമവും അതേസമയം അനുഭവവേദ്യമാക്കുന്നതുമായ മെറ്റാ വേർസ് പോലുള്ള വിദ്യകൾ മനുഷ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട്, നാം എങ്ങനെ ജീവിക്കണം, എങ്ങനെ സഞ്ചരിക്കണം, എന്തു ഉപയോഗിക്കണം എന്നിങ്ങനെ സാങ്കേതികവിദ്യയാൽ നാം നയിക്കപ്പെടുമ്പോൾ, അതിനെയൊന്നും ഉൾക്കൊള്ളാത്ത സാങ്കേതിക ജ്ഞാനം നമ്മെ എവിടെയെത്തിക്കും എന്നത് നിലവിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
ഊർജ്ജസ്രോതസ്സുകളാണ് നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഫോസിലുകളിൽ നിന്നുള്ള ഊർജ്ജസ്രോതസ്സുകളെ ആശ്രയിച്ചാണ് സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ പ്രവർത്തനങ്ങളും. അതിന്റെ സാങ്കേതികവിദ്യകൾ നമ്മുടെ കലാലയങ്ങൾ, പ്രത്യേകിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഇന്നും മുഖ്യമായി പഠിപ്പിക്കുന്നു. എന്നാൽ ലോകത്തിൽ ഫോസിലുകളെ ആശ്രയിച്ചുള്ള ഊർജ്ജ ഉൽപാദനം ഇനി എത്ര നാളുണ്ടാവും എന്നതാണ് മുഖ്യം. കാലാവസ്ഥാ വ്യതിയാനം, പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വൻ മുന്നേറ്റം, സാങ്കേതിക വിദ്യകൾ അവയെ ഏറ്റവും എളുപ്പത്തിൽ സ്വീകരിച്ചത് എന്നിവ പരിഗണിക്കുമ്പോള്‍ പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ നാളുകൾ എണ്ണപ്പെട്ടു എന്നുവേണം കരുതാൻ. എട്ടു ഗ്രാം തോറിയം കൊണ്ട് ഒരു വാഹനം 100 വർഷം ഓടിക്കാൻ കഴിയുമെന്നും 4.42 രൂപയുടെ സോളാർ യൂണിറ്റ് കൊണ്ട് ഒരു ഹെവി ട്രക്കിന് 750 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നുമുള്ള ഇലോൺ മസ്കിന്റെ വാദവും, ലോകം പെട്രോളിയം ഉൽപ്പന്നങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ അത് ലോകത്തെ തകർക്കുമെന്ന പാരിസ്ഥിതിക മുന്നറിയിപ്പും നമ്മുടെ ഊർജ്ജ ഉപയോഗം എങ്ങനെ മാറുമെന്ന് കാണിച്ചു തരുന്നു. പരമ്പരാഗത ഊർജസ്രോതസ്സുകളെയും അവയുടെ സാങ്കേതികവിദ്യയെയും ആശ്രയിച്ചുള്ള തൊഴിലധിഷ്ഠിത പഠനം നമ്മെ എങ്ങനെ നയിക്കും എന്നത് ഈ അവസരത്തിൽ ഒരു ചോദ്യചിഹ്നമായി മാറിയേക്കാം.

തൊഴിൽ സൃഷ്ടിക്കുന്ന ഓട്ടോമൊബൈൽ മേഖലയും ഇതേ വെല്ലുവിളി ഉയർത്തുന്നു. പല ഓട്ടോമൊബൈൽ കമ്പനികളും ടെക്ക് കമ്പനികളായി മാറിക്കഴിഞ്ഞു. വാഹനങ്ങൾ ഹൈബ്രിഡായി മാറുന്നു. പൂർണ ഓട്ടോമേറ്റഡ് വാഹനങ്ങൾ അടുത്ത അഞ്ചു വർഷം കൊണ്ട് റോഡുകൾ കീഴടക്കും. യാത്രാ ഡ്രോണുകൾ, ഹൈപ്പർ ലൂപ്പ് , വാണിജ്യ റോക്കറ്റുകൾ എന്നിവയൊക്കെ നമ്മുടെ സഞ്ചാരങ്ങളെ മാറ്റിമറിക്കും. ഓട്ടോമൊബൈൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഇത്തരം മാറ്റങ്ങൾക്കൊപ്പം നമ്മുടെ വികസന തൊഴിൽ വിദ്യാഭ്യാസത്തെ, സാങ്കേതിക ജ്ഞാനത്തെ എത്രമാത്രം മാറ്റേണ്ടതുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്.
പല യൂണിവേഴ്സിറ്റികളും ഇപ്പോഴും അവരുടെ സാങ്കേതിക വിഷയങ്ങളുടെ സിലബസിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയിട്ടില്ല. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഡ്രോണുകൾ സുരക്ഷിതമായി സഞ്ചരിക്കുമ്പോൾ, 3000 രൂപ ചെലവിൽ 1600 കിലോമീറ്റർ വേഗതയിൽ 2000 പേരെ കൊണ്ടുപോവാൻ കഴിയുമെങ്കിൽ, കൃത്രിമ ബുദ്ധിക്ക് ട്രാഫിക് സംവിധാനങ്ങളെ മുഴുവൻ നിയന്ത്രിക്കാനാകുമെങ്കിൽ, ലോകം അത്തരം സംവിധാനങ്ങളെ സ്വീകരിക്കുമെന്നുറപ്പാണ്. അപ്പോൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അഥവാ സാങ്കേതിക ജ്ഞാനം അതിനുമുൻപാണോ, ശേഷമാണോ മാറേണ്ടത് എന്നതാണ് കാതലായ വശം.

ലോക സാമ്പത്തിക ഫോറത്തിൽ നടന്ന ചർച്ചയിൽ സിറ്റി ഗ്രൂപ്പ് തലവനായ വിക്രം പണ്ഡിറ്റ്, ബാങ്കിംഗ് രംഗത്തുണ്ടായതും അടുത്തുതന്നെ വരാൻ പോകുന്നതുമായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . മൂന്നിലൊരു ബാങ്ക് തൊഴിലാളി വീതം പുറത്തുപോകേണ്ടിവരുമെന്നും ബാങ്കുകൾ കാലഹരണപ്പെട്ട് ബാങ്കിംഗ് എന്ന സംവിധാനം മാത്രമായി നിലനിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡിജിറ്റൽ കറൻസിയും ഓൺലൈൻ ഇടപാടുകളും ബാങ്കുകളെ പൂർണമായ ഓട്ടോമേഷനിലേക്ക് എത്തിക്കും എന്നുറപ്പാണ്. ഇത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെങ്കിലും ആയിരക്കണക്കിന് തൊഴിലവസരം ഇല്ലാതാക്കും. ബ്ലോക് ചെയിൻ ടെക്നോളജിയും വ്യാപകമാകുമെന്നാണ് മനസ്സിലാവുന്നത്. ആരോഗ്യ വിദ്യാഭ്യാസരംഗത്തും നൂതന മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ ബുദ്ധിയും ഡാറ്റാ അനലിറ്റിക്‌സും റോബോട്ടിക് ബോട്ടുകളും രോഗനിർണയത്തിലും പരിഹാരത്തിലും ഇടപെടുന്നു. ഇത് ആരോഗ്യരംഗത്ത് വലിയ തൊഴിൽ മാറ്റങ്ങളുണ്ടാക്കും. മെഡിക്കൽ - പാരാമെഡിക്കൽ രംഗത്ത് സാങ്കേതിക വിദ്യകളുടെ ആധിപത്യമുണ്ടാകും. ത്രീഡി പ്രിന്റിങ്ങിലൂടെ ആർട്ടിഫിഷ്യൽ കിഡ്നി വികസിപ്പിച്ചെടുത്ത ആന്റണി അറ്റാല പറയുന്നത്, മനുഷ്യാവയവങ്ങൾ ഓരോന്നും ത്രീഡി പ്രിന്റിങ്ങിലൂടെ കൃത്രിമമായി നിർമ്മിക്കാൻ കഴിയുമെന്നും അതുവഴി ആയുർദൈർഘ്യം കൂട്ടാനാകുമെന്നുമാണ്. സാങ്കേതികവിദ്യകൾ ആശുപത്രി, ഡോക്ടർ, ചികിത്സ എന്നീ സംവിധാനങ്ങളൊയൊക്കെ കീഴടക്കാൻ പോകുകയാണ്.

ഊർജ്ജം, ഓട്ടോമൊബൈൽ, ആരോഗ്യം, വിവര സാങ്കേതികത, പൊതു സേവന വിതരണ രംഗം എന്നിവിടങ്ങളിലൊക്കെ അതിവേഗം ഇത്തരം മാറ്റങ്ങളുണ്ടാകുന്നു. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസം ഇതിനെ ഉൾക്കൊള്ളാൻ സജ്ജമായിട്ടുണ്ടോ? സമീപഭാവിയിലുണ്ടാകുന്ന ഇത്തരം സാങ്കേതികവിസ്ഫോടനങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ രീതികളെ മാറ്റിമറിക്കുമ്പോൾ അതിനെ അതിജീവിക്കാൻ നമ്മുടെ ഭാവി തലമുറക്ക് കഴിയുമോ? തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പെട്ടെന്ന് വരുത്തേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളാണിവ.
ദീർഘമായ സാങ്കേതിക ജ്ഞാനമാർജിക്കുന്ന കോഴ്സുകൾക്കുപകരം ചെറിയ നൈപുണി വികസന കോഴ്സുകൾ, അതിവേഗം മാറുന്ന സാങ്കേതിക വിദ്യകൾക്കനുസരിച്ചുള്ള അപ്ഡേറ്റഡ് സിലബസുകൾ, അക്കാദമിക- വ്യവസായ തലങ്ങൾ തമ്മിലുള്ള വിടവ് നികത്താനാവശ്യമായ പരിഷ്കാരങ്ങൾ എന്നിവ അടിയന്തരമായി നടപ്പാക്കണം. സ്കൂൾ തലത്തിൽ തന്നെ നൈപുണി വിദ്യാഭ്യാസം തുടങ്ങി സീറോയിൽ നിന്ന് മേക്കറയും മേക്കറിൽ നിന്ന് സംരംഭകരെയും സൃഷ്ടിക്കുന്ന തരത്തിൽ സ്കൂൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മാറണം. ഹയർ സെക്കൻഡറി തലത്തിൽ തന്നെ നാലോ അഞ്ചോ തൊഴിൽ നൈപുണികൾ പഠിച്ച് കോളേജിലെത്തുമ്പോൾ അത് ഉൽപ്പന്നമോ സേവനമോ ആക്കാൻ കഴിയുംവിധം സ്വയം പര്യാപ്തരാക്കി മാറ്റാനുതകുന്ന പാഠ്യപദ്ധതികൾ ഉടൻ നടപ്പിലാക്കേണ്ടതാണ്.
സമാനതകളില്ലാത്ത ജനസംഖ്യയുടെ, യുവത്വത്തിന്റെ ആനുകൂല്യം കൈമുതലാക്കി ഇന്ത്യക്ക് ഈ പരിവർത്തനകാലത്ത് നേട്ടം കൊയ്യാൻ അവസരമേറെയാണ്. 21-ാം നൂറ്റാണ്ടിനെ എങ്ങോട്ട് നയിക്കണമെന്ന്തീരുമാനിക്കുന്നത് സൈനികശക്തിയോ കുത്തകാധിപത്യമോ കോർപ്പറേറ്റ് ഭീമന്മാരോ ആവരുത്. യുവാക്കളുടെ സർഗാത്മക കഴിവുകൾ സുസ്ഥിര വികസനത്തിലൂന്നിയ സാമ്പത്തിക സംരംഭങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാൻ കഴിയേണ്ടതുണ്ട്. തൊഴിൽ നേടുന്നവരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്കുള്ള പരിണാമമാണ് ക്ഷേമരാഷ്ട്രത്തിന്റെ ലക്ഷ്യമാവേണ്ടത്. ലക്ഷ്യത്തിലേക്ക് വ്യക്തമായ മാർഗദർശനം നൽകുന്നതാവണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം.
സംസ്ഥാന വിവരാവകാശ റിസോഴ്‌സ് പേഴ്‌സണും ഐ. എം. ജി അക്രഡിറ്റഡ്മാനേജ്മെൻറ് പൊതുഭരണ റിസോഴ്‌സ് പേഴ്‌സണുമാണ് ലേഖകന്‍
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
രാംദാസ് കടവല്ലൂര്‍
Mar 16, 2023
5 minute read
രാംനാഥ് വി.ആർ.
Mar 14, 2023
10 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read