കോവിഡ് നമ്മളെയാണോ
നമ്മള്‍ കോവിഡിനെയാണോ
കീഴ്‌പ്പെടുത്തുക?
കോവിഡ് നമ്മളെയാണോ നമ്മള്‍ കോവിഡിനെയാണോ കീഴ്‌പ്പെടുത്തുക?
കോവിഡ് എന്ന പ്രശ്‌നം തന്റെ ചുറ്റിലുമുള്ള പലര്‍ക്കും ബാധിക്കുമെങ്കിലും താന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തരാണെന്നുള്ള ഒരു ബോധം ഇക്കൂട്ടരില്‍ കാണാം. പുരുഷന്മാരില്‍ മാത്രമല്ല ഇത് സംഭവിക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പുരുഷന്മാരിലാണ് കൂടുതല്‍ ഈ സ്വഭാവം കാണപ്പെടുന്നത് പറയുന്നതില്‍ തെറ്റില്ല.
21 Oct 2020, 03:30 PM
കോവിഡ് എന്ന മഹാമാരി നമുക്കിടയിലേക്ക് കടന്നുവന്നത് ഒരു അപരിചിത വ്യക്തിയുടെ എല്ലാ ഗൂഢസ്വഭാവങ്ങളോടുകൂടിയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ഈ അവസ്ഥക്കുമുമ്പില്‍ സകലരും പകച്ചുപോയി. ആഗോളമായ ഒരുതരം ദൗര്‍ബല്യത്തിലേക്കാണ് (Universal fragility) മനുഷ്യ സമൂഹം നടന്നടുത്തത്. നമുക്ക് പരിചിതമായിരുന്ന ഒട്ടനവധി കാര്യങ്ങള്‍ കണ്ണടച്ച് തുറക്കുന്നതിനു മുന്‍പുതന്നെ അപരിചിതമായി.
കേരള പശ്ചാത്തലത്തില്‍ മനസ്സിലാക്കുമ്പോള്‍ വിപത്തുകളെ നേരിടാന്‍ സാമൂഹികവും സാംസ്‌കാരികവുമായി നാം ഉപയോഗിക്കാറുണ്ടായിരുന്ന ഉപാധികളില്‍ മിക്കവയും പ്രയോജനരഹിതമാണെന്നു വളരെ പെട്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് കോവിഡ് കൊണ്ടുവന്ന നിഗൂഢതയുടെ ആഴം വര്‍ധിപ്പിച്ചു. മുന്‍പൊന്നും അനുഭവിച്ചിട്ടില്ലാത്ത തരം മായാലോകത്തു അകപ്പെട്ട മാനസികാവസ്ഥയിലേക്ക് സാമൂഹികമായി നമ്മള്‍ അകപ്പെട്ടുപോയി.
പരിചിതമായവ അപരിചിതമാകുമ്പോള്‍
മനോവിശ്ലേഷകനായ ഫ്രോയിഡ് അപൂര്‍വത (uncanny) എന്ന ഒരു അനുഭവത്തെക്കുറിച്ചു ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അപ്രതീക്ഷിതമായ സമയത്ത് തനിക്ക് തികച്ചും പരിചിതമായ ഒരു വസ്തുവിലോ വ്യക്തിയിലോ സംഭവിക്കുന്ന മാറ്റമാണ് ഈ അപൂര്‍വത സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ മേശപ്പുറത്തിരിക്കുന്ന കളിപ്പാട്ടം പൊടുന്നനെ എഴുന്നേറ്റ് തന്റെ സ്വത്വബോധത്തെക്കുറിച്ചു സംസാരിക്കുക, അല്ലെങ്കില്‍ ഒരു ട്രെയിന്‍ യാത്രക്കാരന്‍ തന്റെ പ്രതിബിംബത്തിലേക്ക് നോക്കുമ്പോള്‍ പരിചിതമായ തന്റെ മുഖത്തിനു പ്രായാധിക്യം ബാധിച്ചു എന്ന് പെട്ടെന്ന് തിരിച്ചറിയുക തുടങ്ങിയതരം അപ്രതീക്ഷിതങ്ങളായ മാറ്റങ്ങള്‍ ചിരപരിചിതമായ കാര്യങ്ങളിലോ വ്യക്തികളിലോ സംഭവിക്കുന്നതാണ് ഈ അപൂര്‍വത (Roth, 2020).

കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ കോവിഡ് ഉണ്ടാക്കിയ മാനസികവ്യാപാരം ഇത്തരമൊരു അപൂര്‍വ അനുഭവമായിരുന്നു. എന്തുകൊണ്ടാണ് ഈ അപൂര്‍വത സംഭവിക്കുന്നതെന്ന് കുറച്ചുകൂടി വിശദമാക്കേണ്ടതുണ്ട്. മഹാവ്യാധികളോടോ പ്രതികൂലാവസ്ഥയോടോ പ്രതികരിക്കുന്നതിലുള്ള സാംസ്‌കാരിക വ്യതിയാനങ്ങള്‍ പഠനവിധേയമാക്കിയിട്ടുള്ളതാണ്.
ഒരു സമൂഹത്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അതിന്റെ ഘടനപരമായ സവിശേഷതകളുടെയും മുന്‍പ് അനുഭവിച്ചിട്ടുള്ള ദുരിതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആ സമൂഹത്തിലെ പെരുമാറ്റ ചട്ടങ്ങളും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധവും ഈ പ്രതികരണങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന മറ്റു കാരണങ്ങളാണ് (Van Bavel et al., 2020).
കൂട്ടായ്മക്ക് പ്രാധാന്യം നല്‍കുന്ന ഒരു സംസ്‌കാരം (collectivistic culture) എന്ന നിലയില്‍ സമൂഹത്തിന്റെ പൊതുബോധ്യങ്ങളും ചിന്താധാരകളും സംഘബോധവുമായിരുന്നു നമ്മെ എല്ലാ കാലവും മുന്‍പോട്ടു നയിച്ചിരുന്നത്. കേരളസമൂഹം മഹാപ്രളയത്തെയും ഒട്ടനവധി പ്രകൃതിക്ഷോഭത്തെയും നേരിട്ടപ്പോഴെല്ലാം ഈ സംഘബോധത്തില്‍ അടിയുറച്ച വിശ്വാസം പ്രകടമായിരുന്നു. മഹാപ്രളയകാലത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മത്സ്യത്തൊഴിലാളികളും, കരിപ്പൂരില്‍ വിമാനം തെന്നിമാറിയപ്പോള്‍ എല്ലാം മറന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പുറപ്പെട്ട നാട്ടുകാരിലും ഈ ബോധം വ്യക്തമായി കാണാം.
വ്യക്തിയെക്കാള്‍ സാമൂഹികക്ഷേമത്തിന് മുന്‍ഗണനകൊടുക്കുന്ന ഒരു സാസ്‌കാരികബോധവും ചരിത്രവുമാണ് കേരളത്തിനുള്ളത്. മറ്റുള്ളവരുടെ പ്രതീക്ഷകളാണ് കൂട്ടായ്മയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ സാമൂഹികബോധത്തിന്റെ അടിസ്ഥാനം. ചുറ്റുപാടുള്ളവരോട് സഹവര്‍ത്തിത്വം കാണിക്കുക വഴി ഈ സാമൂഹികബോധത്തെ നിലനിര്‍ത്താന്‍ കേരളസമൂഹം മറ്റെല്ലാ വൈജാത്യങ്ങള്‍ക്കുംമീതെ ശ്രമം നടത്തിയിട്ടുണ്ട്.
ശാരീരിക ഇടപെടലുകള്‍ വഴിയാണ് മിക്ക അവസരങ്ങളിലും ഈ കര്‍ത്തവ്യബോധം സാമൂഹികമായി നിര്‍വഹിക്കാറുള്ളത്. ഇത്തരം ഇടപെടലുകള്‍ ആണത്തത്തിന്റെ അടയാളമായിട്ടാണ് നിര്‍വചിക്കാറ്. അതുകൊണ്ടുതന്നെ സമൂഹം നേരിടുന്ന പ്രതിസന്ധികളില്‍ ശാരീരികമായി പ്രതികരിക്കുന്നവര്‍ക്ക് ഒരുതരം ആരാധനയും, നായകപരിവേഷവും കല്‍പിച്ചുനല്‍കാറുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ശക്തമായ ഇടപെടലുകളും ഈ ആഖ്യാനങ്ങളില്‍ ഇടംപിടിക്കാറില്ലെന്നുകൂടി എടുത്തുപറയേണ്ടതായിട്ടുണ്ട്.
ജനുവരിയില്‍ വുഹാനില്‍നിന്ന് കേരളത്തിലേക്കു യാത്രചെയ്ത ഒരു സംഘത്തോടൊപ്പം വണ്ടിപിടിച്ചു ലിംഗനിര്‍ണയം സാധ്യമല്ലാത്ത ഒറ്റകോശജീവിയായ കൊറോണ വൈറസ് നമ്മുടെ നാട്ടില്‍ താമസിക്കാനെത്തിയപ്പോള്‍ നമ്മുടെ ഒട്ടനവധി സാംസ്‌കാരികധാരണകള്‍ ചോദ്യംചെയ്യപ്പെട്ടു. അപകടകാരിയെന്നു ശാസ്ത്രലോകം നിര്‍വചിച്ച ഈ അജ്ഞാതമായ സൂക്ഷ്മജീവിക്കെതിരെ സര്‍വ്വസന്നാഹവും സ്വരൂപിച്ച് യുദ്ധസമാന പ്രതികരണമാണ് പിന്നീട് കണ്ടത്. ഈ വൈറസിനെ ഉടനടി തുരത്തി സമാധാനം പുനഃസ്ഥാപിക്കുകയെന്ന അടിയന്തരദൗത്യം ഗവണ്മെന്റും ആരോഗ്യസംവിധാനങ്ങളും ഏറ്റെടുത്തു. ഈ വൈറസിന്റെ പേരുപോലെ പുതുമയുള്ള ഒരു അവസ്ഥയായിരുന്നു അത്.
ആണത്തത്തിന്റെ അടയാളമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള കായികമായ ഇടപെടലുകള്‍ അപ്രസക്തമായി. എത്ര ബലവത്തായ മനസ്സും ശരീരവും ഉണ്ടെങ്കിലും ഈ വൈറസിന്റെ മുന്‍പില്‍ അത് നിഷ്പ്രഭമായി. ശാരീരികമായ എല്ലാ ഇറങ്ങിപുറപ്പെടലുകളും ഹിംസാത്മകമായ പ്രതിപ്രവര്‍ത്തനത്തിലേക്കു നയിക്കപ്പെടുമെന്നത് തികച്ചും അപരിചിതമായ ഒരു കാര്യമായിരുന്നു. സമരങ്ങള്‍ നടത്താന്‍ എന്നും ശക്തിയായി മുകളിലേക്ക് ഉയര്‍ത്താറുണ്ടായിരുന്ന മുഷ്ടികളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അവസ്ഥ.
സാമൂഹിക അടുപ്പത്തേക്കാള്‍ ശാരീരിക അകലമാണ് മുഖ്യം എന്ന പുതിയ ബോധം വെള്ളംചേര്‍ക്കാതെ കണ്ണുമടച്ചു വിഴുങ്ങുവാന്‍ നമ്മള്‍ നിർബന്ധിതരായി. വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍ സൂപ്പര്‍ വുമണ്‍ അല്ലെങ്കില്‍ സൂപ്പര്‍മാന്‍മാരായി മാറി. മുന്‍പ് പറന്നുനടന്ന അതീന്ദ്രിയാജാലം കാട്ടിയ സൂപ്പര്‍മാന്‍മാര്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹദീപമേ മിഴിതുറക്കു എന്ന ഗാനം നീട്ടിപ്പാടി നിര്‍വൃതി അടഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്കികൊണ്ടിരുന്നുവെന്ന് പലരും ധരിച്ച രോഗശാന്തികേന്ദ്രങ്ങളുടെയും , ആരാധനാലയങ്ങളുടേയും വാതിലുകളില്‍ ചിതലരിക്കാന്‍ തുടങ്ങി.
മുന്‍പ് സുരക്ഷിതമെന്ന് കരുതിയ ഇടങ്ങളും, രീതികളും അരക്ഷിതാവസ്ഥ ജനിപ്പിക്കുന്ന ഇടങ്ങളായിമാറി. മറ്റുള്ളവരോട് നേരിട്ട് ഇടപെടുന്നതു പരിഷ്‌കൃതമെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തില്‍ അകന്നുനില്‍ക്കുന്നതാണ് പരിഷ്‌കൃതമെന്ന നവബോധം സൃഷ്ടിച്ച അങ്കലാപ്പ് വളരെ വലുതായിരുന്നു. ഇവിടെയാണ് അപൂര്‍വത (uncanny) സംഭവിക്കുന്നത് . നമ്മുടെ ബോധങ്ങളില്‍ വിള്ളല്‍ വീഴുകയും നവബോധത്തിന് അനുസൃതമായി ജീവിക്കുക അല്ലെങ്കില്‍ വിധിക്കു വിട്ടുകൊടുക്കുക എന്ന വിചിത്രമായ മാനസികാവസ്ഥ സംജാതമാകുകയും ചെയ്തു. നമ്മള്‍ ശാരീരികമായി അകലെയാണെങ്കിലും മാനസികമായി അടുത്താണല്ലോ എന്ന ശീര്‍ഷകം നമുക്ക് പ്രിയമാവുന്നതു ഈ അങ്കലാപ്പിനെ നേരിടാന്‍ സാംസ്‌കാരികമായി കണ്ടെത്തിയ വ്യാഖ്യാനമാണ്. പ്ലേറ്റുകള്‍ ഉച്ചത്തില്‍ അടിച്ചും, മെഴുകുതിരികളും ചിരാതുകളും മാറിമാറി തെളിച്ചും, ഗോ കൊറോണ ഗോ വിളിച്ചും ആസന്നമായ മരണഭയത്തില്‍ നിന്നും കരകയറാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
മഹാവ്യാധി സൃഷ്ടിക്കുന്ന ഭയം
പകര്‍ച്ചവ്യാധികളാണ് മനുഷ്യചരിത്രത്തില്‍ ഏറ്റവുമധികം ജനങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത്. പ്ലേഗിന്റെ മാത്രം ചരിത്രം പരിശോധിച്ചാല്‍ യൂറോപ്പിന്റെ ജനസംഖ്യയുടെ ഏകദേശം ഇരുപത്തഞ്ചു ശതമാനത്തെ അത് കൊന്നൊടുക്കിയിട്ടുണ്ട് (Scott, 2001). 1918ലെ സ്പാനിഷ് ഫ്‌ളൂ ഇന്ത്യയില്‍ ഏകദേശം ഇരുപതു ദശലക്ഷം ആളുകളെ കൊന്നൊടുക്കി (Murray et al., 2006). പകര്‍ച്ചവ്യാധികള്‍ സമാനതകളില്ലാത്ത അകാരണഭയത്തിലേക്കു ജനങ്ങളെ തള്ളിവിടുന്നതിന്റെ പ്രധാന ഒരു കാരണവും ഈ മരണഭയം തന്നെ ആകുമെന്നതില്‍ സംശയമില്ല.

സാംസ്‌കാരികമായ പ്രത്യേകത നോക്കുകയാണെങ്കില്‍ വികാരങ്ങളെ പ്രകടിപ്പിക്കുന്നതില്‍ വിമുഖത കാട്ടുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. എല്ലാത്തരം വികാരപ്രകടനങ്ങളിലും ഈ അന്തര്‍മുഖമായ സംസ്‌കാരത്തിന്റെ (shy culture) പ്രത്യേകതകള്‍ നമുക്ക് കാണാന്‍ സാധിക്കും. അതേസമയം വികാരങ്ങളെ നേരിട്ട് പ്രകടിപ്പിക്കുന്നതിനുപകരം ഒരുതരം അസ്തിത്വപരമായ പ്രശ്‌നമായി അവയെ അവതരിപ്പിക്കുന്ന രീതിയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തരം അസ്തിത്വപ്രശ്‌നങ്ങളുടെ അടിസ്ഥാനങ്ങളെ ശ്രദ്ധയോടെ നോക്കിയാല്‍ അവ വളരെ ലളിതമായി ചില വികാരങ്ങളാണെന്നു കണ്ടെത്താന്‍ കഴിയും.
അതില്‍ പ്രധാനമായവ ഭയം, വിയോഗങ്ങള്‍ സൃഷ്ടിക്കുന്ന ഏകാന്തത, അമര്‍ഷം തുടങ്ങിയവയാണ്. കോവിഡ് കാലം സൃഷ്ടിച്ച അസ്തിത്വപരമായ പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനം ഭയം ആണ്. ഭയങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നവയാകണമെന്നു നിര്‍ബന്ധമില്ല. ഭയകാരണങ്ങളെ കുറിച്ചുള്ള നമ്മുടെ ഭാവന (fantasy) സൃഷ്ടിക്കുന്ന ഒരു ലോകം ഇതില്‍ മുഖ്യമാണ്. ഇത്തരം ഭാവനകള്‍ ഉളവാക്കുന്ന മാനസികയാഥാര്‍ഥ്യം (psychological reality) പലപ്പോഴും യാഥാര്‍ഥ്യങ്ങളെക്കാളും ഭയാനകമാകാറുണ്ട്.
ഇത്തരം മാനസികയാഥാര്‍ഥ്യങ്ങള്‍ക്കു അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക പ്രയാസമാണ്. അര്‍ത്ഥപൂര്‍ണവും യുക്തിസഹവുമായ ഒരു വ്യാഖ്യാനം കൊടുക്കുക എന്നുള്ളതും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ഇത്തരം ഭയങ്ങള്‍ക്ക് ഒരു വ്യക്തിയെയോ ചുറ്റുപാടുകളെയും നശിപ്പിക്കാനുള്ള ഉഗ്രതയുണ്ട്. കോവിഡ് ഉണര്‍ത്തിയ ഭയവും അത്രയേറെ ഉഗ്രതയുള്ളതായിരുന്നു.
ഈ ഭയങ്ങള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കുമെല്ലാം പൊതുവായ ചില സ്വഭാവങ്ങളുണ്ടെങ്കിലും ഓരോ സാമൂഹികസാംസ്‌കാരിക ഘടനസവിശേഷതകള്‍ അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗത്തിനോടുള്ള ഭയത്തിന്റെ ഒപ്പംതന്നെ വലുതാണ് അതിനോടനുബന്ധിച് നാം അനുഭവിക്കേണ്ടിവരുന്ന നടപടിക്രമങ്ങളോടുള്ള ഭയം. താന്‍ പിടിക്കപെട്ടുപോകുമോ എന്ന ഒരുതരം ഭയമാണിത്. മുന്‍പ് വസൂരികാലത്തു (small pox) ആളുകള്‍ വസൂരിയെക്കാള്‍ വസൂരികള്‍ക്കുള്ള ചികിത്സയെയോ കുത്തിവെയ്പ്പുകളെയോ ഭയന്നിരുന്നു (Velupillai,1940a).
കേരളത്തിന്റെ മാനസികരോഗങ്ങളുടെ ചരിത്രത്തില്‍ മനസികാശുപത്രികളേയും ചികിത്സകളെയും നിരാകരിക്കുകയും അങ്ങേയറ്റം ഭയപെടുന്നതിന്റെയും രേഖകള്‍ കണ്ടെത്തിയിട്ടുണ്ട് (Gopal, 2008). ഇത്തരം ഭയങ്ങളുടെ കാരണങ്ങള്‍ അതാത് പ്രദേശത്തു നിലനില്‍ക്കുന്ന ആരോഗ്യസങ്കല്പങ്ങളുമായി ബന്ധപ്പെട്ടതാണ്. കോവിഡിനെ മനസിലാക്കുന്നതില്‍ പൊതുവായി ഉപയോഗിക്കുന്ന അലോപ്പതിയുടെ മാനദണ്ഡങ്ങളില്‍, ജനങ്ങളുടെ സാംസ്‌കാരികമായ വിശ്വാസമില്ലായ്മ ഈ ഭയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നതാണ്. രോഗം വന്നിട്ടും മറച്ചുവെക്കുകയും, മറ്റുള്ളവര്‍ക്ക് പിടികൊടുക്കാതെ മുങ്ങി നടക്കുകയും ചെയ്യുന്ന പ്രവണതകളില്‍ ഈ വിയോജിപ്പ് വളരെ വ്യക്തമാണ്.
ആശങ്കകളോടോ ഭയത്തോടോ ഉള്ള വ്യക്തികളുടെ പ്രതികരണങ്ങളെ രണ്ടായി തരംതിരിക്കാം.
1. പൂര്‍ണമായ നിരാകരണം 2. പ്രശ്‌നങ്ങളുമായി താതാത്മ്യം പ്രാപിക്കുന്ന സമീപനം.
പൂര്‍ണമായ നിരാകരണം: ഭയത്തോടും ഭയകരണങ്ങളെയും പൂര്‍ണമായി നിരാകരിക്കുന്ന ഒരു അവസ്ഥയാണിത്. മനോവിശ്ലേഷകയായ മെലാനി ക്ലെയിന്‍ ഈ അവസ്ഥയെ പാരനോയിഡ് സ്‌കിസോയ്ഡ് പൊസിഷന്‍ (paranoid schizoid position ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (Roth, 2020). വളരെ അപരിഷ്‌കൃതമായ ഒരു മാനസിക വ്യാപാരമായിട്ടാണ് ക്ലെയിന്‍ ഈ അവസ്ഥയെ നിര്‍വചിച്ചിട്ടുള്ളത്. ഒരു വശത്തു ഭയത്തെ പൂര്‍ണമായി നിരാകരിക്കുമ്പോള്‍ മറുവശത്തു തികച്ചും നിസ്സഹായത അനുഭവിക്കുന്ന ഒരു നിലയാണിത്. തന്റെ നിസ്സഹായാവസ്ഥയെ (helplessness) മറച്ചുവെച്ചുകൊണ്ടു തന്റെ സാര്‍വശക്തിത്വം (omnipotence) തെളിയിക്കാനുള്ള ഒരു വൃഥാശ്രമത്തിലാകും ഇത്തരം ആളുകളുടെ മനസ്സ് വ്യാപിക്കുക. താന്‍ അനുഭവിക്കുന്ന വേദനയില്‍നിന്നും ആധിയില്‍നിന്നും രക്ഷനേടാന്‍ മനസ്സുകണ്ടെത്തുന്ന തന്റെ തന്നെ ശക്തിയിലുള്ള അമിതമായ വിശ്വാസപ്രകടനമായി നമുക്കിതിനെ മനസ്സിലാക്കാന്‍ സാധിക്കും.
കോവിഡ് സൃഷ്ടിച്ച മഹാഭയത്തിന്റെ ആധിയില്‍ നിന്നും വിഹ്വലതയില്‍നിന്നും രക്ഷനേടാന്‍ വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങളില്‍ ഈ നിസ്സഹായാവസ്ഥയും സാര്‍വശക്തിത്വം തെളിയിക്കാനുള്ള ആഗ്രഹവും കാണാന്‍ സാധിക്കും. പുരുഷകേന്ദ്രീയമായ ഒരു വ്യവസ്ഥയില്‍ പുരുഷന്മാരാകും തന്റെ ശക്തിയുടെ അപരിമേയത്വം പ്രകടിപ്പിക്കാന്‍ കൂടുതല്‍ നിർബന്ധിതരാവുക. എങ്ങനെയും തന്റെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്‍പില്‍ നിരത്തി, കോവിഡും അതുണ്ടാക്കുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും മീതെയാണ് തങ്ങളുടെ പുരുഷത്വമെന്നു സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ശ്രമവും വളരെ വ്യക്തമായി കാണാന്‍ കഴിയും. ശുഭാപ്തിവിശ്വാസം നല്‍കുന്ന മുന്‍വിധി (optimism bias) എന്നാണ് സാമൂഹിക മനഃശാസ്ത്രജ്ഞന്മാര്‍ ഈ സ്വഭാവത്തെ വിശേഷിപ്പിക്കുന്നത് (Sharot, 2011).
കോവിഡ് എന്ന പ്രശ്‌നം തന്റെ ചുറ്റിലുമുള്ള പലര്‍ക്കും ബാധിക്കുമെങ്കിലും താന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തരാണെന്നുള്ള ഒരു ബോധം ഇക്കൂട്ടരില്‍ കാണാം. പുരുഷന്മാരില്‍ മാത്രമല്ല ഇത് സംഭവിക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പുരുഷന്മാരിലാണ് കൂടുതല്‍ ഈ സ്വഭാവം കാണപ്പെടുന്നത് പറയുന്നതില്‍ തെറ്റില്ല.
പിതൃതുല്യരായ നേതാക്കളില്‍നിന്നും അതീന്ദ്രിയമായ പ്രശ്‌നപരിഹാരം പ്രതീക്ഷിക്കുന്നതും ഇത്തരം മാനസികാവസ്ഥയുടെ സൂചികയാണ്. കോവിഡ് കാലത്തു ശക്തനായ മുഖ്യമന്ത്രിയുടെ വാക്കു കേള്‍ക്കുവാന്‍ എല്ലാ നേരമ്പോക്കുകളും മാറ്റിവെച്ചു കുത്തിയിരുന്നത് ഈ അതീന്ദ്രിയപ്രശ്‌നപരിഹാരം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു. അതേസമയം സാന്ത്വനം ആഗ്രഹിക്കുന്ന ഒരുതരം ഭീതിയും ഈ മനസികാവസ്ഥയുള്ളവരില്‍ കാണാം. ഞാന്‍ കരയുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഈ നിമിഷംതന്നെ എന്റെ ദുഃഖത്തെ പരിഹരിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തി നിങ്ങളാണെന്നു ഒരു കൊച്ചുകുട്ടി അമ്മയോട് പറയുന്നതുപോലെയുള്ള ഒരു മാനസിക നില. ഇത്തരം അപ്രഖ്യാപിതമായ ഭയങ്ങളുടെ മറ്റൊരു വശം അനിയന്ത്രിതമായ വൈരാഗ്യവും അമര്‍ഷവുമാണെന്നു പഠനങ്ങള്‍ വ്യക്തമാകുന്നു.
ഇത്തരം ഭയങ്ങള്‍ പരിഹരിക്കാതെപോകുന്നത് സ്വാഭാവികമാണ്. കാരണം ഇത്തരം ഭയങ്ങളുടെ അടിസ്ഥാനമെന്തെന്നു ചുറ്റുപാടും നില്‍ക്കുന്നവര്‍ക്ക് മനസിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഇത്തരം അപ്രഖ്യാപിതമായ ഭയങ്ങള്‍ പുരുഷന്മാരിലാണ് സംഭവിക്കുന്നതെങ്കില്‍ അതിന്റെ ആദ്യ ഇരകളായി മാറുന്നത് സ്ത്രീകളും കുട്ടികളുമാണ്. ശാരീരികവും മാനസികവുമായ ഒട്ടനവധി പീഡനങ്ങളിലേക്കാവും ഇത് വഴിതെളിക്കുക.കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ സമയം വീടുകളുടെ ചുവരുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ പ്രത്യാഘാതങ്ങള്‍ പലപ്പോഴും വളരെ വലുതാവാം.
അവ്യക്തമായ ആധിയെ പരിഹരിക്കാനുള്ള ശ്രമത്തിന്റെ പരാജയമെന്നും തന്റെ മനസ്സിനെ നിലക്കുനിര്‍ത്താന്‍ ആവാത്ത അവസ്ഥയുടെ പരിണാമമെന്നും പലരും ഈ ആക്രമണോല്‍സുകതയെ വിശേഷിപ്പിക്കാറുണ്ട്.

വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആഘാതാനന്തരം ഉണ്ടാകുന്ന മനോവൈകല്യങ്ങള്‍ (post traumatic stress disorders) സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കാറുള്ളത് എന്നാണ്. കോവിഡ് പോലുള്ള സാഹചര്യങ്ങള്‍ ഇത്തരം അവസ്ഥയിലേക്ക് സ്ത്രീകളെ നയിക്കുന്നതുതന്നെയാണ് (Olff, 2017). എന്നിട്ടും വിഹ്വലരായ പുരുഷന്മാര്‍ അവരുടെ പ്രശ്‌നങ്ങളുടെ കാരണക്കാരായി സ്ത്രീകളെ കാണുകയും അവരുടെ നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്നു വീണ്ടും പഠനവിധേയമാക്കേണ്ടതുണ്ട്.
സ്ത്രീകളുടെ ജോലി, വിഹ്വലത അനുഭവിക്കുന്ന പുരുഷന്റെ മനസ്സിനെ നേരേനിര്‍ത്തി നിങ്ങള്‍ എല്ലാത്തിനും പ്രാപ്തരാണെന്ന അബദ്ധബോധത്തെ പിന്തുണക്കുകയാണോ എന്ന ചോദ്യവും പ്രസക്തമാണ്.അതേസമയം കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇതേ മഹാവ്യാധി ഉണ്ടാക്കുന്ന ഭയത്തെ നേരിടാനുള്ള ശ്രമത്തില്‍ സ്ത്രീകളും പരാജയപ്പെട്ടുപോകുന്നു എന്നത് നാം കാണാതെ പോകരുത്.
2. ഭയവുമായി താദാത്മ്യം പ്രാപിക്കുക
ക്ലെയിന്‍ ഈ മാനസിക വ്യാപാരത്തെ വിശേഷിപ്പിച്ചത് വിഷാദകരമായ അവസ്ഥ (depressive position) എന്നതാണ് (Roth, 2020). വിഷാദരോഗത്തില്‍നിന്നും വ്യത്യസ്തമായ ഒരു നിലയാണിത്. നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു സാഹചര്യമാണിത്. തന്റെ മുന്‍പില്‍ സംജാതമാകാന്‍ പോകുന്ന അപകടത്തെയും തന്നിലുള്ള പ്രലോഭനീയതയെയും (vulnerabilities) അക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷത്തെയും മനസിലാക്കുന്ന മനോവ്യാപാരമാണിത്.
വികസനോന്മുഖമായ ഒരു മാനസികവ്യാപാരമായിട്ടാണ് മനഃശാസ്ത്രജ്ഞര്‍ പൊതുവായി ഇതിനെ വിലയിരുത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കുമ്പോള്‍ കോവിഡ് എന്ന മഹാമാരി തന്നിലും തന്റെ സമൂഹത്തിലും സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ മനസ്സിലാക്കിയും അതിന്റെ ഫലങ്ങളെ ഉത്തരവാദിത്തപൂര്‍വം ഏറ്റെടുക്കുന്നതരത്തിലുള്ള മാനസികാവസ്ഥയായി ഇതിനെ കണക്കാക്കാം.
സമചിത്തതയോടെ വേദനകളെയും ആധികളെയും സമീപിക്കാനാവും ഈ മാനസികവ്യാപാരം നമ്മളെ പ്രാപ്തരാക്കുക. ഇത് വളരെ ഉദാത്തവും ഒട്ടുമിക്ക സാഹചര്യങ്ങളിലും അപ്രാപ്യമായ ഒരവസ്ഥ കൂടിയുമാണെന്ന് പറയേണ്ടതുണ്ട്.
കോവിഡ് എന്ന മഹാമാരിയോടുള്ള നമ്മുടെ പ്രതികരണങ്ങള്‍ വളരെ സമ്മിശ്രമായിരുന്നു. ഉത്തരവാദിത്തപൂര്‍ണമായ സഹവര്‍ത്തിത്വത്തിലും അകാരണമായ ഭയം സൃഷ്ടിച്ച വിഫലതകള്‍ക്കുമിടയിലായിരുന്നു നമ്മളെന്ന് പറയുന്നതാണ് ഉചിതം.
നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പാനിഷ് ഫ്ളൂ മഹാമാരിക്ക് ശേഷം പ്രസിദ്ധീകരിച്ച സയന്‍സ് മാഗസിനില്‍ സ്പാനിഷ് ഫ്ളൂവിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തിന് വിഖാതമായി നിന്ന മൂന്ന് കാരണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട് (Van Bavel, 2020).
1. മനുഷ്യര്‍ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ബോധം പരിമിതമാണ്.
2.വളരെ സങ്കുചിതമായ ഏകാന്തവാസത്തിലേക്ക് അവരവരെ തള്ളിവിട്ടുകൊണ്ടു, തന്നെയും തന്റെ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നത് സ്വാഭാവികമായി മനുഷ്യ സ്വഭാവത്തിന് വിരുദ്ധമാണ്.
3. വ്യക്തമായ കാരണങ്ങളില്ലാതെ മനുഷ്യര്‍ അവര്‍ക്കും സമൂഹത്തിനും അപകടപരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നു. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ശാസ്ത്രവും സാങ്കേതികവിദ്യയും വളരെ വികസിച്ച ഈ കാലഘട്ടത്തില്‍ മറ്റൊരു മഹാമാരി നമ്മള്‍ നേരിടേണ്ടിവരുമ്പോഴും നിഗൂഢമായ ഇത്തരം ഒട്ടനവധി മനോവ്യാപാരങ്ങളില്‍ കാര്യമായ വ്യതിയാനം സംഭവിക്കാത്തതെന്തുകൊണ്ടാണെന്നു നാം ഇനിയും മനസിലാക്കേണ്ടതുണ്ട്.
References
Gopal, B. (2008). The concept of madness and its management: Kerala scenario. Department of Psychology, University of Calicut: Unpublished doctoral dissertation.
Murray CJ, Lopez AD, Chin B, Feehan D, Hill KH. Estimation of potential global pandemic influenza mortality on the basis of vital registry data from the 1918-20 pandemic: A quantitative analysis. Lancet. 2006;368:2211-8
Olff, M. (2017). Sex and gender differences in post-traumatic stress disorder: an update, European Journal of Psycho traumatology, 8:sup4, DOI: 10.1080/20008198.2017.1351204
Roth,M(2020). Psychoanalyzing the Coronavirus: This Is What Happens to Our Mind Under a Mortal Threat . .file:///E:/Academic%20year%202020%20June/workshops/Culture%20and%20COVID/corona%20virus%20from%20a%20psychoanalytic%20view%20-%20Merav%20Roth.pdf
Scott, S. & Duncan, C.J. Biology of Plagues: Evidence from Historical Populations. (Cambridge University Press, 2001).
Sharot, T. (2011). The optimism bias. Curr. Biol. 21, R941-R945 (2011)
Van Bavel, J. J., Baicker, K., Boggio, P. S., Capraro, V., Cichocka, A., Cikara, M., ... & Drury, J. (2020). Using social and behavioural science to support COVID-19 pandemic response. Nature Human Behaviour, 1-12.
Velupillai, T.K. (1940a[A1] [A2] ) The Travancore State Manual. Vol III. Trivandrum: The Government of Travancore.
(ഡോ. ബൈജു ഗോപാൽ: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ. ഡി സി ബുക്‌സിനുവേണ്ടി ഡോ. റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്യുന്ന കോവിഡുകാലത്തെ ലിംഗവിചാരങ്ങള്‍ എന്ന പുസ്തകത്തിന് എഴുതിയ ലേഖനം)
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 29, 2022
10 Minutes Read
ഡോ. മനോജ് വെള്ളനാട്
Nov 24, 2022
5 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 02, 2022
5 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch