ചരിത്രത്തിലാദ്യമായി മുജാഹിദ് സമ്മേളനവേദിയിൽ ദേശീയഗാനം മുഴങ്ങിയത് യാദൃച്ഛികമല്ല

ഞങ്ങളെ യാഥാസ്ഥിതിക സലഫികൾ എന്നോ വഹാബി തീവ്രവാദികൾ എന്നൊന്നും വിളിക്കരുതേ, ഞങ്ങൾ നല്ലവരായ മതേതര മുസ്​ലിംകൾ ആണേ എന്ന പ്രാർത്ഥനയാണ്​ ജനം ടിവിയിൽ മുജാഹിദ് നേതാവ് നടത്തിയത്. കൈകൂപ്പി കൊണ്ടുള്ള ആ അഭ്യർത്ഥന കാണുമ്പോൾ ശരിക്കും സഹതാപം തോന്നുന്നില്ലേ?.

മുജാഹിദ് സംസ്​ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അരങ്ങ് തകർക്കുകയാണ്. ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി വി. മുരളീധരനേയും ഗോവ ഗവർണർ പി.എസ്​. ശ്രീധരൻ പിള്ളയെയും സമ്മേളനത്തിലെ അതിഥികളാക്കിയതും സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് സലാഹി ജനം ടി വിക്ക് അഭിമുഖം നൽകിയതും അതിൽ, ഭയപ്പെടുത്തുന്ന പോലെ ഇന്ത്യൻ മുസ്​ലിംകൾ ആശങ്കിക്കേണ്ടതില്ല എന്ന് തുറന്നടിച്ചതുമുൾപ്പെടെയുള്ള വിഷയങ്ങളാണ് വിവാദങ്ങൾ.

ഇത് വാക്കുപിഴയോ ഓർക്കാതെ സംഭവിച്ചതോ ആയ കാര്യങ്ങളല്ലെന്ന്
സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്ദുല്ലക്കോയ മദനി വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് മുജാഹിദ് സംഘടനയുടെ നിലപാട് തന്നെയാണെന്നും ഒരാളുടെ ഒറ്റപ്പെട്ട അഭിപ്രായമല്ലെന്നുമാണ്​ അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ബി.ജെ.പിയും മുജാഹിദും

മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രമറിയുന്നവർ പ്രസിഡൻറ്​ പറഞ്ഞതാണ് ശരി എന്ന് അംഗീകരിക്കേണ്ടി വരും. മുജാഹിദ് സംഘടന അഞ്ചുവർഷം തോറും നടത്തി വരുന്ന സംസ്ഥാന സമ്മേളനങ്ങളിലും മറ്റ് നിരവധി പരിപാടികളിലും ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ട്. വല്ല സെമിനാറിലോ ചർച്ചയിലോ അവരുടെ ഭാഗം പറയാൻ വിളിക്കുന്നതുപോലെയാണോ ഉദ്ഘാടകനോ മുഖ്യാതിഥിയോ ഒക്കെയായി ക്ഷണിക്കുന്നത് എന്നാണ് ചോദ്യമെങ്കിൽ, സെമിനാറിൽ മാത്രമല്ല, കെ.എൻ.എം സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിലും ഉദ്ഘാടന വേദികളിലുമെല്ലാം മുമ്പും സംഘ് അനുകൂലികൾ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. മുജാഹിദ് സമ്മേളന വേദിയിൽ ശ്രീധരൻ പിള്ള തന്നെ അത് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ബി.ജെ. പി കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്, കേരളത്തിലടക്കം സാന്നിധ്യമുള്ള ദേശീയ രാഷ്ട്രീയ പാർട്ടിയാണ്. അതുകൊണ്ട് ഗവർണർ, കേന്ദ്രമന്ത്രി പദവിയിലുള്ള ബി. ജെ. പി നേതാക്കളെ സുപ്രധാന വേദികളിലേക്കുതന്നെ ക്ഷണിച്ചു. ബി. ജെ. പി യെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാമെങ്കിൽ അത് ഏതുവേദിയിൽ ആയാലെന്താ?.

ഹിറാ സെന്ററിൽ തരിക്കഞ്ഞി കാച്ചിയാൽ
ആദ്യം ക്ഷണിക്കപ്പെടുക ശ്രീധരൻ പിള്ള

മുജാഹിദ് വേദിയിൽ ബി.ജെ.പി നേതാക്കളെ ക്ഷണിച്ചതിൽ ആക്ഷേപമുന്നയിക്കുന്നവർ അത്ര നിഷ്‌കളങ്കരല്ല എന്നുകൂടി ഈ സന്ദർഭത്തിൽ ഓർക്കുന്നത് നന്ന്. മുമ്പ്, ബി. ജെ. പി നേതാവായ ഒ. രാജഗോപാൽ
വാജ്‌പേയ് സർക്കാറിൽ കേന്ദ്ര റയിൽവെ സഹമന്ത്രിയായിരിക്കവെ, അദ്ദേഹം കാന്തപുരം വിഭാഗത്തിന്റെ ആസ്ഥാനം സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. ചേകന്നൂർ മൗലവിയെ തട്ടിക്കൊണ്ടുപോയി വധിച്ച
കേസിൽ കാന്തപുരം വിഭാഗം പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ കൂടിയായിരുന്നു അദ്ദേഹത്തെ തങ്ങളുടെ ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തി കാന്തപുരം ആദരിച്ചത്. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്. അതുമാത്രമല്ല, കാന്തപുരം സുന്നികൾ ബി.ജെ.പി യുമായുംകേന്ദ്രഭരണവുമായും നല്ല ബന്ധം സൂക്ഷിച്ചുപോരുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം.

മുജാഹിദ് സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിൽ ശ്രീധരൻ പിള്ള സംസാരിക്കുന്നു

ദേശീയതലത്തിൽ പ്രവർത്തിക്കുകയും വിദേശഫണ്ട് ലഭിക്കുകയുമൊക്കെ ചെയ്യുന്ന ഏതുസംഘടനക്കും കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ തൃപ്തിപ്പെടുത്തേണ്ടിവരും. കാന്തപുരം വിഭാഗം മാത്രമല്ല, ജമാഅത്തെ ഇസ്​ലാമി പോലും തരംപോലെ ബി. ജെ. പി നേതാക്കളെ തങ്ങളുടെ പരിപാടികളിൽ ക്ഷണിച്ചുവരുത്താറുണ്ട്. ഹിറാ സെന്ററിൽ തരിക്കഞ്ഞി കാച്ചിയാൽ ആദ്യം ക്ഷണിക്കപ്പെടുന്ന ആൾ ശ്രീധരൻ പിള്ളയായിരുന്നു എന്നും. അത് ആ സംഘടനക്കകത്തുതന്നെ ഒരു തമാശയായി പറയാറുമുണ്ട്. മാത്രമല്ല, മീഡിയ വൺ ഉദ്ഘാടന വേദിയായാലും ഏറ്റവും ഒടുവിൽ സിദ്ദീഖ് ഹസൻ അനുസ്മരണമായാലും അതിലൊക്കെ ശ്രീധരൻ പിള്ളയുണ്ടായിരുന്നു. ബി.ജെ. പി നേതാക്കളെ പരിപാടികളിൽ ക്ഷണിക്കാത്ത മുസ്​ലിം സംഘടനകൾ കേരളത്തിൽ കുറവാണ്.

മുജാഹിദ് നയംമാറ്റം - വാസ്​തവം എന്താണ്​?

അടുത്ത വിഷയം, ജനം ടിവിക്ക് കൊടുത്ത അഭിമുഖത്തിൽ മുസ്​ലിം ന്യൂനപക്ഷങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ, മുസ്​ലിം തീവ്രവാദത്തെ രൂക്ഷമായി കുറ്റപ്പെടുത്തുകയും ഹിന്ദുത്വ തീവ്രവാദത്തെ മയപ്പെടുത്തുകയും ചെയ്തു എന്നതാണ്. ആ ആരോപണത്തിൽ കഴമ്പുണ്ട്. ഇന്നത്തേതുപോലെ രാജ്യത്ത് മുസ്​ലിംകൾ നിലനിൽപ്പ് ഭീഷണി നേരിടുമ്പോൾ, മുസ്​ലിം തീവ്രവാദികളാണ് ലോകത്ത് പ്രശ്‌നക്കാർ എന്ന വാദത്തിൽ അനൗചിത്യവും രാഷ്ട്രീയ ശരികേടുമുണ്ട്. ഇത് അംഗീകരിച്ചുതന്നെ പറയട്ടെ, മുജാഹിദ് സംഘടന ഇതപര്യന്തം കൈക്കൊണ്ട നിലപാട് അനുരജ്ഞനത്തിന്റേതായിരുന്നു എക്കാലവും.

കെ.എൻ.എം. സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി. ജനം ടിവിയുടെ അഭിമുഖത്തിൽ നിന്ന്

ബാബരി മസ്ജിദ് തകർന്ന 1992 ഡിസംബറിൽ പാലക്കാട്ട് ഒരു മുജാഹിദ് സമ്മേളനം നടന്നിരുന്നു. അതിന്റെ ഭാഗമായി നടന്ന ഒരു പത്രസമ്മേളനത്തിൽ സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഖാദർ മൗലവിയുടെ ഒരു പരാമർശം ഏറെ വിവാദമായിരുന്നു. ഇന്ത്യൻ മുസ്​ലിംകൾ പീഡിപ്പിക്കപ്പെടുന്നില്ല എന്നദ്ദേഹം പ്രസ്താവിച്ചതായാണ് പത്രങ്ങൾ വാർത്ത എഴുതിയത്. എന്നാൽ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് മാറ്റിയാണ്​മാധ്യമങ്ങൾ റിപ്പോർട് ചെയ്തത് എന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ബാബരി ധ്വംസനത്തിൽ പ്രതിഷേധിച്ച് മുസ്​ലിം ലീഗ് കോൺഗ്രസ് മുന്നണിയും ഭരണവും വിടണമെന്ന് മുസ്​ലിംകൾ ഒരു പൊതുവികാരമായി ഉന്നയിച്ചപ്പോൾ, ലീഗ് മുന്നണി ബന്ധം അവസാനിപ്പിക്കുകയോ ഭരണം ഉപേക്ഷിക്കുകയോ ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് അന്ന് മുജാഹിദ് നേതൃത്വം സ്വീകരിച്ചത്. ലീഗ് നിലപാടിൽ പ്രതിഷേധിച്ച് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു പറ്റം ലീഗ് വിട്ട് ഐ. എൻ. എൽ ഉണ്ടാക്കിയപ്പോൾ ലീഗിനൊപ്പം നിൽക്കുകയായിരുന്നു മുജാഹിദ് സംഘടന. മാത്രമല്ല, ആ സന്ദർഭത്തിൽ മുസ്​ലിം വികാരം രാഷ്ട്രീയമായി മുതലെടുത്ത് രൂപീകൃതമായ സംഘടനകളെ മുജാഹിദ് സംഘടന നേരിട്ട് എതിർക്കുകയും ‘സമുദായത്തെ താരാട്ടുപാടി ഉറക്കുന്ന സംഘം' എന്ന് ആ സംഘടനകൾ മുജാഹിദ് നേതൃത്വത്തെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. പിന്നീട് കേരള രാഷ്ട്രീയത്തിൽ എന്തൊക്കെയുണ്ടായി എന്നത് ചരിത്രം. ഇപ്പോൾ മുജാഹിദ് സംഘടന എടുക്കുന്ന നിലപാടിനെ ന്യായീകരിക്കാനല്ല ഇത്രയും എഴുതിയത്. തെറ്റായാലും ശരിയായാലും അതായിരുന്നു എന്നും മുജാഹിദ് നിലപാട് എന്ന ചരിത്ര വസ്തുത വ്യക്തമാക്കാനാണ്.

ഇബ്രാഹിം സുലൈമാൻ സേട്ട്

സംഘടന ആദ്യം, ന്യൂനപക്ഷം പിന്നീട്​

അതൊക്കെ പഴയ കഥയല്ലേ, ഇന്ന് മുസ്​ലിംകൾ പൗരത്വ ഭീഷണി പോലും നേരിടുന്ന സങ്കീർണ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ നിലപാട് മാറ്റേണ്ടതല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അതിനുത്തരം, കെ. എൻ. എം എന്ന സംഘടനയെ സംബന്ധിച്ച് അതിന്റെ നിലനിൽപ്പാണ് ഇപ്പോൾ പ്രഥമ മുൻഗണന എന്നതാണ്. മുസ്​ലിം ന്യൂനപക്ഷം എന്ന നിലയിലുള്ള വെല്ലുവിളി അവരെ സംബന്ധിച്ച് അതിനുശേഷമേ വരുന്നുള്ളൂ. അത്രമാത്രം കലുഷമാണ്​അതിന്റെ ആഭ്യന്തര രംഗം.

സംഘപരിവാർ കേന്ദ്രം ഭരിക്കുമ്പോൾ ഒരു മുസ്​ലിം സംഘടനക്ക് പ്രവർത്തിച്ചുപോകുക പഴയ പോലെ എളുപ്പമല്ല. അത് കേരളത്തിലായാൽ പോലും. ഇവിടെ മത പ്രബോധന പരിപാടികൾ നടത്താനും പള്ളികളും മദ്രസകളും കോളജുകളും സ്ഥാപിച്ച് പരിപാലിക്കാനും കോടികളുടെ ചെലവുണ്ട്. അതിന്​ വിദേശ ഫണ്ട്​ വേണ്ടിവരും. ലക്ഷങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ പണം മാത്രം പോരാ, പല കാര്യങ്ങൾക്കും കേന്ദ്ര ഭരണകൂടത്തിന്റെ സഹകരണം വേണം. മുജാഹിദ് സംഘടനക്ക് നേരത്തെയുണ്ടായിരുന്ന പൊതുസമ്മതി ഇല്ലാതായ സന്ദർഭത്തിൽ കൈവിട്ട ഒരു കളിക്കും അവർ നിൽക്കില്ല.

ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കുന്ന ശക്തമായ ഒരു പരിപാടിയോ ന്യൂനപക്ഷ ഐക്യം പ്രഖ്യാപിക്കുന്ന മുസ്​ലിം സൗഹൃദ സമ്മേളനം പോലുമോ മുജാഹിദ് സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയതിന് വേറെ വിശദീകരണമില്ല. ‘പ്രാർത്ഥന അല്ലാഹുവോട് മാത്രം', ‘മതം മനുഷ്യസൗഹാർദ്ദത്തിന്', ‘വിശ്വാസത്തിലൂടെ വിമോചനം' തുടങ്ങിയ പതിവ് പ്രമേയങ്ങളിൽ നിന്ന് ഭിന്നമായി ‘അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിലേക്ക് സംഘടന എത്തിച്ചേർന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി മുജാഹിദ് സമ്മേളനവേദിയിൽ ദേശീയഗാനം ഉയർന്നതും യാദൃച്ഛികമല്ല.

മുജാഹിദ് സമ്മേളന വേദികളുടെ പ്രധാനപ്പെട്ട ഒരു അലങ്കാരം അറേബ്യൻ ശൈഖുമാരുടെ നിറസാന്നിധ്യമായിരുന്നു. സംഘടനയുടെ ജനശക്തി അവർക്ക് ബോധ്യപ്പെട്ടാലല്ലേ കാര്യങ്ങൾ ഭംഗിയായി നടക്കൂ. ഈ നാടിന്റെ സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രത്യേകതകൾ ഒന്നുമറിയാതെ എന്തെങ്കിലും ദൈവശാസ്ത്ര പ്രശ്‌നങ്ങൾ അവർ പറഞ്ഞിട്ട് പോകും. അവരെ തൃപ്തിപ്പെടുത്താൻ സ്ത്രീകളെ സ്റ്റേജിന്റെ ഏഴയലത്ത് നിന്ന്​ മാറ്റിനിർത്തും. കാരണം സലഫി കാഴ്ചപ്പാടിൽ പുരുഷന്മാർ സദസ്സിലിരിക്കെ സ്ത്രീകളെ സ്റ്റേജിൽ കയറ്റുന്നത് തെറ്റാണ്. വനിതാ സമ്മേളനം നടക്കുമ്പോൾ ശൈഖന്മാരെ ഹോട്ടൽ മുറികളിൽ വിശ്രമിപ്പിക്കും. അപ്പോൾ സദസ്സിൽ നിന്ന് പുരുഷന്മാരെ പുറത്താക്കി കപ്പലണ്ടി കൊറിച്ച് നടക്കാൻ വിടും. പുരുഷന്മാർ പ്രസംഗിക്കുന്ന മെയിൻവേദികളിൽ കർട്ടൻ കൊണ്ട് മറച്ച ഇരിപ്പിടങ്ങളാകും സ്ത്രീകൾക്ക്.

പഴയകാല മുജാഹിദ് സമ്മേളനങ്ങളിൽ നിന്ന് / Photo : Renai TV, FB

മുജാഹിദ് സമ്മേളനങ്ങളിൽ കഴിഞ്ഞ കുറച്ചുകാലമായി താരമൂല്യമുള്ള ഒരിനമായിരുന്നു, സ്‌നേഹ സംവാദം എന്നോ മറ്റോ പേരിട്ടുള്ള മോണോലോഗ് വേദികൾ. ഡോ. സാകിർ നായികാണ് ഈ പരിപാടി ആദ്യമായി കേരളത്തിൽ തുടങ്ങിയത്. മുജാഹിദ് സംഘടനയുടെ തണലിൽ പ്രവർത്തിക്കുന്ന ‘നിച്ച് ഓഫ് ട്രൂത്തും’ അതിന്റെ ഡയറക്​ടർ എം. എം. അക്ബറുമായിരുന്നു ഈ പരിപാടി നടത്തിപ്പോന്നത്. എന്നാൽ ഇപ്പോൾ സമ്മേളനത്തിൽ ഇങ്ങനെയൊരു പരിപാടി ഒഴിവാക്കിയതായി കാണുന്നു. ബി. ജെ. പി ആഭിമുഖ്യം ചർച്ച ചെയ്യുന്നവർ ഈ മാറ്റങ്ങൾ കൂടി കാണേണ്ടതുണ്ട്.

ഇത്തരത്തിലുള്ള നിർണായക ചുവടുമാറ്റത്തിലേക്ക് ഈ സംഘടന എത്തിച്ചേർന്നത് എങ്ങനെയെന്നാണ്​ ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്. ആ ചർച്ച, 2002 ലെ മുജാഹിദ് പിളർപ്പിലേക്കാണ് നമ്മെ നയിക്കുക.

മുജാഹിദിന്​ എത്ര ഗ്രൂപ്പ്​, എത്ര ലക്ഷ്യങ്ങൾ?

ആഗോള സലഫി പ്രസ്ഥാനം യാഥാസ്ഥിതിക, തീവ്രവാദ നിലപാടുകളിലേക്ക് അതിവേഗം സഞ്ചരിച്ച തൊണ്ണൂറുകളുടെ ഒടുവിൽ, ഭാഗികമായി അതിന്റെ ഭാഗമായിരിക്കുമ്പോഴും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യം ഉൾക്കൊണ്ട് നയനിലപാടുകളും പരിപാടികളും സ്വീകരിക്കണമെന്ന് മുജാഹിദ് യുവജന വിഭാഗം ശക്തമായി ആവശ്യപ്പെട്ട കാലമായിരുന്നു അത്. ആ രീതിയിൽ യുവജന വിഭാഗം പുതുമയുള്ള പല പരിപാടികളും സംഘടിപ്പിക്കുന്നു. ഒരു ബഹുസ്വര, സെക്യുലർ സാമൂഹിക പരിസരത്താണ് തങ്ങൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന ലളിതമായ തിരിച്ചറിവ് അത്തരംപരിപാടികളിൽ ദൃശ്യമായിരുന്നു. അതേസമയം അവർ പാരമ്പര്യ രീതികൾ ഉപേക്ഷിച്ചുമില്ല.

പരിസ്ഥിതി പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണം, മെഡിക്കൽ സഹായം, രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്ന സിമ്പോസിയങ്ങൾ, സെമിനാറുകൾ, സാംസ്‌കാരിക ഇടപെടലുകൾ, ആശയ സമന്വയം മാസിക മുതൽ വാർത്താ പത്രങ്ങൾ വരെ അതിൽ പെട്ടിരുന്നു. എന്നാൽ സംഘടനക്കകത്ത് ആധിപത്യമുറപ്പിച്ച ഹാർഡ്കോർ സലഫിസ്റ്റ് ധാര യുവജന സംഘടനക്കെതിരെ കലാപം തുടങ്ങി. ആഗോള സലഫി വേരുകളുണ്ടായിരുന്നു ഹാർഡ്കോർ സലഫികൾക്ക്. അവിടെ നിന്നായിരുന്നു പ്രധാന ഫണ്ടിംഗ്. അതുകൊണ്ട് മുജാഹിദ് നേതൃത്വം അവർക്കുവേണ്ട സകല ഒത്താശകളും ചെയ്തുകൊടുത്തു. അങ്ങനെ ആദർശവ്യതിയാനം നിരത്തി യുവജന സംഘടനയെ പുറത്താക്കി. സലഫിസ്റ്റ് മേധാവിത്വത്തെ ചോദ്യം ചെയ്തവരെ വെട്ടിനിരത്തി. സംഘടന രണ്ടായി പിളർന്നു.

പിളർപ്പിനുശേഷം മുജാഹിദ് ഔദ്യോഗിക നേതൃത്വത്തെ ലക്ഷണമൊത്ത പ്യൂരിസ്റ്റ് മൂവ്മെൻറ്​ ആക്കുകയായിരുന്നു സലഫിസ്റ്റ് ഹാർഡ്കോറിന്റെ ലക്ഷ്യം. മനുഷ്യരുടെ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും അവരുടെ കൺവെട്ടത്തുണ്ടായിരുന്നില്ല. എന്നാൽ അങ്ങനെയൊരു തീവ്ര യാഥാസ്ഥിതിക സലഫിസം, കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രത്തെ തള്ളിപ്പറയുന്നതിനു തുല്യമാണെന്ന് മുതിർന്ന നേതൃത്വം പതുക്കെ തിരിച്ചറിഞ്ഞു. പൊതുവിൽ മിതവാദികളായ മുജാഹിദ് സംഘടന അനുഷ്ഠാന തീവ്രതയുടെ കൊടുമുടിയിലേക്കായിരുന്നു പയ്യെപ്പയ്യെ സഞ്ചരിച്ചത്. സലഫിസ്റ്റ് ഫണ്ടമെന്റലിസം സംഘടനയുടെ മണ്ടക്ക് പിടിച്ചുകഴിഞ്ഞു. ചെറുപ്പക്കാരിലധികവും അതിന്റെ ഉന്മാദാവസ്ഥയിലെത്തി.

സംഗതി കൈവിട്ടുപോയി എന്ന് മനസ്സിലാക്കുമ്പോഴേക്കും നവസലഫികൾ കരുത്തരായി മാറി. അവർക്ക് മുജാഹിദുകളുടെ മധ്യമ, മൃദു, സെക്യുലർ, ബഹുസ്വര നിലപാട് അംഗീകരിക്കാൻ പറ്റിയില്ല. അഴകൊഴമ്പൻ നിലപാട് എന്ന് അവർ അതിന്ന് പേരിട്ടു. എന്തിനധികം അവരെ അസ്വസ്ഥമാക്കുന്ന വിഷയങ്ങൾ ഭൂമിയും ആകാശവും കടന്നു. മാലാഖമാരുടെ കഴിവുകളും ജിന്നുകളുമായുള്ള ഇടപാടുകളുമൊക്കെയായി അവരുടെ ചിന്തകൾ. പെയിൻ ആൻറ്​ പാലിയേറ്റീവ് മതപ്രബോധനമാണോ എന്നു ചോദിച്ച സലഫിസ്റ്റുകൾ കേരളത്തിൽ ജിന്ന് ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങിയപ്പോൾ പഴയ തലമുറയിലെ മുജാഹിദ് പണ്ഡിതന്മാർ ലജ്ജ കൊണ്ട് തല താഴ്ത്തി.

ഗത്യന്തരമില്ലാതെ, മുജാഹിദ് നേതൃത്വം വീണ്ടും കൊടുവാളെടുത്തു. 2014 ലായിരുന്നു അടുത്ത വെട്ട്. ഈ പിളർപ്പിൽ പല കഷ്ണങ്ങളായാണ് മുജാഹിദ് സംഘടന ചിതറിപ്പോയത്. ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട്, ഓരോ ഗ്രൂപ്പിന്റെയും ആശയങ്ങളും ലക്ഷ്യവും പരിപാടികളും എന്തൊക്കെ എന്ന്,
ഖോജ രാജാവായ തമ്പുരാന് പോലും നിശ്ചയമില്ല എന്നതാണ് സത്യം.

ലയിച്ചിട്ടും ലയിക്കാതെ

പടലപ്പിളർപ്പുകളോടെ എല്ലും തോലുമായ, ശൗര്യവും വീര്യവും പോയ ഔദ്യോഗിക മുജാഹിദ് അതോടെ ഒന്നയഞ്ഞു. ഇപ്പോൾ പിളർന്നുണ്ടായ സലഫിസ്റ്റ് കുഞ്ഞുങ്ങളേക്കാൾ ഭേദം ഒന്നാം പിളർപ്പിലുണ്ടായ ‘മടവൂർ വിഭാഗം' എന്നറിയപ്പെട്ട ‘സാംസ്‌കാരിക മുജാഹിദുകൾ' തന്നെയെന്ന് നേതൃത്വം വിലയിരുത്തി. മറുവശത്താകട്ടെ, ജരാനര ബാധിച്ച പഴയ യുവതുർക്കികൾ എങ്ങനെയെങ്കിലും തറവാട് പിടിച്ചാൽ മതിയായിരുന്നു എന്ന ചിന്തയിലുമെത്തിയിരുന്നു. അതോടെ ചർച്ചയായി, മധ്യസ്ഥന്മാരായി. ഒടുവിൽ
2016-ൽ ഐതിഹാസികമായ ലയനവും നടന്നു.

2016 ഡിസംബർ 20 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ലയനസമ്മേളനം

ആഘോഷാരവങ്ങളോടെ കോഴിക്കോട് കടപ്പുറത്ത് ലയന സമ്മേളനം നടത്തി, പിളർന്ന് അകന്നവർ കെട്ടിപ്പിടിച്ച് ഐക്യ കാഹളം മുഴക്കി. സ്ഥാനമാനങ്ങളും പദവികളും അവർ പങ്കിട്ടെടുത്തു. ഏറെ വൈകാതെ സംസ്ഥാന സമ്മേളനവും നടത്തി. അതിനിടെ, ഐക്യപ്പെട്ട വിഭാഗത്തിലെ വലിയ ശതമാനം പഴയ കൂടാരത്തിലേക്കുതന്നെ മടങ്ങിപ്പോയിരുന്നു. ജിന്നുസേവയും മന്ത്ര മാരണങ്ങളും ഇപ്പോഴും ഔദ്യോഗിക മുജാഹിദിനെ വിട്ടുപോയിട്ടില്ല എന്നാണവർ അതിന്​ കാരണം പറഞ്ഞത്. എന്നാൽ വീതംവെപ്പിലെ ന്യായക്കേടാണ് ഐക്യം വിടാൻ പ്രധാന കാരണം എന്നതും വസ്തുത തന്നെ. കാരണമെന്തായാലും ഗ്രൂപ്പ് ഒന്നു കൂടി ഉണ്ടായി എന്നത് മെച്ചം.

പലായനവും കേസുകെട്ടുകളും

ഇതിനിടെയാണ്, കേരളത്തിൽ നിന്ന് സിറിയയിൽ പോയി ഐസിസിൽ ചേർന്ന ചിലർക്ക് എം. എം. അക്ബർ നടത്തുന്ന പീസ് സ്‌കൂളുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ്അന്വേഷിക്കുകയും കേരള സർക്കാർ 2018 ജനുവരിയിൽ പീസ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തത്. അക്ബർ അറസ്റ്റിലായി. പിന്നീട് കോടതി ജാമ്യം അനുവദിച്ച് അക്ബർ പുറത്തു വന്നെങ്കിലും ഈ സംഭവം മുജാഹിദ് പ്രസ്ഥാനത്തെ പ്രതിക്കൂട്ടിലാക്കി.

മുജാഹിദ് സമ്മേളനങ്ങളിൽ പല തവണ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത സലഫി പ്രബോധകൻ ഡോ. സാകിർ നായികിനെ പല കേസുകളിൽ
രാജ്യം പിടി കിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും പരോക്ഷമായി മുജാഹിദ് സംഘടനക്കുമേൽ കരിനിഴൽ വീഴ്ത്തി. രാജ്യസുരക്ഷാ ഏജൻസികളും മുജാഹിദ് സംഘടനയെ നോട്ടമിട്ട് തുടങ്ങി.

എം. എം. അക്ബർ

അതീവ യാഥാസ്ഥിതികരായ കടുത്ത ചില സലഫിസ്റ്റ് ഗ്രൂപ്പുകളും ഇതിനിടെ തലപൊക്കി. ആടുവളർത്തിയും കച്ചവടം നടത്തിയും ഒരു കമ്യൂൺ പോലെ ജീവിതം തുടങ്ങിയ ഈ വിഭാഗം ആടുസലഫികൾ എന്ന് പരിഹസിക്കപ്പെട്ടു. അതിൽ ചിലരാണ് യമനിലെ ദമ്മാജിലേക്ക് ഹിജ്റ പോയത്. ആ വിഭാഗത്തിന്റെയും ബീജാവാപം മുജാഹിദ് സംഘടനയിൽ നിന്നായിരുന്നു. അതിനാൽ അതിന്റെ ചീത്തപ്പേരും മുജാഹിദിൽ വന്നുചേർന്നു.

ഇതിനൊക്കെ പുറമെയാണ് വാ തുറന്നാൽ വിവരക്കേടും അസഹിഷ്ണുതയും ഹറാം ഫത്വകളും വിളമ്പി പരിസര മലിനീകരണം സൃഷ്ടിക്കുന്ന കുറേ യുവ സലഫി പ്രസംഗകർ. സോഷ്യൽ മീഡിയ വഴി അവർ മുജാഹിദ് പ്രസ്ഥാനത്തിന്ന് മാത്രമല്ല, കേരളത്തിലെ മുസ്​ലിം സമൂഹത്തിനുണ്ടാക്കിയ ഡാമേജും മാനക്കേടും ചെറുതല്ല.

ഈ ഏടാകൂടങ്ങളെല്ലാം കൂടി കേറിവന്നതോടെ, പുരോഗമന പ്രസ്ഥാനം, നവോത്ഥാന പ്രസ്ഥാനം എന്നൊക്കെയുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ അവകാശവാദങ്ങൾ ആളുകളെ ചിരിപ്പിച്ചു. ഏത് ഗ്രൂപ്പ് ചെയ്തു എന്നതിനപ്പുറം ഇവരെല്ലാം മുജാഹിദ് വേരുകളിൽ നിന്ന് പൊട്ടി മുളച്ചതായതുകൊണ്ട് അതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഔദ്യോഗിക ഗ്രൂപ്പായ കെ.എൻ.എമ്മിന് ഒഴിഞ്ഞുമാറാനും പറ്റില്ല.

സാകിർ നായിക്

ചുരുക്കത്തിൽ, ഇന്ത്യൻ ദേശീയതയ്ക്കും സെക്യുലർ ആശയങ്ങൾക്കും ബഹുസ്വര സംസ്‌കാരത്തിനും കൊള്ളാത്ത, അസഹിഷ്ണുക്കളും തീവ്രാശയക്കാരും യാഥാസ്ഥിതികരുമായ ഒരു വിഭാഗം എന്ന പരിവേഷമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്പാദ്യം. അത് പ്രസ്ഥാനത്തിനുണ്ടാക്കിയ കളങ്കം ചെറുതല്ല. ഈ കളങ്കം മാച്ചുകളയാനും മുഖം മിനുക്കാനുമുള്ള ബോധപൂർവ നീക്കങ്ങളാണ് ഇപ്പോൾ അവർ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലാതെ അതിൽ മഹത്തായ സിദ്ധാന്തങ്ങളോ രാഷ്ട്രീയ മോഹങ്ങളോ ഒന്നുമില്ല.

ഞങ്ങളെ യാഥാസ്ഥിതിക സലഫികൾ എന്നോ വഹാബി തീവ്രവാദികൾ എന്നൊന്നും വിളിക്കരുതേ, ഞങ്ങൾ നല്ലവരായ മതേതര മുസ്​ലിംകൾ ആണേ എന്ന പ്രാർത്ഥനയാണ്​ ജനം ടിവിയിൽ മുജാഹിദ് നേതാവ് നടത്തിയത്. കൈകൂപ്പി കൊണ്ടുള്ള ആ അഭ്യർത്ഥന കാണുമ്പോൾ ശരിക്കും സഹതാപം തോന്നുന്നില്ലേ?.

Comments