മലയാളം പഠിച്ചാല്‍
ജോലി കിട്ടില്ലെന്ന്
ആരാണ് പറഞ്ഞത്?
മലയാളം പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന് ആരാണ് പറഞ്ഞത്?
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആരംഭിക്കാന്‍ പോകുന്ന ന്യൂജനറേഷന്‍- തൊഴിലധിഷ്ഠിത പ്രോഗ്രാമുകളില്‍ ഭാഷയുടെ പൊടിപോലും കാണാനില്ല.ഭാഷാവിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് തൊഴില്‍ കിട്ടുന്നില്ലെന്ന് വിദഗ്ദ്ധ സമിതിയോട് പറഞ്ഞതാരാണെന്നറിയില്ല. മലയാളത്തിലും മറ്റുമുള്ള പ്രോഗ്രാമുകള്‍ തൊഴില്‍ നല്‍കാത്തവയാണെങ്കില്‍പ്പിന്നെ ഈ മലയാളം യൂണിവേഴ്‌സിറ്റികൊണ്ടും സംസ്‌കൃത സര്‍വകലാശാലകൊണ്ടു മൊക്കെയുള്ള പ്രയോജമെന്താണ്? മലയാളവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ ഈ കേരളത്തിലല്ലെങ്കില്‍ പിന്നെ എവിടെയാണ് ഇനി ന്യൂ ജനറേഷന്‍ പ്രോഗ്രാമുകളായികളായിത്തീരാന്‍ പോകുന്നത്?
1 Oct 2020, 02:22 PM
മലയാളഭാഷക്ക് വിരുദ്ധമായ ചില നയസമീപനങ്ങള്‍ കേരള പി.എസ്.സി തുടരുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. മലയാളം ഒരു പ്രത്യേകവിഷയമായി മറ്റു വിഷയങ്ങള്‍ക്കൊപ്പം എല്‍. പി., യു.പി അധ്യാപകനിയമന പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. വര്‍ഷങ്ങളായി തുടരുന്ന കാര്യമാണിതെന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നുമുള്ള എതിര്‍വാദങ്ങളുമായി പി.എസ്.സിയും സര്‍ക്കാരനുകൂലികളും മുന്നില്‍ത്തന്നെയുണ്ട്. കേരള അഡ്മിനിട്രേറ്റീവ് സര്‍വീസിന്റെ പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യം ചോദിക്കുന്ന കാര്യത്തിലും പി.എസ്. സി സമീപനം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതേതായാലും കെട്ടടങ്ങി. പി. എസ്. സിക്ക് എന്തൊക്കെ ന്യായം നിരത്താനുണ്ടായാലും ശരി, മലയാളത്തോടുള്ള അവരുടെ സമീപനം എന്നും തലതിരിഞ്ഞതായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.

പി.എസ്.സിയുടെ ഈ നയം പോലെയോ അതിനേക്കാളേറെയോ ഭീകരമാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാനയം. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആരംഭിക്കാന്‍ പോകുന്ന ന്യൂജനറേഷന്‍- തൊഴിലധിഷ്ഠിത പ്രോഗ്രാമുകളെക്കുറിക്കുറിച്ച് സര്‍വകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് നല്‍കുന്ന പുതിയൊരു നിര്‍ദ്ദേശമുണ്ട് (9 -9 -2020). (കോഴ്‌സുകള്‍ എന്ന അര്‍ഥത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ‘പ്രോഗ്രാം' എന്ന വാക്കാണ്. ) മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദഗ്ദ്ധ സമിതിയുടെയും വകുപ്പിന്റെയും ഭാഷാവിരുദ്ധനയം കാണണമെങ്കില്‍ ആ നിര്‍ദ്ദേശമൊന്നു നോക്കിയാല്‍ മതി. ബിരുദാനന്തരതലത്തില്‍ ഭാഷയുടെ പൊടിപോലും അതില്‍ കാണാനില്ല. ആഗോളകമ്പോളത്തില്‍ തന്നെ നല്ല വിപണനസാധ്യതയുള്ള എം.എ ഇംഗ്ലീഷുപോലും അക്കൂട്ടത്തില്‍ വന്നിട്ടില്ല എന്നതാണ് ആശ്ചര്യകരം. ദോഷം പറയരുതല്ലോ, ബിരുദതലത്തില്‍ ഇംഗ്ലീഷിന് നല്ല പരിഗണന നല്‍കിയിട്ടുണ്ട്. പക്ഷേ പഴയ വെര്‍ണാകുലറുകളായ ഒറ്റയൊന്നിനെയും അതില്‍ അടുപ്പിച്ചിട്ടുമില്ല. ഒരു ഫ്രഞ്ചും ഒരു തമിഴും ബിരുദ പ്രോഗ്രാമുകളോടൊപ്പം കിടക്കുന്നതുകണ്ടു. എന്തെങ്കിലും പിശകുപറ്റിയതാവാനേ തരമുള്ളു അത്.
വിദഗ്ദ്ധസമിതി നിര്‍ദ്ദേശത്തിന്റെ കോപ്പി കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ചുകൊടുക്കുന്നുണ്ട്. കൂട്ടത്തില്‍ മലയാളം സര്‍വകലാശാല, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നീ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മാര്‍ക്കും കോപ്പി അയച്ചുകൊടുക്കുന്നുണ്ട്. ഭാഷയുടെ പേരു പറഞ്ഞുള്ള ഇത്തരം സര്‍വകലാശാലകളിലേക്ക് എന്തിനാണ് ഈ നിര്‍ദേശം അയച്ചതെന്ന് വ്യക്തമാകുന്നില്ല. കാരണം ഈ സര്‍വകലാശാലകളില്‍ പ്രധാനമായി പഠിപ്പിക്കുന്ന മലയാളം, സംസ്‌കൃതം എന്നീ ഭാഷകളുമായി ബന്ധപ്പെട്ട ഒരൊറ്റ കോഴ്‌സും വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്യുന്നില്ല. ന്യൂ ജനറേഷന്‍ - തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തുനിന്ന് മലയാളം പോലെ ദീനം പിടിച്ച ഭാഷകളെയെല്ലാം പാടെ ഒഴിവാക്കുകയെന്നതാണ് സമിതിയെടുത്ത ധീരമായ തീരുമാനം!
മരുന്നിനെങ്കിലുമാകാമായിരുന്നു ഭാഷ
ആരാണ് നമ്മുടെ ഭാഷാനയം തീരുമാനിക്കുന്നത്? അതിന് വല്ല സംവിധാനവും സംസ്ഥാനത്ത് നിലവിലുണ്ടോ? അങ്ങനെയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്ന അനുഭാവസംഘടനകളുടെ പ്രതിഷേധമെങ്കിലും സര്‍ക്കാരിന് തലയില്‍ പേറാതെയിരിക്കാമായിരുന്നു.
മുമ്പൊക്കെ ശാസ്ത്രവിഷയങ്ങള്‍ കഴിഞ്ഞാല്‍ ഭാഷ- മാനവികവിഷയങ്ങള്‍ എന്നാണ് പറയാറുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസത്തില്‍ നയരൂപീകരണം നടത്തുന്നവര്‍ക്ക് അടുത്തിടെ വരെ സാഹിത്യം അധികപ്പറ്റായി തോന്നുകയും അതിന്റെ കഴുത്തില്‍ കത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഭാഷ തന്നെ ഒരധികപറ്റായി അവര്‍ക്കു തോന്നിക്കഴിഞ്ഞു. ഇപ്പോള്‍ ഭാഷ പോയി മാനവികവിഷയങ്ങള്‍ എന്നു മാത്രമായി. ബിരുദതലത്തിലുള്ള പ്രോഗ്രാമുകളില്‍ ഇംഗ്ലീഷിനെ വച്ചിരിക്കുന്നത് ഡബിള്‍ മെയിനിലോ ട്രിപ്പിള്‍ മെയിനിലോ ഉള്‍പ്പെടുത്തിയാണ്. അത്രയെങ്കിലും നന്ന്. ഇംഗ്ലീഷിനെ അങ്ങനെ വച്ചതുപോലെ മലയാളത്തെയും മറ്റു ഭാഷകളെയും വല്ലയിടത്തുമൊന്ന്, മരുന്നിനെങ്കിലും, കയറ്റി വയ്ക്കാമായിരുന്നില്ലേ എന്നാണ് ഇവിടുത്തെ ആവലാതി. മലയാളം പോലെയുള്ള ഭാഷകളോട് നമ്മുടെ നാട്ടിലെ ചില കോളേജു മാനേജ്‌മെന്റുകള്‍ക്കുള്ള മനോഭാവം പോലെത്തന്നെയാണ് ഉന്നത വിദ്യാഭ്യാസകാര്യാലയങ്ങള്‍ക്കുമുള്ളത്. സകലമാന ചര്‍ച്ചകളും പരിപാടികളും ആശയവിനിമയവുമൊക്കെ യാതൊരു ഉളുപ്പില്ലാതെ മലയാളത്തില്‍ നടത്തിയശേഷമാണ് പുറംകാലുകൊണ്ടുള്ള ഈ തട്ട്. ഭാഷയോട് താല്‍പര്യമില്ലാത്തവര്‍ അവരുടെ കാര്യസാധ്യത്തിനുവേണ്ടി ആ ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഭാഷയ്ക്ക് ഇനിമേല്‍ അവര്‍ കപ്പം കൊടുക്കുന്ന ഏര്‍പ്പാടുണ്ടാക്കുന്നതിനെക്കുറിച്ചു പോലും ആലോചിക്കേണ്ടി വരും.
സര്‍ക്കാരിന്റെ ഏത് ഔദ്യോഗിക വെബ്‌സൈറ്റെടുത്താലും ‘എന്റെ മലയാളം സുന്ദരമലയാളം', ‘ഹൃദ്യമലയാളം' എന്നു തുടങ്ങുന്ന ആലാപനങ്ങളും വാഴ്ത്തുപാട്ടുകളുമൊക്കെ കേള്‍ക്കാറുണ്ട്. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ മലയാളത്തോട് തലതിരിഞ്ഞ മനോഭാവമാണ് പൊതുവെ.
മലയാളഭാഷയെന്നൊക്കെ കേള്‍ക്കുമ്പോള്‍ത്തന്നെ ഏതോ വൃത്തികെട്ട ഭാഷയാണതെന്ന് തോന്നുന്നവരാണ് ശരാശരി മലയാളികള്‍. അവരുടെ ഭരണരഥചക്രം തിരിക്കുന്നവരും അങ്ങനെ ചിന്തിക്കുന്നതിനെ കുറ്റപ്പെടുത്താനാകുമോ? ‘യഥാ പ്രജാ തഥാ രാജാ’ എന്നതാണല്ലോ പുതിയ പ്രമാണം. നവംബര്‍ ഒന്നുമുതല്‍ നടത്തപ്പെടുന്ന ഭരണഭാഷാപക്ഷാചരണകാലത്തെ മുണ്ടുടുപ്പും പദപരിചയവും കഴിഞ്ഞാല്‍ പിന്നെ അടുത്ത നവംബര്‍ വരെ മലയാളത്തെക്കൊണ്ട് സാധാരണ മട്ടില്‍ ഒരു ശല്യവുമില്ലാത്തതാണ്. അങ്ങനെ സമാധാനത്തോടെ ഇരിക്കുമ്പോഴായിരിക്കും ചില മലയാളവേദിക്കാരൊക്കെ വിതണ്ഡവാദങ്ങളുമായി രംഗത്തെത്തുക.
എന്തിന് ഷേക്‌സ്പിയറും കാളിദാസനും?
വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കണമെന്ന നിര്‍ബന്ധബുദ്ധി വിദ്യാഭ്യാസവകുപ്പിന് തോന്നിത്തുടങ്ങിയിട്ട് നാളെറെയായി. എം.എസ്‌സി ഫ്‌ളോറിക്കള്‍ച്ചര്‍ പോലെ പൂവിടരുന്ന തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍ പലത് പരീക്ഷിച്ചതാണ്. ഒന്നും ഫലവത്തായില്ലെന്നു മാത്രം. തൊഴിലധിഷ്ഠിതമെന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിനെ കുറിച്ചും അവര്‍ക്ക് സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല. സര്‍വകലാശാലകള്‍ തന്നെ രൂപീകരിക്കപ്പെട്ടിട്ടുള്ള മലയാളത്തിന്റെയോ സംസ്‌കൃതത്തിന്റെയോ കാര്യം മാത്രമല്ല ഇത്. ഹിന്ദി, ഉറുദു, അറബി, കന്നട തുടങ്ങിയ ഭാഷകളുമായി ബന്ധപ്പെട്ടും ഒരു കോഴ്‌സും സമിതി ശുപാര്‍ശ ചെയ്യുന്നില്ല. പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളില്‍ ഇംഗ്ലീഷിന് ബിരുദതലത്തില്‍ സ്ഥാനം കിട്ടിയെങ്കിലും ആ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനമെന്ന നിലയില്‍ എം.എ ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ പര്യാപ്തമായ മട്ടിലുണ്ടെന്ന് വിദഗ്ദ്ധസമിതി കരുതുന്നുണ്ടോ? ജേര്‍ണലിസവും മീഡിയ സ്റ്റഡീസുമടങ്ങുന്ന ചില പ്രോഗ്രാമുകളും ജന്‍ഡര്‍ ആന്റ് സെക്ഷ്വാലിറ്റി സ്റ്റഡീസ് എന്നൊക്കെയുള്ള തൊഴിലധിഷ്ഠിത പ്രോഗ്രാമുകളും ഇംഗ്ലീഷ് എം.എക്കുപകരം ചേര്‍ത്തിട്ടുണ്ട്. കാളിദാസന്റെയും ഷേക്‌സ്പിയറുടെയും വേര്‍ഡ്‌വര്‍ത്തിന്റെയും കുമാരനാശന്റെയും കവിത പഠിച്ചാല്‍ എന്തു തൊഴിലാണ് കിട്ടുന്നതെന്ന ചോദ്യത്തിന് മുമ്പ് പലരും ഉത്തരം പറഞ്ഞിട്ടുള്ളതുകൊണ്ട് ആ വിഷയത്തിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.എം.എ ഇംഗ്ലീഷോ മലയാളമോ ഹിന്ദിയോ സംസ്‌കൃതമോ നല്‍കുന്നതിനേക്കാള്‍ എന്തു തൊഴില്‍ സാധ്യതയാണ് എം.എ വേള്‍ഡ് ഹിസ്റ്ററിയും ഹിസ്റ്റോറിയോഗ്രാഫിയും ഉണ്ടാക്കാന്‍ പോകുന്നത് എന്നാണറിയാത്തത്.

ന്യൂജനറേഷന്‍ എന്ന പ്രയോഗത്തില്‍ പൊതിഞ്ഞാണ് പ്രോഗ്രാമുകളൊക്കെ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. എം. എ ഹിസ്റ്ററിയുണ്ടാക്കുന്നതിനെക്കാള്‍ എന്ത് തൊഴില്‍ സാധ്യതയാണ് എം.എ വേള്‍ഡ് ഹിസ്റ്ററി ഉണ്ടാക്കാന്‍ പോകുന്നതെന്നുമറിയില്ല. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ആവേശം കൊണ്ടിട്ടായിരിക്കും ഈ രീതിലുള്ള പുതിയ വിഷയനിര്‍മ്മിതികളെന്നു കരുതാം. ഭാഷാധിഷ്ഠിത പ്രോഗ്രാമുകളൊന്നും ന്യൂ ജനറേഷനില്‍ പെടുകയില്ലെന്നും അതൊന്നും തൊഴിലധിഷ്ഠിതമല്ലെന്നുമാണ് ഇതില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
തൊഴിലധിഷ്ഠിത പ്രോഗ്രാമുകളായി ഉന്നതവിദ്യാഭ്യാസ വകുപ്പും യൂണിവേഴ്‌സിറ്റികളും മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച മള്‍ട്ടി ഡിസിപ്ലിനറി, ഇന്റര്‍ ഡിസിപ്ലിനറി ന്യൂ ജനറേഷന്‍ പ്രോഗ്രാമുകള്‍ പഠിച്ചിറങ്ങിയ എല്ലാവര്‍ക്കും തൊഴില്‍ ലഭിച്ചോയെന്നും അവര്‍ പഠിച്ച മേഖലയില്‍ തന്നെയാണോ അവര്‍ക്ക് തൊഴില്‍ ലഭിച്ചതെന്നും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലെങ്കിലും അന്വേഷിക്കേണ്ടതായിരുന്നു. അതേക്കുറിച്ച് കൃത്യമായ സര്‍വേയും പഠനങ്ങളുമൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല.
വൈസ് ചെയര്‍പേഴ്‌സണ്‍ തന്നെ ചോദ്യം ചെയ്യുന്നു
സെപ്തംബര്‍ 19ന് ഹിന്ദു പത്രത്തിലും 23ന് മലയാള മനോരമയിലും ഡോ. രാജന്‍ ഗുരുക്കള്‍ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വിദഗ്ദ്ധ സമിതിയുടെയും നിര്‍ദേശത്തെ വിമര്‍ശിച്ചു പറയുന്നതായി കാണുന്നു. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിൽ വൈസ് ചെയര്‍പേഴ്‌സന്‍ തന്നെ ചോദ്യം ചെയ്യുന്നതിന്റെ പൊരുള്‍ ഒട്ടും മനസ്സിലാകുന്നില്ല. വളരെ ജാഗ്രതയോടെ മാത്രമേ ഇത്തരം പ്രോഗ്രാമുകള്‍ എടുക്കാന്‍ പാടുള്ളൂവെന്നും ഡിഗ്രി തലത്തില്‍ ശാസ്ത്രവിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനുകള്‍ പാടില്ലെന്നും അവിടെ അടിസ്ഥാന ശാസ്ത്രത്തിലുള്ള ജ്ഞാനമാണ് പഠിതാവിന് ലഭിക്കേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. നിലവിലുള്ള തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍ക്ക് നിലവാരമില്ലെന്നും അതൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സര്‍വകലാശാലകളുടെ അക്കാദമിക സ്വയംഭരണാധികാരത്തെ തകര്‍ക്കുന്ന സമീപനത്തിനെതിരെ അക്കാദമിക് വിദഗ്ധരില്‍ ചിലരൊക്കെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതൊരു മാര്‍ഗനിര്‍ദ്ദേശമായി മാത്രം കണ്ടാല്‍ മതിയെന്നും സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗണ്‍സിലിനുമൊക്കെ വേണ്ട മാറ്റങ്ങള്‍ വരുത്താമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലകളുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ഡോ. രാജന്‍ ഗുരുക്കള്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും തമ്മില്‍ വേണ്ടത്ര ആശയ വിനിമയം നടക്കുന്നില്ലെന്നു മാത്രമേ ഇതൊക്കെ തെളിയിക്കുന്നുള്ളു.

കാര്യങ്ങള്‍ അങ്ങനെത്തന്നെയേ ഇവിടെ സംഭവിക്കൂ.
എന്നാല്‍ ഭാഷാവിഷയങ്ങളോട് ഉന്നത വിദ്യാഭ്യാസവകുപ്പും വിദഗ്ദ്ധസമിതിയും കാണിച്ച ചിറ്റമ്മനയത്തിന്റെ അലകള്‍ കുറേക്കാലത്തേക്കെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചുറ്റിത്തിരിയും എന്ന കാര്യം ഉറപ്പാണ്. ഭാഷകള്‍ തൊഴിലില്ലാത്തവരെ സൃഷ്ടിക്കുമെന്ന ചില ധാരണപിശകുകളെ ഊട്ടിയുറപ്പിക്കാനും അത് സഹായകമാകും. വിദ്യാഭ്യാസം ആദര്‍ശനിഷ്ഠമായിരിക്കണമെന്നോ തൊഴിലധിഷ്ഠിതമാകാന്‍ പാടില്ലെന്നോ ഒന്നും ഇവിടെ വാദിക്കുന്നില്ല. പഠിക്കുന്നവര്‍ക്കൊക്കെ തൊഴിലും ജീവനോപാധികളുമുണ്ടാകണമെന്നു തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ, തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍ നടത്തിയാല്‍ മാത്രമേ അതു സാധ്യമാകൂ എന്നു കരുതുന്നതാണ് അബദ്ധം. തൊഴിലും തൊഴില്‍ സാധ്യതകളുമൊക്കെ അതതുകാലത്തെ മനുഷ്യരും അവരുടെ ആവശ്യങ്ങളും അതിനനുസരിച്ച് പദ്ധതികളുണ്ടാക്കുന്ന സ്വകാര്യ, പൊതു, സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്നു സൃഷ്ടിക്കുന്നതാണ്.
മലയാളത്തിന് ഇനി കപ്പം കൊടുക്കേണ്ടിവരുമോ?
ഭാഷാനയത്തിലേക്ക് തിരികെ വരാം.ഭാഷാവിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് തൊഴില്‍ കിട്ടുന്നില്ലെന്ന് വിദഗ്ദ്ധ സമിതിയോട് പറഞ്ഞതാരാണെന്നറിയില്ല. മലയാളത്തിലും മറ്റുമുള്ള പ്രോഗ്രാമുകള്‍ തൊഴില്‍ നല്‍കാത്തവയാണെങ്കില്‍പ്പിന്നെ ഈ മലയാളം യൂണിവേഴ്‌സിറ്റികൊണ്ടും സംസ്‌കൃത സര്‍വകലാശാലകൊണ്ടു മൊക്കെയുള്ള പ്രയോജമെന്താണ്? മലയാളവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ ഈ കേരളത്തിലല്ലെങ്കില്‍ പിന്നെ എവിടെയാണ് ഇനി ന്യൂ ജനറേഷന്‍ പ്രോഗ്രാമുകളായികളായിത്തീരാന്‍ പോകുന്നത്? മലയാളം പോലെയുള്ള ഭാഷകളുമായി ബന്ധപ്പെട്ട ഭാവനാപൂര്‍ണമായ പുതിയ പദ്ധതികളും പ്രോഗ്രാമുകളും വിഭാവനം ചെയ്യാന്‍ മലയാളസര്‍വകലാശാല പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെ മലയാളത്തിനെ ഓര്‍ത്ത് നിലവിളിച്ചിട്ടും കാര്യമില്ല. ഭരണഭാഷ കൂടിയായി മലയാളം മാറിയിട്ടും അതുമായി ബന്ധപ്പെട്ട തൊഴില്‍സാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ കഷ്ടം എന്നേ പറയാനാകൂ.
എല്ലാ വിഷയങ്ങളും മലയാളത്തിലൂടെ തന്നെ പഠിപ്പിക്കണമെന്നും മലയാളത്തിലൂടെ ഒരു പുതിയയൊരു ആശയലോകം വിടര്‍ന്നുവരണമെന്നുമൊക്കെ ചില സംഘടനകള്‍ പറയുന്നുണ്ടെങ്കിലും മലയാളം ഒരു വിഷയമായി പോലും പഠിപ്പിക്കാന്‍ ആവാത്ത ഒരു ന്യൂജന്‍ കേരളത്തിലാണ് നാം ജീവിക്കുന്നത് എന്നത് തീര്‍ത്തും പരിഹാസ്യമാണ്. വയനാട് പോലെയുള്ള ജില്ലകളില്‍ ബിരുദ-ബിരുദാനന്തര തലങ്ങളില്‍ മലയാളം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ലെന്നത് എത്രപേര്‍ക്കറിയാം.
ഭാഷാപഠിതാക്കള്‍ക്ക് ആകെക്കൂടി ലഭിക്കുന്ന ജോലി അധ്യാപകരുടേതു മാത്രമാണ് എന്ന് ധാരണ പരക്കെയുണ്ട്. സാഹിത്യമടക്കമുള്ള ഗ്രന്ഥരചനകള്‍,പ്രസാധക ശാലകളിലെ എഡിറ്റര്‍മാര്‍, പത്ര- ദൃശ്യ മാധ്യമങ്ങളിലെ ജോലിക്കാര്‍, ദ്വിഭാഷികള്‍, വിവര്‍ത്തകര്‍, നാടക-സിനിമ പ്രവര്‍ത്തകര്‍, കണ്ടന്റ് റൈറ്റേഴ്‌സ്, കോപ്പി എഡിറ്റേഴ്‌സ്, പ്രോഡക്റ്റ് ലോക്കലൈസേഷന്‍ മാനേജര്‍മാര്‍, പ്രൂഫ് റീഡര്‍മാര്‍, ഭാഷാസാങ്കേതികവിദഗ്ധര്‍, കമ്പ്യൂട്ടേഷനല്‍ ഭാഷാവിദഗ്ധര്‍, നിഘണ്ടു നിര്‍മാതാക്കള്‍, ടൂര്‍ ഗൈഡുമാര്‍, കലാസാംസ്‌കാരികാദി അഡ്മിസ്‌ട്രേറ്റര്‍മാര്‍, അക്കാദമിക ലൈബ്രേറിയന്മാര്‍, മീഡിയ ഗവേഷകര്‍, സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, ഭാഷാ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തകര്‍, യു ട്യൂബര്‍, പോഡ് കാസ്റ്റര്‍ തുടങ്ങി എത്രയോ ജോലികള്‍ ഭാഷയുമായി മാത്രം ബന്ധപ്പെട്ടുണ്ട്. അക്ഷരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഭാഷാപഠിതാക്കള്‍ക്ക് യോജിക്കുന്നവയാണ്. പ്രയുക്ത ഭാഷാശാസ്ത്രത്തിന്റെ മേഖലയിലേക്ക് പോയാല്‍ത്തന്നെ നിരവധി ജോലിസാധ്യതകള്‍ വേറെയുമുണ്ട്. അടിസ്ഥാന ശാസ്ത്രങ്ങളോ അടിസ്ഥാന മാനവികവിഷയങ്ങളോ ഭാഷാ സാഹിത്യങ്ങളോ പഠിച്ചാല്‍ തൊഴിലുറപ്പുണ്ടാകുമോ എന്നുറപ്പിച്ചു പറയാനാകില്ലായിരിക്കും. ശരിയാണ്, പക്ഷേ അവയൊക്കെയും സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിടുന്നുണ്ട്. മറ്റുഭാഷകള്‍ മറ്റു ലോകങ്ങളിലേയ്ക്ക് തുറക്കുന്ന വാതിലുകളാണെങ്കില്‍ മാതൃഭാഷ ചിന്തയുടെ വിശാലമായ ലോകവും മറുഭാഷകളിലേക്ക് ചിന്തയുടെ പാലവും സൃഷ്ടിക്കുന്നുണ്ട്. ഭാഷകളെ നിസ്സാരവല്‍ക്കരിക്കരുത്.
Toby
1 Oct 2020, 09:31 PM
ഗംഭീരം . ഇന്നെത്തെ പ്രധാനപ്പെട്ട സർവക കലാശാലകളാക്കെയും നവമാനവിക വിഷയങ്ങൾക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്നു. നമ്മൾ എവിടെ എത്തി എന്ന് കാണിക്കുന്ന ഒരു ലേഖനം!
നസീഫ. വി
1 Oct 2020, 07:54 PM
യോജിക്കുന്നു. ഭാഷയുടെ ജോലി സാധ്യത യെ കുറിച്ച് ഒരു പാട് പേര് ക്കുള്ള സംശയം ആണിത്.
Sindhu
1 Oct 2020, 07:30 PM
True
Tajmanzoor.T
1 Oct 2020, 06:48 PM
ഈ വിഷയത്തിൽ വന്ന മികച്ച ലേഖനം
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 04, 2023
3 Minutes Read
ഡോ.സി.വി. സുധീർ
2 Oct 2020, 08:26 AM
വളരെ പ്രസക്തമായ ചിന്ത. ശാസ്ത്രം മാത്രമാണ് ലോകം എന്നു കണക്കാക്കുന്നവരുടെ രാഷ്ട്രീയ നിലപാട് എന്താണ്? ഇത്തരം ചിന്തകളെ എന്ത കൊണ്ടാണ് രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമാക്കാൻ സാധിക്കാതെ പോകുന്നത്?