ബ്രസീലുകാരനായ ഹോസെ മൗരോ ദേ വാസ്‌കോണ്‍സെലോസ് എഴുതിയ My Sweet Orange Tree എന്ന നോവൽ ‘എന്റെ പഞ്ചാര ഓറഞ്ച് മരം’ എന്ന പേരിൽ മലയാളത്തിലിറങ്ങുകയാണ്. 1968ലാണ് ആത്മകഥാംശമുളള ഈ നോവല്‍ ഇറങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അതൊരു ക്ലാസിക്ക് ആയി. നിരവധി ലോക ഭാഷകളില്‍ പരിഭാഷകള്‍, ടി.വി. സീരിയലുകള്‍, സിനിമ. ബ്രസീലിലെ സ്‌കൂളുകളില്‍ പാഠപുസ്തകമായ നോവല്‍. കവി കൂടിയായ വി.എം. ഗിരിജയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. അവർ എഴുതിയ ആമുഖക്കുറിപ്പും നോവൽ ഭാഗങ്ങളും വായിക്കാം.
25 Dec 2022, 01:49 PM
എന്റെ പഞ്ചാര ഓറഞ്ച്മരം എന്ന നോവലിന് അതെഴുതിയ ഹോസെ മൗരോ ദേ വാസ്‌കോണ്‍സെലോസ് ഒരു ചെറിയ അര്‍ഥനീട്ട്, വാല്‍ക്കഷണം വെച്ചു കൊടുത്തപ്പോള്‍ ‘വേദന കണ്ടുപിടിച്ച ഒരു ചെറിയ ആണ്‍കുട്ടിയുടെ കഥ'എന്നായിരുന്നു അത്.
അതേ, വായനക്കാര്‍ക്കും വേദനയുടെ നുറുങ്ങുന്ന വഴികള്‍ പഠിക്കാം ഇതിലൂടെ.
വാസ്‌കോ ഡ ഗാമ ആദ്യം കോഴിക്കോട്ടുവന്ന്, പലപല സംഭവങ്ങള്‍ കഴിഞ്ഞു പോര്‍ച്ചുഗലിലേക്ക് തിരിച്ചുപോയത് അവിടെ ഉല്‍സവം പോലെ കൊണ്ടാടപ്പെട്ടു. പെദ്രോ അല്‍വാരിസ് കബ്രാള്‍ കമാണ്ടറായി അടുത്ത പട ഒരുങ്ങി -33 കപ്പലുകള്‍, 1500 സൈനികര്‍. കൂടെ ബര്‍ത്തലോമിയോ ഡയസ്, നിക്കോളാസ് കൊയ്‌ലോ. അറബികളെ ഒഴിവാക്കി മുഴുവന്‍ കച്ചവടവും പോര്‍ച്ചുഗീസുകാര്‍ക്ക് എന്ന് സാമൂതിരിയെ നിര്‍ബന്ധിക്കണം എന്നായിരുന്നു ദൗത്യം. പക്ഷേ ആ യാത്ര ആദ്യം എത്തിപ്പെട്ടത് ബ്രസീലില്‍. ചെന്നു, കണ്ടു, കീഴടക്കി. വെറും ആറ് കപ്പലുകളുമായാണ് കബ്രാള്‍ പിന്നെ കോഴിക്കോട്ടേക്ക് പോയത്. പറഞ്ഞു വന്നത് ബ്രസീലില്‍ പോര്‍ച്ചുഗീസ് ഭാഷ പരന്നതിന്റെ കഥ. അങ്ങനെയാണ് 1500 മുതല്‍ 1822 വരെ ബ്രസീല്‍ പോര്‍ച്ചുഗീസിന്റെ കോളനിയായത്.
ബ്രസീലുകാരനായ ഹോസെ മൗരോ ദേ വാസ്‌കോണ്‍സെലോസ് പ്രശസ്തമായ തന്റെ നോവല്‍, എന്റെ പഞ്ചാര ഓറഞ്ച് മരം (My Sweet Orange Tree/ Portuguese Original Title: Meu Pé de Laranja Lima) പോര്‍ച്ചുഗീസ് ഭാഷയിലാണ് എഴുതിയത്. 1968ലാണ് ആത്മകഥാംശമുളള ഈ നോവല്‍ ഇറങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അതൊരു ക്ലാസിക്ക് ആയി എന്നു പറയാം. എത്രയോ ലോക ഭാഷകളില്‍ പരിഭാഷകള്‍, ടി.വി. സീരിയലുകള്‍, സിനിമ. ബ്രസീലിലെ സ്‌കൂളുകളില്‍ പാഠപുസ്തകമായ നോവല്‍.
റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബന്‍ഗു എന്ന ചെറു പട്ടണത്തിലാണ് കഥ നടക്കുന്നത്. അഞ്ചു വയസു കഴിഞ്ഞ സെസേയാണ് കഥാനായകന്‍. അവന്‍ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കന്‍, അനിയന്‍ ലൂയീസിനെ അവന്‍ കിങ് ലൂയിസ് എന്നു വിളിക്കുന്നു. ചേച്ചിമാരില്‍ ഗ്ലോ എന്നു വിളിക്കുന്ന ഗ്ലോറിയയാണ് അവനെ എപ്പോഴും അടികളില്‍ നിന്ന് രക്ഷിക്കുക. ചേട്ടന്‍ ടോട്ടോക്കയും മറ്റ് സഹോദരിമാരും അപ്പനും അമ്മയും... പക്ഷേ അപ്പന്റെ ജോലി പോയതില്‍ പിന്നെ കഷ്ടപ്പാടും വിശപ്പും തന്നെ. എഡ്മുണ്ടോ മാമന്‍, അമ്മാമ്മ എന്നിവര്‍ തൊട്ടപ്പുറത്തുണ്ട്.
കഥയുടെ ഒരു പ്രധാന തിരിവ് ക്രിസ്മസ് കാലത്താണ് നടക്കുന്നത്. ബന്‍ഗുവിലെ കാസിനോവിന്റെ മുമ്പില്‍ വെച്ച് പാവപ്പെട്ട പിള്ളേര്‍ക്ക് സമ്മാന വിതരണമുണ്ട്. സെസേ കുഞ്ഞനിയനെയും നടത്തി അതുവരെ പോകുന്നു. ചെറിയവന് കാല് വേദനിക്കുന്നു, സെസേക്ക് തന്നെ ആറ് വയസ്സായിട്ടില്ല. പിന്നല്ലേ. പക്ഷേ ഒന്നും കിട്ടിയില്ല. അതിനു പകരം, അനിയനോടുള്ള സ്‌നേഹം മൂലം തന്റെ മരക്കുതിര പുതുതാക്കി അവന്‍ അനിയന് കൊടുക്കും.
""ടോട്ടോക്ക?''
""എന്താടാ''.
""ക്രിസ്മസ് അപ്പൂപ്പന്റെ കയ്യില്‍ നിന്ന് നമുക്ക് യാതൊന്നും കിട്ടില്ലേ?''
""കിട്ടുംന്ന് തോന്നുന്നില്ല''.
""ടോട്ടോക്ക, എന്നോട് സത്യം പറ. എല്ലാവരും പറയും പോലെ ഞാന്‍ വികൃതിയും ചീത്തയുമാണോ''.
""അത്ര ചീത്തച്ചീത്തയൊന്നുമല്ല. നിന്റെ ചോരയില്‍ സാത്താനുണ്ട് എന്ന് മാത്രം.''
""ക്രിസ്തുമസ് വരുമ്പോഴെങ്കിലും അത് ഇല്ലാതായാ മതിയായിരുന്നു. മരിക്കുംമുമ്പ്, ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും സാത്താന്‍ കുട്ടിയല്ലാതെ ഉണ്ണിയേശു എന്റെ ഹൃദയത്തില്‍ ജനിക്കണം എന്നാ എന്റെ ആശ''
മുതിര്‍ന്നവര്‍ ചീത്ത പറഞ്ഞു തകര്‍ത്ത ഹൃദയമുള്ള, മിടുക്കനും വികൃതിയുമായ ആ കൊച്ചു കുഞ്ഞിന്റെ വേദന നമ്മെ അലിയിക്കും. ക്രിസ്മസ് ദിവസം അവര്‍ക്ക് മാത്രം വേദന: അവന്‍ സമ്മാനത്തിന് വേണ്ടി വെച്ച ഷൂ നോക്കാന്‍ ഓടുകയാണ്.
""ഉണര്‍ന്ന ഉടനേ ഞാന്‍ ടോട്ടോക്കയെ വിളിച്ചു.’’
""വാടാ പോവാം. എന്തെങ്കിലും ഉണ്ടെങ്കിലോ.''
""ഞാനില്ല.''
""ശരി. ഞാന്‍ പോവാം''.
ഞാന്‍ കിടപ്പുമുറിയുടെ വാതില്‍ തുറന്നു, എന്തൊരു നിരാശ... ഷൂസ് ശൂന്യമായിരുന്നു. കണ്ണുതിരുമ്മിക്കൊണ്ട് ടോട്ടോക്കയും വന്നു.
""ഞാന്‍ പറഞ്ഞതല്ലേ.''
എന്റെ ആത്മാവില്‍ എല്ലാം കൂടി കലങ്ങിമറിഞ്ഞ് പൊന്തിവന്നു. വെറുപ്പ്, ദേഷ്യം, ദുഃഖം. ഉള്ളില്‍ ഒതുക്കാന്‍ പറ്റാതെ ഞാന്‍ പൊട്ടിത്തെറിച്ചു.
""പണമില്ലാത്ത അപ്പനുണ്ടാകുന്നത് ഭയങ്കരം തന്നെ.''
‘‘എന്റെ ഷൂസില്‍ നിന്ന്, എന്റെ കണ്ണുകള്‍ അവിടെയിട്ടിരുന്ന ഒരു ജോഡി ചെരിപ്പിലേക്ക് തെന്നി. അപ്പന്‍ ഞങ്ങളെ നോക്കി. അതാ അവിടെ നില്‍ക്കുന്നു. ദുഃഖം കൊണ്ട് വളരെ വലുതായി അപ്പന്റെ കണ്ണുകള്‍. അപ്പന്റെ കണ്ണുകള്‍ വളരെ വളരെ വലുതായി- ബംഗു സിനിമാ തിയേറ്ററിന്റെ സ്ക്രീനിന്റെ അത്രയും വലുതായി. കരയാന്‍ തോന്നിയാലും കരയാന്‍ പറ്റാത്തത്രയും വേദനയും മുറിവും അപ്പന്റെ കണ്ണുകളില്‍ കണ്ടു. ഒരിക്കലും അവസാനിക്കാത്തത് എന്നുതോന്നിയ ഒരു മിനിട്ട് നേരം, അദ്ദേഹം ഞങ്ങളെ നോക്കി നിന്നു, പിന്നെ ഒന്നും ഒന്നും മിണ്ടാനാവാതെ, അവിടെ തരിച്ചുനിന്നു. അലമാരിയില്‍ നിന്ന് തൊപ്പിയെടുത്ത് അപ്പന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിപ്പോയി.''
അവന്‍ അപ്പനെ വേദനിപ്പിച്ചതില്‍ സ്വയം മുറിയുന്നുണ്ട്. ഷൂ പോളിഷ് ചെയ്ത് കാശുണ്ടാക്കി അപ്പന് വില പിടിച്ച സിഗരറ്റ് വാങ്ങിക്കൊടുക്കുന്നുണ്ട്. പക്ഷേ അവനെ ആരും മനസ്സിലാക്കുന്നില്ല. വേദനയുടെ ലോകത്തില്‍ കരുണ അസ്തമിക്കുമോ?

ആ ഇടയ്ക്കാണ് പോര്‍ച്ചുഗ എന്ന മാനുവല്‍ വാലഡാരിസിന്റെ സൗഹൃദം അവനെ തളിര്‍പ്പിക്കുന്നത്. സ്വന്തം അപ്പനില്‍ നിന്ന് തന്നെ വിലക്കുവാങ്ങിക്കോളാന്‍ അവന്‍ പറയുന്നത് ഹൃദയം പൊട്ടിയേ വായിക്കാന്‍ പറ്റൂ. ആരോടും പറയാതെ സൂക്ഷിച്ച ആ വിലപ്പെട്ട കൂട്ട് അവന് ഒരു ശാന്തി പേടകമായിരുന്നു, പാട്ടും സ്‌നേഹവുമാണ് സെസേ ആഗ്രഹിക്കുന്ന രണ്ട് ഉറവുകള്‍. സഹജമായ ദാഹം ഒരു പാട്ടുകാരന്റെ സഹായിയായി അലയാനും പ്രേരകമാവുന്നു. പിങ്കി എന്ന ചെറിയ പഞ്ചാര ഓറഞ്ച് മരമാണ് അവനെ സ്‌നേഹം കൊണ്ട് ജീവിപ്പിക്കുന്ന മറ്റൊന്ന്. അവന്റെ ഉള്ളില്‍ അതിനു ജീവനുണ്ട്, ഏറ്റവും വലിയ കൂട്ടുകാരനാണ്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ ഉള്ളില്‍ ഒരു കുഞ്ഞിക്കുരുവി പാടിയിരുന്നു എന്നും അവന് തോന്നിയിട്ടുണ്ട്.
അത്ര ചെറുപ്പത്തില്‍, പിഞ്ചു കുട്ടിയായിരിക്കുമ്പോള്‍ അപ്പന്റെ കയ്യില്‍ നിന്നു ചാട്ട കൊണ്ട് അടിയേറ്റ സെസേ പിങ്കിയോട് പറയുന്ന ഈ വാക്കുകള്‍ കണ്ണീര് കൊണ്ട് എഴുതിയവയാണ്: ""നീ കണ്ടോ പിങ്കീ. എനിക്ക് പന്ത്രണ്ട് മക്കള്‍ വേണം; പിന്നെ വേറെ പന്ത്രണ്ട്. ആദ്യത്തെ പന്ത്രണ്ടെണ്ണം എന്നും കുഞ്ഞുങ്ങളായിരിക്കും, ആരും ഒരു തരിമണ്ണുപോലും അവരുടെ മേലിടില്ല. മറ്റേ പന്ത്രണ്ട് പേര്‍ വളരും, വളര്‍ന്ന് വലുതാവും. ഞാന്‍ പോയി ഓരോരുത്തരോടും ചോദിക്കും, നിനക്കെന്താവണം മകനേ?
ഒരു വിറകുവെട്ടുകാരനോ... കൊള്ളാം ഇന്നാ പിടിച്ചോ ഒരു മഴുവും ഈ കള്ളിഷര്‍ട്ടും.
നിനക്ക് സിംഹത്തിനെ മെരുക്കണോ?
ഇന്നാ ചാട്ടവാറും യൂണിഫോമും.''
""അപ്പോ ക്രിസ്മസോ? ഇത്രയധികം കുട്ടികളെക്കൊണ്ട് എന്തു ചെയ്യും?''
""ക്രിസ്മസിന് എനിക്ക് ഒരുപാട് പണമുണ്ടാവും. ഒരു ട്രക്ക് നിറയെ ചെസ്റ്റ്നട്ടും ബദാം പരിപ്പും വാള്‍നട്ടും അത്തിപ്പഴവും ഉണക്കമുന്തിരിയും കൊണ്ടുവരും. ഒരുപാട് കളിപ്പാട്ടങ്ങള്‍ കൊടുക്കും... അത് അയല്‍പക്കത്തെ ഇല്ലാത്ത കുട്ടികള്‍ക്കൊക്കെ കടംകൊടുക്കാലോ...
ഞാന്‍ ഭയങ്കര ധനികനാവും, ഒരു പൂത്തപണക്കാരന്‍, ശരിക്കും പണക്കാരന്‍. ഞാന്‍ ലോട്ടറി അടിക്ക്യേം ചെയ്യും.''
എന്നിട്ട് ഞാന്‍ ധിക്കാരപൂര്‍വം പിങ്കിയെ നോക്കി, ഈ ഇടയ്ക്കുകയറി തടസ്സപ്പെടുത്തിയത് ഇഷ്ടമായില്ല എന്നറിയിക്കാന്‍.
""ഞാന്‍ പറഞ്ഞുവന്നത് ഒന്നു മുഴുമിപ്പിക്കട്ടെ പിങ്കീ. ഇനിയും എത്ര പിള്ളേരുണ്ട്.
അപ്പോ, മോനേ, നിനക്ക് കൗബോയ് ആവണോ? ഇതാ, നിന്റെ ജീനിയും മൂക്കുകയറും. നിനക്ക് മാംഗോറാജിബ ഓടിക്കണോ? ഇതാ നിന്റെ തൊപ്പിയും പീപ്പിയും?''
കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്ന് ഒരാറുവയസ്സുകാരന് പറയാന്‍ പറ്റുമോ! പക്ഷേ സെസേയ്ക്ക് അത് അറിയാം. രക്ഷിതാക്കള്‍, മുതിര്‍ന്നവര്‍, അച്ഛനമ്മമാര്‍, അധ്യാപകര്‍ എല്ലാം, സഹജമായ സ്‌നേഹം, അലിവ്, വാല്‍സല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളര്‍ത്തുമ്പോള്‍ പിഞ്ചു പൈതങ്ങള്‍ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കല്‍ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം.
പ്രിയരേ, മുന്‍പ് എടുത്തു ചേര്‍ത്ത ഭാഗത്തെ മാംഗോറാജിബ എന്തെന്ന് അറിയണം അല്ലേ. അതിനുമപ്പുറം പിഞ്ചുകുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാന്‍ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ ക്ലാസിക് കൃതി എന്നു തോന്നുന്നു.
പുസ്തകത്തിന്റെ ആദ്യ പുറത്ത് കൊടുത്ത, എഴുത്തുകാരന്റെ ഈ സമര്‍പ്പണവാചകം ആത്മാംശം പുരണ്ടത്, അത് വായിക്കാം.
""എന്റെ അനിയന്‍ ലൂയിസിന്റെയും (കിംഗ് ലൂയിസ്) എന്റെ ചേച്ചി ഗ്ലോറിയയുടെയും സ്നേഹം നിറഞ്ഞ ഓര്‍മ്മകള്‍ക്ക്. ലൂയിസ് ഇരുപതാം വയസ്സിലും ഗ്ലോറിയ ഇരുപത്തിനാലിലും, ജീവിതം ജീവിതയോഗ്യമല്ല എന്ന് കണ്ട് അതു ഉപേക്ഷിച്ചു. അത്രതന്നെ വിലയുറ്റതാണ് എന്റെ ആറാം വയസ്സില്‍ അലിവ് എന്തെന്ന് എന്നെ പഠിപ്പിച്ച മാനുവല്‍ വലാഡേറസിന്റെ ഓര്‍മ. എല്ലാവരും സമാധാനത്തില്‍ വിശ്രമിക്കട്ടെ!''
എന്റെ പഞ്ചാര ഓറഞ്ച്മരം
നോവൽ ഭാഗം
അധ്യായം രണ്ട്
അമ്മയുടേതായിരുന്നു ആശയം.
"ഇന്ന് നമുക്കെല്ലാവര്‍ക്കും വീടു കാണാന്‍ പോകാം.'
ടോട്ടോക്ക എന്നെ ഒരു വശത്തേക്ക് കൊണ്ടുപോയി ചെവിയില്‍ മന്ത്രിച്ചു; "നമ്മള് ഇതിനു മുന്‍പേ അവിടെ പോയിട്ടുണ്ടെന്ന് നീ ആരോടെങ്കിലും പറഞ്ഞാല്‍, തിരിച്ച് വന്നിട്ട് കാട്ടി ത്തരാം.'
ഞാനതിനെപ്പറ്റി ആലോചിച്ചിട്ടു കൂടിയില്ലായിരുന്നു. ഞങ്ങളൊരു ജനക്കൂട്ടം, തെരുവിലേക്കിറങ്ങി. ഗ്ലോറിയ തന്റെ കണ്‍മുമ്പീന്ന് ഒരു നിമിഷം പോലും മാറരുത് എന്ന് ശാസിച്ച് എന്റെ കൈപിടിച്ചു. ഞാന്‍ ലൂയിസിന്റെ കൈപിടിച്ചു.
"നമ്മളെപ്പഴാ അങ്ങോട്ടു പോവ്വ; അമ്മ?' ഗ്ലോറിയ ചോദിച്ചു.
"ക്രിസ്മസ് കഴിഞ്ഞ് രണ്ടു ദിവസാവട്ടെ, നമുക്ക് പാക്കിംഗ് തുടങ്ങാം' അമ്മ കുറച്ചു വേദനയോടെ പറഞ്ഞു.
അമ്മ വളരെ ക്ഷീണിച്ച പോലെ തോന്നി. എനിക്ക് ശരിക്കും അമ്മയോട് പാവം തോന്നി. ജീവിതം മുഴുവനും അമ്മ അധ്വാനിക്കുകയായിരുന്നു. ആ ഫാക്ടറി നിര്‍മ്മിച്ചത് അമ്മയുടെ ആറാം വയസ്സിലായിരുന്നു, അന്നുമുതല്‍ പണി തന്നെ പണി. ആറാം വയസ്സില്‍ ഫാക്ടറിയില്‍, അമ്മയെ ഒരു ടേബിളില്‍ ഇരുത്തും. ഉണങ്ങിയ ഉപകരണങ്ങള്‍ വൃത്തിയാക്കലാണ് പണി. താഴേക്കിറങ്ങാന്‍ പറ്റാത്ത കാരണം, അമ്മ മേശയിലിരുന്നുതന്നെ മൂത്രമൊഴിക്കും. അതുകൊണ്ടാണവര്‍ ഒരിക്കലും സ്കൂളില്‍ പോവാതിരുന്നത്; വായനയും എഴുത്തും പഠിക്കാതിരുന്നത്. അവരിതു പറഞ്ഞപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി. "ഞാന്‍ വലുതായി ബുദ്ധിമാനും കവിയും ആവുമ്പോള്‍ എന്റെ കവിതകളെല്ലാം അമ്മയ്ക്ക് വായിച്ചു തരാം.' ഞാന്‍ വാക്കു കൊടുത്തു.
ഷോപ്പുകളിലും സ്റ്റോറുകളിലും ക്രിസ്തുമസ്സിന്റെ അടയാളങ്ങള്‍ നിരന്നുതുടങ്ങി. എല്ലാ ചില്ലുപാളിയിലും ക്രിസ്തുമസ്സപ്പൂപ്പന്റെ പടം വരച്ചു. ക്രിസ്തുമസ്സടുത്താല്‍ തിരക്കാവും എന്നോര്‍ത്ത് ആളുകള്‍ കാര്‍ഡുകള്‍ നേരത്തേ വാങ്ങിത്തു
ടങ്ങി. ഇത്തവണ, ഉണ്ണീശോ എന്റെ ഹൃദയത്തില്‍ ജനിക്കും എന്നെനിക്ക് അവ്യക്തമായ ഒരു പ്രതീക്ഷയുണ്ടായി. എന്തായാലും, "വിവേക'മുണ്ടാവുന്ന പ്രായമെത്തിയാല്‍ ഞാന്‍ ഇത്തിരിയെങ്കിലും മെച്ചപ്പെടുമായിരിക്കും.
ഇതാണ് അത്.
എല്ലാവര്‍ക്കും ഇഷ്ടായി. പഴയ വീടിനേക്കാള്‍ അല്പം ചെറുതായിരുന്നു പുതിയ വീട്. ടോട്ടോക്കയുടെ സഹായത്തോടെ ഗേറ്റ് പൂട്ടിയ കമ്പി അമ്മ സ്വല്പം അഴിച്ചെടുത്തു. പിന്നെ ഒരു കുതിച്ചോട്ടമായിരുന്നു. ഗ്ലോറിയ എന്റെ കൈയിലെ പിടിവിട്ടു; താന്‍ ഒരു ചെറു മാന്യ യുവതിയാവുകയാണെന്നും മറന്നു ഒരു മാവിന്റെ അടുത്തേക്ക് കുതിച്ചോടി അതിനെ കെട്ടിപ്പിടിച്ചു.
"ഈ മാവ് എന്റെയാ; ഞാനാ ആദ്യം തൊട്ടത്.’
പുളിമരം ടോട്ടോക്കയും സ്വന്തമാക്കി.
എനിക്കൊന്നും ബാക്കിയുണ്ടായില്ല; കരഞ്ഞു കരഞ്ഞില്ല എന്ന മട്ടില്‍ ഞാന്‍ ഗ്ലോറിയയെ നോക്കി.
"അപ്പോ എനിക്കോ ഗ്ലോ?"
"പിറകിലേക്ക് ഓടു മണ്ടാ... അവിടെ മരങ്ങളുണ്ടാകും.’
ഞാനോടി. പക്ഷേ, അവിടെ നീണ്ട പുല്ലും മുള്ളുള്ള ഒരു കൂട്ടം നാരകങ്ങളും മാത്രമേ കണ്ടുള്ളൂ. ചാലിന്റെ അടുത്ത് ഒരു ചെറിയ ഓറഞ്ച്മരം നിന്നിരുന്നു.
എനിക്ക് നിരാശതോന്നി. വീട്ടിനുള്ളില്‍ എല്ലാവരും സ്വന്തം കിടപ്പുമുറി തിരഞ്ഞെടുക്കുന്ന തിരക്കായിരുന്നു. ഞാന്‍ ഗ്ലോറിയയുടെ പാവാട പിടിച്ചു വലിച്ചു.
"അവിടെ ഒന്നൂല്യ."
"നിനക്ക് ശരിക്ക് നോക്കാന്‍ അറിഞ്ഞൂടാ."
"ഒരുമിനിട്ടേ... ഞാന്‍ നിനക്കൊരു മരം കണ്ടുപിടിച്ചുതരാം."
ഗ്ലോറിയ എന്റെയൊപ്പം വന്നു. അവള്‍ എല്ലാ ഓറഞ്ചു മരങ്ങളും നോക്കി.
"ഇതിഷ്ടമായില്ല്യേ? ഒരസ്സല്‍ മരം."
എനിക്ക് അതും ഇതും ഒന്നും ഇഷ്ടപ്പെട്ടില്ല. അവയ്ക്കൊക്കെ ഒരുപാട് മുള്ളുകളുണ്ടായിരുന്നു.
"ഈ വൃത്തികെട്ട മരങ്ങളേക്കാള്‍ എനിക്ക് ആ പഞ്ചാര ഓറഞ്ച്മരമാ ഇഷ്ടം."
"എവിടെ?"
ഞാനവളെ അതു കാണിക്കാന്‍ കൊണ്ടുപോയി.
"ആയ്... എന്തു നല്ല കുഞ്ഞു നാരകം! ഒരൊറ്റ മുള്ളു പോലുമില്ല. അതിനേ കണ്ടാലേ ദൂരേന്നുതന്നെ മനസ്സിലാവും അതൊരു പഞ്ചാരച്ചക്കുടു നാരകമാണെന്ന്, എന്തൊരു അന്തസ്സാ. ഞാന്‍ നിന്റെ അത്രേം ആയിരുന്നെങ്കില്‍ മറ്റൊന്നും ആഗ്രഹിക്കില്ലായിരുന്നു."
"പക്ഷേ, എനിക്ക് ഒരു വല്യമരം വേണം."
"ഇതാലോചിച്ച് നോക്ക് സെസെ. ഇതിപ്പോഴും ഇളയതാ - അത് വലുതാവൂലോ. നിങ്ങള്‍ രണ്ടാളും ഒരുമിച്ച് വളരും. സഹോദരന്മാരേപ്പോലെ പരസ്പരം മനസ്സിലാക്കും. ഇതു മാത്രമേയുള്ളൂ, ശരിയാണ്, പക്ഷേ, ദേ നോക്ക് നിനക്കു മാത്രമുണ്ടാക്കിയ ഒരു കുതിരയേപ്പോലെ.’
എനിക്കാകെ ഒരു കുരുക്കില്‍പെട്ട പോലെ തോന്നി. മാലാഖമാരുടെ ചിത്രമുള്ള ഒരു സ്കോച്ച് കുപ്പി എനിക്കോര്‍മ്മ വന്നു. അതു കണ്ടപ്പോള്‍ തന്നെ ലാല പറഞ്ഞു. 'ഇതെന്റെയാ' ഗ്ലോറിയയും ടോട്ടോക്കയും ഓരോന്നു എടുത്തു. അപ്പോ എനിക്കോ? ചിറകൊന്നുമില്ലാതെ, ഒരു കുഞ്ഞിത്തല മാത്രമുള്ള, എല്ലാറ്റിന്റേയും പിന്നിലുള്ള ഒരു ചെറുതേ എനിക്ക് കിട്ടിയുള്ളൂ. നാലാമത്തെ സ്കോട്ടീഷ് മാലാഖ, ഒരു മുഴുവന്‍ മാലാഖ പോലുമായിരുന്നില്ല.
ഞാന്‍ വലുതാവട്ടെ, കാണിച്ചു കൊടുക്കാം. ഞാനൊരു ആമസോണ്‍ മഴക്കാട് വാങ്ങിക്കും. മാനം മുട്ടുന്ന മരങ്ങളെല്ലാം എന്റേതാവും. മാലാഖമാരുടെ ചിത്രങ്ങള്‍ കൊണ്ട് പൊതിഞ്ഞ കുപ്പികളുള്ള ഒരു സ്റ്റോറും ഞാന്‍ വാങ്ങിക്കും. ഒരു ചിറകിന്റെ തുമ്പുപോലും ഞാനിവര്‍ക്കാര്‍ക്കും കൊടുക്കില്ല.
മുഖം വീര്‍പ്പിച്ചുകൊണ്ട് ഞാന്‍ മണ്ണിലിരുന്നു, എന്റെ ദേഷ്യം കുഞ്ഞു നാരകത്തില്‍ച്ചാരി! പുഞ്ചിരിച്ചുകൊണ്ട് ഗ്ലോറിയ നടന്നുപോയി.
"നിന്റെയീ ദേഷ്യം പെട്ടെന്നു മാറും, സെസെ. ഞാന്‍ പറഞ്ഞതാ ശരിയെന്നു നിനക്കപ്പോ മനസ്സിലാവും.’
ഞാന്‍ ഒരു കോലുകൊണ്ട് നിലത്ത് മാന്തി, എന്റെ ചിണുങ്ങല്‍ നിര്‍ത്താന്‍ പോവുകയായിരുന്നു; പെട്ടെന്ന് എവിടെ നിന്നാന്നറിയില്ല, എന്റെ ഹൃദയത്തിന്റെ അടുത്തുനിന്ന്, ആരോ പറയുന്നതുകേട്ടു.
"നിന്റെ ചേച്ചി പറഞ്ഞതാ ശരി എന്നെനിക്ക് തോന്നുന്നു.’
"എല്ലാവരും എപ്പോഴും ശരിയാണ്; ഞാന്‍ മാത്രം ശരിയല്ല.’
"ഈ പറഞ്ഞത് സത്യമല്ല; നീ എന്നെ ഒന്നു സൂക്ഷിച്ചു നോക്ക്യേ; അപ്പോ മനസ്സിലാവും.’
ഞെട്ടിത്തരിച്ച് പെട്ടെന്നെണീറ്റ് ആ കൊച്ചു മരത്തെ ഞാന്‍ തുറിച്ചു നോക്കി.
എനിക്കത് വിചിത്രമായിത്തോന്നി. ഞാനെപ്പോഴും എല്ലാത്തിനോടും സംസാരിക്കാറുണ്ട്. മറുപടി പറയുന്നത് എന്റെയുള്ളിലെ കുഞ്ഞിക്കുരുവിയാണെന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്.
"ഏയ്.... നീ ശരിക്കും സംസാരിക്ക്വോ!’
"നിനക്ക് കേള്‍ക്കാനില്ലേ.’
എനിക്കൊരു ചെറുചിരി വന്നുമുട്ടി. നിലവിളിച്ചോടാന്‍ തുടങ്ങിയതാണ്. പക്ഷേ, ജിജ്ഞാസ എന്നെ അവിടെ പിടിച്ചിരുത്തി.
"നീയെങ്ങന്യാ മിണ്ട്വ? നാവുണ്ടോ?’
"മരങ്ങള്‍ എല്ലാം കൊണ്ടും സംസാരിക്കും. എലകള്‍, ചില്ലകള്‍, വേരുകള്‍.. കാണണോ? എന്റെ തടിയില്‍ നിന്റെ ചെവിയമര്‍ത്തി നോക്ക്, എന്റെ ഹൃദയം മിടിക്കുന്നത് കേള്‍ക്കാം.’
ഞാനൊന്നു മടിച്ചു; എന്നാലും ചെറുതല്ലേ, എന്റെ പേടി ഉരുകിപ്പോയി ഞാനതിന്റെ തടിയില്‍ എന്റെ ചെവിവച്ചപ്പോള്‍ ദൂരെ നിന്ന് ടിക്ക്... ടിക്ക്... എന്ന് കേട്ടു....
"കണ്ടോ.’
"എന്നോട് എന്തേലും പറ. നിനക്ക് സംസാരിക്കാന്‍ പറ്റുമെന്ന് മാറ്റാര്‍ക്കെങ്കിലും അറിയ്വോ?’
"ഇല്ല, നിനക്ക് മാത്രം.’
"ശരിക്കും?’
"ഞാന്‍ സത്യം ചെയ്യാം. ഒരു ദേവത എന്നോട് പറഞ്ഞു, ഒരു ചെറിയ ആങ്കുട്ടി എന്നോട് കൂട്ടാവും, അപ്പോ ഞാന്‍ സംസാരിച്ചു തുടങ്ങും എന്ന്... പിന്നെ എനിക്ക് വല്യ സന്തോഷമായിരിക്കും എന്ന്.’
"നീ കാത്തിരിക്ക്വോ?’
"എന്ത്?’
"ഞാനിങ്ങോട്ട് വരുംവരെ...ഒരാഴ്ച കഴിയും ഞങ്ങള്‍ ഇവിടെ വരാന്‍. അപ്പോഴേക്കും നീ മിണ്ടാന്‍ മറക്കുമോ?’
"ഒരിക്കലുമില്ല. നിന്നോട് മാത്രമേ ഞാന്‍ മിണ്ടൂ. നിനക്ക് എന്നെ കുതിരയാക്കണോ? നല്ല പതുപതുപ്പാ.’
"അത് എങ്ങനെ?’
"ദേ, ഈ കൊമ്പിലിരിക്ക്.’
ഞാന്‍ അനുസരിച്ചു.
"ഇനി മുന്നോട്ടും പിന്നോട്ടും ആട്..കണ്ണടയ്ക്ക്.’
എന്നോട് പറഞ്ഞപോലെ ഞാന്‍ ചെയ്തു.
"എങ്ങനേണ്ട്? ഇതിനേക്കാളും നല്ല കുതിര നിനക്കുണ്ടോ?’
"ഏയ്, ഇല്ല. എന്തു രസാ. എന്റെ കുതിരയില്ല്യേ സില്‍വര്‍ കിംഗ്? അതിനെ ഞാന്‍ എന്‍റനിയനു കൊടുക്കും. നിനക്ക് എന്റെ അനിയനെ ശരിക്കും ഇഷ്ടപ്പെടും.’
എന്റെ പഞ്ചാരഓറഞ്ചുമരത്തോടുള്ള സ്നേഹത്താല്‍ ഹൃദയം വിങ്ങി, ഞാന്‍ താഴെയിറങ്ങി.
"നോക്ക്, ഞാനൊരു കാര്യം ചെയ്യാന്‍ പോവാ. ഇങ്ങോട്ട് വീടുമാറും മുമ്പ് തന്നെ, പറ്റുമ്പോഴൊക്കെ വന്നു ഞാന്‍ നിന്നോട് സംസാരിക്കാം. ഇപ്പോ ഞാന്‍ പോട്ടെ? എല്ലാവരും വീടിന്റെ മുന്നിലെത്തി, തിരിച്ചുപോവാന്‍ നോക്ക്വാ.’
"പക്ഷേ, കൂട്ടുകാര്‍ ഇങ്ങനെയല്ല യാത്ര പറയുക.’
"ശ്ശ്! ദാ, എന്റെ ചേച്ചി വരുണൂ.’
ഞാന്‍ ഓറഞ്ച് മരം കെട്ടിപ്പിടിക്കുമ്പോഴാണ് ഗ്ലോറിയ വന്നത്.
"കൂട്ടുകാരാ, ഗുഡ്ബൈ. നീയാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ വസ്തു.’
"അപ്പൊഴേ ഞാന്‍ പറഞ്ഞില്ലേ?’
"പറഞ്ഞു. ഇനിയിപ്പോ ഇതിനുപകരം മാവോ പുളിയോ എനിക്ക് നിങ്ങളു തന്നാപ്പോലും എനിക്ക് വേണ്ട.’
അവള്‍ എന്റെ തലമുടി അലിവോടെ തലോടി.
"സെസേ.. സെസേ.’
ഞങ്ങള്‍ കൈപിടിച്ച് തിരിച്ചുപോയി.
"ഗ്ലോ, നിന്റെ ആ മാവ് കുറച്ച് ഒരു മന്തനാ, അല്ലേ.’
"ഇത്രവേഗം അത് പറയാറായില്ല; നമുക്ക് നോക്കാം. ആണെന്ന് തോന്നുന്നു.’
"ടോട്ടോക്കയുടെ പുളിമരമോ?’
"അത് ഇത്തിരി തലതിരിഞ്ഞതാ, അല്ലേ; എന്താടാ.’
"നിന്നോട് പറയാമോ എന്നു എനിക്കറിഞ്ഞൂടാ. എന്നാലും ഗ്ലോ, ഒരു ദിവസം നിന്നോട് ഞാനൊരു നിഗൂഢാത്ഭുതത്തെപ്പറ്റി പറയും.’
അധ്യായം മൂന്ന്
ദാരിദ്ര്യത്തിന്റെ മെലിഞ്ഞ വിരലുകള്‍
‘ലൂയിസേ, വേഗം’, ഗ്ലോറിയ ബ്രെഡ്ഡ് വാങ്ങാന്‍ പോയിരിക്കുന്നു. ജെഞ്ചീര ആട്ടുകസേലയിലിരുന്ന് വായിക്കുന്നു. ഇടനാഴിയിലൂടെ ഞങ്ങള്‍ ടോയ്ലറ്റിലേക്ക് ഇഴഞ്ഞുപോയി. മൂത്രമൊഴിക്കാന്‍ ഞാന്‍ അവനെ സഹായിച്ചു.
"നല്ലപോലെ മൂത്രം ഒഴിച്ചോ - പകല്, റോട്ടുവക്കത്ത് നിന്നൊന്നും മൂത്രം ഒഴിക്കാന്‍ സമ്മതിക്കില്ല ട്ടോ.’
പിന്നെ അലക്കുതൊട്ടിയില്‍ നിറച്ച വെള്ളം കൊണ്ട് അവന്റെ മുഖം കഴുകിക്കൊടുത്തു; എന്റെ മുഖത്തും വെള്ളം ഒഴിച്ചു. പിന്നെ ഞങ്ങള്‍ ബെഡ്റൂമില്‍ പോയി. ഒരു ശബ്ദവും ഇല്ലാതെ ഞാനവനെ ഒരുക്കി. ഷൂസ് ഇടീപ്പിച്ചു. ഈ നശിച്ച സോക്സുകളാണ് വിഷമം. പണ്ടാരടങ്ങാന്‍, അത് എല്ലാം മുടക്കുകയേ ഉള്ളൂ. ഞാന്‍ അവന്റെ കുഞ്ഞു നീല സൂട്ട് ബട്ടനിട്ടു; ഒരു ചീര്‍പ്പിന് വേണ്ടി പരതി. പക്ഷേ, അവന്റെ മുടി ഒതുങ്ങുകയേ ഇല്ല. എന്തെങ്കിലും ഒന്നു ചെയ്തേ തീരു. എണ്ണയോ ബ്രില്‍ക്രീമോ ഒന്നും എവിടേയുമില്ല. ഞാന്‍ അടുക്കളയില്‍പ്പോയി അല്പം കൊഴുപ്പ് വിരലിലാക്കി ഓടിവന്നു; ഞാനത് ഉള്ളംകൈയില്‍ പുരട്ടി മണത്തു നോക്കി. ഏയ് ഒരു മണോം ഇല്ല.
എന്നിട്ട് ഞാനത് ലൂയിസിന്റെ മുടിയില്‍ കൈകൊണ്ട് കൊട്ടിക്കൊട്ടിപ്പിടിപ്പിച്ചു; എന്നിട്ട് ചീകാന്‍ തുടങ്ങി. നിറയേ ചുരുള്‍മുടിയുള്ള അവന്റെ തല കാണാന്‍ നല്ല ഭംഗിയാണ്. ആട്ടിന്‍കുട്ടിയെ ചുമന്നു നില്‍ക്കുന്ന യോഹന്നാന്‍ പുണ്യവാളനെപ്പോലെയിരുന്നു അവന്‍.
"ഇനി നീ അവിടെ അനങ്ങാതെ നില്ക്ക്; ഡ്രസ്സ് ചുളിക്കല്ലേ. ഞാന്‍ ഉടുപ്പിടട്ടെ.’
ട്രൗസറും വലിച്ചുകേറ്റി വെള്ള ഷര്‍ട്ടും ഇട്ട് കഴിഞ്ഞപ്പോള്‍ ഞാനെന്റെ അനിയനെ നോക്കി.
എന്തൊരു സുന്ദരന്‍ കുട്ടി. ഈ ബംഗുവില്‍ മുഴുവന്‍ തിരഞ്ഞു നോക്കിയാലും ഇവനേക്കാള്‍ അഴക് ആര്‍ക്കുമില്ല.
(Bang- റിയോ ഡി ജനീറയുടെ അടുത്തുള്ള ഒരു പട്ടണം. ബ്രസീലിന്റെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെടുന്ന ഇത് ഗ്രന്ഥകാരന്റെ നാടാണ്.)
ഞാനെന്റെ ടെന്നീസ് ഷൂസ് വലിച്ചുകേറ്റി. സ്കൂളില്‍ അടുത്തകൊല്ലംകൂടി ഇട്ടു നടക്കേണ്ട ഷൂസാണ്. ഞാന്‍ ലൂയിസിനെ തന്നെ ഉറ്റുനോക്കി.
ഈ അഴകും വൃത്തിയും കണ്ടാല്‍, അല്പം മുതിര്‍ന്ന ഉണ്ണീശോ ആണെന്ന് കാണുന്നവര്‍ തെറ്റിദ്ധരിച്ചേക്കും. ഇവന് ഒരുപാട് സമ്മാനങ്ങള്‍ കിട്ടുമെന്ന് എനിക്കുറപ്പായിരുന്നു. അവര്‍ അവനെ കണ്ടുകഴിഞ്ഞാല്‍ പിന്നെ...
ഞാന്‍ വിറച്ചു. ഗ്ലോറിയ തിരിച്ചുവന്നേ ഉള്ളൂ; മേശപ്പുറത്ത് റൊട്ടി നിരത്തുകയാണ്. കടലാസ് സഞ്ചി കിരുകിരുക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.
ഞങ്ങള്‍ കൈകോര്‍ത്തു പിടിച്ച് ഗ്ലോറിയയുടെ മുന്‍പില്‍ പോയി.
"അവനെ കാണാന്‍ നല്ല ചന്തംണ്ട്ല്ല്യേ ഗ്ലോ? ഞാനാ അവനെ ഒരുക്കിയത്.’
ദേഷ്യപ്പെടുന്നതിന് പകരം, അവള്‍ വാതിലില്‍ ചാരിനിന്നു തലപൊന്തിച്ച് നോക്കി. എന്നിട്ട് തലതാഴ്ത്തിയപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു.
"നിന്നെ കാണാനും ഭംഗീണ്ട്, എന്റെ സെസേ’, അവള്‍ മുട്ടുകുത്തിനിന്ന് എന്റെ തല അവളുടെ മാറിലമര്‍ത്തി.
"നല്ലവനായ ദൈവമേ! എന്താണ് ചിലരുടെ ജീവിതം മാത്രം ഇങ്ങനെ കഠിനമാകുന്നത്?’ അവള്‍ എണീറ്റു; ഞങ്ങളുടെ ഉടുപ്പ് ശരിയാക്കാന്‍ തുടങ്ങി.
"എനിക്ക് നിങ്ങളെ കൊണ്ടുപോകാന്‍ പറ്റില്ല. എനിക്ക്
സത്യമായും പറ്റില്ല, സെസേ. എനിക്കത്രയ്ക്ക് ജോലിയുണ്ട്. നമുക്ക് പ്രാതല്‍ കഴിച്ചുകൊണ്ട് ആലോചിക്കാം. ഇനിയിപ്പോ കൊണ്ടു പോകാമെന്ന് വച്ചാലും ഒരുങ്ങാനുള്ള സമയല്യ.’
അവള്‍ കാപ്പി ഒഴിച്ചു തന്നു, ബ്രെഡ് മുറിച്ചുതന്നു. നിരാശ നിറഞ്ഞ കണ്ണുകളോടെ അവള്‍ ഞങ്ങളെ നോക്കിക്കൊണ്ടേ യിരുന്നു.
"ഓരോ, ചപ്ലാച്ചി കളിപ്പാട്ടത്തിന് ഇത്രയ്ക്കും കഷ്ടപ്പാട്. ഒരു
പക്ഷേ, എല്ലാവര്‍ക്കും നല്ല കളിപ്പാട്ടങ്ങള്‍ കൊടുക്കാന്‍ പറ്റാത്തത്ര ദരിദ്രന്മാര്‍ ഉള്ളതുകൊണ്ടാവും.’
അവള്‍ ഒന്നു നിര്‍ത്തി, എന്നിട്ട് തുടര്‍ന്നു, "ഇതായിരിക്കും നിങ്ങടെ ഒരേ ഒരു ചാന്‍സ്. നിങ്ങളെ ഞാന്‍ തടയില്ല. പക്ഷേ, ദൈവമേ നിങ്ങളെത്ര ചെറുതാ...’
"ഞാനവനെ ഒരു കേടും പറ്റാതെ കൊണ്ടുപോകാം. ഞാന്‍ മുഴുവന്‍ സമയവും അവന്റെ കൈ പിടിക്കാം, ഗ്ലോ - ഹൈവേ മുറിച്ചു കടക്കുക പോലും വേണ്ടല്ലോ.’
"എന്നാലും അത് അപകടമാ’.
‘‘അല്ല, അല്ലെന്നേ. ഞാനെന്റെ ‘യാത്രാപഥം' കണ്ടെത്താന്‍ മിടുക്കനാ.’’
സങ്കടത്തിലൂടെ അവള്‍ പൊട്ടിച്ചിരിച്ചു.
"ഇതാപ്പോ, ഇതാരാ നിന്നെ പഠിപ്പിച്ചേ?’
"എഡ്മുണ്ടോ മാമ. അദ്ദേഹം പറഞ്ഞു ലൂസിയാനോ അതില്‍ മിടുക്കനാണ്! ലൂസിയാനോ എന്നേക്കാള്‍ ചെറുതല്ലേ, അപ്പോ ഞാന്‍ കുറേക്കൂടി നന്നായി ചെയ്യില്ലേ.’
"ഞാന്‍ ജെഞ്ചീരയോട് സംസാരിക്കാം.’
‘‘എന്തിന്? അവള്‍ ‘ശരി' ന്ന് പറയും. ജെഞ്ചീര ആകെ
ക്കൂടെ ചെയ്യുന്നത് നോവലു വായിക്കലും ബോയ് ഫ്രന്‍ഡ്സിനെപ്പറ്റി ആലോചിക്കലുമാണ്. അവള്‍ക്കൊരു താല്‍പര്യ
വുമില്ല.’’
"ഒരു കാര്യം ചെയ്യാം. പ്രാതല് കഴിഞ്ഞാ നമുക്ക് ഗേറ്റിന്‍റവിടെ പോയി നില്ക്കാം. അങ്ങോട്ട് പോകുന്ന ആരേലും കണ്ടാല്‍ നിങ്ങളെ അവരുടെ കൈയിലേല്പിക്കാം.’
ഞാന്‍ റൊട്ടി തിന്നാന്‍ പോലും നിന്നില്ല; സമയം കളയാനില്ല. ഞങ്ങള്‍ ഗേറ്റിന്നരികെ ചെന്നു.
സമയമല്ലാതെ മറ്റൊന്നും കടന്നുപോയില്ല. അതും പോവു
ന്നത് നിര്‍ത്തി. പോസ്റ്റ് മേന്‍ സിയു പൈഷാവോ അതിലേവന്നു. അയാള്‍ ഗ്ലോറിയയെക്കണ്ട് കൈവീശി തൊപ്പിയൂരി. ഞങ്ങളെ കൂടെകൂട്ടാം എന്ന് സമ്മതിച്ചു.
ഗ്ലോറിയ ലൂയിസിനേം എന്നേം ഉമ്മവച്ചു. എന്നിട്ട് കണ്ണീരിലൂടെ പുഞ്ചിരിച്ചു ചോദിച്ചു, ‘അപ്പോ പട്ടാളക്കാരന്റേം ബൂട്ട്സിന്റേം കാര്യം?'
"അത് സത്യല്ല. ഞാനത് ഉദ്ദേശിച്ചിട്ടേ ഇല്ല. നീ കല്യാണം കഴിക്കാന്‍ പോവുന്നത് തോളത്ത് ഒരു കൂട്ടം നക്ഷത്രങ്ങളുള്ള ഏറോപ്ലേന്‍ മേജറെയായിരിക്കും.’
"നീയെന്താ ടോട്ടോക്കയുടെ കൂടെ പോവാഞ്ഞ്?’
‘‘ഞാന്‍ പോണില്ല്യാന്നവന്‍ പറഞ്ഞു. മാത്രമല്ല ഈ ‘മാറാപ്പും' പേറി നടക്കാനുള്ള മൂഡിലുമായിരുന്നില്ല.’’
ഞങ്ങള്‍ പുറപ്പെട്ടു. സിയു പൈഷാവോ ഞങ്ങളോട് മുന്‍പേ നടന്നു കൊള്ളാന്‍ പറഞ്ഞു; എന്നിട്ടയാള്‍ വീടുകളില്‍ കത്തു കൊടുത്തുകൊണ്ടിരുന്നു. എന്നിട്ട് വേഗം കൂട്ടി ഞങ്ങടെ ഒപ്പം എത്തും. അദ്ദേഹം അത് പിന്നേം പിന്നേം ചെയ്തു. ഹൈവേയിലെത്തിയപ്പോള്‍ സിയു പൈഷാവോ പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു, ‘മക്കളേ, എനിക്കിനി സ്പീഡ് കൂട്ടണം. നിങ്ങള് കാരണം എന്റെ പണി നടക്കുന്നില്ല. ദാ, അതിലേപ്പൊക്കോ. ഒരു പ്രശ്നോം ഇല്ല അവിടെ.'
ഞാന്‍ ദേഷ്യത്തോടെ വിചാരിച്ചു; ‘പേടിത്തൊണ്ടന്‍! ഗ്ലോറിയയോട് ഏറ്റതിനുശേഷം രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഹൈവേയില്‍ ഉപേക്ഷിക്കുന്നു!'
ഞാന്‍ ലൂയിസിന്റെ കൊച്ചുകൈ ഒന്നുകൂടെ മുറുക്കെപ്പിടിച്ചു, എന്നിട്ട് നടത്തം തുടര്‍ന്നു. അവന് ക്ഷീണായിത്തുടങ്ങി. കാല് വെയ്ക്കുന്ന അകലം ചുരുങ്ങിച്ചുരുങ്ങി വന്നു.
"വാ ലൂയിസേ. ഇപ്പോ എത്തും. ഒരുപാട് കളിപ്പാട്ടങ്ങളുണ്ടാകും.’
അപ്പോളവന്‍ ഇത്തിരികൂടി വേഗത്തില്‍ നടക്കും; പിന്നേയും പതുക്കെയാവും.
"സെസേ, എനിക്ക് വയ്യ.’
"ഞാന്‍ നിന്നെ എടുക്കാംട്ടോ.’
അവന്‍ കൈനീട്ടി. ഞാന്‍ ഇത്തിരി നേരം അവനെ എടുത്തു. അമ്മേ, അവന് നല്ല കനംണ്ടായിരുന്നു, ഈയത്തിന്റെ പോലെ. റുവാ ദോ പ്രോഗ്രസ്സോവിലെത്തിയപ്പോള്‍ ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി.
"ഇനി നീ അല്പം നടക്ക്.’
പള്ളിമണി എട്ടടിച്ചു. ദൈവേ ഏഴരയ്ക്ക് എത്തണ്ടതായിരുന്നു. പക്ഷേ, സാരല്യ. ഒരു ട്രക്ക് നിറയെ ഇണ്ടലോ, ഒരുപാട് ആളുകളും നെറയെ കളിപ്പാട്ടങ്ങളും ഉണ്ടാവും.
"സെസേ, എന്റെ കാല് വേദനിക്കുന്നു.’ ഞാന്‍ മുട്ടുകുത്തി ഇരുന്നു.
"നിന്റെ ഷൂലേസ് അല്പം അയച്ചുകെട്ടാം; അപ്പോ വേദന കൊറയും.’
ഞങ്ങളുടെ നടത്തം പതുക്കപ്പതുക്കെയായി. ഒരിക്കലും മാര്‍ക്കറ്റില്‍ എത്തില്ല എന്നെനിക്കു തോന്നി. സ്കൂളും കടന്നു വലത്തോട്ടു തിരിഞ്ഞാലേ ബംഗു കാസിനോവില്‍ എത്തൂ. മനഃപൂര്‍വം എന്ന പോലെ സമയം പറന്നുപോകുന്നു, അതാണേറ്റവും പ്രശ്നം.
ഞങ്ങള്‍ എത്തി, കാല് മരവിച്ചിരുന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തിരുന്നു എന്നതുപോലും തോന്നിയില്ല. പക്ഷേ, ഉണ്ട്, തെരുവില്‍ മുഴുവനും ഒഴിഞ്ഞ ടിഷ്യൂ പേപ്പറുകള്‍ ചിതറിക്കിടക്കുന്നുണ്ട്. കീറിയ വര്‍ണ്ണക്കടലാസുകളും അവിടെ മുഴുവന്‍ വിതറീട്ടുണ്ട്.
എന്റെ കരളും ഉറക്കെ മിടിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ കാസിനോവിലേക്ക് പോയി, സിയു കോക്വിഞ്ഞോ വാതിലടയ്ക്കുകയായിരുന്നു.
"സിയു കോക്വിഞ്ഞോ, ഒക്കെ കഴിഞ്ഞോ?’ ഞാന്‍ പരിഭ്രമത്തോടെ ചോദിച്ചു.
"ഉവ്വ് സെസേ, നീ വൈകിപ്പോയി. അതാ കുഴപ്പം.’
വാതിലിന്റെ ഒരു പാളിയടച്ച് അയാള്‍ കനിവോടെ പുഞ്ചിരിച്ചു.
"ഒന്നും ബാക്കീല്യ... എന്റെ മരുമക്കള്‍ക്ക് കൊടുക്കാന്‍ പോലും.’
മറ്റേ പാളിയും അടച്ച് അയാള്‍ തെരുവിലേക്കിറങ്ങി.
"ഉറക്കം തൂങ്ങികളേ... അടുത്ത കൊല്ലം കൊറേക്കൂടി നേരത്തേ വരണം.’
"ഓ... ശരി’, ഒന്നും ശരിയായില്ലായിരുന്നു. അങ്ങനെ സംഭവിച്ചതിലും ഭേദം മരിക്കുന്നതായിരുന്നു. എനിക്കത്രയധികം ദുഃഖവും നിരാശയും വന്നു.
"നമുക്കിവിടെ ഇത്തിരി ഇരിക്കാം; അല്പം റെസ്റ്റെടുക്കാം.’
"എനിക്ക് ദാഹിക്കുന്നൂ സെസേ.’
"ആ പേസ്ട്രീക്കടയുടെ മുന്നിലെത്തിയാല്‍ സിയു റോസെംബര്‍ഗഗിനോട് ഒരു ഗ്ലാസ് വെള്ളം ചോദിക്കാം; ഇന്നിനി അതേ നമുക്കുള്ളൂ.’
അപ്പോ മാത്രമേ ലൂയിസിന് ആ ദുരന്തം മനസ്സിലായുള്ളൂ. അവന്‍ ഒന്നും മിണ്ടിയില്ല, കീഴ്ചുണ്ടും പിളുത്തി, കണ്ണു നിറഞ്ഞ് എന്നെ നോക്കുക മാത്രം ചെയ്തു.
"വെഷമിക്കണ്ട ലൂയിസേ. നിനക്ക് ഞാനെന്റെ കുതിരക്കുട്ടിയെ -സില്‍വര്‍ കിംഗിനെ തരാം. പോരേ. ഞാന്‍ അതിന്റെ ദണ്ഡ് മാറ്റി ക്രിസ്തുമസിന് അത് നിനക്ക് തരാന്‍ ടോട്ടോക്കയോട് പറയാനിരിക്ക്യാ.’
അവന്‍ മൂക്കുചീറ്റി.
"അയ്യേ... അത് പാടില്ല. നീയൊരു രാജാവാ. അച്ഛന്‍ നിനക്ക് ലൂയിസ് എന്നു പേരിട്ടതേ, അതൊരു രാജാവിന്റെ പേരായിട്ടാ. ഒരു രാജാവ് റോട്ടിമ്മല്‍ നിന്നോ, ആളുകളുടെ മുന്നില്‍ നിന്നോ കരയാന്‍ പാടില്ല.’
ഞാനവന്റെ തല എന്റെ നെഞ്ചില്‍ ചായ്ച്ചു; അവന്റെ ചുരുള്‍മുടി തലോടി.
"ഞാന്‍ വലുതായാ മാനുവല്‍ വാലഡാരിസിന്റെ പോലെയുള്ള ഒരു ഭംഗീള്ള കാറ് വാങ്ങും. നമ്മള് മാംഗൊറാജിബ എക്സ്പ്രസ് കാണാന്‍, കൈവീശാന്‍ പോയപ്പോ ഒരു ദിവസം തീവണ്ടി സ്റ്റേഷന്റെ അടുത്ത് നമ്മളെ കടന്നുപോയ അയാളേ ഓര്‍മ്മയില്ലേ? അങ്ങനത്തെ വലിയ, ചന്തമുള്ള കാറില്‍ മുഴുവനും നിനക്ക് മാത്രമുള്ള സമ്മാനങ്ങളുമായി ഞാന്‍ വരും.... പക്ഷേ, കരയാന്‍ പാടില്ല... കാരണം രാജാക്കന്മാര് കരയില്ലല്ലോ.’
എന്റെ നെഞ്ച് വേദനകൊണ്ട് പൊട്ടിത്തെറിച്ചു.
"ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, ഞാനത്തരം ഒന്നു വാങ്ങും... കൊന്നിട്ടായാലും മോട്ടിച്ചിട്ടായാലും.’
എന്റെ ഉള്ളിലുള്ള കുഞ്ഞിക്കുരുവിയല്ല അത് പറഞ്ഞത്. അത് എന്റെ ഹൃദയമായിരിക്കും.
അതുമാത്രമേ വഴിയുള്ളു. എന്താണ് യേശുക്രിസ്തു എന്നെ സ്നേഹിക്കാത്തത്?
തൊഴുത്തിലെ കാളയെയും കഴുതയെയും വരെ അദ്ദേഹം ഇഷ്ടപ്പെട്ടു. പക്ഷേ, എന്നെ ഇല്ല. പിശാചിന്റെ പീലാസ്മോനായതുകൊണ്ട് എന്നെ ശിക്ഷിക്കയായിരിക്കും. (Godson - തലതൊട്ടപ്പന്‍. തല തൊട്ട ആ മകനെ കൊച്ചി ഭാഗത്തെങ്കിലും വിളിക്കുന്നത് പീലാസ് മകന്‍ എന്നാണ്.)
എന്റെ അനിയന് ഒരു കളിപ്പാട്ടം കൊടുക്കാതെ എന്നെ ശിക്ഷിക്കയായിരിക്കും. പക്ഷേ, ലൂയിസിനോടത് ചെയ്തത് ശരിയായില്ല; അവന്‍ ഒരു മാലാഖയാണ്. അവനേക്കാളും കൂടുതല്‍ നല്ല ഒരു മാലാഖ സ്വര്‍ഗത്തില്‍പ്പോലും ഉണ്ടാവാന്‍ വഴിയില്ല.
എന്റെ മുഖത്തിലൂടെ, ഭീരുവിന്റെ കണ്ണുനീര്‍ താഴേക്കൊഴുകാന്‍ തുടങ്ങി.
"സെസേ... നീ എന്താ കരയുന്നേ."
"അത് ഇപ്പോ മാറും. പിന്നെ, ഞാന്‍ നിന്നേപ്പോലെ രാജാവല്ലല്ലോ....
"ഒന്നിനും കൊള്ളാത്ത ഒരുവന്‍, ഞാന്‍ ഒരു വികൃതി ചെക്കനാ, ശരിക്കും വികൃതി. അതന്നെ".
‘ടോട്ടോക്ക ... പുത്യേ വീട്ടിലേക്ക് പോയിരുന്നോ?’
"ഇല്ല... നീയോ.’
"ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവിടെച്ചെന്നു എത്തിനോക്കും.’
"അതെന്തിനാടാ?!’
"പിങ്കിക്ക് സുഖമാണോ എന്നറിയാന്‍.’
"ഏത് പൊല്ലാപ്പാണീ പിങ്കി.’
"അവന്‍ എന്റെ ഓറഞ്ചുമരമാ.’
"അവനു നല്ല പോലെ ചേരുന്ന പേരാണല്ലോ! ഓരോന്ന് കണ്ടുപിടിക്കാന്‍ നീ മിടുക്കനാ!’
ടോട്ടോക്ക ചിരിച്ചുകൊണ്ട് സില്‍വര്‍ കിംഗിനെ ചെത്തിമിനുക്കിക്കൊണ്ടിരുന്നു.
"എന്നിട്ട്, എന്താ അവന്റെ വിശേഷം?’
"അവന്‍ വളര്‍ന്നിട്ടേ ഇല്ലന്നേ.’
"നീ നോക്കിക്കൊണ്ടേയിരുന്നാല്‍ വളരൂല്ല. നീയെന്താ വിചാരിച്ചേ?
"ഇങ്ങനെയാണോ ഇതിന്റെ ദണ്ഡ് നീ ഉദ്ദേശിച്ചത്?’
"അതേ. ടോട്ടോക്ക, ടോട്ടോക്കയ്ക്ക് എങ്ങനെയാണ് എല്ലാ കാര്യവും ചെയ്യാന്‍ അറിയുന്നേ? കൂടുകള്‍, കോഴിക്കൂടുകള്‍, വേലികള്‍, ഗേറ്റുകള്‍... എല്ലാം.’
"എല്ലാവരും ബോ ടൈ കെട്ടുന്ന കവിയാകാന്‍ ജനിച്ചവരല്ല സെസേ... നിനക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ ഇതൊക്കെ പഠിക്കാവുന്നതേ ഉള്ളൂ.’
‘‘ഏയ്... അതൊന്ന്വല്ല. ഇതൊക്കെ ചെയ്യാന്‍ ഒരു ‘പ്രവണത' വേണം.’
ടോട്ടോക്ക ഒരു നിമിഷം പകുതി ചിരിച്ചുംകൊണ്ടും, എഡ്മുണ്ടോ മാമ പഠിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ള പുതിയ വാക്കിനോടുള്ള വിസമ്മതം രേഖപ്പെടുത്തിക്കൊണ്ടും എന്നെ നോക്കി; പണിയും ഒരു നിമിഷം നിര്‍ത്തി.
അമ്മമ്മ വന്നിട്ടുണ്ട് വീട്ടില്‍; അടുക്കളയില്‍ ക്രിസ്മസ് തലേന്നത്തെ അത്താഴം ഒരുക്കുന്നു- വൈനില്‍ കുതിര്‍ത്തിയ ഫ്രഞ്ച് ടോസ്റ്റ്. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ ടോട്ടോക്കയോടു പറഞ്ഞു, "ചില ആളുകള്‍ക്ക് ഇത്രയും കൂടി ഇല്ല്യാലോ. ഈ വൈനിനും നാളത്തെ ഫ്രൂട്ട് സലാഡിനുള്ള സാധനം വാങ്ങാനുമൊക്കെ എഡ്മുണ്ടോ മാമനാ നമുക്ക് പണം തന്നത്.’
ബംഗു കാസിനോയിലെ സംഭവം അറിഞ്ഞതുകൊണ്ട് പുതിയ ദണ്ഡ് സൗജന്യമായി ഉണ്ടാക്കിത്തരികയായിരുന്നു ടോട്ടോക്ക. ഒന്നൂല്ല്യെങ്കിലും, ലൂയിസിനു ഒരു സമ്മാനം കിട്ടും. പഴയതും ഉപയോഗിച്ചതുമാണെങ്കിലും നല്ല ഭംഗിയുള്ള ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്ന്.
"ടോട്ടോക്ക?’
"എന്താടാ.’
"ക്രിസ്മസപ്പൂപ്പന്റെ കൈയില്‍ നിന്നു നമുക്ക് യാതൊന്നും കിട്ടില്ലേ?’
"കിട്ടുംന്ന് തോന്നുന്നില്ല.’
"ടോട്ടോക്ക, എന്നോട് സത്യം പറ. എല്ലാവരും പറയും പോലെ ഞാന്‍ വികൃതിയും ചീത്തയുമാണോ.’
"അത്ര ചീത്തച്ചീത്തയൊന്നുമല്ല. നിന്റെ ചോരയില്‍ സാത്താനുണ്ട് എന്ന് മാത്രം.’
"ക്രിസ്മസ് വരുമ്പോഴെങ്കിലും അത് ഇല്ലാതായാ മതിയായിരുന്നു. മരിക്കുംമുമ്പ്, ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും സാത്താന്‍ കുട്ടിയല്ലാതെ ഉണ്ണിയേശു എന്റെ ഹൃദയത്തില്‍ ജനിക്കണം എന്നാ എന്റെ ആശ.’
"ഒരുപക്ഷേ, അടുത്ത കൊല്ലം... നീ എന്താ എന്നെ കണ്ടു പഠിക്കാത്തേ? ഞാന്‍ ചെയ്തതു ചെയ്യാത്തത്?’
"നീയെന്താ ചെയ്യുന്നേ?’
"ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. അപ്പോ എനിക്ക് നിരാശയുമില്ല. യേശു എല്ലാവരും പറയുന്നപോലെ, പള്ളീലച്ചനും പള്ളീലെ ക്ലാസും പറയുംപോലെ അത്ര നല്ലവനൊന്നുമല്ല...’
തുടരണോ എന്ന് ശങ്കിച്ച് ടോട്ടോക്ക നിര്‍ത്തി.
"അവര് എന്താ പറയുന്നു?’
"പോട്ടെ.. നീ വികൃതികാട്ടി നടന്നു, തല്ലുകൊള്ളിയായി നിനക്ക് ഒന്നും തന്നില്ലാ എന്ന് വയ്ക്കുക. അപ്പോ ലൂയിസോ.’
"അവന്‍ ഒരു മാലാഖയാ.’
"ഗ്ലോറിയയോ?’
"അവളുമതേ.’
"ഞാനോ?’
"നീ... ചെലപ്പോ.. എന്റെ സാധനങ്ങളൊക്കെ എടുക്കാറുണ്ട്; പക്ഷേ, നല്ലവനാ.’
"ലാല?’
"എന്തടിയാ ലാല അടിക്കാറ്. എന്നാലും നല്ലവളാ. എനി
ക്കൊരു ബോ ടൈ ഒരൂസം തയ്ച്ച് തരും.’
"ജെഞ്ചീര?’
"ജെഞ്ചീര ജെഞ്ചീരയാണ്.. എന്നാലും ചീത്തയൊന്നുമല്ല.’
"അമ്മ?’
"അമ്മ വളരെ നല്ലവളാ. എന്നെ അടിക്കുമ്പോ പോലും എന്നോട് പാവം തോന്നി അടിച്ചു എന്ന് തോന്നിപ്പിക്കുകയേ ഉള്ളൂ.’
"അച്ഛനോ.’
"ഉം ഉം... എനിക്ക് ഉറപ്പില്ല. അച്ഛന് ഒരിക്കലും ഭാഗ്യമില്ല. അച്ഛന്‍ എന്നേപ്പോലെ ആയിരുന്നിരിക്കണം... കുടുംബത്തിലെ ചീത്തക്കൂട്ടി.’
"അപ്പോപ്പിന്നെ.. നമ്മുടെ കുടുംബത്തിലെ എല്ലാവരും നല്ലതാണ്. പിന്നെ യേശു നമ്മള്‍ക്ക് നന്മ ചെയ്യാത്തത് എന്താ? ഡോക്ടര്‍ ഫോള്‍ഹാബറുടെ വീട് നോക്കൂ.... മേശയുടെ വലുപ്പം... അതിന്റെ മുകളില്‍ കൂമ്പാരം കൂട്ടിയ തീറ്റസ്സാധനങ്ങള്‍. വില്ലാസ് ബൊവേടെ വീട്ടിലും സ്ഥിതി ഇതുതന്നെ. ഡോ. ഡൌക്റ്റോലൂസിന്റെ വീട്ടിലും... എന്തൊക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.’
ടോട്ടോക്ക കരച്ചിലിന്റെ വക്കത്തെത്തിയത് ഞാനാദ്യമായി കണ്ടു.
‘‘അതാണ് വെറും ‘ഷോയ്ക്ക്' വേണ്ടിയാണ് ഉണ്ണിയേശു ദരിദ്രനായി ജനിച്ചത് എന്ന് ഞാന്‍ വിചാരിക്കുന്നേ... അതിനുശേഷം പണക്കാരാ നല്ലവര് എന്നായി ചിന്ത. എന്നേക്കൊണ്ട് ഇനിയൊന്നും പറയിപ്പിക്കണ്ട. ഞാന്‍ പറഞ്ഞതേ വലിയ പാപം ആയിരിക്കും.’’
താന്‍ പണി ചെയ്യുന്ന കുതിരയുടെ മെയ്യില്‍നിന്ന് ടോട്ടോക്ക കണ്ണെടുത്തില്ല, അത്രയ്ക്കും നിരാശനായിരുന്നു അവന്.
ക്രിസ്മസ്തലേന്നത്തെ അത്താഴം അത്രയും സങ്കടകരമായിരുന്നു, എനിക്കതിനേക്കുറിച്ച് ആലോചിക്കാനും കൂടി ഇഷ്ടല്യ. എല്ലാവരും ഒന്നുംമിണ്ടാതെ ഇരുന്നു കഴിച്ചു; ആ ഫ്രഞ്ച് ടോസ്റ്റിന്റെ ഒരിത്തിരിയേ അപ്പന്‍ സ്വാദ് നോക്കിയുള്ളൂ. അപ്പന്‍ ഷേവ് ചെയ്തിരുന്നില്ല, ഒരുങ്ങിയിരുന്നേ ഇല്ല. ആരും കുര്‍ബാനയ്ക്ക് പള്ളിയില്‍ പോയതുമില്ല. ഏറ്റവും വിഷമകരമായ ചീത്തക്കാര്യം ആരും പരസ്പരം മിണ്ടിയില്ല എന്നാണ്. ഉണ്ണീശോവിന്റെ പിറന്നാള്‍ അല്ല മരണച്ചടങ്ങാണ് നടക്കുന്നത് എന്ന് തോന്നി!
പിന്നെ അപ്പന്‍ തൊപ്പിയെടുത്ത് പുറത്തേക്ക് പോയി. ആരോടും ഹാപ്പി ക്രിസ്മസോ ഗുഡ്ബൈയോ ഒന്നും പറയാതെ ഷൂസിടാതെയാണ് പോയത്. അമ്മമ്മ തൂവാലകൊണ്ട് കണ്ണൊപ്പി, തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എഡ്മുണ്ടോ മാമനോട് പറഞ്ഞു. എഡ്മുണ്ടോ മാമന്‍ എനിക്കും ടോട്ടോക്കയ്ക്കും അഞ്ചു ടോസ്റ്റോ (Tostoes - ബ്രസീലിലെ നാണയം) തന്നു. കുറച്ചുകൂടി തരണം എന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കൈയില്‍ അത്രയ്ക്കും പണമില്ല എന്ന് തോന്നി. ഞങ്ങള്‍ക്ക് തരുന്നതിന് പകരം, പട്ടണത്തിലുള്ള സ്വന്തം മക്കള്‍ക്ക് അത് കൊടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കും. അതുകൊണ്ട് ഞാനദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അതുമാത്രമാണ് ആ വൈകുന്നേരത്തെ ഒരേ ഒരു ആലിംഗനം എന്ന് എനിക്ക് തോന്നുന്നു. ആരും പരസ്പരം കെട്ടിപ്പിടിച്ചില്ല, നല്ല വാക്കുകള്‍ പറഞ്ഞില്ല. അമ്മ സ്വന്തം മുറിയിലേക്ക് പോയി. ആരും കാണാതെ കരയാനായിരുന്നു അതെന്ന് എനിക്കുറപ്പുണ്ട്. എല്ലാവര്‍ക്കും അതുതന്നെയാണ് തോന്നിയത്. ലാല അമ്മമ്മയേയും മാമനേയും യാത്രയാക്കാന്‍ പടിവരെ പോയി; അവര്‍ അത്രയ്ക്കും പതുക്കെ താങ്ങിത്തൂങ്ങി നടന്നതിനാല്‍ ലാല പറഞ്ഞു, "ജീവിച്ചിരിക്കാന്‍ പാടില്ലാത്തത്രയും വയസ്സായ പോലെയും എല്ലാം മടുത്തവരേപ്പോലെയുമാണ് അവരെ കണ്ടാല്‍ തോന്നുക.’
ഏറ്റവും സങ്കടം എന്താന്നോ? പള്ളിമണികള്‍ രാത്രിയെ ആഹ്ലാദം തുളുമ്പുന്ന ശബ്ദങ്ങള്‍ കൊണ്ടുനിറച്ചു. ‘എന്തൊരു ആഹ്ലാദമാണിവിടെ മനുഷ്യര്‍ക്ക്' എന്ന് ദൈവത്തെക്കാണിക്കാന്‍ എന്നപോലെ ആകാശത്തേക്ക് അമിട്ടുകള്‍ പൊട്ടി യുയര്‍ന്നു.
ഞാന്‍ അകത്തേക്ക് പോയപ്പോള്‍ ഗ്ലോറിയയും ജെഞ്ചീരയും പാത്രം കഴുകി വെയ്ക്കുകയായിരുന്നു. ഹൃദയം പൊട്ടി ക്കരഞ്ഞപോലെ ഗ്ലോറിയയുടെ കണ്ണുകള്‍ ചെമന്നിരുന്നു.
അത് മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് ഗ്ലോറിയ ഞങ്ങളോട് പറഞ്ഞു, ‘കുട്ടികള്‍ക്ക് ഉറങ്ങാനുള്ള സമയമായി.'
അത് പറയുമ്പോള്‍ അവള്‍ ഞങ്ങളെ നോക്കി. അവിടെ കുട്ടികള്‍ ആരുമില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. ഞങ്ങളൊക്കെ വലുതായി - വലിയവരും ദുഃഖിതരും കീറിപ്പൊളിഞ്ഞ അതേ ദുഃഖത്തിന്റെ അത്താഴം കഴിക്കുന്നവരും!
പവര്‍കമ്പനി കറന്‍റ് കട്ട് ചെയ്തതുകൊണ്ട് ഒരു മങ്ങിയ വിളക്കിന്റെ വെളിച്ചമേ വീട്ടിലുണ്ടായിരുന്നുള്ളു. ഒരുപക്ഷേ, അതാവാം എല്ലാം മങ്ങിയതായി തോന്നിയത്...
വായില്‍ വിരലുമിട്ട് സുഖമായി കിടന്നുറങ്ങുന്ന ഞങ്ങളുടെ ‘കുഞ്ഞുരാജാവ്' മാത്രം സന്തുഷ്ടനായി കാണപ്പെട്ടു. അവന്റെ കിടക്കയ്ക്കരികില്‍ ഞാനാ കുഞ്ഞിക്കുതിര വച്ചു. അവന്റെ മുടി തടവാതിരിക്കാന്‍ എനിക്കായില്ല. എന്‍റെ ശബ്ദം അലിവിന്റെ ഒരു വലിയ പുഴയായി മാറി.
"പീക്കിരി.’
വീട് മുഴുവന്‍ ഇരുട്ടിലാണ്ടപ്പോള്‍ ഞാന്‍ ടോട്ടോക്കയോട് പതുക്കെ ചോദിച്ചു. "ആ ഫ്രഞ്ച് ടോസ്റ്റിന് എന്തു സ്വാദായിരുന്നു, അല്ലേ.’
"എനിക്കറിയില്ല, ഞാന്‍ കഴിച്ചില്ല.’
"അതെന്താ?’
"എനിക്ക് തൊണ്ടയില്‍ എന്തോ കുരുങ്ങിയതുപോലെ തോന്നി, ഒന്നും താഴേക്ക് ഇറങ്ങാത്ത പോലെ. നമുക്ക് ഉറങ്ങാം സെസേ. ഉറക്കം എല്ലാം മറക്കാന്‍ സഹായിക്കും.’
ഞാനെണീറ്റപ്പോള്‍ ടോട്ടോക്ക ആ ശബ്ദം കേട്ട് ചോദിച്ചു. "നീയെങ്ങടാ പോണേ സെസേ.’
"ഷൂസ് വാതിലിന്റെ മുമ്പില്‍വയ്ക്കാൻ.’
"വേണ്ട, വെയ്ക്കാത്തതാ നല്ലത്.’
"ഞാന്‍ വെയ്ക്കും. നമുക്കറിയില്ലല്ലോ, വല്ല അത്ഭുതോം നടന്നാലോ. ടോട്ടോക്ക, നിനക്കറിയില്ലേ, ഒരു സമ്മാനം കിട്ടാന്‍ എനിക്ക് കൊതിയാ. ഒറ്റ ഒന്ന് മതി. പക്ഷേ, എനിക്ക് മാത്രം ആയി, ഒരു പുതിയത്.’
ടോട്ടോക്ക തിരിഞ്ഞുകിടന്ന്, തല തലയിണയുടെ താഴെ പൂഴ്ത്തി.
ഉണര്‍ന്ന ഉടനേ ഞാന്‍ ടോട്ടോക്കയെ വിളിച്ചു, "വാടാ പോവാം. എന്തെങ്കിലും ഉണ്ടെങ്കിലോ.’
"ഞാനില്ല.’
"ശരി. ഞാന്‍ പോവാം.’
ഞാന്‍ കിടപ്പുമുറിയുടെ വാതില്‍ തുറന്നു, എന്തൊരു നിരാശ.. ഷൂസ് ശൂന്യമായിരുന്നു. കണ്ണുതിരുമ്മിക്കൊണ്ട് ടോട്ടോക്കയും വന്നു.
"ഞാന്‍ പറഞ്ഞതല്ലേ.’
എന്റെ ആത്മാവില്‍ എല്ലാം കൂടി കലങ്ങിമറിഞ്ഞു പൊന്തിവന്നു. വെറുപ്പ്, ദേഷ്യം, ദുഃഖം. ഉള്ളില്‍ ഒതുക്കാന്‍ പറ്റാതെ ഞാന്‍ പൊട്ടിത്തെറിച്ചു.
"പണമില്ലാത്ത അപ്പനുണ്ടാകുന്നത് ഭയങ്കരം തന്നെ.’
എന്റെ ഷൂസില്‍നിന്ന് എന്റെ കണ്ണുകള്‍ അവിടെ ഇട്ടിരുന്ന ഒരു ജോഡി ചെരിപ്പിലേക്ക് തെന്നി. അപ്പന്‍ ഞങ്ങളെ നോക്കി അതാ അവിടെ നില്‍ക്കുന്നു. ദുഃഖം കൊണ്ട് വളരെ വലുതായി അപ്പന്റെ കണ്ണുകള്‍. അപ്പന്റെ കണ്ണുകള്‍ വളരെ വളരെ വലുതായി--ബംഗു സിനിമാ തിയേറ്ററിന്റെ സ്ക്രീനിന്റെ അത്രയും വലുതായി. കരയാന്‍ തോന്നിയാലും കരയാന്‍ പറ്റാത്തത്രയും വേദനയും മുറിവും അപ്പന്റെ കണ്ണുകളില്‍ കണ്ടു. ഒരിക്കലും അവസാനിക്കാത്തത് എന്ന് തോന്നിയ ഒരു മിനിട്ട് നേരം, അദ്ദേഹം ഞങ്ങളെ നോക്കി നിന്നു, പിന്നെ ഒന്നും മിണ്ടാനാവാതെ, അവിടെ തരിച്ചു നിന്നു. അലമാരിയില്‍ നിന്ന് തൊപ്പിയെടുത്ത് അപ്പന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിപ്പോയി. അപ്പോള്‍ ടോട്ടോക്ക എന്റെ കൈയില്‍ തൊട്ടു.
"നീ ചെറ്റയാണ് സെസേ.. ഒരു പാമ്പിന്റെ പോലെ വെറും ചെറ്റ. അതല്ലേ നീ...’
"ഞാനപ്പന്‍ അവിടെ നിക്കണത് കണ്ടില്ല.’
"ചെറ്റ, ഹൃദയശൂന്യന്‍, എത്രയോ കാലായിട്ട് അപ്പന് ജോലിയില്ലെന്ന് നിനക്ക് അറിഞ്ഞൂടേ. അപ്പന്റെ മുഖം കണ്ടിട്ടാ ഇന്നലെ എനിക്ക് ഒന്നും കഴിക്കാന്‍ പറ്റാതിരുന്നത്. ഒരിക്കല്‍ നീയും അപ്പനാകും, അന്ന് നിനക്ക് മനസ്സിലാകും ഇത്തരം അവസ്ഥ വരുമ്പോള്‍ എത്ര മാത്രം വേദനിക്കും എന്ന്.’
അല്പംകൂടി ആയാല്‍ ഞാന്‍ കരയും.
"പ..പക്ഷേ ഞാന്‍ കണ്ടില്ലാ അച്ഛനെ, ടോട്ടോക്കാ... ഞാന്‍ കണ്ടില്ല.’
"എന്‍റടുത്ത്ന്ന് പോ... നീയൊന്നിനും കൊള്ളാത്തവനാ. പോടാ.’
റോട്ടിലൂടെ ഓടിപ്പോയി അപ്പന്റെ കാല് കെട്ടിപ്പിടിച്ച്കരയാന്‍ എനിക്കാഗ്രഹം തോന്നി. ‘ഞാന്‍ ഈ പറഞ്ഞത് മോശമായിപ്പോയി - ശരിക്കും ശരിക്കും ചെറ്റത്തരം’ എന്നപ്പനോട് പറയാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാനങ്ങനെ അവിടെനിന്നു, എന്തുചെയ്യണം എന്നറിയാത്ത പോലെ. ഞാന്‍ കിടക്കയിലിരുന്നു. അതേ മൂലയില്‍, ശൂന്യമായി, ഒന്നുമില്ലാതെ ഇരിക്കുന്ന എന്റെ ഷൂ നോക്കിക്കൊണ്ട് നിയന്ത്രണമില്ലാതെ ആടിയുലയുന്ന എന്റെ മനസ്സുപോലെ ശൂന്യമായി...
എന്റെ നല്ലവനായ ദൈവമേ, ഞാന്‍ എന്തിനാണത് ചെയ്തത്? അതും ഈ ദിവസം. എല്ലാം ദുഃഖമയമായിരുന്നിട്ടും ഞാനത് കുറേക്കൂടെ തരംതാഴ്ത്തിയത് എന്തിന്? ഉച്ചഭക്ഷണസമയത്ത് ഞാനെങ്ങനെ അപ്പന്റെ മുഖത്ത് നോക്കും? ഫ്രൂട്ട് സലാഡ് വിഴുങ്ങാന്‍ പോലും എനിക്കാവില്ല.
എന്റെ മനസ്സില്‍, സിനിമാസ്ക്രീന്‍ പോലെ വലുപ്പമുള്ള വലിയ തുറിച്ചുനോക്കുന്ന കണ്ണുകള്‍ ഒട്ടിപ്പിടിച്ചു നിന്നു. ഞാന്‍ കണ്ണടച്ചു, എന്നാലും വലിയ, വലിയ കണ്ണുകള്‍ കണ്ടു...
ഷൂമിനുക്കുന്ന പെട്ടിയെ ഞാനെന്റെ മടമ്പുകൊണ്ട് ഒന്നു തോണ്ടി; അപ്പോ എനിക്കൊരു സൂത്രം തോന്നി. ഇത്രയും തരംതാഴ്ന്ന എന്റെ പെരുമാറ്റത്തിന് മാപ്പു തരാന്‍ അപ്പനെ പ്രേരിപ്പിക്കാന്‍, എനിക്ക് ഒരുപക്ഷേ, പറ്റും.
ഞാന്‍ ടോട്ടോക്കയുടെ പെട്ടിയില്‍നിന്ന് കറുത്ത ഷൂ പോളീഷ് കടം വാങ്ങി. എന്റേത് തീരാറായിരുന്നു. ഞാനാരോടും ഒരു വാക്കും മിണ്ടിയില്ല. പെട്ടിയുടെ ഭാരം തെല്ലും അറിയാതെ, ദുഃഖത്തോടെ, ഞാന്‍ തെരുവിലൂടെ നടന്നു. അപ്പന്റെ കണ്ണുകളില്‍ ചവിട്ടി നടക്കുംപോലെ എനിക്ക് തോന്നി. അപ്പന്റെ കണ്ണുകള്‍ക്കകം മുറിവേല്പിച്ച് വേദനിപ്പിച്ചു കൊണ്ട്. തലേന്നത്തെ പാതിരാക്കുര്‍ബാനയും അത്താഴവും കാരണമായിരിക്കാം, മുതിര്‍ന്നവരൊക്കെ ഉറങ്ങുക തന്നെയാണെന്നു തോന്നുന്നു, നേരം പുലര്‍ന്നു വരുന്നേ ഉള്ളൂ. തെരുവ് തങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍ പരസ്പരം കാണിച്ച് കൊടുക്കുന്ന കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് എന്നേ ഒന്നുകൂടി വഷളാക്കി. അവരൊക്കെ നല്ല കുട്ടികള്‍. അവരാരും ഞാന്‍ ചെയ്ത തെറ്റ് ഒരിക്കലും ചെയ്യാനിടയില്ല.
‘കഷ്ടപ്പാടും വിശപ്പും' എന്ന ബാറിന്റെ അടുത്തു ഞാന്‍ നിന്നു, ഒരാളെ കിട്ടുമായിരിക്കാം ഇവിടെ. ക്രിസ്മസിനുപോലും അത് തുറന്നിരിക്കുന്നു. ആ ബാറിന് ഈ കുറ്റപ്പേര് കിട്ടിയതിലത്ഭുതമില്ല. പൈജാമയിട്ട് വെറും സ്ലിപ്പറുകളും ചെരുപ്പുകളുമിട്ട ആളുകളാണ് പുറത്തേക്ക് വരുന്നത്. ഒരു യഥാര്‍ഥ ഷൂ ആര്‍ക്കുമില്ല, ഒരുവനും.
ഞാന്‍ പ്രാതല്‍ കഴിച്ചിട്ടുണ്ടായിരുന്നില്ല, പക്ഷേ, ഒട്ടും വിശന്നേയില്ല. എന്റെ വിശപ്പിനേക്കാള്‍ വലുതായിരുന്നു എന്റെ വേദന. ഞാന്‍ റുവാ ദോ പ്രോഗ്രസ്സോവിലേക്ക് നടന്നു. ചന്ത മുഴുവന്‍ കറങ്ങി. സിയു റോസെംബര്‍ഗിന്റെ പേസ്ട്രി കടയ്ക്ക് മുന്നിലുള്ള റോട്ടില്‍ ഞാനിരുന്നു... ഒന്നും ഇല്ല!
മണിക്കൂറുകള്‍ ഒന്നൊന്നായി കടന്നുപോയി; ഒരു ചെറിയ ടൊസ്റ്റാവോ പോലും എനിക്ക് കിട്ടിയില്ല. പക്ഷേ, കിട്ടണം, എനിക്കത് വേണം; കിട്ടിയേ തീരു.ചൂട് കൂടിക്കൂടിവന്നു, പോളീഷ് പെട്ടിയുടെ സ്ട്രാപ്പ് എന്റെ തോളില്‍ മുറുകി വേദനിക്കുന്നതിനാല്‍ ഞാനത് ഇടയ്ക്കിടെ സ്ഥാനം മാറ്റിക്കൊണ്ടിരുന്നു.. എനിക്ക് നാവുവരണ്ടു; മാര്‍ക്കറ്റിലെ ജലധാരയില്‍ നിന്നു വെള്ളം കുടിക്കുകപോലും ചെയ്തു.
ഞാനുടന്‍ തന്നെ പോവേണ്ടി വരാനിടയുള്ള സ്കൂളിന്റെ മുന്‍വശത്തെ പടിയിലിരുന്നു. പെട്ടി താഴെവെച്ചു, ധൈര്യം വാര്‍ന്നൊഴുകിപ്പോയ പോലെ. ക്ഷീണിച്ച് തളര്‍ന്ന്, തല മുട്ടിന്മേല്‍ തിരുകി ഒരു പാവപോലെ ഞാനവിടെയിരുന്നു.
പിന്നെ മുഖം കാല്‍ മുട്ടുകള്‍കൊണ്ട് മറച്ച്, കൈകൊണ്ട് മൂടി ഇരുന്നു. ഞാനാഗ്രഹിച്ച കാര്യം സാധിക്കാതെ വീട്ടില്‍ പോവുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണ്.
എന്റെ പോളീഷ് പെട്ടിയില്‍ ഒരു ഷൂ തട്ടി, പരിചയവും ചങ്ങാത്തവും ഉള്ള ഒരു ശബ്ദം കേട്ടു.
"ഏയ് ഷൂ മിനുക്കീ; ഇങ്ങനെ ഇരുന്നുറങ്ങിയാല്‍ ഒരു കാശും കിട്ടൂലാ കേട്ടോ.’
വിശ്വസിക്കാനാവാതെ ഞാന്‍ തലയുയര്‍ത്തി നോക്കി. സിയു കോക്വിഞ്ഞോ ആയിരുന്നു അത്, കാസിനോവിന്റെ വാതില്‍ക്കാവല്‍ക്കാരന്‍. ഒരു ഷൂ അയാള്‍ ആദ്യം ഊരി പെട്ടിപ്പുറത്തുവെച്ചു; കീറത്തുണി കൊണ്ട് തുടച്ചതിനുശേഷം നനഞ്ഞ തുണി കൊണ്ട് നനവുണ്ടാക്കി അത് തുടച്ചു. പിന്നെ വളരെ ശ്രദ്ധാപൂര്‍വം ഷൂപോളീഷ് ഉരയ്ക്കാന്‍ തുടങ്ങി.
"ആ ട്രൗസറിന്റെ തുമ്പ് ഒന്നുയര്‍ത്താമോ സാര്‍?’
ഞാന്‍ പറഞ്ഞപോലെ അയാള്‍ ചെയ്തു.
"ഇന്നു ജോലി ചെയ്യുകയാണോ സെസേ.’
"ഇത്രയധികം ആവശ്യം മറ്റൊരു ദിവസവും ഉണ്ടായില്ല.’
"ക്രിസ്മസ് - എങ്ങനെയായിരുന്നു?’
"ഓകെ ആരുന്നു.’
ഞാന്‍ പെട്ടിയില്‍ ബ്രഷ് കൊണ്ട് മുട്ടി; അയാള്‍ കാല് മാറ്റി. പഴയ പോലെ എല്ലാം ചെയ്ത് ഞാന്‍ ഷൂ പോളീഷ് ചെയ്യാന്‍ തുടങ്ങി. പണി കഴിഞ്ഞപ്പോള്‍ ഞാന്‍ പോളീഷ് പെട്ടിയില്‍ തട്ടി. അയാള്‍ ഷൂ തിരിച്ചെടുത്തു.
"എത്ര വേണം, സെസേ.’
"രണ്ടു ടോസ്റ്റോ.’
"രണ്ടോ? എല്ലാവരും നാല് മേടിക്കുന്നുണ്ടല്ലോ?’
"ഞാന്‍ ശരിക്കും നല്ല ഷൂ പോളീഷ്കാരന്‍ ആയാലേ എനിക്കത് വാങ്ങിക്കാനാവൂ; ഇപ്പോ പറ്റില്ല.’
അയാള്‍ എനിക്ക് അഞ്ച് ടോസ്റ്റോ തന്നു.
"ക്രിസ്തുമസ്സല്ലേ, ബാക്കി വെച്ചോ. പിന്നെ കാണാം.’
"മെറി ക്രിസ്തുമസ്, സിയു കോക്വിഞ്ഞോ.ദ
മൂന്നു ദിവസം മുന്‍പേ നടന്ന ആ സംഭവം കാരണമായിരിക്കാം, ഒരുപക്ഷേ, അയാള്‍ ഷൂ പോളീഷ് ചെയ്യാന്‍ വന്നത്...
കുപ്പായക്കീശയിലെ കാശ് എന്റെ ഉത്സാഹം അല്പം കൂട്ടി. പക്ഷേ, അത് നീണ്ടുനിന്നില്ല. രണ്ടു മണി കഴിഞ്ഞിരിക്കുന്നു, ആളുകള്‍ വന്നുംപോയുമിരിക്കുന്നു. പക്ഷേ, ഒരൊറ്റ ആളെ എനിക്ക് കിട്ടിയില്ല. ഷൂ പൊടി തുടയ്ക്കാന്‍ പോലും (അതിന് വെറും ഒരു ടൊസ്റ്റോ മതി) ആരും വന്നില്ല.
ഹൈവേയിലെ വിളക്കുകാലിനടത്തുനിന്ന് ഇടയ്ക്കിടയ്ക്ക് ഞാന്‍ തൊള്ള പൊളിച്ചു. "ഷൂ പോളീഷ് സര്‍, ഷൂ മിന്നിക്കാം സാര്‍, ഒന്ന് ഷൂപോളീഷ് ചെയ്യൂ, ക്രിസ്തുമസ്സിന് പാവങ്ങളെ സഹായിക്കൂ.’
ഒരു പണക്കാരന്റെ കാർ അടുത്തു വന്നു നിര്‍ത്തി. വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും കൂടുതല്‍ ഉച്ചത്തില്‍ ഞാന്‍ വിളിച്ചുപറഞ്ഞു, "ഒന്ന് സഹായിക്കാമോ സാര്‍? ക്രിസ്തുമസിന് പാവങ്ങള്‍ക്ക് ഒരു കൈ സഹായം.’
കാറിന്റെ പിന്‍സീറ്റിലെ അണിഞ്ഞൊരുങ്ങിയ സ്ത്രീയും കുട്ടികളും എന്നെത്തന്നെ ഉറ്റുനോക്കി അവിടെയിരുന്നു. ആ സ്ത്രീക്ക് എന്നോട് കരുണ തോന്നി.
"പാവം കുഞ്ഞ് എത്ര ചെറുതാ, എന്തൊരു ദാരിദ്ര്യം. അവന് വല്ലതും കൊടുക്കൂ ആര്‍തര്‍.’
പക്ഷേ, ആ പുരുഷന്‍ എന്നെ സംശയദൃഷ്ടിയോടെ നോക്കി.
"അവനൊരു കൊച്ചു കുറ്റവാളിയാന്ന് തോന്നുന്നു. തിരുമാലി.’
"അവന്‍ അവന്റെ വലുപ്പമില്ലായ്മയും ഈ ദിവസവും മുതലെടുക്കുകയാ’, അയാള്‍ പറഞ്ഞു.
"അയ്ക്കോട്ടേ... ഞാനവന് എന്തേലും കൊടുക്കും. വാ മോനേ.’
ആ സ്ത്രീ ഹാന്‍ഡ് ബാഗു തുറന്നു, കൈ കാറിന്റെ ജനാലയിലൂടെ പുറത്തിട്ടു.
"വേണ്ട മാം, നന്ദി. ഞാന്‍ കള്ളം പറഞ്ഞതല്ല. അത്രയും അത്യാവശ്യക്കാരേ ക്രിസ്മസിന് പണിയെടുക്കൂ.’
എന്നിട്ട് എന്റെ പെട്ടിയെടുത്ത് തോളത്തിട്ട് ഞാന്‍ പതുക്കെ നടക്കാന്‍ തുടങ്ങി. ദേഷ്യപ്പെടാനുള്ള ഊര്‍ജം പോലും എനിക്കുണ്ടായിരുന്നില്ല.
പക്ഷേ, കാറിന്റെ വാതില്‍ തുറന്ന്, ഒരു ചെറിയ ആണ്‍കുട്ടി ഓടി എന്റെ അടുത്തുവന്നു.
"ഇതാ, ഇത് വേച്ചേക്കൂ. അമ്മ പറഞ്ഞു നീ നുണയനാന്ന് ഞങ്ങള്‍ വിചാരിച്ചിട്ടേ ഇല്ലാന്ന്.’
അഞ്ചു ടോസ്റ്റോ എന്റെ പോക്കറ്റില്‍ കുത്തിത്തിരുകി അവന്‍ തിരിച്ചോടി, എന്റെ നന്ദി കേള്‍ക്കാന്‍ പോലും നിന്നില്ല.. എഞ്ചിന്‍ സ്റ്റാര്‍ട്ടായി കാര്‍ മുന്നോട്ടു പോവുന്ന ശബ്ദം മാത്രമേ ഞാന്‍ കേട്ടുള്ളൂ.
നാലു മണിക്കൂറ് കഴിഞ്ഞിരിക്കുന്നു, അച്ഛന്റെ കണ്ണുകള്‍ ഇപ്പോഴും എന്നെ പീഡിപ്പിച്ചിരിക്കുന്നു.
ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോവാന്‍ തുടങ്ങി. ഈ പത്ത് ടോസ്റ്റോ കൊണ്ട് ഒന്നുമാവില്ല, പക്ഷേ, ‘കഷ്ടപ്പാടും വിശപ്പും' എനിക്ക് അത് തരുവായിരിക്കും; ബാക്കി മറ്റൊരു ദിവസം കൊടുക്കാം എന്ന് പറഞ്ഞാല്‍ സമ്മതിക്കുമായിരിക്കും.
വേലിയുടെ മൂലയ്ക്ക് എന്തോ കിടക്കുന്നത് ഞാന്‍ കണ്ടു. അത് സ്ത്രീകളണിയുന്ന ഒരു കീറിപ്പറഞ്ഞ സ്റ്റോക്കിംഗ്സ് ആയിരുന്നു. ഞാനത് കുനിഞ്ഞെടുത്തു. കൈയിലേക്ക് വലിച്ചു കേറ്റി, തീരെ കനം കുറഞ്ഞ തുണി. ഒരസ്സല്‍ പാമ്പ് ആകും ഇതെന്ന് വിചാരിച്ച് ആ തുണി ഞാന്‍ പെട്ടിയിലിട്ടു. എന്നിട്ട് സ്വയം വാദിച്ചു വിശ്വസിപ്പിച്ചു, ‘മറ്റൊരു ദിവസം. ഇന്നു വേണ്ട, ഒരിക്കലും ഇല്ല..'
വില്ലാസ്-ബോവസ് തറവാട്ട് വീട്ടില്‍ ഞാനെത്തി. സിമന്‍റിട്ട വലിയ മുറ്റമുണ്ട് ആ വീടിന്. പൂച്ചെടിത്തടങ്ങള്‍ക്ക് ചുറ്റും സെര്‍ജിഞ്ഞോ ഒരു ഭംഗിയുള്ള 18ബൈക്ക് ഓടിക്കുന്നതു കണ്ടു. അതു കാണാന്‍ ഞാന്‍ വേലിയില്‍ മുഖമമര്‍ത്തിനിന്നു.
മഞ്ഞയും നീലയും വരകളുള്ള ഒരു ചെമന്ന ബൈക്കായിരുന്നു അത്.. അതിന്റെ മെറ്റല്‍ ഭാഗം വെട്ടിത്തിളങ്ങി. സെര്‍ജിഞ്ഞോ ഞാന്‍ നോക്കുന്നത് കണ്ടു ഗമ കാട്ടാന്‍ തുടങ്ങി. വേഗം ഓടിച്ച് മൂലകളിലൂടെ അതിവേഗം തിരിച്ച്. ശക്തിയായി ബ്രേക്കിട്ട കാരണം ചക്രങ്ങള്‍ ‘ക്റീ' എന്ന ഒച്ചയുണ്ടാക്കി. എന്നിട്ട് ഇങ്ങോട്ട് വന്നു.
"ഇഷ്ടായോ.’
"ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ബൈക്കാണത്.’
"ഗേറ്റിലേക്ക് വാ - നിനക്ക് നന്നായി കാണാമ്പറ്റും.’
സെര്‍ജിഞ്ഞോ ടോട്ടോക്കയുടെ ഒപ്പമാണ്, ഒരേ ക്ലാസ്, ഒരേ വയസ്സ്. എനിക്ക് എന്റെ ഒന്നുമിടാത്ത കാലുകളേക്കുറിച്ച് നാണം തോന്നി. അവന്‍ തിളങ്ങുന്ന ഷൂസും, വെള്ള സോക്സ്സും ചെമപ്പ് ബെല്‍റ്റും ഇട്ടിരിക്കുന്നു. ഷൂസിന്റെ തിളക്കം കാരണം എല്ലാം അതില്‍ കണ്ണാടി പോലെ തെളിഞ്ഞുകാണാം. എന്റെ അച്ഛന്റെ കണ്ണുകള്‍പോലും ആ മിന്നുന്ന ഷൂസിലിരുന്ന് എന്നെ നോക്കി. ഞാന്‍ ഉമിനീരിറക്കി.
"എന്താടാ സെസേ... എന്തുപറ്റി?’
"ഒന്നൂല്യ. തൊട്ടടുത്ത് നിന്ന് കാണുമ്പോ കൂടുതല്‍ ഭംഗി. ക്രിസ്മസിന് കിട്ടിയതാ?’
"ആ...’
അവന്‍, സൈക്കിളില്‍നിന്ന് ഇറങ്ങി, വാതില്‍ തുറന്നു.
"എനിക്ക് കൊറേ സാധനം കിട്ടി. ഒരു ഗ്രാമഫോണ്‍, മൂന്നു സൂട്ട്, കൊറേ കഥാപുസ്തകങ്ങള്‍, കളര്‍പെന്‍സിലിന്റെ വലിയ പെട്ടി. കുറേ കളിസാധനങ്ങളുള്ള ഒരു പെട്ടി, തിരിയുന്ന പ്രൊപ്പല്ലര്‍ ഉള്ള ഒരു വിമാനം. വെള്ളപ്പായകള്‍ കെട്ടിയ രണ്ടു ബോട്ടുകള്‍...’
ഞാന്‍ തല കുനിച്ചു, ടോട്ടോക്ക പറഞ്ഞതുപോലെ ഉണ്ണീശോവിനു പൈസക്കാരേ മാത്രേ ഇഷ്ടള്ളൂ.
"എന്തു പറ്റി സെസേ.’
"ഒന്നൂല്യ.’
"നിനക്കോ? നിനക്ക് കൊറേ സാധനം കിട്ടിയോ.’
ഞാന്‍ മിണ്ടാന്‍ പറ്റാതെ തലയാട്ടി.
"ഒന്നും? ഒന്നും കിട്ടിയില്ലേ.’
"ഞങ്ങള്‍ക്കിക്കൊല്ലം ക്രിസ്മസില്ല. അപ്പന് ഇപ്പോഴും ജോലിയില്ല.’
"ഇങ്ങനെ സംഭവിക്കുമോ? നട്സും വൈനും ഒന്നും ഉണ്ടായില്ലേ?’
"അമ്മമ്മ ഉണ്ടാക്കിയ ഫ്രഞ്ച് ടോസ്റ്റും കോഫിയും മാത്രം.’
സെര്‍ജിഞ്ഞോ ആലോചനയില്‍ മുഴുകിനിന്നു.
"സെസേ, ഞാന്‍ വിളിച്ചാ നീ വീട്ടിലേക്ക് വരുമോ.’
അതെന്തിനാണെന്ന് എനിക്ക് മനസ്സിലായി. വെറും വയറാ യിരുന്നെങ്കിലും എനിക്ക് അതിന് സമ്മതം തോന്നിയില്ല.
‘നമക്ക് വീട്ടീപ്പോകാം. അമ്മ നിനക്ക് വിളമ്പിത്തരും. ഞങ്ങക്ക് കൊറേ ഫുഡ്ണ്ട്. മധുര പലഹാരങ്ങള്‍ എത്രയാ ണെന്നോ.’
എനിക്ക് ആ റിസ്ക്കെടുക്കാന്‍ തോന്നിയില്ല കഴിഞ്ഞ ചില ദിവസങ്ങളായി ഞാന്‍ ബുദ്ധിമുട്ടിലായിരുന്നു. ആരോ പറഞ്ഞത് ഞാന്‍ ഒന്നുരണ്ടു പ്രാവശ്യം കേട്ടിരുന്നു.
"കണ്ട തെരുവു പിള്ളാരെയെല്ലാം വീട്ടിലേക്ക് വലിച്ചു കൊണ്ടുവരരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ’ എന്ന്.
"വേണ്ട. വളരെ വളരെ നന്ദി.’
"ന്നാ ശരി. നിന്റെ അനിയനു കൊടുക്കാന്‍ മിഠായീം നട്സുമൊക്കെ പൊതിഞ്ഞു തരട്ടെ. അതു മേടിക്കുമോ?’
"വേണ്ട... ആദ്യം എന്റെ ജോലി തീര്‍ക്കട്ടെ.’
അപ്പോള്‍ മാത്രമേ സെര്‍ജിഞ്ഞോ എന്റെ കൈയിലിരിക്കുന്ന ഷൂപോളീഷ്പെട്ടി കണ്ടുള്ളൂ.
"പക്ഷേ, ആരും ക്രിസ്തുമസ്സിന്‍റന്ന് ഷൂ പോളീഷ് ചെയ്യില്ല.’
"ഞാന്‍ ദിവസം മുഴുവന്‍ കാത്തുകെട്ടി നിന്നിട്ടും എനിക്ക് പത്ത് ടോസ്റ്റോ മാത്രമേ കിട്ടിയുള്ളൂ. പകുതി സഹതാപം കൊണ്ട് കിട്ടിയതാ. എനിക്കിനിയും രണ്ട് ടോസ്റ്റോ കൂടി വേണം; അതിനാ വീണ്ടും പണിക്ക് പോണേ.’
"അതെന്തിനാ സെസേ.'
"പറയാന്‍ പറ്റില്ല; പക്ഷേ, വളരെ അത്യാവശ്യമാ.’
നല്ല കാരുണ്യമുള്ള ആശയം തലയിലുദിച്ച്, അവന്‍ പുഞ്ചിരിച്ചു.
"നീയെന്റെ ഷൂ പോളീഷ് ചെയ്യ്.. ഞാന്‍ പത്ത് ടോസ്റ്റോ തരാം.’
"പറ്റില്ല.... പറ്റില്ല. ഫ്രന്‍ഡ്സിന്റേന്ന് കൂലി വാങ്ങാന്‍ പാടില്ല.’
"എന്നാ ഞാന്‍ നിനക്ക്. കടം തരാം - നീ വാങ്ങുമോ?’
"കടം വീട്ടാന്‍ നീണ്ട അവധി തരുമോ.’
"നിന്റെ ഇഷ്ടംപോലെ. നീ അതിനു പകരം ഗോട്ടി തന്നാലും മതി.’
"ആണോ! എന്നാ ശരി.’
അവന്‍ പോക്കറ്റില്‍ കൈയിട്ട് എനിക്ക് പണം തന്നു.
"അതിനേക്കുറിച്ച് ബേജാറാവണ്ട. എന്റെ സമ്പാദ്യപ്പെട്ടി നിറഞ്ഞു... ആളുകളു എനിക്ക് ഇഷ്ടംപോലെ പണം തരും.’
ഞാന്‍ ബൈക്കിന്റെ ചക്രത്തില്‍ വിരലോടിച്ചു. "ശരിക്കും എന്തു ഭംഗ്യാ.’
"നീ കൊറേം കൂടി വലുതായി, ബൈക്ക് ചവിട്ടാന്‍ പഠിച്ചാല്‍, നിനക്ക് ഞാന്‍ ഒന്ന് കറങ്ങി വരാന്‍ ഇത് തരാംട്ടോ.’
"ഒ.കെ.’
ഞാന്‍ ‘കഷ്ടപ്പാടും വിശപ്പും' നോക്കി കുതിച്ചു. എന്റെ ഷൂപോളീഷ്പെട്ടി കിലുങ്ങി.
ഒരു കൊടുങ്കാറ്റില്‍പ്പെട്ടപോലെ ഞാന്‍ പാഞ്ഞു, കട അടച്ചു പോയാലോ.
"ആ നല്ല വിലയുള്ള സിഗററ്റ് ഇപ്പോഴും ഉണ്ടോ.’
എന്റെ കൈയിലെ പൈസ കണ്ട് കടക്കാരന്‍ രണ്ട് പാക്കറ്റ് എടുത്തു.
"സെസേ, ഇത് നിനക്കല്ലല്ലോ.’
അയാളുടെ പിന്നില്‍നിന്ന് ഒരു ശബ്ദം കേട്ടു.
"നെനക്കെന്താ വട്ടാ? ഇത്ര ചെറിയ കുഞ്ഞിനോ.’
തിരിഞ്ഞുനോക്കാതെ അയാള്‍ പറഞ്ഞു. "ഈ കസ്റ്റമറി
നെപ്പറ്റി അറിയാഞ്ഞിട്ടാ... ഇവന്‍ ഒരു താന്തോന്നിയാ. എന്തും ചെയ്യും.’
"ഇതപ്പന് വേണ്ടിയാ’, ഞാന്‍ പറഞ്ഞു.
എന്റെ കൈകളില്‍ ആ സിഗററ്റ് പാക്കറ്റ് ഇട്ടു തിരിച്ചപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
"ഇതോ, അതോ’, ഞാന്‍ ചോദിച്ചു.
"അതു നീ പറ.’
"ഞാനിന്നു മുഴുവന്‍ പണിയെടുത്തു, അപ്പന് ഈ ക്രിസ്തുമസ്സ് സമ്മാനം കൊടുക്കാന്‍.’
"ആണോ സെസേ? അപ്പന്‍ നിനക്കെന്താ തന്നത്?’
"ഒന്നുംതന്നില്ല. പാവം അപ്പന് പണിയില്ല എന്നറിയില്ലേ?’
അയാളുടെ മനസ്സലിഞ്ഞു. ബാറിലെ ആരും ഒന്നും മിണ്ടിയില്ല.
"നിങ്ങളാണെങ്കി ഏതു സിഗററ്റാ വാങ്ങിക്ക്യാ." ഞാന്‍ ചോദിച്ചു.
"രണ്ടും നല്ലതുതന്നെ. എന്നാലും ഇത് കിട്ടിയാ ഏതപ്പച്ചനും സന്തോഷിക്കും.’
"അത് സമ്മാനക്കടലാസില്‍ പൊതിഞ്ഞു തര്വോ?’
അയാളത് പൊതിഞ്ഞു തന്നു, എനിക്കത് തരുമ്പോള്‍ അയാള്‍ എന്നെ വിചിത്രമായി നോക്കി. എന്തോ പറയാന്‍ തുടങ്ങും പോലെ. പക്ഷേ, അയാള്‍ക്കതിനു കഴിഞ്ഞില്ല. പൈസ കൊടുത്ത് ഞാന്‍ പുഞ്ചിരിച്ചു.
"നന്ദി, സെസേ.’
"സാര്‍, മെറി ക്രിസ്മസ്.’
എന്നിട്ട് ഞാന്‍ വീട്ടിലേക്കോടി. ഇരുള്‍ വീണ്കഴിഞ്ഞു. അടുക്കള റാന്തല്‍ മാത്രമേ കത്തുന്നുള്ളൂ. എല്ലാവരും പുറത്തു പോയിരിക്കുന്നു. അച്ഛന്‍ മാത്രം കൈമുട്ടു മേശയിലൂന്നി, കൈക്കുമ്പിളില്‍ താടി താങ്ങി ശൂന്യമിഴികളോടെ ചുവരിലേക്ക് നോക്കി ഇരിക്കയായിരുന്നു.
"അപ്പാ.’
"എന്താ മോനേ.’
വെറുപ്പിന്റെ ഒരു തരിപോലും അപ്പന്റെ ശബ്ദത്തിലുണ്ടായിരുന്നില്ല.
"നീയെവിട്യായിരുന്നു പകല്‍ മുഴുവന്‍?’
ഞാന്‍ ഷൂപോളീഷ് പെട്ടി തൊട്ടുകാട്ടി. എന്നിട്ടത് നിലത്തു
വെച്ച് എന്റെ പോക്കറ്റില്‍ നിന്ന് സമ്മാനപ്പൊതി എടുത്തു നീട്ടി.
"അപ്പാ നോക്ക്യേ. അപ്പന് ഞാനൊരു നല്ല സാധനം കൊണ്ടന്നിട്ടുണ്ട്.’
അതിനു എത്ര വില കൊടുത്തു എന്ന് അറിയാവുന്ന അപ്പന്‍ പുഞ്ചിരിച്ചു.
"ഇഷ്ടായോ? അവിടെ ഉണ്ടായിരുന്നേല് വെച്ച് ഏറ്റവും നല്ലതാ.’
അപ്പന്‍ പാക്കറ്റ് തുറന്നു സിഗററ്റുകള്‍ ഒന്ന് മണത്തുനോക്കി, പുഞ്ചിരിച്ചു. ഒരുവാക്കും പറയാന്‍ പറ്റിയില്ല.
ഞാന്‍ അടുപ്പിന്‍റടുക്കെ നിന്ന് തീപ്പെട്ടി കൊണ്ടുവന്നു. അതുരച്ച് കത്തിച്ച് അപ്പന്റെ ചുണ്ടിന്നിടയിലെ സിഗററ്റിന്റെ തൊട്ടടുത്തുപിടിച്ചു.
ആദ്യത്തെ വലി എടുക്കുന്നത് കാണാന്‍ ഞാന്‍ പിന്നാക്കം നീങ്ങിനിന്നു. എന്തോ എന്റെയുള്ളില്‍ തിങ്ങിവിങ്ങിവന്നു. എരിഞ്ഞ തീപ്പെട്ടിക്കൊള്ളി ഞാന്‍ തറയിലെറിഞ്ഞു, ഞാനിപ്പോ പൊട്ടിത്തെറിക്കും എന്ന് തോന്നി. ഉള്ളില്‍ നിന്നൊരു സ്ഫോടനം. ഈ ദിവസം മുഴുവന്‍ വിങ്ങിപ്പൊട്ടിത്തകര്‍ക്കും എന്നു ഭീഷണിപ്പെടുത്തിയ ആ വലിയ വേദന.
ഞാനച്ഛനെ നോക്കി. ഷേവു ചെയ്യാത്ത മുഖം, കണ്ണുകള്‍.
അപ്പാ... അപ്പാ... എന്ന് മാത്രമേ കണ്ണുനീരിനും ഏങ്ങലുകള്‍ക്കുമിടയില്‍ എനിക്ക് പറയാന്‍ കഴിഞ്ഞുള്ളൂ, ശബ്ദം പുറത്തുവന്നില്ല.
അപ്പന്‍ കൈകള്‍ വിടര്‍ത്തി എന്നെ അലിവോടെ കെട്ടിപ്പിടിച്ചു.
"കരയല്ലേ മോനേ. നീയിങ്ങനെ വികാരജീവിയായാല്‍ നിനക്ക് ഈ ജീവിതത്തില്‍ ഒരുപാട് കരയണ്ടിവരും.’
"അപ്പാ... ഞാനത് ഉദ്ദേശിച്ചേയില്ല...
അത്, അങ്ങനെ പറയാന്‍ ഉദ്ദേശിച്ചില്ല.’
"എനിക്കറിയാം, എനിക്കറിയാം. എനിക്ക് വിഷമം ഒന്നൂല്ല. ശരിക്കും ചൂഴ്ന്ന് ആലോചിച്ചാല്‍ നീ പറഞ്ഞത് വാസ്തവമാണ്.’
അദ്ദേഹം എന്നെ കുറച്ചുകൂടി നേരം കൈകളിലിട്ട് ആട്ടി. എന്റെ മുഖംപൊക്കി, അടുത്തു കിടന്ന തൂവാലകൊണ്ട് എന്റെ മുഖംതുടച്ചു.
"ഇപ്പോ ശര്യായി.’
ഞാന്‍ എന്റെ കൈകളുയര്‍ത്തി അച്ഛന്റെ മുഖം തലോടി. അച്ഛന്റെ കണ്ണുകള്‍ക്കു മുകളില്‍ പതുക്കെ, മൃദുവായി തലോടി. വലിയ സിനിമാ സ്ക്രീനിനെക്കാള്‍ ചെറുതാക്കി സാധാരണപോലാക്കി ആ കണ്ണുകള്‍ അവിടെ തിരിച്ചുവെയ്ക്കാന്‍ ഞാനാഗ്രഹിച്ചു. അങ്ങനെ ചെയ്തില്ലെങ്കില്‍ ബാക്കി ജീവിതം മുഴുവന്‍ ആ കണ്ണുകള്‍ എന്നെ വേട്ടയാടുമെന്നു ഞാന്‍ പേടിച്ചു.
"ഞാനീ സിഗററ്റ് വലിച്ചുതീര്‍ക്കട്ടെ.’
അപ്പോഴും ശ്വാസം മുട്ടി, ഞാന്‍ പൊട്ടിത്തെറിച്ചു.
"അപ്പാ, അപ്പനറിയാലോ ഇനി എന്നെ തല്ലിയാല്‍ ഞാന്‍ പരാതി പറയുകയേ ഇല്ല... അപ്പന്‍ എന്നെ അങ്ങു തല്ലിയാ മതി.’
"ഹേ, ഹേയ് സെസേ.’
എന്നെയും എന്റെ വിങ്ങിക്കരച്ചലുകളെയും താഴെ വച്ച് അച്ഛന്‍ കബോഡില്‍ നിന്നു ഒരു പ്ലേറ്റെടുത്തു.
"ഗ്ലോറിയ നിനക്ക് അല്പം ഫ്രൂട്ട് സലാഡ് വെച്ചിട്ടുണ്ട്.’
എനിക്കത് ഇറക്കാന്‍ പറ്റിയില്ല. അപ്പന്‍ താഴെയിരുന്ന് അത് സ്പൂണില്‍ കുറേശ്ശ കുറേശ്ശ കോരിത്തന്നു.
"ഇപ്പോ എല്ലാം ശരിയായില്ലേ, പൊന്നു മോനേ.’
ഞാന്‍ തലകുലുക്കി, ആദ്യത്തെ ഒന്നുരണ്ടു സ്പൂണില്‍ ഉപ്പുചുവച്ചു. ഇനിയും കുറേകാലം വിടാതെ എന്നെ പിന്തുടര്‍ന്ന, എന്റെ ചില അവസാനക്കരച്ചിലുകളില്‍ ഒന്നായിരുന്നു ആ കണ്ണീര്‍.
(എന്റെ പഞ്ചാര ഓറഞ്ച്മരം (നോവൽ), ഹോസെ മൗരോ ദേ വാസ്‌കോണ്‍സെലോസ്, വിവർത്തനം: വി. എം. ഗിരിജ, പ്രസാധകർ : വീ സീ തോമസ് എഡിഷൻസ്)
സജി മാര്‍ക്കോസ്
Dec 25, 2021
3 Minutes Read
കെ.വി. ദിവ്യശ്രീ
Dec 21, 2021
15 Minutes Read
വി.എം. ഗിരിജ
Sep 28, 2020
21 Minutes Read