സാഹസികതയുടെയും അബദ്ധങ്ങളുടെയും ഹിഗ്വിറ്റ

അധോലോകവും മയക്കുമരുന്ന് വ്യാപാരവും അക്രമവും ഗുണ്ടാപകയുമൊക്കെ അരങ്ങ് വാഴുന്ന, പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ആർക്കും ഒരുറപ്പും പറയാൻ വയ്യാത്ത, മാജിക്കൽ റിയലിസ്​റ്റിക്​ ആഖ്യാനം പോലെ വിചിത്രമായ ലോകത്തുനിന്ന് പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ഒരു താരം.

ഹിഗ്വിറ്റ എന്ന José René Higuita Zapata യെക്കുറിച്ച് കേൾക്കുന്നതും അയാളുടെ കളി കാണുന്നതും വേറിട്ട ആ കേളിശൈലിയെ ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആസ്വദിക്കുന്നതും എൺപതുകളുടെ അവസാന പകുതി മുതൽക്കായിരുന്നു. 1990ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിലെ മുഖ്യ ആകർഷണവും കൊളംബിയൻ ജേഴ്സിയിൽ വരുന്ന ആ ‘മുടിയനായ' ഗോളി ആയിരുന്നു എന്നുപറയാം. 1966 ൽ ജോർജ് സപറ്റ (ഉച്ചാരണം ശരിയോ എന്നറിയില്ല) യുടെയും മരിയ ഹിഗ്വിറ്റയുടെയും മകനായി മെഡലിനിൽ ജനിച്ച ഇയാൾ പേരുപോലെ ഒരു ‘അമ്മ വളർത്തിയ, അമ്മയുടെ മകൻ ആയിരുന്നു’ എന്നതൊക്കെ അറിയുന്നത് പിന്നെയാണ്.

ആ ലോകകപ്പിന്റെ സീസണൽ ഹരം ഇറങ്ങിക്കഴിഞ്ഞപ്പോൾ പതുക്കെ മറക്കാൻ തുടങ്ങിയ ആ പേര് പിന്നെ ദീർഘ കാലം ഓർമിപ്പിച്ചത് ഫുടബോളിൽ ഉപരി ഒരു ചെറുകഥ ആയിരുന്നു- എൻ.എസ്. മാധവൻ രചിച്ച ഹിഗ്വിറ്റ.

ഹിഗ്വിറ്റ- കഥയും കളിക്കാരനും

ഹിഗ്വിറ്റഎന്ന കഥയിൽ ആ പേരുള്ള ഒരു കഥാപാത്രവും ഇല്ല. കഥയ്ക്ക് പ്രത്യക്ഷത്തിൽ ഫുട്‌ബോളുമായോ, ഹിഗ്വിറ്റ എന്ന കൊളംബിയക്കാരൻ ഫുട്‌ബോളറിന്റെ ഭൗതികജീവിതവുമായോ വലിയ ബന്ധമില്ല. ഉള്ളത് വായിച്ചെടുക്കേണ്ട ചില സമാന്തരങ്ങൾ മാത്രമാണ്.

കഥയിലെ നായകൻ ഒരു പാതിരിയാണ്. എന്നാൽ അയാൾ നമുക്ക് പരിചിതനായ അച്ചന്മാരെ പോലെ വഴിതെറ്റുന്ന കുഞ്ഞാടുകളെ ഉപദേശങ്ങളും വചന പ്രബോധനങ്ങളും വഴി ദൈവമാർഗ്ഗത്തിലേക്ക് തിരിച്ചുനടത്തുന്ന, സാത്വിക ഭാവം മാത്രമുള്ള ഒരു മൃദുഭാഷി മാത്രമല്ല. വേണ്ടിവന്നാൽ ളോഹ മടക്കിക്കുത്തി ചൊല്ലിൽ പഠിക്കാത്തവനെ തല്ലി പഠിപ്പിക്കാനും മടിയില്ലാത്ത ഹിഗ്വിറ്റയിലെ അച്ചൻ പൗരോഹിത്യത്തിന്റെ പരമ്പരാഗതവഴികളിൽ നിന്ന് വേറിട്ട് നടക്കുന്നു. ഹിഗ്വിറ്റ എന്ന കൊളമ്പിയക്കാരൻ ഗോളിയെ പോലെ.

ഗോൾമുഖത്തുനിന്ന് പൊസിഷൻ മാറാതെ ജാഗരൂകമായി നിൽക്കുകയും പന്ത് കിട്ടിയാലുടൻ അത് തന്റെ ടീമിലെ ബാക്ക് മുതൽ ഹാഫ്, ഫോർവേഡ് വരെയുള്ള കളിക്കാരിൽ ആർക്കെങ്കിലും ഉചിതം പോലെ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പരമ്പരാഗത ഗോളിമാരിൽ നിന്ന്​ വ്യത്യസ്തനായിരുന്നു ഹിഗ്വിറ്റ. വേണ്ടിവന്നാൽ കാലിൽ പന്തുമായി എതിരാളിയുടെ ഗോൾമുഖം വരെ കുതിച്ചുചെല്ലാൻ മടിയില്ലാത്ത, പന്ത് പോയാൽ ഗോൾമുഖത്ത് മടങ്ങിയെത്താൻ നേരം കിട്ടില്ല എന്ന ഭയമില്ലാത്ത ഗോളി. അയാളെ ഒരു sweeper-keeper ആക്കുന്ന ഈ കേളിശൈലിയിൽ ഭ്രാന്തമായ ഒരുതരം ആത്മവിശ്വസമുണ്ട്. ഒരു സൗഹൃദ മത്സരത്തിലാണെങ്കിൽ പോലും കൈകൊണ്ട് സുരക്ഷിതമായി പിടിക്കാവുന്ന പന്തിനെ മലക്കം മറിഞ്ഞ് കാലിന്റെ ഉപ്പുറ്റികൾ കൊണ്ട് അടിച്ച് അകറ്റുന്ന അപകടകരമായ സാഹസികതയിലെ പോലെ.

നല്ല വാക്കുകൾക്ക് പുല്ല് വിലകൊടുത്ത് തോന്നിവാസം നടക്കുന്ന ഒരു തെമ്മാടി ഉണ്ട് ഇടവകയിൽ എന്നു വയ്ക്കുക. ഉപദേശം കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് ബോധ്യപ്പെട്ടാലും ഒരു പാതിരിയും ളോഹ മടക്കിക്കുത്തി അയാളെ തല്ലി നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കില്ല എന്നല്ല, ആലോചിക്കുകപോലും ഇല്ല. എന്നാൽ ഹിഗ്വിറ്റ എന്ന കഥയിലെ പാതിരി അത് ആലോചിക്കുകയല്ല, പ്രവർത്തിക്കുകയാണ്. ഇവിടെ ആ പാതിരി തനിക്ക് കല്പിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത മാർഗത്തിന്റെ അതിരുകൾ ലംഘിച്ച് ഇറങ്ങുകയാണ്. ഗോൾ മുഖം വിട്ട് വിങ്ങിലൂടെ പന്തുമായി പായുന്ന ഹിഗ്വിറ്റയെ പോലെ.

അപകടകരമായ സാഹസികത

വിജയിച്ചാൽ വീരോചിതവും പരാജയപ്പെട്ടാൽ വിദൂഷക സമവുമായി മാറുന്ന ഒന്നാണ് അതിസാഹസികത. അതുകൊണ്ടുതന്നെ തന്നിൽ, തന്റെ പ്രതിഭയിൽ ഭ്രാന്തമായ ആത്മവിശ്വാസമുള്ളവർ മാത്രമേ സാധാരണ അതിസാഹസികർ ആയി മാറൂ. എന്നാൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ അവർക്ക് അതിന്റെ വിലയും കൊടുക്കേണ്ടിവരും.

പെനാൽറ്റി ബോക്‌സിന്റെ പുറത്തുവെച്ച് പന്ത് കാലിൽ കൊരുത്ത്, ഉടനടി പാസ് ചെയ്യുന്നതിനുപകരം തന്റെ അടുത്തേക്ക് വരുന്ന ഒന്നോ, രണ്ടോ, മൂന്നോ കളിക്കാരെ വെട്ടിച്ച് മുമ്പോട്ടുപോകുന്ന ഗോളി ആ ഉദ്യമത്തിൽ വിജയിക്കുന്നിടത്തോളം ഒരു ഹീറോ ആണ്. അയാളുടെ ആ മുന്നേറ്റം വീരോചിതവും. എന്നാൽ ഒരിക്കൽ ആ ഉദ്യമം പിഴച്ചാൽ ഹീറോ സീറോ ആയി മാറുന്നു. അനിവാര്യമെന്നോണം ഒടുവിൽ ആ അവസ്ഥ ഹിഗ്വിറ്റയിലേയ്ക്കും എത്തിച്ചെരുന്നു, കാമറൂണിനെതിരേ ഉള്ള ലോകകപ്പ് മത്സരത്തിൽ.
ഈറ്റപ്പുലിയുടെ വേഗവും കാട്ടുപോത്തിന്റെ കരുത്തും ഉള്ള റോജർ മില്ല എന്ന കാമറൂൺകാരനായ ഫോർവേഡിനെ പതിവുശൈലിയിൽ വെട്ടിച്ച് മുമ്പോട്ട് പോകാൻ ശ്രമിക്കവേ അയാൾക്ക് പിഴച്ചു. വന്യമായ കരുത്തും വേഗവും കൊണ്ട് പന്ത് റാഞ്ചിയ മില്ല അത് ഗോൾ ആക്കി മാറ്റുന്നു. ഒരു നിലയ്ക്കും ഗോൾ ആവേണ്ടിയിരുന്നത് അല്ലാത്ത, നിരുപദ്രവമായ ഒരു പന്ത് ഹിഗ്വിറ്റയുടെ അമിത ആത്മവിശ്വാസം കൊണ്ട് മാത്രം ഗോൾ ആയി തിരുന്നു. ശരിക്കും ഹീറോ വെറും വിദൂഷകനായി, ബഫൂണായി മാറുന്ന നിമിഷം.

സാക്ഷാൽ ഹിഗ്വിറ്റ സ്വയം ആ അബദ്ധത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘a mistake as big as a house'. എന്നാൽ ഒരു വീടോളം വലിപ്പമുള്ള അബദ്ധം അവിടെ അവസാനിക്കുന്നില്ല. സ്വന്തം ജീവിതത്തിൽ ഇതുപോലെ മറ്റ് നിരവധി അബദ്ധങ്ങളിലേക്ക് തന്റെ ഭ്രാന്തമായ ആത്മവിശ്വാസവും അതിസാഹസികതയും വഴി അയാൾ നടന്നുകയറുന്നുണ്ട്.

ജിവിതത്തിലെ അബദ്ധങ്ങൾ

കളിയിൽ മാത്രമല്ല ജീവിതത്തിലും അതിസാഹസികതയും അതുവഴി ഉണ്ടാകുന്ന അബദ്ധങ്ങളും ഒക്കെ ഹിഗ്വിറ്റയുടെ കൂടപ്പിറപ്പുകളായിരുന്നു. അത്തരം ഒരു അബദ്ധത്തിൽ പെട്ട് 1993 ൽ അയാൾ ജയിലാവുന്നുണ്ട്. സംഭവത്തിന്റെ ചുരുക്കം ഇതാണ്:

എസ്‌കോബാർ എന്ന കൊളംബിയൻ ഡിഫൻഡറെ ആരും മറക്കാനിടയില്ല. 1994 ലോകകപ്പിൽ അമേരിക്കക്കെതിരെ സെൽഫ്​ ഗോൾ വഴങ്ങിയതിനെ തുടർന്ന് വാതുവപ്പുമാഫിയ നിർദ്ദയം വെടിവച്ച് കൊന്ന ഫുട്‌ബോൾ താരം. ഈ സംഭവത്തിലുമുണ്ട് ഒരു എസ്‌കോബാർ. പാബ്ലോ എസ്‌കോബാർ എന്ന കുപ്രസിദ്ധനായ കൊളംബിയൻ മയക്കുമരുന്ന് മാഫിയാ തലവൻ.
പാബ്ലോ എസ്‌കോബാർ കാർലോസ് മോലിനാ എന്ന മറ്റൊരു മാഫിയ തലവന്റെ മകളെ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് മോചന ദ്രവ്യവുമായി പോകാൻ നിയോഗിക്കപ്പെട്ടത് ഹിഗ്വിറ്റ ആയിരുന്നു. അതിനയാൾ പ്രതിഫലവും പറ്റിയിരുന്നു. വാർത്ത പുറത്തായതോടെ ഹിഗ്വിറ്റ അകത്തായി. ഏഴ് മാസത്തെ തടവ് കഴിഞ്ഞ് കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയ ഹിഗ്വിറ്റ പ്രസ്തുത സംഭവത്തെ കുറിച്ച് പ്രതികരിച്ചത് പച്ച മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ ഏതാണ്ട് ഇങ്ങനെയിരിക്കും: ‘ഞാൻ ഒരു ഫുട്‌ബോളർ അല്ലിയോ, ഈ കിഡ്‌നാപ്പിംഗ് നിയമത്തെയും കിട്യുതപ്പിയെയും കുറിച്ചൊക്കെ എങ്ങനെ അറിയാനാ...'!

ഈ വിവാദവും ജയിൽ ശിക്ഷയും വഴി ഹിഗ്വിറ്റയ്ക്ക് നഷ്ടമായത് 1994 ലെ ലോകകപ്പ് ആയിരുന്നു. ആന്ദ്രേ എസ്‌കോബാർ കൊല്ലപ്പെടാൻ കാരണം എന്ന് കരുതപ്പെടുന്ന അമേരിക്ക- കൊളംബിയൻ മത്സരം നടന്ന, അതിൽ തോറ്റ് കൊളംബിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ അതേ ലോകകപ്പ്. ഒരുപക്ഷെ ഇങ്ങനെ ഒരു വിവാദവും ജയിൽ വാസവുമൊക്കെ നല്ലതിനായിരുന്നു എന്നും കരുതാവുന്നതാണ്. ഇല്ലെങ്കിൽ ഒരുപക്ഷെ എസ്‌കോബാറിന് ഒപ്പം സമാനമായ മറ്റൊരു പിഴവിന് അയാളും കൊല്ലപ്പെടുമായിരുന്നില്ല എന്ന് ആർക്ക് ഉറപ്പിക്കാനാവും?

അബദ്ധങ്ങൾ അവസാനിക്കുന്നില്ല

മയക്ക് മരുന്നും മാഫിയ സംഘങ്ങളും ഒക്കെയായുള്ള ഹിഗ്വിറ്റയുടെ സഹസഞ്ചാരം 93 ലൊന്നും അവസാനിക്കുന്നില്ല, അത് തുടരുകയാണ്. ചിലപ്പോൾ പിടിക്കപ്പെടും പലപ്പോഴും പിടിക്കപ്പെടാതെയും ഒക്കെയായി. 93 ലെ സംഭവത്തെ കുറിച്ച് ഹിഗ്വിറ്റ മനസിലാക്കുന്നത് താൻ ജയിലിൽ പോയി പാബ്ലോ എസ്‌കോബാറിനെ സന്ദർശിച്ചതിനാണ്, അല്ലാതെ മയക്കുമരുന്ന് മാഫിയ തലവന്മാർക്കിടയിൽ ദൂതിന് പോയതിനും പ്രതിഫലം പറ്റി മോചനദ്രവ്യം കൈമാറിയതിനും ഒന്നും അല്ല എന്നാണ്. തടവിൽ കിടന്ന കാലം മുഴുവൻ കൊളംബിയൻ പൊലീസ് ഹിഗ്വിറ്റയോട് ചോദിച്ചത് മുഴുവൻ എസ്‌കോബാറിനെ കുറിച്ചായിരുന്നുവത്രെ.

ഹിഗ്വിറ്റ എസ്‌കോബാറിനെ സന്ദർശിച്ചതാവട്ടെ അയാൾക്ക് നന്ദി പറയാനായിരുന്നു. അതായത് ക്രൂരനും നിർദ്ദയനുമായ ഒരു മാഫിയ പ്രവർത്തകൻ എന്നതിലപ്പുറം മറ്റൊരു മുഖം എസ്‌കോബാറിന് ഉണ്ടെന്ന് അയാൾ വിശ്വസിച്ചിരുന്നു. ഒരു സന്നിഗ്ധ ഘട്ടത്തിൽ നാടിനെ കെട്ടുറപ്പോടെ നിർത്തിയതിന് നന്ദി പറയാൻ ആയിരുന്നു അയാൾ എസ്‌കോബാറിനെ കണ്ടത്!

കളിക്കളത്തിൽ പറ്റിയ അബദ്ധങ്ങൾക്കുപരി ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ വഴിയാണ് ഹിഗ്വിറ്റ അകാലത്ത് വിരമിക്കുന്നതും പിന്നെ തീരുമാനം പിൻവലിച്ച് മടങ്ങിവരുന്നതും. 2005ൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അയാൾ ക്ലബ് ഫുടബോളിൽ നിന്നും വിരമിക്കുന്നു. എന്നാൽ 2007ൽ തീരുമാനം മാറ്റി അയാൾ തിരിച്ചുവരുന്നുമുണ്ട്. ഒടുവിൽ മൂന്നുവർഷങ്ങൾ കൂടി കഴിഞ്ഞ്​, 2010 ലാണ് സംഭവബഹുലമായ ആ കരിയർ അവസാനിക്കുന്നത്.

വിരമിച്ചശേഷം കോച്ചിങ്ങിലേക്ക് കടന്ന ഹിഗ്വിറ്റ ആ രംഗത്തും സജീവമായിരുന്നു. സൗദിയിലെ അൽ നാസർ ക്ലബിലും തുടർന്ന് അത്‌ലറ്റികോ നാഷണൽ ക്ലബിലും ഒക്കെ കോച്ചായി സേവനം അനുഷ്ഠിച്ച ഹിഗ്വിറ്റ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തന്റെ ആഗ്രഹവും വെളിപ്പെടുത്തിയിട്ടുണ്ട്. അസാദ്ധ്യമായത് പലതും കളിക്കളത്തിൽ സാദ്ധ്യമാക്കിയ അയാൾ കൊളംബിയൻ രാഷ്ട്രീയത്തിലും അത്ഭുതങ്ങൾ കാണിക്കില്ല എന്നാരുകണ്ടു!

അധോലോകവും മയക്കുമരുന്ന് വ്യാപാരവും അക്രമവും ഗുണ്ടാപകയുമൊക്കെ അരങ്ങ് വാഴുന്ന, പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ആർക്കും ഒരുറപ്പും പറയാൻ വയ്യാത്ത ഒരു ലോകം. ഒരു മാജിക്കൽ റിയലിസ്റ്റ് ആഖ്യാനം പോലെ വിചിത്രമായ ആ ലോകത്തുനിന്ന് പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കുറേ മനുഷ്യർ. ചില കോണുകളിൽ നിന്ന് നോക്കുമ്പോൾ
ഈ ഹിഗ്വിറ്റയൊന്നും യാഥാർത്ഥ്യമല്ല ഒരു മാജിക്കൽ റിയലിസ്റ്റ് ആഖ്യാനമാണെന്ന് തോന്നും. ഒരു കൊളംബിയൻ മാജിക്കൽ റിയലിസം.

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 102ൽ പ്രസിദ്ധീകരിച്ച ലേഖനം

Comments