ബാങ്ക് സ്വകാര്യവൽക്കരണം: ഈ സ്വത്ത് 130 കോടി ജനതയുടെ അവകാശമാകണോ, 30 പേരിലേക്ക് ചുരുങ്ങണോ?

ഒരുവശത്ത് നിയമം കൊണ്ടുള്ള സ്വകാര്യവൽക്കരണം. മറുവശത്ത് നിയമവിരുദ്ധമായ കടമെടുത്ത് മുങ്ങൽ. കാർഷിക ബില്ലും വിദ്യാഭ്യാസ ബില്ലും എല്ലാം പാസായി വരുമ്പോഴും പ്രതിരോധ മേഖലയിലടക്കം സ്വകാര്യവൽക്കരണം നടമാടുമ്പോഴും ബാങ്കിംഗ് മേഖല തുരുത്തായെങ്കിലും പിടിച്ചുനിൽക്കുകയാണ്. ഇതിനിടയിലും, കൊടി മടക്കാതെ ആസേതു ഹിമാചലം സമരപരിപാടികൾ സംഘടിപ്പിച്ച് മുന്നോട്ട് പോകാൻ കഴിയുന്ന തൊഴിലാളിവർഗ്ഗബോധം ബാങ്കിംഗ് ജീവനക്കാർക്കിടയിൽ ബാക്കിയുണ്ട്. ജനതയുടെ പിന്തുണയുണ്ടായാൽ ഈ സ്വത്ത് 130 കോടിക്കും തുല്യാവകാശമുള്ളതായി തുടരും, അല്ലാത്തപക്ഷം അത് 30 പേരിലേക്ക് ചുരുങ്ങും- ബാങ്കിംഗ് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നു

കോവിഡിനൊപ്പം സ്വകാര്യവൽക്കരണവും അതിന്റെ സർവ്വവ്യാപിത്വം ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണ്. എന്നിട്ടും വഴങ്ങിക്കൊടുക്കാത്ത ചില തുരുത്തുകൾ അവശേഷിക്കുന്നു. സ്വകാര്യവൽക്കരണ നീക്കങ്ങളുടെ കാലത്തെ ഇന്ത്യൻ ബാങ്കിംഗ് രംഗം മുഖ്യധാരയോട് അങ്ങനെയൊരു സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ട്. അതിന്റെ ചരിത്രവും വർത്തമാനവും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തന്നെ ജീവചരിത്രമായ് പരിഗണിക്കാവും.

1969ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ബാങ്കുകൾ ദേശസാൽക്കരിച്ചു. അതൊരു അനിവാര്യതയായിരുന്നു. 1947ൽ രൂപം കൊണ്ട ഇന്ത്യയെന്ന മഹാത്ഭുതം ഒരു വർഗസംഘർഷത്തിലൂടെ തകർന്നുവീഴാതിരിക്കുവാൻ പൊതുമേഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കാതെ മറ്റൊരു നിവൃത്തിയുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഈ രാഷ്ട്രീയനീക്കം ആറ് വർഷത്തിനുള്ളിൽ അവർക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തക്കതായ രാഷ്ട്രീയമൂലധനം നേടിക്കൊടുക്കുന്നുണ്ട്.

ഇന്ദിരയും ദേശസാൽക്കരണവും

പക്ഷേ, കഥ തുടങ്ങുന്നത് അവിടെയല്ല. 1946 മുതൽ ബാങ്കിംഗ് തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചുപോരുന്ന ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ 1950കളിൽ ഈ ആവശ്യം ആദ്യമായി ഉന്നയിക്കുമ്പോൾ സാമ്പത്തിക വിശാരദർ അതിനെ ഒരു അതിവിപ്ലവപ്പേച്ചായ് കണ്ട് ചിരിച്ചുതള്ളുകയാണ് ഉണ്ടായത്. ട്രേഡ് യൂണിയൻ പ്രസ്ഥാനം നടത്തിപ്പോന്ന തുടർച്ചയായ പ്രചാരണ പരിപാടികളും സമരനടപടികളും ഈ വിഷയത്തെ ദേശീയതലത്തിൽ പ്രസക്തമാക്കി നിർത്തി. അവർക്കുവേണ്ടി പാർലമെന്റിൽ സംസാരിക്കാൻ ഇടത് രാഷ്ട്രീയനേതാക്കളുണ്ടായി. അവരുടെ ചില നേതാക്കൾ താമസിയാതെ പാർലമെന്റിൽ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ തൊഴിലാളികൾക്കിടയിൽ നിന്ന് ഉയർന്നുവന്ന ബാങ്കിംഗ് ദേശസാൽക്കരണം എന്ന ജനകീയ ആശയത്തെ സ്വീകരിച്ച് ആനയിക്കുവാൻ ഇന്ദിരാഗാന്ധി തയാറാവുകയാണ് ഉണ്ടായതെന്ന് കാണാം.

കോൺഗ്രസിലെ സിൻഡിക്കേറ്റും രാജഗോപാലാചാരിയും ഒന്ന് മുറുമുറുത്ത് നോക്കാതിരുന്നില്ല. രാജ്യസ്‌നേഹത്തിന്റെ ഏതോ ഒരു നിമിഷത്തിൽ, ജനസംഘം കോടതിയിൽ പോവുകയും ചെയ്തു. പക്ഷേ ഇന്ത്യാമഹാരാജ്യത്ത് ജനകീയ ബാങ്കിംഗിന് നാന്ദി കുറിച്ച് ദേശസാൽക്കരണം നിയമമാക്കി.
ദേശസാൽക്കരണത്തോടെ ഏതാനും ചില വ്യവസായിക്കുടുംബങ്ങൾ കൈവശം വെച്ചിരുന്ന ബാങ്കിംഗ് രംഗം ഇന്ത്യൻ ജനതയുടെ പൊതുസ്വത്തായി. എന്നുമാത്രമല്ല അതൊരു പ്രധാന തൊഴിൽമേഖലയായി പരിഗണിക്കപ്പെടാനും തുടങ്ങി. അരിക്കച്ചവടക്കാരുടെയും ചണക്കച്ചവടക്കാരുടെയും തൊമ്മിമാർ മാത്രം വിലസി വിഹരിച്ചിരുന്ന ബാങ്കുകളിൽ സംവരണാടിസ്ഥാനത്തിൽ മത്സരപരീക്ഷകളിലൂടെ ആളുകൾ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ വർഗസംഘർഷത്തിന്റെ സാധ്യതകളെ സമാധാനപ്രേമികളായ ഒരു മദ്ധ്യവർഗത്തിന് രൂപം കൊടുത്ത് സക്രിയമായ് പരിഹരിക്കാൻ ഇന്ത്യൻ ജനാധിപത്യസമൂഹത്തിന് സാധ്യമായി.

വൈവിദ്ധ്യങ്ങളുടെ ഒരു മഹാബാങ്കായ ഇന്ത്യക്ക് അക്കാലത്തെ കമ്യൂണിസ്റ്റ് ചേരിയുടെ യുക്തികൾ സ്വീകാര്യമായിരുന്നില്ല. അമേരിക്കൻ ചേരിയെ പോലെ ഇട്ടടിക്കാനുള്ള സമ്പത്തുമുണ്ടായിരുന്നില്ല. പക്ഷേ കൊളോണിയൽ ശക്തികൾ പിന്മാറിയ മറ്റുചില ദേശരാഷ്ട്രങ്ങളിൽ നിന്ന് വിഭിന്നമായ് തനിമയാർന്നൊരു വഴി തേടാൻ സ്വാതന്ത്ര്യാനന്തര ഇന്ത്യക്കുകഴിഞ്ഞു. അത്തരം തനിമകൾ ഓരോന്നോരോന്നായി പിഴുതെറിഞ്ഞുകൊണ്ടാണ് സ്വകാര്യവൽക്കരണം ഇപ്പോൾ നടപ്പിലാക്കുന്നത്. പൊതുമേഖലാ ബാങ്കുകളും അടിസ്ഥാനപരമായി പണം പലിശക്ക് കൊടുക്കുന്ന ഒരു വ്യവസായമാണ് ചെയ്യുന്നത്.

അതിനൊടൊപ്പം, സമത്വഭാവനയിലൂന്നി വിഭവവിതരണം കൂടി സാധ്യമാക്കിയതാണ് ദേശസാൽക്കരണത്തിന്റെ സവിശേഷത.
ഹൃദയം രക്തധമനികളിലൂടെ കോശകോശാന്തരങ്ങളിലേക്ക് ജീവവായു എത്തിക്കുന്നതുപോലെ ഇന്ത്യൻ ഭരണകൂടം അതിന്റെ പൗരാവലിക്ക് കൊടുക്കാൻ ബാധ്യസ്ഥമായ സാമ്പത്തിക അവകാശങ്ങൾ വിതരണം ചെയ്യുന്നത് പൊതുമേഖലാ ബാങ്കുകളിലൂടെയാണ്. അത് ക്ഷേമ പെൻഷനുകളാവാം, കുറഞ്ഞ പലിശയുള്ളൊരു വിദ്യാഭ്യാസ വായ്പയാവാം, കാർഷിക സബ്‌സിഡിയാവാം, ഇൻഷുറൻസ് പദ്ധതിയാവാം. എന്തുതന്നെയായാലും ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരിൽ പത്ത് ലക്ഷത്തോളം ബാങ്കിംഗ് ജീവനക്കാർക്ക് വലിയൊരു പങ്കുണ്ട്. മറിച്ച് സ്വകാര്യബാങ്കുകൾ ഓരോ വ്യക്തിയെയും ലാഭം കണ്ടെത്താനുള്ള ഒരു യൂണിറ്റ് മാത്രമായാണ് കണക്കാക്കുന്നത്. ഇത് പൊതുമേഖലയുടെ നേർവിപരീതദിശയാണ്.

എന്തും ഏതും കച്ചവടസാധ്യതയാകുമ്പോൾ ലാഭം കുമിയും. പക്ഷേ ആ ലാഭത്തിനുമേലുള്ള നിയന്ത്രണാവകാശം സ്വകാര്യ ബാങ്കുകളുടെ ഉടമകൾക്ക് മാത്രമാവും ഉണ്ടാവുക. 130 കോടി മനുഷ്യജീവിതങ്ങൾ വെരകുന്ന ഇന്ത്യൻ യാഥാർത്ഥ്യത്തിൽ അതെന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്ന കാര്യം അപ്രവചനീയമായിരിക്കും.

വിയോജിക്കാൻ മനുഷ്യരുണ്ട്

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഡി.ബി.ഐ തുടങ്ങിയ ബാങ്കുകളുടെ ഓഹരികൾ ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ബ്രാഞ്ചുകൾ വെട്ടി കുറച്ചും ജീവനക്കാരുടെ എണ്ണം പരിമിതമാക്കി ബാങ്ക് ലയനങ്ങളും ഒരു വഴിക്ക് നടക്കുന്നു. എന്നാലിത്തരം കാര്യങ്ങളിൽ വലിയ ധാരണയൊന്നും ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിയ്ക്കുന്നവർക്ക് പോലുമില്ല.
ഒരു രാത്രി എട്ട് മണിക്ക് എന്തുസംഭവിച്ചു എന്ന് കണ്ടതാണ്. അത് അവിടുന്നങ്ങോട്ടുള്ള പോക്കിന്റെ വ്യക്തമായൊരു സന്ദേശം കൂടിയായിരുന്നു. പലതും സംഭവിച്ചുകഴിഞ്ഞ് മാത്രമാണ് ബന്ധപ്പെട്ട ആളുകൾക്ക് കൂടി അറിയാൻ കഴിയുന്നത്. നിയമനിർമാണ സഭകളിലെ വാർത്തകൾ വർഗീയതയിലും സെലിബ്രിറ്റി ഗോസിപ്പുകളിലും മുക്കി കൊല്ലുന്ന മാധ്യമങ്ങൾ അവർക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്ത് കൊടുക്കുന്നുണ്ട്.

സാമ്പത്തികരംഗത്തുമാത്രമായി ഒതുങ്ങുന്ന ശൈലിയല്ല ഇത്. എങ്കിലും മനസിലാക്കി എടുക്കാൻ ഏറ്റവും ക്ലിഷ്ടമായുള്ളത് സാമ്പത്തികയുക്തികൾ തന്നെയായിരിക്കണം. കഴിഞ്ഞ അമ്പതുകൊല്ലം കൊണ്ട് അത് കൂടുതൽ സങ്കീർണമായി തീർന്നു. മഹാഭൂരിപക്ഷവും അത്തരം അറിവുകളിൽ നിന്ന് ആട്ടിയകറ്റപ്പെടുകയും ചെയ്യുന്നു. ഒരു വശത്ത് സ്വകാര്യവൽക്കരണം ഇളകിയാടുമ്പോൾ അതിനോട് ജനാധിപത്യപരമായി വിയോജിക്കുവാനും കോടിക്കണക്കായ മനുഷ്യരുണ്ട്. ബാങ്കിംഗ് സ്വകാര്യവൽക്കരണം തടഞ്ഞുനിർത്തുന്നതും അത്തരം സമരനടപടികളാണ്. അത്തരം വിയോജിപ്പുകളെ രാജിയാക്കാൻ കഴിയുമ്പോഴേ സ്വകാര്യവൽക്കരണവും അതിന്റെ പൂർണത പ്രാപിക്കൂ എന്നുതന്നെ കരുതാം.

വിൽഫുൾ ഡിഫാൾട്ടിംഗ് എന്ന കുറ്റകൃത്യം

സ്വകാര്യവൽക്കരണം കൂമ്പാരം കൂടുന്ന സമ്പത്ത് സൃഷ്ടിക്കുമെന്ന കാര്യം നിസ്സംശയമാണ്. പക്ഷേ ആരാവും അതിന്റെ ഗുണഭോക്തക്കൾ എന്ന ചോദ്യം അങ്ങനെ വിട്ടുകളയാൻ കഴിയില്ലല്ലോ. സമ്പത്തിന്റെ ഗുണഭോക്താക്കൾ അതിനുമേൽ നിയന്ത്രണാധികാരങ്ങൾ ഉള്ളവർ മാത്രമായിരിക്കും. അഥവാ ആലിബാബയെ പോലെ കടന്നുകയറണമെങ്കിൽ മാന്ത്രികവാക്കുകൾ അറിഞ്ഞിരുന്നേ മതിയാവൂ. ആലിബാബയുടെ ആയിരത്തൊന്ന് രാവുകൾ എന്നേ കഴിഞ്ഞുപോയി. വെയിലടിച്ച് കരുവാളിച്ച ശരീരവുമായി ഏന്തി വരുന്ന കോടിക്കണക്കായ ഇന്ത്യൻ കർഷകർക്ക്, ഇടത്തരക്കാർക്ക്, എന്തിന് മേൽത്തട്ട് മധ്യവർഗ്ഗത്തിന് കൂടി അത്തരം മാന്ത്രികവാക്കുകൾ അറിയാൻ കഴിയില്ല.
ഞങ്ങൾക്ക് റൊട്ടി തരൂ എന്ന് നിലവിളിക്കുന്ന രോഷം കേട്ട പാടേ റൊട്ടിയില്ലെങ്കിൽ കേക്ക് ഭക്ഷിക്കൂ എന്ന് പറഞ്ഞിരുന്നവരുടെ കാലത്തേക്കാണ് ഈ രാഷ്ട്രം തിരഞ്ഞ് ചെന്നുകൊണ്ടേയിരിക്കുന്നത്.

ഒരാൾ നിങ്ങളുടെ കയ്യിൽ നിന്ന് 10,000 രൂപ കടം വാങ്ങി പതിനൊന്ന് ഗഡുക്കളായി ആയിരം രൂപ വെച്ച് തിരിച്ചുതരാമെന്ന് പറഞ്ഞ് വാങ്ങുന്നു. ഒന്നാമത്തെ ഗഡുവായി ആയിരം രൂപ തിരിച്ചുതരികയും ചെയ്തു. അതിനുശേഷം, അയാൾ ഒരു ആയിരം നാട്ടിലെ ഒരു ചട്ടമ്പിക്ക് കൊടുക്കുന്നു. വേറെ രണ്ട് ആയിരങ്ങൾ പഞ്ചായത്ത് മെമ്പർക്കും നിയമപാലകനും കൊടുക്കുന്നു. അതിനുശേഷം അയാൾ നിങ്ങൾക്ക് ഒരു രൂപ പോലും തിരിച്ച് തരുന്നില്ല.
നിങ്ങൾ അയാളുടെ കടയിൽ ചെന്ന് ചോദിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും കടത്തിണ്ണയിൽ ചട്ടമ്പിയെ കണ്ട് പിന്മാറേണ്ടി വന്നു. ധൈര്യം സംഭരിച്ച് കടന്നുചെന്ന ദിവസം മർദ്ദനമേറ്റ നിങ്ങളെ പ്രതി നിയമപാലകനും പഞ്ചായത്ത് മെമ്പറും ഒക്കെ മൗനം പാലിക്കുന്നു. അങ്ങനെ നിങ്ങളുടെ ഒമ്പതിനായിരം പോയി. അയാൾക്ക്​ ആറായിരം കിട്ടുകയും ചെയ്തു.

ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുന്ന വലിയൊരു ക്രിമിനൽ കുറ്റമാണ് വിൽഫുൾ ഡിഫാൾട്ടിംഗ്. ബോധപൂർവ്വം വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ ഗൂഢാലോചന നടത്തുന്നതിനെ ക്രിമിനൽ കുറ്റമായി കാണുന്ന നിയമനിർമ്മാണങ്ങളാണ് വേണ്ടത്. പക്ഷേ സഖാവ് ജോസൺ പറയുന്നതുപോലെ സാധാരണക്കാരന് ജപ്തിയും കോർപറേറ്റുകൾക്ക് സ്വസ്തിയും എന്ന നിലക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനെതിരായ കാമ്പയിനായാണ് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വിൽഫുൾ ഡിഫാൾട്ടിംഗായ അക്കൗണ്ടുകളുടെ വിസ്തരിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഗൗരവമുള്ള ഒരു ഡാറ്റാ ഷീറ്റാണത്. മാധ്യമങ്ങളും അധികാരികളും നികുതി പണത്തെ കുറിച്ച് അതിവാദം പറയുന്ന സോഷ്യൽ മീഡിയ സിംഹങ്ങളും എല്ലാം ആ വാർത്ത കണ്ടില്ലെന്ന് നടിച്ചു.

തുരുത്തായി ബാങ്കിംഗ് മേഖല

ഒരുവശത്ത് നിയമം കൊണ്ടുള്ള സ്വകാര്യവൽക്കരണം. മറുവശത്ത് നിയമവിരുദ്ധമായ കടമെടുത്ത് മുങ്ങൽ. ഒന്നും പോരാഞ്ഞ് ഇപ്പോൾ ആർക്കും എന്തിനും കാരണവും മറയുമായി വുഹാനിൽ നിന്ന് വന്ന ചങ്ങാതിയുമുണ്ട്. കാർഷിക ബില്ലും വിദ്യാഭ്യാസ ബില്ലും എല്ലാം പാസായി വരുമ്പോഴും പ്രതിരോധ മേഖലയിലടക്കം സ്വകാര്യവൽക്കരണം നടമാടുമ്പോഴും ബാങ്കിംഗ് മേഖല തുരുത്തായെങ്കിലും പിടിച്ച് നിൽക്കുകയാണ്. നൂറായിരം ഫോർവേഡ് മെസേജുകൾ കൊണ്ട് ആത്മീയമായി മുറിവേൽപ്പിച്ചിട്ടും ചെറിയ പിഴവുകൾ പോലും വലിയ വാർത്തകളാക്കി ആക്രമിച്ചിട്ടും ബിസിനസിനൊപ്പം സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ രാപ്പകൽ പണിയെടുപ്പിച്ചിട്ടും പണിയെടുക്കാതെ ദുർമുഖം കാട്ടുന്നവർ എന്ന് ആക്ഷേപിച്ചിട്ടും കൊടി മടക്കാതെ ആസേതു ഹിമാചലം സമരപരിപാടികൾ സംഘടിപ്പിച്ച് മുന്നോട്ട് പോകാൻ കഴിയുന്ന തൊഴിലാളിവർഗ്ഗബോധം ബാങ്കിംഗ് ജീവനക്കാർക്കിടയിൽ ബാക്കിയുണ്ട്. ജനതയുടെ പിന്തുണയുണ്ടായാൽ ഈ സ്വത്ത് 130 കോടിക്കും തുല്യാവകാശമുള്ളതായി തുടരും, അല്ലാത്തപക്ഷം അത് 30 പേരിലേക്ക് ചുരുങ്ങും.


Comments