ഗുജറാത്തിൽ
ഐ. എ. എസ് എന്നാൽ
‘ഇന്ത്യന്‍ അദാനി സര്‍വ്വീസ്’
ഗുജറാത്തിൽ ഐ. എ. എസ് എന്നാൽ ‘ഇന്ത്യന്‍ അദാനി സര്‍വ്വീസ്’
ഇന്ത്യയിലും വിദേശങ്ങളിലും തദ്ദേശീയ ഗോത്രജനതയുടെ നിരന്തര എതിര്‍പ്പുകളെ അവഗണിച്ചാണ് അദാനി ‘കൽക്കരി ഭീമന്‍' പദവിയിലേക്ക് നടന്നെത്തുന്നത്. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ മൂന്നാം ഭാഗം.
5 Sep 2022, 10:42 AM
കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഒന്നാമത്തെ ശക്തിയായി അദാനി ഗ്രൂപ്പ് മാറുന്നതില്‍ തദ്ദേശജനവിഭാഗങ്ങളുടെ കൂട്ടപ്പലായനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും വലിയ കഥകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലും തദ്ദേശീയ ഗോത്രജനതയുടെ നിരന്തര എതിര്‍പ്പുകളെ അവഗണിച്ചാണ് അദാനി ‘കൽക്കരി ഭീമന്‍' പദവിയിലേക്ക് നടന്നെത്തുന്നത്.
ഇന്തോനേഷ്യയിലെ അദാനി
അദാനി എന്റര്‍പ്രൈസസിന്റെ ആദ്യ വിദേശപദ്ധതിയായ ഇന്തോനേഷ്യയിലെ ബുന്യു ഐലന്റിലെ കല്‍ക്കരി ഖനന പദ്ധതി ആരംഭിച്ചതുതന്നെ വിവിധ തദ്ദേശ ഗോത്രവിഭാഗങ്ങളെ ആവാസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിച്ചായിരുന്നു. വലിയ തോതിൽ വനനശീകരണത്തിന്റെയും ജലമലിനീകരണത്തിന്റെയും അകമ്പടിയോടെയായിരുന്നു ഇന്തോനേഷ്യയില്‍ നിന്ന് നിലവാരം കുറഞ്ഞ കല്‍ക്കരി ഇന്ത്യയിലേക്ക് അദാനി ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. ഇന്തോനേഷ്യയിലെ അദാനിയുടെ കല്‍ക്കരി ഖനനപദ്ധതി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചക്ക് തിരികൊളുത്തുകയുണ്ടായി. ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ട അദാനിയുടെ കല്‍ക്കരി കാര്‍ഗോ മുംബൈ തീരത്തോടുചേര്‍ന്ന് മുങ്ങിയത് 2011 ആഗസ്റ്റിലായിരുന്നു. 60,000 ടണ്‍ കല്‍ക്കരി അടങ്ങുന്ന ആ കാര്‍ഗോ വലിയ തോതിലുള്ള മലിനീകരണം ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെപ്പോലും അവഗണിച്ചാണ് അദാനി തന്റെ നിരുത്തരവാദ സമീപനം തുടരുന്നത്.
ഹരിതോര്‍ജ്ജ ഉത്പാദനത്തിന്റെ പേരില്‍ ഇന്ന് ഊറ്റംകൊള്ളുന്ന അദാനി എന്റര്‍പ്രൈസസ് കല്‍ക്കരി ഖനനത്തിന്റെയും ഇറക്കുമതിയുടെയും പേരില്‍ ആഗോളതലത്തില്‍ തന്നെ പേരുമോശം വന്ന കമ്പനിയാണെന്ന് അറിയുക. മോദിയുടെ ഇമേജ് സംരക്ഷിക്കാന്‍ ആപ്‌കോ വേള്‍ഡ്‌വൈഡിനെ ഇറക്കിക്കളിച്ച അദാനിക്ക് ആഗോളതലത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ വോള്‍ഫ് ഒലിന്‍സ് (Wolff Olins) എന്ന പ്രചാരണ ഏജന്‍സിയെ കൂലിക്ക് വെക്കേണ്ടിവന്നുവെന്നത് മറ്റൊരു ചരിത്രം. അദാനി എന്റര്‍പ്രൈസസിനെ ആഗോള മാര്‍ക്കറ്റിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങളായിരുന്നു വോള്‍ഫ് ഒലിന്‍സ് നടത്താനുണ്ടായിരുന്നത്. 2012 മുതല്‍ പുതിയ ലോഗോയില്‍ പഴയ കള്ളത്തരങ്ങളുമായി അദാനി പുറത്തുവന്നു.
‘വികാസ് പുരുഷ്’ ബ്രാൻറിംഗിനുപുറകിൽ
ദേശീയരാഷ്ട്രീയത്തിലേക്ക് മോദിയെ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരം സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ ഗുജറാത്തിലെ തന്റെ ബിസിനസ് താല്‍പര്യങ്ങള്‍ വിശാലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അദാനി സജീവമായി നടത്തിപ്പോന്നു. 2013ല്‍ സൂറത്ത് ജില്ലയിലെ ഹാസിരയില്‍ ഏക്കറുകണക്കിന് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച്, 100കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കി, ഹാസിര തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചു. യാതൊരു പാരിസ്ഥിതിക ക്ലിയറന്‍സും ലഭ്യമാക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ കണ്ടെത്തിയിട്ടും അദാനി ഗ്രൂപ്പിനെ പദ്ധതിയില്‍ നിന്ന് മാറ്റി നിര്‍ത്താനോ, പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള നടപടികള്‍ സ്വീകരിക്കാനോ ഗുജറാത്തിലെ മോദി സര്‍ക്കാര്‍ തയ്യാറായില്ല.
പിന്നീട്, 2016ല്‍ കേവലം 25കോടി രൂപ പിഴ അടച്ച് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അദാനിയെ അനുവദിക്കുകയാണ് ചെയ്തത് (National Green Tribunal, 2016). ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുന്നതിന് മുന്നെ 2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഗൗതം അദാനിയുടെ കമ്പനികള്‍ക്കുവേണ്ടി നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കംപ്‌ട്രോളര്‍ ആൻറ് ഓഡിറ്റര്‍ ജനറലിന്റെ അന്വേഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഏറ്റവും കുറഞ്ഞത് 5 റിപ്പോര്‍ട്ടുകളെങ്കിലും ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സി.എ.ജി പുറത്തിറക്കുകയുണ്ടായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. (Times of India, July 26, 2014).

"ഗുജറാത്ത് മോഡല്‍', "വികാസ് പുരുഷ്' തുടങ്ങിയ ബ്രാന്‍ഡിംഗുകളോടെ ദേശീയരാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോദിയെ ആനയിക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് അദാനിയുടെ നേതൃത്വത്തിലുള്ള "റിസര്‍ജെൻറ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത്' നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍ക്കായി ഗുജറാത്തിലെ നഗരങ്ങളിലേക്ക് കണ്ടക്ടഡ് ടൂറുകള്‍ സംഘടിപ്പിക്കപ്പെട്ടു. സൂറത്ത്, ബറൂച്ച്, ബറോഡ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഒരല്‍പം പോലും വഴിവിട്ട് സഞ്ചരിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനും ധൈര്യം കാണിച്ചില്ല.
ഇന്ന് ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി മാറിക്കഴിഞ്ഞ അബ്ദുള്ളക്കുട്ടിയടക്കം ആവേശംപൂണ്ട, കൊട്ടിഘോഷിക്കപ്പെട്ട "ഗുജറാത്ത് മോഡലിന്റെ' മറുവശമെന്താണെന്ന് നമുക്ക് നോക്കാം.
ഗുജറാത്ത് മോഡൽ എന്ന കെട്ടുകഥ
മോദി മോഡല്‍ വികസന പ്രചാരകന്മാരുടെ ശബ്ദകോലാഹലത്തില്‍ പല യാഥാര്‍ത്ഥ്യങ്ങളും മറച്ചുവെക്കപ്പെടുന്നുണ്ട്. ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇതേരീതിയില്‍ സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് അവര്‍ ചെയ്യുന്നത്. "90കളുടെ പാതി തൊട്ട് നരേന്ദ്രമോദി ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവുവരെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തല്ല ഗുജറാത്ത് എന്ന കാര്യം നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. 1990-2000 വര്‍ഷങ്ങളില്‍ അത് രണ്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2000-2010 കാലയളവില്‍ ഉത്തരാഖണ്ഡിനും (11%), ഹരിയാന(8.95%) ശേഷം മൂന്നാമതായാണ് ഗുജറാത്തിന്റെ സ്ഥാനം. ഇവിടെ സവിശേഷമായി സൂചിപ്പിക്കേണ്ട വസ്തുത, ഇതേ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങളായ ബീഹാര്‍, ഒഡിഷ എന്നിവ പോലും സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ 4.70%, 4.42% എന്ന നിലയില്‍ നിന്ന് യഥാക്രമം 8.02%, 8.13% എന്നതിലേക്ക് ഉയരുകയുണ്ടായി. സിക്കിം (11.01%), അരുണാചല്‍പ്രദേശ് (8.96%) തുടങ്ങിയ കൊച്ചുസംസ്ഥാനങ്ങള്‍ പോലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി.

2005-2009ല്‍ ഒഡിഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വ്യാവസായിക വളര്‍ച്ചാ നിരക്ക് 17.5%, 13.3% എന്നിങ്ങനെയായിരുന്നു. അതേസമയം ഗുജറാത്തിന്റേത് 12.6%വും. ആളോഹരി വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തിലും ഈ അന്തരം കാണാം. വന്‍തോതില്‍ സാമ്പത്തിക മുന്നേറ്റം സാധിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ആളോഹരി വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തില്‍ ആറാം സ്ഥാനം (63,996 രൂപ) മാത്രമേയുള്ളൂ ഗുജറാത്തിന്. ഹരിയാന (92,327 രൂപ), മഹാരാഷ്ട്ര (83,471 രൂപ), പഞ്ചാബ് (67,473 രൂപ), തമിഴ്‌നാട് (72,993 രൂപ), ഉത്തരാഖണ്ഡ് (68292 രൂപ) എന്നിങ്ങനെയാണ് സ്ഥിതിവിവരക്കണക്കുകള്‍ (2011).
വ്യാവസായിക വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജ്ജോത്പാദനം പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 35ശതമാനത്തിലധികം ചെലവഴിക്കപ്പെട്ടതും 1995-2000 വര്‍ഷങ്ങളിലായിരുന്നു. ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെൻറ് സംബന്ധിച്ചും ഗുജറാത്തിന്റെ സ്ഥാനം പിന്നിലാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2006-2010 ല്‍ 5.35 ലക്ഷം കോടി രൂപയ്ക്കുള്ള കരാറുകള്‍ ഗുജറാത്ത് ഒപ്പുവെച്ചു. 6.47ലക്ഷം തൊഴിലുകളാണ് ഇതുവഴി അവര്‍ ലക്ഷ്യമിട്ടിരുന്നത്. അതേസമയം മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ 4.20ലക്ഷം കോടി, 1.63 ലക്ഷംകോടി എന്നിവയ്ക്കുള്ള കരാറുകള്‍ ഒപ്പുവെക്കുകയും 8.63ലക്ഷം 13.09ലക്ഷം എന്നീ നിരക്കില്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തിരുന്നു. നരേന്ദ്രമോദി ചെയ്യുന്ന രീതിയില്‍ പ്രചാരണകോലാഹലങ്ങള്‍ ഒന്നും നടത്താതെ തന്നെ ഇതേകാലയളവില്‍ 3.61 ലക്ഷം കോടി, 2.99 ലക്ഷം കോടി എന്നിവയ്ക്കുള്ള കരാറുകള്‍ ഛത്തീസ്ഗഡ്, ഒഡിഷ സംസ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു.
മോദി സര്‍ക്കാര്‍ ഏറെ അഭിമാനത്തോടെ പ്രചരിപ്പിച്ചിരുന്ന നിക്ഷേപ സൗഹൃദ പരിപാടിയായിരുന്നു "വൈബ്രൻറ് ഗുജറാത്ത്'. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യാവസായികളും രാഷ്ട്രത്തലവന്മാരും പങ്കെടുത്ത ഈ നിക്ഷേപ മാമാങ്കം ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി നടത്തിക്കൊടുത്തത് ആപ്‌കോ വേള്‍ഡ് വൈഡ് എന്ന പേരിലുള്ള പബ്ലിക് റിലേഷന്‍സ് കമ്പനിയാണ്. 2011ല്‍ നടന്ന വൈബ്രൻറ് ഗുജറാത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട, മോദി സ്വയം അവകാശപ്പെട്ട, വ്യാവസായിക നിക്ഷേപം 20ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിക്ഷേപമായി സംസ്ഥാനത്തേക്ക് വന്നത് 29,813 കോടി മാത്രമായിരുന്നു. 8,300 കരാറുകളാണ് വൈബ്രന്റ് ഗുജറാത്തില്‍ വെച്ച് ഒപ്പുവെക്കപ്പെട്ടത്, കേവലം 250 എണ്ണം മാത്രമേ യാഥാര്‍ത്ഥ്യമായിട്ടുള്ളൂ.
മോദിയുടെ ഗുജറാത്ത് ദാനങ്ങൾ
വിദേശ നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് ഒഴുക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെങ്കിലും കോര്‍പറേറ്റുകള്‍ക്ക് മോദി പ്രിയങ്കരനാണെന്നത് വാസ്തവം തന്നെയാണ്. അദാനി ഗ്രൂപ്പ്, റിലയന്‍സ്, ടാറ്റാ എന്നീ ഇന്ത്യന്‍ വ്യവസായ ഭീമന്മാര്‍ മോദിയെ ആവര്‍ത്തിച്ച് പുകഴ്ത്തുന്നതിനുപിന്നില്‍ പല നിക്ഷിപ്തതാല്‍പര്യങ്ങള്‍ ഉണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. മോദിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നുതന്നെ പറയാവുന്ന ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ഗുജറാത്തിലെ പ്രകൃതിവിഭവങ്ങളും മറ്റും മോദി വ്യവസായ വികസനത്തിന്റെ മറവില്‍ ദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യുതി വാങ്ങുക, ഭൂമി ദാനം ചെയ്യുക എന്നിവയ്ക്കു പുറമെ ഗോദാവരിയിലെ ഏതാണ്ട് 20000 കോടി വിലമതിക്കുന്ന എണ്ണശേഖരം നല്‍കിയതും പുറത്തുവന്ന കാര്യമാണ്. ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന് എല്ലാ ഔദ്യോഗിക നൂലാമാലകളും എളുപ്പത്തില്‍ തീര്‍ത്ത് അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതായിരിക്കുന്നു സിവില്‍ ഉദ്യോഗസ്ഥന്മാരുടെ കര്‍ത്തവ്യം. ഐ. എ. എസ് എന്നത് ‘ഇന്ത്യന്‍ അദാനി സര്‍വ്വീസ്’ എന്നായി മാറിയിരിക്കുന്നു ഗുജറാത്തില്‍.
ഗോദാവരി ബേസിനിലെ എണ്ണശേഖരം ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന്റെ കീഴിലായത് 2002ലാണ്. ഗവണ്‍മെന്റിന്റെ തന്നെ കണക്കനുസരിച്ച് 20 ബില്യണ്‍ (2000 കോടി) അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള എണ്ണ ശേഖരമാണ് അവിടുള്ളത്. വിദേശ കമ്പനികളായ ജിയോ ഗ്ലോബല്‍, ജൂബിലൻറ് എന്‍പ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി മോദി സര്‍ക്കാര്‍ ഉത്പാദന പങ്കാളിത്ത കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഈ രണ്ടു കമ്പനികള്‍ക്കും തികച്ചും സൗജന്യമായി 10% പങ്കാളിത്ത പലിശ നല്‍കുകയായിരുന്നു. ഇതിനുപകരമായി എണ്ണ ഉത്പാദനത്തിനാവശ്യമായ സാങ്കേതിക സഹായം ജിയോ ഗ്ലോബല്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഈ കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തത് എങ്ങിനെയെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ലേലം വിളികളോ കരാര്‍ ഉറപ്പിക്കലോ ഉണ്ടായതായി ഒരു ഔദ്യോഗിക രേഖകളും പറയുന്നില്ല. ഈ രണ്ട് കമ്പനികള്‍ക്കുമായി മോദി വെച്ചു നീട്ടിയ ഉപഹാരത്തിന്റെ മൂല്യം 10,000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മോദി വന്‍കിട വ്യവസായ കുത്തകകള്‍ക്ക് പ്രിയങ്കരനാകുന്നതെങ്ങിനെയെന്ന് ഇതിലൂടെ ഊഹിക്കാം. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുവാന്‍ അവര്‍ക്കുള്ള താല്‍പ്പര്യവും മറ്റൊന്നല്ല.
പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ. ഇന്ദിര ഹിര്‍വേ പറയുന്നത് ശ്രദ്ധിക്കുക: (ഗുജറാത്ത് വികസനത്തെ സംബന്ധിച്ച്) ‘‘നിങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ഉന്നിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ "ഗുജറാത്ത് വിരുദ്ധനെ'ന്നും "വികസന വിരുദ്ധനെ'ന്നും മുദ്ര കുത്തപ്പെടുകയായി. ഗുജറാത്തിലെ വ്യാവസായികവല്‍ക്കരണം നിര്‍ണ്ണയിക്കപ്പെടുന്നത് വിപണി ശക്തികളിലൂടെയല്ല മറിച്ച് ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് ഗവണ്‍മെൻറ് നല്‍കുന്ന ഇളവുകളിലൂടെയാണ്.’’
(തുടരും)
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read