truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
 Ananyakumari-alex.jpg

Transgender

അനന്യകുമാരി അലക്സ്

അനന്യയുടെ മരണം പറയുന്നു;
ലിംഗമാറ്റ ശസ്​ത്രക്രിയ കേരളത്തിൽ
ഒരു ചൂഷണമാണ്​

അനന്യയുടെ മരണം പറയുന്നു; ലിംഗമാറ്റ ശസ്​ത്രക്രിയ കേരളത്തിൽ ഒരു ചൂഷണമാണ്​

ലിംഗമാറ്റ ശസ്ത്രക്രിയ്ക്കിടെ സംഭവിച്ച അസഹനീയമായ ശാരീരിക വൈഷമ്യങ്ങൾ മൂലം തനിക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും അതിന് കാരണക്കാരായ ആശുപത്രി അധികൃതരും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറും തുടര്‍ചികിത്സക്കുവേണ്ട തന്റെ മെഡിക്കല്‍ വിവരങ്ങള്‍ പോലും വിട്ടുനല്‍കുന്നില്ലെന്നും തുറന്നുപറഞ്ഞതിന്റെ അഞ്ചാം ദിവസമാണ് അനന്യ കുമാരി അലക്‌സ് എന്ന ട്രാന്‍സ് പോരാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നിട്ടും അനന്യയെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടോ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലെ സങ്കീര്‍ണതകള്‍ അടക്കമുള്ള വിഷയങ്ങളെക്കുറിച്ച്​ അന്വേഷണം.

31 May 2022, 04:07 PM

ഷഫീഖ് താമരശ്ശേരി

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അവതാരക, ട്രാന്‍സ് വിഭാഗത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ച ആദ്യ വ്യക്തി അങ്ങനെ ഒട്ടേറെ വിശേഷണങ്ങളുണ്ടായിരുന്നു കൊല്ലം സ്വദേശിനിയായ അനന്യ കുമാരി അലക്‌സിന്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തില്‍ നടന്ന സമരങ്ങളില്‍, ആ വിഭാഗം നേരിടേണ്ടിവന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പ്രതിരോധമുഖങ്ങളില്‍, ലിംഗ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സാമൂഹിക ദൃശ്യതയും സ്വീകാര്യതയും നേടിയെടുക്കുന്നതിനായുള്ള ഇടപെടലുകളിലെല്ലാം മുന്‍നിരയിലുണ്ടായിരുന്ന ട്രാന്‍സ് വ്യക്തി.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിവിധ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ, മികച്ച സാമൂഹിക ധാരണയും ആശയവിനിമയ ശേഷിയും നേതൃപാടവവും സംഘാടന ശേഷിയുമെല്ലാമുണ്ടായിരുന്ന അനന്യ, ട്രാന്‍സ് കമ്യൂണിറ്റിക്ക് അകത്തും പുറത്തും ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു. കേരളീയ സാമൂഹികതയുടെ പൊതുമണ്ഡലങ്ങളില്‍ തങ്ങളുടെ കൂടി സ്ഥാനമുറപ്പിക്കുന്നതിനും, ഭരണഘടനാപരമായ തുല്യതാവകാശങ്ങള്‍ക്ക് വേണ്ടിയും ലൈംഗിക ന്യൂനപക്ഷങ്ങള്‍ നടത്തിവരുന്ന സംഘടിത ഇടപെടലുകളെ ഇനിയുമേറെ കാലം മുന്നില്‍ നിന്ന് നയിക്കേണ്ടിയിരുന്ന അനന്യ കുമാരി അലക്‌സ് എന്ന ട്രാന്‍സ് പോരാളി ഇന്ന് ജീവിച്ചിരിപ്പില്ല. 2021 ജൂലൈ 21 ന് അനന്യ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നു. 

ananya kumari alex
അനന്യ കുമാരി അലക്‌സ്(ഇടത്) ഒരു ടെലിവിഷന്‍ പരിപാടിയില്‍ / Photo: FB, Anannyah Kumari Alex

മരണത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദ ക്യു എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ സംസാരിച്ച കാര്യങ്ങള്‍ ഏറെ വേദന നിറഞ്ഞതായിരുന്നു. എറണാകുളം പാലാരിവട്ടത്തെ റെനൈ മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ച് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ്ക്കിടെ സംഭവിച്ച അപാകതകള്‍ മൂലം കടുത്ത ശാരീരിക പ്രയാസങ്ങളാണ് അനന്യ അനുഭവിച്ചിരുന്നത്. ശസ്ത്രക്രിയ മൂലം അനന്യ നേരിട്ട ഗുരുതരമായ വിഷമതകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് അനന്യയുമായി സഹകരിക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. അസഹനീയമായ ശാരീരിക വൈഷമ്യതകള്‍ കാരണം തനിക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും അതിന് കാരണക്കാരായ ആശുപത്രി അധികൃതരും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറും തുടര്‍ചികിത്സക്കുവേണ്ട തന്റെ മെഡിക്കല്‍ വിവരങ്ങള്‍ പോലും വിട്ടുനല്‍കുന്നില്ലെന്നും തുറന്നുപറഞ്ഞതിന്റെ അഞ്ചാം ദിവസമാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നിട്ടും അനന്യയെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടോ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ALSO READ

മരണങ്ങൾ തുടർക്കഥയാവുന്നു, ട്രാൻസ് ജനതയെ നാം കേട്ടുകൊണ്ടേയിരിക്കണം

കേരളത്തിലെ ട്രാന്‍സ് വിഭാഗങ്ങള്‍ക്കിടയില്‍ നിരന്തരം നടക്കുന്ന ആത്മഹത്യകള്‍, ദുരൂഹ മരണങ്ങള്‍ എന്നിവക്കൊന്നും കാര്യമായ ശ്രദ്ധ എവിടെ നിന്നും ലഭിക്കാറില്ല എന്നതാണ് വാസ്തവം. അത്തരത്തില്‍ തേഞ്ഞുമാഞ്ഞുപോകേണ്ടതല്ല അനന്യയുടെ മരണം എന്ന ബോധ്യത്തില്‍ നിന്നാണ് അനന്യക്ക് നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  വ്യക്തികളും കൂട്ടായ്മകളും ചേര്‍ന്ന് ജസ്റ്റിസ് ഫോര്‍ അനന്യ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയത്. ആക്ഷന്‍ കൗണ്‍സിലിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട സ്വതന്ത്ര വസ്തുതാന്വേഷണ സംഘം അനന്യയുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണ് എന്നത് സംബന്ധിച്ച് വിശദമാക്കുന്ന 77 പേജ് വരുന്ന പഠന റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിരിക്കുകയാണ്. കേരളത്തിലെ ട്രാന്‍സ് വ്യക്തികള്‍ നേരിടേണ്ടി വരുന്ന ജീവിതസങ്കീര്‍ണതകളെ ഒരിക്കല്‍ കൂടി പൊതുശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഈ റിപ്പോര്‍ട്ട്. 

ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തനങ്ങളും

അനന്യയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളിലെ സത്യാവസ്ഥകള്‍ പുറത്തുകൊണ്ടുവരിക, അധികൃതരുടെ അനാസ്ഥയെ ചോദ്യം ചെയ്യുക, ആശുപത്രിയധികൃതര്‍ക്കെതിരെ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് 'ജസ്റ്റിസ് ഫോര്‍ അനന്യ ആക്ഷന്‍ കൗണ്‍സില്‍' 2021 ജൂലൈ 25 ന് രൂപീകരിക്കപ്പെട്ടത്. കൗണ്‍സിലിന്റെ മുന്‍കൈയില്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍, ശാരീരിക-മാനസിക ആരോഗ്യവിദഗ്ധര്‍, നിയമ വിദഗ്ധര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു വസ്തുതാന്വേഷണ പഠന സംഘത്തിനും രൂപം നല്‍കി. സൈക്കോളജിസ്റ്റ് ആകാശ് മോഹന്‍, ക്വിയര്‍ വിഭാഗത്തില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകരായ ആനന്ദ് രാജപ്പന്‍, ഫൈസല്‍ ഫൈസു സി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഗായത്രി സീതാ നാരായണന്‍, ആരോഗ്യ വിദഗ്ധയും എഴുത്തുകാരിയുമായ ഡോ. എ.കെ. ജയശ്രീ, മനോരോഗ വിദഗ്ധന്‍ ഡോ. ജിതിന്‍ ടി. ജോസഫ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.സി. സന്തോഷ് കുമാര്‍, ആരോഗ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. പ്രിന്‍സ് കെ.ജെ, അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ. രേശ്മ ഭരദ്വാജ് എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായത്. 

ananya action counsil
അനന്യ ആക്ഷന്‍ കൗണ്‍സില്‍, വസ്തുതാന്വേഷണ പഠന റിപ്പോര്‍ട്ടിന്‍മേല്‍ ആലുവയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിയുടെ പോസ്റ്റര്‍

പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പൊലീസില്‍ നിന്ന്​ ലഭിച്ച വിവരങ്ങള്‍ എന്നിവയ്ക്ക് പുറമെ അനന്യയുമായി അവസാനകാലത്ത് ബന്ധമുണ്ടായിരുന്ന ആളുകളില്‍ നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. അനന്യയുടെ ചികിത്സാസംബന്ധമായ രേഖകള്‍ ഇതുവരെ റെനൈ മെഡിസിറ്റി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല. അന്വേഷണം നടക്കുന്ന കേസ് ആയതിനാല്‍ രേഖകള്‍ പോലീസില്‍ നിന്നും വാങ്ങിക്കണം എന്ന റെനൈ മെഡിസിറ്റിയുടെ ഔദ്യോഗിക മറുപടി ലഭിച്ച ശേഷം ഉത്തരവാദിത്വപ്പെട്ട പൊലീസ് മേധാവിയോട് അന്വേഷണ സംഘം രേഖകള്‍ ചോദിച്ചെങ്കിലും കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്ന കാരണത്താല്‍ അവര്‍ രേഖകള്‍ നല്‍കിയില്ല.

അനന്യ ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും, തിരുവിതാംകൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു കത്തയച്ചെങ്കിലും മറുപടിപോലും കിട്ടിയില്ല. രേഖകളുടെ അഭാവത്തില്‍ ഉപഭോക്തൃകോടതി വഴി മുന്നോട്ടുപോകാനും കൗണ്‍സിലിന് സാധിച്ചില്ല. ചികിത്സാസംബന്ധമായി കൗണ്‍സിലിന് ലഭിച്ച രേഖകള്‍ അനന്യയുടെ കൈവശമുണ്ടായിരുന്ന ബില്ലുകള്‍ മാത്രമാണ്. വസ്തുതാന്വേഷണത്തെ തടസപ്പെടുത്താനാണ് രേഖകള്‍ നിഷേധിച്ചത് എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. 

ALSO READ

ട്രാന്‍സ്ജന്‍ഡര്‍ മരണങ്ങള്‍ നമ്മളെ പൊള്ളിക്കാത്തത്​ എന്തുകൊണ്ടാണ്​?

അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്.ഐ.ആര്‍ (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്), എഫ്.ഐ.എസ് (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്), അനന്യക്ക് ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട പങ്കാളി ജിജുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, കൂടാതെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എന്നിവയാണ് വസ്തുതാന്വേഷണ സംഘം പരിശോധിച്ചത്. അനന്യയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വസ്തുതാന്വേഷണ സംഘത്തിന് ലഭ്യമായില്ല. അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് ഉടനടി പൊലീസ് എടുക്കേണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ ഒന്നും തന്നെ പോലീസ് എടുത്തില്ല എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞത്. 

ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകള്‍

റെനൈ മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ച് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. അര്‍ജുന്‍ അശോകന്റെ നേതൃത്വത്തില്‍ നടന്ന സര്‍ജറിക്ക് ശേഷം താന്‍ അനുഭവിക്കേണ്ടി വന്ന ശാരീരിക പ്രയാസങ്ങളെക്കുറിച്ചും ഇത് പരാതിപ്പെട്ടപ്പോള്‍ ആശുപത്രിയധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ മോശം സമീപനത്തെക്കുറിച്ചും മരണത്തിന് മുമ്പ് ദ ക്യൂ വിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ കൃത്യമായി വിവരിച്ചിട്ടുണ്ട്. 'സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും എനിക്ക് നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കുവാനോ, ഒന്ന് ഉറക്കെ തുമ്മുവാനോ, പൊട്ടിക്കരയുവാനോ, ചിരിക്കാനോ അറ്റ് ലീസ്റ്റ് പല്ലുതേച്ചിട്ടു ഒന്ന് നാക്കു വടിക്കാന്‍ പോലും സാധിക്കുന്നില്ല. എനിക്ക് ശ്വാസ തടസ്സമുണ്ട്, ഒപ്പം തന്നെ എന്റെ വജൈനല്‍ പാര്‍ട്ടിനും പ്രശ്‌നമുണ്ട്. ഞാന്‍ ആഗ്രഹിച്ചത് ഒരു സ്ത്രീയുടെ വജൈന എങ്ങിനെയാണോ, അതുപോലെ എനിക്ക് റിസള്‍ട്ട് കിട്ടുന്ന ഒരു ലിംഗമാറ്റ ശസ്ത്രക്രിയ ആണ്. പക്ഷെ എന്റെ പ്രൈവറ്റ് പാര്‍ട്ട് കണ്ടാല്‍ വെട്ടിക്കീറിയ, വെട്ടുകത്തി വെച്ച് വെട്ടിക്കീറി ഛിന്നമാക്കിയ അവസ്ഥയിലാണ്. അതിനെ ഒരിക്കലും വജൈന എന്ന് വിളിക്കാന്‍ സാധിക്കില്ല... എനിക്ക് ഒരു ദിവസം 8 മുതല്‍ 12 വരെ സാനിറ്ററി പാഡ് മാറ്റണം, ചില സമയത്ത് പാഡ് മേടിക്കാന്‍ പോലും പൈസയുണ്ടാകില്ല... ചില സമയത്ത് ബ്ലീഡിങ് ഉണ്ടാകുന്നു... മൂത്രം ഒഴിക്കുന്ന സമയത്ത് കൃത്യം പൊസിഷനിലല്ല യൂറിന്‍ പോകുന്നത്. എന്റെ വജൈനല്‍ പാര്‍ട്ടില്‍ സഹിക്കാന്‍ വയ്യാത്ത വേദനയാണ്, അതെനിക്ക് പറയാന്‍ പറ്റില്ല, ചില സമയത്ത് ഞാന്‍ മാനസിക വിഭ്രാന്തിയിലെത്തും, മരിച്ചാല്‍ മതി എന്ന് തോന്നിപ്പോകും', അനന്യ പറഞ്ഞ വാക്കുകളാണിത്. ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി ഭേദപ്പെട്ട മറ്റെവിടെയെങ്കിലും പോകാന്‍ ആശുപത്രിയില്‍ നിന്ന് ചികിത്സാ റെക്കോര്‍ഡുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല എന്നാണ് അനന്യ പറഞ്ഞത്. 

Ananya-Action-Counsil 8
അനന്യ കുമാരി അലക്‌സ്‌ / Photo: FB, Anannyah Kumari Alex

അനന്യക്ക് നാലു പ്രാവശ്യം പുനഃശസ്ത്രക്രിയയും മറ്റു ശസ്ത്രക്രിയനാന്തര സങ്കീര്‍ണതകളുമായി റെനൈ മെഡിസിറ്റിയില്‍ പോകേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ലഭിക്കേണ്ട പരിചരണങ്ങള്‍ ആര്‍ക്കും തന്നെ ലഭിക്കുന്നില്ല എന്നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വജൈനല്‍ റീകണ്‍സ്ട്രക്ഷന്‍ (vaginal reconstruction) ശസ്ത്രക്രിയയില്‍ ശസ്ത്രക്രിയാനന്തര പരിചരണം (post surgical care) വളരെ പ്രധാനമാണ്. ശസ്ത്രക്രിയ കഴിഞ്ഞു ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ഹോസ്പിറ്റലില്‍ നിന്ന്​ ഡിസ്ചാര്‍ജ് ചെയ്യുന്നതായാണ് ശസ്ത്രക്രിയക്ക് വിധേയരായവര്‍ പറയുന്നത്. 9 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഒരു മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞവരെയാണ് ഇങ്ങനെ ധൃതിയില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത്. മുറിവുണങ്ങിയോ എന്നൊന്നും ശ്രദ്ധിക്കാതെയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത് എന്നും അനുഭവസ്ഥര്‍ ആരോപിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം സംഭവിക്കുന്ന സങ്കീര്‍ണതകളെക്കുറിച്ച് നിരവധി പേര്‍ വസ്തുതാന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. 

അശാസ്ത്രീയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങള്‍

സെക്‌സ് റീയസൈന്മെന്റ് സര്‍ജറി (SRS) അല്ലെങ്കില്‍ ലിംഗ പുനര്‍നിര്‍ണയ/മാറ്റ ശസ്ത്രകിയ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന ശസ്ത്രക്രിയകളെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കിടയിലും മെഡിക്കല്‍ മേഖലയിലും നടക്കുന്ന പുതിയ സംവാദങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത് ജെന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറി/ശസ്ത്രക്രിയ (GAS) എന്നാണ്. 

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട്​ നടക്കുന്ന ഒട്ടും നീതികരിക്കാനാവാത്ത ചൂഷണങ്ങള്‍ ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ശസ്ത്രക്രിയ എന്നത് അവരുടെ തന്മയുടെയും ആത്മബോധത്തിന്റെയും ആഗ്രഹിക്കുന്ന ജീവിതം തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളുടെയുമൊക്കെ ഭാഗമായി ജീവിതത്തില്‍ പ്രധാനമെന്നാണ് കരുതുന്നത്. വളരെ ആഗ്രഹത്തോടെയാണ് പലരും ശസ്ത്രക്രിയയെ സമീപിക്കുന്നത്. ദാരിദ്ര്യത്തിനും, ഒട്ടും സുരക്ഷിതമല്ലാത്ത ജീവിത പരിസരങ്ങള്‍ക്കും, തൊഴില്‍ സാഹചര്യങ്ങള്‍ക്കിടയിലുമാണ് പലരും ശസ്ത്രക്രിയക്കൊരുങ്ങുന്നത്. ട്രാന്‍സ് വ്യക്തികള്‍ക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പലര്‍ക്കും അസാധ്യമെന്നു കരുതിയിരുന്ന ആഗ്രഹം സാധിക്കുന്നതിന് കാരണമായിട്ടുണ്ട്. 

ALSO READ

എന്താണ് റേപ്പ്, എന്താണ് കണ്‍സെന്‍റ്?

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ ഊന്നിപ്പറയുന്ന ഒരു കാര്യം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ എല്ലാവരുടെയും ആരോഗ്യാവശ്യങ്ങള്‍ ഒന്നാവില്ല, ഓരോ ആളുടെയും ശാരീരികമായ പ്രത്യേകതകളും ജെന്‍ഡറിനെക്കുറിച്ചുള്ള അവരുടെ ആവശ്യങ്ങളും മാനിച്ചുകൊണ്ടായിരിക്കണം എല്ലാ മെഡിക്കല്‍ ഇടപെടലുകളും നടത്തേണ്ടത് എന്നാണ്. എന്നാല്‍ രേഖയില്‍ പറയുന്ന പല കാര്യങ്ങളും അവഗണിച്ചുകൊണ്ടാണ് ഇന്ന് കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളില്‍ ശസ്ത്രക്രിയ നടത്തുന്നത് എന്നാണ് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയിലെത്തുന്ന പലരും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയരാവുന്നുണ്ട്. വ്യക്തിപരമായി ഓരോരുത്തര്‍ക്കുമുള്ള പലതരം സാധ്യതകള്‍ പരിഗണിച്ച്, സര്‍ജറിയുമായി ബന്ധപ്പെട്ട്​ ഉണ്ടാകാവുന്ന അപകടങ്ങളും പ്രശ്‌നങ്ങളും ബോധ്യപ്പെടുത്തിയൊന്നുമല്ല ഇത്തരം സര്‍ജറികള്‍ നടക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ ഒരു കച്ചവട മുതലെടുപ്പിനുള്ള അവസരമായി കാണാതെ, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ അവകാശ സംരക്ഷണത്തിനും, സ്വന്തം തന്മയെ കുറിച്ചും ശരീരത്തെ കുറിച്ചും തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനുമുള്ള അവസരങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ അവരുടെ ആഗ്രഹങ്ങള്‍ അറിയുകയും, പലതരം സാധ്യതകള്‍ പരിചയപ്പെടുത്തുകയും, ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍, എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ച് വിവരങ്ങള്‍ നല്‍കുകയും വേണം. സര്‍ജറി, സൈക്യാട്രി, എന്‍ഡോക്രൈനോളജി, അത്യാവശ്യമുള്ള മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന ടീം രൂപപ്പെടുത്തുകയും അവരുടെ നേതൃത്വത്തില്‍ സമഗ്ര ചികിത്സ (comprehensive therapy) നല്‍കുകയുമാണ് വേണ്ടത്. എല്ലാവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേസ് ഷീറ്റിലുണ്ടാവണം. എന്നാല്‍ ഇതൊന്നുമല്ല ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് എന്നാണ് വസ്തുതാന്വേഷണ സംഘം പറയുന്നത്. 

ശസ്ത്രക്രിയുമായി ബന്ധപ്പെട്ട ഒരു മാര്‍ഗനിര്‍ദേശവും കേരളത്തില്‍ പാലിക്കപ്പെടുന്നില്ല എന്നാണ് വസ്തുതാന്വേഷണ സംഘം അഗംവും ട്രാന്‍സ് ആക്ടിവിസ്റ്റുമായ ആനന്ദ് രാജപ്പന്‍ ട്രൂപ്പിയോട് പറഞ്ഞത്. 'ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയാണെങ്കില്‍ ആദ്യം ഒരു വര്‍ഷത്തോളം നീണ്ട കൗണ്‍സിലിംഗിന് വിധേയമാകണം. അതിന് ശേഷം ഹോര്‍മോണ്‍ തെറാപ്പിയും ചെയ്യണം. എന്നാല്‍ ഇവിടെ ഇതൊന്നും ആരും പാലിക്കുന്നില്ല. പലപ്പോഴും ശസ്ത്രക്രിയക്ക് ധാരാളം പിഴവുകള്‍ സംഭവിക്കുന്നുണ്ട്. പലര്‍ക്കും പല രീതിയിലാണ് സര്‍ജറി ചെയ്യുന്നത് പോലും', ആനന്ദ് രാജപ്പന്‍ പറയുന്നു. 

Anand C Rajappan
ആനന്ദ് സി. രാജപ്പന്‍ / Photo: FB, Anand C Rappan

'കയ്യില്‍ പൈസയുള്ള ആളുകള്‍ നേരിട്ട് ഓടിപ്പോയി, തലേ ദിവസമോ അല്ലെങ്കില്‍ അതിനു മുമ്പോ ഡോക്ടറെ കണ്ട് ഒരു ദിവസം നിശ്ചയിക്കുകയും പിന്നീട് സര്‍ജറി ചെയ്യുകയും ചെയ്യുന്ന രീതി ആണ് നിലവില്‍ കേരളത്തില്‍ നടന്നുവരുന്നത്. അതല്ലാതെ രണ്ടു വര്‍ഷത്തെ ഹോര്‍മോണ്‍ റീപ്ലെയ്സ്മെന്റ് തെറാപ്പിയോ കൗണ്‍സിലിംഗോ ഒന്നും കൊടുത്തതിന് ശേഷമല്ല സര്‍ജറിയിലേക്കു പോകുന്നത്', അനന്യയുടെ സുഹൃത്തും ട്രാന്‍സ് ആക്ടിവിസ്റ്റുമായ ദയ ഗായത്രി പറയുന്നു. 

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ അഫര്‍മേഷന്‍ പ്രക്രിയയിലെ ഒരു കാര്യം മാത്രമാണ് ശസ്ത്രക്രിയ. ഈ പ്രക്രിയയില്‍ കൂടി കടന്നു പോകുന്ന ഒരാള്‍ക്ക് അതിനുള്ള ആഗ്രഹം, മാനസികമായ സന്നദ്ധത, തയ്യാറെടുപ്പുകള്‍ എന്നിവ വിലയിരുത്താന്‍ വേണ്ട സൈക്ക്യാട്രിക് കൗണ്‍സലിങ്, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്, തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതിന് പകരം ലിംഗമാറ്റം എന്ന സര്‍ജിക്കല്‍ പ്രക്രിയയില്‍ മാത്രം കേന്ദ്രീകരിച്ചാണ് നമ്മുടെ നാട്ടില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ദേഹമാസകലം മുറിവുകളും പാടുകളുമായി ഒരു യുദ്ധക്കളം പോലെയാണ് ശസ്ത്രക്രിയക്ക് ശേഷം പലരുടെയും ശരീരങ്ങള്‍. ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കുവാന്‍ വേണ്ടി, സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തിനുപരി പണം ചിലവാക്കി, പിന്നെയും പിന്നെയും ശസ്ത്രക്രിയക്ക് വിധേയമാകേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു ശസ്ത്രക്രിയക്ക് ശേഷം ആശുപത്രികളില്‍ ജീവിതം കുരുങ്ങി കിടക്കുന്ന അവസ്ഥയുണ്ടെന്നാണ് ശസ്ത്രക്രിയക്ക് വിധേയരായ പലരും പറയുന്നത്. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്തു പരിശീലിക്കാനുള്ള വസ്തുക്കള്‍ ആയി ട്രാന്‍സ്‌ജെന്‍ഡര്‍ ശരീരങ്ങള്‍ മാറുന്നുവെന്നത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

താന്‍ അനുഭവിച്ച ചികിത്സാപിഴവിനെ കുറിച്ച് പരസ്യമായി പറയുകയും എഴുതുകയും ചെയ്തതിന് ശേഷമാണ് അനന്യ ആത്മഹത്യ ചെയ്തത് എന്നത് വളരെ പ്രസക്തമാണ്. വളരെ ദീര്‍ഘമായ സമരങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ ശരീരത്തിനു മേലുള്ള അവകാശവും തങ്ങള്‍ ഇച്ഛിക്കുന്ന തന്മക്കനുസരിച്ച് ജീവിക്കാനുള്ള അവകാശവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ നേടിയെടുത്തത്. ആ അവകാശം കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുന്നതിന്റെ വേദനയാണ് പലരും പങ്കുവെക്കുന്നതെന്ന് വസ്തുതാന്വേഷണം സംഘം രേഖപ്പെടുത്തുന്നു. 

Daya Gayathri
ദയ ഗായത്രി / Photo: Daya Gayathri

'ശരീരത്തെ കുറിച്ചുള്ള സ്വയം നിര്‍ണയാവകാശം ഊട്ടിയുറപ്പിക്കുന്ന ഒന്നാകണമായിരുന്നു ജെന്‍ഡര്‍ അഫര്‍മേഷന്‍ പ്രോസസ്സ്. അതിനുപകരം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഇച്ഛകളെ ചൂഷണം ചെയ്ത് ഹോസ്പിറ്റലുകള്‍ പണം ഉണ്ടാക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. നിയമവും സര്‍ക്കാര്‍ പദ്ധതികളും നടപ്പിലാക്കുമ്പോള്‍, പ്രത്യേകിച്ചും സാമൂഹികമായി അവഗണനകള്‍ അനുഭവിക്കുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചുള്ള നിയമങ്ങള്‍, വേണ്ടത്ര കരുതലോടെയും അവരുടെ അഭിപ്രായങ്ങള്‍ കേന്ദ്രീകരിച്ചും, അവരെ ശാക്തീകരിച്ചും നടത്തിയില്ലെങ്കില്‍ സാമൂഹികമായി കൂടുതല്‍ കരുത്തുള്ളവര്‍ അതില്‍ നിന്നും മുതലെടുപ്പ് നടത്തും എന്നാണ് ഇത് കാണിക്കുന്നത്. ക്വിയര്‍ മരണങ്ങളെ ആത്മഹത്യകള്‍ ആയല്ല കാണേണ്ടത് മറിച്ച് സാവധാനം നടത്തുന്ന വധങ്ങള്‍ ആയാണ് എന്ന വാദം ഇന്ന് ആഗോളമായി തന്നെ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ വ്യവസായശാലകള്‍ പോലെ ലാഭം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കുകയും പതിയെ ഉള്ള ഇത്തരം മരണങ്ങളില്‍ നിന്നും ലാഭം ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അനന്യയെ പോലെ ഒട്ടേറെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ എല്ലാ സര്‍ക്കാര്‍/പൊതു സ്ഥാപനങ്ങളെയും കൂടുതല്‍ ഉത്തരവാദിത്വത്തിലേക്കു കൊണ്ടുവരുവാന്‍ നിരന്തരം പൊരുതിയവരാണ്. നൈതികമായ, ഉത്തരവാദിത്വമുള്ള ഒരു ആരോഗ്യമേഖലക്കു വേണ്ടി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വേണ്ടി, കേരളത്തിലെ ക്വിയര്‍ വിഭാഗങ്ങള്‍ ഏറ്റെടുത്ത ഒരു ഇടപെടലാണ് ഈ ഫാക്ട് ഫൈന്ഡിങ്. ഇത് കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി അവര്‍ നല്‍കിയ മൊഴികളാണ്', വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനന്യയുടെ മരണം സൃഷ്ടിക്കുന്ന ആഘാതം

തങ്ങള്‍ ജീവിക്കുന്ന സമൂഹത്തോട്, ചുറ്റുമുള്ള ഒരുപാടു ആളുകളോട്, സ്ഥാപനങ്ങളോട്, നിരന്തരം സമരം ചെയ്താണ്, എല്ലാ ട്രാന്‍സ് വ്യക്തികളെയും പോലെ അനന്യയും ജീവിച്ചത് എന്ന് വ്യക്തമാണ്. നിരന്തരം നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ട്രാന്‍സ്ജീവിതങ്ങള്‍ക്ക് കേരളീയ സമൂഹം വിലകല്പിക്കുന്നില്ല എന്ന തോന്നല്‍ ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. തങ്ങളുടെ ജീവന് പോലും വിലയില്ല എന്ന അവസ്ഥ ഏതൊരു വിഭാഗത്തെ സംബന്ധിച്ചും ആന്തരികമായ സംഘര്‍ഷങ്ങളുണ്ടാക്കുകയും, തങ്ങള്‍ നേരിടുന്ന അവഗണന ഭീകരമാണെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. 

അനന്യയെ പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പുറത്ത് അറിയപ്പെടുകയും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പുറത്ത് പറയുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്‌തൊരു വ്യക്തിയുടെ മരണത്തില്‍ വേണ്ടത്ര അന്വേഷണങ്ങള്‍ (പോലീസ് അന്വേഷണവും, മരണത്തിനു മുന്‍പ് അനന്യ ഉന്നയിച്ച ശസ്ത്രക്രിയയെ കുറിച്ചുള്ള അന്വേഷണവും) നടക്കുന്നില്ല എന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ നിരാശയില്‍ ആഴ്ത്തിയിട്ടുണ്ട്. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അനന്യ തന്റേടമുള്ള, നിര്‍ഭയയായ ഒരാളാണ്. അനന്യക്ക് പോലും ഇങ്ങനെ സംഭവിക്കാമെങ്കില്‍ തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയപ്പെടാതെ, അന്വേഷിക്കപ്പെടാതെ പോകും എന്നതാണ് ഏവരെയും ഭയപ്പെടുത്തുന്നത്. 

അനന്യയുടെ ആത്മഹത്യക്കു മുന്‍പും ധാരാളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്, അതിനു ശേഷവും ആത്മഹത്യകള്‍ തുടരുന്നുണ്ട്. അതുകൊണ്ട് അനന്യയുടെ മരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന മരണങ്ങളില്‍ ഒന്നായി അടയാളപ്പെടുത്തി എന്തുകൊണ്ട് ഇങ്ങനെ വീണ്ടും വീണ്ടും ആത്മഹത്യകള്‍ നടക്കുന്നു എന്നതിനെ കുറിച്ച് ഒരു അന്വേഷണം സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്​ അടിയന്തിരമായി ഉണ്ടാകണമെന്നാണ് അനന്യ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ, പൊതുവെ LGBTQIA+ വ്യക്തികളുടെ മരണങ്ങള്‍ വേണ്ടരീതിയില്‍ അന്വേഷിക്കപ്പെടുന്നില്ല എന്നത് കാലാകാലങ്ങളായി അവരുടെ വിഭാഗം ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‌നമാണ്. 

അറസ്‌റ്റ്​ ചെയ്തവരെ വെറുതെ വിട്ട 2012ലെ അനില്‍ മരിയയുടെ കൊലപാതകവും, ഇന്നും വ്യക്തതയില്ലാതെ തുടരുന്ന 2019ലെ ശാലുവിന്റെ ദുരൂഹമരണവും ഇതില്‍ രണ്ടുദാഹരണങ്ങള്‍ മാത്രമാണ്. 2018 നും 2022 നും ഇടയില്‍ മാത്രം കേരളത്തില്‍ 18 ഓളം ട്രാന്‍സ് വ്യക്തികള്‍ ദുരൂഹമായി മരണപ്പെട്ടിട്ടുണ്ട്(കൊലപാതകങ്ങളും ആത്മഹത്യയുമടക്കം) എന്നാണ് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹയാത്രിക എന്ന കൂട്ടായ്മ നടത്തിയ പഠനത്തില്‍ പറയുന്നത്. ഇവയില്‍ ഭൂരിപക്ഷം സംഭവങ്ങളിലും മാതൃകാപരമായ അന്വേഷണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. 

വസ്തുതാന്വേഷണ സംഘത്തിന്റെ നിര്‍ദേശങ്ങള്‍

അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലെ സങ്കീര്‍ണതകള്‍ അടക്കമുള്ള നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിച്ച വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്. 

1. അനന്യയുടെ ആത്മഹത്യയുടെ അന്വേഷണത്തില്‍ പോലീസിന് സംഭവിച്ച പാകപ്പിഴകള്‍ പരിഹരിച്ച് പുനരന്വേഷണം നടത്തുക. 

2. കേരളത്തിലുള്ള ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവരെ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കേരളത്തിന് പുറത്ത് ഇത്തരം സര്‍ജറികളില്‍ വൈദഗ്ധ്യമുള്ള മെഡിക്കല്‍ കോളേജുകളില്‍ അയച്ച് പരിശീലനം കൊടുക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തന്നെയുള്ള പ്രൊഫഷണലുകള്‍ക്ക് ഇത്തരം ട്രെയിനിങ്ങില്‍ കൂടുതല്‍ പരിഗണന കൊടുക്കണം. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രത്യേക ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ സ്ഥാപിക്കണം.

ALSO READ

സെര്‍വിക്കല്‍ കാന്‍സറും എച്ച്.പി.വി. വാക്‌സിനും; അറിയേണ്ടതെല്ലാം

3. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളും കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ വിഭാഗങ്ങളുടെ സാഹചര്യങ്ങളും പരിഗണിച്ച് ഇതിന് വേണ്ട പ്രോട്ടോകോള്‍ ഉണ്ടാക്കുകയും അത് നടപ്പിലാക്കുകയും വേണം. Standard of Care സര്‍ക്കാര്‍ തന്നെ സെറ്റ് ചെയ്യുകയും ഗവണ്മെന്റ് നിശ്ചയിച്ച ഒരു പൊതുവിഭാഗം അത് മോണിറ്റര്‍ ചെയ്യുകയും വേണം. 

4. ശസ്ത്രക്രിയയുടെ വിവിധ വശങ്ങളെ കുറിച്ച് മതിയായ ഗവേഷണങ്ങളുടെ അഭാവം ഉണ്ടെങ്കില്‍ അത്തരം ഗവേഷണങ്ങള്‍ നടത്തണം. ഏതൊരു ശസ്ത്രക്രിയയ്ക്കും റിസ്‌ക്ക് അഥവാ പരാജയസാധ്യത ഉണ്ടെങ്കിലും, കേരളത്തിലെ ആശുപത്രികളില്‍ ചെയ്യുന്ന GAS ശസ്ത്രക്രിയകളില്‍ അസാധാരണമായ തോതില്‍ പരാജയമുണ്ടാകുന്നുണ്ടോ എന്ന് കണക്കെടുപ്പിലൂടെ സര്‍ക്കാര്‍ പരിശോധിക്കണം.

5. സര്‍ജറി, സൈക്യാട്രി, എന്‍ഡോക്രൈനോളജി, അത്യാവശ്യമുള്ള മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന ടീം രൂപപ്പെടുത്തുകയും അവരുടെ നേതൃത്വത്തില്‍ സമഗ്ര ചികിത്സ (comprehensive therapy ) നല്‍കുകയുമാണ് വേണ്ടത്. എല്ലാവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേസ് ഷീറ്റിലുണ്ടാവണം. 

6. ശസ്ത്രക്രിയയുടെ വിവിധ പ്രക്രിയകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതു സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് ഇതിനെ കുറിച്ച് അവബോധവും ആവശ്യക്കാര്‍ക്ക് വേണ്ട പിന്തുണയും കൂടുതല്‍ വിവരങ്ങളും കൊടുക്കാന്‍ സാധിക്കുന്ന തരത്തില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളും കമ്മ്യൂണിറ്റി റിസോഴ്‌സ് പേര്‌സണ്‍സിനെയും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ സൃഷ്ടിക്കണം. ഇവര്‍ക്ക് ആവശ്യമായ ശമ്പളവും ഓഫീസും കൂടുതല്‍ പരിശീലനവും മറ്റു സൗകര്യങ്ങളും നല്‍കുകയും വേണം. ഇതില്‍ എല്ലാ വിഭാഗം ട്രാന്‍സ് വ്യക്തികളെയും intersex ആയവരെയും ഉള്‍പ്പെടുത്തണം. 

7. ആരോഗ്യ സ്ഥാപനത്തിന് അവരുടെ ആവശ്യങ്ങളെ നിറവേറ്റാനാകാത്ത അവസ്ഥ നിലനില്‍ക്കെ, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരാണ് പലപ്പോഴും അവരുടെ വ്യക്തിപരമായ ചിലവില്‍ മറ്റുള്ളവര്‍ക്കായുള്ള കൗണ്‍സിലിംഗ്, അറിവ് പകര്‍ന്നു കൊടുക്കല്‍, ചികിത്സാനന്തര ശുശ്രുഷ, എന്നീ കടമകള്‍ നിര്‍വഹിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ചു സര്‍ക്കാര്‍ ട്രെയിനിങ് കൊടുക്കുന്നതിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ വ്യക്തികളെ തന്നെ വേതനമുള്ള കമ്മ്യൂണിറ്റി സപ്പോര്‍ട്ട് സ്ഥാനങ്ങളില്‍ നിയമിക്കേണ്ടതുണ്ട്. GAS, സൈക്കോളജിക്കല്‍ കൌണ്‍സില്ലിങ്, നേഴ്‌സിങ് എന്നീ മേഖലകളില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഇവര്‍ക്ക് ജോലി നല്കാം.

8. സ്വകാര്യ ആശുപത്രികളില്‍ GAS ശസ്ത്രക്രിയ നടത്തിയ ആളുകളില്‍ നിന്നും പ്രതികരണങ്ങള്‍ സ്വീകരിച്ച് ആവശ്യമായ തിരുത്തലുകളും സംവിധാനങ്ങളും ഒരുക്കണം. 

9. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ ആരംഭിക്കുക (ഇത്തരം ഹെല്‍പ് ലൈന്‍ ഔദ്യോഗികമായി നിലവിലുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നതായി അറിവില്ല).

10. ജെന്‍ഡര്‍ അഫര്‍മേറ്റിവ് ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായ തരത്തില്‍ പോസ്റ്റ് സര്‍ജിക്കല്‍ കെയറും തുടര്‍പരിചരണങ്ങളും ഉറപ്പുവരുത്തുക. ശസ്ത്രക്രിയക്ക് വിധേയമാകുന്ന ഓരോ ട്രാന്‍സ് വ്യക്തിയുടെയും ഫോളോ അപ്പ് നടത്താനും ഒരു കേസ് വര്‍ക്കറെ നിയമിക്കണം.

11. ലിംഗശസ്ത്രക്രിയ ചെയ്തവര്‍ മാത്രമാണ് ശരിയായ അല്ലെങ്കില്‍  ‘പൂര്‍ണത' എത്തിയ ട്രാന്‍സ് വ്യക്തികള്‍ എന്ന മിഥ്യാബോധം അകറ്റുവാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം നല്‍കണം. പോലീസ് ട്രാന്‍സ് വ്യക്തികളുടെ ലൈംഗികാവയവങ്ങള്‍ പരിശോധിച്ച് അവരുടെ സ്വത്വം ഉറപ്പുവരുത്തുന്ന രീതി നിര്‍ത്തലാക്കണം. ജെന്‍ഡറും ലൈംഗികാവയവങ്ങളും തമ്മില്‍ സമീകരിക്കാന്‍ സാധിക്കില്ല എന്ന് പോലീസുദ്യോഗസ്ഥരെ പഠിപ്പിക്കണം. 

12. ട്രാന്‍സ് വ്യക്തികളുടെ ആരോഗ്യാവകാശങ്ങള്‍ സംബന്ധിച്ചുള്ള നിയമങ്ങള്‍ ക്രോഡീകരിക്കുകയും, ഇപ്പോള്‍ നിലവിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയില്‍ പറഞ്ഞിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സപ്പോര്‍ട്ട് ആന്‍ഡ് ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (TSCIC, പേജ് 18) പോലുള്ള സജ്ജീകരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യണം.

13. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആത്മഹത്യകളില്‍ ഇതുവരെ നടന്ന പോലീസ് അന്വേഷണത്തെകുറിച്ച് അന്വേഷണം നടത്തണം. ഇത്തരം അന്വേഷണങ്ങളില്‍ procedures എന്താണെന്ന് വ്യക്തമായ ഒരു രൂപരേഖ വേണം. 

14. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നല്‍കിയ പരാതികളില്‍ പോലീസ് അന്വേഷണം എങ്ങിനെ നടക്കുന്നു എന്ന് അന്വേഷിക്കണം. 

15. ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ്, ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കുക എന്ന ദൗത്യത്തില്‍ അവരുടെ അധികാരപരിധി ഒതുങ്ങിനില്‍ക്കുന്നു. ക്ഷേമപദ്ധതികളുടെ ആവിഷ്‌കാരത്തില്‍ പോലും അവര്‍ക്കു വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല. ട്രാന്‍സ് വ്യക്തികളെ കാര്യമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ വേണ്ട രീതിയില്‍ ഇടപെടാന്‍ ഇതുമൂലം ഈ വകുപ്പുകള്‍ക്ക് പറ്റാതെവരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. നിലവില്‍ വനിതാ കമീഷനുള്ളതുപോലുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം വീഴ്ചകള്‍ക്കെതിരെ പരാതികള്‍ പരിഗണിക്കാനും, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിയമപരമായ പിന്തുണ നല്‍കാനും, കാര്യക്ഷമമായി പ്രതികരിക്കാനും ഈ വകുപ്പുകള്‍ക്ക് കഴിയുകയുള്ളൂ.

ഷഫീഖ് താമരശ്ശേരി  

പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്

  • Tags
  • #Gender
  • #Transgender
  • #Ananya Kumari
  • #Shafeeq Thamarassery
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Banner_8.jpg

Women Life

ഷഫീക്ക് മുസ്തഫ

അബ്ബാസിക്കയും ഉന്നക്കയും

Mar 31, 2023

9 Minutes Read

CP Jaleel

Investigation

ഷഫീഖ് താമരശ്ശേരി

വ്യാജ ഏറ്റുമുട്ടല്‍ കൊലയാണ്​, തെളിവുണ്ട്​, എന്നിട്ടും ഇരുട്ടിലാണ്​ സി.പി. ജലീൽ

Mar 31, 2023

12 Minutes Read

 AL-Nisa.jpg

Gender

ബീവു കൊടുങ്ങല്ലൂർ

മുസ്​ലിം സ്​ത്രീയുടെ സ്വത്തവകാശം: പൗരോഹിത്യ നിയമങ്ങളുടെ കാവൽക്കാരാകുന്നത്​ എന്തിന്​?

Mar 29, 2023

5 Minutes Read

 banner_8.jpg

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

സൂക്ഷിക്കണം, വഴിയില്‍ പൊലീസുണ്ട്

Mar 26, 2023

5 Minutes Watch

Kerala Kitchen

Women Life

മുഹമ്മദ് അബ്ബാസ്

നമ്മുടെ സ്​ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച്​, വേദനയോടെ...

Mar 26, 2023

8 Minutes Read

senna spectabilis

Environment

ഷഫീഖ് താമരശ്ശേരി

ഒരു മരം വനംവകുപ്പിനെ തിരിഞ്ഞുകൊത്തിയ കഥ

Mar 21, 2023

10 Minutes Watch

joseph pamplany

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

മുന്നൂറ് രൂപയ്ക്ക് ക്രൈസ്തവരെ ഒറ്റുന്ന ബിഷപ്പിനോട്

Mar 20, 2023

5 Minutes Watch

iuml

Gender

റഫീക്ക് തിരുവള്ളൂര്

പെണ്ണുങ്ങള്‍ക്ക് ആണുങ്ങളേക്കാള്‍ മെമ്പര്‍ഷിപ്പുള്ള പാര്‍ട്ടി, പക്ഷേ...

Mar 19, 2023

4 Minutes Read

Next Article

കെ.കെ, ഈ നിമിഷങ്ങൾക്ക്​ മരണമില്ല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster