ദളിതര്‍ക്കെന്തിന്
പൂണൂല്‍ ദൈവങ്ങള്‍
ദളിതര്‍ക്കെന്തിന് പൂണൂല്‍ ദൈവങ്ങള്‍
ജാതിഹിന്ദുത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്‌ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും ബുദ്ധമതത്തിലേക്കും ചേക്കേറുന്ന പഴയ പരിപാടികൊണ്ട് ബ്രാഹ്മണ ഹിന്ദുത്വക്രൂരതകളെ നേരിടാനാവില്ലിനി. അപ്പോള്‍ അന്യമതങ്ങളെ ശത്രുക്കളാക്കി പ്രഖ്യാപിച്ച് ഹിന്ദുത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ദളിത്‌വേട്ട നിര്‍വിഘ്‌നം തുടരുകയേയുള്ളൂ. ഇത് അവസാനിപ്പിക്കണമെങ്കില്‍ വേണ്ടത് ദളിതുകള്‍ മാത്രമല്ല, ഒ.ബി.സി ജാതികളും ചാതുര്‍വര്‍ണ്യത്തിന്റെ ആധുനിക കുരുക്കില്‍നിന്ന് സ്വയരക്ഷ നേടി സ്വതന്ത്രരായി നില്‍ക്കണം
29 Oct 2020, 10:10 AM
മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരദേശമായ മഹദ് എന്ന ചെറുപട്ടണത്തില്‍ വെച്ച് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ദളിതര്‍, ബ്രാഹ്മണമതത്തിലെ ജാതിവ്യവസ്ഥയുടെ ആധാരരേഖയായ
മനുസ്മൃതിയുടെ ശവദാഹം നടത്തിയിട്ട് ഇപ്പോള്‍ 93 വര്‍ഷം കഴിഞ്ഞു (1927 ഡിസംബര്‍ 25). അന്ന് അംബേദ്കര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഇങ്ങനെയായിരുന്നു.
1. ജന്മത്തെ അടിസ്ഥാനമാക്കിയ ചാതുര്‍വര്‍ണ്യം ഞാന്‍ വിശ്വസിക്കുന്നില്ല.
2. ജാതിവ്യവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
3. തൊട്ടുകൂടായ്മയിലും ഞാന്‍ വിശ്വസിക്കുന്നില്ല.
4. ഭക്ഷണം, കുടിവെള്ളം തുടങ്ങിയവയിലുള്ള വിലക്കുകളും ഞാന്‍ അനുസരിക്കില്ല.
5. തൊട്ടുകൂടാത്തവര്‍ക്ക് ക്ഷേത്രം, ജലസ്രോതസ്സുകള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ തുല്യമായ അവകാശമുണ്ട്.
ആ പന്തലില്‍ വലിച്ചു കെട്ടിയിരുന്ന ബാനറുകളില്‍ ‘മനുസ്മൃതിയുടെ ദഹന ഭൂമി', ‘തൊട്ടുകൂടായ്മ അവസാനിപ്പിക്കുക', ‘ബ്രാഹ്മണ മതത്തെ കുഴിച്ചുമൂടുക' എന്നിങ്ങനെ എഴുതിയിരുന്നു.
കുറച്ചുനാള്‍ മുമ്പാണ് യു.പി.യില്‍ ഹര്‍ദോയ് ജില്ലയില്‍ മോനു എന്നു ചെല്ലപ്പേരുള്ള അഭിഷേക് എന്ന ദളിത് യുവാവിനെ, അയാള്‍ തന്റെ അറുപതുകാരിയായ മാതാവിനെ ചികിത്സിക്കുന്നതിന് 25,000 രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് വരുന്ന വഴി, ഉയര്‍ന്ന ജാതിക്കാര്‍ പിടിച്ചുകൊണ്ടുപോയി, പണം തട്ടിയെടുത്ത്, ജീവനോടെ തീ കൊളുത്തി കൊന്നുകളഞ്ഞത്. ഈ വാര്‍ത്തയറിഞ്ഞ് അഭിഷേകിന്റെ അമ്മ രാം ബേട്ടിയും തല്‍ക്ഷണം മരിച്ചു. ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയെ പ്രേമിച്ചു എന്നതായിരുന്നു ആ 20 വയസ്സുകാരന്റെ കുറ്റം. ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ചുട്ടുകരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്.
ബ്രാഹ്മണമതവും മനുസ്മൃതിയും ചാതുര്‍വര്‍ണ്യവും ഒഴിയാബാധപോലെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് , പുതിയ പുതിയ രൂപങ്ങളില്‍ ദളിത് ജീവിതത്തെ മാത്രമല്ല ഇന്ത്യന്‍ സമൂഹത്തെയാകെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഈ ഇന്ത്യന്‍ ഭയത്തില്‍ നിന്ന് പുറത്തുകടക്കാനാകണം ഗത്യന്തരമില്ലാതെ, ഉത്തര്‍പ്രദേശില്‍ ദളിതുകള്‍ ഒത്തുചേര്‍ന്ന് അവരുടെ വീടുകളിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് തെരുവിലൂടെ ജാഥയായി നടന്നു ഉപേക്ഷിച്ചു പോന്നത്.

തറയില്‍ ഇരിക്കുന്ന ദളിത് സ്ത്രീയായ പ്രസിഡന്റ്
എസ്. രാജേശ്വരി Photo:deccanherald
ഇതേ പ്രതിഷേധം തമിഴ്‌നാട്ടിലും നടന്നിട്ടുണ്ട്. കാരണം ജാതിഹിന്ദുത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്‌ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും ബുദ്ധമതത്തിലേക്കും ചേക്കേറുന്ന പഴയ പരിപാടികൊണ്ട് ബ്രാഹ്മണ ഹിന്ദുത്വക്രൂരതകളെ നേരിടാനാവില്ലിനി. അപ്പോള്‍ അന്യമതങ്ങളെ ശത്രുക്കളാക്കി പ്രഖ്യാപിച്ച് ഹിന്ദുത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ദളിത്‌വേട്ട നിര്‍വിഘ്‌നം തുടരുകയേയുള്ളൂ. ഇത് അവസാനിപ്പിക്കണമെങ്കില്‍ വേണ്ടത് ദളിതുകള്‍ മാത്രമല്ല, ഒ.ബി.സി ജാതികളും ചാതുര്‍വര്‍ണ്യത്തിന്റെ ആധുനിക കുരുക്കില്‍നിന്ന് സ്വയരക്ഷ നേടി സ്വതന്ത്രരായി നില്‍ക്കണം.
തമിഴ്‌നാട്ടില്‍ ചിദംബരത്തിനടുത്ത് തേര്‍ക്കുതിട്ടൈയില്‍ ദളിത് സ്ത്രീയായ പഞ്ചായത്ത് പ്രസിഡണ്ടിനെ, ഗ്രാമപഞ്ചായത്ത് യോഗത്തില്‍ തറയില്‍ ഇരുത്തിയ സംഭവം നോക്കുക. നൂറ്റാണ്ടുകളായി തുടരുന്ന ദളിത് പീഡനത്തില്‍ നിന്നും രക്ഷനേടണമെങ്കില്‍ സംഘടിത ബ്രാഹ്മണമതത്തില്‍ നിന്ന് വിഭിന്നമായ ഗോത്രാഭിമാനത്തിലേക്ക് എല്ലാ ചാതുര്‍വര്‍ണ്യേതര ജാതികളും മടങ്ങിപ്പോയി ഊര്‍ജ്ജം സംഭരിക്കേണ്ടതുണ്ട്. താന്‍ , ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറയന്‍ ആണെന്ന് ചാനല്‍ ചോദ്യത്തിന് പരസ്യമായി കലാഭവന്‍ മണിയുടെ അനുജന്‍ പ്രതികരിക്കുമ്പോള്‍,
‘പാതാളപ്പടവുകള്‍ കയറി
പറയപ്പടതുള്ളി വരുന്നു ,
പറയറയും താളംതുള്ളി
പറയപ്പട പാടിവരുന്നു'
എന്ന വരികളാണ് നാം ഓര്‍ക്കേണ്ടത്. പറയഭാഷയായ പളുവ ഭാഷയില്‍ മൃദുലാദേവി കവിത എഴുതുമ്പോഴും ഗോത്രാഭിമാനത്തിന്റെ നവത്വത്തിലേക്ക് ദളിതുകള്‍ ബ്രാഹ്മണ്യ ചവിട്ടടിയില്‍ നിന്ന് പുനര്‍ജനിക്കുകയാണ്.
ഇന്നുകാണുന്ന ഹിന്ദുമതം എന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് -ബ്രാഹ്മണ കൂട്ടുകെട്ടില്‍ നിര്‍മിച്ചെടുത്ത ഒരു

സാംസ്‌കാരിക സംരംഭം മാത്രമാണ്. അന്നത്തെ ഇന്ത്യന്‍ സെന്‍സസ് വഴി ക്രൈസ്തവരും മുസ്‌ലിംകളും അല്ലാത്ത മറ്റെല്ലാവരെയും ചേര്‍ത്ത് ക്രൈസ്തവ- ഇസ്‌ലാം സെമിറ്റിക് ശൈലിയില്‍ ഹിന്ദുമതത്തെ ചുട്ടെടുക്കുകയായിരുന്നു.
അങ്ങനെയാണ് ഇന്നത്തെ ഹിന്ദുമതത്തിലെ 66 ശതമാനം ഒ.ബി.സി., എസ്.സി- എസ്.ടി ഗോത്രങ്ങള്‍ എല്ലാം ബ്രാഹ്മണ മതത്തിലേക്ക് സംഭരിക്കപ്പെട്ടത്. അതോടെ ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിമര്‍ദ്ദനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ സാധൂകരണം ലഭിക്കുകയും ചെയ്തു. കാരണം ബ്രാഹ്മണമതത്തിന്റെ മജ്ജയും മാംസവും വെച്ചുപിടിപ്പിച്ചിരിക്കുന്നത് ദളിത് -ഒ.ബി.സി. അധ്വാനത്തെ അസ്ഥികൂടമാക്കി കൊണ്ടാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇപ്പോഴും തുടരുന്ന ബ്രാഹ്മണ ഹൈന്ദവവല്‍ക്കരണം വിദൂരങ്ങളിലെ ഓരോ ആദിവാസി ഗോത്രത്തിലുമെത്തി ചാതുര്‍വര്‍ണ്യത്തിന്റെ ചാട്ടയടി കൊള്ളിക്കുന്നു. ഹൈന്ദവ നവോത്ഥാനമെന്നത് പക്കാ ബ്രാഹ്മണമേധാവിത്വം അല്ലാതെ മറ്റൊന്നുമല്ല ഇന്ത്യയില്‍. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനും ഗാന്ധിജിയുടെ രാമരാജ്യത്തിനും നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തലിനും, കോളനി മേധാവിത്വവും സ്വദേശി മേല്‍ക്കോയ്മയും ചേര്‍ന്ന് നടത്തിയ ആധുനിക ഹിന്ദുനിര്‍മിതിയില്‍ നിന്ന് മോചനം നേടാന്‍ ആയിട്ടില്ല.
എന്തിന് ഇന്ത്യന്‍ ഇടതുപക്ഷം പോലും തത്ത്വമസിയുടെ വാഴ്ത്തുകാരാണ്. അതുകൊണ്ടാണ് ജോലിസ്ഥലത്ത് ഇടതുപക്ഷ യൂണിയന്‍ നേതാവും വീട്ടില്‍ കടുത്ത ബ്രാഹ്മണാചാര വാദിയുമാകാന്‍ പല ഒ.ബി.സി- ദളിത് മനുഷ്യര്‍ക്കും ഇന്ന് കഴിയുന്നത്.
ബ്രാഹ്മണാധിപത്യത്തിലൂടെ നാനാവിധ ഗോത്ര സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിലേക്ക് ജാതിശ്രേണിയുടെ ദൈവികമായ മഹത്വം സര്‍വസമ്മതമായി സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് ആധുനിക ഹൈന്ദവ മേധാവിത്വം സാമൂഹ്യമായും രാഷ്ട്രീയമായും അതിമാരകമായി തീരുന്നത്. അതായത് ‘ജയ് ശ്രീറാം 'എന്ന ഒരൊറ്റ തെരുവ് പോര്‍വിളിയോടെ മതത്തെ ശരീരത്തിലേക്ക് ആവേശിപ്പിച്ച് ദളിത് -ഒ.ബി.സി. അവര്‍ണ സമൂഹങ്ങളെയെല്ലാം അനുചര വൃന്ദങ്ങളാക്കി, അടിമത്തം സ്വയം വരിപ്പിക്കുന്നവരാക്കുന്നതില്‍ ബ്രാഹ്മണ്യ ഹിന്ദുത്വം വിജയിച്ചരുളുന്നു.
ആദ്യം സാമൂഹ്യമായും അതുവഴി രാഷ്ട്രീയമായും വന്നുചേര്‍ന്ന ഈ അടിമത്തത്തില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ ഒബിസി -ദളിത് വിഭാഗങ്ങള്‍ക്കുമേല്‍ കഴുത്തില്‍ ചാര്‍ത്തിയിരിക്കുന്ന സനാതനത്വം എന്ന പുതിയ ബോര്‍ഡ് പുനഃപരിശോധിക്കപ്പെടണം. അതിലൂടെ മാത്രമേ ഇന്ത്യ ഇന്ന് നേരിടുന്ന ജനാധിപത്യ വിമുഖ ഭരണാസക്തിയെയും അതിനെ അരിയിട്ടു വാഴിക്കുന്ന സ്വദേശി-വിദേശി കോര്‍പറേറ്റുകളെയും തുരത്താന്‍ പറ്റൂ. അങ്ങനെ ചാതുര്‍വര്‍ണ്യ വിമോചനം എന്നത് ആധുനികോത്തരമായ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയില്‍.
ബ്രാഹ്മണ ലിഖിതാഖ്യാനങ്ങള്‍ക്കും പൂണൂല്‍ ധരിച്ച ദൈവചിത്രങ്ങള്‍ക്കും സംഘടിത മിത്തുകള്‍ക്കുമപ്പുറം തങ്ങളുടെ പ്രാകൃതമായ ഗോത്ര ആത്മീയതയാണ് ദളിത് സമൂഹങ്ങള്‍ ഇനി പ്രസരിപ്പിക്കേണ്ടത്. ബ്രാഹ്മണവല്‍ക്കരണത്താല്‍ കുടുംബത്തിലേക്ക് കയറിവന്ന എല്ലാ അധീശ തറ്റുടുക്കലുകളെയും തനതു നാട്ടുദൈവങ്ങളെക്കൊണ്ടു പകരം വെയ്‌ക്കേണ്ടതുണ്ട്. പ്രകൃതിസിദ്ധവും സ്വയംപര്യാപ്തവും വൈവിധ്യ സമ്പന്നവുമായിരുന്ന നിരവധി കുടുംബ - നാട്ടുദൈവങ്ങള്‍ ആധുനിക ഹൈന്ദവവല്‍ക്കരണത്താല്‍ ആശ്രയമറ്റ് അധഃകൃതരായി വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ട്. ആ കുടുംബം ദേവതകള്‍ മതി നാട്ടുമനുഷ്യര്‍ക്ക് ഒത്തുകൂടാനും സ്വയം മറക്കാനും.
ഇന്ന് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെ താങ്ങിനിര്‍ത്തുന്നത് അവിടേക്ക് നടവരവായി ചെല്ലുന്ന ഒ.ബി.സി- ദളിത് വിഭാഗങ്ങളുടെ കൂടി പണമാണ്. തങ്ങളെ മര്‍ദ്ദിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ പടക്കോപ്പുകള്‍ നിര്‍മ്മിക്കുന്നു ഈ ബ്രാഹ്മണ പുരുഷാധിപത്യ സമുച്ചയങ്ങളെ സാമൂഹ്യമായും രാഷ്ട്രീയമായും വിമര്‍ശിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ചാതുര്‍വര്‍ണ്യത്തിന്റെ സാമൂഹ്യ ഗണത്തില്‍, പൗരത്വം ചരിത്രത്തില്‍ കിട്ടാത്ത, പൂര്‍ണ മനുഷ്യരെന്ന് ഒരിക്കലും ബ്രാഹ്മണ്യത്താല്‍ പരിഗണിക്കപ്പെടാത്തവരാണ് ഒ.ബി.സി. - ദളിത് ജനസഹസ്രങ്ങള്‍.
അതുകൊണ്ടാണ് ബ്രാഹ്മണ ക്ഷേത്രങ്ങള്‍ അവരെ ചരിത്രപരമായി തന്നെ അകറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ ക്ഷേത്രപ്രവേശന വിളംബരവും ഗുരുവായൂര്‍ സത്യാഗ്രഹവും വഴി ഈ സവര്‍ണ കോവിലുകളിലേക്ക് അവര്‍ണ സമൂഹങ്ങള്‍ എത്തപ്പെട്ടപ്പോള്‍, ചാതുര്‍വര്‍ണ്യത്തോട് സമ്പൂര്‍ണ വിധേയത്വവും സംഭവിച്ച് , അവര്‍ണ ഗോത്രങ്ങളുടെ തനതു വ്യക്തിത്വം അവരാല്‍ തന്നെ കഴുകി കളയേണ്ട അധമത്വമായി തോന്നിപ്പിച്ചിരിക്കുന്നു.
അതുകൊണ്ടാണ് ഇന്ന് ഒബിസി- ദളിത് ജാതികളുടെ കുടുംബ വെച്ചാരാധനാലയങ്ങളില്‍ സ്വന്തം ജാതിയില്‍ പെട്ടവര്‍ പൂജചെയ്താല്‍ ദൈവത്തിന് തൃപ്തി വരില്ല എന്നും, പകരം നമ്പൂതിരിയെ കൊണ്ടു തന്നെ പൂജാദികര്‍മ്മങ്ങള്‍ ചെയ്യിക്കണമെന്നും, സ്വന്തം വ്യക്തിത്വം തേഞ്ഞ് ബ്രാഹ്മണാധീശത്വത്തെ മനസ്സാ വരിച്ച അവര്‍ണ സമൂഹങ്ങള്‍ക്ക് തോന്നിയിരിക്കുന്നത്. ഇപ്രകാരം ഉപരിവര്‍ഗ്ഗാശയങ്ങള്‍ അവര്‍ണ സമൂഹം ആഭരണമായി അണിയുന്നതാണ് സമകാലിക ഇന്ത്യയുടെ ദുരന്തം.
ബ്രിട്ടീഷ് കോളനി ഭരണം അതിന്റെ വിഘടിപ്പിക്കല്‍ ഭരണ സൗകര്യത്തിനുവേണ്ടിയും പൗരസമൂഹത്തെ സംഘടിതമത ചട്ട കൂട്ടിലാക്കി സുഗമമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയും തദ്ദേശീയ ഉപരിവര്‍ഗ്ഗവുമായി കൈകോര്‍ത്ത് നിര്‍മ്മിച്ചെടുത്ത സെമിറ്റിക് ഹിന്ദുത്വത്തോട് കണക്കു തീര്‍ത്ത് പുറത്തുവരുന്നത് , ഇന്ന് ഇന്ത്യയെ അടിമുടി വിഴുങ്ങിയിരിക്കുന്ന രണ്ടു ശക്തികളോട് (സവര്‍ണ്ണമേധാവിത്വവും ആഗോള കോര്‍പ്പറേറ്റ് മൂലധനവും ) നടത്തുന്ന മര്‍മ്മവേധിയായ സമരമാണ്.
ആ തരത്തിലുള്ള ഒരു പ്രതിവിപ്ലവത്തിനാണ് ചാതുര്‍വര്‍ണ്യ ബാഹ്യസമൂഹങ്ങള്‍ തയ്യാറാകേണ്ടത്. കൈവിട്ടുകളഞ്ഞ തനത് ആത്മീയതയുടെ നാട്ടു മൂര്‍ത്തികളെ തിരിച്ചെടുക്കുക എന്നത് രാഷ്ട്രീയ-സാംസ്‌കാരികാവശ്യമായതു കൊണ്ടാണ് കവിതയിലും അത് വിഷയമാകുന്നതിന്ന്. ‘പോയട്രി മാഫിയ' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഈ കവിത വായിക്കുക:
‘കരി'ങ്കുട്ടി
ഗലിയ
തനിക്കു മീതെ കൂമ്പാരം കൂടിയ കരിയിലകള്‍ വകഞ്ഞുമാറ്റി
കരിങ്കുട്ടി എഴുന്നേറ്റിരുന്നു.
മൂരിനിവര്‍ന്നു.
പെയ്തുതോര്‍ന്ന മഴ ഏല്പിച്ചുപോയ നാലിറ്റുവെള്ളം
പറങ്കിമാവിന്റെ ഇലയ്ക്കു മുകളിലൂടെ തലയിലേക്കൂര്‍ന്നു വീണു.
അവന്‍ തല ചെരിച്ചു വാ പിളര്‍ത്തി വച്ച്
മേല്‍പ്പോട്ടു നോക്കിയിരുന്നു.
വല്ലാത്ത ദാഹം.
മുടിഞ്ഞ വിശപ്പും.
തിന്നിട്ട് കൊല്ലം പത്തായെന്നോര്‍ത്തപ്പോ
വയറ്റിന്നൊരാന്തല്‍.
താഴെ വീട്ടിലെ കാരണോത്തി ചത്തുപോകുന്ന വരെ
ശാപം പേടിച്ചിട്ടാണേലുമിത്തിരിയെന്തെങ്കിലും
നുണക്കാന്‍ തന്നിരുന്നതാണ്.
പണ്ട് മണ്ഡലകാലമായാല്‍
പാടവരമ്പത്തുകൂടി വേലുക്കുട്ടി വരുന്നതും കാത്തു
കണ്ണുംനട്ട് നോക്കിയിരുന്നതോര്‍ത്തപ്പോള്‍
കറുത്തകല്ലിനുള്ളിലെ
ഉറച്ച ഹൃദയം വല്ലാതങ്ങു തുടിച്ചു.
ഓര്‍മയുള്ള കാലം മുതല്‍ മണ്ണാന്‍ തേവു ആയിരുന്നു.
അവന്‍ ചത്തപ്പോ അവന്റെ ഒറ്റമോളുടെ കെട്ടിയവന്‍
മാധവനായി എന്റെ ഊട്ടുകാരന്‍ .
അവനുശേഷമവന്റെ ചെക്കന്‍ വേലുക്കുട്ടി.
അവനു ദീനം വന്നു കിടപ്പിലായപ്പോളൊരുകുറി
അവന്റെ അനിയന്‍ ചെക്കനൊരുത്തന്‍ വന്നു തന്നുപോയതാണ്.
പിന്നെയാരുമീ വഴി വന്നിട്ടില്ല.
കാരണോത്തി തീയതി കുറിച്ച് ആളെ വിളിക്കും.
ആയമ്മ വച്ചുകൊടുത്ത ഒരു മുറം കൂട്ടവുമായി
തെക്കേതൊടിയുടെ മൂലയിലേക്ക്
ഇരുട്ടുപടരണ നേരത്ത്
കര്‍മ്മിയും ശിങ്കിടിയുമെത്തും.
അടുത്തൊരു വര്‍ഷത്തേക്ക് നിത്യം
പല്ലുവെളുപ്പിക്കാനിച്ചിരി ഉമിക്കരി.
ഭക്ഷണമൊക്കെ റേഷനാണ്.
ഒരു കുമ്പിള്‍ നിറയെ പച്ച മുതിര വേവിച്ചത്.
കൊറിക്കാനിത്തിരി അരി വറുത്തത്.
മുന്നൂറ്ററുപത്തഞ്ചു ദിവസത്തേക്കായി ആകെ കിട്ടുന്നത്
ഇത്തിരി പച്ചരിച്ചോറും
പത്തു കാച്ചിയ പപ്പടവും.
വല്ലാണ്ടങ്ങ് പൂതി കേറുമ്പോ
എടുത്തു നുണക്കാനിച്ചിരി കള്ള്.
പിന്നൊരു കോഴി.
ചുടുചോര മേത്തു വീഴുമ്പോഴൊരു കുളിരുണ്ട്.
നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടുന്നതല്ലേ.
ഒറ്റവലിക്ക് കുടിച്ചിറക്കും.
ചോര മാത്രമേ എനിക്കുള്ളൂ.
കോഴിയെ വെട്ടിയവന്‍ തന്നെ
എടുത്തോണ്ടുപോയി കറിവച്ചു തിന്നും.
അതെങ്കിലത് .
എന്നാലതുതന്നെ കിട്ടിയിട്ട് വര്‍ഷങ്ങളായി.
ഓര്‍ത്തപ്പോ കാലിന്നൊരു പെരുപ്പ്കേറി
മണ്ടക്കുവന്നിരുന്നു.
ആഞ്ഞു ശപിച്ചു.
ശപിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ചപ്പ് അടിച്ചു വാരാന്‍ വന്ന
വീട്ടിലെ മൂത്ത പെണ്ണൊരിക്കെ
എന്റെ ശാപത്തെ പറ്റിയോര്‍ത്തു.
അങ്ങിനെ ഇടയിലെപ്പോഴോ
കവടിനിരത്തി
റേഷന്‍ വെട്ടിച്ചുരുക്കാനുത്തരവായി.
കൊല്ലത്തിലൊരു ഇളനീര് മാത്രം വെട്ടിക്കുടിച്ചു
ഞാന്‍ മെലിഞ്ഞു പാതിയായി.
ഞാന്‍ പിന്നെയുമാഞ്ഞു ശപിച്ചു.
ഏറ്റില്ല.
മണ്ഡലകാലമൊത്തിരി വന്നു പോയി.
തൊണ്ട നനക്കാനിത്തിരി കരിക്കു പോലും കിട്ടാതെയായി.
തൊട്ടടുത്ത പറമ്പിലെ
നാഗത്താന്മാര്‍ക്കു ഒരു പഞ്ഞവുമുണ്ടായില്ല.
ഉഗ്രവിഷമുള്ള അവന്റെ ശാപത്തെ പേടിച്ചു
നൂറും പാലും മുറതെറ്റാതെ എത്തിക്കൊണ്ടിരുന്നു.
രണ്ടുകൊല്ലം മുന്‍പ് പൊട്ടിമുളച്ച
മച്ചിലെ ഭഗവതിക്ക്
ആണ്ടില് എത്രയോ തവണ
വീട്ടുകാര്‍ മത്സരിച്ചൂട്ടി.
എന്നിട്ടും
എന്റെ ശാപം മാത്രം വിലപ്പോയില്ല.
ഞാനെന്നെ ഒന്ന് അടിമുടി നോക്കി.
ഉവ്വ്!
ഒന്നുകൂടി കറുത്തിരുണ്ടിട്ടുണ്ട്!
നേരം ഇരുട്ടി തുടങ്ങി.
വെളുത്ത ദൈവങ്ങള്‍
നിലവിളക്കും ചന്ദനത്തിരിയുമെടുത്ത് ഊരുചുറ്റാന്‍ ഇറങ്ങാറായി.
തീണ്ടല്‍ ഏല്‍ക്കാതിരിക്കാന്‍
ഞാന്‍ കരിയിലകള്‍ക്കിടയിലേക്കു മുളഞ്ഞു.
അവിടിരുന്നാരും കേള്‍ക്കാതെ മന്ത്രിച്ചു.
എന്റെ പേര് ‘കരി'ങ്കുട്ടി.
ഞാനും ഒരു ദൈവമായിരുന്നത്രെ!
റിദാ നാസര്‍
Jan 22, 2023
2 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
Open letter
Jan 17, 2023
3 minute read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 09, 2023
5 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jan 06, 2023
5 Minutes Read
കെ പി ഇല്യാസ്
29 Oct 2020, 09:31 PM
തദ്ദേശീയമായ ദൈവങ്ങളെയും ആചാരങ്ങളെയും ഹിന്ദു എന്ന സംഘടിത മതത്തിന്റെ കീഴിൽ കൊണ്ടുവരുവാനുള്ള ബോധപൂർവമായ ശ്രമമാണ് ഏറെക്കാലമായി നടക്കുന്നത്. സെമിറ്റിക് മതങ്ങളെ അനുകരിച്ച് സംഘടിത ശക്തിയായി മാറാൻ വേണ്ടി, വൈവിധ്യങ്ങളായ സമുദായങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാനുള്ള ഗൂഢതന്ത്രം..! ദളിത് സമൂഹങ്ങൾ ഇത് തിരിച്ചറിഞ്ഞ് തങ്ങളുടെ ദൈവങ്ങളെയും ആചാരങ്ങളെയും ഈ ബ്രാഹ്മണമതത്തിൽ നിന്ന് മുക്തമാക്കേണ്ടിയിരിക്കുന്നു.. കൃത്യമായ നിരീക്ഷണമാണ് അശോകകുമാറിന്റെ ലേഖനം മുന്നോട്ടു വെക്കുന്നത്..!