14 Mar 2022, 06:13 PM
2022 മാര്‍ച്ച് 14ന് രാവിലെ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ കേരള സര്‍ക്കാര്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ തന്നെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലെങ്കിലും കേരള സര്‍ക്കാറിന്റെ ഈ പോരാട്ടം എട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയോടാണ്.
ചെറുപ്രായത്തില്‍, പൊതുമധ്യത്തില്‍, തനിക്കേല്‍ക്കേണ്ടി വന്ന ക്രൂരമായ അപമാനത്തിനെതിരെ, നീതിയാവശ്യപ്പെട്ട് സമരം ചെയ്ത്, ഒടുവില്‍ നിയമയുദ്ധത്തിലൂടെ വിജയം നേടിയ ഒരു ദളിത് പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ അവരുടെ സന്നാഹങ്ങളുമായി രംഗത്തുവരുന്നത്.
പെണ്‍കുട്ടിക്ക് കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷം രൂപ നല്‍കാതിരിക്കാന്‍ എത്ര ലക്ഷം രൂപയും ചെലവഴിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാറിന്റെ ഈ പ്രത്യക്ഷ യുദ്ധം വീണ്ടും വീണ്ടും ഒരു ദളിത് പെണ്‍കുട്ടിയെയും അവരുടെ കുടുംബത്തെയും പൊതുമധ്യത്തിലപമാനിക്കാനുള്ള വെമ്പലാണ്.
2021 ആഗസ്ത് 27 ന് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ യന്ത്രം വഹിച്ചുകൊണ്ടുപോകുന്ന വാഹനം തങ്ങളുടെ നാട്ടിലൂടെ കടന്നുപോകുന്നതറിഞ്ഞ്, കൗതുകം നിറഞ്ഞ ആ കാഴ്ച കാണാന്‍ അച്ഛന്‍ ചയചന്ദ്രനൊപ്പം ആറ്റിങ്ങല്‍ ടൗണിലേക്ക് പോയതായിരുന്നു എട്ട് വയസ്സുള്ള ആ പെണ്‍കുട്ടി. വഴിയില്‍ വെച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഇരുവരെയും തടഞ്ഞു. അച്ഛനും മകളും കൂടി തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം. ഇരുവരെയും പൊതുമധ്യത്തില്‍ ഭീഷണിപ്പെടുത്തുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ ഫോണ്‍ കിട്ടി. അന്ന് നടു റോഡില്‍ വെച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിതയായ അവള്‍ കരയുന്ന വീഡിയോ മനസാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാനാവില്ല.
പോലീസിനും ആള്‍ക്കൂട്ടത്തിനും നടുവില്‍ ഭയന്ന് വിറച്ച് തേങ്ങിക്കരഞ്ഞ അവളെ ചേര്‍ത്തു പിടിച്ച് 'എന്റെ മോളാണേ സത്യം... ഞാന്‍ ഫോണെടുത്തിട്ടില്ല സാറേ' എന്ന് ദയനീയമായി അലറിയ, കൂലിപ്പണിക്കാരനായ ആ അച്ഛന്‍, തനിക്കും മകള്‍ക്കും പൊതുമധ്യത്തിലേല്‍ക്കേണ്ടി വന്ന ക്രൂരമായ അപമാനം ഇനി മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരരുത് എന്ന ചിന്തയിലാണ് നീതി തേടിയിറങ്ങിയത്.
ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഫലമുണ്ടായില്ല. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തങ്ങളുടെ പരാതിയിന്മേല്‍ പോലീസ് കാണിക്കുന്ന അനാസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതും പരാജയപ്പെട്ടു. ഒടുവില്‍ കുടുബം സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തി.
സംഭവത്തിന്‍ മേല്‍ വന്ന ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത പിങ്ക് പോലീസ് ഉദ്യോസ്ഥ രജിതയെ അങ്ങേയറ്റം വെള്ളപൂശുന്നതായിരുന്നു. സംഭവത്തിന്റെ തുടക്കം മുതല്‍ കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു ആഭ്യന്തര വകുപ്പില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ഡി.ജി.പി, ആറ്റിങ്ങല്‍ പോലീസ്, പോലീസ് കംപ്ലയിന്റ് അതോറിട്ടി എന്നിവിടങ്ങളിലെല്ലാം കുടുംബം പരാതി നല്‍കിയിട്ടും അവയിലൊന്നില്‍പോലും യാതൊരു നടപടിയുമുണ്ടായില്ല.
ഒടുവില്‍ കുടുബം പട്ടിക ജാതി കമ്മീഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കമ്മീഷന്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയില്ല. പട്ടിക ജാതി കമ്മീഷനും വിഷയത്തില്‍ സ്വമേധയാ കേസ്സെടുത്ത ബാലാവകാശ കമ്മീഷനും പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ആഭ്യന്തരവകുപ്പിന്റെ അനങ്ങാപ്പാറ നയത്തിന് ഒരു കുലുക്കവുമുണ്ടായില്ല.
ഇളം പ്രായത്തില്‍ തന്നെ ഭരണകൂട സംവിധാനങ്ങളുടെ മനുഷ്യത്വ രഹിതമായ സമീപനനങ്ങള്‍ക്കിരയായി കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്ക് വഴുതി വീണ് കൗണ്‍സിലിംഗിനടക്കം വിധേയമാകേണ്ടി വന്ന തന്റെ മകള്‍ക്ക് നീതി ലഭിച്ചേ തീരൂ എന്ന ഉറച്ച ലക്ഷ്യം ആ പിതാവിനുണ്ടായിരുന്നു. കുടുബം ഹൈക്കോടതിയെ സമീപിച്ചു.
അങ്ങനെയാണ് പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും 25000 രൂപ കോടതി ചെലവ് നല്‍കണമെന്നും കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടിയെടുക്കണമന്നെും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വരുന്നത്.
നിരപരാധികളായ ഒരു പെണ്‍കുട്ടിയുടെയും അച്ഛന്റേയും മേല്‍ മോഷണകുറ്റം ആരോപിച്ച് പരസ്യവിചാരണ നടത്തിയ പോലീസ് സേനയിലെ ഒരു ക്രിമിനലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിന് പകരം അവര്‍ക്ക്, ഇത്തരം പ്രവൃത്തികള്‍ വീണ്ടും തുടരാന്‍ മനോധൈര്യം നല്‍കുന്ന തരത്തില്‍ ഇടപെട്ട ആഭ്യന്തര വകുപ്പിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്.
തെരുവിലൂടെ കടന്നുപോകുമ്പോള്‍ മോഷ്ടാക്കളായി തങ്ങള്‍ മുദ്രകുത്തപ്പെട്ടതിന് പിന്നിലെ സാമൂഹികവും രാഷ്ടീയവുമായ കാരണങ്ങളെക്കുറിച്ച് ആ കുടുംബത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഉന്നത ജാതിക്കാരായ ഒരച്ഛനും മകള്‍ക്കും അത്തരമൊരനുഭവം നേരിടേണ്ടി വരില്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിരുന്നു. അനുഭവങ്ങളില്‍ നിന്നുള്ള ആ രാഷ്ട്രീയ തിരിച്ചറിവ് കൂടിയാണ് അടങ്ങാത്ത സമരങ്ങളിലേക്ക് അവരെ നയിച്ചത്.
മാസങ്ങളുടെ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവര്‍ നേടിയ സമരവിജയത്തിനെതിരെയാണ് സര്‍ക്കാറിന്റെ നിയമപ്പടപ്പുറപ്പാട്. നീതി തേടുന്ന ദളിത് കുടുംബം പരമദരിദ്രരും ഭൂരഹിതരും ഭവനരഹിതരുമായിരുന്നിട്ടും മനുഷ്യത്വരഹിതമായി അവരുടെ വാദങ്ങളെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ചെയ്തത്. ദളിതരും ആദിവാസികളുമൊക്കെയായ പാര്‍ശ്വവത്കൃത ജനത തങ്ങള്‍ക്ക് ലഭിക്കേണ്ട നീതിക്കായി അധികാര സംവിധാനങ്ങളുടെ ഇടനാഴികളിലൂടെ കാലങ്ങളോളം അലയേണ്ടി വരുന്ന കാഴ്ച എത്ര ദയനീയമാണ്.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവിന് ശേഷം ആ കുടുംബം നടത്തിയ പ്രസ്താവന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ മറുപടിയായിരുന്നു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ലഭിക്കുകയാണെങ്കില്‍ അതില്‍ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. പണത്തിന് വേണ്ടിയല്ല, ആത്മാഭിമാനത്തിന് വേണ്ടിയാണ് തങ്ങള്‍ പോരാടിയതെന്ന ഒരു ദളിത് കുടുംബത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. ആ രാഷ്ട്രീയബോധ്യത്തോടുള്ള ഭയമായിരിക്കാം ഒന്നര ലക്ഷത്തിനെതിരെ ലക്ഷങ്ങള്‍ ചെലവഴിച്ചുകൊണ്ടുള്ള ഈ സര്‍ക്കാര്‍ യുദ്ധം. എട്ടുവയസ്സുള്ള ദളിത് പെണ്‍കുട്ടിയോട് കോടതിയില്‍ സര്‍ക്കാറിന് ജയിക്കാനായേക്കാം, പക്ഷേ, ചിന്താശേഷിയുള്ള ജനതയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ തോറ്റുകൊണ്ടിരിക്കുകയാണ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Jan 14, 2023
11 Minutes Watch
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
പ്രമോദ് പുഴങ്കര
Nov 06, 2022
5 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
പിണറായി വിജയൻ
Oct 23, 2022
6 Minutes Read
അഡ്വ. ഷഹീൻ പിലാക്കൽ
Oct 23, 2022
13 Minutes Read