സ്വേച്ഛാധിപതികള്‍ക്ക്
ശ്രീലങ്കയിൽനിന്ന്
ഒരു പുതിയ താക്കീത്
സ്വേച്ഛാധിപതികള്‍ക്ക് ശ്രീലങ്കയിൽനിന്ന് ഒരു പുതിയ താക്കീത്
അഴിമതിയില്‍ മുങ്ങിയ രാജപക്‌സെ കുടുംബ വാഴ്ചക്ക് ഒരു പക്ഷേ അന്ത്യം കുറിച്ച് ഒരു സര്‍വ്വകക്ഷി ഗവണ്മെൻറ് അധികാരത്തില്‍ വരുന്നതോടെ ഈ ജനമുന്നേറ്റത്തിന് തല്‍ക്കാല വിരാമം ആവുമെങ്കിലും ഇനി വരാനിരിക്കുന്ന ബദല്‍ ജനാധിപത്യ വിപ്ലവ സമരങ്ങളുടെ ഈ അരങ്ങേറ്റം ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ വാതില്‍ തുറന്നിരിക്കുകയാണ്. ശ്രീലങ്കന്‍ ബദല്‍ ജനാധിപത്യ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് അന്വേഷണം.
11 Jul 2022, 01:11 PM
പട്ടാളവും രാഷ്ട്രീയപാര്‍ട്ടികളും കാഴ്ചക്കാരായി നില്‍ക്കെ, ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോതബയ രാജപക്‌സയുടെ കൊട്ടാരത്തിലേക്ക് ജനങ്ങള്‍ കൂട്ടമായി നിര്‍ഭയം ഇരച്ചുകയറുന്ന കാഴചയാണ് കഴിഞ്ഞദിവസം നാം കണ്ടത്. ഈ സംഭവം ലോകമെമ്പാടുമുള്ള, തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നവരടക്കമുള്ള (elected autocrats) എല്ലാ സ്വാച്ഛാധിപതികളുടേയും സുഖനിദ്രയെ ഒരു ദുഃസ്വപ്‌നം പോലെ കെടുത്താന്‍ പോന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല.
പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും അടിയന്തര രാജി ആവശ്യപ്പെട്ടാണ്വിദ്യാര്ത്ഥികളും യുവാക്കളും സ്ത്രീകളുമടങ്ങുന്ന രണ്ടുലക്ഷത്തോളം ശ്രീലങ്കക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കടന്നിരിക്കുന്നത്. ജനങ്ങള്‍ കൊടിയ ദുരിതങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോകുമ്പോള്‍ ജനങ്ങളുടെ പേരില്‍ ഭരണം കയ്യാളുന്നവര്‍ നയിക്കുന്ന അമിതാര്‍ഭാട ജീവിതം അവര്‍ നേരില്‍ കാണുകയും ലോകത്തെ കാട്ടിക്കൊടുക്കുകയുമാണ്.
ശ്രീലങ്കന്‍ ജനത എത്രയോ കാലമായി ഒടുങ്ങാത്ത പവര്‍കട്ടുമൂലം നരകിക്കുമ്പോള്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലെ കുളിമുറികളില്‍ പോലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ നേരില്‍ കാണുന്നു. ഇവിടെ നിന്ന് ശ്രീലങ്കന്‍ കറന്‍സിയുടെ ഒരു വന്‍ശേഖരവും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം കണ്ട് ജനം അക്രമത്തിലേക്ക് തിരിയാതിരിക്കാനായി തല്‍ക്കാലം അവരുടെ നേതൃത്വം ഏറ്റെടുത്ത ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി അവരോട് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്രേ, ‘നമ്മള്‍ ഒന്നും കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. രാജപക്‌സേയാണ് നാടു മുടിക്കുന്ന കൊള്ളക്കാരന്‍ ' ( ദി ഹിന്ദു, 10 -7 -22 )
അരാജകത്വത്തിന്റെ പ്രകടനമല്ല
പലരും കരുതുന്നതുപോലെ ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഈ പരിണാമം യാദൃച്ഛികമോ നൈസര്‍ഗ്ഗികമോ ആയ അരാജകത്വത്തിന്റെ പ്രകടനമല്ല. കഴിഞ്ഞ 92 ദിവസമായി ആയിരക്കണക്കിനാളുകള്‍ ഭരണകൂടത്തെ ചെറുത്ത് കൊളംബോയില്‍ പൊതുസ്ഥലം കയ്യേറി തമ്പടിച്ച് സമരം തുടരുകയായിരുന്നു. മറ്റനേകം പേര്‍ രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടേയും അടിയന്തരമായ രാജി ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടു മിരുന്നു. ഈ സമരപരിപാടികളുടെ ഒരു ഉയര്‍ന്ന ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് എത്തിയ ലക്ഷക്കണക്കായ ജനങ്ങള്‍ പ്രസിഡണ്ടിന്റെ കൊട്ടാരം കയ്യേറിയത്.

പഴയ രാഷ്ട്രമീമാംസയുടെ കണ്ണില്‍ ഈ സംഭവം, ജനങ്ങള്‍ അധികാരം കയ്യിലെടുക്കുക എന്ന, എന്തുവിലകൊടുത്തും അടിച്ചമര്‍ത്തേണ്ട, അക്ഷന്തവ്യമായ രാഷ്ട്രീയ പാപപ്രവര്‍ത്തിയാണ്. ജനം അധികാരം കയ്യിലെടുത്താല്‍ അരാജകത്വത്തിലേക്ക് ലോകം ഇടിഞ്ഞുവീഴുമെന്ന ബോധം ലോകരക്ഷക്കെന്നപോലെ ഭരണക്കാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ജനങ്ങളില്‍ ആഴത്തില്‍ നട്ടിരിക്കുന്ന ഒരു നുണയാണ്. ഭരണകൂടമില്ലെങ്കില്‍, അതിന്റെ പൊലീസും കോടതികളും ജയിലുകളും കഴുമരങ്ങളും ഇല്ലെങ്കില്‍ മനുഷ്യര്‍ പരസ്പരം കൊള്ളയടിക്കുന്ന ജന്തുക്കളായി അഴിഞ്ഞാടുമെന്ന അരാജകത്വ ഭീതിയിലൂടെയാണ് ഈ നുണ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ അരാജകത്വ മഹാഭയം വലിച്ചെറിഞ്ഞ് ജനം പരസ്പരം കൈകോര്‍ത്ത് കൂട്ടമായി തെരുവിലിറങ്ങുകയും കൊട്ടാരങ്ങളില്‍ കൂട്ടമായി കയറിയിറങ്ങുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളിലൂടെയാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യവംശം സ്വന്തം ശക്തികളെ തിരിച്ചറിയുന്ന ഒരു ജീവി വര്‍ഗ്ഗമായി മുന്നേറിയത്.
ഇതിനര്‍ത്ഥം, ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം അധികാരം കയ്യിലെടുക്കുന്നു എന്ന് ഭരണകൂട വക്താക്കള്‍ മുറവിളി കൂട്ടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ജനം ഭരണകൂടാധികാരത്തിനെതിരെ അവരുടെ ജീവിതാധികാരം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ്. ജനം ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ ഈ ജീവിതാധികാരം ഭരണകൂടാധികാരത്തില്‍ നിന്ന് ഭിന്നമാണെന്നുമാത്രമല്ല , അതിന് ബദലായ ജീവിതസ്വാതന്ത്ര്യത്തിന്റെ അധികാരമാണ്.
ജനസഞ്ചയം സമരരംഗത്തേക്ക്
അതുകൊണ്ടുതന്നെ ജനസഞ്ചയ ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ബദല്‍ അധികാരത്തിന്റെ മാതൃക മുകളില്‍നിന്ന് താഴേക്ക് ഉച്ചനീചക്രമത്തില്‍ ജീവിതത്തെ ഒന്നാകെ പിടികൂടുന്ന, എല്ലാവരേയും പരസ്പരം അകറ്റുന്ന, ലംബമാനമായ (Vertical) അച്ചടക്കധികാരത്തിന്റെതല്ല. മറിച്ച് , മനുഷ്യര്‍ പരസ്പരം സംക്രമിക്കുന്നതിലൂടെ (Becoming other) രൂപപ്പെടുന്ന പരസ്പര ബന്ധത്തിന്റെ തിരശ്ചീനമായ ( Horizontal ) ഒരധികാര മാതൃകയാണ്. അങ്ങനെ മനുഷ്യരെ പരസ്പരം അടുപ്പിക്കുന്ന ഈ അധികാര മാതൃകയില്‍ ‘സ്‌നേഹം' അതിന്റെ സങ്കുചിത വലയങ്ങളെ വിട്ട് ഒരു രാഷ്ട്രീയഗണമായി വ്യാപിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ്, ഭരണകൂട രാഷ്ട്രീയം വിപ്ലവകരമായ ജനമുന്നേറ്റങ്ങളെ എക്കാലത്തും നിഷേധാത്മകമായ അക്രമങ്ങളും കലാപങ്ങളുമായി കണ്ടപ്പോള്‍ ജനങ്ങള്‍ അവയെ അവരുടെ ഉത്സവങ്ങളായി അനുഭവിച്ചത്. അതിനാല്‍, ശ്രീലങ്കയിലെ ജനങ്ങളും ഭരണകൂടാധികാരം കയ്യിലെടുക്കുന്നതിനു പകരം അതിനു ബദലായ അവരുടെ അധികാരം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ആഘോഷത്തിലാണ്.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇടനിലക്കാരില്ലാതെ ജനം തന്നെ സ്വന്തം അധികാരം ഏറ്റെടുത്ത് സ്വയം സമരരംഗത്തേക്ക് വരുന്ന പുതിയ സമര മാതൃകകള്‍ ലോകമെമ്പാടും ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും എല്ലാമടങ്ങുന്ന ജനസഞ്ചയം നാട് വീടാക്കി പൊതുസ്ഥലങ്ങളില്‍ തമ്പടിച്ചു പാര്‍ക്കുന്ന സമരങ്ങള്‍ (Occupy Struggles) ഇതിന്റെ ഒരു രൂപമാണ്. പഴയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കരുതുമ്പോലെ ഈ പുതിയ സമര പ്രസ്ഥാനങ്ങള്‍ ലക്ഷ്യരഹിതമായ അരാജക നൈസര്‍ഗ്ഗിക (Spontaneous ) സമരങ്ങളുടേതല്ല. മറിച്ച്, പഴയ വിപ്ലവപ്രസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയ ജനാധിപത്യവും കേന്ദ്രീകരണവും തമ്മിലും തന്ത്രവും അടവും തമ്മിലും അണികളും നേതൃത്വവും തമ്മിലും നിലനിന്ന അപരിഹാര്യ വൈരുദ്ധ്യത്തെ ജനങ്ങള്‍ മറികടക്കുന്നതിലൂടെ ആവിര്‍ഭവിക്കുന്ന പുതിയ പ്രസ്ഥാനങ്ങളാണവ.

അതിനാല്‍, നേതൃരഹിത സമരങ്ങള്‍ ( Leaderless Struggles ) എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ നേതൃത്വമോ സംഘടനയോ ആവശ്യമില്ലാത്ത താല്‍ക്കാലിക ആള്‍ക്കൂട്ടങ്ങളല്ല. മറിച്ച് , നേതൃത്വവും അണികളും തമ്മിലും സംഘടനയും ജനങ്ങളും തമ്മിലും നിലനിന്ന പഴയ ഉച്ചനീചബന്ധങ്ങള്‍ തലകീഴ് മറിയുകയും നേതൃത്വത്തേയും സംഘടനയേയും കുറിച്ചുള്ള പഴയ ധാരണകള്‍ മാറ്റി മറിക്കപ്പെടുകയുമാണ് ഈ പുതിയ ജനകീയ വിപ്ലവ പ്രസ്ഥാനങ്ങളില്‍ സംഭവിക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയാര്‍ജ്ജിര്‍ക്കുന്ന പുതിയ ജനസഞ്ചയം നേതാക്കള്‍ക്ക് അടിപണിയുന്ന ആള്‍പ്പറ്റങ്ങള്‍ അല്ലാതാവുന്നു. നേതാക്കള്‍ പഴയ നേതൃബിംബങ്ങള്‍ എന്ന നിലയില്‍ നിന്ന് ജനസഞ്ചയത്തിന്റെ മാറ്റി പ്രതിഷ്ഠിക്കാവുന്ന ഉപകരണങ്ങളായി മാറുന്നു. പണ്ട് നേതാക്കള്‍ കൈവശം വച്ചിരുന്ന രഹസ്യ വിപ്ലവ തന്ത്രങ്ങള്‍ (Strategy ) ജനം ഏറ്റെടുക്കുകയും പണ്ട് ജനങ്ങളിലൂടെ പ്രയോഗിച്ചിരുന്ന താല്ക്കാലിക അടവുകള്‍ (Tactics ) ജനം ഇന്ന് തിരികെ താല്‍ക്കാലിക നേതാക്കളെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. അതുപോലെ പണ്ട്, പാര്‍ട്ടി എന്ന കേന്ദ്രവും അതിന് കീഴ്പ്പെട്ടുനിന്ന ബഹുജന പോഷക സംഘടനകളും തമ്മിലുള്ള ബന്ധവും ഇന്ന് തലകീഴ് മറിയുകയാണ്. പുതിയ ജനസഞ്ചയ ജനാധിപത്യ വിപ്ലവ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത് തൊഴിലാളികളുടേയും സ്ത്രീകളുടേയും വിദ്യാര്‍ത്ഥികളുടേയും കറുത്തവരുടേയും വിവിധ വിമോചനപ്രസ്ഥാനങ്ങള്‍ പരസ്പരം മുറിച്ചുകടക്കുന്നതിലൂടെ ആവിര്‍ഭവിക്കുന്ന ( Intersectional insurrection) സംഭവങ്ങള്‍ (Events ) എന്ന നിലയിലാണ്.
ബദല്‍ ജനാധിപത്യ വിപ്ലവ സമരങ്ങൾക്ക് പുതിയ വാതില്‍
ആഗോള മൂലധന സാമ്രാജ്യത്തിനും അതിന്റെ തദ്ദേശീയ സാമന്തന്മാര്‍ക്കും എതിരായി ലോകമെമ്പാടും ഇത്തരം ബദല്‍ ജനാധിപത്യ വിപ്ലവ മുന്നേറ്റങ്ങള്‍ ഇന്ന് വിവിധരൂപങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ സ്ത്രീകളും കര്‍ഷകരും നയിച്ച കുടിപാര്‍പ്പു സമരങ്ങളും ഇതിന്റെ ഭാഗമായിരുന്നു. ശ്രീലങ്കന്‍ ജനതയെ ആഗോള മൂലധന കൊള്ളക്ക് നിരുപാധികം വിട്ടുകൊടുത്ത ഗോതബയ രാജപക്‌സേയുടെ സാമന്ത കുടുംബ വാഴ്ചക്കെതിരെ ഇന്ന് ശ്രീലങ്കയിലെ ജനം നടത്തിക്കൊണ്ടിരിക്കുന്നതും ഈ ബദല്‍ ജനാധിപത്യ വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു പ്രാദേശിക രൂപമാണ്. അഴിമതിയില്‍ മുങ്ങിയ രാജപക്‌സെ കുടുംബ വാഴ്ചക്ക് ഒരു പക്ഷേ അന്ത്യം കുറിച്ച് ഒരു സര്‍വ്വകക്ഷി ഗവണ്മെൻറ് അധികാരത്തില്‍ വരുന്നതോടെ ഈ ജനമുന്നേറ്റത്തിന് തല്‍ക്കാല വിരാമം ആവുമെങ്കിലും ഇനി വരാനിരിക്കുന്ന ബദല്‍ ജനാധിപത്യ വിപ്ലവ സമരങ്ങളുടെ ഈ അരങ്ങേറ്റം ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ വാതില്‍ തുറന്നിരിക്കുകയാണ്.
ശ്രീലങ്കന്‍ ജനത ഇന്ന് നാം കാണുന്നതുപോലെ അപ്രതിരോധ്യമായ ഒരു ബദല്‍ ജനാധിപത്യ ശക്തിയായി സ്വന്തം അധികാരം പുറത്തെടുത്ത്തെരുവിലിറങ്ങിയതിന്റെ പശ്ചാത്തലമെന്തെന്നു കൂടി ഈ സന്ദര്‍ഭത്തില്‍ നാം പരിശോധിക്കേണ്ടതുണ്ട്.
1948 ലെ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇന്ന് കടന്നുപോകുന്നത്. പണ്ടൊരിക്കലുമുണ്ടായിട്ടില്ലാത്ത പണപ്പെരുപ്പത്തിലേക്കും വിദേശനാണ്യ നിക്ഷേപ ശോഷണത്തിലേക്കും മരുന്നും ഭക്ഷണ സാധനങ്ങളുമടക്കമുള്ള അവശ്യസാധനങ്ങളുടെ കടുത്ത വിലക്കയറ്റത്തിലേക്കും ശ്രീലങ്കന്‍ ജീവിതം ഗത്യന്തരമില്ലാതെ പതിച്ചിരിക്കുന്നു. ശ്രീലങ്കന്‍ ജനതയുടെ ഒരു വമ്പിച്ച വരുമാന സ്രോതസ്സായിരുന്ന ടൂറിസം മേഖലയെ ഒന്നാകെ തകര്‍ത്ത 2019 ലെ ഈസ്റ്റര്‍ ബോംബിങ്ങും കോവിഡ്- 19 പകര്‍ച്ചവ്യാധിയും ഈ പ്രതിസന്ധിക്ക് കാരണമായി ഭരണകൂടാനുകൂലികള്‍ പറയാറുണ്ടെങ്കിലും ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അതൊന്നുമല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വിരുദ്ധമായി വികസനത്തിന്റെ പേരില്‍ ആഗോള മൂലധന നിക്ഷേപ കൊള്ളക്ക് ഭരണാധികാരികള്‍ ശ്രീലങ്കയെ നിരുപാധികം തുറന്നുകൊടുത്തതിന്റെ അനന്തര ഫലങ്ങളാണ് ഇന്നവിടെ മനുഷ്യജീവിതം ഗതിമുട്ടി നില്‍ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം, മൂലധന സാമ്രാജ്യത്തെ സേവിക്കുന്ന സാമന്ത കുടുംബ വാഴ്ചയുടെ അനിയന്ത്രിതമായ അഴിമതിയും സ്വേച്ഛാധിപത്യപരമായ ഭരണപരിഷ്‌കാരങ്ങളും ഈ തകര്‍ച്ചക്ക് ആക്കം കൂട്ടി. ഭരണകൂടം ഏകപക്ഷീയമായി നടപ്പാക്കിയ അശാസ്ത്രീയമായ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ശ്രീലങ്കയിലെ സമ്പന്നമായിരുന്നു കാര്‍ഷിക മേഖലയെ പാടെ തകര്‍ത്തുകളഞ്ഞത് ഇതിന് ഉദാഹരണമാണ്.
വികസനത്തിന്റെ പേരില്‍ ആഗോള മൂലധന നിക്ഷേപത്തിന് ശ്രീലങ്കയെ ഭരണാധികാരികള്‍ നിരുപാധികം തുറന്നു കൊടുത്തതിന്റെ രണ്ടുദാഹരണങ്ങളാണ് ഹമ്പന്തോട്ട അന്താരാഷ്ട്ര തുറമുഖവും മട്ടമല അന്താരാഷ്ട്ര വിമാനത്താവളവും. 6 .3 ശതമാനം പലിശക്ക് ചൈനീസ് ബാങ്കില്‍ നിന്ന് കടമെടുത്ത 361 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നിക്ഷേപിച്ചാണ് ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹമ്പന്തോട്ട അന്താരാഷ്ട്ര തുറമുഖം നിര്‍മിച്ചത്. പ്രൊജക്റ്റ് നിര്‍മാണം പൂര്‍ത്തിയായതോടെ ശ്രീലങ്കയുടെ കടബാധ്യത പെരുകാന്‍ തുടങ്ങി. ഇത് മറികടക്കാന്‍ ഒടുവില്‍ തുറമുഖമൊന്നാകെ തന്നെ 99 വര്‍ഷത്തേക്ക് ചൈനക്ക് പാട്ടത്തിനു കൊടുക്കേണ്ടിവന്നു. പാട്ടത്തുക മറ്റു വമ്പിച്ച കടങ്ങള്‍ വീട്ടാന്‍ ഉപയോഗിച്ചെങ്കിലും ചൈനീസ് ബാങ്കില്‍ നിന്നെടുത്ത കടം മുഴുവന്‍ പലിശസഹിതം വീട്ടേണ്ട കടമായി ശ്രീലങ്കന്‍ ജനതക്കുമേല്‍ പതിക്കുകയാണുണ്ടായത്.
പ്രസിഡണ്ടിന്റെ സ്വന്തം നാടായ ഹമ്പന്തോട്ടയില്‍ തന്നെയുള്ള മട്ടമല രാജപക്‌സ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്റെ കഥയും ഇതുതന്നെ. 209 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂലധന കമ്പോളത്തില്‍ നിന്ന് കടമെടുത്ത് പണികഴിപ്പിച്ച ഈ എയര്‍പോര്‍ട്ടും തുറമുഖം പോലെത്തന്നെ ഇന്ന് ലോകത്തിനു മുന്നില്‍ ഒരു കാഴ്ചവസ്തു മാത്രമാണ്. ‘The world's emptiest airport ' എന്നാണ് മട്ടമല അന്താരാഷ്ട്ര വിമാനത്താവളത്തെ ഫോബ്സ് മാഗസിന്‍ വിശേഷിപ്പിച്ചത്. 200 ലധികം ആനകളേയും ദേശാടന പക്ഷികളടക്കമുള്ള ആയിരക്കണക്കായ ജന്തുജാലങ്ങളേയും കുടിയൊഴിപ്പിച്ച് 200 ഏക്കര്‍ വനം വെട്ടിത്തെളിച്ചു നിര്‍മിച്ച ഈ അന്താരാഷ്ട്ര വിമാനത്താവളം ശ്രീലങ്കന്‍ ജനതയുടെ നടുവൊടിക്കുന്ന ഒരു വെള്ളാനയായി നില്‍ക്കുകയാണിന്ന്. അങ്ങനെ ആഗോള മൂലധനത്തിന് രാജ്യത്തെ നിരുപാധികം വിട്ടുകൊടുക്കുന്ന സ്വേച്ഛാധിപത്യവും അതിനെ ചുറ്റിവളരുന്ന ക്രോണി ക്യാപ്പിറ്റലിസവും സൃഷ്ടിക്കുന്ന ഒരു കൊടിയ ദുരന്തത്തിന്റെ മാതൃകയായിരിക്കുകയാണ് ഇന്ന് ശ്രീലങ്ക.
ഇതിനെതിരെയാണ് ഗതിമുട്ടിയ ശ്രീലങ്കയിലെ ജനലക്ഷങ്ങള്‍ അവരുടെ അധികാരം പുറത്തെടുത്ത് പ്രസിഡണ്ടിന്റെ കൊട്ടാരം കയ്യേറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോളമൂലധന സാമ്രാജ്യത്തിനും അതിന്റെ ഏജന്റന്മാര്‍ക്കും എതിരായ ജനങ്ങളുടെ ഈ തുറന്ന യുദ്ധപ്രഖ്യാപനം നമ്മുടെ കാലത്തെ എല്ലാത്തരം സ്വേച്ഛാധിപതികള്‍ക്കും ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒരു താക്കീതായി മാറിയിരിക്കുന്നു എന്നു പറയാം.
എസ്. മുഹമ്മദ് ഇര്‍ഷാദ്
Sep 26, 2022
6 Minutes Read
ബി.രാജീവന്‍
Aug 13, 2022
5 Minutes Read
Truecopy Webzine
Jul 16, 2022
3 Minutes Read
ടി.വൈ. വിനോദ്കൃഷ്ണൻ
Jul 11, 2022
15 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 09, 2022
32 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
കെ.എം. സീതി
Apr 03, 2022
4 Minutes Read
കെ.എം. സീതി
Apr 03, 2022
4 Minutes Read