ധൈര്യമായി ബെല്ലടിക്കാം;
കുട്ടികള്‍ സുരക്ഷിതരാണ്,
ബാക് ടു സ്‌കൂള്‍
ധൈര്യമായി ബെല്ലടിക്കാം; കുട്ടികള്‍ സുരക്ഷിതരാണ്, ബാക് ടു സ്‌കൂള്‍
മഹാമാരിയുടെ ആരംഭകാലത്ത് വിവിധ പ്രായക്കാരിലെ രോഗവ്യാപനത്തെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതിനെക്കുറിച്ച് വ്യക്തത വന്നിട്ടുണ്ട്. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗതീവ്രത വളരെ കുറവായിരിക്കും, മരണസാധ്യത വിരളവുമായിരിക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ട് മതി സ്‌കൂളുകള്‍ തുറക്കേണ്ടത് എന്ന വാദത്തിന് പ്രസക്തിയില്ല, മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എടുത്ത് സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുക തന്നെയാണ് വേണ്ടത്.
20 Sep 2021, 10:31 AM
കേരളത്തില്‍ സ്‌കൂളുകള്‍ നവംബര്‍ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരിക്കയാണ്. ഇതിനെ ഭയവും സംശയവും കലര്‍ന്ന രീതിയിലാണ് മിക്ക പേരും / മാധ്യമങ്ങളും കാണുന്നത്. ഇത് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഒരുപോലെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതുപോലെയുള്ള സാഹചര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് ശാസ്ത്രീയമായി റിസ്‌ക്-ബെനിഫിറ്റ് - അല്ലെങ്കില്‍ നേട്ടവും കോട്ടവും വിലയിരുത്തിയാവണം.
കുട്ടികളിലെ കോവിഡുബാധ
ഒന്നര വര്‍ഷം മുമ്പ്, 2020 മാര്‍ച്ച് പത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന ലക്ഷ്യം കുട്ടികളിലെ രോഗപകര്‍ച്ചയും ഗുരുതരാവസ്ഥകളും മരണങ്ങളും തടയുക എന്നതായിരുന്നു. മഹാമാരിയുടെ ആരംഭകാലമായതിനാല്‍ അന്ന് വിവിധ പ്രായക്കാരിലെ രോഗത്തിന്റെ എപ്പിഡമിയോളജിയെക്കുറിച്ച് നമ്മള്‍ക്കധികം വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതിനെക്കുറിച്ച് വ്യക്തത വന്നിട്ടുണ്ട്. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗതീവ്രത വളരെ കുറവായിരിക്കും, മരണസാധ്യത വിരളവുമായിരിക്കും. കോവിഡിന്റെ ഗുരുതരാവസ്ഥ പ്രായത്തിനുസരിച്ച് കൂടിവരുന്ന, ഇംഗ്ലീഷ് അക്ഷരമായ ‘J' യുടെ രൂപത്തിലാണ് എപ്പിഡമിയോളജിസ്റ്റുകള്‍ കാണുന്നത്.
രണ്ടാമത്തെ ആശങ്ക, സ്‌കൂളില്‍ പോയി വരുന്ന കുട്ടികളില്‍ നിന്ന് വീട്ടിലുള്ള മുതിര്‍ന്നവരിലേക്ക് രോഗ പകര്‍ച്ച സാധ്യത കൂടിവരാമെന്ന സാധ്യതയും തുടര്‍ന്നുള്ള ഗുരുതരാവസ്ഥകളുമാണ്. ഇപ്പോള്‍ മനസ്സിലാക്കാനാകുന്നത്, കുട്ടികളില്‍ നിന്ന് വൈറസുകള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകളും വളരെ കുറവാണ് എന്നതാണ്. പോരാതെ, മുതിര്‍ന്നവരില്‍ നല്ലൊരു വിഭാഗത്തിനും വാക്‌സിന്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഗുരുതരാവസ്ഥക്കുള്ള സാധ്യതകളും കുറഞ്ഞിട്ടുണ്ട്.
സ്‌കൂളുകൾ തുറന്ന രാജ്യങ്ങളിലെ സ്ഥിതി
ലോകത്ത് ഇതുവരെ 175 രാജ്യങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നുകഴിഞ്ഞിട്ടും എവിടെനിന്നും ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനമോ വിപരീത ഫലങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്ത്യയില്‍ തന്നെ ആറ് സംസ്ഥാനങ്ങളില്‍ ആഗസ്റ്റില്‍ സ്‌കൂളുകള്‍ തുറന്നു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും സപ്തംബര്‍ ആദ്യമേ തുറന്നു.

വിവിധ പ്രായക്കാരിലെ വൈറസിന്റെ വ്യാപനതോത് അറിയാന്‍ വിവിധ സംസ്ഥാനങ്ങളില്‍ ജൂലൈയില്‍ നടത്തിയ സീറോ സര്‍വ്വേയില്‍ പ്രായമായവരില്‍ 62% പേരിലും 18 വയസ്സില്‍ താഴെയുള്ളവരില്‍ 57.2 % പേരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. ഇത് അര്‍ത്ഥമാക്കുന്നത്; ഒന്ന്: സ്‌കൂളുകള്‍ അടച്ചിട്ടിട്ടും കുട്ടികള്‍ വീടുകളില്‍ കോവിഡിനെതിരെ സംരക്ഷണവലയത്തിനകത്തായിരുന്നില്ല എന്നും വീടുകളിലെ രോഗാണുബാധിതരായ മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളിലേക്ക് സമാനരീതിയില്‍ വൈറസ് വ്യാപിച്ചുവെന്നുമാണ്.
കേരളത്തിലെ കുട്ടികളുടെ അവസ്ഥ
കേരളത്തില്‍ അന്ന് 40 % ലധികം മുതിര്‍ന്നവരില്‍ ആന്റിബോഡി പോസിറ്റിവ് ആയിരുന്നു. കേരളത്തില്‍ അതിനുശേഷമുള്ള രോഗവ്യാപന തോത് കണക്കാക്കുമ്പോള്‍ ഇപ്പോഴത് 60 ശതമാനത്തിലും കൂടുതല്‍ കടന്നിട്ടുണ്ടാവും. അതിനുസരിച്ച് കുട്ടികളിലും ഇതിന്റെ തോത് 50% കടന്നിട്ടുണ്ടാവണം.
രണ്ടാമതായി, കുട്ടികളിലെ ഈ രോഗാണുബാധ തീരെ രോഗലക്ഷണം പ്രകടമാകാതെയോ, ലഘുവായ ലക്ഷണം മാത്രം കാട്ടിയോ ഇവരിലൂടെ കടന്നുപോയി എന്നുമാണ്.
ഇന്ത്യയിലെ ജനസംഖ്യയില്‍ 35-40 ശതമാനം പേര്‍ 18 വയസ്സിനുതാഴെ പ്രായമുള്ളവരാണ്. ഇവരില്‍ പകുതിയിലധികം പേരിലും അണുബാധയുണ്ടായിട്ടും ഇതുവരെ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട കോവിഡ് രോഗികളില്‍ 3-4% മാത്രമേ ഈ പ്രായത്തില്‍ പെട്ടവരുള്ളൂ. ഇവര്‍ക്കിടയില്‍ മരണ സാധ്യതയും വിരളമാണ്.
ഇതുവരെ ലഭ്യമായ കണക്കുവെച്ച് പരിശോധിക്കുമ്പോള്‍ കുട്ടികളിലെ കോവിഡ് രോഗബാധ മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് ലക്ഷം കുട്ടികളില്‍ നാലു പേര്‍ മാത്രമാണ് -
മരണസാധ്യത അഞ്ച് ലക്ഷത്തില്‍ ഒന്നു മാത്രവും. കുട്ടികള്‍ വീടിനുപുറത്തിറങ്ങുമ്പോള്‍ മിന്നലേറ്റ് മരിക്കാനുള്ള സാധ്യത ഇതിനു സമാനമാണ്, പുറത്തിറങ്ങുമ്പോള്‍ റോഡപകടത്തില്‍ മരിക്കാടാനുള്ള സാധ്യത ഇതിന്റെ പത്തിരട്ടിയുമുണ്ട്. വീടിനകത്ത് അടച്ചിരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇതിലും കൂടുതലുണ്ട്. ഒന്നര വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 377 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ കുട്ടികളില്‍ ഉണ്ടാകാവുന്ന 90-95% കോവിഡ് ബാധകളും വീട്ടില്‍ ഐസോലേറ്റ് ചെയ്ത് തന്നെ ചികിത്സ മാത്രം വേണ്ടതായിരിക്കുമെന്ന് ‘ലാന്‍സെറ്റ്' വിദഗ്ധ പാനല്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
എന്തുകൊണ്ട് കുട്ടികളിൽ തീവ്രമാകുന്നില്ല?
എന്തുകൊണ്ടാണ് കുട്ടികളില്‍ കോവിഡ് രോഗബാധ തീവ്രമാകാത്തത് എന്നതിന് ബയോളജിക്കലായി ശാസ്ത്രലോകം ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അവ ഇതൊക്കെയാണ്.
1. മനുഷ്യരില്‍ കോവിഡ് വൈറസുകള്‍ ആദ്യം അള്ളിപ്പിടിച്ച് കയറുന്നത് ശ്വസനവ്യൂഹത്തിലുള്ള ആന്‍ജിയോ ടെന്‍സിന്‍ കണ്‍വെര്‍ട്ടിങ്ങ് എന്‍സൈം റിസപ്റ്ററുകള്‍ ( ACE 2 Receptor) വഴിയാണ്. കുട്ടികളുടെ ശ്വസനവ്യൂഹത്തില്‍ ഇവയുടെ എണ്ണം കുറവായതിനാല്‍ കുറഞ്ഞ എണ്ണം വെറസുകള്‍ക്ക് മാത്രമേ ശരീരത്തിനകത്തേക്ക് പ്രവേശന സാധ്യത ഉണ്ടാകുകയുള്ളൂ.
2. കുട്ടികളിലെ പ്രതിരോധ സംവിധാനം ( Immune System) വേഗതയിലും വര്‍ദ്ധിച്ചതോതിലും പ്രവര്‍ത്തനസജ്ജമാകുന്നതിനാല്‍ പെട്ടെന്ന് തന്നെ ശരീരത്തിലെത്തപ്പെടുന്ന വൈറസുകളെ ന്യൂട്രലൈസ് ചെയ്യാനാകുന്നു. അതിനാല്‍ തന്നെ വൈറസ് ബാധയുണ്ടാകുന്നകുട്ടികളില്‍ രോഗ ലക്ഷണങ്ങളോ, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളോ പോസിറ്റിവ് ആകുന്നതിന് മുമ്പ് തന്നെ ആന്റി ബോഡികള്‍ ഉണ്ടായി തുടങ്ങുന്നുണ്ട്.
3. കോവിഡ് ബാധിതരായ മുതിര്‍ന്നവരില്‍ വൈറസിനെതിരെ കാണപ്പെടുന്ന സ്‌പൈക്ക് പ്രോട്ടീന്‍ ആന്റിബോഡി, ന്യൂക്ലിയോ കാപ്‌സിഡ് ആന്റിബോഡി എന്നിവയില്‍ ആദ്യത്തേത് മാത്രമേ ചില കുട്ടികളില്‍ ഉണ്ടാക്കുന്നുള്ളൂ. ഇത് വൈറസ് അവരുടെ ശരീരത്തില്‍ വ്യാപിക്കുന്നതിന് മുമ്പേ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ 'പ്രോക്‌സി 'തെളിവുകളാണ്.
4. കുട്ടികളിലെ സ്വാഭാവിക പ്രതിരോധ വ്യൂഹം ( Innate Immunity) മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്ഥവും കൂടുതല്‍ ഫലവത്തതുമായ തിനാല്‍ വേഗത്തില്‍ തന്നെ വൈറസുകളുടെ അധിനിവേശത്തിന് തടയിടാന്‍ പറ്റുന്നുണ്ട്.
5. കുട്ടികളില്‍ ഇടയ്കിടെ ഉണ്ടാകുന്ന മറ്റു കൊറോണ - ജലദോഷ വൈറസുകളുടെ ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ആര്‍ജിത പ്രതിരോധവും കോവിഡ് വൈറസിനെതിരെ ക്രോസ് പ്രൊട്ടക്ഷന്‍ നല്‍കുന്നതായി കരുതപ്പെടുന്നുണ്ട്.
ഗുരുതരമായ അനുബന്ധരോഗങ്ങളുള്ളവര്‍, ജന്‍മനാ ഉള്ള ചില അവയവ തകരാറുകളുള്ളവര്‍, ഇമ്യൂണിറ്റി കുറഞ്ഞവര്‍, പൊണ്ണത്തടിയുള്ളവര്‍ എന്നീ വിഭാഗം കുട്ടികളില്‍ മാത്രമേ സാധരണ കോവിഡ് ഗുരുതരാവസ്ഥയിലെത്താന്‍ സാധ്യതയുള്ളൂ. എണ്ണത്തില്‍ കുറഞ്ഞ ഇവരെ നേരത്തെ കണ്ടെത്തി പ്രത്യേക റിവേഴ്‌സ് ക്വാറന്റയിന്‍ നടപടികള്‍ ആവിഷ്‌ക്കരിക്കണം.

ഈ കാരണങ്ങള്‍ മൂലം കുട്ടികളില്‍ നല്ലൊരു ശതമാനവും വൈറസ് ബാധിതര്‍ ലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരിക്കും. രോഗബാധിതരില്‍ ലക്ഷണമുള്ളവരെ അപേക്ഷിച്ച് ലക്ഷണമില്ലാത്തവരില്‍ നിന്നുള്ള രോഗ പകര്‍ച്ചയുടെ സാധ്യത പകുതി കുറവാണ് എന്നാണ് ഗവേഷണ ഫലങ്ങള്‍.
കൂടാതെ മുതിര്‍ന്നവരിലെ രോഗബാധിതരില്‍ നിന്ന് ശരാശരി അഞ്ചു ദിവസത്തിലധികം രോഗം പകരാന്‍ സാധ്യതയുള്ളപ്പോള്‍ കുട്ടികളില്‍ അത് 3.8 ദിവസം മാത്രമേ ഉള്ളൂ. ഇതും അവരില്‍ നിന്നുള്ള രോഗബാധ കുറക്കും.
15 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടില്ല. 12 രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതിനുശേഷം രോഗവ്യാപനം കുറഞ്ഞുവരികയും രണ്ടിടത്ത് മാത്രം കൂടി വന്നത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇനിയും അവരെ അടച്ചിട്ടാൽ...
വിദ്യാലയങ്ങള്‍ അടച്ചിട്ടതുമൂലം വിദ്യാര്‍ത്ഥികള്‍ എന്ന സകല്‍പ്പം വെറും ‘പരീക്ഷാര്‍ത്ഥി' എന്നതിലേക്ക് പരിണമിച്ചിട്ടുണ്ട്.
വിദ്യാലയങ്ങള്‍ ഭാവി പൗരന്മാര്‍ക്ക് വിജ്ഞാനം നല്‍കുന്ന ഇടങ്ങള്‍ക്കുമപ്പുറം അവരെ ഭാവി ജീവിതത്തിന് വാര്‍ത്തെടുക്കുന്ന ‘ഉല'കളുമാണ്. ഒരു വ്യക്തി സാമൂഹ്യപരമായും വിചാര-വികാര പരമായും രൂപപ്പെടുന്നതും വികസിക്കുന്നതും വീടിനുപുറത്ത് മറ്റൊരു വ്യക്തിയുമായി ഇന്ററാക്ടു ചെയ്യാനും ബന്ധപ്പെടാനും വിനിമയം ചെയ്യാനും സഹകരിക്കാനും പഠിക്കുന്നത് സ്‌കൂളില്‍ നിന്നാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസം ഒരിക്കലും ഇതിന് പരിഹാരമാവില്ല.
അക്ഷരങ്ങള്‍ക്കപ്പുറം സ്‌കൂളുകള്‍ പോഷകാഹാര വിതരണ കേന്ദ്രങ്ങളും കായിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളുമാണ്. ഇത് രണ്ടും നഷ്ടപ്പെട്ട് കുട്ടികള്‍ വിശന്നും പൊണ്ണത്തടിയുമായും വീടുകളില്‍ ഇനിയും അടച്ചിടേണ്ടതില്ല.
ലഭ്യമായ വാക്‌സിനുകള്‍, രോഗത്തിന്റെ ഗുരുതരാവസ്ഥകളും മരണവും കുറക്കാന്‍ ഉപകാരപ്പെടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇവ രോഗപ്പകര്‍ച്ച തടയാന്‍ അത്ര സഹായകരവുമല്ല. കൂടാതെ, ചെറിയ പ്രായക്കാരിലെ സുരക്ഷിതത്വം അത്ര തെളിയിക്കപ്പെട്ടിട്ടുമില്ല.
അതിനാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ട് മതി സ്‌കൂളുകള്‍ തുറക്കേണ്ടത് എന്ന മറുവാദത്തിന് പ്രസക്തിയില്ല, അതിനാല്‍ ഈ വാദത്തെ ക്ലാസ് മുറികള്‍ക്ക് പുറമേ തന്നെ നിര്‍ത്തുക.
മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എടുത്ത് സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുക തന്നെയാണ് വേണ്ടത്. സമൂഹത്തെയാകെ കോവിഡിനൊപ്പം ജീവിക്കാന്‍ പാകപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരും വിദ്യാഭ്യാസ- ആരോഗ്യ- തദ്ദേശ സ്വയംഭരണ വകുപ്പുകളും ഇപ്പോള്‍ തന്നെ ഗൃഹപാഠം തുടങ്ങുക.
വകുപ്പ് മേധാവി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ.എം.സി.ടി. മെഡിക്കൽ കോളേജ്. കോഴിക്കോട്.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
Jayalakshmi
22 Sep 2021, 10:18 AM
Very useful information, thanks for removing the fear from people's mind