സ്‌ക്രീനില്‍
വെളിച്ചമെത്തുന്നതും കാത്ത്
മുരുകന്‍ കോട്ടായി
സ്‌ക്രീനില്‍ വെളിച്ചമെത്തുന്നതും കാത്ത് മുരുകന്‍ കോട്ടായി
കാല്‍നൂറ്റാണ്ടിലേറെയായി സിനിമ തിയേറ്റര്‍ പ്രൊജക്ഷനിസ്റ്റായി ജോലി ചെയ്യുന്ന മുരുകന്‍ എന്ന പാലക്കാട്ടുക്കാരന്റെ കോവിഡുകാല ജീവിതം. ഓലമേഞ്ഞ തിയേറ്ററില്‍ പഴയ മോഡല്‍ പ്രൊജക്ടറില്‍ ജോലി ചെയ്ത അനുഭവം മുതല്‍ അത്യാധുനിക പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ വരെ കൈകാര്യം ചെയ്ത അനുഭവം മുരുകനുണ്ട്. കോവിഡിനോളം ഈ മേഖലയെ തകര്‍ത്ത മറ്റൊരു ദുരന്തം മുരുകന്റെ അറിവിലില്ല. തിയേറ്ററുകള്‍ തുറക്കാന്‍ സാഹചര്യമൊരുങ്ങിയിരിക്കേ, സ്‌ക്രീനിലേക്ക് വെളിച്ചം കയറിവരുന്ന ആ നിമിഷവും കാത്തിരിക്കുകയാണ് അദ്ദേഹം
4 Jan 2021, 10:43 AM
കോട്ടായി എന്ന സിനിമാഗ്രാമം
എന്തുകൊണ്ടോ ഇവിടെയുള്ള ആളുകളൊക്കെ സിനിമയെയും സംഗീതത്തെയും വല്ലാതെ ഇഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. വിശ്വപ്രസിദ്ധ ചെമ്പൈ പാട്ട് ഗ്രാമം എന്റെ വീടിന്റെ തൊട്ടടുത്താണ്. പകല്‍ പണിയെല്ലാം എല്ലാം കഴിഞ്ഞ് നേരെ കുടുംബവുമായി സിനിമാ കൊട്ടകയിലേക്ക് പോകുന്ന തമിഴ് ഗ്രാമങ്ങളുടെ മട്ടും ഭാവവുമാണ് പാലക്കാട് ജില്ലയിലെ എന്റെ കോട്ടായി ഗ്രാമത്തിന്. ചെറുപ്പത്തിലേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചുറ്റുപാടുകള്‍ മൂലം ഞാന്‍ തൊട്ടടുത്ത കുത്തന്നൂര്‍ ശ്രീ രാം വിലാസ് സിനിമ തിയേറ്ററില്‍ സഹായിയി. ഞാന്‍ ജനിക്കുന്നതിനുമുമ്പേ അച്ഛന്‍ മരിച്ചതിനാല്‍ അമ്മയുടെ ചെറിയ വരുമാനം കൊണ്ടായിരുന്നു ചെറുപ്പം കഴിഞ്ഞുകൂടിയത്. പഠനം മുഴുമിപ്പിക്കാനായില്ല, അല്ലെങ്കില്‍ അത്രയൊക്കെ പഠിച്ചാല്‍ മതിയെന്ന തോന്നലുണ്ടായി. ദിവസവും സിനിമ കാണാമെന്ന മോഹത്തോടെ തന്നെയാണ് അന്നത്തെ വളരെ വ്യത്യസ്തമെന്ന് തോന്നിയിരുന്ന ഈ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ മെയിന്‍ പ്രൊജക്ഷനിസ്റ്റിന്റെ സഹായി എന്ന നിലയില്‍ സിനിമ കാണുന്നത്തിനുള്ള സമയമോ പോകട്ടെ ഒന്ന് ശ്വാസമെടുക്കാന്‍ പോലും സമയം കിട്ടിയില്ല.
അന്ന് ഫിലിം റോളുകള്‍ ഓരോ പ്രദര്‍ശനത്തിനുശേഷവും ചുരുട്ടി അടുത്ത പ്രദര്‍ശന സമയത്തിന് മുമ്പേ പെട്ടിയിലാക്കുക എന്നതായിരുന്നു പ്രധാന പണി.

അത് ശ്രദ്ധയോടെയാണ് ചെയ്തുവന്നിരുന്നത്. ഫിലിം റോളുകള്‍ക്ക് കേടുസംഭവിച്ചാല്‍ അതോടെ ആശാന്റെ വഴക്ക് കേള്‍ക്കേണ്ടി വരും. അപൂര്‍വം സിനിമകളേ അന്നൊക്കെ ആ തിയേറ്ററില്‍ കണ്ടിട്ടുള്ളു. എല്ലാ സിനിമകളും കേള്‍ക്കാറാണ് പതിവ്. പിന്നെ ഫിലിം സെല്ലുലോയ്ഡ് എന്നുപറയുന്ന അതിന്റെ ഏറ്റവും സൂക്ഷ്മാണുരൂപം റോളുകള്‍ ചുരുട്ടുമ്പോള്‍ മനസിലുള്ളതിനാല്‍ എല്ലാം കൂടി മനസിന്റെ തിരശീലയിട്ട് പ്രോജക്ട് ചെയ്ത് കഥ മനസിലാക്കിയെടുക്കും. എണ്‍പതുകളുടെ തുടക്കത്തില്‍ അന്നത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളും മറ്റും ഞങ്ങളുടെ തിയേറ്ററില്‍ കളിക്കുമ്പോള്‍ കൂട്ടുകാരൊക്കെ വിചാരിക്കുന്നത് എന്റെ പണി തിയേറ്ററില്‍ സിനിമ ആസ്വദിക്കുകയാണ് എന്നായിരുന്നു.

പ്രൊജക്ഷനിസ്റ്റ് ഒരു കലാകാരനുമാണ്
തിയേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലന ജീവിതത്തിന്റെ ആദ്യ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം സ്വതന്ത്രമായി ഈ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കുഴല്‍മന്ദം വിനായക തിയേറ്ററിലാണ്. പണ്ട് ഞാന്‍ പണി ചെയ്തിരുന്ന തൊണ്ണൂറു ശതമാനം തിയേറ്ററുകളും ഇന്നില്ല. ഞങ്ങളുടെ പ്രദേശങ്ങളില്‍ ജാതി- മത വ്യത്യാസമില്ലാതെ വൈകുന്നേരം ആറുമണി ഷോകള്‍ക്ക് കുടുംബങ്ങള്‍ തിക്കിത്തിരക്കിയ കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ കൊട്ടകകളില്‍ നിന്നുയരുന്ന സിനിമാപാട്ടുകളാല്‍ മുഖരിതമായിരിക്കും പരിസരങ്ങള്‍. ഇന്ന് മള്‍ട്ടി പ്ലക്‌സുകളില്‍ ഒഴികെ കുടുംബങ്ങളുടെ സാന്നിധ്യം സാധാരണ തിയേറ്ററുകളില്‍ കുറഞ്ഞിട്ടുണ്ട്.
Also Read: പോസ്റ്റർ സജീവന്റെ ഫയർ ബക്കറ്റ് ; സിനിമയില്ലാ കാലത്ത് ഒരു പോസ്റ്റർ ഒട്ടിപ്പുകാരന്റെ ജീവിതം
കുന്നത്തൂര്‍ വിനായകയില്‍ എത്തുന്നതിനുമുമ്പുതന്നെ ഈ പണി സ്വന്തമായി ചെയ്യാനുള്ള അറിവും പരിചയവും വര്‍ഷങ്ങളായുള്ള പരിശീലനത്തിലൂടെ ഞാന്‍ നേടിയിരുന്നു. പെട്ടിയില്‍ കൊണ്ടുവരുന്ന ഫിലിം ചുറ്റിയെടുത്ത് ഓരോ പ്രദര്‍ശന സമയത്തിനും മുന്നോടിയായി തയ്യാറാക്കി നിര്‍ത്തുന്നതും സങ്കീര്‍ണമായി പ്രവര്‍ത്തിക്കുന്ന പഴയ മോഡല്‍ പ്രൊജക്റ്ററില്‍ സജ്ജീകരിക്കുന്നതും ശ്രമകരമായിരുന്നു. മൊബൈല്‍ ഫോണില്‍ പാട്ടുവക്കുന്നതുപോലെയോ സിനിമ കാണുന്നതുപോലെയോ സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന സാധനമല്ല അന്നത്തെ പ്രൊജക്ടറുകള്‍. ചെറിയ കൈപ്പിഴ പോലും മൊത്തം ഷോയും കാന്‍സലാക്കാന്‍ പോന്നതായിരുന്നു. അതുകൊണ്ട് ഓരോ ഷോ കഴിയുന്നതുവരെയും സംവിധായകനെപ്പോലെ തന്നെ ഓരോ പ്രൊജക്ഷനിസ്റ്റും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്.
നിര്‍ണായക കഥാസന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് നായകന്റെ നെടുനീളന്‍ ഡയലോഗുകള്‍, സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ എന്നിവര്‍ക്കിടയില്‍ സിനിമ കട്ടായി പോയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രൊജക്ഷനിസ്റ്റിനാണ്. സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍- പ്രത്യേകിച്ച് രജനീകാന്ത്, വിജയ്, അജിത്, സൂര്യ മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി- കാര്യങ്ങള്‍ ശ്രദ്ധിച്ചു ചെയ്യേണ്ട അവസ്ഥയാണ്.

സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങളും ശബ്ദവും വേറിട്ടുപോകുക, സ്‌ക്രീനിലെ ചിത്രങ്ങള്‍ തലകുത്തനെയാകുക, സ്‌ക്രീനില്‍ ഇരുട്ടു പടരുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായാല്‍ കാണികള്‍ ക്ഷോഭിക്കും. പിന്നെ ഓപ്പറേറ്റര്‍ റൂം നോക്കി ചീത്തവിളിയായിരിക്കും.. ആയതിനാല്‍ ഉത്സവ സീസണുകള്‍- പ്രത്യേകിച്ച് വിഷു, ഓണം തുടങ്ങിയ സമയങ്ങളില്‍ ഇതെല്ലാം ആലോചിച്ച് ടെന്‍ഷനടിക്കാറുണ്ട്.
പാലക്കാട് ഗ്രാമ പ്രദേശങ്ങളിലും മറ്റും ഞാന്‍ ജോലി ചെയ്തിരുന്ന തിയേറ്ററുകളില്‍ അടുത്ത് ഷൂട്ടിങ് ഉണ്ടെങ്കില്‍ താരങ്ങള്‍ സിനിമ കാണാന്‍ വരും. സെക്കന്‍ഡ് ഷോക്കും മറ്റുമായിരിക്കും ആളെ അറിയതെയിരിക്കാന്‍ മുണ്ടോ മങ്കി ക്യാപ്പോ ഒക്കെ ധരിച്ച് രഹസ്യമായി അവരെത്തുക. അപ്രതീക്ഷിതമായി ഇവരെ കാണുമ്പോള്‍ കാണികള്‍ക്ക് ആവേശമുണ്ടാക്കേണ്ടെന്ന് കരുതി ഞാന്‍ പലപ്പോഴും മിണ്ടാതെയിരിക്കും. ഞാന്‍ വര്‍ക് ചെയ്തിരുന്ന കോട്ടായി രമ്യ തിയേറ്ററില്‍ തമിഴിലെ വിജയ് ആന്റണി നായകനായ ഒരു പ്രേതസിനിമ കുറച്ച് ദിവസങ്ങള്‍ക്കായി ചിത്രീകരണത്തിന് നല്‍കിയതാണ് ഷൂട്ടിംഗ് നേരിട്ട് കണ്ട വിരളമായ അനുഭവങ്ങളില്‍ ഒന്ന്. മോഹന്‍ലാലിന്റെ 'ഒടിയന്‍' ചിത്രീകരിച്ചത് ഞങ്ങളുടെ പരിസര പ്രദേശങ്ങളിലാണ്. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കോട്ടായി കെ.ആര്‍.വീ മൂവീസില്‍ മറ്റും സിനിമ കാണാന്‍ എത്തിയതും ആ സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ ഞങ്ങളുമായി പങ്കു വച്ചതുമൊക്കെ നല്ല ഓര്‍മകളാണ്.
പുതിയ തിയേറ്റര്‍ വന്നപ്പോള്‍
പഴയ പ്രൊജക്ടറുകള്‍ മുതല്‍ ഇപ്പോഴത്തെ പ്രൊജക്ടര്‍ സംവിധാനങ്ങളില്‍ വരെ പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എസ്, എസ് - 14, സണ്‍ ആര്‍ക്, യു.എഫ്.ഒ, യു.എഫ്.ഒ ടൂ കെ, ക്യൂബ് തുടങ്ങിയ പ്രൊജക്ടറുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് കാര്യങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറി.
Also Read: ഈ യാത്രയില്‍ ഞാന്‍ തനിച്ചാണ് | ശ്രീഹരി ശ്രീധരന്‍
ഇതിന് ഗുണവും ദോഷവുമുണ്ട്. പണ്ട് ഒരു സിനിമ റീലില്‍ ഓടിത്തീരുന്നതുവരെ പ്രൊജക്ഷനിസ്റ്റിന് മനഃസ്സമാധാനം ഉണ്ടാവില്ല. ഇന്ന് സിനിമ ഓടിത്തുടങ്ങിയാല്‍ പ്രൊജക്ഷന്‍ റൂം പൂട്ടി വേണമെങ്കില്‍ പുറത്തുപോയി ചായ കുടിച്ചു വരാം. എന്നാലും, ഇന്നത്തെ അത്യാധുനിക സംവിധാനങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക ചെലവേറിയതും സങ്കീര്‍ണമാവുമാണ്. തിയേറ്റര്‍ ഉടമകള്‍ക്ക് അധിക ബാധ്യത നല്‍കാതെ സിനിമ ഓടിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നവനാണ് യഥാര്‍ത്ഥ പ്രൊജക്ഷനിസ്റ്റ്.
ഇന്ന് കേരളത്തിലുടനീളം റിലീസിംഗ് തിയേറ്ററുകളും എയര്‍ കണ്ടീഷണര്‍ തിയേറ്ററുകളും ഉള്ളതിനാല്‍ തിയേറ്റര്‍ വ്യവസായം ഏറെ സാമ്പത്തിക ബാധ്യതയുള്ളതായി മാറിയിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ റിലീസ് ദിവസം ഫാന്‍സ് ഷോക്കും മറ്റുമായി ആരാധകരുമായി പരമാവധി സഹകരിക്കാറുണ്ട്. ഇത്തരം സിനിമകള്‍ ഇറങ്ങുമ്പോഴാണ് ശരിക്കും ഉടമകള്‍ക്കും മറ്റും സാമ്പത്തികമായി പച്ചപിടിക്കാന്‍ സാധിക്കുന്നത്. ഉത്സവ സീസണില്‍ വന്‍തുക മുടക്കി വാങ്ങുന്ന സിനിമകള്‍ മുതലാക്കാന്‍ തിയേറ്ററുകളില്‍ അനുവദനീയമായതിലധികം കസേരകളും നിലത്തിരുന്നും മറ്റും സിനിമ കാണാനുള്ള അവസരങ്ങളും ഉണ്ടാക്കും. ഇപ്പോള്‍ അതിരാവിലെയും മറ്റും ഫാന്‍സ് ഷോകള്‍ നിര്‍ബന്ധമായതിനാല്‍ ആരെയും മുഷിപ്പിക്കാതെ എല്ലാവരോടും സഹകരിക്കും.

സ്വന്തമായി ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ തുടങ്ങിയശേഷം തിയേറ്ററുകളില്‍ നല്ല തിരക്കാണ്. എത്രയോ ഹിറ്റ് പടങ്ങള്‍ റിലീസ് ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇന്നാണെങ്കില്‍ സ്‌ക്രീനിന്റെയും ശബ്ദത്തിന്റെയും മറ്റും ഗുണനിലവാരത്തെ കുറിച്ച് ബോധമുള്ളവരുമാണ് ഭൂരിഭാഗം പ്രേക്ഷകരും. ഇതില്‍ കോംപ്രമൈസ് ചെയ്താല്‍ കാണികള്‍ ആ തിയേറ്ററില്‍ വരില്ല. അതിനാല്‍ പിക്ച്ചര്‍ ക്വാളിറ്റി, ശബ്ദം എന്നിവ പരമാവധി ഭംഗിയാക്കുന്നതിലാണ് പ്രൊജക്ഷനിസ്റ്റിന്റെ കരവിരുത്. കാര്യമായ കുഴപ്പങ്ങളൊന്നും എന്റെ വര്‍ക്കില്‍ ഉണ്ടായിട്ടില്ല എന്നത് എനിക്ക് അഭിമാനവും നല്‍കുന്നുണ്ട്.
തിയറ്റര്‍ മാത്രമല്ല, കാണികളും മാറിപ്പോയി
പാലക്കാട് ജില്ലയിലെ നിരവധി തിയേറ്ററുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കുഴല്‍മന്ദം വിനായക, കോട്ടായി രമ്യ, കോട്ടായി ശോഭന, ഒറ്റപ്പാലം ഇംപീരിയല്‍, സി.കെ.എം പെരുങ്ങോട്ടുകുറുശ്ശി, കോട്ടായി കെ. ആര്‍.വി എന്നിവടങ്ങളില്‍ മാറി മാറി ജോലി ചെയ്തു. ഇവയില്‍ ചിലത് ഇന്നില്ല. പഴയ ഓല മേഞ്ഞ തിയേറ്ററുകളില്‍ സിനിമ ആസ്വദിച്ചിരുന്ന തലമുറയില്‍ നിന്ന് എയര്‍ കണ്ടീഷണറും പോപ്പ് കോണും ഇല്ലെങ്കില്‍ സിനിമ കാണാന്‍ ആവേശം തോന്നാത്ത ഒരു തലമുറയില്‍ നാം എത്തി. അന്നൊക്കെ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആളുകള്‍ തമ്മിലുള്ള സംസാരങ്ങളിലൂടെയായിരുന്നു പ്രധാനമായും പ്രചരിച്ചിരുന്നത്.
ഇന്ന് എല്ലാവരും മൊബൈല്‍ ഫോണിലും മറ്റും ലഭ്യമാവുന്ന ഭൂലോകത്തെ എല്ലാ നിരൂപണങ്ങളും മനസ്സിലാക്കിയാണ് സിനിമ കാണാന്‍ വരുന്നത്. അതില്‍ ഒരാള്‍ സിനിമയെ കുറിച്ച് മോശം പറഞ്ഞാല്‍ കാണികള്‍ തിയേറ്ററിലെത്തില്ല. ഉത്സവ സീസണ്‍ അല്ലാത്ത സമയങ്ങളില്‍ ദിനേന ഓരോ ഷോക്കും അഞ്ചോ ആറോ ഏറി വന്നാല്‍ പത്തോ കാണികള്‍ മാത്രമാവും ഉണ്ടാവുക. എത്ര വലിയ താരത്തിന്റെ സിനിമയാണെങ്കിലും ആദ്യ രണ്ട് ദിവസം കഴിഞ്ഞാല്‍ കാണാന്‍ ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കേണ്ട അവസ്ഥ നിരവധി തവണയുണ്ടായിട്ടുണ്ട്.
കാണികളുടെ സ്വഭാവം ശ്രദ്ധിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. പണ്ടൊക്കെ കുടുംബത്തോടൊപ്പവും കൂട്ടമായും തിയേറ്ററിലേക്ക് വരുന്നവരായിരുന്നു കൂടുതല്‍. എന്നാല്‍ ഇന്ന് തിയേറ്ററുകളിലേക്ക് പോവുക എന്നതുതന്നെ ചടങ്ങായി മാറി. ഒറ്റക്ക് തിയേറ്ററുകളില്‍ വരുന്നവരുടെ എണ്ണം വര്‍ധിച്ചു. പലതരം മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് മാറി കുറഞ്ഞ ചെലവില്‍ എ.സിയില്‍ വന്നിരിക്കുക, അതിന്റെ ആശ്വാസം അനുഭവിക്കുക എന്ന ലക്ഷ്യം വച്ചും ചിലര്‍ വരാറുണ്ട്. ഇവരെ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇവര്‍ക്ക് സിനിമയില്‍ ഒരു താല്‍പര്യവുമുണ്ടാകില്ല. ഇഷ്ടതാരം വന്നാലും ഇടി കണ്ടാലും പാട്ടുകേട്ടാലും കരച്ചിലുകണ്ടാലുമൊന്നും യാതൊരു ഭാവമാറ്റവുമില്ല. സിനിമ തുടങ്ങിയശേഷം തിരക്കുപിടിച്ചു തിയേറ്ററിലെത്തുന്ന ഇവര്‍ സിനിമ കഴിഞ്ഞാലുടന്‍ ഇറങ്ങിയോടുന്നതും കാണാം. എന്നെന്നും ഓര്‍മിക്കപ്പെടാവുന്ന സിനിമകളായിരുന്നു പണ്ടിറങ്ങിയിരുന്നത് എങ്കില്‍ ഇന്നത്തെ ഹിറ്റ് സിനിമകള്‍ക്കും പാട്ടുകള്‍ക്കും പോലും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുമേല്‍ ജനങ്ങളുടെ മനസ്സില്‍ ആയുസ്സുണ്ടാവുന്നില്ല.

തിയേറ്ററുകള്‍ക്കുവന്ന മാറ്റമാണ് മറ്റൊന്ന്. നാട്ടിന്‍പുറങ്ങളിലും മറ്റും അത്യാഢംബര തിയേറ്ററുകള്‍ പൊങ്ങിക്കഴിഞ്ഞു. പണ്ട് സിനിമാ ഗ്രാമം എന്നറിയപ്പെടുന്ന ഞങ്ങളുടെ നാട്ടില്‍, ഇട്ടാവട്ടത്തില്‍ ആറോളം സ്‌ക്രീനുകളുണ്ടായിരുന്നു. ഒരു ഭാഗത്ത് സിനിമാ വ്യവസായവും തിയേറ്റര്‍ വ്യവസായവും പ്രതിസന്ധി നേരിടുമ്പോഴും മറുഭാഗത്ത് സിനിമകള്‍ക്കും നല്ല തിയേറ്ററുകള്‍ടക്കും ആളുകള്‍ പണം മുടക്കാന്‍ മടികാട്ടാറില്ല എന്നതും മറന്നുകൂടാ. നേരത്തെ പറഞ്ഞതുപോലെ ക്യൂ നില്‍ക്കാതെ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന, നല്ല ശബ്ദവും ചിത്രങ്ങള്‍ക്ക് വ്യക്തതയുമുള്ള, കുടുംബവുമായി വന്ന് സുരക്ഷിതമായി സിനിമ കാണാന്‍ സാധിക്കുന്ന തിയേറ്ററുകളോടാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. പണ്ടത്തെ പോലെ നൂറും ഇരുനൂറും ദിവസങ്ങളില്‍ സിനിമ ഓടുമെന്ന പ്രവചനം ഇപ്പോള്‍ ആര്‍ക്കുമില്ല. മൊബൈലില്‍ ഒന്ന് പരതിയാല്‍ വീട്ടിലിരുന്നു കാണാന്‍ സാധിക്കുന്ന സിനിമകള്‍ക്ക് നൂറും നൂറ്റിയമ്പതും കൊടുത്ത് കാണികള്‍ എത്തുന്നത് കൂടുതല്‍ ഗുണമേന്മയുള്ള കാഴ്ചയനുഭവം പ്രതീക്ഷിച്ചു കൊണ്ടാണ്. അത് കൊടുക്കാനാണ് തിയേറ്റര്‍ ഉടമകള്‍ മത്സരിക്കുന്നത്.
മലയാളത്തില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍ തന്നെയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് കാലങ്ങളായി ലാഭമുണ്ടാക്കിക്കൊടുക്കുന്നത്. രണ്ടുപേരുടെയും സിനിമകള്‍ക്ക് ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍ മിനിമം ഗ്യാരന്റിയുണ്ട്. ഇവരുടെ സിനിമള്‍ക്ക് നിരവധി തവണ പ്രൊജക്ടര്‍ റൂം ചലിപ്പിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും നൂറു ദിവസമില്ലെങ്കിലും മിനിമം ആറാഴ്ച വരെയെങ്കിലും ഇവരുടെ സിനിമകള്‍ ഓടി വന്‍ കളക്ഷന്‍ നേടാറുണ്ട്. തമിഴ് സിനിമയുടെ മുന്‍നിര താരങ്ങളുടെ സിനിമകള്‍ റിലീസായാല്‍ ഉത്സവ പ്രതീതിയാണ്. തിയേറ്റര്‍ ഉടമയെ സാമ്പത്തികമായി വളരെയധികം മെച്ചപ്പെടുത്താന്‍ ഇപ്പോഴും ഈ സിനിമകള്‍ക്ക് സാധിക്കും. സിനിമ റിലീസ് ചെയ്ത് തിയേറ്ററില്‍ ഈച്ച പോലും ഇല്ലാതിരുന്ന വേളകളില്‍ റിലീസിന്റെ അടുത്ത ദിവസങ്ങളില്‍ സിനിമ വമ്പിച്ച വിജയമെന്ന രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതും മറ്റും പരിഹാസ്യമായ നടപടികളാണെന്നാണ് എനിക്ക് തോന്നാറുള്ളത്. സമൂഹ മാധ്യമങ്ങള്‍ സജീവമായ ഇക്കാലത്തും ഇതൊന്നും സുതാര്യമല്ലാതെ നിലനില്‍ക്കുന്നത് കാണികളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാവും.
കോവിഡ് നട്ടെല്ലൊടിച്ച വ്യവസായം
കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ അടച്ചിടല്‍ മൂലം ഏറ്റവും പ്രതിസന്ധിയനുഭവിച്ച മേഖലയിലൊന്ന് തിയേറ്ററുകളും അതിലെ ജീവനക്കാരുമാണ്. അന്ന് മലയാളത്തിലും തമിഴിലും നിരവധി വമ്പന്‍ ചിത്രങ്ങളാണ് അവധിക്കാല റിലീസിന് തയ്യാറെടുത്തിരുന്നത്. ഇവക്കെല്ലാം അഡ്വാന്‍സ് തുക നല്‍കിയ ഉടമകള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലായി. ഞങ്ങള്‍ക്കുമുണ്ട് സാമ്പത്തിക പ്രതിസന്ധി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തിയേറ്ററിന്റെ ഉടമ നല്ല മനസുള്ള ആളായതിനാല്‍ ഞങ്ങളുടെ ചെലവിനുള്ള പണം, തിയേറ്ററില്‍നിന്ന് വരുമാനമില്ലാതിരുന്നിട്ടും നല്‍കിക്കൊണ്ടിരുന്നു.

കല്യാണ മണ്ഡപങ്ങളോ സ്‌കൂളുകളോ മറ്റ് കെട്ടിടങ്ങളോ അടച്ചിടുന്നതുപോലെ തിയേറ്ററുകള്‍ അടച്ചിടാനാകില്ല. ഒന്നിടവിട്ട ദിസവങ്ങളില്‍ പരിശോധിച്ചില്ലെങ്കില്‍ ലക്ഷങ്ങള്‍ വില വരുന്ന യന്ത്രസംവിധാനങ്ങള്‍ നശിക്കും. പെയിന്റിങ് പോലുള്ള അല്ലറ ചില്ലറ ജോലി ചെയ്താണ് ലോക്ക്ഡൗണ്‍ കാലത്ത് ജീവിച്ചിരുന്നത്. കോവിഡ് കാലത്ത് തമിഴിലെ സൂപ്പര്‍താരങ്ങള്‍ തിയേറ്റര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ധന സഹായം ചെയ്തപ്പോള്‍ കേരളത്തില്‍ ഒന്നോ രണ്ടോ നായകന്മാര്‍ ഒഴികെ മറ്റൊരാളും സഹായം നല്‍കിയില്ല എന്നത് ദുഃഖകരമാണ്. കേരളത്തില്‍ സംഘടന തിയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ സ്വരൂപിച്ച തുകകള്‍ എന്നെപ്പോലുള്ളവര്‍ക്ക് കിട്ടിയതുമില്ല.
തിയേറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുകയാണിപ്പോള്‍.
വീട്ടില്‍ പ്രായമേറിയ അമ്മയോടൊപ്പം തനിച്ചാണ് താമസം. തിയേറ്ററുകള്‍ തുറക്കുന്നത് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമാണ്. പല വമ്പന്‍ സിനിമകള്‍ക്കും കടം വാങ്ങി നല്‍കിയ അഡ്വാന്‍സ് തുകക്ക് പലിശ നല്‍കി സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. പല തിയേറ്ററുകളും ഭാരിച്ച ചെലവുള്ള സാങ്കേതിക വിദ്യകള്‍ എടുത്തുമാറ്റി കല്യാണ മണ്ഡപമായും കമ്മ്യൂണിറ്റി ഹാളുകളായും പരിവര്‍ത്തിപ്പിക്കാനും തയ്യാറാവുന്നുണ്ട്.
മറ്റൊന്ന്, കോവിഡ് കാലത്തുണ്ടായ ഒരു മാറ്റത്തെക്കുറിച്ചാണ്. പുതിയ സിനിമകള്‍ മൊബൈല്‍ ഫോണില്‍ റിലീസാകാവാന്‍ തുടങ്ങിയതോടെ കാണികള്‍ ഏതാണ്ട് അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത് തിയേറ്ററുകാരെ വീണ്ടും പ്രതിസന്ധിയിലാക്കും. കാരണം തിയേറ്ററുടമകള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും കാണികളെ ആകര്‍ഷിക്കുകയും ചെയ്യേണ്ടത് വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതിന് കൂടുതല്‍ പണം ആവശ്യമാണ്. ഇന്നത്തെ നിലയില്‍ ഉടമകള്‍ അതിന് തയ്യാറാവുമോ എന്ന് കണ്ടറിയണം. എന്തായാലും വിഷു സീസണ്‍ ആവുന്നതോടെ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എത്രയും വേഗം അഭ്രപാളികളില്‍ ഇരുട്ടുമാറി വെളിച്ചം വരും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.

ബി. ഉണ്ണികൃഷ്ണൻ / അലി ഹെെദർ
Mar 06, 2021
11 Minutes Read
രഞ്ജിത്ത് / ടി. എം. ഹര്‍ഷന്‍
Mar 05, 2021
55 Minutes Watch
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening